Sunday, July 22, 2012

സ്വവര്‍ഗ്ഗാനുരാഗികള്‍

കുന്നും കാടും താണ്ടിയുള്ള വരവിലാണ് ഞാന്‍ കടല്‍ തീരത്തെത്തിയത്..

എത്ര ദൂരം എന്ന എന്റെ ചോദ്യത്തിന് പത്തു നിമിഷം എന്നുമറുപടി...വീട്ടില്‍ നിന്നും കടല്‍ തീരത്തേക്കുള്ള ദൂരമാണത്... ഓട്ടോ വിളിക്കണൊ എന്നൊരു നോട്ടത്തിനു ഞാന്‍ അവള്‍ക്കു നേരെ കണ്ണുരുട്ടി..  സത്യത്തില്‍ അവള്‍ ഏറെ തളര്‍ന്നിരുന്നു.. അവളുടെ കുഞ്ഞാമിയും .. യാത്രയില്‍ പരിചയപെട്ടവര്‍ ഞങ്ങളോട് ചോദിച്ചത് “രണ്ടും ഈ അരയും” കൂടിയാണോ  കാടും മേടും തെണ്ടിയതെന്നാ.. രണ്ടു വയസ്സ് തികയാത്ത കുഞ്ഞാമിയെ എങ്ങിനെ അരയായി കൂട്ടാന്‍ ..  പത്തു ദിവസം നീണ്ട യാത്രയായിരുന്നു ഞങ്ങളുടേത്.. അതിനും മൂന്നു ദിവസം മുമ്പേ ഞാനെന്റെ ഭാണ്ഢം മുറുക്കിയിരുന്നു.. 

മണ്‍‌വഴി താണ്ടി വേലി ചാടി ഏതോ പറമ്പിലെത്തി.. വീണ്ടും വേലി ചാടിയപ്പോള്‍ മുന്നില്‍ ഒരു ഒറ്റയടിപ്പാത.. ഏറെ പോയില്ല.. ഇടവെട്ടിയ വഴിക്കരികില്‍ ഒരു കുഞ്ഞു തോട്.. കുറുകെയിട്ട തെങ്ങിന്‍ തടിയില്‍ ഒരു സര്‍ക്കസ്സ് നടത്തം.. ആരുടെയൊ വിശാലമായ തൊടിയിലെത്തും മുമ്പ് ആരുടേതുമല്ലാത്ത ഒരു പുല്‍തുണ്ട്.. അതില്‍ നിറയെ മേഞ്ഞു നടക്കുന്ന ആടുകള്‍ ... രണ്ടു വയസ്സുകാരിക്ക് ഇതില്‍ പരം എന്തു വേണം സന്തോഷിക്കാന്‍ ... അവള്‍ക്ക് കളിക്കാന്‍ മുട്ടനല്ലാത്ത ഒരു ആടിനെ കൊടുക്കൊ എന്ന് പത്തുവയസ്സ് തികയാത്ത ഇടയന്‍ ചെറുക്കനോട് അമ്മയുടെ അന്വേഷണം.. ഇതെല്ലാം മുട്ടന്മാരാ എന്ന ഇടയന്റെ ഉത്തരത്തിന് ഞങ്ങള്‍ ഇരുവരും മുഖത്തോട് മുഖം നോക്കി.. കാരണം മറ്റൊന്നുമല്ല.. അവന്റെ കയ്യിലുണ്ടായിരുന്ന നാലുകയറിന്‍   തുണ്ടുകളുടെയും അറ്റങ്ങളില്‍ ഓരോ ആടുകള്‍ .. അതില്‍ രണ്ടെണ്ണം മറ്റു രണ്ടെണ്ണത്തിനു മുകളില്‍ കേറാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ആദ്യം ഞങ്ങള്‍ കാണുമ്പോള്‍ അനുപാതം  വിപരീതമായിരുന്നു.. 

രണ്ടു പേരുടേയും ചിന്തകള്‍ പോയത് ഒരേ വഴിയില്‍ .. കുഞ്ഞിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഒന്നും മിണ്ടാതെ വിട്ടു.. ആടുകള്‍ സ്വന്തം വീട്ടിലണയും വരെ ഞങ്ങളുടെ കണ്ണുകള്‍ അവയെ സൂക്ഷ്മമായി പിന്തുടര്‍ന്നു.. അവര്‍ ഇണകളെ പരസ്പരം മാറ്റികൊണ്ടിരുന്നു.. ഒപ്പം അംശവും ഛേദവും.. നാലുമുട്ടനാടുകളും തിമര്‍ത്തുകേറുന്നു.. കടലിന്റെ ഇരമ്പല്‍ കേള്‍ക്കും വരെ ഞങ്ങള്‍ മൌനികളായിരുന്നു.. കുഞ്ഞു മാത്രം പുല്‍പരപ്പിനു നടുവിലെ ഒറ്റയടിപ്പാതക്കപ്പുറം മറഞ്ഞു പോവുന്ന ആടുണ്ണികളെ കുറിഞ്ഞു എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു.. 

“ആ മുട്ടനാടുകള്‍ സ്വവര്‍ഗ്ഗാനുരാഗികളാണ്“

എന്റെ പ്രസ്താവനയില്‍ ഒരു ചോദ്യത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നു തോന്നുന്നു.. അവള്‍ ഉത്തരം പറഞ്ഞത്  “അതെ” എന്നായിരുന്നു.. “ആയിരിക്കാം “ എന്നല്ല;  “ആണോ” എന്നും 

മനുഷ്യനിടയില്‍ പറഞ്ഞു മടുത്ത വിഷയം ഒരു കൌതുകമായി തോന്നിയെങ്കിലും കടലിനു മുന്നില്‍ അത് തിരയായി തിരിഞ്ഞില്ല.. 

പക്ഷെ ഇന്നു മേശപ്പുറത്തെത്തിയ ഔട്ട്ലുക്കിന്റെ കവറില്‍ പള്ളിയും പട്ടക്കാരനും നിറഞ്ഞപ്പോള്‍ അറിയാതെ പുല്‍പ്പരപ്പിലെ ആട്ടിന്‍ പറ്റത്തെ ഓര്‍ത്തു.. മൃഗങ്ങളുടെ ലോകം വെറുമൊരു കാഴ്ചക്കപ്പുറം ഏറെയൊന്നും എന്നെ ആകര്‍ഷിക്കാറില്ല.. എങ്കിലും ഉത്തരം കിട്ടും വരെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമല്ലോ.

Friday, June 15, 2012

രഹസ്യവാചകം

ഇരുമഴകളുടെ ഇടവേളയാണിത്
ഇടവഴിയിലേക്കുള്ള ഒറ്റയടിപ്പാത പോലെ
നേരിയതാണ്‍`
ഇരുവശവും ഇടതൂര്‍ന്നതാണ്
ഇരുളിമയാര്‍ന്നതാണ്

ഇല്ലാത്ത മഴ നനഞ്ഞ്
എനിക്ക് മടുത്തിരിക്കുന്നു
തരുമോ, ഒരു കുട
നിറയെ നിറങ്ങള്‍ നിറഞ്ഞത് 

ഒരു ചൂടില്‍, വിയര്‍പ്പില്‍
കുത്തിയൊലിച്ച്  നിറംകെട്ട് 
നിരാശയുടെ നിലാവിനെ 
ആകാശത്തോളം ഉയര്‍ത്തികാണിക്കാത്തത് 

പകല്‍ പോലെ പൊലിപ്പിക്കാത്തത്

ഇല്ല,  മാറിയിട്ടില്ല
പഴയതു തന്നെയാണ്
എന്റെ രഹസ്യവാചകം
ഒരിക്കലും നീ ഒന്നുമാവില്ല

Friday, January 20, 2012

ശബ്ദവസന്തം


ബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.

റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി സഹിക്കേണ്ടി വരുന്ന കത്തിയെ മനപ്പൂര്‍വ്വം വിസ്മരിക്കും...എത്ര പാട്ടുകള്‍ കേട്ടു എന്ന് കണക്കെടുക്കാറില്ല... മിക്കവാറും കേട്ടപാട്ടുകള്‍ ഓര്‍ക്കാറുപോലുമില്ല.. അതിനുമുമ്പെ ഞാന്‍ ഉറക്കത്തിന്റെ പിടിയിലായിരിക്കും.. അസമയത്ത് ഉണര്‍ന്നാല്‍ അതിനെ കുത്തിയുറക്കും.. ഇല്ലെങ്കില്‍ ഊര്‍ജ്ജം തീരും വരെ പാടികൊണ്ടിരിക്കും .. പുത്തന്‍ ബഹളങ്ങള്‍ക്കപ്പുറം പഴയ ആകാശവാണിയെ തിരയണമെന്ന് ഒരിക്കലും തോന്നിയില്ല. പക്ഷെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ വായനക്കിടയില്‍ അങ്ങിനെഒരു ചിന്ത മനസ്സില്‍ കേറി..കേള്‍ക്കണം എന്നൊരു ഉറപ്പ് ഞാന്‍ എനിക്ക് തന്നെ കൊടുത്തു.. പക്ഷെ എന്നിട്ടും ഞാനത് മറന്നു പോയി .. തിങ്കളാഴ്ച ഓഫീസ് മേശയില്‍ വന്നുകിടന്ന ബ്രോഷര്‍ ആണ് വീണ്ടും ഓര്‍മ്മപ്പെടുത്തലായത്.. എന്നിട്ടും നഷ്ടമായി, അന്ന് ശബ്ദവിരുന്നായത് തിരുവനന്തപുരം നിലയത്തിന്റെ “അശ്വാരൂഢന്റെ വരവ്” ആയിരുന്നു . രചന : പെരുമ്പടവം ശ്രീധരന്‍

എനിക്കുമുണ്ട്, റേഡിയോയെ പ്രണയിച്ചിരുന്ന ഒരു ഭൂതകാലം.. പ്രത്യേകിച്ചും നാടകങ്ങളേയും ചലചിത്രഗാനങ്ങളേയും .. കെമിസ്റ്റ്രിയുടെ ബോറന്‍ റെക്കോറ്ഡെഴുത്തുകള്‍ക്ക് പശ്ചാത്തലമായി “രഞ്ജിനി”യുണ്ടാവും.. (സ്റ്റാര്‍സിംഗര്‍ രഞ്ജിനിയല്ല).. അന്നൊക്കെ ഒരിക്കലും ഞാന്‍ നാടാകോത്സവം കേള്‍ക്കാതിരുന്നില്ല..നാടകോത്സവം മാത്രമല്ല..ഇന്നത്തെ ടിവിസീരിയലുകള്‍ പോലെ അന്നു തുടരന്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു.. പരസ്യത്തിന്റെ ശല്ല്യമില്ലാതെ നീളുന്ന നാടകങ്ങള്‍.. .. കാഴ്ചകളുടെ ധാരാളിത്തമില്ലാതെ കേള്‍ക്കുന്ന ഓരോരുത്തരെയും അവനവന്റെ ഭാവനക്കനുസരിച്ച് മനകണ്ണില്‍ കാണാന്‍ അനുവദിക്കുന്ന നാടകങ്ങള്‍ ..

രാത്രിയില്‍ കര്‍ണ്ണമധുരമായ സ്ഫുടമായ മലയാളത്തില്‍ അവര്‍ പറയാന്‍ തുടങ്ങിയിരുന്നു.. “അഖിലകേരള റേഡിയോ നാടകോത്സവം രണ്ടാം ദിവസം.“..അങ്ങിനെ തുടക്കം “9/11 അഥവാ സെപ്തംബറിന്റെ മുറിവ്” ല്‍ ആയി... സുധീര്‍ പരമേശ്വരന്റെ രചനയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായിരുന്നു ആ നാടകം ദുരന്തങ്ങള്‍ ആസ്വദിക്കുന്നവരുടെയും അതില്‍ തകര്‍ന്നുപോവുന്നവരുടെയും കഥപറഞ്ഞു നീങ്ങി.. അവസാനിക്കുന്നതിനു തൊട്ടുമുമ്പെപ്പൊഴൊ ഉറക്കം എന്നെ കീഴടക്കിയിരുന്നു.. പക്ഷെ ഞെട്ടിയുണാര്‍ന്നപ്പോള്‍, കൈമാക്സ് നഷ്ടമായതിന്റെ സങ്കടത്തില്‍ കൂട്ടുകാരിയോട് ചോദിച്ചു “എന്തായിരുന്നു അവസാനം“.. അവളും ഉറങ്ങിപ്പോയിരുന്നു... അങ്ങിനെ സെപ്തംബറിന്റെ മുറിവിന്റെ ആഴം അറിയാതെ പോയി..

“പ്രാണനിലകള്‍ പറയാതെ പറഞ്ഞത്”ആയിരുന്നു അടുത്തദിവസം. കാലമേറെ കൂടി എത്തിപ്പെട്ടതായതിനാല്‍ ഇഴകീറി മുറിക്കാന്‍ ശ്രമിച്ചില്ലെന്നത് വേറെ കാര്യം ഇഷ്ടപ്പെടാത്ത അവസാനമായിട്ടും കാലങ്ങള്‍ക്കു ശേഷം ഒരു റേഡിയൊ നാടകം കേട്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഇന്നലെ ഫോണില്‍ കുടുങ്ങിയപ്പോള്‍ “ഹത്യ“ യുടെ തുടക്കം കേട്ടില്ല.. എന്നാലും സിദ്ദിക്കിന്റെ ചിരപരിചിതമായ ശബ്ദമാണ്‍് ആദ്യം ചെവിയില്‍ വീണത്.. എന്ഡോസള്‍ഫാന്‍ പ്രശ്നവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം ഒരു കുഞ്ഞിനെ ജനിക്കും മുമ്പെ കൊന്നു കളയാനുള്ള തീരുമാനത്തിനു ഹേതുവാകുകയാണ്... ശബ്ദവീചികളുടെ മാന്ത്രികത നിറഞ്ഞ അവതരണം എന്നൊന്നും പറായാനില്ലെങ്കിലും, ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അകത്തും പുറത്തും നിന്നുള്ള സംഭാഷണങ്ങള്‍ ഒരു ചെറിയ കിതപ്പോടെ കാതില്‍ തടയുന്നു..

കഴിഞ്ഞവര്‍ഷം സ്കൂള്‍കലോലസവം കോട്ടയത്ത് നിറഞ്ഞു നിന്നപ്പോള്‍ ഡയലോഗ് ഒന്നു പോലും നേരെ കേള്‍ക്കരുത് എന്ന തരത്തിലായിരുന്നു നാടകയരങ്ങിലെ മൈക്ക് .. കേള്‍ക്കാതെ കണ്ട് നാടകം ആസ്വദിക്കാനാവാതെയാ ഞാനവസാനം എഴുനേറ്റ് പോന്നത്...

ഇന്നു അഞ്ചാം ദിവസം . കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന "കാദംബിനി”.. ഇനിയും വരുന്നുണ്ട്, “അന്നക്കുട്ടിക്ക് ഇന്റര്‍നെറ്റുവേണം”, “കാഫ്കസിറ്റി”, “ഏഴാമിന്ദ്രിയം” പിന്നെ കൊട്ടിക്കലാശത്തിനായി “പതിമൂന്നാം പ്രതി”

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)

Thursday, August 11, 2011

നിർ-രതി-വേദം

കഴിഞ്ഞ കുറെ ദിവസങ്ങളായി പലതിയ്യേറ്ററിലും നിറഞ്ഞ സദസ്സിൽ അരങ്ങേറുന്ന വിവരം ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി.. കൈമാറി കൈമാറി അടുത്ത തിയ്യേറ്ററിലെത്തിയെന്ന് കേട്ട് ഓടികിതച്ച് ചെന്നതൊ, അവിടെയും ഷോ തുടങ്ങി... അഞ്ച് മിനിറ്റിന്റെ കാര്യമാണെങ്കിലും റിവൈന്റ് അടിക്കാൻ കാണികൾ ആരും സമ്മതിക്കാത്തതിനാലും കാണുകയാണെങ്കിൽ ടൈറ്റില്സ് അടക്കം കണ്ടാലെ തീരൂ ന്ന് എന്റെ വാശിയും കൂടി ആയപ്പോൾ, അടുത്ത ദിവസം വരെ കാത്തിരുന്നേക്കാം എന്ന ഒത്തുതീർപ്പിലായി.. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലും ഡൌൺലോഡി കൊണ്ടു വരുമ്പൊഴെക്കും ഇത് ഞാൻ ഒരാഴ്ചമുമ്പ് തിയ്യേറ്ററിൽ പോയി കണ്ടതാ ന്ന് എന്നും അഹങ്കരിക്കാറുള്ളതല്ലെ.. എനിക്ക് കിട്ടണം.. അതിന്റെ കാര്യം പറയാതിരിക്കാ ഭേദം.. അറുപത് ടിക്കറ്റിനും പതിനഞ്ച് പോപ്പ്കോണിനും കൊടുത്ത് സിനിമകണ്ട് ഇറങ്ങിവരുമ്പൊഴെക്കും തന്നെ ആരേലും കൊണ്ടു വരുംന്നെ.. കാശ് പോയത് പോയി ഇനി മിണ്ടാതിരിക്കാം ന്ന് വിചാരിക്കും.. രാത്രി ഒമ്പതാവൂമ്പോൾ അവർ തിയ്യേറ്ററിൽ കേറും .. ഞാൻ ആരേലും എഴുതിവെച്ച എതേലും തെണ്ടിത്തരവും വായിച്ച് ചായും..

അപ്പൊ പറഞ്ഞത്.. അങ്ങിനെ വൈറസ് പോലെ തമ്പോട് തമ്പ് കൈമാറി വന്ന അന്നത്തെ ഷോയിൽ ഞങ്ങളും നാലുകാണികളുമായി നിറയാത്ത സദസ്സിൽ പ്രദർശനം തുടങ്ങി.. പറയുമ്പൊ എല്ലാം പറയണല്ലൊ.. അന്നും മൂന്നിടത്തായി മൊത്തം പതിനഞ്ച് പേര്‍ കണ്ടൂ..

ഞങ്ങളുടേത് സ്ഥിരം കൊട്ടകയല്ലാത്തതിനാൽ കട്ടിലുകൾ കൂട്ടിയിട്ട് രംഗമൊരുക്കി.. ബെഡ്ഡുകൾ ചുരുട്ടിവെച്ച് ബാൽക്കണിയും.. മേശപ്പുറത്ത് ലാപ്ടോപ്പുമായപ്പോൾ എല്ലാം റെഡി.. തിന്നാനും കുടിക്കാനും വല്ലതുമുണ്ടോ എന്ന കൊക്കപ്പുഴുവിന്റെ ചോദ്യത്തിന് അതിനൊന്നും സമയം കാണില്ലെന്ന് മറുപടി പറഞ്ഞവളെ വെറുതെ വിടാമല്ലെ.. മറ്റൊരു തിയ്യേറ്ററിൽ രാപ്പടത്തിന് സീസൺ റ്റിക്കറ്റ് എടുത്തിട്ടുണ്ട് അവൾ..

തുറന്നു മലർത്തിയിട്ട ജനലുകളെയെല്ലാം കൊട്ടിയടക്കുന്നതിനും ഉണ്ടായിരുന്നു മറുപടി : റോഡിലൂടെ പോവുന്നവരെ ഇവിടം വരെ കേറ്റണോ.. വാർഡൻ കൂടി കാണിയായെത്തിയാൽ ഇരിക്കാൻ ഇവിടെ സ്ഥലമില്ലല്ലൊ..

കഥ പറയുന്നകാലത്ത് ജനിച്ചിട്ടെ ഇല്ലാത്ത ചിന്നകുളന്തകൾ സംശയത്തിന്റെ ചീളെറിയാന്‍ തുടങ്ങി.. അവസാനം രതി ചേച്ചിയെത്തും വരെ ആകാംക്ഷക്ഷക്ഷ.. പക്ഷെ ആദ്യം പറന്നു വന്ന കുമിളകൾ പോലെ... എല്ലാം പൊട്ടി തകർന്ന് തരിപ്പണമാവാൻ അധികനേരം വേണ്ടി വന്നില്ല.. വലിയ സംഭവം പോലെയാ പലരും പറഞ്ഞു ,തിയ്യേറ്ററിൽ പോയി രതിനിർവേദം കണ്ടെന്ന് .. എന്തായാലും തിയ്യേറ്ററിൽ പോവാനൊത്തില്ല .. കണ്ട് വിശ്വസിക്കണം ന്നല്ലെ കർത്താവ് പറഞ്ഞത് .. ഇങ്ങനേലുംകാണാം... :)

ആദ്യത്തെ അയ്യ്യേ വീണത് ആദിയുടെ കയ്യില്‍ നിന്ന്.. “ആ കാലത്ത് പെണ്ണുങ്ങള്‍ ഇങ്ങനെയാരുന്നൊ..“

മിണ്ടാതിരിക്കെടീ..

എങ്ങിനെയായിരുന്നൊ എന്ന് അന്നേരം ആരും ചോദിച്ചില്ല.. ചോദിച്ചാ‍ൽ തീരില്ലല്ലൊ..

ഒരേ സംഭവം രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോ ആരുടെയൊ ആത്മഗതം..

“നാളെ പോയി നെറ്റിൽ തപ്പണം.. സേഫ്റ്റിപിൻ ഇന്ത്യയിൽ വന്നത് എന്നാണെന്ന്”..


അടുത്തത് പത്രക്കാരിയുടെ ഊഴം .. അവൾക്കാണ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരം .. ഷൂട്ടിങ് സൈറ്റിൽ ഇന്റർവ്യൂ എടുക്കാൻ പോയ സഹപ്രവർത്തകരിൽ നിന്ന് നായികയെ എടുത്ത് പൊക്കി നടുവെട്ടിയ പാവം നായകന്റെ പരിതാപാവസ്ഥയുടെ സചിത്ര വിവരണം നൽകിയത് അവളാണല്ലൊ... അതുകൊണ്ട് പത്രത്തിന്റെ അഭിപ്രായത്തെ മാനിച്ചെ തീരൂ.. ഇടക്ക് ബാൽക്കണിയിൽ നിന്ന് കൂവൽ ഉയർന്നു..

ഇതിൽ ഒന്നുമില്ല..ഷോ നിർത്തിയേക്കാം ..

വേണ്ട വേണ്ട പാട്ട് വരുന്നുണ്ട്.. അത് കാണണം.. കണ്ടേ തീരൂ

അത് നമ്മൾ ടിവിയിൽ കണ്ടതല്ലെ.. എന്നാൽ ഓടിച്ച് വിട്ട് ക്ലൈമാക്സ് പിടിക്കാം..

അഭിപ്രായങ്ങൾ തുടർന്നെങ്കിലും ഒന്നും വിട്ടുകളഞ്ഞില്ല.. എവിടെനിന്നാ ഈ സർപ്പദോഷം ചാടിവെന്നെ.. ഔട്ടോഫ് സിലബസ്സ് ആയി അതിനെ തട്ടി വിട്ടു.. അവസാനം രതി അവനെ റേപ്പ് ചെയ്ത് ചാവും വരെ കണ്ടോണ്ടിരുന്നു.. അപ്പൊഴാണ് ദീർഘനിശ്വാസങ്ങളോടൊപ്പം ആദി വീണ്ടും വാ തുറന്നത്.. ഞാനഭിനയിച്ചാൽ പോലും രതിചെച്ചി ഇതിലും നന്നാവുമായിരുന്നു.. പട്ടിണിപേക്കോലം എന്നാ അവളുടെ ശരിയായ പേര്.

പിന്നെ പഴയ വേദം കണ്ട ഒരുത്തിയുടെ യുടെ പ്രസംഗമാ‍യിരുന്നു.. ബാക്കിയാർക്കും ആ “അനുഭവം“ ഇല്ലാത്തോണ്ട് വായും പൊളിച്ചിരുന്നു.. ഞാനാണെങ്കിൽ സംശയം തീർക്കാൻ റെഫറൻസ് കയ്യിലെടുത്തു.. പത്മരാജന്റെ തിരക്കഥകൾ.. സമയം പാതിരാ കഴിഞ്ഞിട്ടും ചർച്ചകൾ തീരുന്നില്ല.. അവസാനഘട്ടത്തിൽ പഴയതിൽ കുറച്ചെങ്കിലും പ്രണയമില്ലാരുന്നൊ എന്ന സംശയം .. അതിപ്പൊ ഉറപ്പിച്ച് പറയണമെങ്കിൽ ആൺ‌പിള്ളേരോട് തന്നെ ചോദിക്കണം.. വീണ്ടും സംശയം, അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചമ്മയും ചെറുക്കനുമായിരുന്നെൽ ഇതിലും നന്നാവില്ലാരുന്നൊ .. അപ്പൊഴെക്കും ഒരുത്തി അതിന്റെ തിരക്കഥ പറയാൻ തുടങ്ങി... ഫ്ലാറ്റ് ജീവിതം അവൾക്കാണ് പരിചിതം .. ശ്ശൊ പിന്നെം സംശയം, എന്തിനാ ഇത് വീണ്ടുമെടുത്തെ.. ആരൊക്കെയൊ ചോദിച്ച സംശയങ്ങൾ തന്നെ.. എന്നാലും നമുക്ക് വീണ്ടും സംശയിക്കാലൊ..

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”

ചോദ്യകർത്താവിയെ കാൽതൊട്ട് വന്ദിച്ച് ഓരോരുത്തരും സ്വന്തം സ്വപ്നങ്ങളിലേക്ക്..

Tuesday, July 12, 2011

വേനൽപേച്ച്

മുറിഞ്ഞു വീഴുന്ന മുടിയിഴകൾക്കിടയിൽ
രക്ഷ്പ്പെട്ടുപോയ ഒറ്റയിഴയിൽ തൂങ്ങി
ഉയരങ്ങളിലേക്കുള്ള യാത്രപോലെ
ഭ്രമാത്മകമാവണം ജീവിതം

അശരീരി പോലെ ഉതിർന്നു വീഴുന്ന
വാക്കുകളുടെ ജ്വലനത്തിനിടയിൽ
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം

ഉയർന്ന് പൊങ്ങിയ ചൂടിൽ ഉലഞ്ഞ്
കിനിഞ്ഞു വീണ വിയർപ്പു തുള്ളികളെ
അതിലെന്റെ ഉപ്പ് കലരാതെ

ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുക്കണം

അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ
ഞാനവനെ ആ കയറിൽ തൂക്കും
മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും

Thursday, February 3, 2011

മരിക്കാനെങ്കിലും..


ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്..
മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് കോടതി വിധിക്കുമ്പോൾ തികച്ചും വേദനാജനകമായ അവസ്ഥയിൽ അവശേഷിക്കുന്ന ആ ജീവന് എന്ത് ആശ്വാസമാണ് നമുക്ക് നൽകാനുള്ളത്.. നമുക്ക് അന്യമായ, മനസ്സിലാക്കാനാവാത്ത രീതിയിൽ അരുണയും ഈ അറിവിനോട് പ്രതികരിക്കുന്നുണ്ടാവുമൊ? ജീവന്റെ അവസാനകണികയെ എന്നിൽ നിന്ന് അടർത്തി മാറ്റരുതെന്ന് നിശബ്ദം യാചിക്കുന്നുണ്ടാവുമൊ, അതോ ഒന്നു കൊന്നു തരൂ എന്ന് കേഴുന്നുണ്ടാവുമൊ?

അവനവന്റേതല്ലാത്ത കാരണങ്ങൾകൊണ്ട് ജീവിതം ഒരു ദുരിതമായി തീർന്നുപോവുന്ന പലരിലൊരാളായി നമുക്ക് അരുണ ഷാൻ‌ബാഗിനെ കൂട്ടാം.. അറിയപ്പെടാത്ത അനേകായിരം കഥകളിൽ ഒന്നാവാതെ, ചുരുങ്ങിയ പക്ഷം ഒരു വാർത്തയെങ്കിലും ആയല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.. എങ്കിലും മരിച്ചു ജീവിക്കുന്ന അവർക്ക് എങ്ങിനെ ആശ്വാസം നൽകാ‍ൻ.. ഒന്നുമില്ലെങ്കിൽ ഈ നരകത്തിൽ നിന്നു ഒരുമോചനമെങ്കിലും നൽകിക്കൂടെ..

നിനക്കൊന്നും അമ്മപെങ്ങൻ‌മാർ ഇല്ലെ എന്നൊന്നും ചോദിക്കുന്നില്ല... അത് കാലഹരണപെട്ടുപോയതാണ്.. കാര്യലാഭത്തിനായാലും പ്രതികാരത്തിനായാ‍ലും പെണ്ണിന്റെ മാനത്തിനു വിലപറയാൻ നടക്കുന്നവരുടെ സമൂഹത്തിൽ ജീവനോടെ മരിച്ചു ജീവിക്കാം എന്നതിന്റെ തെളിവായി അരുണ അവശേഷിക്കുന്നു..

അരുണ ഷാൻബാഗിനെ ചികിത്സിക്കുന്ന ഡോക്റ്ററുടെ വാക്കുകളിൽ അവർ ആൺശബ്ദങ്ങളോടെല്ലാം വല്ലാത്തൊരു രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ എവിടെയൊ ബാക്കി നിൽക്കുന്ന ബോധം, തന്നെ ഈ നിലയിലാക്കിയവരോടുള്ള ഭയവും ദേഷ്യവുമെല്ലാം കാത്തുവെക്കുന്നുണ്ടാവും.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒരു ഇരുമ്പുകട്ടിലിൽ ആശയറ്റനിലയിൽ കഴിയേണ്ടിവരുന്ന അവരുടെ അവസ്ഥയെ എന്താണ് പറയേണ്ടത്.. ഒരുവന്റെ ഒരുനിമിഷത്തെ വികാരത്തള്ളിച്ചക്ക് ഇരയാവുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സ്വന്തം മാനം മാത്രമാവുന്നില്ല, ജീവിതം മുഴുവനുമാകുന്നു.. ഒന്നും രണ്ടും വർഷങ്ങൾ അല്ല, മൂന്നു പതിറ്റാണ്ടിലേറെയായി അരുണ ഈ കിടപ്പ് തുടങ്ങിയിട്ട്..

അരുണയുടെ കഥയെഴുതിയ പിങ്കി വിറാനിയാണ് അരുണയെ മരിക്കാൻ അനുവദിക്കാൻ ഒരു ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.. പിങ്കി വിറാനിയെന്ന പത്രപ്രവർത്തകയ്ക്ക് തുടക്കത്തിൽ അരുണ ഒരു വാർത്തമാത്രമായിരുന്നിരിക്കാം. പക്ഷെ പാടി പാടി പതിഞ്ഞു പോയ ഒരു ശീലുപോലെ കേട്ടു കേട്ടു മടുക്കാത്തതിനാലാവാം ഒരു അറുതിവേണ്ടേ എന്ന് അവരും ചിന്തിച്ചത്.. ഒരു പുസ്തകത്തിന്റെ ആശയത്തിനപ്പുറം കോടതിയുടെ ഇടനാഴികളിലും അതിനു പുറത്തും അരുണ ഒരു ചർച്ചാ‍വിഷയമായതും.. എന്നാൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാളെ മരിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചു.. ഇതെ നിയമവ്യവസ്ഥ തന്നെയാണ് അരുണയെ ഈ നിലയിലെത്തിച്ച സോഹൻലാലിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചത് .. അയാളുടെ പേരിൽ ഉണ്ടായിരുന്നത്, മോഷണക്കുറ്റവും അരുണയെ വധിക്കാൻ ശ്രമിച്ചതും മാത്രം .. പോറലേൽക്കാത്ത കന്യാചർമ്മം അരുണയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ തീവ്രത കുറച്ചു.. ഒരു പെണ്ണിനു നേരെ അതിക്രമം കാണിക്കാൻ മറ്റുമാർഗ്ഗങ്ങൾ ഉണ്ടെന്ന് അറിയാത്തവരായിരുന്നില്ല നിയമജ്ഞരും ഡോക്റ്റർമാരുമെന്നത് മറ്റൊരു കാര്യം.. അരുണയുടെ കീഴിൽ ജോലി ചെയ്തിരുന്ന സോഹൻ‌ലാലിന്റെ ക്രൂരത അവിടം കൊണ്ടും തീർന്നിരുന്നില്ല.. നായചങ്ങല കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് അരുണയുടെ തലച്ചോറിലേക്കുള്ള ജീവവായുവും രക്തപ്രവാഹവും നിലച്ചുപോയി.. അതിന്റെ ഫലമായാണ് അരുണ ഇന്നത്തെ അവസ്ഥയിലായത്..

അനേകം രോഗികളെ അശരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറാൻ സഹായിച്ച നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ തന്നെയാണ് അരുണ അതിദാരുണമായ അവസ്ഥയിൽ കഴിയുന്നത്.. ആശയറ്റപ്പോൾ വീട്ടുകാർ അരുണയെ കയ്യൊഴിഞ്ഞു.. ജീവിതം മുഴുവൻ കൂട്ടാവുമെന്ന കരുതിയിരുന്നവനും മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. എങ്കിലും വിവാഹിതനാവും വരെ അദ്ദേഹം കാണിച്ച നല്ലമനസ്സ് പ്രത്യേകം സ്മരിക്കേണ്ടതു തന്നെ..

എന്തിനാണ് ഇനിയും ഈ അവസ്ഥയിൽ അവരെ കഷ്ടപ്പെടുത്തുന്നത്.. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആ എല്ലിൻ കൂടിനെ ഇനിയും നരകിപ്പിക്കണോ.. ജീവൻ, അതു വളരെ വിലപ്പെട്ടതാണ്.. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലാ.. മഹത്‌വചനങ്ങൾ എഴുതിവെക്കാനും ഉരുവിടാനും ഇനിയുമുണ്ടാവും.. പക്ഷെ ആ ജീവനെ ഈ അവസ്ഥയിലാക്കിയവരെ വെറുതെ വിട്ട് “ഇര”യായവരെ മാത്രം ഈ നരകയാതനയ്ക്കു വിട്ടുകൊടുക്കുന്നവരെ, എന്തിനിനിയും ഈ ക്രൂരത..

അവൾ കാണുന്നുണ്ട്; പക്ഷെ ഒരു ചിന്തയായി, ഓർമ്മയായി അതൊന്നും തലച്ചോറിൽ രേഖപ്പെടുത്തുന്നില്ല. അങ്ങോട്ടുള്ള വഴികളെല്ലാം ഒരു നായ്ചങ്ങലയുടെ മുറുക്കത്തിൽ അടഞ്ഞു പോയിരിക്കുന്നു.

Friday, January 14, 2011

നൂറ്റിയമ്പത്തൊന്നാം മസമൂറ

“ഡാ‍ാ‍ാ‍ാ...”

രാസായി തന്റെ ദേഷ്യം മുഴുവന്‍ ആ ഒറ്റ വിളിയില്‍ നിര്‍ത്തി..പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു..

“ഇവനൊക്കെ രണ്ടു കാലും കൊടുത്തതിന്റെ കുഴപ്പമാ..”

ഇറങ്ങി കാലൊന്നുറപ്പിക്കും മുമ്പെ ബസ്സ് വിട്ടതാണ്.. മുന്നോട്ട് വീഴാനാഞ്ഞപ്പൊഴും എങ്ങിനെയോ തന്റെ ബലം കുറഞ്ഞ കാലിനെ അയാള്‍ നിലയ്ക്കു നിര്‍ത്തി.. എങ്കിലും വണ്ടി കണ്മുന്നില്‍ നിന്നു മറയും വരെ അയാള്‍ അവിടെ തന്നെ നിന്നു.. പിന്നെ പതിയെ തന്റ്റെ വഴിയെ നടന്നു.. ബൂത്തിനോട് അടുക്കുന്തോറും അയാള്‍ക്ക് അവിടെ എന്തൊ കുറവു പോലെ തോന്നി.. എന്നും അവരാണ് കണി, അമ്മയും കുഞ്ഞും.. സ്കൂള്‍ ബസ്സ് വരും വരെ അവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാന്‍ ബൂത്തിന്റെ ഇറയത്തെക്കാള്‍ നല്ലൊരു സ്ഥലം ഇവിടെ വേറേ ഏതാ.. മുമ്പൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ അവര്‍ രാസായിയുടെ ബൂത്തില്‍ വരുമായിരുന്നു.. മൊബൈല്‍ വന്നതോടെ അതു നിന്നു.. എങ്കിലും രാവിലെ എന്നും കാണാം.. കൈനീട്ടമായി നല്ലൊരു ചിരി.. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കില്‍ ഒരു കുശലാന്വേഷണം.. അയാള്‍ തന്റെ ഓര്‍മ്മകള്‍ക്കൊപ്പം ബൂത്തിന്റെ ഷട്ടര്‍ പൊക്കി..കസേരക്കു പുറകിലെ ടര്‍ക്കിയെടുത്ത് മേശപ്പുറത്തെയും ബില്ലിങ് മെഷീനിലെയും പൊടി തട്ടി.. ഒരു കുഞ്ഞു തുണ്ടു പഞ്ഞിയില്‍ മുല്ലപ്പൂമണം ചേര്‍ത്ത് ഫോണുകള്‍ തുടച്ചു.. ദിവസം തുടങ്ങാന്‍ തയ്യാറായി ആദ്യത്തെ വിളിക്കാരനെയും കാത്ത് പ്രതീക്ഷയോടെ തന്റെ കസേരയില്‍ ഇരുന്നു.. കാലു നീട്ടിയതും താഴെയിരുന്ന ബാഗില്‍ തട്ടി..അത് ഭവനാനിയുടേതാണ്.. ഇന്നലെ വൈകീട്ട് എടുക്കാമെന്നും പറഞ്ഞ് കോളേജില്‍ പോവും വഴി വെച്ച് പോയതാ..

മഠത്തിലെ അമ്മമാരുടെ ഹോസ്റ്റലിലാ അവള്‍ നില്‍ക്കുന്നത്.. ഇന്നലെ കോളേജില്‍ പോവും വഴിയാ ഈ ബാഗ് ഇവിടെകൊടുത്തത്.. വൈകീട്ട് എങ്ങോ പോവാണെന്നും രാസായിയോട് പറഞ്ഞിരുന്നു.. എങ്ങിനെ പറയാതിരിക്കും ..അവളുടെ പ്രണയത്തിന് സപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ഒരാളല്ലെ രാസായി.. മൊബൈലില്‍ കാശ് തീരുമ്പോള്‍ ഇടക്കൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ രാസായി തന്നെ വേണം.. ചാര്‍ജ്ജ് ചെയ്യാനും വേറെ വഴിയൊന്നും ഇല്ലല്ലൊ..

അല്ലെങ്കിലും രാസായി എല്ലാ പ്രണയത്തിനും കൂട്ടു നില്‍ക്കും.. അപ്പുറത്തെ കോളേജിലെ സകല പ്രണയത്തിനും അയാളുടെ പിന്തുണയുണ്ട്..എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ രാസായിയെ ആരും പ്രണയിക്കാത്തോണ്ടും രാസായിക്ക് എല്ലാരോടും പ്രണയമായതുകൊണ്ടും ആണെന്ന് വേണമെങ്കില്‍ പറയാം..

സാരിത്തലപ്പു മുമ്പിലേക്ക് വലിച്ചിട്ട വയസ്സായ ഒരു സ്ത്രീ ബൂത്തിലേക്ക് കയറി വന്നു.. അവരുടെ മുഖത്തിന് വല്ലാത്ത ദൈന്യഭാവമായിരുന്നു.. അവര്‍ ചുരുട്ടി പിടിച്ച് തുണ്ടു കടലാസ് രാസായിക്ക് കൊടുത്തു..

“ഇതൊന്നു വിളിച്ചു തരാമൊ..”

രാവിലെ തന്നെ ഒരു ഐഎസ്ഡി കാള്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ അയാള്‍ അക്കങ്ങള്‍ ഒന്നൊന്നായി കുത്തി..അപ്പുറത്ത് ബെല്‍ മുഴങ്ങാന്‍ തുടങ്ങിയതും മൂന്നടി സമചതുരക്കള്ളിയുടെ വാതിലിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി.. സംസാരം വ്യക്തമല്ലെങ്കിലും ചില്ലുവാതിലിനപ്പുറം അവരുടെ വിതുമ്പലുകള്‍.. നിമിഷങ്ങള്‍ക്കു ശേഷം അവര്‍ നിറഞ്ഞകണ്ണുകളോടെ ഇറങ്ങിവന്നു..സാരിതുമ്പിലെ കെട്ടഴിച്ച് ചുരുട്ടി വെച്ച നോട്ടുകള്‍ പുറത്തെടുത്തു.. ബാക്കി വാങ്ങി അവര്‍ നടന്നു പോയത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.. ഏറെ ദൂരെയൊന്നുമല്ല, മുന്നില്‍ തന്നെ.. അങ്ങിനെയല്ല, രാസായിയുടെ ടെലിഫോണ്‍ ബൂത്തിന്റെ മുന്നിലാ സര്‍ക്കാര്‍ ആശുപത്രി .. ആരായിരിക്കും ഹോസ്പിറ്റലില്‍ എന്ന് ചിന്തിക്കുന്നതിനിടയിലാണ് നമ്പര്‍ എഴുതിയ കടലാസ് അവര്‍ക്ക് തിരിച്ച് കൊടുത്തില്ലെന്ന് ഓര്‍ത്തത്..ഹോസ്പിറ്റലിലല്ലെ, ഇനിയും വരാതിരിക്കില്ലെന്ന ചിന്തയില്‍ അയാള്‍ അത് മേശക്കുള്ളില്‍ വെച്ചു..

റോഡില്‍ തിരക്കു തുടങ്ങുന്നു.. അയാള്‍ ഒന്നു കൂടെ ഉഷാറായ് ഇരുന്നു..

“ഭാര്യ പ്രസവിച്ചൂട്ടൊ.. പെണ്‍കുട്ടി...ഇപ്പൊഴാ .. രണ്ടും രണ്ടായപ്പൊഴാ ആശ്വാസായെ..”

രണ്ടു മൂന്നു ദിവസായി പലരെയും വിളിച്ച് ഒന്നുമായില്ലെന്ന് പറയാന്‍ എത്തിയിരുന്ന ആളാ.. കല്യാണം കഴിഞ്ഞ് കാലം കുറെ കാത്തിരുന്ന് ഒരു കുഞ്ഞിക്കാല് കാണുമ്പോള്‍ അതിന്റ്റെ സന്തോഷം കൂടുതലാവൂലൊ.. സര്‍ക്കാര്‍ ആശുപത്രിയായോണ്ട് വരുന്നതധികവും പാവങ്ങള്‍ തന്നെ.. അതോണ്ടാ രാസായി ജീവിച്ചു പോവുന്നെ.. അല്ലാത്തോര്‍ക്കൊക്കെ മൊബൈല്‍ അല്ലെ.. വന്നയാള്‍ പോക്കറ്റിലെ ചെളിപിടിച്ചു തുടങ്ങിയ കൊച്ചു ഡയറിയെടുത്ത് ഓരോ നമ്പറുകളായി എടുത്ത് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു..

മെയിന്‍ റോഡില്‍ നിന്നും അകത്തേക്ക് കയറിയ ഇന്നോവ ടയറുരഞ്ഞ് പൊടിപറത്തി നിന്നു..ആരാണാവോ മുന്നില്‍ ചാടിയത്.. രാസായി തലനീട്ടി നോക്കി.. മഠത്തിലെ വണ്ടിയാ.. ഡ്രൈവിങ് സീറ്റില്‍ പുതിയൊരാള്‍.. പരിചയമില്ലാത്തതുകൊണ്ടാണെന്ന് ഉറപ്പ്.. അല്ലെങ്കില്‍ കോളേജിന്റെ നേരത്ത് ഈ വരവ് ആരേലും വരുമൊ.. മുന്നില്‍ വന്നു പെട്ടവന്‍ തനിക്ക് നേരെ വരുന്ന ചീത്തവിളികൾ‍ എല്ലാം വായില്‍ കിടന്ന ചൂയിംഗം ചവച്ച് തീര്‍ത്തു.. പിന്നെ വണ്ടിയെടുത്ത് ചീറി പോകവേ വണ്ടിയിലേക്കൊന്ന് പാളി നോക്കി.. രാസായിയും പുതുമുഖത്തെ നന്നായൊന്ന് നോക്കിയത് അപ്പോഴായിരുന്നു.. ഈ മുഖം എത്രനാളത്തേക്കാണാവോ ഈ വഴി എന്നൊരു ചിന്തയും ഒപ്പമുണ്ടാ‍യിരുന്നു..

“ചേട്ടാ.... കോയിന്‍ വേണം”

ഇവരുടെ വിളിയൊക്കെ ഒറ്റരൂപാ കണക്കിലാ.. പിള്ളേരല്ലെ, വീട്ടില്‍ നിന്നു കിട്ടുന്നതില്‍ നിന്നും ഒപ്പിച്ചു വേണ്ടെ..ഒരാള്‍ മാത്രം ചുവരും ചാരി തന്റെ ഊഴം കാത്തു നിന്നു.. അവള്‍ക്ക് കണ്ണാടി കൂടു തന്നെ വേണം.. വര്‍ത്തമാനത്തിനൊപ്പം ചുവരിലും ഫോണ്‍ സ്റ്റാന്റിലും അവള്‍ വരച്ച നഖച്ചിത്രങ്ങള്‍ ധാരാളം.. കഴിയുമ്പോള്‍ ഒരു പൂപ്പുഞ്ചിരിയും സമ്മാനിച്ച് മറ്റുള്ളവര്‍ക്കൊപ്പം അവളും ഇറങ്ങും..

നേരം പത്തു കഴിഞ്ഞു.. ഏറിയ തിരക്കുകള്‍ ഒഴിഞ്ഞിരിക്കുന്നു.. അപ്പുറമിപ്പുറമുള്ള ഓഫീസുകള്‍ ഒന്നു ചൂടുപിടിച്ചാലെ ഇനി ആരെലും ഒക്കെ വരൂ.. അതുവരെ ചെറിയൊരു ഇടവേള..

റോഡിനപ്പുറത്തെ ചായക്കടയില്‍ നിന്നും പത്രക്കടലാസ് മൂടിയ കാലിച്ചായ എത്തും വരെ രാസായി പത്രത്തില്‍ വാര്‍ത്തകള്‍ക്കായി തിരഞ്ഞു.. പിന്നെ രാവിലെ പൊതിഞ്ഞു കൊണ്ടുവന്ന ദോശയും ചമ്മന്തിയും നല്‍കി വിശപ്പിനെ ശമിപ്പിച്ചു..

“ചേട്ടൊ.. ഇരുന്ന് ഉറങ്ങാ‍ണോ..”

അവരുടെ ഇടത്താവളമാണിവിടം..ഒരാള്‍ ചുമരിലെ കണ്ണാടിയില്‍ നോക്കി മുടിചീകി.. മറ്റൊരാള്‍ മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് മറച്ചു.. പിന്നൊരാൾ മൊബൈലിന്റെ പുതിയ പ്ലാനുകളെ രാസായിയുമായി ചർച്ചതുടങ്ങി.. ഇടയിലാരോ കോളേജിലെ വിശേഷങ്ങൾ പറഞ്ഞ് വർത്തമാനത്തിന്റെ ഗതി മാറ്റി വിട്ടു... പിന്നെയും വഴിയെ വന്നു പോയവരുടെ വർത്തമാനങ്ങളിൽ ആരുടെയൊക്കെയൊ നോവും വേവും രാസായി സ്വന്തമാക്കി..

സന്ധ്യതിരിഞ്ഞ നേരത്താ‍ണ് പോലീസ് ജീപ്പ് വന്നത്.. ബൂത്തില്‍ നല്ല തിരക്കുള്ള സമയം..

“ഇത് നിന്റെ ബൂത്തിന്റെ നമ്പര്‍ അല്ലെ”

“അതെ”

“ഇവിടെന്നാണ് അവസാനത്തെ കോള്‍ വന്നിരിക്കുന്നത്..”

വിളിക്കാന്‍ വന്നവര്‍ പതിയെ വലിയാന്‍ തുടങ്ങി..റോഡില്‍ ചുറ്റിപ്പറ്റി കാഴ്ചക്കാരായി മാറി..പകച്ചു നില്‍ക്കുന്ന രാസായിയുടെ മുന്നിലേക്ക് പോലീസ്കാരന്‍ ഫോട്ടൊ നീട്ടി..

“ഇവളേ അറിയൊ”

“ക..കണ്ടിട്ടുണ്ട്..”

“എവിടെ വെച്ച്?”

“ഇതിലേ പോവുന്നത്...”

“അല്ലാതെ..?”

“ഫോണ്‍ ചെയ്യാന്‍ വരാറുണ്ട്...”

“കൂടുതല്‍ എന്തറിയാം ..”

ദയനീയ ഭാവത്തില്‍ രാസായി പോലീസ് കാരെ നോക്കി.. അവര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തുടര്‍ന്നു..

“ഈ പെണ്ണിനെ കാണാനില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്.. ഇനിയും ഞങ്ങള്‍ വരും “

ജീപ്പ് പോയതും രാസായി കസേരയിലേക്ക് ചെരിഞ്ഞു..നീട്ടിയ കാല്‍ താഴെയിരുന്ന ബാഗില്‍ തട്ടിയതും തീയില്‍ ചവിട്ടിയ പോലെ തിരിച്ചു വലിച്ചു..

“ദൈവമെ...ഇതിവിടെ ഇരീക്കുമ്പോള്‍..”

എട്ടിന്റെ സൈറണ്‍ കൂവിയശേഷം വണ്‌വേ മാറി വരുന്ന തന്റെ വണ്ടിയുടെ നേരം വരെ അയാള്‍ അസ്വസ്ഥനായി അവിടെ ഇരുന്നു.. ഷട്ടര്‍ താഴ്തി പുറത്തിറങ്ങിയ ശേഷം ഒരു വീണ്ടു വിചാരത്തില്‍ പിന്നെയും തുറന്നു.. മേശക്കടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്തു.. റോഡിനു മറുപുറത്ത് തിരിവിലുള്ള ഇരുട്ടില്‍ മുങ്ങിയ മാലിന്യകൂമ്പാരത്തെയും ലക്‌ഷ്യമിട്ട് വേഗത്തില്‍ നടന്നു.. പാതിവഴിയില്‍ “നാളെ അവള്‍ വന്നാല്‍“ എന്ന ചോദ്യത്തില്‍ പതിയെ നിന്നു പോയി.. അപ്പോള്‍ അയാളുടെ പതിവു ബസ്സ് സ്റ്റോപ്പിലേക്ക് എത്താറായിരുന്നു...

ആരും ഇറങ്ങാനും കയറാനുമില്ലാതെ ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ് കടന്നു പോയിട്ടും ഏറെ കഴിഞ്ഞായിരുന്നു ബൂത്തിന്റെ ഷട്ടർ വീണ്ടും തുറന്നത്.. പിന്നെ അടഞ്ഞതും..പതിയെ ഇരുട്ടിൽ അയാൾ ഫോണിൽ ഓരോ അക്കമായ് കുത്താൻ തുടങ്ങി.. എവിടെയും എത്താത്ത വിളികൾ ..

എന്നും രാസായിയെയും കൊണ്ടെത്തുന്ന ബസ്സ് വീണ്ടും വന്നിരിക്കുന്നു..ബൂത്തിനു പുറത്ത് ഇറയത്ത് അമ്മയും കുഞ്ഞും കാത്തു നിൽക്കുകയാണ്.. ഷട്ടർ തുറക്കുന്നത് പുറത്തു നിന്നാവുമോ, അതൊ അകത്തു നിന്നോ?

Tuesday, December 7, 2010

ചിതലരിക്കുമ്പോൾ

ഒരേ വെളിച്ചമായിരുന്നു
രാവും പകലും
കത്തിച്ചും കെടുത്തിയും
ഒരേ തീയാണെരിച്ചിരുന്നത്

പുറത്തെപ്പൊഴൊ സൂര്യനുദിച്ചിരുന്നു
ചന്ദ്രനും താരകളും വന്നു പോയിരുന്നു
സത്യം, ആരോ പറഞ്ഞതല്ല
ഞാനും അറിയാതെ കണ്ടു പോയിരുന്നു

ഉടലുലഞ്ഞിരുന്നു, ഉറവയറ്റിരുന്നു
ഉയിരിനിയുമുണരുമെന്ന്
ഉടയോന്‍ പോലും ഉരിയാടിയില്ല

ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്

Tuesday, November 9, 2010

അങ്ങിനെ ഒരു ദിനം.. വായനാദിനം

രാവിലെ എഴുന്നേറ്റാൽ കിടക്ക മടക്കി വെക്കണമെന്നായിരുന്നു അമ്മയുടെ ചട്ടം.. അല്ലെങ്കിൽ പകുതി ജീവൻ കിടക്കയിൽ ആയിരിക്കുമെന്നും ദിവസം മുഴുവൻ ഉണർവ്വും ഉത്സാഹവുമില്ലാതെ നടക്കുമെന്നുമായിരുന്നു വിശദീകരണം.. കിടക്ക മടക്കിവെപ്പിക്കാൻ അമ്മകണ്ടെത്തിയ വഴിയായിരുന്നിരിക്കാം അത്.. അല്ലെങ്കിൽ അമ്മയോട് അമ്മയുടെ അമ്മ പറഞ്ഞിരുന്നത് അങ്ങിനെയായിരുന്നിരിക്കാം... അതെന്തൊ ആവട്ടെ, വാടകമുറിയിലും അതൊരു ചിട്ടയായി ഞാൻ പിന്തുടരുന്നു.. എങ്കിലും യാത്രകൾ ഒഴിവായ അവധി ദിനങ്ങളിൽ സിനിമയും കറക്കവും ഒന്നും അപഹരിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞു കൂടാൻ തോന്നുമ്പോൾ ഞാൻ ആ കീഴ്വഴക്കം തെറ്റിക്കുന്നു..

രാവിലെ ഒരു കട്ടനടിച്ച് പത്രപാരായണം നടത്തി ഫാൻ ഫുൾസ്പീഡിലാക്കി ഒരു കിടത്തം.. പുറത്ത് അലച്ചു പെയ്യാൻ മഴകൂടി കൂട്ടിനുണ്ടെങ്കിൽ ബാക്ഗ്രൌണ്ട് മ്യൂസിക് വേറെ വേണ്ട.. അഹങ്കാരം അല്ലാതെന്താ..

അങ്ങിനെ ഒരു ദിനം..

തുടക്കം തലേന്നാൾ വായിച്ചു നിർത്തിയ എംപി കുമാരന്റെ “ദീപ്തിമയി“യിയുടേ രണ്ടാം വായനയിൽ നിന്നായിരുന്നു.. ലൈബ്രറിയിൽ നിന്നും തിരിക്കിനിടയിൽ അധികം തിരയാതെ എടുത്തുകൊണ്ടുപോന്നതായിരുന്നു ദീപ്തിമയിയെ. എന്നാൽ വായന തുടങ്ങിയപ്പോഴാണ് കഥയും കഥാപാത്രങ്ങളും എവിടെയൊ കണ്ടു മറന്നപോലെ. തുടരുംതോറും കൂടുതൽ വ്യക്തമാവാൻ തുടങ്ങി..ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പ് ഒരേകടൽ എന്ന സിനിമ ഇറങ്ങിയ കാലം.. വാദങ്ങളും വിവാദങ്ങളും മറുവാദങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമക്ക് ആധാരമായ നോവൽ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. പക്ഷെ അന്ന് കിട്ടാവുന്ന വഴികളികളെല്ലാം നടന്നിട്ടും കയ്യിൽ തടഞ്ഞില്ല. കിട്ടാത്ത മുന്തിരിപോലെ പുളിച്ചു പോയില്ലെങ്കിലും ആ കാര്യം ഞാൻ മറന്നു പോയിരുന്നു.. അപ്രതീക്ഷിതമായി കയ്യിൽ വന്നത് സുനിൽ ഗംഗോപാദ്ധ്യായ എഴുതിയ ഹീരക്ദീപ്തിയുടെ മലയാളം പരിഭാഷയായിരുന്നു..

സിനിമയും നോവലും തമ്മിൽ താരത‌മ്യപ്പെടുത്തി അന്ന് ഒരുപാട് വായിച്ചിരുന്നു.. പക്ഷെ അതെല്ലാം ഓർമ്മയിൽ നിന്ന് നഷ്ടമായി.. എങ്കിലും സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് നോവൽ തന്നെ.. പ്രത്യേകിച്ചും കഥാന്ത്യം.. മക്കളേയും കൂട്ടി തന്റെ പ്രണയനായകനെ കാണാൻ പോവുന്നത് (സിനിമയിൽ) അല്പം കടന്നകയ്യാണെന്ന് തോന്നിയിരുന്നു :).. എന്തായാലും നോവലിൽ അങ്ങിനെയല്ല.. പിന്നെ എന്തായിരിക്കാം സിനിമയിൽ അങ്ങിനെ ഒരു മാറ്റം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല.. നോവലിലെ പല സംഭാഷണങ്ങളും അതുപോലെ തന്നെയായിരുന്നു സിനിമയിലും കടന്നു വന്നത്..

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “നാരീമികച്ചിടം“ ആയിരുന്നു ദീപ്തിമയിയെ പിന്തുടർന്നത്..

“നാരി മികച്ചിടം
നാഥനില്ലാത്തിടം
നാരങ്ങ പൂത്തിടം
കൂവളം നട്ടിടം”

നശിക്കാനുള്ള ഇടങ്ങളെല്ലാം എണ്ണമിട്ട് പാടുന്നത് അറവുകാരൻ ഉമ്മറാണ്.. സ്വന്തം നിലനിൽ‌പ്പിനായി മകനെ പോലും കുരുതികൊടുക്കുന്ന തമ്പുരാട്ടിയുടെ അറയിൽ ഇത്തവണ സേലത്തുനിന്നുള്ള തോട്ടമുടമയായ ചെട്ടിയാരാണ്.. മുമ്പൊരിക്കൽ അതിഥിയായെത്തിയ ഹനീഫ വന്നത് ഉമ്മറിനോടൊപ്പമായിരുന്നു.. തമ്പുരാട്ടിയുടെ ഭർത്താവ് ചാത്തുക്കുട്ടി നമ്പ്യാരുടെ പുലകുളുയടിയന്തിരത്തിന്റെ വാർഷികാഘോഷങ്ങളുടെ അവസാനത്തെ ചടങ്ങാണത്.. ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓർമ്മപുതുക്കാൻ ഓരോ വർഷവും ഓരോരുത്തർ തമ്പുരാട്ടിയുടെ അതിഥിയായെത്തുന്നു.. വരുന്നവരോട് പറയാൻ അവർക്ക് ഒരു ആവശ്യമെ ഉള്ളു

“എന്നെ സന്തോഷിപ്പിക്കണം. നേരം പുലരുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്. നേരം പുലരുന്നതുവരെ മാത്രം”

ഇറങ്ങിപോവുന്നവന്റെ അവസാനത്തെ ചോദ്യം ഇങ്ങനെയും

“അടുത്തവർഷം ആരായിരിക്കും അതിഥി”

“ആർക്കറിയാം”. “പക്ഷെ അവൻ അവിവാഹിതനായിരിക്കും. തിരക്കുപിടിക്കാത്തവനായിരിക്കും. ഒന്നും നഷ്ടപ്പെടാത്തവനായിരിക്കും”

“കാവേരിയുടെ പുരുഷൻ” പി സുരേന്ദ്രന്റെ രചനയാണ്.. അയൽനാട്ടുകാരനായതോണ്ടാണൊ എന്നറിയില്ല, അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് ഇഷ്ടമാണ്.. നദീതടത്തിൽ നിന്നും നദീതടത്തിലേക്കുള്ള യാത്രയാണിതിൽ.. ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചോടുവാൻ പൊറുതി കിട്ടാതെ വിങ്ങുന്ന ആത്മാവിന്റെ രോദനം വേരറ്റു പായുന്ന ഓരോരുത്തരിലും ബാക്കിയാവും.. ആലമ്പാടികളുടെ വഴികളും വൈദ്യവും, നദീതടങ്ങളിലെ ജീവിതവും, പിന്നെ മുറിച്ചിട്ടും മുറിയാതെ നിൽക്കുന്ന പഴങ്കഥകളുടെ ആരവവും ഒരു ശ്വാസം മുട്ടൽ പോലെ ബാക്കി നിൽക്കുന്നു ..


Sunday, August 1, 2010

(എട്ടാമത്തെ മോതിരം)

ഞാന്‍ വായിച്ചു വളര്‍ന്നത് മാതൃഭൂമിയുടെ തലക്കെട്ടുകളാണ്.. അതുകൊണ്ട് തന്നെ മാതൃഭൂമിയും മനോരമയും ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ പിടിമുറുകുന്നത് മാതൃഭൂമിയില്‍ ആയിരീക്കും.. പക്ഷെ പലതരത്തിലും ഞാന്‍ അടുത്തറിഞ്ഞ പത്രം മനോരമയാണ്.. എന്റെ ജീവിതത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ചില ചലനങ്ങള്‍ സൃഷ്ടിച്ചതൂം..

മനോരമ കുടുംബത്തിലെ കാരണവരായ ശ്രീ കെ എം മാത്യുവിന്റെ ആത്മകഥയാണ് “എട്ടാമത്തെ മോതിരം”.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നു പറയുന്നതിനേക്കാള്‍ മനോരമകുടുംബത്തിന്റെ കഥ എന്ന് പറയുന്നതാവും നല്ല‍ത്.. ഓര്‍മ്മകളില്‍ ‍നിന്ന് ഓര്‍മ്മകളിലേക്ക് ഒരു മരത്തിന്റെ ഓരോ കൊമ്പും ഇലയും തൊട്ടുകൊണ്ടുള്ള യാത്രയാണിത്.. തിരിച്ച് വീണ്ടും തായ്യ്തടിയിലെത്തി മറ്റൊരു കൊമ്പിലേക്കെന്ന പോലെ.. ഓര്‍മ്മകള്‍ക്ക് നിയതവും നിശ്ചിതവുമായ പാതയില്ലെന്ന് പറയുന്നുവെങ്കിലും വായനയുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ല.. തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍ ചിലപ്പൊഴൊക്കെ “ഇതാരപ്പാ” എന്നൊരു ചോദ്യം മനസ്സിലേക്ക് കൊണ്ടുവന്നുവെന്നത് വേറൊരു കാര്യം.. ശ്രീ കെ എം മാത്യുവിന്റെ പിതാവ് സ്വന്തം പത്നിയുടെ മരണശേഷം, ആ ഓര്‍മ്മക്കായ് മക്കള്‍ക്ക് നല്‍കിയ സ്വത്തായിരുന്നു ഓരോ സ്വര്‍ണ്ണമോതിരങ്ങള്‍.. കെ സി മാമ്മന്‍ മാപ്പിള പത്നിയുടെ ആഭരണങ്ങള്‍ ഉരുക്കിയാണ് ഒമ്പതുപേര്‍ക്കും സ്വര്‍ണ്ണമോതിരങ്ങള്‍ തീര്‍ത്ത് നല്‍കിയത്.. എട്ടാമനായ ശ്രീ കെ എം മാത്യുവിന് കിട്ടിയതാണ് “എട്ടാമത്തെ മോതിരം”.. ആദ്യ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ശ്രീമതി അന്നമ്മയൂടെ ഓര്‍മ്മക്കായ് അദ്ദേഹം അവരുടെ സ്വര്‍ണ്ണവളകള്‍ ഉരുക്കി നാലുകുരിശുമാലകള്‍ ഉണ്ടാക്കി മക്കള്‍ക്ക് കൊടുത്തത് പുസ്തകത്തിന്റെ അവസാനഭാഗത്തില്‍ പറയൂന്നുണ്ട്.. അമ്മയുടെ ഓര്‍മ്മകളും പ്രാര്‍ത്ഥനയും എന്നു മക്കള്‍ നെഞ്ഞോട് ചേര്‍ത്തു വെക്കാന്‍..

കൃത്യമായി രേഖപ്പെടുത്താത്ത ജനനസമയമുള്ള നഷ്ടജാതകമാണ് ശ്രീ കെ എം മാത്യുവിന്റേതെങ്കില്‍ ജീവിച്ചത് ഒരു വിജയജാതകം തന്നെയായിരുന്നെന്ന് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.. തമ്മിലടിച്ചും കേസുനടത്തിയും നശിച്ചു നാറാണകല്ലായ നായര്‍ത്തറവാടുകളാണ് എനിക്ക് പരിചിതം.. അദ്ധ്വാനിക്കാനും വെട്ടിപ്പിടിക്കാനും തയ്യാറല്ലാ‍ത്തെ ഒരു ജനത.. പക്ഷെ എല്ലാം നഷ്ടപ്പെടുമ്പൊഴും വീണ്ടും ഫിനിക്സിനെപോലെ ഉയിര്‍ത്തെഴുന്നേല്‍‍ക്കാനുള്ള മനോവീര്യം നിറഞ്ഞ ഒരു കുടുംബത്തിന്റെ കൂടെ കഥയാണിത്.. നാടോടുമ്പോള്‍ നടുവെ ഓടാന്‍ മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്നവരുട്ടെ നേട്ടങ്ങള്‍ തുറന്നുകാട്ടുന്നു.. പക്ഷെ ഇവിടെ എത്തും മുമ്പെ പിന്നിട്ട് കറുത്തനാളുകളും സര്‍ സി പി യുടെ ക്രൂരതകളുമാണ് പുസ്തകത്തിന്റെ ഏറിയ പങ്കും കീഴടക്കുന്നത്.. ഒപ്പം കുടുംബമെന്നാല്‍ ഓരോരുത്തരുടേയും വളര്‍ച്ചയല്ലെന്നും ഒന്നിച്ചുള്ള മുന്നേറ്റമാണെന്നും ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. ബിസ്സിനസ്സുകള്‍ തകരുകയും പത്രം പൂട്ടുകയും ജീവിതം പോലും വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ നന്നായി നടന്നിരുന്ന ഒരാളുടെ ബിസിനസ്സില്‍ നിന്നുള്ള സമ്പാദ്യമാണ് രക്ഷയായത്.. അന്നും എന്നും എല്ലവരെയും ഒരുമിച്ച് നിര്‍ത്തുകയും ഉള്ള മുതലില്‍ നിന്നും ഓരോരുത്തര്‍ക്കും ഓരോ സമ്പാദ്യമാര്‍ഗ്ഗം തുറന്നു കൊടുക്കുകയും ചെയ്ത ശ്രീ കെ സി മാമ്മന്‍ മാപ്പിള ആഖ്യാനത്തിലുടനീളം വാഴ്ത്തപ്പെടുന്നുണ്ട്.. സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള പെണ്ണിന്റെ കഴിവിനെ സ്വന്തം അമ്മയുടെയും പത്നിയുടെയും ജീവിതകഥയിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.. “മഞ്ചലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുമെന്ന്” പൂ‍ന്താനം പാടിയത് അക്ഷരം പ്രതി ശരിവെക്കുന്ന ഒരു കാലം മനോരമക്കും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.. ഒരോ സ്ഥാപനത്തിന്റെയും ജീവശ്വാസം അതിലെ ജീവനക്കാരാണെന്നും അവരെ സ്നേഹത്തിലൂടെ എങ്ങിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പകുവെക്കുന്നു.. ഏറ്റവും താഴെക്കിടയിലെ ജീവനക്കാര്‍ പോലും തങ്ങളുടെ വിജയത്തിന്റെ ഭാഗമായതെങ്ങിനെയെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്..

കഥയേറെ പറഞ്ഞു നിര്‍ത്തുമ്പൊഴും അവനവനുമാത്രമായി ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള് ‍പങ്കുവെക്കാതെ ബാക്കിവെച്ചിട്ടുണ്ട്.. സായംസന്ധ്യയില്‍ ചേക്കേറുന്ന പക്ഷികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പൊഴും ഇരുളാന്‍ സമയമായില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓര്‍മ്മകള്‍ക്ക് വിരാമമിടുന്നത്..

വെറുതെ...

മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര്‍ എഫ്?”

മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്

Sunday, July 25, 2010

ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?

ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..

സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.

അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.

ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം

ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?

ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.

അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽ‌പ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.

ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.

ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം

ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.

വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..

“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”

ആ കഥ അവിടെ തീർന്നു..

ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..

ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..

“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”

എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

Monday, July 19, 2010

എന്റെ ലോകം നിശബ്ദമാവുകയാണ്

കളഞ്ഞു പോവുന്ന പലതിനോടും തോന്നുന്ന ഒരു വികാരമില്ലെ? ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ പ്രത്യേകിച്ചും തോന്നുന്ന ഒരു നഷ്ടബോധം. അതെന്റേതായിരുന്നെന്ന് നെഞ്ഞോടടക്കുന്ന ഒരു വേദന. ഇനി അത് എന്റേതാവില്ലെന്ന് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.

ഞാൻ ഓരോ ശബ്ദത്തേയും നല്ലതോ-ചീത്തയൊ, കൂടിയതോ-കുറഞ്ഞതോ എന്നിലേക്ക് വലിച്ചെടുക്കുകയാണ്. അറിയാം, അതിന്റെ കമ്പനങ്ങൾ വളരെ നേർത്തതാണെന്ന്. എങ്കിലും, ഇന്ന്, ഇന്നുകളിൽ അവ എന്നിലെത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.. നാളെ എന്നിലെത്തുമ്പോഴും ഞാൻ തിരിച്ചറിയില്ലെന്നും

നിന്റെ ചെവി ഞാൻ അടിച്ചു പൊട്ടിക്കുമെന്ന് ആരെങ്കിലും പറയുമ്പോൾ, നമ്മൾ വിചാരിക്കാറുണ്ടോ അങ്ങിനെ സംഭവിച്ചാലോ എന്ന്? ദേഷ്യം തീർക്കാൻ ആഞ്ഞ് വീശുന്ന കൈപ്പത്തി അടച്ചു തീർക്കുന്നത്, എന്നേക്കുമുള്ള ശബ്ദവീചികളുടെ പ്രവേശനത്തെയാണെന്ന്.

കടന്നു വരുന്ന ശബ്ദങ്ങളേ പ്രതിരോധിച്ച് സംസാരിക്കുന്നവരുടെ ചുണ്ടിന്റെ ചലനത്തിൽ നിന്ന് അവർ പറയുന്നത് പിടിച്ചെടുക്കാൻ ഞാൻ ആരുമറിയാതെ ചില ശ്രമങ്ങൾ നടത്തി.. പരാജയപ്പെടുവാൻ മാത്രമായിരിരുന്നു ആ പരിശ്രമങ്ങൾ..

പാവം എന്റെ ഞരമ്പുകൾ.. ആവശ്യത്തിലേറെ ശബ്ദം വഹിച്ച് അവ തളർന്നു പോയിരീക്കുന്നു.. പലരും മരണപ്പെട്ടിരിക്കുന്നു.. ചിലരുടെ സാന്നിധ്യം കൊണ്ട് ഞാൻ അറിയാതെ പോയ ചരമങ്ങൾ.. മറ്റുള്ളവർ മരണം കാത്തിരിക്കുന്നു.. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പിൽ ആരവമൊഴിഞ്ഞിരിക്കുന്നു.. ഇനി ഒരിക്കലും ശബ്ദകോലാഹലങ്ങളുമായി ആരും ഈ വഴി വരില്ല..

ഇരു ചെവിയെങ്കിലും ഞങ്ങൾ ഒന്നെന്ന പ്രതിജ്ഞ അവർ തെറ്റിച്ചത് വർഷങ്ങൾക്ക് മുമ്പായിരുന്നു.. നിനക്ക് കേൾക്കാൻ കാതുകൂർപ്പിച്ച് ഞങ്ങൾ ഉണർന്നിരിക്കാമെന്ന വാഗ്ദാനം ആരാണ് ആദ്യം മറന്നത്.. ചലനം നഷ്ടപ്പെട്ട എല്ലിനിടയിൽ നിന്നും ഞരമ്പുകളെ വലിച്ചെടുത്ത് തുലനം നഷ്ടമായിടത്ത് ഊന്നുവടി പോലെ ഒരു പ്ലാസ്റ്റിക്ക് കഷണത്തെ തിരുകിവെച്ചു... വർഷങ്ങൾക്കപ്പുറത്ത് നിലനിൽക്കാമെന്ന വാഗ്ദാനമൊന്നും ഒരു ഊന്നുവടിക്ക് നൽകാനാവില്ലല്ലൊ.. അതിന്റെ ചലനവും നിലച്ചിരിക്കുന്നു.. ഒരു ഊന്നുവടി പോലും എനിക്ക് തന്നില്ലല്ലൊ എന്ന് പരിഭവിച്ച് മറ്റേയാൾ നേരത്തെ ആത്മഹത്യചെയ്തു.. സത്യം, അവസാന ശ്വസം വലിക്കുമ്പൊഴും എന്നെ രക്ഷിക്കുമൊ എന്ന് നിലവിളിച്ചിരിക്കാം.. കേട്ടില്ല, കാരണം ശേഷികുറഞ്ഞവനെ ഞാൻ ഏറെ അവഗണിച്ചിരുന്നു.. ഒരു ഫോൺ കോൾ പോലും നൽകിയിരുന്നില്ല.. ചിതറിത്തെറിച്ച് ഇരുവർക്കും ലഭ്യമായിരുന്നതിൽ പോലും, ഞാൻ ചെവികൂർപ്പിച്ചത് ഒരാൾക്ക് വേണ്ടി മാത്രമായിരുന്നു.. പിന്നെ എങ്ങിനെ ഞാനറിയും ആ പ്രാണന്റെ ഞരക്കങ്ങൾ..

മുഖത്ത് നോക്കി ചീത്ത വിളിക്കുമ്പൊഴും ഞാനിനി ചിരിച്ചു നിന്നു കേൾക്കും..

എനിക്കരികിൽ എന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പോലും ഒന്നു നോക്കുക പോലുമില്ലാതെ ഞാൻ ഇരിക്കും

വലിയ ശബ്ദങ്ങൾ എന്റെ കർണ്ണപുടങ്ങളിൽ ആഞ്ഞടിച്ച് കടന്നു പോയിട്ടും അതിന്റെ ഒരു നേരിയ അലപോലും എന്നിൽ രേഖപ്പെടുത്താതെ പോവുമ്പോൾ, പ്രതികരണങ്ങളില്ലാതെ ഞാൻ നിൽക്കേണ്ടി വരില്ലെ?

പക്ഷെ ഒരു മരണനിലവിളി, എനിക്കരിൽ ഉയരുമ്പൊഴും ഞാൻ ഒന്നുമറിയാതെ നടന്നു പോവേണ്ടി വരുമൊ.. ഒരു കൈ സഹായം എന്നിൽ നിന്നും നീളാതെ, ഒരു ഒച്ച പോലും എന്നിൽ നിന്ന് ഉയരാതെ..

ആലോചിക്കാൻ പോലുമാവുന്നില്ല, ഞാൻ പറയുന്നത് പോലും എനിക്ക് കേൾക്കാൻ ആവാത്ത അവസ്ഥ.

എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

Monday, February 15, 2010

ആരാണ് ആദ്യം പിറന്നത്?


അവന്റെ കവിതകളിൽ നിറയെ
അരക്കെട്ടുകളായിരുന്നു

അരക്കെട്ട് പപ്പടം എന്നത്
പണ്ട് പാതിരാ ചന്തയിൽ
പറഞ്ഞു കേട്ടതാണ്

അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയിൽ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്

അമ്മയുടെ അരക്കെട്ടിൽ
തലേക്കെട്ടിന്റെ ബലത്തിൽ
ആരോ കൈവെച്ചതാണ്
അവനായി പരിണമിച്ചത്

അരക്കെട്ട് കവിയുന്ന മുടിയിലായിരുന്നു
അവന്റെ കണ്ണെങ്കിൽ
അതിനുമപ്പുറത്തേക്ക് ആഴ്ന്നിറങ്ങുന്നത്?

അരക്കെട്ട് ബുദ്ധിപോലുമില്ലാത്ത
അരണ പെണ്ണിലായിരുന്നു
ആദ്യത്തെ പരീക്ഷണം

അറിയില്ല,
ഇനിയുമെവിടെയൊക്കെ
അരക്കെട്ടുകൾ
ചിതറികിടക്കുന്നുവെന്ന്

ഒന്നുകിൽ അരക്കെട്ടഴിയും വരെ
അല്ലെങ്കിൽ...

Monday, January 11, 2010

ഇത് എന്റെ സ്കൂൾ






"ഇത് എന്റെ സ്കൂൾ..”

നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു

ഇന്നലെ മുതിർന്നവർക്കിടയിൽ കോട്ടയം ഗിരിദീപം സ്കൂളിലെ സുന്ദരക്കുട്ടൻ‌മാരുടെ പടം കണ്ടപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.. കയ്യിൽ നിന്നു പോവുമോ ന്ന്.... ആരൊക്കെയൊ കാത്തു.. അല്ലെങ്കിൽ എന്റെ ചേട്ടന്റെ ഭാഷയിൽ കാണാൻ നല്ല ചേലുള്ള അവർക്കിടയിൽ ഞങ്ങളുടെ കറുമ്പൻ‌മാർ ജയിക്കില്ലല്ലൊ..



ഇത് എന്റെ സ്കൂൾ.. പെരിങ്ങോട് ഹൈസ്കൂൾ.. കാലങ്ങളായി യുവജനോത്സവവേദിയിൽ പഞ്ചവാദ്യം കൊട്ടി ഒന്നാം സമ്മാനം വാരിയെടുക്കുന്നവർ.. പണക്കൊഴുപ്പിന്റെ മേളയിൽ മറ്റൊന്നും സ്വന്തമാക്കാനുള്ള ആവതില്ലാത്തവർ.. അവർക്കിത് മത്സരമല്ല.. മറ്റൊരു അരങ്ങുമാത്രം.. പലരും അന്തികഞ്ഞിക്ക് അരിവാങ്ങാൻ അച്ഛനമ്മമാരുടെ കൂലിയിൽ ഒരുപങ്കുനൽകാൻ ഉത്സവപറമ്പുകളിൽ കൊട്ടിത്തകർക്കുന്നവർ.. നൃത്തനൃത്യങ്ങളുടെ ലോകം അന്യമായതുകൊണ്ടല്ല.. അവിടെ കഴിവിനേക്കാൾ മാറ്റുരക്കുരക്കുന്ന മറ്റു പലതുമുണ്ടല്ലോ..

രാവിലെ ഉണരുമ്പോൾ പലപ്പോഴും ആദ്യം കേൾക്കുന്നത് പഞ്ചവാദ്യം തന്നെ.. വീടിനും സ്കൂളിനും ഇടയിൽ ഒരു വിളിപ്പാട് ദൂരം മാത്രം.. എനിക്ക് വളരെ പരിചിതമായ തുകിലുണർത്ത്... സന്ധ്യചായുന്നതും ഇതേ മേളത്തിന്റെ അകമ്പടിയോടെ.. സ്കൂൾ സമയത്തിനു ശേഷം ആളും ആരവവും നിലക്കുമ്പോൾ അവർ വാദ്യങ്ങൾ കയ്യിലേന്തുന്നു..

അടുത്ത ഗ്രാമങ്ങളിലെ കാവിലും അമ്പലത്തിലും ഉത്സവങ്ങൾക്ക് കൊട്ടിക്കയറി കീർത്തികേട്ടറിഞ്ഞ നാടുകളിൽ നിന്നെല്ലാം ഇവരെ അന്വേഷിച്ചെത്താൻ തുടങ്ങിയ കാലമുണ്ടായിരുന്നു.. അന്നത്തെ കുട്ടികൾ ഇന്ന് ആശാൻ മാരായി പുതിയ ശിഷ്യരെ തേടുന്നു.. നാട്ടിലും മറുനാട്ടിലും പെരിങ്ങോടിന്റെ പേരുയർത്തുന്നു.. പടർന്നു പന്തലിച്ച് നിറഞ്ഞു നിൽക്കുമ്പോഴും ഈ വൻ‌വൃക്ഷത്തിന്റെ വേരുകൾ പെരിങ്ങോട് സ്കൂളിന്റെ മതിൽകെട്ടിൽ തന്നെ..

അതെ.. ഇതെന്റെ സ്കൂൾ...

Monday, December 21, 2009

കാൽ‌നോക്കികൾ

അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും

പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ

പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്

അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

Monday, December 14, 2009

ചേരുംപടി ചേർക്കവെ..

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം

(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം

(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)

സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Sunday, December 6, 2009

പഴങ്കഥ അറിയുമൊ?

കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ

മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്

വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Thursday, December 3, 2009

ദ്വീപിലെ ചോരത്തുള്ളികൾ

വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..

2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..

എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..

“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”

“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“

അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..

“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..

അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “

ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”

Monday, November 23, 2009

മുഖത്തെഴുത്ത്

ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവുമെന്ന്
ചിലർ പറഞ്ഞതാണ്

മുഖം എപ്പൊഴും
മനസ്സിന്റെ കണ്ണാടിയാണെന്ന്
മറന്നിട്ടും കാര്യമില്ലല്ലൊ

ഇടക്കൊക്കെ എന്നെ തോല്പിച്ച്

ഇടതടവില്ലാത്ത ചിന്തകളിലൊന്ന്
ഇത്തിരി നേരം മുഖത്ത് എത്തിനോക്കിയേക്കാം

തൂവിതുളുമ്പാതെ, തെറിക്കാതെ

തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..

Thursday, November 19, 2009

ദ്രോഹിക്കുന്നതിനുള്ള ദിവസം

ഇന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത ഇല്ലാതിരിക്കട്ടെ എന്ന് വിചാരിച്ചു...


കല്ലെറിഞ്ഞ് ഓടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നല്ലൊ എന്ന് ആശ്വസിക്കാമല്ലെ...:(

ഇന്നലെ World Child Sexual Abuse Day

(ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ)