Monday, July 9, 2007

നിലവിളികള്‍ അസ്തമിക്കുന്നില്ല..

എന്തിനാണ് നേരത്തെ പോവുന്നതെന്ന ബോസ്സിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആലോചിക്കേണ്ട ആവശ്യമൊന്നും മിത്രക്കു ഉണ്ടായിരുന്നില്ല

"എനിക്ക് വിശക്കുന്നുണ്ട്.. "

ഫയല്‍ നോക്കികൊണ്ടിരുന്ന പങ്കജാക്ഷന്‍ നായരെന്ന ബോസ്സിന്റെ നോട്ടം ഇപ്പോള്‍ തന്റെ മുഖത്തേക്ക് ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചെങ്കിലും, പാതിയോളമെത്തി, ഒരു മൂളലില്‍ സമ്മതം നല്‍കി അതു തിരിച്ചു പോയി.. പതിവുള്ള നന്ദി പറയാതെ അവള്‍ തിരിച്ചു നടന്നെങ്കിലും കേബിന്‍‌ന്റെ വാതില്‍ അടക്കും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി... അയാള്‍ തന്നെ നോക്കികൊണ്ടിരിക്കുകയാവുമെന്ന അവളുടെ ഊഹം തെറ്റാത്തതില്‍ അവള്‍‌ക്കൊരല്‍‌പ്പം അഹങ്കാരം തോന്നി...


രണ്ട് മണിക്കൂറില്‍ അധികമായി താന്‍ വിശന്നിരിക്കുകയായിരുന്നെന്ന ചിന്ത തന്നെ അവളുടെ വിശപ്പിനെ ആളികത്തിച്ചു..ഉച്ചക്ക് പതിവുപോലെ കാന്റീനിലെ പുളിശ്ശേരിയും രസവും കൂട്ടി നല്ലൊരു ഊണ് കഴിച്ചതാണ്.. അതിനു ശേഷം വിളിച്ചവരോടൊക്കെ അവള്‍ പറഞ്ഞത് തന്റെ അകാരണമായ വിശപ്പിനെ കുറിച്ചായിരുന്നു..

പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍, അല്ലലും അലട്ടലും മനസ്സില്‍ നിന്ന് കുടഞ്ഞെറിയാന്‍ അങ്ങിനെ എന്തിനായാലും അവള്‍ക്ക് അവളുടേതായ വഴികളുണ്ട്.. അതാണ് മിത്ര.. ഇന്നത്തെ വിശപ്പിന്റെ കാരണം കണ്ടെത്താനാവാത്തതായിരുന്നു അവളേ അലട്ടിയിരുന്നത്..


അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രമുള്ള എളുപ്പവഴി ഉപേക്ഷിച്ച് തിരിക്കു പിടിച്ച നഗരവഴിയെ അവള്‍ നടക്കാന്‍ തുടങ്ങി.. ഓഫീസിലെ പ്രശ്നങ്ങളെ ഫ്ലാറ്റിലെത്തും മുമ്പ് തൂത്തെറിയാനാണ് ഈ വളഞ്ഞ വഴിയെ അവള്‍ സാധാരണ്‍ നടക്കാറ്.. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ആ അലസമായ നടത്തം, പലതും മറക്കാനുള്ള ഒരു ഉപാധികൂടിയായിരുന്നു.. അതൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നപ്പൊഴത്തെ കാര്യമാണ്..

ഒരിക്കലും തനിച്ചു കയറിയിട്ടില്ലാത്ത ആ റെസ്റ്റോറന്റില്‍ ആരൊക്കെയോ തന്നെ നോക്കുന്നുണ്ടായിരുന്നെന്നത് അവള്‍ കണ്ടെന്ന് നടിച്ചില്ല..അതില്‍ ചിലര്‍ അവളുടെ പരിചയക്കാര്‍ ആയിരുന്നെന്നതു തന്നെ കാരണം.. ഒരു ബിരിയാണി കഴിച്ചിട്ടും തന്റെ വിശപ്പടങ്ങുന്നില്ലെന്നത് അവള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.. അവിടെ ഇരുന്ന് വീണ്ടുമൊരു ഓര്‍ഡര്‍ നല്‍‌കാന്‍ തോന്നിയില്ലെങ്കിലും ഒരു പാഴ്‌സല്‍ വാങ്ങാന്‍ അവള്‍ മടിച്ചില്ല.. ഫ്ലാറ്റില്‍ താന്‍ തനിച്ചാണെന്നതില്‍ അന്നാദ്യമായി അവള്‍ സന്തോഷിച്ചു..

വസ്‌ത്രം പോലും മാറ്റാതെ അവള്‍ വാങ്ങികൊണ്ടുവന്ന ഭക്ഷണം തീര്‍‌ത്തു.. അപ്പൊഴേക്കും ക്ഷീണം കാരണം ഉറക്കം വന്നിരുന്നെങ്കിലും രാത്രി എന്തു കഴിക്കുമെന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു... അല്പനേരത്തെ വിശ്രമത്തിനു ശേഷം ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത മാവ് പതിവിലും കൂടുതല്‍ ആയിരുന്നു.. കുറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ അത്താഴം ഉണ്ടാക്കുന്നത് ..


വീട്ടില്‍ അമ്മയുടെ താവളമാണ് അടുക്കള.. ചേച്ചിമാര്‍ കൂടെ ഉള്ളതുകൊണ്ട് സ്വയം പാചകത്തിന്റെ ആവശ്യം വരാറുമില്ല.. കൂടുതല്‍ പറയാനാണെങ്കില്‍ പാചകം അവളുടെ ഇഷ്ടവിഷയവുമല്ല.. ഇവിടെയും അമ്മ ഉണ്ടായിരുന്നതു കൊണ്ട് ഭരണം അമ്മയുടേതു തന്നെ..

കൂട്ടുകാരന്റെ മരണം വരുത്തിയ വലിയ ഒഴിവ്, തന്നെ കീഴടക്കുന്നെന്ന് തോന്നിയപ്പോഴായിരുന്നു നാട്ടില്‍ നിന്നും നഗരത്തിലേക്കുള്ള ചേക്കേറല്‍ .. സ്ഥലം‌മാറ്റമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചത് സ്വയം ചോദിച്ചു വാങ്ങിയതായിരുന്നു. വിഷമിച്ചിരിക്കുന്ന പെണ്ണിനെ തനിയ വിടണ്ട എന്ന ബഹുജനാഭിപ്രായത്തിലായിരുന്നു അമ്മയും കൂടെ വന്നത്. നാളുകള്‍‌ കൊണ്ടു തന്നെ ഫ്ലാറ്റിന്റെ നാലുചുമരുകള്‍‌ക്കുള്ളിലെ ജീവിതം അമ്മയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. രാവിലത്തെ മുങ്ങികുളിയും അമ്പലദര്‍‌ശനവുമൊക്കെ നഷ്ടമാവുന്നതിന്റെ വേദന വേറെയും.. അനിയനൊരു കുഞ്ഞുണ്ടായപ്പോള്‍ അവനൊരു സഹായം എന്ന പേരില്‍ അമ്മ വീണ്ടും നാട്ടിലേക്ക്.. മിത്ര ഇവിടെ തനിച്ചും .. നഗരത്തിരക്കില്‍ താനൊരിക്കലും തനിച്ചാവില്ലെന്ന് അവള്‍ തമാശയായി അനിയനോട് പറഞ്ഞു.. എന്നെങ്കിലും അമ്മ തിരിച്ചുവരും എന്ന പ്രതീക്ഷയും അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരാള്‍‌ക്ക് മാത്രം പാചകം ചെയ്യുക എന്ന മടുപ്പുകാരണമാണ് ഭക്ഷണം കാന്റീനില്‍ നിന്നാക്കിയത്..വൈകുന്നേരം കഞ്ഞി.. ചിലപ്പോള്‍ പഴങ്ങള്‍ .. പതുക്കെ പതുക്കെ രാവിലത്തെ വെറും‍‌കാപ്പിക്കു വേണ്ടി മാത്രം അടുക്കളയില്‍ തീയെരിയാന്‍ തുടങ്ങി.. അവധി ദിനങ്ങളില്‍ ‍ എന്തെങ്കിലും ഉണ്ടാക്കാനോ പുറത്തു പോയി കഴിക്കാനോ മടിച്ച് പട്ടിണി കിടക്കാന്‍ തുടങ്ങിയതും അങ്ങിനെയാണ്.. പക്ഷെ, ഇന്നുമാത്രം വിശപ്പ് തന്നെ കീഴക്കിയതെന്തെന്ന് ഓര്‍‌ത്തതിനൊപ്പം അവള്‍ ചപ്പാത്തി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു..

അധികം ഭക്ഷണം കഴിച്ചതു കൊണ്ട് നേരത്തെ ഉറങ്ങാന്‍ കിടന്നെങ്കിലും ഏറെ കഴിയും മുമ്പ് തന്നെ അവള്‍ ഉണര്‍ന്നു ..വിശപ്പ് വീണ്ടും അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു .. ഫ്രിഡ്ജിലിരുന്ന ബ്രെഡും ജാമും നിമിഷങ്ങള്‍‌ക്കുള്ളില്‍ അവള്‍ തീര്‍ത്തു.. പിന്നെ വാടിയതും അല്പം കേടുവന്നതുമായ പഴങ്ങള്‍ പോലും നല്ല സ്വാദുള്ളതായി അവള്‍ക്കു തോന്നി..

പക്ഷെ വിശപ്പ് കാരണം അവള്‍‌ക്ക് വീണ്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല.. അടുക്കളയില്‍ കേറി ഒരു വട്ടം കൂടി പാത്രങ്ങള്‍‍ തുറന്നു നോക്കി... ഒന്നും ബാക്കിയില്ലെന്ന അറിവില്‍ നഖം കടിച്ച് തുപ്പാന്‍ നോക്കി.. പിന്നെ ആ നഖച്ചീളിനെ കടിച്ചിറക്കി... അടുത്ത വിരലില്‍ നിന്നും അടുത്തതിലേക്ക്.. പിന്നെ അടുത്തതിലേക്ക്.. ഇടക്കെപ്പൊഴോ ചോരയുടെ പുളിപ്പും ഉപ്പും അവളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍‌ത്താന്‍ തുടങ്ങിയിരുന്നു..

Monday, July 2, 2007

വഴികള്‍

വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു

നീണ്ടുപോവുന്ന വഴികള്‍
അവയുടെ അവസാനം ഏറെ ഇടവഴികള്‍
നേര്‍വഴി നഷ്ടമാവുമ്പോള്‍ തേടാനായ് കുറുവഴികള്‍
ആരോ പറഞ്ഞു വെച്ച ചൊല്‍‌വഴികള്‍

തിരിച്ചു നടക്കാനാവാത്ത ഇന്നലെകളുടെ വഴികള്‍
ഒരിക്കലും സ്വന്തമാവാത്ത സ്വപ്നത്തിന്റെ വഴികള്‍
കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഭാഗ്യത്തിന്റെ വഴികള്‍
യാത്രികര്‍ മറന്ന സത്യത്തിന്റെ വഴികള്‍
നെഞ്ചേറ്റി വെക്കുന്ന സ്നേഹത്തിന്റെ വഴികള്‍
മറക്കാന്‍ മറന്നുപോയ അവഗണനയുടെ വഴികള്‍
പ്രിയമുള്ളവര്‍ നടന്നു മറഞ്ഞ മരണത്തിന്റെ വഴികള്‍
ആര്‍ക്കും വേണ്ടാത്ത യാതനയുടെ വഴികള്‍
ആര്‍‌ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന മുള്‍വഴികള്‍

ആരും കടന്നു വരാത്ത എന്റെ വഴികള്‍
അറിയാതെ ഞാന്‍ എത്തുന്ന കവിതയുടെ വഴികള്‍
അറ്റമില്ലാതെ നീളുന്ന ഭാവനയുടെ വഴികള്‍
പണ്ടുപണ്ടെന്ന് ചൊല്ലുന്ന കഥയുടെ വഴികള്‍
പറയാന്‍ മറന്നുപോയ ജീവിത വഴികള്‍
പാതി പറഞ്ഞു നിര്‍ത്തിയ ഭാവിയുടെ വഴികള്‍

വഴികളില്‍ ...വഴിത്തിരിവുകളില്‍
വഴികാട്ടികള്‍ നഷ്ടമാവുന്ന കൂട്ടുവഴികളില്‍
വഴിയരികില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു

Tuesday, June 26, 2007

നീരു വലിയ കുട്ടിയാ....

നിരഞ്ജന ----

കസേരക്ക് പുറകിലേക്ക് തലചായ്ച് കിടന്ന അവള്‍ കണ്‍‌തുറന്നത് എന്തോ ശബ്ദം കേട്ടെന്ന തോന്നലിലാണ്...മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മേശപ്പുറത്ത് കിടന്ന ഫോട്ടോസ് എടുത്ത് വീണ്ടും നോക്കാന്‍ തുടങ്ങി.

കറുപ്പും ചുവപ്പും ആധിപത്യം സ്ഥാപിച്ച ചിത്രങ്ങള്‍ ആയിരുന്നു മിക്കവയും.. അഗ്നി താണ്ഢവമാടിയ ഒരു ബസ്സ് അപകടം .. നാളെത്തെയും തുടര്‍‌ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍‌വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍‌താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍‌സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍‌മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..

തലേദിവസത്തെ അദ്ധ്വാനം നല്‍കിയ ക്ഷീണം നിരഞ്ജനയുടെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.പക്ഷെ മനസ്സ്, നടുക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മോചിതമായി ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. . അവളുടെ ശ്രദ്ധ കയ്യിലിരുന്ന ഫോട്ടോകളില്‍ തന്നെ തിരിച്ചെത്തി..

ഉയര്‍‌ന്നു കത്തുന്ന തീനാളങ്ങളുടെ നിഴലുകള്‍‌ക്കിടയില്‍ രണ്ടു കൊച്ചു ഗോളങ്ങള്‍ ജ്വലിച്ചു നിന്നു.. രണ്ടു കണ്ണുകള്‍ .. യാന്ത്രികമായി ചിമ്മിയ കേമറകണ്ണുകള്‍ അവയെ പകര്‍‌ത്തിയത് അവള്‍ പോലും അറിഞ്ഞിരുന്നില്ല...

"മോളേ.. അല്ല .. മാഡത്തിനെ സാറ് വിളിക്കുന്നുണ്ട്"

ശങ്കരേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, അവള്‍ കൂടെ ചെന്നു .. മുറിക്കു പുറത്തു കടന്നതും അവള്‍ തന്റെ പരിഭവം പുറത്തെടുത്തു..

"എന്നെ മേടം എടവം എന്നൊന്നും വിളിക്കണ്ട"

പിന്നെ പതുക്കെ പറഞ്ഞു

"കുടുംബം പുലര്‍‌ത്താന്‍ ഞാന്‍ മുതിര്‍‌ന്നു പോയെങ്കിലും ശങ്കരേട്ടന്റെ മനസ്സിലെങ്കിലും ഞാന്‍ ആ പഴയ നീരുവായി ..കോളേജുപെണ്ണായിരിക്കട്ടെ"

സാറിന്റെ മുറിയില്‍ കയറും മുമ്പ് അവള്‍ ശങ്കരേട്ടനെ ഒന്നു കൂടി നോക്കി.. അയാളുടെ കണ്‍‌കളില്‍ തുള്ളികളാകും മുമ്പെ പൊലിയാന്‍ വിധിക്കപ്പെട്ട കണ്ണീറ്‌തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മനസ്സിലെ ചിന്തകള്‍ ഇതിലൊന്നായിരുന്നിരിക്കാം .. ഒന്നുകില്‍ അകാലത്തില്‍ നഷ്ടമായ തന്റെ സുഹൃത്തിനെ കുറിച്ച്..അല്ലെങ്കില്‍ അയാളുടെ മകളെ കുറിച്ച് ...

കണ്ണു തുടച്ച് ശങ്കരേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അടഞ്ഞവാതിലിനപ്പുറം ഒരു തുടക്കക്കാരിക്കു ലഭിക്കാവുന്നതിലേറെ അഭിനന്ദനങ്ങള്‍ നിരഞ്ജനക്കു മേല്‍ ചൊരിയപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നു പോലും അവളുടെ മനസ്സിലേക്ക് കടന്നു ചെന്നില്ല...മാത്രമല്ല, ഒരു പിടി മനുഷ്യരുടെ വേദനകളെ വിറ്റ തന്നോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. വീണ്ടും ആ ചോദ്യം അവളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

"കിട്ടിയ സമയം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ ..."

തനിച്ചായപ്പോള്‍ ആ ദൃശ്യങ്ങളുടെ ഓര്‍‌മ്മകള്‍ അവളുടെ കാല്‍‌വിരലുകളില്‍ നേര്‍‌ത്ത പെരുപ്പായി.. പിന്നെ ഒരു വിറയലായി അത് മുകളിലോട്ട് അരിച്ചു കയറി. ശിരസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍, അവള്‍ തല ശക്തമായി കുലുക്കി...ചെവികള്‍ കൈകൊണ്ട് കൊട്ടിയടച്ചൂ‍...നിമിഷങ്ങള്‍ക്കപ്പുറം സ്വബോധം വീണ്ടെടുക്കുമ്പോള്‍ അവള്‍ ആദ്യം ചെയ്തത്, തനിക്കു ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു..

-----------

നിരഞ്ജനയുടെ ഓര്‍‌മ്മയില്‍ ആദ്യമായി നടക്കുന്ന പടയണി ആയിരുന്നു അത്.. കാണാന്‍ പോവുമ്പോള്‍ കേമറ എടുത്തത് അമ്മയുടെ എതിര്‍‌പ്പിനെ വകവെക്കാതെ ആയിരുന്നു..അച്ഛന്റെ മരണശേഷം അത് ആരും എടുക്കാറില്ലായിരുന്നു.താന്‍ ഇതേവരെ കാണാത്ത ആ കാഴ്ചയുടെ കുറെ നല്ലചിത്രങ്ങള്‍ ..അത്ര മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളു..നാളുകള്‍ക്ക് ശേഷം അന്നാദ്യമായി അവളുടെ അച്ഛന്റെ "ഇരുട്ടുമുറി"യില്‍ വെളിച്ചം വീണു....പിറ്റേന്ന് ശങ്കരേട്ടനെ പടയണിയുടെ ഫോട്ടോസ് കാണിച്ചപ്പോള്‍ അതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തുകൊണ്ട് പോയി..പിന്നെ ശങ്കരേട്ടന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ കോപ്പിയും ഒരു കവറും കൊണ്ട് വന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല അതാണ് തന്റെ ചോറെന്ന്..

ഒരു പകരക്കാരി ആയാണെങ്കിലും അവളിന്ന് ഒരു പ്രെസ്സ് ഫോട്ടൊഗ്രഫര്‍ ആണ്..പൂവിനും ചിത്രശലഭങ്ങള്‍ക്കും പകരം അവള്‍ നഗരത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്നു.. അരിവാങ്ങാന്‍ കാശില്ലാത്തവരുടെ നിരാഹാരസമരങ്ങളും തുണിയില്ലാത്തവരുടെ ഫേഷന്‍ ഷോകളും അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു..

------

അതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍ പോലും നിരഞ്ജനയുടെ അടുത്ത് വന്ന് അഭിനന്ദനം പറഞ്ഞു...പക്ഷെ എന്നിട്ടും അവളുടെ മുഖത്ത് വന്നത് ഒരു മങ്ങിയ ചിരി മാത്രം.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴെക്കും നേരിയ തലവേദനയും ...

അമ്മ അടുത്തു വന്നിരുന്ന് ഒരോ കാര്യമായി പറയാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ ഓര്‍ത്തു.. അമ്മ പഴയ വഴക്കൊക്കെ മറന്നിരിക്കുന്നു.. ഒത്തിരി മുതിര്‍ന്നതു പോലെയാ അമ്മ തന്നോട് പെരുമാറുന്നത് ... അനിയത്തിയും വല്ലാതെ അകന്ന പോലെ... പേടിയോടെയാ ഓരോ ആവശ്യവും തന്നോട് പറയുന്നത് .. മൂന്നുമാസം മുമ്പ് വരെ അച്ഛനുണ്ടായിരുന്നതില്‍ നിന്നും എന്തൊരു വ്യത്യാസം .. ചിന്തകളില്‍ നിരഞ്ജന ഒരു പാടു കാലം പുറകിലായിരുന്നു ...

"ചേച്ചി...." അനിയത്തിയുടെ വിളികേട്ട് ഉണര്‍‌ന്നപ്പൊഴാണ് അമ്മ എപ്പൊഴൊ എഴുന്നേറ്റ് പോയിരുന്നെന്ന് അവള്‍ അറിഞ്ഞത്... അനിയത്തിയെ അരികില്‍ പിടിച്ചിരുത്തി...

"എനിക്ക് യൂത്ത്ഫെസ്റ്റിവല്‍ ന്‍ പോവണം .. പെണ്‍കുട്ടികളുടെ കൂടെ വീട്ടില്‍ നിന്ന് ആരെങ്കിലും ചെല്ലണമെന്ന് പറഞ്ഞു.. കഴിഞ്ഞ തവണ അച്ഛനാ...."

അത്രയുമായപ്പൊഴേക്കും നിരഞ്ജന അവളേ തന്നോട് ചേര്‍‌ത്തു

"ചേച്ചിയില്ലെ .. പിന്നെന്താ .. ചേച്ചി വരാം കൂടെ.."

------------------
സമ്മാനങ്ങള്‍ നെഞ്ചോടടക്കി പിടിച്ചുള്ള അനിയത്തിയുടെ വരവു കണ്ടപ്പോള്‍
നിരഞ്ജനക്കു കരച്ചില്‍ വന്നു... അടക്കി പിടിച്ച വേദന പൊട്ടിയത് അവള്‍
വന്നു കെട്ടിപ്പിടിച്ചപ്പൊഴാ... രണ്ടുപേരും ചിന്തിച്ചത് അച്ഛനെ
കുറിച്ചാണെന്ന് അവര്‍‌ക്കറിയാമായിരുന്നു.. വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ ഓര്‍‌ത്തപ്പൊഴാ ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ വിഷമം നിരഞ്ജന
അറിഞ്ഞത്...

വീട്ടില്‍ എത്തുമ്പൊഴേക്കും നേരം ഏറെ വൈകി... മുറ്റത്തെ ആള്‍ക്കൂട്ടം
കണ്ട് എന്തെന്നാലോചിക്കും മുമ്പെ ശങ്കരേട്ടനെത്തി...

"അമ്മ..."

ആ കൈയില്‍ പിടി മുറുക്കുമ്പോള്‍ അവള്‍ ഒറ്റപ്പെടലിന്റെ തണുപ്പറിഞ്ഞു..

"പെട്ടന്ന് വയ്യായ തോന്നി കൊണ്ടു പോയതാ.. എത്തിയില്ല.. നിങ്ങളെ
അറിയിക്കാന്‍ വഴിയില്ലാത്തോണ്ട് കാത്തിരിക്കാരുന്നു.. എല്ലാം
ഒരുക്കിയിട്ടുണ്ട്.."

തനിക്കായൊന്നും ചെയ്യാനില്ലെന്ന് നിരഞ്ജന വേദനയോടെ അറിഞ്ഞു...മുഖത്തു
നിന്ന് തുണിമാറ്റിയപ്പോള്‍ ആരുടെയോ നിര്‍‌ദ്ദേശത്തില്‍ അവള്‍ ആ ഉറങ്ങുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചു.. കൈകള്‍ വിറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ഉള്ളിലിരുന്നു ശാസിച്ചു...

രാത്രി ആളൊഴിഞ്ഞ വീട്ടില്‍ അവള്‍ ആ കേമറ അച്ഛന്റെ ഇരുട്ടുമുറിയില്‍
വെച്ചു പൂട്ടി.. പിന്നെ തളര്‍‍ന്നുറങ്ങുന്ന അനിയത്തിയെ തന്നോടു ചേറ്‌ത്തു കിടത്തി..

Sunday, June 24, 2007

ആല്‍മരങ്ങള്‍ മൌനികളാകുന്നു

'മൌനം വിദ്വാന് ഭൂഷണം'
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു

മാളോരെ..ഒരു നിമിഷം
ഈ വിഡ്ഢിയും ഒന്നു ചിരിക്കട്ടെ, ആര്‍ത്തട്ടഹസിക്കട്ടെ
മൌനമായ് കാത്തിരിക്കട്ടെ, നാളത്തെ തേങ്ങലുകള്‍ക്കായ്

നിമിഷങ്ങളുടെ നീക്കത്തില്‍
ഞങ്ങളുടെ കളങ്ങളില്‍ ചുവന്ന വരകള്‍ തെളിയുന്നു
ചക്രം തെറിച്ച ശകടവും, അപ്രതീക്ഷിത അതിഥിയും
മുറ്റത്തെ മുല്ലകള്‍ക്ക് മണമില്ലാത്ത പൂക്കള്‍ മാത്രം
തുളവീണ വയറിന്റെ അടപ്പുകള്‍ മുറുകാതാവുമ്പോള്‍
അവര്‍ കളങ്ങള്‍ മാറ്റിചവിട്ടുന്നു
തെറിച്ചു വീഴുന്ന ദുര്‍‌ഗന്ധത്തില്‍ ഞങ്ങള്‍ മൌനികളാകുന്നു
മനസ്സില്‍ അഗ്നിപര്‍‌വ്വതങ്ങളും മുഖത്ത് നിസ്സംഗതയും

പ്രഭാതകിരണങ്ങള്‍ക്കു മുമ്പെ
പാത്രത്തിലടച്ച അപ്പകഷണങ്ങള്‍
ആദ്യത്തെ വായക്കു മുമ്പെ
അപ്പുറത്ത് മരണമണി മുഴങ്ങുന്നു
ഇത് ജോലി സമയം

അവള്‍ പുറകോട്ട് ചായുന്നു - "അമ്മേ'
നടുവിലൂടെ കൊള്ളിയാന്‍ മിന്നുന്നു
കുത്തിയിരുപ്പിന്റെ നീക്കിയിരുപ്പ്
വയറമര്‍‌ത്തി മുന്നോട്ട് വീഴുന്നു
പുറം‌ ലോകം നിഷേധിക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു
അസ്ഥിപഞ്ജരം നടന്നുവരുന്നു
കത്തുന്ന കണ്ണുകളുമായി
ആദ്യം ഇത്, പിന്നെ അത്, പിന്നെ ..പിന്നെ
തളര്‍ന്നു വീഴാതെ വണ്ടിക്കാളകള്‍ വലിച്ചു കൊണ്ടേയിരിക്കുന്നു
പുരകില്‍ ചാട്ടവാറിന്റെ മുഴക്കം മാത്രം
അവള്‍ ചിരിക്കുകയാണ്, ചിരിച്ചു കൊണ്ടേയിരിക്കുകയാണ്
പിന്നെന്തെ ഭൂമിപൊള്ളിക്കാന്‍ ചുടുകണങ്ങള്‍ ഉതിര്‍‌ന്നത്

അവന്‍ ചിന്തയിലാണ്‍
സ്വപ്നങ്ങളിലെങ്ങോ നിലവിളക്കുണ്ട്,
നിറപറയുണ്ട് വരണമാല്യമുണ്ട്
അവന്റെ മോതിരവിരലില്‍ അവന്റെ സുന്ദരിയുണ്ട്
സ്വപ്നങ്ങളില്‍ അവന്‍ വഴിതെറ്റിയാലോ
ചൂരലുമായ് അവര്‍ കാത്തുനില്‍ക്കുന്നു
ആരുടെയോ ആദായങ്ങളുടെ കണക്കെടുക്കാന്‍
കൂട്ടാന്‍ വീണ്ടും കുറക്കാനായ്
മൌനം അവന്റെ കൂട്ടാളിയാണ്
നാവിനെ തളക്കാന്‍ ചങ്ങല വാങ്ങിയത് എവിടെ നിന്നാവാം

ഇടക്കെപ്പൊഴൊ കോവിലില്‍ നെയ്ത്തിരി വെച്ച് കൊട്ടിപ്പാടുന്നു
കണ്ണുപൊട്ടന്‍ ദൈവം പ്രസാദിക്കുന്നു
എല്ലാം ഒരു ലഹരിയുടെ പൊയകാഴ്ചകള്‍ മാത്രം

കോമാളിയായ് അവസാനത്തെ അതിഥിയെത്തുന്നു
അപ്പൊഴും അവള്‍ തടവിലാണ്
ജാമ്യം പോലും നിഷേധിക്കപ്പെട്ട്
അകലെ പട്ടടയെരിയുമ്പൊഴും
ഞങ്ങള്‍ വിറങ്ങലിച്ചിരിപ്പാണ്
അഞ്ചാം മണിയുടെ മുഴക്കത്തിനായ്

Tuesday, June 19, 2007

ആശംസകള്‍

പാര്‍‌ട്ടിക്കുള്ള ക്ഷണം കിട്ടുമ്പോള്‍ അതൊരു അവധി ദിനമാണെന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ ..അവരുടെ കല്ല്യാണം കെങ്കേമമായി നടന്നപ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.. വര്‍‌ഷങ്ങള്‍ നീണ്ട നാടറിഞ്ഞ പ്രണയത്തിനൊടുവിലല്ലെ അത് നടന്നത്.. അതിന്റെ പരിഭവം അവര്‍ പലപ്പൊഴും പറഞ്ഞതുമാണ്.. ഏതായാലും ഇതിലെങ്കിലും പങ്കെടുക്കണമെന്ന നിര്‍ബന്ധത്തിലാണ് ഞാന്‍ അവിടെ എത്തിയത്.

നന്നായി അലങ്കരിച്ച വേദിയില്‍ അവര്‍ ഇരുവരുമുണ്ട്.. പരിചിതരും അപരിചിതരുമായ് നല്ലൊരു ആള്‍ക്കൂട്ടം ഹാളില്‍ നിറഞ്ഞിരിക്കുന്നു. പഴയ കൂട്ടുകാരെ പലരെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു.. ഞാനെത്തിയത് അല്പം വൈകിയായതിനാല്‍ പലരും തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു..വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ബാക്കിയുള്ളവര്‍ .. ചിലര്‍ അവരെ പോയി കണ്ട് ആശംസകള്‍ അറിയിക്കുന്നു..

അപ്പൊഴും ആരോടാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കേണ്ടതെന്ന സംശയത്തിലായിരുന്നു ഞാന്‍ .. ഇങ്ങനെ ഒരു പാര്‍ട്ടി തന്നെ കൂടുന്നത് ആദ്യമായിട്ടാ.. അല്ലെങ്കിലും ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷങ്ങളല്ലെ? തഞ്ചത്തില്‍ കിട്ടിയ പഴയ കോളേജ്‌മേറ്റ് തന്നെ രക്ഷക്കെത്തി..

"രണ്ട് പേരും രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ .. കമ്പനിക്കാര്യത്തിന് തന്നെ സമയം തികയുന്നില്ല... തമ്മില്‍ കാണുന്നത് തന്നെ അപൂര്‍‌വ്വം ... നാളെ അവന്‍ യു എസ് നു പറക്കാ... അവിടത്തെ കമ്പനി തലവന്‍ ആയി ...അവളാണെങ്കില്‍ പുതിയ ജോലിയില്‍ കയറിയതെ ഉള്ളു... ഒന്നിനും സമയമില്ല..അതുകൊണ്ടാ പെട്ടന്ന് ഇങ്ങനെ ഒരു ഒത്തു കൂടല് .. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഒന്നും ഇല്ലല്ലൊ..
ഈ ഡിന്നര്‍ തന്നെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് അവളുടെ കമ്പനിയാ.. അവര്‍‌ക്കും ഒരു പരസ്യമായി .."

പിന്നെയും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.. വന്ന സ്ഥിതിക്ക് അവരെ മുഖം കാണിക്കാതെ പറ്റില്ലല്ലൊ... നാളെ ഇതിനും വന്നില്ലെന്ന് പരാതി പറഞ്ഞാലോ.. തിരക്കൊന്ന് കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാനും വേദിയിലെത്തി.. നല്‍കാവുന്നതില്‍ നല്ലൊരു ചിരി രണ്ടുപേറ്‌ക്കും സമ്മാനിച്ചു.. പിന്നെ ഹൃദയം നിറഞ്ഞ ആശംസകള്‍ നല്‍‌കി...


"ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്"

Thursday, June 14, 2007

അന്തിക്കൂട്ട്

പുറത്ത് അവളുടെ തേങ്ങല്‍ പൊട്ടിക്കരച്ചിലാവുന്നു.. സന്ധ്യക്കെപ്പൊഴോ മൂടിക്കെട്ടിയ മുഖവുമായ് തലകുനിച്ചിരിക്കുകയായിരുന്നു... പിന്നെ ഇരുട്ടിന്റെ മറവില്‍ നേര്‍‌ത്ത തേങ്ങലായ് ഉയര്‍‌ന്നു... രാത്രിയുടെ വളര്‍‌ച്ചക്കൊപ്പം ആര്‍‌ത്തലച്ചു പെയ്യുന്ന പൊട്ടിക്കരച്ചിലായി... ഇപ്പോള്‍ വീണ്ടും നേറ്‌ത്ത തേങ്ങലുയരുന്നു... ഇടക്ക് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു...പക്ഷെ അവള്‍‌ക്കറിയില്ലല്ലൊ അവളുടെ ദുഃഖത്തിന്റെ പങ്കാളിയായി ഞാനും ...

അസ്തമയാര്‍‌ക്കന്റെ അവസാനകിരണം ചക്രവാളത്തില്‍ അപ്രത്യക്ഷമാവും മുമ്പ് എന്റെ കോട്ടവാതില്‍ എനിക്കു പിന്നില്‍ വലിച്ചടക്കപ്പെടുന്നു. പിന്നെ എന്റെ ചുവരുകള്‍‌ക്കുള്ളില്‍ സന്ധ്യയുടെ അരുണിമയില്‍ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് ... ആരുമറിയാതെ പൊട്ടിക്കരയുമ്പോള്‍ എന്റെ കൊത്തളത്തില്‍ ഞാനെന്നും തനിച്ചായിരുന്നു .. ഇന്ന് എനിക്കൊപ്പം അവളും .. എന്റെ രാത്രിമഴയും

Thursday, June 7, 2007

ആദിശേഷയ്യ ചരിത്രമാവുമ്പോള്‍

ചിന്തയില്‍ എന്റെ ഒരു കഥ വന്നിട്ടുണ്ട്.... ഇതു വഴി പോയാല്‍ കാണാം ..
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!


ആദിശേഷയ്യ ചരിത്രമാവുമ്പോള്‍


ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക്‌ തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക്‌ വലതുകാല്‍ വെച്ച്‌ കയറിവന്നത്‌. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക്‌ , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്‌.
......................

Monday, June 4, 2007

പുണ്യം

സീമന്ത രേഖയില് തൂവും ഒരു നുള്ളു

കുങ്കുമമാകുമോ പുണ്യം

കുനിയും ശിരസ്സില് കുരുങ്ങും

ചരടിലെ, പൊന്‍‌താലിയോഎന്റെ പുണ്യം


നിറമുള്ള കനവുകള് നെയ്തതില്ല

സ്വപ്നരഥമേറി വാണതില്ല

തന്നിഷ്ടമാടി നടന്നതില്ല

മൂത്തവര് ചൊല്ലു മറന്നതില്ല


കാല് തൊട്ടു വന്ദിച്ചനുഗ്രഹമായ്

ഉടയാത്ത പട്ടു പുടവചുറ്റി

തെറ്റാതെ വലതുകാല് വെച്ചുകൊണ്ടാ

കതിര് മണ്ഢപത്തിന് പടികള് കേറി


എന് കൈ പിടിച്ചാ കയ്യില് ചേര്ത്തുവെക്കെ

കണ്ണൂകള് എന്തെ അടച്ചു വെച്ചു

ചുണ്ടുകള് എന്തെ പിറുപിറുത്തു


തുണയാവുക, നല്ലൊരിണയാവുക

ഇടറുന്ന വേളയില് താങ്ങാവുക

നിഴലാവുക, നിത്യ സഖിയാവുക

ഒരുമിച്ചു കാതങ്ങള് മുന്നേറുക

എന്നുമീ കൈകളില് നിറവാകുക


കൈവിരല് പഴുതിലൂടൂര്ന്നുപോവും

ജീവിതതുള്ളികള് കാത്തുവെക്കാന്

ആവതില്ലാത്തൊരു പെണ്മനസ്സിന്

ചിതറിത്തെറിക്കും വിതുമ്പലാകാം

പിടയുന്ന നെഞ്ചിന്റെ തേങ്ങലാവാം


പറയാതെ ഉള്ളില് കുമിഞ്ഞുകൂടും

വേദനകള് ഒന്നു പങ്കുവെക്കാന്

പൊട്ടിക്കരഞ്ഞു തളര്ന്നുപോകെ

കരയരുതെന്നൊരു വാക്കുകേള്ക്കാന്

വ്യാമോഹമാണോ ദുര്മോഹമാണോ

ഉള്ളിലുണരുന്ന സ്വപ്നമാണോ


എന്റെ കാലുകെട്ടാന് കുഞ്ഞിക്കാലിനായി

കാത്തിരിപ്പാണവര് നാളുനോക്കി

പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ

മറുവാക്കു ചൊല്ലാത്ത പാവയല്ലെ

തറവാടിന്റെ പൈതൃകം കാത്തുവെക്കാന്

ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്

നിന് ചോരയില് പുതുജീവനേകീടുക

അമ്മയായ് അടിമയായ് ഇവിടെ വാഴ്ക

Tuesday, May 29, 2007

അവന്റെ വിവാഹമാണ് ...

എന്റെ വാച്ചില് 11.45 ... 45 നും 55 നും ഇടയില് 10 മിനിറ്റേ മുഹൂര്ത്തമുള്ളു. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ. കാരണവര്
കണക്കുകൂട്ടുകയാണ്. അവരാണെങ്കില് അക്ഷമരായി വിയര്ത്തു കുളിച്ച് ഇരിക്കുകയും. ചുറ്റും ആകാംക്ഷയോടെ എല്ലാവരും നില്ക്കുന്നു.
ആള്ക്കൂട്ടത്തില് ഒറ്റപ്പെട്ട് ഞാനും കാത്തുനില്ക്കുകയാണ്.
മണിക്കൂറുകള്ക്കു മുമ്പെ വിജനമായ ഈ അമ്പലമുറ്റത്ത് എത്തുമ്പോള് സംശയമായിരുന്നു. ഇത് തന്നെയല്ലേ സ്ഥലമെന്ന്. ഒരു അര്ച്ചനക്കായ് ചെന്നപ്പോള് സ്ഥലം തെറ്റിയില്ലെന്ന് ഉറപ്പുവരുത്തി... ഭദ്രകാളിയും രക്തേശ്വരിയും ചുവന്നുനില്ക്കുമ്പോള് ഞാനവരോട് ഉള്ളുരുകി പറഞ്ഞു.
വിഘ്നേശ്വരനോട് ഏത്തമിട്ട്, നാഗരാജാവിനോടും നാഗയക്ഷിയോടും കനിയാനായി തലകുനിച്ച്, കണ്ണനോട് പഴയ പരിചയം പുതുക്കി മൂന്നു വലം വെച്ച് ഞാനാ മുറ്റത്ത് കാത്തുനിന്നു. കിഴക്കേ നടയില് താഴോട്ട് നീളുന്ന പുല്ല് നിറഞ്ഞ നീണ്ട കല്പടവുകള്.. വളറ്ന്നു പടര്ന്നു പന്തലിച്ച അരയാലും, തൊഴാനെന്നപോലെ ഒന്നു വളഞ്ഞ് തുടര്ന്നൊഴുകുന്ന ആറും എല്ലാം ഒരു കവിതപോലെ സുന്ദരം. പക്ഷെ അതൊന്നും അപ്പൊഴെന്റെ കണ്ണില് പോലും പതിഞ്ഞില്ല...

ഭാഷയുടെ വ്യത്യാസം കൊണ്ടാവാം പൂജാരിയുടെ കുശലാന്വേഷണം. സമയം തള്ളി നീക്കാന് ഞാനും ചിരിച്ചുകൊണ്ട് നിന്നു കൊടുത്തു.പക്ഷെ അപ്പോഴും ഞാന് മനസ്സുകൊണ്ട് മറ്റെവിടെയോ ആയിരുന്നു. ഇടക്കൊക്കെ ഒളികണ്ണിട്ട് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. എന്നെ വേദനിപ്പിക്കരുതെന്ന് ഓര്മ്മിപ്പിച്ചു.

ഇപ്പോള് ഞാന് ഒറ്റക്കല്ല. ഒത്തിരി അപരിചിതര് വന്നുകൊണ്ടിരിക്കുന്നു. ദൂരെയിരുന്ന് അവരെ നോക്കിയിരുന്നു. വരുന്ന് വാഹനങ്ങളിലെല്ലാം അപരിചിതര്
മാത്രം .. ഇടക്ക് കയറിവന്ന വെള്ള മാരുതി കാറില് അവരുടെ
പേരെഴുതിയിരിക്കുന്നു. ഫോട്ടോഗ്രാഫേഴ്സ് വരനിറങ്ങുന്നത്
സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ക്രീം ഷര്ട്ടും കസവുമുണ്ടുമായി അവന് ഇറങ്ങി. ചീകിയൊതുക്കിയ മുടിയും ഒഴിവാക്കാനാവാത്ത കണ്ണടയും. മാറി നിന്നപ്പോള് ഞാന് ശരിക്കും കണ്ടു. ചുണ്ടില് ചിരിയുണ്ട്. ഒരിക്കല് കൂടി ഞാന് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. ഇപ്പോള് സമയം നീങ്ങുന്നത് അറിയുന്നില്ല. കാണാന് , കണ്ടിരിക്കാന് എനിക്കൊരു കാഴ്ചയുണ്ടല്ലോ. പിന്നെ ഞാന് വരുന്ന വാഹനങ്ങളോ അപരിചിതരെയോ കണ്ടില്ല. ഇടക്ക് പച്ചസാരിയില് തലനിറയെ മുല്ലപ്പൂവുമായി അവളെത്തി. ഇപ്പോള് ദൃശ്യങ്ങളെ നാളെക്കുവേണ്ടി കാത്തുവെക്കുന്നവര് അവള്ക്കു പുറകെയാണ്.

എനിക്കവനെ കാണണം.. ഞാന് വരാതിരുന്നില്ലെന്ന് അവനോട് പറയണം. പിന്നെ .. പിന്നെ .. പിന്നെന്തു പറയാന് .. അവന്റെ കണ്ണില് പെടാന് ഇവിടെ നിന്നാല് കഴിയില്ല. അപ്പൊഴാണ് ഞാന് ഞങ്ങള്ക്കിടയിലെ ദൂരത്തെ കുറിച്ച് ഓര്ത്തത്. കൂട്ടുവിളിക്കാന് ആരുമില്ലാത്തതിനാല് ഞാന് ചെന്നു, തനിച്ചു തന്നെ. പരസ്പരം ചിരിച്ചു കൊണ്ട് നില്ക്കുമ്പോള് വാക്കുകള് നഷ്ടപ്പെടുകയായിരുന്നോ ..

"വേറെ ആരും വന്നില്ലെ..?"

"ഇല്ല"

"അവര്ക്കൊക്കെ വേറെയെന്തൊക്കെയോ തിരക്കുകള് .. എനിക്ക് വരാതിരിക്കാനാവില്ലല്ലോ"

"നോക്ക് .. വീട്ടില് വരണം ട്ടൊ"

എന്നെ നോക്കി ചിരിച്ച ആ ഉറക്കെയുള്ള ചിരിയുടെ അര്ത്ഥമെന്തായിരുന്നു. എന്റെ പഴയ ഭീഷിണികളുടെ ഓര്മ്മയാവണം. ഒന്നും പറയാനില്ലാതായപ്പോള് ഞാന് പതുക്കെ രക്ഷപ്പെടാനുള്ള വഴി തേടി.

"ചെല്ല് .. അവര് കാത്തു നില്ക്കുന്നു. .." ആരെന്നു പറയാതെ ഞാന് തിരിഞ്ഞു നടന്നു.

കല്ല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോവണം ...ഇല്ല .. ഇനി ഒരിക്കല് കൂടി വയ്യ. എല്ലാവരും അമ്പലനടയിലേക്ക്. വരനെ വധുവിന്റെ ആള്ക്കാര് മാലയിട്ട് ആരതിയുഴിഞ്ഞ് മണ്ഢപത്തിലേക്ക് ആനയിച്ചു. സമയം ഇനിയും നിമിഷങ്ങള് കൂടി ..അവന് വിയര്ത്തൊഴുകി ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല് കണ്ണട ഊരിയും തിരിച്ചുവെച്ചും ഇടക്ക് ചുറ്റും നോക്കിയും സമയം കളയുന്നു, അപ്പൊഴും ഞാനറിയാതെ നിരന്നിരിക്കുന്നവരെ നോക്കി. ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..

ഉച്ചത്തിലുള്ള വര്ത്തമാനങ്ങള് പെട്ടന്ന് നിലച്ചു. അവള് വന്നു.കയ്യില് താലവും വിളക്കുമായി മൂന്നു വലതുവെച്ചു. അവന്റെ അരികില് ഇരുന്നു. അവര്ക്കിടയില് എത്ര ഇടയുണ്ടെന്ന് ഒന്നെത്തി നോക്കാന് എനിക്ക് തോന്നി. എല്ലാവരും സമയമാവാന് കാത്തിരിക്കുകയാണ്. മഞ്ഞചരടില് അമ്മാവന് താലി കോര്ത്തു. ഫോട്ടോക്കു വേണ്ടി ഇരുന്നു കെട്ടാന് പറയുമ്പോള്, അവന് താലിയുമായി എഴുന്നേറ്റു. പണ്ടെ അവന് അനുസരണ എന്നത് അടുത്തു കൂടി പൊയിട്ടില്ലല്ലോ.. അങ്ങിനെ അവന് അവളുടേതായി.

ഇപ്പോള് നിരന്നിരുന്ന ദൈവങ്ങളെല്ലാം വെറും കല്ലുകളായി തോന്നി. ബാക്കി ചടങ്ങുകള് കാണാന് നില്ക്കാതെ ആറ്റിലേക്കുള്ള പടവുകളിലേക്ക് ഞാന് നടന്നു. വൈകി എത്തുന്നവര്ക്കിടയില് പഴയ ചില മുഖങ്ങള് . ഇവിടെ ഞാന് അഭിനയിക്കണം..തുറന്ന ചിരിയുമായി ഞാന് അവര്ക്കിടയിലേക്ക്.. ഒന്നിനു പത്തെന്ന നിരക്കില് പഴയ വാചകമടി. എല്ലാവരും പുതിയ ജീവിതത്തിന് ആശംസകള് നല്കാന് പോവുമ്പോള് എനിക്കും പോയെ തീരൂ.. ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം. അറിയാതെ ഇടഞ്ഞുപോയ കണ്ണുകള് .. ഫോട്ടോക്ക് നില്ക്കാന് , ഉയരത്തിന്റെ കണക്കില് മുന്നിലേക്ക് തള്ളിയപ്പോള് എത്തിപ്പെട്ടത് വലതുവശത്ത്. ഒരിക്കല് ഞാന് വലം കയ്യായിരുന്നു.ഭക്ഷണം കഴിക്കാതെ പുറത്തുകടക്കാനാവില്ല. ഒഴിഞ്ഞ മൂലയില് ഇരുന്നപ്പോള് അവര് വരുന്നുണ്ടായിരുന്നു...കൈകള് കോര്ത്തുപിടിച്ച്. ഇരുന്നത് എന്റെ വലതുവശത്തെ വരിയില് . അവന് അവളോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവന് അന്നും എന്നോട് പറഞ്ഞിരുന്നത് അങ്ങിനെ തന്നെ.

"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."

അവന് പറയുന്നു. അവള് കേള്ക്കുന്നു. മണിക്കൂറുകള് ഞങ്ങള്ക്കിടയില് കൊഴിഞ്ഞു വീണപ്പോള് ഞാനും മൌനിയായിരുന്നല്ലോ.ഇനിയൊരു യാത്ര പറച്ചിലില്ല... പോവണം..

പുറത്തിറങ്ങി പോരുമ്പോള് മറ്റാരെയും കാത്തുനിന്നില്ല. തിരിച്ചുള്ള യാത്രയില്, വഴി നിറയെ നിരന്നിരുന്നിരുന്ന പേരറിയാത്ത ദൈവങ്ങളെ ഞാന് കണ്ടില്ല. മാനത്തോളം തല നീട്ടിനില്ക്കുന്ന കുരിശുകളെയും .. അങ്ങോട്ടു പോവുമ്പോള് ഒരോരുത്തരോടും പറഞ്ഞതായിരുന്നു.

രാത്രി ..അവര് ഇപ്പോള് ഒന്നായി കാണും .. ആദ്യമായി ഞാന് നേരുന്നു ... മംഗളങ്ങള് . ..

Friday, May 25, 2007

നാലാം നിലയിലെ കുമ്പസാരകൂടുകള്‍

"വരൂ, ഇതാണ്` നാലാം നില"

പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ "അവര്" നാലഞ്ചു പടി താഴെ നിന്ന്
കിതക്കുകയായിരുന്നു.

"ക്ഷീണിച്ചോ?" നാലാം നില എത്താറായെന്ന് ഞങ്ങള്
ആശ്വസിക്കുന്നത്
മൂന്നാംനിലയിലെ ഒമ്പതാം നമ്പറ് മുറി കണ്ടാണ്.പിന്നെ പതിയെ കയറും.ഇരുപത്
കാണുമ്പോള്‍ സമാധാനമായി. കാരണം ഇതാണല്ലോ നാലംനില.

ഇരുപതാം നമ്പര്‍ മുറിക്കു മുന്നില്‍ നിന്ന് അവരുടെ ശ്വാസം വലി
കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി.പുറത്തേക്ക് തുറിച്ച അവരുടെ കണ്ണുകളോട്
ഞാന് മുഖം തിരിച്ചു. നിമിഷങ്ങള്‍ക്ക്ശേഷം അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി
പ്രത്യക്ഷപ്പെട്ടപ്പോഴാണ്` ആശ്വാസമായത്. ഇടനാഴിയുടെ ഇരുവശത്തേക്കും
അവര്‍‌ പല തവണ നോക്കി. വെളിച്ചം വരുന്ന ഗ്രില്ലിനടുത്തിട്ട ബെഞ്ചിലേക്ക്
ചൂണ്ടി ഞാന്‍ പറഞ്ഞു.

"കുറച്ചു നേരം ഇവിടെ ഇരിക്കൂ. ഞാന്‍ മുറി തുറക്കാം". അവര് ബെഞ്ചില്‍‌
ഇരുന്നപ്പോള്‍ ഞാന്‍ മുറി തുറന്നു. കട്ടിലില്‍ ചിതറി കിടന്ന പുസ്തകങ്ങളും
തുണികളും എടുത്തുമാറ്റി. ഫാന്‍ ഇട്ടു. ആകെകൂടി വലിയ കുഴപ്പമില്ലെന്ന്
തോന്നിയപ്പോള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.

കട്ടിലില്‍ ഇരുന്നിട്ടും അവരുടെ പരവേശം
തീര്‍ന്നിട്ടുണ്ടായിരുന്നില്ല.ഫ്ലാസ്ക് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളം
എടുത്തുകൊടുത്തു.അവരെന്റെ മടക്കിവെച്ച കിടക്കയില് തലചായ്ച്, കട്ടിലില്
കാല് നീട്ടി വെച്ചു.പതിയെ കണ്ണുകളടച്ചു.കുറച്ചു നേരം ഞാനവരെ
നോക്കിനിന്നു.പിന്നെ വാതില്‍ ചാരി പുറത്തിറങ്ങി.

ഗ്രില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വെയില്‍ താഴാന്‍
തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ്റിയില്‍ കൂടണയാനുള്ള പക്ഷികളുടെ തിരക്ക്
തുടങ്ങിയിട്ടില്ല.വെറുതെ ഒന്നുകൂടി മുറിയുടെ വാതില്‍ തുറന്നു
നോക്കി.അവര്‍ നല്ല മയക്കത്തിലാണ്.എന്തായാലും എന്നെക്കാള്‍
പ്രായമുണ്ട്.അവരെപോലെ ഒരാളാണ്` ഇവിടെ വേണ്ടത്.ഇത്രയും
കുമ്പസാരരഹസ്യങ്ങള്‍ നെഞ്ചില് കാത്തുവെക്കേണ്ടതല്ലെ.യാതൊരു
പരിചയവുമില്ലാത്ത കാലത്താണ്` ഇതെന്റെ തലയില് വന്നത്.ആരും
പറഞ്ഞിട്ടല്ല.ആരും അറിഞ്ഞിട്ടുമല്ല.എങ്ങിനെയോ ഈ കുമ്പസാരകൂടുകളുടെ
കാവല്ക്കാരിയായ്. ഒപ്പം സ്വന്തം രഹസ്യങ്ങള്‍ ആരോടും പറയാനാവാതെ വിങ്ങി
നീറുവാനും.നീണ്ട നാലുവര്‍ഷങ്ങള്‍. അതൊരു നിയോഗമാവാം.അപൂര്‍‌വ്വമായ്
മാത്രം കിട്ടുന്ന നിയോഗം.

"ഞാന് ഒന്നു മയങ്ങിപോയി....യാത്രയുടെ ക്ഷീണം"

അവര് അടുത്തുവന്നപ്പോള്‍ മാത്രമാണ്` ഞാനറിഞ്ഞത്.

"ദാ.. അവിടെയാണ്` ബാത്റൂമും വാഷ് ബേയ്സിനുമെല്ലാം.പോയി ഒന്നു ഫ്രെഷ്
ആയിക്കോളൂ.എന്നിട്ട് കാപ്പികിടിക്കാം"

കാപ്പികുടിക്കുമ്പോള്‍ ഞാന് മനസ്സില് കൂട്ടികിഴിക്കുകയായിരുന്നു.എവിടെയാ
പറഞ്ഞുതുടങ്ങേണ്ടതെന്ന്`.

"ഞാന് പലരില്‍‌ നിന്നും കേട്ടിട്ടുണ്ട്.ഇവിടത്തെ കുറിച്ച്. ഈ
നഗരത്തിലേക്കുള്ള എന്റെ നാലാമത്തെ വരവാണ്`.മുമ്പ് മൂന്നു തവണയും വേറെ
ഇടങ്ങളില്‍‌ ആയിരുന്നു താമസം .പറഞ്ഞു കേട്ടതില്‍ നിന്നുണ്ടായ ഒരു കൌതുകം.
അതാണെന്നെ ഇത്തവണ നാലാം നിലയിലേക്കെത്തിച്ചത്".

നേരിയ നിശബ്ദതക്കു ശേഷം അവര് ചോദിച്ചു

"എനിക്ക് മുമ്പ് ഈ കട്ടിലില്‍ ആരായിരുന്നു?"

ഞാന്‍ അറിയാതെ ഒന്ന് ഞെട്ടി.എന്റെ മറുപടി കിട്ടാത്തതിനാലാവാം അവര്‍
ചോദ്യം ആവര്‍ത്തിച്ചു.

അവള് കാന്‍ഡിഡ.പെയ്ന്റിംഗ് പഠിക്കാന്‍ വന്നതായിരുന്നു.വളരെ ക്രിയേറ്റീവ്
ആണ്.ഭര്‍ത്താവിന്റെ ക്രിയേറ്റിവിറ്റി കൂടിയപ്പോള്‍ അവളൊരു
അമ്മയായി.ഇന്നലെയാണ്` അവള്‍ക്കൊരു വാവയുണ്ടായത്".

എത്ര ശ്രമിച്ചിട്ടും ചുണ്ടില്‍ ഒരു ചിരിവരുത്താനുള്ള എന്റെ ശ്രമം ശരിയായില്ല.
പുതിയ പൂക്കള്‍ തേടിനടക്കുന്ന ഒരു വണ്ടാണ്` അവളുടെ കണവനെന്ന് എങ്ങിനെ
പറയാന്‍. അവള്‍ പറന്നുപോവുമോ എന്ന് തോന്നിയപ്പോള്‍ എറിഞ്ഞു കുടുക്കിയ ഒരു
ചങ്ങലമാത്രമാണ്` ആ കുഞ്ഞെന്ന് എങ്ങിനെ കൂട്ടിചേര്‍‌ക്കാന്‍.
പൊട്ടിച്ചിരിച്ച് ബഹളം വെക്കുമ്പോള്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച
അവളുടെ കുഞ്ഞുസ്വപ്നങ്ങളെ എങ്ങിനെ തുറന്നുകാണിക്കാന്‍ .ഇന്നും അവളെ
കാത്തിരിക്കുന്ന പഴയ കൂട്ടുകാരനോട് അവള്‍ അറിയാതെ അടുത്തുപോവുന്നോ എന്ന
എന്റെ സംശയം ആരോട് പങ്കുവെക്കാന്‍. നിറവയറുമായ് എന്നെ കാണാനെന്ന് പറഞ്ഞ്
അവള്‍ ഇറങ്ങിയത് അവനെ കാണാനായിരുന്നെന്ന സത്യം ഞങ്ങളുടെ മാത്രം സ്വന്തം.
ഏന്റെ ചുണ്ടില്‍ ഉമ്മവെച്ച് ഇത്പോലൊരെണ്ണം എനിക്ക് കിട്ടിയെന്ന്
കള്ളചിരിയോടെ പറഞ്ഞത്, അതെന്റെ ഏതോ സ്വപ്നം മാത്രമായിരുന്നിരിക്കണം .

അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം. ഞങ്ങള്‍ പുറത്തിറങ്ങി.

"ഇത് രതീദേവി.. സെയില്സ് ടാക്സ് ഓഫീസര്‍. മലബാറില് നിന്നാണ്."
ബാക്കി പരിചയപ്പെടല് അവര്‍ക്കായ് വിട്ടുകൊടുത്തു.

ദൈവമേ .. ഇവര്‍ രതിയോട് എന്തു ചോദിക്കുമോ ആവോ? ആതെ.. അവര്‍ അതു
തന്നെയാണ്` ചോദിച്ചത്.

"കല്ല്യാണം കഴിച്ചതാണോ മലബാറില്‍?സ്വന്തം വീട് എവിടെയാ?"

സ്വതവേ ദേഷ്യം നിറഞ്ഞ അവളുടെ മുഖം ചുവന്നു തുടുത്തു.

"ഞാന് മാരീഡ് അല്ല"

പിന്നെ വേഗം വാതില് ചവിട്ടിതുറന്ന് റൂമില് കയറി.

സാധാരണ പെണ്‍കുട്ടികളുടെ കല്ല്യാണം നടത്താന്‍ വീട്ടുകാര് ആണല്ലോ
മുന്നിട്ടിറങ്ങുന്നത്. രതിയുടെ കാര്യത്തില്‍ നേരെ
തിരിച്ചായിരുന്നു.ജോലികിട്ടിയപ്പോള്‍ തന്നെ അവള്‍ കല്ല്യാണത്തിനായ്
ഒരുക്കങ്ങള്‍ തുടങ്ങി.പത്രത്തിലും ബ്യൂറോയിലും എല്ലാം പരസ്യം കൊടുത്തതും
വരുന്ന മറുപടികള്‍ക്കെല്ലാം അന്വേഷണം നടത്താന്‍ മുന്നിട്ടിറങ്ങിയതും അവള്
തന്നെയായിരുന്നു.ഇരുപത്തിരണ്ട് വയസ്സില് കാര്യമായി അന്വേഷിക്കാന്‍
തുടങ്ങിയത് ഫലപ്രാപ്തിയിലെത്തിയത് മുപ്പത്തിരണ്ടില് ആണെന്നു
മാത്രം.പിന്നെ ദിവസങ്ങളുടെ ദൈര്ഘ്യത്തില് അത് മുറിഞ്ഞുവീണെന്ന് അറിയാം
.എങ്ങിനെയെന്നത് അറിയാവുന്നവരാരും ചോദിക്കാറില്ല.അയാള് എവിടെയെന്ന്
ആര്ക്കും അറിയില്ല.അയാള്‍ വീണ്ടും കെട്ടിയതും അതും പിരിഞ്ഞതും വേറൊരു
സത്യം .നാട്ടില്‍‌ നിന്നും നഗരത്തിലേക്കൊരു സ്ഥലം മാറ്റം.പുതിയ സ്ഥലത്ത്
പുതിയൊരു പരിവേഷം.ഒരു പുരുഷവിരോധിയായി.

രതി ആഞ്ഞടച്ച വാതില്‍ കണ്ട് അവരൊന്ന് പതറിയെന്ന് തോന്നുന്നു.അരുത്,
തളരരുത്.. എന്ന് പറയാന് തോന്നി.

മഞ്ജു ഉടയാത്ത കോട്ടന്‍ ചുരിദാറും മായാത്ത് ലിപ്സ്റ്റിക്കുമായി നേരിയ
സുഗന്ധത്തോടെ പടികള്‍ കേറിയെത്തി.

"ഇത് മഞ്ജു.ഗള്‍ഫില്‍ നിന്ന് എണ്ണപ്പണം വാരാന്‍ പറക്കാന്‍ തയ്യാറായി
ഇരിക്കുന്നു. കെട്ടിയവന്‍ വിസ അയക്കും വരെ ഇവിടെ ഇംഗ്ലീഷ് പഠിത്തവും
ചില്ലറ തരികിടയും .. "

അവളുടെ കിലുകിലാച്ചിരി അവര്‍‌ക്ക് ഒത്തിരിപിടിച്ചെന്ന് തോന്നുന്നു.ഒരു
നാട്ടുകാരായതോണ്ടാവാം അവരുടെ സംസാരം ഒരുപാട് നീണ്ടുപോയി.

ഇവളൊരു കള്ളിപ്പൂച്ചയാണെന്നാ എല്ലാരും പറയുന്നെ.പക്ഷെ ഇവള്‍
കുമ്പസാരിക്കാന്‍ വന്നപ്പോഴൊന്നും ഞാന് ചെവികൊടുത്തില്ല.എന്തോ അത്
എനിക്ക് തങ്ങാനാവുന്നതില്‍ അപ്പുറമാണെന്ന് ഒരു തോന്നല്.എന്തായാലും
കാന്ഡിഡക്ക് അറിയാമായിരിക്കും.അവള് പോയ അന്നാണ്` മഞ്ജുഎന്റെ അടുത്ത്
വന്ന് കരഞ്ഞത്. പക്ഷെ അന്നും എന്താണ് അവളുടെ രഹസ്യമെന്ന് ചോദിക്കാന്‍
എനിക്ക് കഴിഞ്ഞില്ല.സമയമാവുമ്പോള്‍ അവള്‍ പറയും അന്ന് അത് കേള്‍ക്കാനുള്ള
മനക്കരുത്ത് എനിക്കുമുണ്ടാവും.എന്തായാലും അതൊരു കുമ്പസാരരഹസ്യമല്ലെ!

മഞ്ജുവിന്റെ റൂമിലേക്ക് സിന്ധു വന്നത് പുതിയ ജോലിയുടെ സന്തോഷത്തിലായിരുന്നു.

"സിന്ധു ഒരു മരഞ്ചാടിയാണ്. ഓരോ പുതിയ ഓഫര്‍ കിട്ടുമ്പോഴും അവള്‍ ജോലി
മാറികൊണ്ടിരിക്കും"

ഒരു തുറന്ന പുസ്തകം എന്ന് കൂട്ടിചേര്‍ക്കാന്‍ തോന്നി.മനസ്സില്‍ ഒരു
പ്രണയത്തിന്റെ കനല് കെടാതെ സൂക്ഷിക്കുന്നവള്‍. ഒരേ സമയം അതൊരു
തമാശയെന്നും ഒന്നുകൂടി ചോദിച്ചാല്‍ കാര്യമായിട്ടാണെന്നും പറയുന്നവള്‍.
ഒരുപാട് ആലോചിച്ച് നടത്തിയ ചേച്ചിയുടെ വിവാഹം വര്‍ഷങ്ങള്ക്കുശേഷം
തകര്‍ന്നതിന്റെ വിഷമം പറഞ്ഞുതീര്‍ക്കുന്നവള്‍. അമ്മയുടെ മടിയില്
തലവെച്ചുറങ്ങിയാല് എല്ലാ വേദനയും മറക്കാന്‍ കഴിയുന്ന ഭാഗ്യവതി.

"വേഗം വാ… ഇന്ന് ലിസ്സിചേച്ചിയുടെ റുമില് തീറ്റമല്‍‌സരം ..ബോണസ്സ്
കിട്ടിയതിന്റെ ചിലവ്." .. വിളിക്കുന്നത് ആരായാലും അത് എല്ലാര്‍‌ക്കും
കൂടെയാണ്‍..

സമയം ഏഴു മണി.ഇത് ഒത്തുകൂടലിന്റെ സമയമാണ്.രാവിലെ ഇറങ്ങിപോവുന്നവരെല്ലാം
കൂടണഞ്ഞിരിക്കുന്നു.അന്നന്നത്തെ വിശേഷങ്ങളും വിഷമങ്ങളും എല്ലാം
കെട്ടഴിക്കുന്നു.

ഏല്ലാവരും നിരന്നു കഴിഞ്ഞപ്പോള്‍ അവര് ഓരോരുത്തരേയും സസൂക്ഷ്മം
നോക്കുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.എല്ലാവരുടെയും ശ്രദ്ധ മുന്നില്
കഴിക്കാന്‍ നിരത്തിയ സാധനങ്ങളില് ആയതിനാല്‍ മറ്റാരും അതു
ശ്രദ്ധിച്ചില്ല.ബഹളം വെച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കല്
പരിചിതമല്ലാത്തതോണ്ടാവാം അവര് ഓരോന്നും എടുത്ത് കഴിച്ചെന്ന് വരുത്തി.

"ചേച്ചി ഇങ്ങിനെ മാറി ഇരുന്നാല് ഒന്നും കിട്ടില്ലാട്ടോ"

മിനു വിരല് നക്കിതുടക്കുന്നതിനിടയില് പറഞ്ഞു.

"ഇവള്‍ മിനു....ഇക്കൂട്ടത്തില്‍ പെട്ടതല്ല..സി എ ചെയ്യുന്നു.ഞങ്ങള്
പറഞ്ഞുവിട്ടതാണ് സ്റ്റുഡെന്റ്സ് ബ്ലോക്കിലേക്ക്.എന്നാലും
തിന്നാനുണ്ടെന്ന് കേട്ടാല്‍ ഇവിടെത്തും"

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏനിക്ക് വെറുതെ
തോന്നിയതാണ്.അല്ലെങ്കിലും ഒരു കുടുംബത്തിന്റെ ആശ്രയം താനാണെന്ന്
ഓര്‍‌ക്കുമ്പോള്‍ കരയാന്‍ എവിടെ നേരം .അതിനേക്കാള്‍ ഏതൊരു
തീരുമാനത്തിനും ഏറ്റവും വലിയ വിലങ്ങുതടി തന്റെ ഭാവിയും, താന്‍ പെണ്ണായി
പോയതുമാണെന്ന തിരിച്ചറിവ്..എന്നിട്ടും അവള്
ചിരിക്കുന്നില്ലെ?മറുലോകത്തിരുന്ന് അവളുടെ പപ്പ അവള്‍ക്ക്
കരുത്താവും..മിനു പറഞ്ഞതില്‍ നിന്നും പറയാത്തത് വായിച്ചെടുക്കാനൊരു
ശ്രമം.അതാണ് അവള്‍ കുമ്പസാരിക്കാത്ത രഹസ്യം.

ബഹളത്തിനിടയില്‍ മുറിയില്‍ ഫോണ്‍ അടിക്കുന്നത് കേട്ടില്ല. നോക്കിയപ്പോള്‍
ഒരേ നമ്പറില്‍ നിന്ന്‍ അഞ്ചു മിസ്സ്കാള്‍ ..

തിരിച്ചു വിളിക്കുമ്പോ‍ള്‍ ഏതോ തിരക്കില്‍ ആയിരുന്നു അവള്‍ . പറയുന്നത്
പകുതി പോലും കേള്‍ക്കുന്നില്ലായിരുന്നു ...

"നാളെ ഞാന്‍ വരും ... വിളിച്ചു പറഞ്ഞിട്ടുണ്ട്.. കുറച്ചുനാള്‍ എനിക്ക്
മാറിനില്‍ക്കാതെ വയ്യ"

"ഉം ...എപ്പൊഴാ വരിക .. എന്റെ റൂമില്‍ വേറെ ആളുവന്നു.."

"അയ്യോ .. ഞാന്‍ ചേച്ചിയെ കാണാനാ വരുന്നത് "

"സാരമില്ല.. നീ വായൊ.. "

ഇത് മിറിയം .. മാവേലിയെ പോലെ ഇടക്കിടക്ക് വന്നു പോവുന്നവള്‍ .. അവള്‍ക്കു
ഇത് ഒരു ഒളിത്താവളമാണ്‍. പ്രണയവിവാഹത്തിന്റെ ചൂടുതീര്‍ന്നപ്പോള്‍ അപ്പയും
അമ്മയും പാമ്പും കീരിയും ... അനിയത്തി ഒരു അധികപറ്റെന്ന ചിന്തയില്‍
ചേട്ടനും. സ്വന്തം വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായപ്പോള്‍
നടന്നുപോയ വഴികള്‍ ഒരുപാട് തെറ്റിപ്പോയി...വീട്ടുകാര്‍ തന്നെ
കെട്ടിച്ചുവിട്ടു ഭാരം തീര്‍ക്കാന്‍ ഇരിക്കാണെന്ന് അറിഞ്ഞപ്പോള്‍
പതിനെട്ടാം വയസ്സില്‍ അന്യമതക്കാരനുമായി റെജിസ്റ്റര്‍ മാര്യേജ്. ബോധം
വന്നപ്പോല്‍ അതില്‍ നിന്നും പുറത്തുകടക്കാനൊരു ശ്രമം .. എന്താണാവോ അവള്‍
പറയാന്‍ വരുന്നത്.. ഒരിക്കലും നല്ല വാര്‍‌ത്ത ആവാന്‍ ഇടയില്ല.

മെസ്സില്‍ വെച്ചാ‍ണ്‍ ലിസ് നെ കണ്ടത്..ഇത്ര വൈകിയാണോ ഇവള്‍ വരുന്നത്?
റൂമില്‍ പോയി പാത്രം എടുത്തുവരാന്‍ മടിച്ച് എല്ലാവരുടെയും കൂടെ കൂടി
അവള്‍ കഴിച്ചു. അവളുടെ അട്ടഹാസ ചിരികളും ആര്‍‌പ്പുവിളികളും
ഉയര്‍ന്നില്ലെന്ന് മാത്രം .. കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു..

"ഞാന്‍ നാളേ പോവാണ്‍"

"എങ്ങോട്ട്..?"

"വെക്കേറ്റ് ചെയ്യാണ്‍..വീട്ടില്‍ പോവുന്നു"

പുറകെ വന്നവര്‍ക്ക് വഴികൊടുത്ത് മുറ്റത്തെ മരത്തിന്‍ ചുവട്ടില്‍ പോയിരുന്നു "

"അനിയന്റെ കല്ല്യാണമാണ്.."

"അനിയന്റെയോ ..? അവന് 22 വയസ്സലെ ആയുള്ളു"

ഒരു അവിവാഹിത അനിയന്റെ കല്ല്യാണത്തെ കുറിച്ച് പറയേണ്ടി വരുന്നതിന്റെ സകല
പകപ്പുകളും ആ നേരിയ വെളിച്ചത്തിലും ഞാനവളുടെ മുഖത്ത് വായിച്ചെടുത്തു..

"അവന് ഒരു കുട്ടിയെ ഇഷ്ടാണ്‍.."

"അപ്പോള്‍ നിന്റെ കാര്യം .."

ഇപ്പോള്‍ അവള്‍ അട്ടഹസിച്ച് ചിരിക്കുകയാണ്..എനിക്കറിയാം വെളിച്ചത്തിന്
പുറം തിരിഞ്ഞിരിക്കുന്ന അവളുടെ കണ്ണൂകള്‍ നിറയുന്നുണ്ടെന്ന്..

"റിസര്‍ച്ച് തിസീസ് കൊടുക്കാനല്ലെ ഉള്ളു .. സ്കൂളില്‍ ഇനി എക്സാം ആണല്ലോ
.. അടുത്ത ജുണില്‍ നാട്ടില്‍ എവിടേലും നോക്കാം "

എന്താണ്‍ രഹസ്യം എന്ന് ചോദിച്ചു വന്നവരോടെല്ലാം തന്റെ ഗവേഷണം
ഫലപ്രാപ്തിയില്‍ എത്തിയ സന്തോഷവും അതുകൊണ്ട് താന്‍ വീട്ടിലേക്ക്
തിരിച്ചുപോവുകയാണെന്ന വിശേഷവും അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

താന്‍ വയസ്സായ അമ്മക്ക് കാവല്‍ക്കാരിയായ് ആ പഴയ വീട്ടില്‍ എന്നേക്കുമായ്
അടക്കപെടാന്‍ പോവുകയാണെന്ന് അവള്‍ ആരോടും പറഞ്ഞില്ല. സ്വന്തം വഴിതേടി പോയ
സഹോദരങ്ങള്‍ മറന്നുപോയ പെങ്ങളുടെ അങ്കലാപ്പുകള്‍ പങ്കുവെച്ചതുമില്ല..

യാത്രയുടെ ക്ഷീണം കാരണം അവര്‍ നേരത്തെ കിടക്കാനുള്ള തയ്യാറെടുപ്പില്‍
ആയിരുന്നു.അപ്പൊഴാണ് ജയന്തി വന്നത്.. പാതി ചാരിയ വായിലിലൂടെ നോക്കി അവള്‍
പതിയെ പറഞ്ഞു.

"ഉറങ്ങല്ലെ... ഞാന്‍ ജോലി തീര്‍ത്ത് വരാം "

"ശരി .. പോയി വാ.."

പുതപ്പ് വലിച്ചിട്ട് ചെരിഞ്ഞു കിടന്ന അവര്‍ ചോദിച്ചു

"ആ കുട്ടിയും നാലാം നിലയിലെ ആണോ..?"

"അല്ല .. താഴെ മെസ്സിലെയാണ്"

ഞാന്‍ കിടക്ക തട്ടികുടഞ്ഞു വിരിച്ചു.. കൂടുതല്‍ ചോദിക്കരുതേ എന്ന്
പ്രാര്‍ത്ഥിച്ചു.. തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ കണ്ണടച്ചു കിടക്കുകയാണ്.
പിന്നെയും കുറെ കഴിഞ്ഞാണ് ജയന്തി വന്നത്. കുറച്ചു നേരം മിണ്ടാതിരുന്നു.

"കൊച്ചുമോള്‍ ചേച്ചി എന്നെ പിഴച്ചവള്‍ എന്ന് വിളിച്ചു" ..പിന്നെ ഒരു
പൊട്ടിക്കരച്ചിലായിരുന്നു..

"എന്താ മോളു .. സാരമില്ല.. അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടല്ലെ"

അമ്മ മറ്റൊരാളുടെ കൂടെ പോയെന്നറിയുന്ന ഒരു പതിനാറുകാരിയുടെ സങ്കടം
മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ത്തു..ജീവിതം ആഘോഷിക്കേണ്ട പ്രായത്തില്
അനിയനെയും അനിയത്തിയെയും പഠിപ്പിക്കാന്‍ ഒരു അടുക്കളയില്‍ കിടന്നു
പുകയേണ്ടി വരുന്നതിന്റെ വിഷമം .. ദിവസം തോറും ക്ഷയിച്ചു വരുന്ന അച്ഛന്റെ
ആരോഗ്യം ..സ്വന്തമായി കിടപ്പാടം പോലുമില്ലാതെ അമ്മയുണ്ടാക്കിയ
ചീത്തപേരുമായ് എന്തുചെയ്യുമെന്നറിയാതെ ..പാവം ...

"പതിനൊന്നടിക്കുന്നു .. ചെല്ല്.. ഇല്ലെങ്കില്‍ നീ വര്‍ത്തമാനം
പറഞ്ഞിരിക്കാന്ന് പറയും "
ഇറങ്ങിപോയ അവള്‍ തിരിച്ചു വന്ന് പറഞ്ഞു.

"നാളെ ചിങ്ങം ഒന്നാണ്‍...രാവിലെ ചേച്ചി എനിക്ക് കൈനീട്ടം തരണം ട്ടൊ.."

അവള്‍ പോയി കഴിഞ്ഞാണ് ഓര്‍‌ത്തത് .. കൈയില്‍ ആകെ ഉള്ളത് ആരും ഏടുക്കാതെ
കിടക്കുന്ന ഒരു ഇരുപത് പൈസ തുട്ടു മാത്രം..

കിടന്നിട്ട് ഉറക്കം വരുന്നില്ല ... നാളേ അവരോട് എന്നെ കുറിച്ച് പറയണം ..
ഞാനിവിടം വിടാറായെന്ന് ഉള്ളിലൊരു തോന്നല്‍ .. ഒരു വിങ്ങല്‍ പോലെ..

വൈകി ഉറങ്ങിയതോണ്ടാവാം ഉണാര്‍ന്നപ്പോള്‍ സൂര്യന്‍
ഉദിച്ചുയര്‍ന്നിരിക്കുന്നു..പെട്ടന്നാണ്‍ അവരെ കുറിച്ച് ഓര്‍ത്തത്.
കിടക്ക മടക്കി വെച്ചിരിക്കുന്നു. വാതില്‍ തുറന്ന് അവര്‍ കയറിവന്നത് ഒരു
യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.

"ഞാന്‍ പോവാണ്... എന്തോ കിടന്നിട്ട് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു ..
ആരൊക്കെയോ വന്ന് എന്നോട് സങ്കടം പറഞ്ഞ് കരയുന്നു "

"രാത്രി ഞാന്‍ ഒത്തിരി തവണ ഉണര്‍‌ന്നു ..കണ്ണടച്ചാല്‍ കരയുന്ന മുഖങ്ങള്‍
തെളിഞ്ഞു വരും "

ഞാന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്താന്‍ ഒരു ശ്രമം നടത്തി. പക്ഷെ വെറുതെ
ആയിരുന്നു.

അവര്‍ ബാഗെല്ലാം എടുത്തു വെച്ചു.. യാത്രപോലും പറയാതെ പടികള്‍ ഇറങ്ങി.

ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അവര്‍ ഗേയ്റ്റ് കടന്ന്
റോഡിലെത്തിയിരിക്കുന്നു.അങ്ങിനെ അവരും പോയി. ഇനി ആരായിരിക്കും വരുന്നത്.
അതോ ഒരിക്കലും വരാത്ത ആരെയോ കാത്ത്, ഞാന്‍ ഈ ജനലഴികളില്‍ കണ്‍
നട്ടിരിക്കുമൊ?

Friday, May 18, 2007

സ്വപ്നചിത്രത്തിലെ നിഴല്‍കാഴ്ചകള്‍ ….. ..



തന്റെ കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്ന ഫോട്ടോയില് നോക്കി കൃഷ്ണവിയറ്‌ത്തുരുകി....എന്നിട്ടു ആരെങ്കിലും കേള്‍‌ന്നുണ്ടോ എന്ന ഭയത്തോടേപിറുപിറുത്തു .. .."ഇത് ... ഇതെന്റെ സ്വപനമാണ്... അവര് അതും കയ്യേറി"ഇന്നലെ ഇതെ പടം പോസ്റ്റില് വന്ന് അവളുടെ കയ്യില് കിട്ടുമ്പോള്‍ കൂടെ ഒരുതുണ്ട് കടലാസ് ഉണ്ടായിരുന്നു .അതില് പറഞ്ഞിരുന്നത്, ഒരു അടിക്കുറിപ്പ്എഴുതി ഇമെയില്‍ ചെയ്യാനായിരുന്നു.. കൃത്യമായ പോസ്റ്റല്‍ സ്റ്റാമ്പ്ഒട്ടിച്ച് വൃത്തിയായി പായ്ക് ചെയ്ത ഫോട്ടൊ ... എന്നിട്ടും യാത്രയുടെവഴിയില് അതു നനഞ്ഞു കുതിര്‍ന്നിരുന്നു ... ആരുടെയോ സമയം കൊല്ലിപരിപാടിയെന്ന് വിചാരിച്ച് തിരക്കിനിടയില്‍ എവിടെയോ ആ ചിത്രത്തെഉപേക്ഷിച്ചു.. "മെയില് കിട്ടിയില്ലല്ലൊ ..?" എന്ന ചോദ്യം അവളുടെഐഡിയില്‍ ഡ്റാഫ്റ്റ് ആയി സൂക്ഷിച്ചതിലേക്ക് ഒരു ചൂണ്ടും കൊടുത്ത,ഇന്നത്തെ മെയില് കണ്ടപ്പോഴാണ് താന്‍ ആരുടെയോ ഇര ആയി തീര്‍ന്നോ എന്നൊരുസംശയം അവളില്‍ ജനിച്ചത്.

ആദ്യത്തെ ചോദ്യം കളിയാട്ടക്കാരന്റെ ആയിരുന്നു..

"ആരോ നിന്റെ ഐഡിയില്‍ കളിക്കുന്നു.. ഇന്നലെ പകല്‍ നീ പനിച്ചുവിറക്കുമ്പോള്‍ ആരോ നിന്റെ പേരില്‍ സജീവമായുണ്ടായിരുന്നു...ഇടക്കൊന്നുമടിച്ചിയായി, വീണ്ടും പൂര്‍‌വ്വാധികം ഊജ്ജ്വസ്വലയായി .. പിന്നെപ്പൊഴൊതിരക്കിനിടയില്‍ നഷ്ടപ്പെട്ട് ... "

അവന്റെ ചൊല്ലിയാട്ടം ദഹിച്ചില്ലെങ്കിലും അവള് പറഞ്ഞു.."അതില്‍ ബാക്കിയാവുന്നത് നിന്റെ ആട്ടവിളക്കുകള്‍ .. അതിനൊപ്പം ആരുവേണമെങ്കിലും ആടികളിക്കട്ടെ .. വെളിച്ചം എന്റേതു മാത്രമല്ലെ......."

അനധികൃതമായി നിന്റെ സ്വകാര്യതയിലേക്ക് ഞാന്അതിക്രമിച്ചെത്തില്ലെന്നതായിരുന്നു ചുവരെഴുത്തുകാരന്റെ വാഗ്ദാനം ..എന്നിട്ടും ആ സന്ധ്യയില് അവനെന്റെ പനിചൂടിലേക്ക് കറുപ്പിലുംവെളുപ്പിലും അക്ഷരങ്ങള് കോറിവരച്ചു ..

"നിനക്കു പകരം ആരോ നിന്റെ പേരില്‍ ചിത്രം വരക്കുന്നു .. അതിലെ നിറങ്ങള്‍തീരെ അരോചകം .. ഒന്നു ശ്രദ്ധിക്കുക .. ആരോ നിനക്കായി വലയൊരുക്കുന്നു ."

എല്ലാം കേള്‍ക്കുമ്പൊഴും അവള് ആലോചിച്ചത് അവന് പൂര്‍ത്തിയാക്കാത്ത തന്റെഛായാചിത്രത്തെകുറിച്ചായിരുന്നു .. അതിലെ ആവശ്യത്തിലധികം നീണ്ടുപോയ തന്റെവിരലുകളെ കുറിച്ചും .. അപ്പൊഴേക്കും അവളുടെ ചുണ്ടുകള് ‍വരണ്ടുണങ്ങിയിരുന്നു. അവസാനം പാതിരാത്രിക്കപ്പുറം അവളുടെ ദൂതന്‍ നിലവിളിച്ചത്കാതങ്ങള്‍ക്ക്പ്പുറത്തെ അരുളപ്പാടുകള് അവളിലെത്തിക്കാനായിരുന്നു ..ഉറഞ്ഞു തുള്ളി അവന് വെളിച്ചപ്പെട്ടു ..

"നിന്റെ ജീവനില്‍ അന്യന്‍ താവളമാക്കിയിരിക്കുന്നു .. അവന്‍ നിനക്കായ്അരുളപ്പെടുന്നു .. നിനക്കായ് പ്രവചിക്കുന്നു .. അവസാനം നിന്റെ ജീവന്‍ ..???"

അവന്‍ പകുതിയില്‍ ഉറഞ്ഞു നിര്‍ത്തി ...അവളുടെ ചിതറിതെറിച്ച ഭൂതവുംഅലങ്കോലമായ ഭാവിയും അറിഞ്ഞിട്ടും ഒന്നും പറയാത്തവന്‍ , ഇന്ന് ഈഅസമയത്ത് വര്‍ത്തമാനത്തിന്റെ അരുളപ്പാടുമായി .. ഇപ്പോള്‍ അവള്‍വിയര്‍‌ത്തത് പനിചൂടില്‍ അല്ല ..ഇന്നലെ വീടണയുമ്പോള്‍ ഈ കൃഷ്ണ മാത്രം തുറക്കുന്ന കൃഷ്ണാലയത്തിന്റെവാതിലില്‍ മറ്റൊരു മനുഷ്യഗന്ധം തങ്ങിനിന്നിരുന്നു ..ആവശ്യമില്ലാത്തതെല്ലാം മണത്തെടുക്കുന്ന തന്റെ മൂക്കിനെ അവള് ശാസിച്ചു..

"അത് ഏതോ വഴിപോക്കരുടെഗന്ധം .. അവന് അല്ലെങ്കില് അവള് എന്തിനെന്റെവഴിയമ്പലത്തിലേക്ക് കേറണം .. ഇവിടെ ബാക്കിയാവുന്നത് .. മുഷിഞ്ഞൊരു പായുംതലയിണയും .. വക്കു പൊട്ടിയ പിഞ്ഞാണവും ഗ്ലാസ്സും .. പിന്നെ ആര്‍ക്കും വേണ്ടാത്ത ഈ ഞാനും .."

ക്ഷീണം കാരണം കൂടുതലൊന്നും ഓര്‍ക്കാതെ എല്ലാമൊതുക്കി അവള്‍ തന്റെ പായനിവര്‍ത്തി ...സഫലമാകാത്ത മോഹങ്ങള്‍ എല്ലാം അവള് സ്വപ്നം കണ്ടു തീര്‍‌ക്കാറുണ്ട്..ഇന്നലെയും തന്റെ സുന്ദരസ്വപ്നത്തിനായ് കാത്തു കിടന്നു .. എന്നിട്ടുംഇടക്കിടക്ക് ഉറക്കം ഞെട്ടി ..

അന്നത്തെ സ്വപ്നത്തില്‍ അവള്‍ ആ കടല്ക്കരയില്‍ ആയിരുന്നു .. തന്റെഒരിക്കലും നടക്കാത്ത മോഹം ... പാതിരാത്രിയില്‍ ആളൊഴിഞ്ഞ കടപ്പുറത്ത്തിരമാലകളെണ്ണി അങ്ങിനെ ഇരിക്കാന്‍ ..കൃഷ്ണയിപ്പോള്‍ കടല്ക്കരയിലാണ് …ആളൊഴിഞ്ഞ കടല്ക്കരയില്‍ .. അവള്‍ക്ക്കൂട്ടായി ആകെയുള്ളത് അവളുടെ നിഴലും .. അങ്ങിനെ സ്വന്തം മോഹംസാധിച്ചതിന്റെ സന്തോഷത്തില്‍ അവള്‍ നിഴലിനെ ഒന്നു തൊട്ടുതലോടി .. പക്ഷെവീതി കൂടിപ്പോയ നിഴല്‍ മറ്റൊരു നിഴലായ് മാറാന്‍ തുടങ്ങിയതും അലാറംഅടിച്ചതും ഒരുമിച്ചായിരുന്നു ..പനിയില്ലാതെ തന്നെ അവള്‍ക്ക് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

അവള്‍വീണ്ടും പിറുപിറുക്കുന്നു ..

"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."

അപ്പോള്‍ കൃഷ്ണയുടെ കമ്പ്യൂട്ടര് സ്ക്രീനില്‍ മറ്റൊരു നിഴല്‍ കൂടിചാഞ്ഞുവീഴുന്നുണ്ടായിരുന്നു

Monday, May 7, 2007

ഭരതവാക്യം


മരണം അതൊരു മരീചികയായിരുന്നു
അര്‍‌ത്ഥമറിയാത്ത മൂന്നക്ഷരം
ബാല്യത്തിന്റ്റെ കൊടിയിറക്കത്തിലോ
കൌമാരത്തിന്റെ കൊടിയേറ്റത്തിലോ
ഒരിക്കല്‍ കണ്ടു, ആദ്യമായ്..
ഒന്നു പരിചയപ്പെടാന്‍ പോലുമാവാതെ

വേദനകളുടെ ഞരക്കങ്ങള്‍ക്കിടയില്‍
ഞാനവളുടെ സാന്ത്വനമറിഞ്ഞു
മഞ്ഞുപോലെ തണുത്ത കൈവിരലുകള്‍
ഒരു തലോടലായ് ഒഴുകിയെത്തുന്നത്
പക്ഷെ, അവളൊരു കള്ളിയായിരുന്നു
ഒന്നു മിണ്ടുക പോലും ചെയ്യാതെ വഴിമാറിപോയി
തിരക്കു നിറഞ്ഞ തെരുവുകളിലും, തീവണ്ടിപാതകളിലും
എത്രയോ തവണ ഞാനവളേ തിരിച്ചറിഞ്ഞു
എന്നും അപരിചിതയേ പോലെ, അവള്‍ കടന്നു കളഞ്ഞു
വര്‍ഷങ്ങളുടെ യാത്രയില്‍ ഇടക്കൊക്കെ
അവളെന്റെ അരികിലെത്തി
ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍
അവളെ ഞാന്‍ അടുത്തറിഞ്ഞു
അനാഥത്വത്തിന്റെ വലിയ ഒഴിവില്‍
ഞാനവള്‍ക്ക് ഇടം നല്‍കി
മഞ്ഞിന്റെ മലമടക്കുകളില്‍ പലപ്പോഴും
അവള്‍ എന്നെ തേടി വന്നു
ഞാനോ അവളെ കാണാതെ ഒളിച്ചിരുന്നു
(അന്നെനിക്ക് കൂട്ടായ് സ്വപ്നങ്ങളുണ്ടായിരുന്നു)
മലയിറങ്ങവേ ആദ്യം ഞാനോറ്‌ത്തത്
അവളെ കുറിച്ചായിരുന്നു
പക്ഷെ, പരിഭവത്തോടെ അവള്‍ അകലെ മാറിനിന്നു
ക്ഷമാപണങ്ങളില്‍, അവള്‍ വീണ്ടും എന്റെ കൂട്ടുകാരിയാവുന്നു


വിടവാങ്ങലിന്റെ വൈകിയ വേളകളില്‍
ഞാനവളോടൊപ്പം യാത്രയാവുന്നു
അനന്തതയുടെ തീരങ്ങളിലേക്ക്
വീണ്ടുമൊരു മടക്കയാത്രയില്ലാതെ

തിരിച്ചു വന്നാല്‍ ..
വീണ്ടും മൌനാക്ഷരങ്ങളില്‍
ഞാന്‍ പുലമ്പാം
ഒരു ഭ്രാന്തിയെ പോലെ
വിട ...

Monday, April 30, 2007

പേയിംഗ്‌ ഗസ്റ്റ്‌

പേയിംഗ്‌ ഗസ്റ്റ്‌

രണ്ടാം ശനിയുടെ സായാഹ്നങ്ങള്‍ക്ക്‌ ഒരുപാട്‌ പ്രത്യേകതകള്‍ ഉണ്ട്‌. അന്ന് ബാങ്കില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ദൂരമൊത്തിരി കൂടുതലാണ്. അശ്വതി
എന്ന അച്ചുവിന് വേണ്ടി നാടന്‍ അരിമുറുക്ക്‌ വാങ്ങണം. അര്‍ജ്ജുന്‍ എന്ന കണ്ണന് സമ്പാദ്യപെട്ടിയായ കൊച്ചു മണ്‍കുടുക്ക. ശ്രീദേവിചേച്ചിക്ക്‌ ഒരല്‍പ്പം പുഴമീന്‍. പിന്നെ മാസത്തില്‍ ഒരിക്കലുള്ള അവരുടെ വരവില്‍
അവര്‍ക്ക്‌ നല്‍കാന്‍ കൊച്ചു കൊച്ചു സമ്മാനങ്ങള്‍, അത്‌ കുറച്ച്‌ കുപ്പിവളയോ ഒരു പമ്പരമോ ആവാം. ഓര്‍ത്തിരിക്കാന്‍ ഒരല്‍പ്പം സന്തോഷം.

അച്ചുവും കണ്ണനും ശ്രീദേവിചേച്ചിയുടെ മക്കളാണ്. ശ്രീദേവിചേച്ചി മീനാക്ഷി അമ്മയുടെ മകള്‍‍; മീനാക്ഷി അമ്മ ........ഇതൊരു കുടുംബപുരാണമാണോന്ന് പേടിക്കേണ്ട. ഒരാള്‍ കൂടിയുണ്ട്‌. മാധവന്‍ ചേട്ടന്‍; പതിമൂന്നാം വയസ്സില്‍ മീനാക്ഷിയമ്മയെ താലികെട്ടി കൂടെകൂട്ടിയ ആള്‍. പിന്നെയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ണ്യേട്ടന്‍ .... ശ്രീദേവി ചേച്ചിയുടെ ഭര്‍ത്താവ്‌. ദൂരെ എവിടെയോ ജോലിചെയ്യുന്നു.

ഇതൊക്കെ പറയാന്‍ ഈ ഞാന്‍ ആരാണെന്ന് ചോദിക്കും മുമ്പെ അങ്ങോട്ട്‌ പറയാം. വീടെന്നത്‌ കഥകളില്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. കാണുന്നത്‌ ഇവിടെ വന്നിട്ടാണ്. സെന്റ്‌ മേരീസ്‌ ഓര്‍ഫനേജിലെ അമ്പത്‌ കിടക്കകളില്‍ ഒന്ന് എന്റെ സ്വന്തമാണ്.. വഴിയരികില്‍ നിന്ന് കിട്ടിയ കുട്ടിക്ക്‌ മഠത്തിലെ അമ്മമാര്‍ നല്‍കിയ ദാനം. മുകള്‍ നിലയില്‍ ചുമരോട് ചേര്‍ത്തിട്ട കട്ടിലുകള്‍. കട്ടിലിനു താഴെ ഒരു ഇരുമ്പുപെട്ടി. അതിലെ കൊച്ചു സൂക്ഷിപ്പുകള്‍. താഴത്തെ നിലയില്‍ പഠനമുറിയും ഭക്ഷണമുറിയും പ്രാര്‍ത്ഥനാമുറിയും എല്ലാമായ ഹാള്‍. മണിമുഴക്കത്തില്‍ ഉണരുകയും ഉറങ്ങുകയും മാത്രമല്ല ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത്‌ ഇവിടത്തെ ചിട്ട. ആരുടെയൊക്കെയോ കനിവില്‍ പഠിച്ച്‌ വളര്‍ന്നപ്പോള്‍ ആദ്യമായി കിട്ടിയ ജോലി. ലോകം കാണാത്ത പെങ്കൊച്ചിനെ ദൂരെ നാട്ടില്‍ നിര്‍ത്താന്‍
മഠത്തിലെ അമ്മമാര്‍ തന്നെയാണ് ഈ താവളം കണ്ടെത്തിയത്‌. അച്ഛനും അമ്മയും മാത്രം. ദൂരെ നഗരത്തില്‍ ജോലിചെയ്യുന്ന മകളും കുട്ടികളും വരുമ്പോള്‍ മാത്രം ഉണരുന്ന വീട്‌. അടഞ്ഞുകിടക്കുന്ന മുറികളില്‍ ഒന്നില്‍ ഞാന്‍ അന്തേവാസിനിയായി. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു വീടിന്റെ അകത്തളത്തില്‍ എത്തി.ആ അച്ഛനും അമ്മയും ഞാന്‍ കാണാത്ത അച്ഛനും അമ്മയുമായി. വിളിയില്‍ അമ്മാവനും അമ്മായിയുമായി.

ഇവിടെ എത്തിയ ആദ്യനാളുകളില്‍ അവരറിയാതെ അവരെ നോക്കിയിരിക്കുകയായിരുന്നു എന്റെ ഹോബി. ബാങ്കില്‍ നിന്നും വന്ന് കാപ്പിയുമായി പത്രം വായിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കും. ഒതുക്കുകല്ലില്‍ ഇരുന്ന് അമ്മാവന്റെ കാലില്‍ കുഴമ്പിട്ട്‌ കൊടുക്കുന്ന അമ്മായി. മാനത്തെ മേഘങ്ങളില്‍ നോക്കി കാലാവസ്ഥാപ്രവചനം നടത്തുന്ന അമ്മാവനും.

വീടിന്റെ ചിട്ടവട്ടങ്ങള്‍ പഠിച്ച്‌, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്‌, ഞാന്‍ ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നാന്‍ തുടങ്ങിയിരുന്നു. ഒരുനാള്‍ രാവിലെ ഉണരാന്‍ വൈകിയ അവരെ കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്തിയപ്പോള്‍, അമ്മായി എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. അവരെന്നെ "മോളേ" എന്ന് നീട്ടിവിളിച്ചു. പിന്നീട്‌ പതുക്കെ പതുക്കെ കഥകളിലെ വീടിന് യാഥാര്‍ത്ഥ്യത്തിന്റെ മുഖമുണ്ടായി. പനിപിടിച്ച്‌ പിച്ചും പേയും പറഞ്ഞപ്പോള്‍ രാത്രിയില്‍ കൂട്ടിരുന്ന് അമ്മായി മരുന്നു തന്നു. പൊടിയരികഞ്ഞിയും ചുട്ടപപ്പടവുമായി എന്നെ ശുശ്രൂഷിച്ചു. നോക്കിയിരിക്കവെ ഞാന്‍ കാണാത്ത അമ്മയുടെ മുഖം അമ്മായിയുടേതായി. ബാങ്കില്‍ നിന്ന് വരുമ്പോള്‍ കാപ്പിയും കഴിക്കാനുമായി കാത്തിരിക്കുന്ന അമ്മ. ശമ്പള ദിവസം അവര്‍ക്കായി
ഇഷ്ടപ്പെട്ടത് എന്തെങ്കിലും വാങ്ങിക്കും. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ക്ക്‌ വൈകിക്കിട്ടിയ ഭാഗ്യമായി.

കൂടപ്പിറപ്പിന്റെ വിലയറിഞ്ഞത്‌ ഞാന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയിലായിരുന്നു. അന്ന് ചേച്ചി വരും എന്ന് അറിയാമായിരുന്നതിനാല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു വീട്ടിലെത്തിയത്‌. മുറ്റത്തെത്തിയപ്പോഴെ ചേച്ചിയെന്ന് വിളിച്ച്‌
അച്ചുവും കണ്ണനും ഓടിവന്നു. അവര്‍ക്കായ്‌ കൊണ്ടുവന്ന ചോക്ലേറ്റുകള്‍ വാങ്ങി അവരെന്നെ ചിറ്റയെന്ന് വിളിച്ചപ്പോള്‍ കണ്‍നിറഞ്ഞത്‌ എന്തിനായിരിക്കാം. അകത്തുനിന്നു ഉമ്മറത്തേക്കെത്തിയ ശ്രീദേവി ചേച്ചിയുടെ ചിരിക്കൊപ്പം വന്ന ചോദ്യം.

"അമ്മയുടെ പുതിയ മകളെന്താ അതിഥിയെ പോലെ നില്‍ക്കുന്നത്?"

പ്രതികരിക്കേണ്ടതെങ്ങിനെയെന്ന സംശയത്തിനുമുമ്പെ, കൈത്തണ്ടയില്‍ ഒരു സ്നേഹത്തിന്റെ വിരല്‍ സ്പര്‍ശം. ആപ്പോഴാണ് അമ്മായി എന്നെ കുറിച്ച്‌ എന്തുമാത്രം ചേച്ചിയോട്‌ പറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞത്‌.

അത്താഴത്തിന് എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോഴത്തെ
സന്തോഷം. മുത്തശ്ശനും മുത്തശ്ശിയുമായി അമ്മാവനും അമ്മായിയും മാറുന്ന കാഴ്ച; ചേച്ചി ഒരമ്മയായി ഒരേ സമയം മക്കളെ ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗം. അവിടെ താനൊരു അധികപറ്റെന്ന ചിന്തയില്‍ പതിയെ മുറിയിലേക്ക്‌ വലിഞ്ഞു. മക്കളെ ഉറക്കി ചേച്ചി വന്നപ്പോള്‍ ഞാന്‍ എന്റെ കൊച്ചുസ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുക്കുകയായിരുന്നു. ഉറക്കം വരും വരെ എന്റെ കൂടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു. അതെന്റെ സ്വന്തം ചേച്ചിതന്നെയെന്ന് വെറുതെ ഒരു വിശ്വാസം എവിടെയോ ബാക്കിയാവുന്നു.

ഞായറാഴ്ചകള്‍ക്ക്‌ നീളം കുറവാണെന്ന് ആദ്യമായി തോന്നിയതും അന്നായിരുന്നു. കുട്ടികളുടെ കളിചിരികളില്‍ ഞാനും ഒരു കുട്ടിയായി. ചേച്ചിയുടെ നഗരജീവിതത്തിന്റെ കേള്‍വിക്കാരിയായപ്പോള്‍ ഞാന്‍ അനിയത്തിയായി. ചേച്ചിക്കും മക്കള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമൊരുക്കാന്‍ അമ്മായിക്ക്‌ കൂട്ടായപ്പോള്‍ ഞാനൊരു വീട്ടമ്മയായി.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോളാകെ സങ്കടം വന്നു. രാവിലെ ഇവരെല്ലാം പോവും. വീണ്ടും ഒരു മാസം ഞങ്ങള്‍ മൂന്നുപേരും മാത്രം.

ആ തിങ്കളാഴ്ച്ച ബാങ്കില്‍നിന്നു വരുമ്പോള്‍ അമ്മാവനും അമ്മായിയും കിടപ്പായിരുന്നു. ഉച്ചക്കുവെച്ച ചോറ് അതുപോലെ തണുത്തിരിക്കുന്നു. എന്നാലും ഞാന്‍ കാലും മുഖവും കഴുകിവരുമ്പോഴേക്കും അമ്മായി കാപ്പിയുണ്ടാക്കി. അന്ന് ഞങ്ങള്‍ മൂന്നുപേരും കൂടിയാ കാപ്പി കുടിച്ചത്.

മാസത്തിലൊരിക്കല്‍ ഞാന്‍ മഠത്തിലെ അമ്മമാരെ കാണാന്‍ പോവും. അപ്പോള്‍ അമ്മായി അവര്‍ക്ക്‌ കൊടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരും. ആ വീടിനെ കുറിച്ചുപറയുമ്പോള്‍ എനിക്ക്‌ നൂറു നാവാണെന്ന് അമ്മമാര്‍ കളിയാക്കും. ഞാനെന്റെ പഴയ കട്ടിലില്‍ കിടക്കുമ്പോള്‍ പഴയതെന്തോ തിരിച്ചുകിട്ടിയ സന്തോഷം. ഒപ്പം ഏതാണ് യാഥാര്‍ത്ഥ്യമെന്ന അങ്കലാപ്പ്‌.


നടന്ന് നടന്ന് കണ്ടതെല്ലാം വാങ്ങിക്കൂട്ടിയപ്പോള്‍ കയ്യിലെ
ബിഗ്`ഷോപ്പറിന്‍ നല്ല ഭാരം. നേരം ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോള്‍ എല്ലാവരും ഉമ്മറത്ത്‌ കാത്തുനില്‍ക്കുന്നു.



"എന്താ ഇത്‌.. നേരം ഇരുട്ടിയത്‌ കണ്ടില്ലെ?" അമ്മായിയുടെ ശാസന നിറഞ്ഞ പരിഭവം.

"അമ്മായീ .. അത്‌ .. ഞാന്‍ ഇതൊക്കെ വാങ്ങി നടന്നപ്പോള്‍"

"സാരമില്ല ഞങ്ങള്‍ ആകെ പേടിച്ചു .. കുട്ടികളാണേല്‍ മോളെ കാണാതെ ബഹളം വെക്കാരുന്നു" ചേച്ചിയുടെ ആശ്വസിപ്പിക്കല്‍.

ചേച്ചി തന്നെയാണ് ഓരോന്നോരോന്നായ്‌ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെച്ചത്‌. ഓരോന്നും ആര്‍ക്കൊക്കെയാണെന്ന് ചേച്ചിക്കറിയാം.

രാത്രിയൂണിനു ശേഷം ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിലാണ് ചേച്ചി പറഞ്ഞത്‌.

"മോള്‍ക്ക്‌ തിങ്കളാഴ്ച സ്കൂളില്‍ ക്ലാസ്സ്‌ തുടങ്ങും. ഇനി ഇതുപോലെ വരാന്‍ പറ്റുമോന്നാ സംശയം. അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാ. ഉണ്യേട്ടന്‍ പറഞ്ഞു രണ്ടുപേരേയും അങ്ങോട്ട്‌ കൊണ്ടുപോവാന്‍ "

ഞാന്‍ ഞെട്ടിയത്‌ ചേച്ചി അറിഞ്ഞെന്നു തോന്നുന്നു.

"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട്‌ അവരെങ്ങും പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍ ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം"

അന്ന് കിടന്നിട്ട്‌ ഉറക്കം വനില്ല. ഞായറാഴ്ച പതിവു പോലെ കുട്ടികളുടെ ബഹളവും ചിരിയുമെല്ലാമായി കടന്നു പോയി. തിങ്കളാഴ്ച പ്രഭാതത്തില്‍ യാത്രയയപ്പിന്റെ ആവര്‍ത്തനം. നിലക്കാന്‍ പോവുന്ന ഈ വരവുകളെ കുറിച്ചോര്‍ത്താവാം അമ്മാവനും അമ്മായിയും വീണ്ടും പോയി കിടന്നത്‌. ബാങ്കില്‍ പോവാന്‍ ഞാന്‍ ഒരുങ്ങിവന്നിട്ടും രണ്ടുപേരും ആ
കിടപ്പുതന്നെ. അമ്മായിയാണ് ഉച്ചക്കു കഴിക്കാനുള്ള ചോറു പാത്രത്തിലാക്കി തരുന്നത്‌. ഓരോ കറിയും ഓരോ
കുഞ്ഞുപാത്രങ്ങളില്‍. ഒരു കുപ്പിയില്‍ നിറയെ തിളപ്പിച്ചാറിയ വെള്ളം. ഇന്ന് ഒന്നും എടുത്തിട്ടില്ല. സ്വയം എടുക്കാന്‍ ഒരു മടി. കൊണ്ടോവാതിരുന്നാല്‍ അമ്മായിക്ക്‌ സങ്കടാവും.

നേരം വൈകുന്നു. ഞാന്‍ അമ്മായിയുടെ അടുത്തു ചെന്നു.

"പോവായോ..?"

"ഉം"

"ചാരിയിരുന്ന് കയ്യില്‍ മുറുകെ പിടിച്ച്‌ അമ്മായി പറഞ്ഞു"

"മോളിന്ന് പോണ്ടാ.. ആകെ ഒരു വിഷമം"

തിങ്കളാഴ്ചകളിലെ ലീവിനെ ആരും നല്ല മനസ്സോടെ എടുക്കില്ല. എന്നിട്ടും ഇല്ലാത്ത അസുഖത്തിന്റെ പെരില്‍ കള്ളം പറഞ്ഞപ്പോള്‍, ഒരിക്കലും കള്ളം പറയരുതെന്ന് പഠിപ്പിച്ച അമ്മമാരെ ഞാന്‍ ഓര്‍ത്തില്ല..

അമ്മായിയുടെ കിടക്കയില്‍ ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ വെറുതെ ഇതെന്റെ അമ്മ തന്നെയല്ലെ


ആരോ കോളിംഗ്‌ ബെല്‍ അടിക്കുന്നു. ഞാനാണ് വാതില്‍ തുറന്നത്‌. പരിചയമില്ലാത്ത ഒരു പെണ്‍മുഖം. അമ്മായി ഉമ്മറത്തേക്ക്‌ വന്നപ്പോള്‍ ഞാന്‍ പതിയെ അകത്തേക്ക്‌ വലിഞ്ഞു.

ആപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു..

"ആരാ ഈ കുട്ടി ..?"

"അത്‌ ഞങ്ങടെ മോളാ.." അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.

Monday, April 23, 2007

ചുവന്ന പൂക്കള്‍ ചിന്തിക്കുന്നത് ..

അമ്മ എന്താ ഇങ്ങനെ.. അച്ഛന്‍ തന്നെയല്ലെ എല്ലാം ചെയ്യുന്നെ.. മോളൂന്റെ പിറന്നാ‍ള്‍ ആയിട്ട് ഇവിടെ ഇരിക്കാ..........ദാ.. അച്ഛന്‍ കേയ്ക്ക് മുറിച്ചത് ട്രെയില്‍ നല്ല ഭംഗിയായി വെച്ചിരിക്കുന്നു.. അമ്മ എണീക്കാത്തോണ്ടാ വാതില്‍ ചാരി താഴേക്കുപോവുന്നത്.. വേഗം ചെല്ലമ്മെ.. ഇനി ഇപ്പൊ താഴെ ഉള്ള ആള്‍ക്കാര്‍ മുഴുവന്‍ ചോദിക്കും അമ്മ എവിടെമോള്‍ എവിടെ.. അമ്മയെങ്കിലും കൂടെ പോവ്... പാവല്ലെ അച്ചന്‍ .. സങ്കടാവില്ലെ തന്നെ എല്ലാം ചെയ്യുമ്പോള്‍ ..

ആഹാ.. ഇത്ര മാത്രം ഈ ജനലഴികളിലൂടെ എന്താ കാണാനുള്ളത്.. ഇതൊരു പതിവല്ലെ.. എല്ലാവര്‍ഷവും ഈ ദിവസം നമ്മള്‍ ഇതു പോലെ ഏതേലും സ്ഥലത്താവും .. നിറയെ കുട്ടികളും അച്ഛന്മാരും അമ്മമാരും ഒക്കെ ആഘോഷിക്കുന്ന ഏതെങ്കിലും വിനോദകേന്ദ്രത്തില്‍ .. കഴിഞ്ഞവര്‍ഷവും ഇവിടെ തന്നെ ആയിരുന്നില്ലെ.. പിന്നെന്താ രാവിലെ ഇങ്ങനെ ഇരിക്കാനുണ്ടായെ.. ... ..

അമ്മ നോക്ക് അച്ഛന്‍ എല്ലാര്‍ക്കും കേയ്ക്ക് കൊടുക്കുന്നെ.. ഓരോ തവണ ചിരിച്ചു തലകുനിക്കുന്നതും ഈ മോളൂന് അവര്‍ ജന്മദിനാശംസകള്‍ നേരുന്നത് സ്വീകരിക്കാനാ.... പുല്‍തകിടിയിലെ മഞ്ഞുതുള്ളികള്‍ പോലും തിളങ്ങുന്നു..

ആ കുട്ടികള്‍ എന്തു സന്തോഷത്തിലാ കേക്കും സ്വീറ്റ്സും കഴിക്കുന്നെ.. അമ്മക്കെന്താ അവരുടെ കൂടെ പോയി ഒന്നു അടിച്ചുപൊളിച്ചാല്‍ ... അതല്ലെ അമ്മ മോളൂന്റെ പിറന്നാളിന് മോളൂനെ സന്തോഷിപ്പിക്കാന്‍ ചെയ്യണ്ടെ...


അമ്മയെന്താ മിണ്ടാതിരിക്കണേ.. മോള്‍ എത്ര നേരായി ചിലക്കുന്നു.. ആഹാ.. നിലത്ത കിടക്കാ.. അമ്മ പറഞ്ഞിട്ടില്ലെ നിലത്തു കിടക്കരുതെന്ന് . ചീത്തയാണെന്ന്.. എണീക്ക് അമ്മാ...അമ്മാ‍ാ..

-------
അച്ഛനെന്തിനാ ഇങ്ങനെ വിഷമിക്കണെ.. അമ്മക്കു പ്രഷര്‍ കൂടിയതാവും .. രാവിലെ വയ്യായിരുനെന്നു തോന്നുന്നു.. സാരമില്ല... എനിക്ക് കേള്‍ക്കാം അമ്മ ഡോക്ടറോട് പറയുന്നതെല്ലാം .. അച്ഛനു കേള്‍ക്കണോ.. മോളു കേള്‍പ്പിക്കാം

ഇന്ന് എന്റെ മോള്‍ടെ പിറന്നാളാ.. അവള്‍ക്കു പേരിട്ടത് ഞാനാ.. ദിയ, ദിവ്യയുടെയും യദുവിന്റെയും മോള്‍ ദിയയല്ലെ... അവള്‍ക്ക് മൂന്ന് വയസ്സായി ഇന്നു .. മാര്‍ച്ച് മൂന്നു.. പക്ഷെ അവള്‍ ഒരു മീനിനെ പോലെ വഴുതി പോവാ എന്റെ കയ്യില്‍ നിന്നു.. അതോര്‍‌ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും .. എന്റെ അടുത്ത് വരില്ല.. എപ്പൊഴും ദൂരെ മാറിനില്‍ക്കും.. ഇന്നു പിറന്നാളായിട്ടു പോലും എന്റെ അടുത്ത് വന്നില്ല.. അതാ ഞാന്‍ രാവിലെ അമ്പലത്തില്‍ പോലും പോവാതിരുന്നെ.. അന്നു എനിക്കറിയാരുന്നു മോളാവും എന്ന്.. എത്ര നാള്‍ കൂടിയാണെന്നോ ഞാന്‍ എന്റെ യദുവിന്റെ അടുത്തെത്തിയത്.. തിരക്കുകള്‍ക്കിടയില്‍ രണ്ടിടത്ത് അകപ്പെട്ടുപോയ ഞങ്ങള്‍ വീട്ടില്‍ ഒത്തത് വോട്ട് ചെയ്യാനെന്ന് കള്ളത്തരത്തിലാ.. മെയ് 10 .. അന്നു എലെക്ഷനായിരുന്നു.. ഒരു രാത്രി .. വീണ്ടും ദ്രുവങ്ങളിലേക്ക്... അന്നെ ഞാന്‍ ഉറപ്പിച്ചതാ അതു മോള്‍ തന്നെയാണെന്നു... ഞാന്‍ കണക്കുകൂട്ടി വെച്ചതാ മാര്‍ച്ച് മൂന്നിനു അവള്‍ പുറത്തെത്തുമെന്ന് ...അവള്‍ക്കുള്ള പേരും ഞാന്‍ കണ്ടുവെച്ചിരുന്നു.. എന്നിട്ടെന്റെ മോള്‍ എന്റെ അടുത്തുപോലും വരില്ല..

അച്ഛാ.. ആ നഴ്സ് വരുന്നത് അച്ഛനെ വിളിക്കാനാ.. അമ്മ ഉറങ്ങി.. ഡോക്ടര്‍ ചോദിക്കുമ്പോള്‍ അച്ഛന്‍ എന്താ പറയാ..

അതെ.. ദിയാ .. അവള്‍ ഞങ്ങടെ മോളാ.. ഇന്നു അവളുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.. അതിനിടയിലാ.. ഞാന്‍ എങ്ങിനാ എന്റെ മോളേ കാണിക്കാ.. മാര്‍ച്ച് മൂന്നു വരെ കാത്തിരിക്കാന്‍ ഞങ്ങടെ ദിയക്കായില്ല... അതുകൊണ്ട് അവള്‍ കുറച്ച് ചുവന്നപൂക്കളായ് നേരത്തെ ഇങ്ങുപോന്നു.. അങ്ങിനെയാ ദിവ്യ ...

അച്ഛാ അമ്മയെന്നെ വിളിക്കുന്നു.. ഞാന്‍ പോവാ..

Thursday, April 19, 2007

വരികള്‍ക്കിടയിലൂടെ...

“അല്‍‌ക്കാ, നിനക്കറിയോ ഈ മലനിരകളുടെ പേരെന്തെന്ന്..?”

“ഇല്ല. ഇവിടെ വന്നകാലത്ത് ഞാനും ഒത്തിരി അന്വേഷിച്ചിട്ടുണ്ട്. പക്ഷെ അറിയാന്‍ കഴിഞ്ഞില്ല.

മലകളെ ദൈവങ്ങളാക്കിയ ഇവിടത്തുകാര്‍ എന്തെ ഇവക്ക് പേരിടാതെ പോയത്.“

“അന്നും നമ്മള്‍ ഇതേ വണ്ടിയില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്..”

“അപരിചിതരെ പോലെ .. അല്ലെ?”

ഇന്നലെകളിലെ ഓര്‍‌മ്മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങിയതിനാലാവാം അനന്തു വീണ്ടും മിണ്ടാതെയായി. വഴിതെറ്റിവന്ന ഉറക്കം എന്നെയും വിട്ടുപോയി.ട്രെയിനില്‍ കയറുമ്പോള്‌ സമയം കളയാന്‍ വേണ്ടി വാങ്ങിയ പുസ്തകം കയ്യിലെടുത്തു.

“വരികള്‍‌ക്കിടയിലൂടെ ...” അധികമൊന്നും കേള്‍ക്കാത്ത ഒരു എഴുത്തുകാരന്റെ അത്രയും കേള്‍‌ക്കാത്ത പുസ്തകം‌. എഴുത്തുകാരെ നോക്കി, ആശയം നോക്കി പുസ്തകം വാങ്ങുന്ന ഞാന്‍ എന്തുകൊണ്ടാണ് കവറിന്റെ ഭംഗി മാത്രം കണ്ട് ഇത് വാങ്ങിയതെന്ന് അനന്തു കളിയാക്കിയതാണ്. ഇനിയും ഉദിക്കാത്ത സൂര്യനേയും നോക്കി പുറം തിരിഞ്ഞിരിക്കുന്ന സ്ത്രീരൂപം. എന്തോ, അതെനിക്ക് ഏറെ ഇഷ്ടമായി.

..... ഹൈറേഞ്ച് ഇവിടെ തുടങ്ങുകയാണ്. റബ്ബര്‍ മണക്കുന്ന പട്ടണവഴികള്‍ ഇവിടെ അവസാനിക്കുന്നു. കാടിന്റെ ഗന്ധവുമായെത്തുന്ന മലങ്കാറ്റാണ് നമ്മെ തഴുകി പറന്നകലുന്നത്..... അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്കെപ്പൊഴോ അവന്റെ ചോദ്യത്തിന് ഉത്തരം തേടി അവള്‍ തന്റെ ഓര്‍മ്മകളില്‍ ആ മലനിരകളുടെ പേരന്വേഷിച്ചു ....

അനന്തൂ .. ഇത് നോക്ക് .. ഞാന്‍ അനന്തുവിന് പുസ്തകം നല്‍‌കി.

..... ഇവരെ നിങ്ങള്‍‌ക്ക് പരിചയപ്പെടുത്താം .. പേരുകള്‍ക്ക് അര്‍‌ത്ഥമില്ലാത്തതിനാല്‍ നമുക്കവരെ അവനും അവളുമായി കാണാം. നമ്മുടെ, പൂര്‍‌വ്വികരുടെ, വരാനിരിക്കുന്ന തലമുറകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ....

..... അവര്‍ യാത്രയിലാണ്. പണ്ട് പോയ വഴികളിലൂടെ ഒരു തിരിച്ചു വരവില്‍. അന്ന് ആദ്യമായി അവര്‍ തൊഴില്‍ തേടിയെത്തിയത് അവിടെ ആയിരുന്നു. ദൂരെ ആ മലമുകളില്‍. അവളെത്തും മുമ്പെ അമ്മക്കും അനിയത്തിക്കും തണലാവാന്‍ അവന്‍ അവിടെ എത്തിയിരുന്നു. പ്രാരാബ്ദങ്ങളുടെ പട്ടികയൊന്നും നിരത്താനില്ലെങ്കിലും സ്വന്തം കാലില്‍
നില്‍‌ക്കാന്‍ അവളും. ഒരേ ബസ്സില്‍ ഒരേ വഴിയേ അവര്‍ ഈ മലകള്‍ കയറിയിറങ്ങി. കറുത്ത പ്രതലത്തില്‍ വെളുത്ത വരകള്‍ വരച്ച് അവര്‍ അക്ഷരങ്ങള്‍ തീര്‍‌ത്തു. ഒരേ ചുമരിന്റെ ഇരുപുറങ്ങളില്‍ നിന്ന് അവര്‍ കഥയും കാര്യവും പറഞ്ഞു. എന്നിട്ടും അവര്‍ അപരിചിതരായിരുന്നു ... പരിചിതരായ
അപരിചിതര്‍ ...


“നമ്മളെ പോലെ അല്ലെ?” ഒരു കുസൃതിച്ചിരിയോടെ അനന്തു പുസ്തകം തന്നു. ഇന്നലെകളിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാനും.

പുറംവെളിച്ചം കയറാത്ത ലാബില്‍ നിരത്തിവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. കയറിചെല്ലുമ്പോല്‍ വാതിലിനടുത്ത് വലതുവശത്തിരിക്കുന്നതായിരുന്നു അനന്തുവിന് പ്രിയപ്പെട്ടത്. രാവിലെ നേരത്തെ വന്ന് അതിനുമുമ്പില്‍ തപസ്സിരിക്കുന്ന അനന്തു. അവനരികില്‍ ഞാനും ചെന്നിരിക്കും. അവന്‍ പറയുന്ന വലിയകാര്യങ്ങളൊന്നും ഒരിക്കലും എനിക്ക് മനസ്സിലാവാറില്ലായിരുന്നു. എങ്കിലും തലക്ക് കയ്യും കൊടുത്ത് ഞാന്‍ അനന്തുവിനെയും നോക്കിയിരിക്കും. അവന്റെ ശബ്ദത്തിനപ്പുറം ചുമരിലെ നാഴികമണി മാത്രം മിടിക്കുന്നുണ്ടാവും.

“അല്‍ക്കാ... പീരുക്കുന്ന്. നമുക്കവിടെ പോകണം .. ചന്ദനത്തിരി കത്തിച്ച് വെച്ച് പീരുമുഹമ്മദിനോട് പ്രാര്‍ത്ഥിക്കണം.ഫലിക്കാതിരിക്കില്ല”

“എന്ത് പ്രാ‍ര്‍‌ത്ഥിക്കാന്‍ “

ചോദിച്ച് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നെന്ന് തോന്നി. അനന്തു കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു. പിന്നെ കമ്പിമേല്‍ തലചാരി പുറത്തേക്ക് മുഖം തിരിച്ചു.

.......എല്ലാവരും പറയും, എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്തിരിക്കുമെന്ന്. എന്നിട്ടും നിന്നോടത് ചോദിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് നീയത് നിഷേധിച്ചത്. എനിക്കറിയാം, നീയെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും വെറുക്കുന്നില്ലെന്ന്. എന്റെ വേദനകള്‍ മോഹങ്ങള്‍ പിന്നെ മറ്റുള്ളവര്‍ക്ക് തലതിരിഞ്ഞതെന്ന് തോന്നുന്ന എന്റെ ആശയങ്ങള്‍ എല്ലാം ക്ഷമയോടെ കേട്ടിരിക്കാറുള്ളത് നീയായിരുന്നല്ലോ?...ഞാന്‍ അത് പറഞ്ഞിട്ടുള്ളത് നിന്നോട് മാത്രവും .. എന്നിട്ടും ...

ഞാന്‍ പുസ്തകം മടക്കി കണ്ണടച്ചിരുന്നു .. ഇടക്കെപ്പൊഴോ ഉറങ്ങി പോയി ...

“ഇറങ്ങ് കോളേജെത്തി.."

മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഇരങ്ങി നടക്കുമ്പോള്‍ പഴയ തിങ്കളാഴ്ചകള്‍ ഓര്‍‌മ്മയിലെത്തി. കോളേജിന്റെ കവാടത്തില്‍ പുതിയ കമാനം ഉയര്‍ത്തിയിരിക്കുന്നു. മുറ്റത്ത് വലിയൊരു പന്തല്‍. ചൂളമരത്തിന്റെ ചുറ്വട്ടില്‍ സ്റ്റേജ്.

“സാറിനും ടീച്ചറിനും സ്വാഗതം “

നെറ്റിയില്‍ കളഭം ചാര്‍ത്തി സ്വീകരിക്കുമ്പോള്‍ കുളിച്ചിട്ടില്ലല്ലോ എന്ന് ഓര്‍‌ത്തു .

സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോല്‍ കാമ്പസ്സില്‍ കണ്ടത് ഏറെയും പുതുമുഖങ്ങളെ.

“ഹായ് അല്‍ക്കാ ..” സുനിതയുടെ സന്തോഷവും അത്ഭുതവും കലര്‍ന്ന പ്രകടനം

“വേറെ ആരും വന്നില്ലെ “ വഴി പിരിഞ്ഞവരെ ആരെയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു

“ ആരും വന്നില്ല .. വരുമായിരിക്കും .. മുമ്പും രാവിലെ നേരത്തെ എത്തുന്നത് നീയായിരുന്നല്ലോ”

കാന്റീനില്‍ നിന്ന് കാപ്പികുടിച്ചിറങ്ങുമ്പോള്‍ സുനിതയെ കുട്ടികള്‍ വിളിച്ചു കൊണ്ടുപോയി. പത്തരക്കാണ് പരിപാടി. സമയം ഒമ്പത്..ഞാന്‍ എന്റെ പഴയ സ്ഥാനത്ത് ചെന്നിരുന്നു. വരികള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി.

..........മുമ്പ് ഇങ്ങിനെ ആയിരുന്നില്ലാല്ലെ? ദാ.. അവിടെ ആയിരുന്നു മേശ. ഇപ്പുറത്ത് ഞാനും അപ്പുറത്ത് നീയും . നീ മേശ പിടിക്ക്.. നമുക്ക് തല്‍ക്കാലം ഇത് തിരിച്ചിടാം .. പഴയ ഓര്‍‌മ്മക്ക്.. ഇരിക്ക്.. ഹാ.. ഇരിക്കെന്നെ .. ഞാന്‍ ...ഞാന്‍ .. വീണ്ടും ചോദിക്കട്ടെ ആ പഴയ ചോദ്യം ....

“മിസ്സ്... മിസ്സ് വന്നൂന്ന് അറിഞ്ഞു .. ഞങ്ങള്‍ക്ക് ഒത്തിരി സന്തോഷായീട്ടൊ .. ഇത്ര ദൂരെയായതിനാല്‍ വരുമോന്നു സംശയാരുന്നു “

എത്ര ദൂരെ ആയാ‍ലും ഞാന്‍ വരുമെന്ന് അവര്‍‌ക്കറിയില്ലല്ലോ..

അവര്‍ പോയപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. പേരക്കാടുകളിലേക്ക് .. താഴ്വാരത്തിലെ ചോലയിലേക്ക്..

“രാവിലെ തന്നെ പേരക്കയാണോ ഭക്ഷണം “

പുറകില്‍ അനന്തു. ഞാന്‍ പറിക്കാന്‍ നോക്കിയ പേരക്ക അവനെനിക്ക് പറച്ചു തന്നു.. പിന്നെ ഒരു ചോക്ലേറ്റും ..

“നീ വരുമെന്ന് എനിക്കറിയാമായിരുന്നു. ഇന്നലെ തന്നെ വാങ്ങിവെച്ചതാണ്. പഴയതൊന്നും മറക്കാനാവാത്തതിനാല്‍ “

“ഹാ.. നിങ്ങള്‍ ഇവിടെ ഇരിക്കാണോ? ... ഞാനെവിടേയൊക്കെ തിരഞ്ഞെന്നോ ?”

അജിത്..ഒത്തിരി തടിച്ചിരിക്കുന്നു. ഞാനൊന്നും മിണ്ടാത്തതിനാലാവാം അജിത് അനന്തുവിനോടായി..

“എന്താടാ.. സമ്മതിച്ചോ ..?”

അതേ പഴയ ചോദ്യം .. ഞാന്‍ തിരിച്ചു നടന്നു..


സ്വാഗതം.. വീണ്ടും ഒരു വര്ണോത്സവം കൂടി നമ്മള്‍ ഇവിടെ അണിയിച്ചൊരുക്കുന്നു ..പുതിയ ഭാവങ്ങളും താളങ്ങളും തേടി നമുക്ക് കാത്തിരിക്കാം .. കാട്ടിന്‍ നടുവിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് നാടിന്റെ ചലനങ്ങള്‍ക്ക് കാതോര്‍‌ക്കാം ...

കലാലയത്തിന്റെ സാഹിത്യകാരന്‍ ഓരോരുത്തര്‍ക്കും സ്വാഗതമേകി. ഇളംതലമുറയുടെ ഗാനവീചികള്‍ മലമടക്കുകളില്‍ പ്രതിഫലിച്ചു. വേഷത്തിലും ഭാവത്തിലും പരീക്ഷണങ്ങളുമായി അവര്‍ സമൂഹത്തിനു നേരെ തിരിഞ്ഞുനിന്നു. ശരികള്‍ക്കും തെറ്റുകള്‍‍ക്കും അവര്‍ അവരുടേതായ അര്‍ത്ഥങ്ങള്‍ നല്‍കി.

വീണ്ടുമൊരു ഒത്തുചേരലിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ഒത്തിരി നാളായി പരസ്പരം കണ്ടിട്ട്. ഒരുപക്ഷെ ഇനിയും ഒരു കൂടല്‍ .. അതും സംശയമാണ്. വൈകി വന്നവരെങ്കിലും പലരും അന്നുതന്നെ തിരിച്ചു പോവാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചതിരിഞ്ഞതോടെ വീണ്ടും ഞാന്‍ തനിച്ചായി.

ക്യാ ഹുവാ തേരേ വാദാ .. വോ കസം വോ ഇരാദാ..

അരങ്ങില്‍ ഗാനമേളക്കാര്‍ പാടിക്കൊണ്ടിരുന്നു ...

നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചല്ല, നല്‍കാന്‍ കൊതിച്ച് നല്‍കാനാവാതെ പോയവയെ കുറിച്ച് എന്ത് പറയാന്‍ ..

പരിപാടി കഴിഞ്ഞിട്ടും സുനിതയും ആശയുമൊക്കെ തിരക്കിലായിരുന്നു. ഹോസ്റ്റലില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. കോളേജിന് മുന്നിലെ അരമതിലില്‍ ആരുമില്ല. പഴയ ഇരിപ്പിടം. ബസ്സുകാത്ത് ഞങ്ങള്‍ നിരന്നിരിക്കാറുള്ളത് ഇവിടെ ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ തനിച്ചായി പോയി.

......... “എങ്ങോട്ടാ ഈ നടത്തം “

“മലമുകളിലെ വഴികള്‍ നിനക്ക് കണാപാഠമല്ലെ?”


“ഉം .. ഈ മലനിരകളില്‍ കറങ്ങിനടക്കാ‍ന്‍ എനിക്കിഷ്ടമാണ്. എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ നടക്കാന്‍ ഇറങ്ങുമായിരുന്നു. ഒരിടത്തു മാത്രം പോയില്ല. വെള്ളച്ചാട്ടത്തിനപ്പുറത്ത് ആ മലയില്ലെ. അതിനുമപ്പുറം ഒരു ഒറ്റയടിപ്പാതയുണ്ട്. അത് അവസാനിക്കുന്നത് ഒരു മുനമ്പിലാണ്. മൂന്ന് വശവും ചെങ്കുത്തായ താഴ്ചയാണ്. ദൂരെ മഞ്ഞുപുതച്ചുനില്‍ക്കുന്ന മലനിരകള്‍. ആ താഴ്വരയില്‍ ആദിവാസികള്‍ ഉണ്ടെത്രെ. എനിക്കവിടെ പോവണം. ഭൂമിയുടെ അറ്റം കാണാന്‍.അവിടെ നിന്ന് ഉറക്കെ പാടണം. ആ മലനിരകള്‍ അതേറ്റു പാടുന്നത് കേള്‍ക്കാന്‍....

“തനിച്ചിരുന്ന് വായിക്കാന്‍ ഇവിടം വരെ വരണോ?”

അനന്തുവിന്റെ ചോദ്യം കേട്ടാണ് ഞാനെണീറ്റത്.

“വാ .. നമുക്ക് നടക്കാം .. അവര്‍ വരുമ്പോഴെക്കും ഹോസ്റ്റലിലെത്താം .. ഇനിയും സമയമുണ്ടല്ലോ ...”

കല്ലുകള്‍ നിറഞ്ഞ വഴികളില്‍ ചെരിപ്പ് പതിയുന്ന ശബ്ദം മാത്രം. പരസ്പരം ഒന്നും പറയാനില്ലാത്തതിനാലോ അതോ എവിടെ തുടങ്ങണമെന്നറിയാത്തതുകൊണ്ടോ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മഞ്ഞ് കാറ്റ് കൂടിയപ്പോഴാണ് എനിക്ക് പരിചിതമായ വഴികള്‍ കഴിഞ്ഞു പോവുന്നെന്ന് ശ്രദ്ധിച്ചത്.

“അനന്തു.. നമ്മളെങ്ങോട്ടാ...”

ഒരു ചെറുചിരിയോടെ അനന്തുവിന്റെ സ്വതസിദ്ധമായ മറുപടി..

“അതൊക്കെയുണ്ട്..”

“ഞാനൊരിക്കലും ഈ വഴിയെ വന്നിട്ടില്ല”

“നീയൊരിക്കലും പോവാത്തൊരിടം ആണ്. രണ്ടുവര്‍‌ഷം ഇവിടെ നടന്നിട്ടും നീ അവിടെ പോയില്ലെന്ന് എനിക്കറിയാം....ഇനിയൊരിക്കല്‍ നമ്മളിവിടെ വരുമെന്ന് ഉറപ്പില്ലല്ലോ ..?”

മഞ്ഞിന്‍ പുതപ്പിന്‍ കട്ടിയേറിയപ്പോള്‍ ചുരിദാറിന്റെ ഷാള്‍ എടുത്ത പുതച്ചു.

“ഇതാ .. ഇതാണ് ഭൂമിയുടെ അവസാനം... ഈ വഴി ഇവിടെ അവസാനിക്കുന്നു.. ഇതിനപ്പുറം കൊക്കയാണ്.”

ഞാന്‍ പതിയെ മുനമ്പിലേക് നടന്നു. താഴെ ഒന്നും കാണാനാവുന്നില്ല.

“വേണ്ട ആഴം നോക്കണ്ട”...പുറകില്‍ അനന്തു

“നീയൊരു കവിത ചൊല്ല്.. എനിക്ക് മാത്രം കേള്‍‌ക്കാന്‍ .. ദൂരെ മലനിരകള്‍ അതേറ്റു ചൊല്ലും “

നടന്ന് കാല് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ അടുത്തു കിടന്ന കല്ലില്‍ ഇരുന്നു. അനന്തു കേമറയുമെടുത്ത് ഒരു ഷോട്ടിനുള്ള വക തേടിപോയി. ഈ ശാന്തതയില്‍ മുമ്പ് വരാതിരുന്നത് വലിയൊരു നഷ്ടമായി തോന്നി. അത്ര സുന്ദരമായിരിക്കുന്നു. വര്‍‌ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥ.

പെട്ടന്നാണ് ഞാന്‍ ഓര്‍‌ത്തത്. ‘അവളും’ ഭൂമിയുടെ അറ്റം തേടിയാണല്ലോ പോയത്. തീരാറായി. അരപേജ് കൂടി.

..നോക്ക്, ഇതാണ് ഭൂമിയുടെ അവസാനം..

അവനൊരു തമാശ പരുവത്തില്‍ ആയിരുന്നു. തന്റെ കേമറക്ക് ഒരു ക്ലിക്ക് കൊടുക്കാന്‍ ഒന്നും കാണാത്തതിനാല്‍ അവന്‍ അവളേയും നോക്കി പുറകിലേക്ക് ചുവടുകള്‍ വെച്ചു .. പതുക്കെ .. പതുക്കെ ...

“ഓക്കെ .. സ്മൈല്‍ പ്ലീസ്..

“അല്‍കാ.. ലുക്ക് ഹിയര്‍ .. സ്മൈല്‍ പ്ലീസ്...”

ഒരു പുഞ്ചിരിയോടെ ഞാന്‍ അനന്തുവിന് നേരെ തലയുയര്‍‌ത്തി. മഞ്ഞിന്‍ കണങ്ങള്‍ക്കിടയിലൂടെ അനന്തു താഴ്വരയുടെ ആഴവും തേടി പറന്നു പോവുന്നു .

താഴെ വീണ പുസ്തകത്തില്‍ വായിച്ചുതീര്‍ക്കാ‍ന്‍ ഒരു വരികൂടി ബാക്കിയായിരുന്നു.


Wednesday, April 18, 2007

പെണ്‍മഴ

മഴക്കഥകള്‍ മഴ പോലെയാണ്. ഓരോ മഴയിലും എണ്ണം മറന്ന മഴത്തുള്ളികളായി അത് പെരുകികൊണ്ടിരിക്കും. പിന്നെ മഴനൂലുകള്‍ പോലെ നീണ്ടു പോവും. പറഞ്ഞാല്‍ തീരാത്ത മഴക്കഥകളുമായ് ഓരോ കാലവര്‍ഷവും തുലാവര്‍ഷവും കടന്നുവരും. ഇതിനിടയില്‍ ആരെങ്കിലും ചോദിക്കാറുണ്ടോ മഴ ആണോ പെണ്ണോ എന്ന്.
ഒരു പെണ്‍മനസ്സില്‍ മഴയ്ക്കെന്നും പെണ്‍മുഖമാണ്. തലവഴിയെ പുതപ്പു വലിച്ചിട്ട് ചുരുണ്ടുകൂടി ഉറങ്ങാന്‍ കൊതിപ്പിക്കുന്ന പുലരിമഴക്ക് അമ്മഭാവമാണ്. മുടിച്ചുരുളുകളില്‍ വിരലോടിച്ച് മറുകയ്യാല്‍ പുറത്ത് താളം തട്ടി ഉറക്കുന്ന അമ്മയുടെ താരാട്ടിന്റെ ഈണം.
പക്ഷെ കണ്‍തുറന്നു ഒരിത്തിരി ഉറക്കച്ചടവുമായി മഴയെ നോക്കുമ്പോള്‍ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് ഒരു മധുരപതിനേഴുകാരിയല്ലെ? കിലുക്കാംപെട്ടിപോലെയുള്ള ആ ചിരിയില്‍ പറന്നെത്തുന്ന ഇളം തണുപ്പില്‍ നമ്മളും ഉണര്‍ന്നുപോവില്ലെ!
ഉച്ചമഴകള്‍ക്ക് പാകതയും പക്വതയുമുള്ള മധ്യവയസ്കയുടെ രൂപമാണ്. അവ അപൂര്‍വ്വമായല്ലാതെ, ഏറെയൊന്നും പൊട്ടിത്തെറിക്കാറില്ല .. നമ്മുടെ കണ്‍മുന്നില്‍ മാനത്ത് കാര്‍മേഘങ്ങളെ അണിയിച്ചൊരുക്കി പെയ്തൊഴിഞ്ഞു പോവുന്നു. ആ വരവും പോക്കും എല്ലാം നമ്മള്‍ കണ്ടറിയുന്നു.
തെളിയുന്ന വെയിലില്‍ പെയ്യുന്ന മഴക്ക് വിടര്‍ന്നു ചിരിക്കുന്ന ഒരു യുവതിയുടെ സൌന്ദര്യമില്ലെ? എങ്കിലും നമ്മള്‍ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്നതും ഈ പകല്‍ മഴകളെ തന്നെ.
അന്തിമഴ അകലാത്ത അതിഥിയാണ്. എന്നാല്‍ അവള്‍ക്കൊരു ഏകാകിനിയുടെ ഭാവമാണ്. ആര്‍ത്തലച്ചു പെയ്താലും ചന്നംപിന്നം ചിതറിവീണാലും അതില്‍ അടക്കിവെച്ച തേങ്ങല്‍ കേള്‍ക്കാം.
രാത്രിമഴ ഭ്രാന്തിയെപോലെയെന്ന് കവിഭാവന. ശരിയാണ്, രാവുറങ്ങുമ്പോള്‍ അവളുടെ ജല്‌പനങ്ങള്‍ ആരും കേള്‍ക്കാതെ പോവുന്നു. മുടിയിട്ടുലച്ചും നെഞ്ചത്തലച്ചും അവള്‍ പെയ്ത് തോരുന്നതു പോലും ആരുമറിയാതെയാണെന്ന് മാത്രം. സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയില്‍ ഇടക്കൊന്നുണര്‍ന്നാല്‍ തന്നെ ഈ ഭ്രാന്തിയെ ആരു ശ്രദ്ധിക്കാന്‍?
ഇതാ വീണ്ടും ഉരുകിയൊലിക്കുന്ന വേനല്‍ ചൂടില്‍ മഴകുഞ്ഞുങ്ങള്‍ പിറക്കാന്‍ തുടങ്ങിയിരിക്കുന്നു .. വേനല്‍ മഴകളായി. ആ ഉതിര്‍ന്നുവീഴുന്ന ഓരോ തുള്ളിയിലും ഒരു സാന്ത്വനസ്പര്‍ശമില്ലെ.. അതിലും ഒരു തരിവളകിലുക്കം കേള്ക്കനാണ് എനിക്കിഷ്ടം.
ഇഴപിരിഞ്ഞുകിട്ടാത്ത പെണ്‍മനം പോലെ മഴയങ്ങിനെ പെയ്തിറങ്ങുകയാണ്... പെണ്‍മഴ

Thursday, April 12, 2007

ഉത്തരായണം

നിന്റെ പ്രണയത്തിന്റെ തീവ്രതയളന്നിരുന്നത് ,
എന്റെ മൊബൈലിലെ ഊര്‍‌ജ്ജക്കട്ടകളുടെ മരണം കൊണ്ടാണ്‍`.
നേരാനുപാതത്തില്‍ അവര്‍‌ വരച്ചിരുന്നത് ,
നമുക്കിടയില്‍ പറക്കുന്ന പ്രണയചിന്തകളുടെ രേഖീയചിത്രം .
ഒരു രാവുണര്‍ന്നിരിക്കാന്‍ തികയാതിരുന്നവര്‍
ഒരാഴ്ച ഓടിയെത്തുന്നതില്‍ നിന്നാണ്‍`
ഞാന്‍ വിപരീതാനുപാതത്തിന്റെ വളര്‍‌ച്ചയറിഞ്ഞത്

എന്റെ ജല്പനങ്ങളില്‍ പോലും
നീ പ്രണയം വായിച്ചെടുത്തിരുന്നത്
ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും

ഒരു ഫെബ്രുവരികൂടി ..........
നീയൊരു വലയൊരുക്കുക
മാര്‍‌ച്ചില്‍ പറന്നെത്തുന്ന
കിളിക്കൂട്ടങ്ങളേ വരവേല്‍‌ക്കുക
സെപ്റ്റംബറിലെ പൂക്കൂടയില്‍
വീണ്ടും പൂവിറുക്കുക
ഡിസംബറിലെ മഞ്ഞില്‍
മടുപ്പിന്റെ പുതപ്പണിയുക
കാത്തിരിക്കുക,
വീണ്ടും ഫെബ്രുവരികള്‍
പിറക്കാതിരിക്കില്ല

Friday, March 30, 2007

ആവശ്യമുണ്ട്

കെ കെ റോഡിലെ അന്തിതിരക്കിലേക്ക്‌ നോക്കി ദയ യാതൊരു ദയയുമില്ലാതെ ചിരിച്ചു...

"അപ്പോ അങ്ങിനെ ആണു കാര്യങ്ങള്‍..അല്ലെ?"

ഈ ചോദ്യം അസ്ഥാനത്തായതോണ്ടാവാം .... അവന്‍ ഒന്നും മിണ്ടാതെ തന്റെ കപ്പി ലെ കാപ്പി കാലിയാക്കി... അവളാണെങ്കില്‍ ആദ്യമായി കാണുന്നപോലെ പഞ്ചാബി റസ്റ്റോറന്റിന്റെ ചില്ലിലൂടെ പുറത്തേക്ക്‌ ചിരിച്ചു കാണിച്ചുകൊണ്ടിരുന്നു..

"പണ്ടാരം"...........

അവന്‍ മനസില്‍ പറഞ്ഞു..

"മനുഷ്യനു ആകെവട്ടുപിടിച്ചിരിക്കുമ്പോള്‍ അവളുടെ ഒരു ഇരുത്തം കണ്ടില്ലെ..അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ ഒന്നും അറിയണ്ട..."

അവന്‍ ഒരു കാപ്പിക്കു കൂടി ഓര്‍ഡര്‍ ചെയ്തു..
ദേഷ്യത്തോടെതലചൊറിഞ്ഞു...അപ്പോഴേക്കും അവള്‍ ഒരു മൂളിപാട്ടോടെ പോവാന്‍തയ്യാറായിരുന്നു....അവന്റെ മുഖത്തെ രോഷം കണ്ടിട്ടും അവള്‍ ഒന്നുറക്കെ ചിരിച്ചു..

"ശവം..."

അവന്റെ ശബ്ദം പുറത്തിറങ്ങി അവളുടെ ചെവിയിലെത്തി.

അറിയാതെ വിളറിപോയ ദയയുടെ മുഖം നിമിഷങ്ങള്‍ക്കുള്ളില്‍ പഴയ ചിരിയിലേക്ക്‌ തിരിച്ചു വന്നു.

"നീ പേടിക്കാതെടാ.. ഇതിന്റെ പേരില്‍ ഭരണം പോയാല്‍ പോവട്ടെ.. എന്താ നിനക്കിതൊക്കെ ശരിയാക്കിയാല്‍ ചില്ലറ വല്ലതും തടയുമോ.. അതോ അടുത്ത ഇലക്ഷനില്‍ ഒരു സീറ്റ്‌..."

ദയയുടെ കൊഞ്ചി വര്‍ത്തമാനം കേട്ട്‌ അവന്റെ ദേഷ്യം ഒന്നു കൂടിവര്‍ദ്ധിച്ചു.പൊലിയാന്‍ പോവുന്ന തന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തപ്പോല്‍ അവന്‍ കാപ്പിചൂടു പോലും നോക്കാതെ വലിച്ചു കുടിച്ചു....നാളെ രാവിലെ മീറ്റിംഗിനു ചെല്ലുമ്പോള്‍ എന്തു മറുപടി പറയും എന്നതായിരുന്നു അവന്റെ പ്രശ്നം

----------
രാത്രി... അകന്നുമാറുന്ന ഉറക്കത്തെ വലിച്ചടുപ്പിക്കനുള്ളശ്രമത്തിലാണ്‌... ദയ അവനെ വിളിച്ചത്‌....

"നിന്റെ മോഹം പൂവണിയാന്‍ പോവുന്നെടാ .... .... നിന്റെ അസംസ്കൃതവസ്തു ലഭിക്കാനുള്ള എല്ലാം ഒത്തു വരുന്നു ... എങ്ങിനെ? അതുകൊണ്ട്‌ പ്രശ്നം തീരുമോ?... എല്ലാവരെയും വിളിച്ചു പറ ... നിന്റെ നേതാക്കന്‍മാരെ ..."

അവന്റെ സന്തോഷം ഉറക്കത്തെ പറപറത്തി...എന്ത്‌ എങ്ങീനെ എവിടെ നിന്ന് എന്നത്‌ അവന്‍ ആലോചിച്ചതു പോലും ഇല്ല... പറയുന്നത്‌ ദയയാണെങ്കില്‍ സംഗതി നടക്കുമെന്ന് അവന്‌അറിയാമായിരുന്നു......

അവള്‍ തന്റെ ലാപ്‌ ടോപ്പില്‍ രണ്ടു ദിവസത്തിനപ്പുറം മാത്രംമേല്‍വിലാസക്കാരനു കിട്ടുന്നതരത്തില്‍ മെയില്‍ ഒരുക്കിവെച്ചു.. പിന്നെ വെറുതെ കഥകള്‍ നോക്കി... പാലം ഉറയ്ക്കാന്‍ കുഞ്ഞിനെ കുരുതി നല്‍കിയ പഴയ കഥ പുതിയ ഭാഷയില്‍..

വൈകുന്നേരത്തെ കാപ്പിക്കൊപ്പം അവന്‍ വിളമ്പിയ നിയമങ്ങളുടെ അകന്നു കിടക്കുന്ന നൂലിഴകള്‍ ഒന്നുകൂടി ആലോചിച്ചുറപ്പിച്ചു... അങ്ങിനെ നാളെ താന്‍ എന്തെങ്കിലും ഒക്കെ ആവാന്‍ പോവുന്നു... ഇതുവരെ ആര്‍ക്കും ഒന്നുമല്ലാതിരുന്നവള്‍ ഒരു ദിവസം കൊണ്ട്‌... ഹി ഹി ഹി... രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.. ആ ലക്ഷണം കെട്ട വെടക്കു ചിരി...

അപ്പൊഴും അവന്റെ വാക്കുകള്‍ മനസ്സിലിട്ട്‌ അവള്‍ പലതവണ ഉരുക്കഴിച്ചു.

"ഡോക്റ്ററുടെ സര്‍ട്ടിഫികറ്റ്‌ .. അതാണു മുഖ്യം .. ഞങ്ങള്‍ അങ്ങിനെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല... ആദ്യം ഈ പരിപാടി ഒന്നു നടക്കണം.. അതും ഇലക്ഷനു മുമ്പ്‌ തന്നെ വേണം .. ഇല്ലെങ്കില്‍ ആകെ നാറും "

അവള്‍ പോലും അറിയാതെ കീബോര്‍ഡില്‍ താളം പിടിച്ചിരുന്ന കൈവിരലുകള്‍കുറിച്ചിട്ടത്‌ ഇങ്ങിനെയായിരുന്നു

"പുരനിറഞ്ഞ പെണ്ണിനെ പോല
െപണിതീര്‍ന്ന ശവച്ചൂള
പൊതിഞ്ഞു പുല്‍കാന്‍
മിനുത്തൊരു ശരീരം കൊതിക്കവെ
വന്നെത്തുന്നത്‌വരണ്ടുണങ്ങിയ മരക്കഷണങ്ങള്‍ "

.......

അങ്ങിനെ മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തില്‍ ആദ്യത്തെ ശവം കത്തി...രാഹുകാലം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ്‌ ആമ്പുലന്‍സ്‌ എത്തിയത്‌..
"ശവദാഹത്തിനും വേണമോ രാഹുകാലം നോക്കല്‍" എന്ന് ദയ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ... ബോഡിയുമായി വന്ന ആള്‍ക്ക്‌ കൊടുക്കണമെന്ന് അവള്‍ പറഞ്ഞിരുന്ന തുക തന്നെ കൊടുത്തു ... ബഡ്‌ജറ്റില്‍ ഇല്ലാത്ത കണക്ക്‌ ...പലരും വിചാരിച്ചിട്ടും കരാറുകാരുടെ കളികളിലും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിലും കുടുങ്ങി കിടന്ന ശവച്ചൂളയില്‍ തെങ്ങിന്‍ തടിയല്ലാതെ ശവം കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതിന്റെ അഹങ്കാരം അവന്റെ മുഖത്തുണ്ടായിരുന്നു.

തിരക്കിനിടയില്‍ ദയയെ കുറിച്ച്‌ അവന്‍ ഓര്‍ത്തതില്ല... നാളെ മെയില്‍കിട്ടുമ്പോല്‍ അവന്‍ ഓര്‍ക്കുമായിരിക്കും അല്ലെ

Thursday, March 22, 2007

ചെറുമര്‍മ്മരങ്ങള്‍

മറഞ്ഞിരുന്നു നീ മനസ്സില്‍ കൂട്ടുന്ന
മനക്കണക്കുകള്‍ പിഴചിടുന്നുവൊ
അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ
പകുതി ചൊന്നു നീ പടിയിറങ്ങിയ
പഴംചൊല്ലില്‍ പതിര്‍ കിളിര്‍ത്തിടുന്നുവൊ
വെറുതെ ഞാനെന്റെ പഴയൊരോലയില്‍
കനവുകള്‍ വീണ്ടും എഴുതിവെക്കവെ
അരികില്‍ നിന്നുടെ നനുത്ത നിശ്വാസം
അല ഞൊറിയുന്നൊരനക്കം കേട്ടുവൊ
അകലെയെങ്ങൊ നീ ഉണര്ന്നിരുന്നെന്നെ
അകതാരില്‍ വീണ്ടും വിളിച്ചുണര്ത്തിയോ
ഇരവിലെന്‍ മനം ചിരിച്ചതിന്‍ പൊരുള്‍
അവിടിരുന്നു നീ ഗണിച്ചെടുത്തുവോ
കൊതിച്ചുവോ എനിക്കരികിലെത്തുവാന്‍
അടുത്തിരുന്നോരോ കഥകള്‍ ചൊല്ലുവാന്‍
പറഞ്ഞു തീരവേ കനക്കും മൌനത്തില്‍
പകുതി ചൊന്നവ പിടഞ്ഞു നില്‍ക്കവേ
അടര്‍ന്നു വീഴുവാന്‍ മടിക്കുമെന്‍ കണ്ണീര്‍
ചെറുവിരല്‍ തുമ്പാല്‍ തുടച്ചു നീക്കുവാന്‍
വെറുതെ നിന്നെ ഞാന്‍ നിനച്ചെതെന്തിനായ്
നിനച്ചുവോ നീയും വെറുതെ എന്നെയും
മറന്നതെന്നു നാം കരുതുമോര്‍മ്മകള്‍
തിരിച്ചുവന്നുള്ളില്‍ കലമ്പലാകവേ

അറിയുന്നു മനം നുറുങ്ങും വേദന
അകലെയെങ്കിലും അരികില്‍ നീയെന്നും

Wednesday, March 14, 2007

ആവര്‍ത്തനങ്ങള്‍

നാഴികമണി ചിലക്കുന്നത്
എന്നെ പള്ളിയുണര്‍ത്താനാണ്`
തലക്കേല്‍ക്കുന്ന അടിയില്‍
അത് നിശബ്ദമാവുമ്പോള്‍
ഞാനെന്റെ ദിവസം തുടങ്ങുന്നു
അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്‍ത്ത്
മെഴുകുതിരി നാളത്തില്‍ ചൂടാക്കി
അതിനുമേല്‍ ശോണിതാമൃതം

അരനാഴിക നീളുന്ന താണ്ഢവത്തിനു ശേഷം
തളര്‍ന്നു വീഴുമ്പോള്‍
പകുതിവഴിയില്‍ ഉപേക്ഷിച്ച ഉറക്കം
എന്നെയും പ്രതീക്ഷിച്ച്
ഹരിദ്വാറില്‍ മണിമുഴക്കി
മരുഭൂമികള്‍ ഉണ്ടാകുന്നതിനെ കുറിച്ച് ആകുലപ്പെട്ട്
സുഗതകുമാരിയുടെ ദേവദാസിയെ തേടി
ഉദയാര്‍ക്കന്റെ ആദ്യകിരണങ്ങളേ എതിരേല്‍ക്കുന്നു

നഖക്ഷതങ്ങളുടെ കലപ്പചാലുകളില്‍
തണുത്ത വെള്ളത്തിന്റെ തേരോട്ടം
അങ്ങിനെയാണ്` ഞാന്‍
പ്രതിപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രമറിഞ്ഞത്
കണ്ണീരിന്റെ രസതന്ത്രവും
അവസാനം, വേദനയുടെ ജീവശാസ്ത്രവും

മഴവെള്ളത്തിന്റെ സാന്ദ്രതയുള്ള മോരില്‍
ആര്‍ഭാടമായി മഞ്ഞപ്പൊടിയും ഇത്തിരി ഉപ്പും
കുത്തൊഴുക്കിന്` തടയിടാന്‍
ഓട്ടക്കയ്യിന്റെ നാല്‍വിരലുകള്‍
അഞ്ചാമന്‍ തട്ടിമാറ്റുന്ന കണ്ണൂതള്ളിയ ശവങ്ങള്‍
പച്ചനിറം മറന്ന കറിവേപ്പിലയും
ചതഞ്ഞരഞ്ഞ ഇഞ്ചികഷണങ്ങളും
എണ്ണമയം മറന്നുപോയ വറച്ചട്ടിയില്‍
വഴുതി നീങ്ങുന്ന വഴുതനങ്ങാ തുണ്ടുകള്‍
ജന്മാന്തരങ്ങളുടെ ശാപം പേറി
അവയും വന്നുവീഴുന്നത് എന്റെ കഞ്ഞിപാത്രത്തില്‍

അന്തിയോളം പേനയുന്തി തിരിച്ചെത്തുമ്പോള്‍
മേശയില്‍ നിറഞ്ഞു കവിയുന്ന വിഭവങ്ങള്‍
നോട്ടം പോലും നിഷിദ്ധമെന്ന് മനം പറയുമ്പോള്‍
നോക്കിയിട്ടും കാര്യമില്ലെന്നറിഞ്ഞ്
കാലുകള്‍ പടികയറുന്നു
കയ്പിന്റെ വാഴ്ചക്കുശേഷം
അത്താഴത്തിന്റെ ആവര്‍ത്തനം
രാവിലത്തെ പേരില്ലാക്കറി
നാറ്യേരിപാടം കടന്നിരിക്കുന്നു
പകരം ഉപ്പു മേപ്പൊടിയായി
ഇരട്ടി വെള്ളം ചേര്‍ത്ത്
നാവില്‍ തൊടാതെ വിഴുങ്ങുമ്പോള്‍
ഞാന്‍ വിശപ്പെന്ന സത്യം തിരിച്ചറിയുന്നു

ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു
ചുവന്ന ചോരതുള്ളികളാല്‍
ഞാനവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നു
അങ്ങനെ, എന്റെ മാംസവും രക്തവും
അപ്പവും വീഞ്ഞുമാവുന്നു

നിര്‍ത്തട്ടെ, എനിക്ക് ഉറങ്ങണം
ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ്

Thursday, March 8, 2007

സഹയാത്രികന്‍

എപ്പോഴോ താന്‍ ഉറങ്ങിയിരുന്നെന്ന് അടിച്ചു മരിച്ചു കൊണ്ടിരുന്ന ഫോണ്‍ ശബ്ദത്തില്‍ നിന്നാണ്` ഗിരി അറിഞ്ഞത്. ഓരോ ബെല്ലും തുടര്‍ച്ചയായി ചെവിയിലൊരു മൂളല്‍ അവശേഷിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി എഴുനേറ്റ് ഫോണ്‍ അടുത്തു.

"ഗിരീ.. അവള്‍ ?"

"ഇല്ല"

ക്രേഡിലില്‍ വീണ ഫോണിന്റെ ശബ്ദം അച്ഛന്‍ അങ്ങേ തലയ്ക്കല്‍ കേട്ടുകാണുമെന്ന് ഗിരിക്ക് തോന്നി. വീണ്ടും അത് ഒച്ചവെക്കുമെന്ന് ഭയന്ന് ലൈന്‍ ഡിസ്‌കണക്റ്റ് ചെയ്ത് കിടക്കയില്‍ കണ്ണടച്ച് കിടന്നു.

അവള്‍ .. എന്റെ അനിന്ദിത .. ഞാനൊരിക്കലും അവളെ അനിയെന്നോ മറ്റെന്തെങ്കിലുമോ വിളിച്ചിട്ടില്ല...അവള്‍ എന്നും എനിക്ക് അനിന്ദിതയായിരുന്നു... ആരും ഒരിക്കലും അവളെ നിന്ദിക്കരുതെന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്നതു കൊണ്ടാവാം ..പക്ഷെ..ഇന്ന്..... അവള്‍ ഇവിടം വിട്ടുപോയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു.. ഇതിനിടയില്‍ ലോകത്തിന്റെ മറുപുറത്ത് സംഭവിച്ചത് പോലും ഞാനറിഞ്ഞെങ്കിലും അവളെവിടെയെന്നതിന്റെ വാര്‍ത്തകളൊന്നും എന്നെ തേടിവന്നില്ല. അവളെ അന്വേഷിച്ച് നാലുപാടും കൂട്ടുകാരും ബന്ധുക്കളും ഓടിനടന്നപ്പോഴും തനിക്കെങ്ങിനെ ഈ മുറിയില്‍ ഒതുങ്ങികൂടാന്‍ കഴിയുന്നെന്ന് ഇടക്കൊക്കെ ഗിരി അത്‌ഭുതപ്പെട്ടു... അതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ലെന്നതായിരുന്നു സത്യം ..

അനിന്ദിത - അവളാരെന്ന് ചോദിച്ചാല്‍ ഗിരിയുടെ ഭാര്യയെന്ന് ചുരുക്കി പറയാം. പക്ഷെ ചിട്ടവട്ടങ്ങളുടെ അതിര്‍വരമ്പുകള്‍ വെച്ച് അവളൊരിക്കലും അവന്റെ ഭാര്യയായിരുന്നില്ല. ദാമ്പത്യത്തിന്റെ ചിഹ്നങ്ങളിലൊന്നായ കല്ല്യാണഫോട്ടോ പോലും തങ്ങളുടെ കിടപ്പുമുറിയില്‍ ഇല്ലെന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥനാക്കി.ഇന്നലെ വരെ തനിക്കതൊരു പ്രശ്നമായിരുന്നില്ലെന്ന് അതിലേറെ വിഷമത്തോടെ അയാള്‍ തിരിച്ചറിഞ്ഞു. കണ്ണടച്ച് അവളുടെ രൂപം ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.ഒരു ദിവസത്തിന്റെ പഴക്കതില്‍ ആ മുഖത്തിന്റെ വിശദാംശങ്ങള്‍ പലതും തനിക്ക് അന്യമാവുന്നതായി ഗിരിക്ക് തോന്നി.

പരിചയത്തിന്റെ വളര്‍ച്ചയിലെവിടെയോ ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ അവളാണ്‌ എന്നോട് ചോദിച്ചത്. തന്റെ സഹയാത്രികന്‍ ആകാമോ എന്ന്. സംശയങ്ങള്‍ നോട്ടത്തിന്റെ രൂക്ഷത കൂട്ടിയതുകൊണ്ടാവാം അവള്‍ വിശദീകരണങ്ങളുടെ കെട്ടഴിച്ചത്.

"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"

വെറുതെ, അന്നത്തെ തിളപ്പില്‍ അവളിലൊരു കണ്ണൂണ്ടായിരുന്നെകിലും കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെല്ലാം എതിര്‍ക്കുകയായിരുന്നു - അവള്‍ നല്ലൊരു കൂട്ടുകാരിയാവും, പക്ഷെ ഒരിക്കലും നല്ലൊരു ഭാര്യയും അമ്മയുമാവില്ല. വഴികള്‍ വ്യത്യസ്തമെങ്കിലും അവളുടെ ആത്‌മാര്‍ത്ഥതയെ ആരുമറിയാതെ ആരാധിച്ചിരുന്നതിനാലാവണം, കലാലയവര്‍ഷങ്ങള്‍ക്കു ശേഷവും സൌഹൃദം തുടര്‍ന്നതും, പിന്നെ ഒരേ കൂരക്കുകീഴില്‍ അന്തിയുറങ്ങാനെത്തിയതും.അവളുടെ വഴികളെ അധിക്ഷേപിക്കാന്‍ ആളേറെയുണ്ടായിരുന്നെങ്കിലും അതിന്റെ നന്മകള്‍ എനിക്ക് മനസ്സിലാവുന്നുണ്ടെന്ന അഹങ്കാരമായിരുന്നു. നേരം തെറ്റിയെത്തുന്ന അവളുടെ യാത്രകള്‍ക്കുവേണ്ടിയാണ്‌ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഈ വീട് സംഘടിപ്പിച്ചതും. ഒരിക്കലും തന്റെ വഴികളും ലക്ഷ്യങ്ങളുമൊന്നും പഠനത്തിനും ജോലിക്കുമപ്പുറം വിസ്തൃതമാകാതിരുന്നപ്പൊഴും, അവള്‍ തന്റെ ലക്ഷ്യങ്ങളെ വളരെ കൃത്യമായി നിര്‍വചിക്കുന്നതിനെ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.അനുമോദനത്തിന്റെ നിമിഷങ്ങളില്‍ പ്രചോദനമായി അവള്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ അല്പം തലയുയര്‍ത്തി തന്നെ കേട്ടുനിന്നിട്ടുണ്ട്. അന്നൊക്കെ അവള്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു.

"നിനക്കെന്റെ വഴികളെ ചോദ്യം ചെയ്യാം. പക്ഷെ ശരിയാണെന്ന് എനിക്കുറപ്പുള്ളതില്‍ നിന്ന് ഒരിക്കലും നീയെന്നെ തടയരുത്..പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും വാക്കുകേട്ട്"

എതിര്‍ക്കാന്‍ തോന്നിയപ്പോഴൊക്കെ അതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവളുടെ ശരികള്‍ എതിര്പ്പുകളുടെ മുനയൊടിക്കാന്‍ തക്കതായിരുന്നു. ഈയിടെ ചേരികളിലെ പ്രശ്നങ്ങളുടെ പേരില്‍ രാവേറെ വൈകിയെത്തുമ്പോഴും താനൊരിക്കലും ഭര്‍ത്താവു ചമയാന്‍ നിന്നിട്ടില്ല. പക്ഷെ സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വെച്ച പറച്ചിലുകളില്‍ പിടിച്ചുനിന്നെങ്കിലും, അവര്‍ പറഞ്ഞവാക്കുകളിലെ കുറ്റപ്പെടുത്തലുകള്‍ അവള്‍ക്കു മുന്നിലും ചിതറിവീണു.അവളുടെ വഴികളെ അറിഞ്ഞുകൊണ്ടുതന്നെ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്ന് പോയത് പരസ്പരം ചോദ്യം ചെയ്യാത്ത വിശ്വാസമായിരുന്നു. അവള്‍ അക്ഷോഭ്യയായിഎല്ലാം കേള്‍ക്കുമ്പോഴും തിരിച്ചുവരവില്ലാത്ത ഈ ഇറങ്ങിപ്പോക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല.

കോളിംഗ് ബെല്ലിന്റെ അടികേട്ടാണ്` ഗിരി തന്റെ ചിന്തകളില്‍ നിന്നുണര്‍ന്നത്. വാതില്‍പടിയില്‍ അമ്മയുടെ കരഞ്ഞ മുഖം ..കൂടെ ഏട്ടനും ...

"ഫോണിനെന്തു പറ്റി... കിട്ടുന്നില്ല.."

ഏട്ടന്റെ ചോദ്യത്തിന്` ഉത്തരം നല്‍കാന്‍ അമ്മ അവസരം നല്‍കിയില്ല.

"അന്നെ ഞാന്‍ പറഞ്ഞതാ..കുടുംബത്തില്‍ ചേരുന്ന ആരെങ്കിലും മതിയെന്ന്.. നാടുനന്നാക്കാന്‍ നടക്കുന്ന അവള്‍ക്ക് ഒരു കുഞ്ഞിനെ തരാന്‍ കൂടി...."

"അമ്മെ..."

അറിയാതെ ഉയര്‍ന്നുപോയ ശബ്ദം തന്റെ തന്നെയെന്ന് വിശ്വസിക്കാന്‍ ഗിരി പാടുപെട്ടു... സത്യമറിയാതെ അമ്മ പുലമ്പുമ്പോള്‍, ഉയിരുണരാത്ത മഴത്തുള്ളികളുടെ കഥ തന്റെ കണ്ണുനിറയിക്കുന്നതയാള്‍ അറിഞ്ഞു. അവളുടേതല്ലാത്ത കുറ്റത്തിനാണ്` അവള്‍ പഴികേള്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ വേദനയുടെ തീവ്രത കൂടുന്നതും.
ഏട്ടന്‍ അരികില്‍ വന്നിരുന്ന് ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. അമ്മ അടുക്കളയില്‍ തീകൂട്ടുവാനുള്ള ഒരുക്കത്തിലാണ്. ഉറക്കം നടിച്ചുകിടക്കുകയായിരുന്നെങ്കിലും ഫോണ്‍ അടിച്ചപ്പോള്‍ അറിയാതെ ചാടിയെണീറ്റു..

"ഞാനത് കണക്റ്റ് ചെയ്തു...അവളെങ്ങാനും വിളിച്ചാലോ?"

കോളേജില്‍ ഏട്ടന്‍ ഞങ്ങളുടെ സീനിയര്‍ ആയിരുന്നു. ആ പരിചയം കൊണ്ടാവാം അവളെ കൂടെ കൂട്ടാനുള്ള തന്റെ തീരുമാനത്തെ എല്ലാവരും എതിര്‍ത്തപ്പോഴും ഏട്ടന്‍ കൂടെ നിന്നത്.

വെയില്‍ ചായാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പോവാനും വട്ടമൊരുക്കി. അച്ഛനെ വിട്ട് അമ്മ എവിടെയും നില്‍ക്കില്ല. ഇറങ്ങുമ്പോള്‍ അമ്മ വീണ്ടും കണ്ണുനിറക്കാന്‍ തുടങ്ങി.

"ഞാന്‍ വരാം "

ഏട്ടന്‍ കൈപിടിച്ചു പറയുമ്പോള്‍ ശബ്ദം ഇടറാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

രാത്രിയുടെ വരവ് ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി വീട് പൂട്ടി പുറത്തിറങ്ങി. ബസ്സ്സ്റ്റന്റില്‍ നിന്നും ഓട്ടോക്കരനോട് വഴിപറയുമ്പോള്‍ ഡ്രൈവറുടെ മുഖത്ത് സംശയത്തിന്റെ നിഴല്‍ ..

"സാറെ.. ആവഴി പോവൂലാ.."

"പോകാവുന്നിടം വരെ വിട്ടോളൂ.."

വഴിവിളക്കുകളില്ലാത്ത ഊടുവഴികളിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഗിരി പാടുപെട്ടു. അര്‍ത്ഥം വെച്ച നോട്ടങ്ങള്‍ക്കൊപ്പം എവിടെ നിന്നോ ഒരു ഇരുട്ടടിവീഴുമെന്ന് താന്‍ എന്തെ ഭയക്കാതിരിക്കുന്നതെന്ന് ചെറിയൊരു സംശയവും .. ഇരുട്ടും വെളിച്ചവും ചിത്രം വരക്കുന്ന ആ ടെന്റുകള്ക്കിടയില്‍ ഓടിനടക്കുന്ന അവളെ കണ്ടെത്താന്‍ ഒരുപാടലഞ്ഞു... കണ്ടപ്പോള്‍ ...

"എങ്ങിനെയുണ്ട്..?"

ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് ഓര്‍ത്താവാം അവള്‍ എന്റെ കണ്ണിലേക്കുറ്റു നോക്കി ...

"ഇവിടെത്തെ കാര്യാ ചോദിച്ചെ... തിരക്കായതോണ്ടാ നീ വരാത്തതെന്നറിയാം .. അതല്ലെ ഞാന്‍ ഇങ്ങോട്ട് വന്നെ..?

തന്നെ തിരിച്ചറിഞ്ഞ ആരോ നീട്ടിയ ഒരു ചൂട് കട്ടന്‍ കാപ്പി കുടിക്കുമ്പോള്‍ തന്റെ ചുമലില്‍ അവളുടെ കണ്ണീര്‍ ചൂടും ഗിരിയറിഞ്ഞു

Monday, March 5, 2007

ITTIMALU -Protest against plagiarisation of Yahoo !

I'm here to protest against Yahoo...

Protest against plagiarisation of Yahoo !

I'm also with you ..in this move ...

Monday, February 26, 2007

കത്തിവേഷങ്ങള്‍

"നിനക്കറിയുമോ ഈ അസുരരാജാക്കന്‍മാരെ കത്തിവേഷം കൊണ്ട് പ്രതീകവത്‌കരിക്കുന്നത് എന്തിനാണെന്ന്? അവരും രാജരക്തം സിരകളിലേറ്റി ജന്മംമൊണ്ടവരാണ്`. അവര്‍ക്കും നായകന്‍മാരാകാമായിരുന്നു. പക്ഷെ, അവര്‍ അസംതൃപ്തികള്‍കൊണ്ട് മനസ്സു കലുഷിതമാക്കി. അങ്ങിനെയവര്‍ താന്തോന്നികളും പൈശാച സ്വഭാവമുള്ളവരും രാക്ഷസരുമായി. നീ പറഞ്ഞതുപോലെ നന്മയെ നശിപ്പിക്കുന്നവരുമായി. "

(മിസ്ട്രസ്സ് - അനിതാനായര്‍)

എന്നെപോലെ ... അല്ലെങ്കില്‍ അവരെപോലെ ഞാനും കത്തിവേഷമായി.പുസ്തകത്തില്‍ കൈവിരല്‍കൊണ്ട് അടയാളം വെച്ച് നന്ദ അരികിലെ കമ്പിയില്‍ തലചായ്‌ച്ചു..അപ്പോള്‍ അങ്ങിനെയാണ്` ഞാന്‍ താന്തോന്നിയായത് - അസംതൃപ്തികള്‍കൊണ്ട് കലുഷിതമായ മനസ്സുമായ്. അങ്ങിനെയാണ്`, നന്മയുടെ അവസാനകണത്തേയും ഞാനെന്നില്‍ നിന്ന് കുടിയിറക്കിയത്. പിശാചിന്റെ പിടിയില്‍ നിന്ന്` നന്മ സ്വയം പുറംതള്ളപ്പെട്ടതുമാവാം. മുന്നോട്ടോടുന്ന തീവണ്ടിക്കൊപ്പം പുറകോട്ടുപായുന്ന ദൃശ്യങ്ങളില്‍ കണ്ണുടക്കാനാവാത്തതിനാല്‍ മാത്രം കണ്‍പോളകളാല്‍ അവയെ അടച്ചുവെച്ചു...

ട്രെയിന്‍ വന്നനേരമായതോണ്ടാണെന്നുതോന്നുന്നു, റയില്‍വേകാന്റീനില്‍ നല്ല തിരക്ക്. ഒഴിഞ്ഞൊരു കോണില്‍ ഒരു തലനരച്ച മധ്യവയസ്കന്‍ മാത്രം. നന്ദ അയാള്‍ക്കെതിരെയുള്ള കസേരയില്‍ പോയിരുന്നു. സൈഡിലെ ടേബിളില്‍ നാലു ചെറുപ്പക്കാര്‍, രണ്ടാണും രണ്ടുപെണ്ണും. പരസ്പരം അടിച്ചും ചിരിച്ചും അവര്‍ അത് അവരുടെ സ്വന്തം ലോകമാക്കിയിരിക്കുന്നു. ജീവിതം ആഘോഷിക്കുന്നു. നന്ദക്ക് അവരോട് നേരിയ അസൂയ തോന്നി. പിന്നെ അതു തിരുത്തി, ഞാനും ജീവിതം ആഘോഷിക്കുകയല്ലെ? അവിടേക്ക് ചാടിതുള്ളി കേറി വന്ന രണ്ടു കുഞ്ഞുങ്ങളുടെ ബഹളത്തില്‍ അവളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. നഴ്സറിറൈംസിലെ ചബ്ബി ചീക്സ്.. റോസി ലിപ്സ്.. അവരുടെ പുറകെ അച്ഛനും അമ്മയും .. അമ്മയെ കണ്ടിട്ട് സന്തൂര്‍ പരസ്യം പോലെ..ജീവിതം നേരത്തെ തുടങ്ങിയവരാകണം. ആ കുസൃതികളേ നോക്കിയിരുന്നപ്പോള്‍ അറിയാതെ ഒരാളുടെ വാചകങ്ങള്‍ മനസ്സിലേക്ക് കയറിവന്നു.

"നിന്നെയും തേടി ഒരു വാലുമുറിച്ച ഒറ്റയാന്‍ വരുന്നുണ്ട്.. ഒറ്റയാനെ സൂക്ഷിക്കണമെന്നാ.. അപകടകാരിയാണ്`.."

അടുക്കും മുമ്പെ അകന്നുപോയ അവനെ എന്നെങ്കിലും കാണുമോ? ഇല്ലായിരിക്കാം .. കണ്ടാല്‍ പറയണം ...

"നീയെന്നില്‍ നിന്ന് അകന്ന നിമിഷം മുതല്‍ ഞാന്‍ നിന്നോടടുക്കാന്‍ തുടങ്ങിയിരുന്നു. നിന്റെ അടിപതറിക്കാന്‍ കാത്തിരിക്കുന്ന ഭ്രാന്തമായ മണല്‍കാറ്റുപോലെ"

വെറുതെ ആവശ്യമില്ലാത്തതെല്ലാം ഓര്‍ത്ത് ചുണ്ടില്‍ വന്ന ചിരി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തുമ്പോഴാണ്` മുന്നിലിരിക്കുന്ന മധ്യവയസ്കനെ ശ്രദ്ധിച്ചത്. പ്ലേറ്റിലെ ഇഡ്ഡലി കഷണങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ ഞെരടി ഉടച്ചുകൊണ്ടിരിക്കുന്നു. എന്നില്‍ തറഞ്ഞു നില്‍ക്കുന്ന അയാളുടെ നോട്ടത്തില്‍ നിന്ന് കണ്‍വെട്ടിച്ചപ്പോഴാണ്` ക്രമാതീതമായ് വിറച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഇടതുകൈ കണ്ടത്. മേശക്കടിയിലേക്ക് അപ്രത്യക്ഷമായ ആ കയ്യിനെ തെല്ലൊരറപ്പോടെ ഞാന്‍ നോക്കി. മൊബൈല്‍ ഒന്നു താഴ്തി ആ സുന്ദരദൃശ്യം പകര്‍ത്തി അയാള്‍ക്കുതന്നെ കാണിച്ചു കൊടുക്കാനുള്ള മോഹത്തെ ഞാന്‍ ഉള്ളിലടക്കി. വിശപ്പിന്റെ വിളിക്കുമുന്നില്‍ ഞാനെന്റെ പ്ലേറ്റിലെ ദോശയെ പിച്ചിപ്പറിക്കാന്‍ തുടങ്ങി.

സമയമാവാത്തതുകൊണ്ടാവാം അവിടെ ആരെയും കണ്ടില്ല. വാതില്‍ തുറന്നുതന്നത് ഭാര്യയായിരുന്നെങ്കിലും തൊട്ടുപുറകെ ഡോക്ടറുമുണ്ടായിരുന്നു. സുഖാന്വേഷണങ്ങള്‍ക്കിടയില്‍ അദ്ദേഹമെന്റെ അരോഗ്യസ്ഥിതി അളന്നുതൂക്കികൊണ്ടിരുന്നു. ആ മുഖഭാവങ്ങള്‍ തന്റെ സ്ഥിതി കൂടുതല്‍ മോശമായിട്ടില്ലെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. ഡോക്ടറിനെതിരെ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രിസ്ക്രിപ്ഷനില്‍ നീണ്ട ഒരു വെട്ട് വെട്ടി ഒരു ചിരിയോടെ എന്നെ നോക്കി.

"ഇതൊന്നും ഇനി വേണ്ട.. ഒരു മരുന്നു മതി .. പുതിയതാണ്"

"ഗിനി പന്നി".. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഞാന്‍ പറഞ്ഞിട്ടുണ്ട്.. അങ്ങിനെ പറയരുതെന്ന്".. ഡോക്ടറിന്റെ മുഖത്ത് വിഷമം

"ഉം ...ആര്‍ക്കേലും ഗുണമാവുമെങ്കില്‍ അങ്ങിനെ ആവുന്നതില്‍ എന്തു നഷ്ടം .. ആരേലും രക്ഷപെടട്ടെ..""

"റിപ്പോര്‍ട്ടുകള്‍ പറയുന്നത് വളരെ ഇഫെക്റ്റീവ് ആണെന്നാണ്...ഏതായാലും ഒന്നു നോക്കാം ..നന്ദയുടെ ആരോഗ്യം വളരെ നല്ല നിലയിലാണ്... മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്... അതുകൊണ്ടു തന്നെ റിസള്‍ട്സ് അറിയാന്‍ എളുപ്പവും .. മറ്റുള്ളവരാരും ഇതുപോലെ അനുസരിക്കുന്നില്ല.. ചിട്ട വളരെ പ്രധാനമാണെന്നറിയാലോ".

"ഗവേഷണം കരപറ്റുന്ന ലക്ഷണം വല്ലതുമുണ്ടോ? രോഗികള്‍ക്ക് ആശ്വാസത്തിനുള്ള വല്ല വകയും... "

"പിന്നെ ഇല്ലാതെ ... അതിനുള്ള തെളിവല്ലെ നന്ദ .. ഇത്ര സന്തോഷത്തോടെ ഒരു രോഗി ഡോക്ടറുടെ മുന്നിലിരിക്കുന്നതുതന്നെ എന്റെ ഗവേഷണത്തിന്റെ പോസിറ്റീവ് ട്രെന്റ് ആണ്..."

"അതെ ഞാന്‍ പോസിറ്റിവ് ആണ്.. എനിക്കറിയാം .."

ഡോക്ടറുടെ മുഖം മ്ലാനമാവുന്നത് കണ്ട് ഞാന്‍ കൂട്ടിച്ചേര്‍ത്തു...

"ജീവിതത്തോടും ഞാന്‍ പോസിറ്റീവ് ആണിപ്പോള്‍ ... മുമ്പില്ലാതിരുന്ന ഗുണം .. മെഡിക്കല്‍ സപ്പോര്‍ട്ടിന്` ഡോക്ടര്‍ .. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്` ജോലി ... ഭാവിയിലേക്ക് സമ്പാദിക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു ടെന്‍ഷനും വേണ്ട.. പിന്നെ സന്തോഷിക്കാന്‍ യാത്ര, എഴുത്ത്, വായന... ഇതൊക്കെ ധാരാളമല്ലെ..?"


കസേരയില്‍ പുറകോട്ട് ചാഞ്ഞിരുന്ന് ഡോക്ടര്‍ ഉറക്കെ ചിരിച്ചു.

"എഴുത്ത് .. ഞാന്‍ വായിക്കുന്നുണ്ട്.. ..She Speaks Out...പക്ഷെ Nanda Speaks Out അല്ലെ നല്ലത്....ഈയിടെയായി ബ്ലോഗിങ് ഫ്രീക്വന്‍സി ഇത്തിരി കൂടുതല്‍ ആണല്ലോ..."

"ജീവിതത്തില്‍ ആവാന്‍ കൊതിച്ചതൊന്നും ആയില്ല.. അതുകൊണ്ട് എഴുതി തീര്‍ക്കുന്നു.. പറയാന്‍ ഏറെയും കയ്യിലുള്ള സമയം കുറവുമാണെന്നും തോന്നുമ്പോള്‍ .. ഫ്രീക്വന്‍സി തനിയെ കൂടുന്നു. നന്ദയെന്നൊക്കെ പറഞ്ഞ് വെറുതെ എന്തിനാ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നെ...ഇതൊരു മുഖം മൂടിയല്ലെ"

ഡോക്ടറുടെ മുഖം വീണ്ടും മങ്ങുന്നു..

"അതല്ല ..ആദ്യമൊക്കെ തമാശയായിരുന്നു.. പിന്നെപ്പോഴോ ജീവിതത്തിന്റെ ഭാഗമായി.. ഡോക്ടര്‍ക്കറിയാലോ സന്തോഷിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ വെറുതെ കളയാറില്ല.. ഡോക്ടര്‍ നോക്കിക്കോ ഞാനൊരു തൊണ്ണൂറു നൂറു വയസ്സുവരെ ഇവിടെ ജീവിക്കും"

അതിന്റെ സാധ്യതയെ കുറിച്ചോര്‍ത്താവാം ഡോക്ടര്‍ മിണ്ടാതിരുന്നു. ഇനിയെന്തു പറയണമെന്നറിയാതെ ഞാനും ...വകഞ്ഞു മാറ്റിയ കര്‍ട്ടനുപുറകില്‍ നിന്ന് ജോലിക്കാരി പെണ്‍കുട്ടി തലകാട്ടി.

"അമ്മ വിളിക്കുന്നു.."

മേശപ്പുറത്ത് വലിയൊരു ഗ്ലാസ്സ് നിറയെ ജ്യൂസ്.. പഴങ്ങള്‍ .. ഒരു പ്ലേറ്റില്‍ ഉണ്ണിയപ്പവുമായ് അവര്‍ അരികിലിരുന്നു ..

"എല്ലാം കഴിഞ്ഞോ.. എവിടെയായിരുന്നു..."

"ഉം .. കഴിഞ്ഞു.. തിരുനാവായില്‍ .."

അവര്‍ പാറിപറന്നുകിടക്കുന്ന എന്റെ മുടിയില്‍ തലോടി.. മുഖത്ത് നോക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ അനങ്ങാതിരുന്നു..കയ്യിലൊരു ഇമെയില്‍ പ്രിന്റുമായി ഡോക്ടര്‍ അങ്ങോട്ട് കടന്നുവന്നു.. എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ഞങ്ങളുടെ മൌനം കണ്ടാവാം അടുത്തൊരു കസേരയില്‍ ഇരുന്നു...പിന്നെയെപ്പൊഴോ കയ്യില്‍ പിടിച്ച് ധൈര്യം തന്നു പറഞ്ഞു ..

"പറയ്.. ഇനിയെങ്കിലും .. എല്ലാം കഴിഞ്ഞില്ലെ.. എങ്ങിനെയാണ്‌ നീ.."

"പാതി മയക്കത്തില്‍ എന്നെങ്കിലും സ്വന്തം സിറിഞ്ച് അറിയാതെ എന്റെ കയ്യില്‍ കുത്തിയിറക്കിയപ്പോള്‍ ആവാം .. അല്ലെങ്കില്‍ രോമങ്ങളോടുള്ള വെറുപ്പില്‍ റേസറിന്റെ പഴക്കം എന്നില്‍ പരീക്ഷിച്ചപ്പോള്‍ ... ഒരിക്കലും മന:പൂര്‍വ്വം ആകില്ല.. ഇതൊക്കെ തന്നെവേണമെന്നില്ലോ ഡോക്ടര്‍ .. ഭര്‍ത്താവില്‍ നിന്ന് ഭാര്യയിലേക്കെത്താന്‍ ..."


"ഇപ്പോള്‍ അയാള്‍ മരിച്ചിട്ടും ആരും ഒന്നും അറിയാതെ പോയതെങ്ങിനെ.."

സന്ദര്‍ഭത്തിന്` യോജിക്കാത്തതെന്നോര്‍ക്കാതെ നന്ദ പൊട്ടിച്ചിരിച്ചു.

"പണത്തിനു മുകളില്‍ പരുന്തു പറക്കുമോ..? "

"എനിക്കിനിയും മനസ്സിലാവുന്നില്ല.. ഇങ്ങനെ ഒരു ബന്ധത്തില്‍ നീയെങ്ങിനെ ചെന്നുപെട്ടെന്ന്"

സംഭാഷണത്തിന്റെ ഗതിമാറുന്നത് അസുഖകരമാവുമെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയപ്പോള്‍ പതിയെ എഴുന്നേറ്റ് കൈയും മുഖവും കഴുകി .. മുടിയൊതുക്കി വീണ്ടും അവര്‍ക്കൊപ്പം വന്നിരുന്നു...

ഡോക്ടര്‍ കയ്യിലിരുന്ന ഇമെയില്‍ പ്രിന്റ് എനിക്ക് നീട്ടി... അവിനാശിന്റെ മെയില്‍ ആണ്. ഏതോ അമേരിക്കന്‍ ജേണലില്‍ വന്ന ആര്‍ട്ടിക്കിള്‍ ...

"തന്റെ ഇമോഷണല്‍ സപ്പോര്‍ട്ട് എന്നെക്കാള്‍ അപ്പ് ടു ഡേറ്റാണ്.. ഒരു എയര്‍ലൈന്‍ പ്രൊഫെഷണലിന് മെഡിക്കല്‍ ആര്‍ട്ടിക്കിള്‍സ് എങ്ങിനെ ദഹിക്കുന്നു?"

അതൊന്നും പറഞ്ഞാല്‍ ഡോക്ടറിനു മനസ്സിലാവില്ലെന്നറിയാവുന്നതിനാല്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

യാത്ര പറയാറാവുന്നു.. പോവും മുമ്പ് അവതരിപ്പിക്കണം .

മുറ്റത്തേക്കുള്ള ഒതുക്കുകല്ലില്‍ നില്‍ക്കുമ്പോള്‍ ആദ്യമായ് ഇവിടെവന്നതോര്‍ത്തു. തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഏതു ചികിത്‌സാരീതികളോടും സഹകരിക്കാന്‍ തയ്യാറുള്ള രോഗികളെ തേടിയുള്ള പരസ്യം കണ്ടാണ്‌ വന്നത്.. യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയില്‍ ചിലര്‍ പിന്നെ വന്നെങ്കിലും അന്നു രാവിലെ ഒരു തുടക്കക്കാരി വന്നെത്തുമെന്ന് ഡോക്ടര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഒരു പെണ്ണ്‌ തനിയെ. അന്നത്തെ അവരുടെ സംശയം നിറഞ്ഞ നോട്ടത്തില്‍ നിന്നും ഇന്നത്തെ ഈ സ്നേഹത്തിലേക്ക്...

"ഡോക്ടര്‍ ...ഞാനൊരു യാത്ര പോവുന്നു.. ഒരിത്തിരി നീണ്ട യാത്രയാണ്..."

"ഓ... ഈ വര്‍ഷത്തെ ലീവ് ക്രെഡിറ്റില്‍ വന്നല്ലെ... എങ്ങോട്ടാ യാത്ര....?"

"കാശ്മീര്‍ "

"അവിനാശ്..?"

"ഉണ്ട്... പോവും മുമ്പ് ഞങ്ങളൊരുമിച്ച വരാം ..."


ആ മുഖത്തെ സംശയം വാക്കുകളാകാന്‍ ബുദ്ധിമുട്ടുന്നത് ഞാനറിഞ്ഞു. ഒരിക്കലും അവനുവേണ്ടിയൊരു കേസ്ഷീറ്റ് ഡോക്ടര്‍ എഴുതേണ്ടിവരില്ലെന്ന ഞാനെങ്ങനെ പറയും ... "ചില ബന്ധങ്ങള്‍ അങ്ങിനെയാണെന്ന്", ഡോക്ടര്‍ക്കു പോലും മനസ്സിലാവുന്നില്ലല്ലോ...

തിരക്കായിരുന്നെങ്കിലും ട്രെയിനില്‍ സൈഡ് സീറ്റ് കിട്ടിയപ്പോള്‍ നന്ദക്ക് ലോട്ടറിയടിച്ച പ്രതീതി.. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വണ്ടി വിട്ടപ്പോള്‍ അവള്‍ പുസ്തകം നിവര്‍ത്തി...

"അവളെന്നും യാഥാര്‍ത്ഥ്യത്തിന്റെ കണ്ണുകളില്‍ തുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴെന്തുകൊണ്ടോ യാഥാര്‍ത്ഥ്യം (സത്യം)അവിടെയില്ലെന്നു കരുതാന്‍ ഇഷ്ടപെടുന്നു" - (മിസ്ട്രസ്സ് - അനിതാനായര്‍)

Wednesday, February 21, 2007

സ്മൃതിപഥങ്ങള്‍

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എല്ലാം
ഒരോര്‍മ്മയായ് തീരുന്ന നാള്‍വരേക്കെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഞാന്‍
നിന്‍ നെഞ്ചിലെരിയുന്നൊരോര്‍മ്മയാണെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എന്നും
ഒരോര്‍മ്മയായെങ്കിലും നീയെന്നെയോര്‍ക്കുവാന്‍
വെറുതെയാണെങ്കിലും, വെറുതെ മോഹിക്കുന്നു
ഞാന്‍, നിന്നിലെന്നുമൊരോര്‍മ്മയായുണരുവാന്‍


സ്മൃതിപഥങ്ങളില്‍ തേടുമൊരോര്‍മ്മയായ്
മറവിമൂടിടും മുഖമായി ഭാവമായ്
നിന്നില്‍ നിന്നും ഞാന്‍ എന്നേക്കുമായ്
അകന്നാരുമാരുമല്ലാതായിന്നു തീരവേ
അന്നു നിന്‍ കളികൂട്ടായി സ്വപ്നമായ്
ജീവനായ് തല ചായ്‌ക്കുവാന്‍ താങ്ങുമായ്
എന്നുമെന്നും നീയെന്റേതുമാത്രമെന്ന്
ആയിരം വട്ടം നീയന്നു ചൊല്ലവേ
ആവുകില്ലെന്നറിഞ്ഞിട്ടുമന്നു ഞാന്‍
നിന്റെ കണ്‍കളില്‍ എന്നെ തിരഞ്ഞതും
എന്നിടതു കയ്യിലെ രേഖകള്‍ നോക്കി നീ
നമ്മളൊത്തു ചേരുമെന്നോതവേ
വേണ്ട വേണ്ടെന്നു ഞാന്‍ വിലക്കീടുന്നു
വേണമെന്നെന്റെ ഉള്ളം വിതുമ്പുന്നു


മഞ്ഞുപെയ്യും മലമുകള്‍ തന്നിലെ
മുരളിയൂതി ചിരിക്കുന്ന കണ്ണന്റെ
കനിവുപോലും നമുക്കന്യമാകവേ
ചിരികള്‍ ചുണ്ടിനെ വക്രിച്ചുകൊല്ലവേ
ഇരുവഴിയേ നടന്നു മറയവേ
പിന്‍തിരിഞ്ഞു നീ നോക്കാതിരിക്കുക
എങ്കിലും, നീയെന്നുമെന്നെയോര്ത്തീടുക
എല്ലാം ഒരോര്‍മ്മയായ് തീരുന്ന നാള്‍വരെ

Monday, February 12, 2007

ഞായറാഴ്ചകള്‍

അങ്കുര്‍ .. നിനക്ക് ഓര്‍മ്മയുണ്ടോ.. നമ്മള്‍ അവസാനം കണ്ടത്.. ഞാന്‍ മറന്നാലും നീ മറക്കില്ല... അന്നു മുതല്‍ ഞാന്‍ അവിടെ തടവിലാണ്. എന്റെ ഞായറാഴ്ചകളുടെ കഥ പറഞ്ഞ 76-ം പേജില്‍ .അതില്‍ അവസാനം നിന്റെ വിവാഹക്ഷണക്കത്ത് കണ്ട്, ഞാന്‍ വെറുമൊരു പെണ്ണായി പോവുന്നെന്ന പേടിയിലാണ്` നമ്മള്‍ പിരിഞ്ഞത്. ആണൊരുത്തന്റെ നിഴല്‍ മാത്രമാവാന്‍ കൊതിക്കുന്ന പെണ്ണ്. അങ്ങിനെ ആവാന്‍ കഴിയാതെ വരുന്നത് എന്റെ തെറ്റെന്ന് ആരൊക്കെയോ വിളിച്ചുകൂവിയപ്പോള്‍ ഞാനും ഒരു വേള ഇടറിപ്പോയോ?

അങ്കുര്‍ .. നീ ഓര്‍ക്കുന്നോ നമ്മുടെ ഞായറാഴ്ചകളെ... ഇല്ലെങ്കില്‍ മറ്റെന്താണ്` നീ ആലോചിക്കുന്നത്... നാളുകള്‍ക്കുശേഷം നിന്നെ ഞാന്‍ ഓര്‍ത്തതോ...നിന്നെ ഞാന്‍ എന്നും ഓര്‍ക്കുകയായിരുന്നു.. ഒരു ഓര്‍മ്മതെറ്റുപോലെ...എങ്കിലും ഇന്ന്, അവള്‍ എന്റെ അക്ഷരങ്ങള്‍ക്കു മുന്നില്‍ താണ്ഡവമാടി. നിരൂപണത്തിന്റെ പേരില്‍ അവരതിനെ കീറിമുറിച്ചു....അവ ശ്വാസം കിട്ടാതെ പിടയുന്നതു കണ്ടിട്ടും, അങ്കുര്‍ എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളു.. എന്നും നിന്റെ മൃദുല ചിരിച്ചിട്ടല്ലെ ഉള്ളു. അവളോട് എനിക്ക് പറയാനാവില്ല്ല്ലോ, നീയെനിക്ക് ആരായിരുന്നെന്ന്. നമുക്ക് മാത്രമറിയാവുന്ന പേരിടാത്ത ബന്ധത്തെ കുറിച്ച് ഞാനെങ്ങനെ അവര്‍ക്ക് പറഞ്ഞുകൊടുക്കും...

അങ്കുര്‍ .. പറയ്.. എന്തെങ്കിലും പറയ്....നിന്നെ ഞാന്‍ അക്ഷരങ്ങളില്‍ ബന്ധിച്ചപ്പോള്‍ ഒപ്പം ഞാനും ചലനമറ്റു പോവുമെന്ന് അറിഞ്ഞിട്ടും മറ്റൊന്നും എനിക്കാവുമായിരുന്നില്ല..എത്ര വര്‍ഷമായല്ലെ ഞാനീ പൊടിപിടിച്ച പുസ്തകത്താളില്‍ തടവിലാക്കപ്പെട്ടിട്ട്.. പുറത്തിറങ്ങിയപ്പോള്‍ എല്ലാം ഒരുപാട് മാറിപ്പോയിരിക്കുന്നു.. അന്നത്തെ നമ്മുടെ മനസ്സിനെ പോലും ഇവര്‍ ചിരിച്ചുതള്ളുന്നു... .. നിനക്കറിയുമോ അവരെ, എനിക്കുമറിയില്ല അവരാരെന്ന്.. എവിടെന്ന് വരുന്നെന്ന്.. ഒന്നും ഒന്നുമറിയില്ല..

ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം തങ്ങിനില്‍ക്കുന്ന ലാബില്‍നിന്ന് തോല്‍വിയുടെ കനം തൂങ്ങിയ തലയുമായ് യാത്രചോദിച്ചപ്പോള്‍ കയറിവന്ന ഒരു കൂട്ടം പുതുമുഖങ്ങള്‍ .... അപകര്‍ഷതയുടെ ആകെ തുകയായി മാറിയ ജീവിതം, അവര്‍ക്കു നേരെ മുഖം തിരിച്ച് ഞങ്ങള്‍ പടിയിറങ്ങി. നാളുകള്‍ കൈകുടന്നയിലെ വെള്ളം പോലെ ഊര്‍ന്നുപോയപ്പോഴും മനസ്സില്‍ ബാക്കിനിന്ന മാസ്റ്റര്‍ ഓഫ് കെമിസ്റ്റ്രി. വീണ്ടും ഒരങ്കത്തിന്` നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പഴയ പുതുമുഖങ്ങള്‍ക്കിടയിലെ അപരിചിത മുഖം .. വെന്തുരുകുന്ന ഒരു രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വെച്ചാണ്` അവള്‍ നമ്മുടെ ഞായറാഴ്ചകളെ കീറിമുറിച്ചത്...

അങ്കുര്‍ .. നോക്ക്, ഒരു ജാഥപോവുന്നു, വിപ്ലവത്തിന്റെ ചെങ്കൊടിയുമായ്. അന്ന് ബൂര്‍ഷയെന്നും, സാമ്രാജ്യത്വമെന്നും പറഞ്ഞ് നീ രോഷം കൊള്ളാറുള്ള ഞായറാഴ്ചകള്‍. ഒന്നും മനസ്സിലാവാഞ്ഞിട്ടും നിന്റെ കണ്ണിലെ തിളക്കം കാണാന്‍ എല്ലാം മനസ്സിലായെന്ന് നടിക്കാറുള്ള ഞാന്‍ .. അങ്ങിനെയല്ലെ കഥ തുടങ്ങുന്നത്.

അതിലൊരു ഞായറാഴ്ചയാണ്` നിന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച നാടുനീങ്ങിയ കാര്യം നീ പറഞ്ഞത്... അതിന്` അവള്‍ ചോദിച്ചതെന്തെന്നോ, ബന്ധങ്ങള്‍ മുറിയുന്നതിന്റെ സൂചനയല്ലെ പൂച്ചയുടെ മരണമെന്ന്. അതൊരു വെറും സംഭവം എന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ നിരൂപണബുദ്ധിക്ക് വിശപ്പടക്കാന്‍ അതു മതിയായില്ല.... പറയ്.. ആ പൂച്ചക്കു പകരം ആണോ നീ വിവാഹത്തിലൂടെ ഒരാളേ കണ്ടെത്തിയത്.

നിന്റെ ഞായറാഴ്ചകള്‍ക്കു വേണ്ടി മാത്രമല്ലെ ആഴ്ചയിലെ ആറുദിവസങ്ങള്‍ ഞാന്‍ തള്ളിനീക്കിയിരുന്നത്.അതിലൊരുനാള്‍ അപ്രതീക്ഷിതമായ് ഒരു കല്ല്യാണകത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അതിലൊരിക്കലും വരനായ് നിന്നെ പ്രതീക്ഷിച്ചില്ല. അസ്തിത്വവാദത്തിന്റെ ഭാരവും പേറിനടക്കുന്ന നിന്നെപോലൊരാള്‍ക്ക് എങ്ങിനെ താലിയുടെ കൊളുത്തില്‍ സ്വാതന്ത്ര്യത്തെ ബന്ധിക്കാനാവും. എന്നിട്ടും വധുവിന്റെ പേര്‌ വായിക്കും മുമ്പെ കാഴ്ച മറഞ്ഞത്...

അങ്കുര്‍, എന്നിട്ടും നിന്നെയെനിക്ക് മറക്കാനാവുന്നില്ലല്ലോ? വെറുപ്പോടെ നിന്നെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോഴും വീണ്ടും ഞാന്‍ ഞായറാഴ്ചകള്‍ക്കു വേണ്ടി കാത്തിരിക്കുന്നത് എന്തിനാവാം? പഴയൊരു സ്വപ്നത്തിന്റെ നിണമൂറുന്ന ഓര്‍മ്മകള്‍ക്കും ഒരു സുഖമുള്ളതുകൊണ്ടുമാത്രം ...

അങ്കുര്‍, ആ പഴയ മാഗസിന്‍ താളിന്റെ മഞ്ഞനിറം നിന്റെ കവിളിലും പടര്‍ന്നിരിക്കുന്നു.. വിപ്ലവത്തിന്റെ രക്തവര്‍ണ്ണം കത്തിജ്വലിച്ച നിന്റെ കണ്‍കളില്‍ വിളര്‍പ്പിന്റെ ധവളപത്രങ്ങള്‍ ..

അങ്കുര്‍, ബന്ധങ്ങള്‍ക്ക് പേരിടുമ്പോള്‍ അവ ശിഥിലമാവുമെന്ന് പറഞ്ഞ ഞാന്‍ അതേ താളില്‍ തന്നെ പുലമ്പി, നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദനകൊണ്ട്... അതോ .. അന്നു ഞാന്‍ മറ്റെന്തെങ്കിലും ഓര്‍ത്തിരുന്നിരിക്കുമോ? ഇപ്പോള്‍ അവള്‍ ചോദിക്കുനു .. നീയെനിക്ക് ആരായിരുന്നെന്ന്. അങ്കുര്‍ മൃദുവിന്` ആരായിരുന്നെന്ന്.. നമുക്ക് അറിയാത്ത ബന്ധത്തിന്റെ പേര്‌ അവളെന്തിനറിയണം.

അങ്കുര്‍, നീ വരുന്നോ... ഞാന്‍ ആ മാഗസിന്‍ താളുകളിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഘനീഭവിച്ചുകിടക്കുന്ന കാലത്തിനൊപ്പം നമുക്ക് പഴയ അങ്കുറും മൃദുവുമാകാം... ഇനിയൊരു ഒഴുക്കില്ലാതെ, നമുക്കാതാളുകളില്‍ ...ആര്‍ക്കും മുഖം കൊടുക്കാതെ ഒളിച്ചിരിക്കാം ....

Thursday, February 1, 2007

തണുത്തുറഞ്ഞ സ്വപ്നം

സ്വപ്നത്തിന്റെ തീരത്തു വെച്ചാണ്` ഞങ്ങള്‍ കണ്ടുമുട്ടിയത്
ആ രാത്രിയില്‍ നിഴലുകള്ക്ക് കാവല്‍ നില്‍ക്കേണ്ടത് ഞങ്ങളായിരുന്നു
പ്രഭാതത്തില്‍ വേര്‍പിരിയേണ്ടതിനാല്‍
പരസ്പരം അനാമകരായി തുടര്‍ന്നു
എന്നിട്ടും, ആരാണ്` ആദ്യം തുടക്കമിട്ടത്
അറിയില്ല, ഒരു പക്ഷെ ഞാനായിരിക്കാം
ഒടുക്കത്തെ ഭയപ്പെടാനില്ലാത്തതിനാല്‍
തുടക്കത്തെ കുറിച്ച് ഓര്‍ത്തില്ലെന്നതാണ്` സത്യം
എന്റെ കണ്ണുകളില്‍ നോക്കിയിരുന്നാണ് ചോദിച്ചത്
ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവലിരിക്കുന്ന ഒരാള്‍
അതിനപ്പുറം ........
അപ്പോള്‍ നീ...?
നിന്റെ കണ്ണിലെ കൃഷ്ണമണിയിലെ നിഴല്‍രൂപം

പിന്നെ നാഴികകള്‍ നീളുന്ന നിശബ്ദതയായിരുന്നു
മാനത്തെ മേഘതുണ്ടുകള്‍ എങ്ങോട്ടാണ്`
ഓടിപ്പോവുന്നത്
നാളത്തെ അപ്പകഷണവും തേടി
വിശപ്പില്ലാത്ത ലോകത്ത് അവര്‍ നിശ്ചലരായിരിക്കുമല്ലേ?
വെറും ആത്മഗതം
അവസാന യാമത്തിലാണ്` ആ ചോദ്യം വന്നത്`
പുല്‍ക്കൊടി തുമ്പില്‍ ഇറ്റു വീഴാന്‍ നില്‍ക്കുന്ന
മഞ്ഞിന്‍ തുള്ളിയുടെ മോഹമെന്ത്?
സൂര്യനെ സ്വന്തമാക്കാന്‍
ഉന്നതങ്ങളിലെ കല്‍പ്പനയെത്തി
അടുത്ത രാത്രിയിലും ഞങ്ങള്‍ തന്നെ കാവല്‍ക്കാര്‍
അപ്പോഴാണ്` ഞാന്‍ ആലോചിച്ചത്
തുടക്കമില്ലാത്ത ഒന്നിന്റെ അവസാനമെവിടെയെന്ന്
ഈ പകല്‍ മുഴുവന്‍ ഞനതോര്‍ത്തിരിക്കയാണ്`
സൂര്യനെ സ്വന്തമാകുന്ന മഞ്ഞുതുള്ളിയെ കുറിച്ച്
ഒടുക്കത്തെ കുറിച്ച്