Wednesday, May 28, 2008

ബര്‍സ

വഴിയെ വന്നത്



ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം.. ഏതു പുസ്തകം കിട്ടിയാലും വായന തുടങ്ങുന്നത് പുറം"ചട്ട"യില്‍ ആവണമെന്ന ശീലം ഇവിടെയും തുടര്‍ന്നതിനാലാവണം, ആദ്യം കണ്ണില്‍ തടഞ്ഞത് ഇതായിരുന്നു.. മുമ്പുതന്നെ മൈനയുടെ ബ്ലോഗ് പോസ്റ്റില്‍ ഇതിനെ കുറിച്ച് വായിച്ചതിനാല്‍ ഈ വാചകം പരിചിതവുമായിരുന്നു... പിന്നെയും ചിലയിടങ്ങളില്‍ - ഇവിടെയും ഇവിടെയും കൂടി ബര്‍സയെ കുറിച്ച് കേട്ടിരുന്നു... പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്... പക്ഷെ വായിച്ചുതീരുമ്പോള്‍ മുഖം തുറന്നിടലിന് മുഖചിത്രത്തിലെ പാതിമറഞ്ഞ മുഖത്തിലെ ഒറ്റക്കണ്ണിന്റെ പ്രകാശമെ ഉണ്ടായിരുന്നുള്ളു എന്നത് എന്റെ സന്ദേഹമാവാം..


ഏടുകളില്‍ തടഞ്ഞത്

സൌദി അറേബ്യയില്‍ ജോലിക്കായെത്തുന്ന മുസ്ലിം ദമ്പതിമാരായ സബിതയും റഷീദുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.. കേരളത്തില്‍ മലബാറിലെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ നിന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ വലിയവനെന്നും ചെറിയവനെന്നും തരം തിരിവുകളുമായ് കഴിയുന്ന മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടലായിരുന്നു ഇത്.. ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കഥാനായികയില്‍ അലോസരമാവുന്നു ..

നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു... ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്... അതുകൊണ്ട് തന്നെ മുസ്ലീമല്ലാത്തതിനാല്‍ മദര്‍തെരേസയും മഹാത്മാഗാന്ധിയും എത്തിപ്പെട്ട നരകമാണ് തന്നെ കാത്തിരിക്കുന്നതെന്ന വിമര്‍ശനത്തെ സബിത സസന്തോഷം ഏറ്റുവാങ്ങുന്നു..

സബിതക്കു മുന്നില്‍ ചോദ്യമാവുന്ന മറ്റൊരു പ്രശ്നമാവുന്നത് സ്ത്രീകളുടെ ദുരിതങ്ങളാണ്.. ബഹുഭാര്യാത്വത്തെ സ്ത്രീകള്‍ പോലും അംഗീകരിക്കുന്നതിനെ വേദനയോടെയാണ് അവള്‍ കാണുന്നത്.. കന്യാഛേദത്തിന്റെ ക്രൂരതയും അതിന്റെ നിറവില്‍ തെളിഞ്ഞു നില്‍ക്കുന്നു..


ജീവതം ഒരു ഒളിച്ചോട്ടമാവുന്ന ചിലരും ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരും പിന്നെ ഒരു പര്‍ദ്ദയുടെ പുണ്യംകൊണ്ട് പലതിനെയും മറക്കുന്നവരുമുണ്ട്.. കുറച്ചു നാളത്തേക്കല്ലാതെ തനിക്ക് കുടുംബത്തെ സഹിക്കാനാവില്ലെന്ന് പറയുന്ന വഹീദയും കൂടെകൂട്ടാന്‍ കഴിവുണ്ടായിട്ടും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഡോക്റ്ററുമെല്ലാം അവരില്‍ ചിലരാവുന്നു .. പക്ഷെ അതെല്ലാം സഹനടീനടന്മാര്‍ മാത്രം..


മായാതെ നിന്നത്


വയസ്സന്‍ അറബിയുടെ ഭാര്യയായി കൌമാരക്കാരിയെത്തുന്നതും അവള്‍ തന്റെ കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായയാണെന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് സൌദിയില്‍ ജോലിചെയ്യുന്ന ഒരു ന‍ഴ്സ് പറഞ്ഞ് കേട്ടിട്ടുണ്ട്.. അതിന്റെ പലരൂപങ്ങള്‍ ഇതിലും കാണുമ്പോള്‍ ഒരു നേരിയ വിങ്ങല്‍ പടരുന്നു.. കോപ്പര്‍ട്ടിയും ഇം‌പ്ലാന്റുമൊക്കെയായി വീട്ടുജോലിക്കെത്തുന്നവര്‍ തന്റെ ജോലിയെന്താണെന്ന് നേരത്തെ അറിഞ്ഞിട്ടും തയ്യാറാവുന്നതിനെ നിസ്സഹായത എന്ന ചുരുക്കി പറയാമോ? കന്യാഛേദത്തിന്റെ വേദന, നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ മറ്റൊരു മുഖമാവുന്നു.. അല്പം സംസ്കാരമുള്ള അച്ഛനമ്മമാര്‍ തന്റെ മകളെ ആ പ്രാകൃത കൃത്യത്തില്‍ നിന്ന് രക്ഷപെടുത്തി വളര്‍ത്തി കൊണ്ടുവന്ന് അവസാനം ഭര്‍ത്താവിനു വേണ്ടി ഡിഗ്രിക്കാരിയായ അവള്‍ അതിനു തയ്യാറാവുമ്പോള്‍‍ യാ അല്ലാഹ് എന്ന് വിളിക്കാതെ തരമില്ലല്ലൊ..

മറുവശത്ത് നാല്പതുകാരി ഇരുപതുകാരന്‍ ഭര്‍ത്താവുമായി വന്ധ്യതാചികിത്സക്കെത്തുന്നത് മുതല്‍ ഭാര്യയുടെ സൌകര്യത്തിനായി വീട്ടുജോലിക്കാരെ ഒരുക്കികൊടുക്കേണ്ട ഭര്‍ത്താവിന്റെ പ്രശ്നം വരെ കാണുമ്പോള്‍ വൈരുദ്ധ്യം ചിന്തകളെ കീഴ്മേല്‍ മറിക്കുന്നു...



മനസ്സ് പറഞ്ഞത്

പ്രണയപരാജയത്തിനു ശേഷം ഒരു ഇളക്കക്കാരിയായിരുന്ന ഷംസദില്‍ വരുന്ന മാറ്റം - “അവര്‍ ശ്രദ്ധാപൂര്‍വ്വം പശ്ചാതാപപൂര്‍വ്വം നല്ല മുസ്ലീമാവുകയാണ്” - ഒരു വേഷപ്രച്ഛന്നതകൊണ്ട് ഇത്ര എളുപ്പത്തില്‍ കൈക്കലാക്കാവുന്നതാണോ വിശ്വാസം.. അതിനപ്പുറം അതൊരു ഒളിച്ചോട്ടമായിരുന്നില്ലെ? സഹനടിമാത്രമായ ഷംസദിനെ വെറുതെ വിടാം..

പക്ഷെ....

സബിതയുടെ പ്രവര്‍ത്തികള്‍ പലതും ഉപരിപ്ലവമായിരുന്നില്ലെ...



“ഞങ്ങള്‍ തിയ്യന്മാരിലുമുണ്ട് പൈസക്കാര്‍. എന്തു കാര്യം! അറുത്ത കൈയ്ക്ക് ഉപ്പുതേക്കാറില്ല ഒറ്റയെണ്ണം”



സക്കാത്തും ദാനവുമൊക്കെയാണ് സബിതയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെങ്കില്‍, എല്ലാം മുസ്ലിങ്ങളും ഇതേ പാത പിന്തുടരുന്നവരാണ് എന്നത് ഒരു അതിരു കടന്ന വിശ്വാസമാവില്ലെ.. അതു പോലെ തിയ്യന്മാരാണെങ്കിലും മറ്റേതു ജാതിക്കാരാണെങ്കിലും മതം അനുശാസിച്ചാലും ഇല്ലെങ്കിലും നല്ലതു ചെയ്യുന്നവരില്ലെ?


തന്റെ വീട്ടിലെ കുറച്ചെങ്കിലും എതിര്‍പ്പുണ്ടായുള്ളു.. അത് സബിത ഇസ്ലാം മതം സ്വീകരിക്കുമെന്നറിഞ്ഞതോടെ കെട്ടടങ്ങി..

അവള്‍ ജനിച്ചതെ ഒരു മുസ്ലിം ആയിട്ടായിരുന്നെങ്കില്‍ ചെയ്തികള്‍ക്ക്കുറച്ചുകൂടി അര്‍ത്ഥം ഉണ്ടാവുമായിരുന്നു.. ഒരു പക്ഷെ നല്ലൊരു നോവലിനെ ദുര്‍ബ്ബലമാക്കിയതില്‍ ഇതിനുള്ള പങ്ക് അത്ര ചെറുതായി തോന്നുന്നില്ല.. മതം മാറ്റം ഒരു വിവാഹത്തിനു വേണ്ടി മാത്രമായിരിക്കുമ്പോള്‍ തന്നെ അവിടെ സ്വന്തം സ്വത്വം അടിയറവെക്കപ്പെടുകയല്ലെ?.. സ്വന്തം ഭര്‍ത്താവ് അത് ആവശ്യപ്പെടുന്നത് എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇതെ അവസ്ഥ തന്നെയാണ് അവള്‍ എത്തിപ്പെട്ട നാട്ടിലെ പെണ്ണുങ്ങള്‍ പല ആചാരങ്ങള്‍ക്കും വഴങ്ങികൊടുക്കുന്നതിനു പിന്നിലും..


...ഇസ്ലാമില്‍ നിന്ന് വെള്ളവും വളവും ശേഖരിച്ചിട്ടുണ്ട് എന്റെ വേരുകള്‍.. അതിലെ സാമൂഹിക സമത്വം, പിന്നെ, സാഹോദര്യം, അത് നമ്മില്‍നിന്നവശ്യപ്പെടുന്ന സോഷ്യല്‍ ഒബ്ലിഗേഷന്‍.. പിന്നെ അതിന്റെ ചരിത്രത്തിലുറങ്ങുന്ന വിപ്ലവാംശം.. എന്നെ സ്വാധിനിച്ചിട്ടുണ്ട് ഇവയൊക്കെ. പക്ഷെ..”‍ സബിത റഷീദിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി..


“പക്ഷേ,, റഷീദ്! ഇസ്ലാം എനിക്ക് നിന്നോടുള്ള പ്രണയം‌കൂടിയാണ്. എന്റെ കൌമാരമനസ്സ് സ്വരുക്കൂട്ടിയ ആര്‍ദ്രമായ അനുഭവങ്ങളുമാണ്. അവയെ നഷ്ടപ്പെടുത്താന്‍ വയ്യെനിക്ക്!”


ഇതാണ് സബിതയുടെ വിപ്ലവം.. ജനിച്ചു വളര്‍ന്ന മതം സമത്വവും സാഹോദര്യവും സോഷ്യല്‍ ഒബ്ലിഗേഷനും ഒന്നും ആവശ്യപ്പെടുന്നില്ലെ.. അറിവില്ലായ്മയാവാം.. അതോ പ്രണയത്തിനു മുന്നില്‍ അതൊന്നും കാണാതെ പോയതൊ.. മൂടിവെച്ച പലതിനുമടിയില്‍ അവള്‍ക്ക് ഇസ്ലാം എന്നാല്‍ റഷീദിനോടുള്ള പ്രണയം കൂടിയാണെന്ന് പറയുമ്പോള്‍ അതു മാത്രമായിരുന്നു എന്നത് പറയാതെ പറയുന്നില്ലെ...


മടക്കി വെച്ചത്

മറ്റുള്ളവര്‍ക്കു മുന്നില്‍ അല്പം റെബല്‍ പരിവേഷവുമായി എത്തുന്ന സബിതയെ മുഖം തുറന്നിട്ടവളായിട്ടാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.. പക്ഷെ വരികള്‍ക്കിടയിലെല്ലാം എന്റേത് ഒരു എതിര്‍വായന ആയിരുന്നൊ എന്ന സംശയത്തെ, പറഞ്ഞറിഞ്ഞതില്‍ നിന്നുള്ള പ്രതീക്ഷയുടെ ആധിക്യമായി കരുതാനാണ് എനിക്കിഷ്ടം... സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുക വീട്ടുകാര്‍ക്കായിരിക്കുമല്ലോ.. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുകൊണ്ട് അതിലെ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനുള്ള സബിതയുടെ തീരുമാനത്തെ നമിക്കാതെ വയ്യ.. ചെന്നുകേറുന്ന വീട്ടില്‍ ഇത്രമാത്രം എതിര്‍ക്കാനുള്ള അവകാശമുണ്ടോ?.. ഇത്തരമൊരു വിഷയവുമായെത്തിയ എഴുത്തുകാരി സബിതയിലൂടെ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമാവാം...


എങ്കിലും പ്രതികരണങ്ങളില്‍ പലപ്പൊഴും ഒരു മുസ്ലിം എന്നതിനേക്കാള്‍ ഉണ്ണിയാര്‍ച്ചയുടെ ഇളംതലമുറക്കാരിയായി സബിത മാറിയിരുന്നില്ലെ എന്ന സംശയം ഉണരുന്നുണ്ട്.. അതുകൊണ്ട് തന്നെ ആ മതം മാറ്റം എന്തിനായിരുന്നെന്ന ചിന്ത കയ്യൊഴിഞ്ഞിട്ടും മനമൊഴിയാതെ ബാക്കികിടക്കുന്നു... മതം മാറ്റമെന്ന പുറം മോടിക്കപ്പുറം താന്‍ അനുഭവിച്ചു വന്നിരുന്ന പല സ്വാതന്ത്ര്യങ്ങളും നഷ്ടമാവുന്നതല്ലെ അവളെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.. പക്ഷെ അതിനൊക്കെ അപ്പുറം റഷീദ് എന്ന വലിയ സ്വത്തിനെ നഷ്ടപ്പെടാതിരിക്കാനുള്ള വെമ്പല്‍ അല്ലെ സബിതയെ അതില്‍ തന്നെ ഉറച്ചു നിര്‍ത്തുന്നതും



ബാക്കിയായത്..

അവള്‍ സ്നേഹിച്ചിരുന്നത് ഒരു മുസ്ലീമിനെ ആയിരുന്നില്ലെങ്കില്‍ ഇതേ മതം മാറ്റം അവളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ തക്ക സ്വാധീനം സബിതയില്‍ ഇസ്ലാം വരുത്തിയിട്ടുണ്ടെന്ന് ഈ നോവലില്‍ പറയുന്നുമില്ല... ഇതിനെ കുറിച്ച് വന്ന ലേഖനങ്ങളിലൊ ചര്‍ച്ചകളിലൊ ഈ ഒരു കാര്യം പറഞ്ഞു കേട്ടതുമില്ല.. അതിനത്ര പ്രാധാന്യമില്ലെന്ന തോന്നലുകൊണ്ടാണൊ അതൊ മന:പ്പൂര്‍വ്വം നടത്തിയ കണ്ണടക്കലോ...

( സ്ത്രീ എഴുത്തുകാര്‍ )

30 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മറ്റുള്ളവര്‍ക്കു മുന്നില്‍ അല്പം റെബല്‍ പരിവേഷവുമായി എത്തുന്ന സബിതയെ മുഖം തുറന്നിട്ടവളായിട്ടാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.. പക്ഷെ വരികള്‍ക്കിടയിലെല്ലാം എന്റേത് ഒരു എതിര്‍വായന ആയിരുന്നൊ എന്ന സംശയത്തെ, പറഞ്ഞറിഞ്ഞതില്‍ നിന്നുള്ള പ്രതീക്ഷയുടെ ആധിക്യമായി കരുതാനാണ് എനിക്കിഷ്ടം...

വല്യമ്മായി said...

നല്ല വിലയിരുത്തല്‍ ഇട്ടിമാളൂ,ലിങ്കുകള്‍ എല്ലാം വായിച്ചതാണെങ്കിലും നോവല്‍ വായിച്ചിട്ടില്ല."മുഖം തുറന്നിടലിന് മുഖചിത്രത്തിലെ പാതിമറഞ്ഞ മുഖത്തിലെ ഒറ്റക്കണ്ണിന്റെ പ്രകാശമെ ഉണ്ടായിരുന്നുള്ളു" അതെ പലതും നമ്മള്‍ ഒറ്റക്കണ്ണുകൊണ്ടെ കാണാറുള്ളൂ.

നവമുസ്ലീമിന്റെ നിഷ്കളങ്കതയോടെ ചോദ്യം ചെയ്യാനാകണം നോവലിസ്റ്റ് നായികയെ അങ്ങനെ അവതരിപ്പിച്ചത്.പക്ഷെ പ്രണയസാക്ഷാത്‌കാരത്തിനായി മാത്രം മതം മാറുമ്പോള്‍ ഉള്ളില്‍ അറിയാതെ കിടക്കുന്ന അനിഷ്ടം പുറത്ത് വരുന്നതല്ലേ ഈ ചോദ്യങ്ങളിലൂടെ എന്ന് വായനക്കാര്‍ക്ക് തിരിച്ചു ചോദിക്കാം അല്ലേ?

ശ്രീ said...

നോവല്‍ വായിച്ചിട്ടില്ല. എന്തായാലും പുസ്തക പരിചയം നന്നായിട്ടുണ്ട്.

ഭൂമിപുത്രി said...

ഇട്ടിമാളൂ, പഠനം ഈ നോവല്‍ വായിയ്ക്കാനുള്ള ആഗ്രഹം കൂട്ടി

Rare Rose said...

ഇട്ടിമാളൂ..,വായിച്ചിട്ടില്ലെങ്കിലും ബര്‍സയെ പറ്റി ഒരു ധാരണ കിട്ടുവാന്‍ ഈ വായന സഹായിച്ചു...നല്ല ആഴത്തിലുള്ള ഒരു വായനാനുഭവം കാഴ്ച വെച്ചതില്‍ അഭിനന്ദനങ്ങള്‍.......

Shaf said...

നന്നായി എഴുതിയിരിക്കുന്നു ഇട്ടിമാളൂ..
നല്ല ഒഴുക്കൊടെ വായിച്ച് പോകാന്‍ കഴിഞു..
ലിങ്കുകള്‍ പലതും വായിച്ചിട്ടുണ്ടെങ്ങിലും നോവല്‍ വായിചിട്ടില്ല..എന്തായാലും പുസ്തക പരിചയം നന്നായി
വായിക്കാന്‍ ശ്രമിക്കാം..ആരാണ് ബുക്ക് പബ്ലിഷ് ചെയ്തിരിക്കുന്നത്?ISBN നമ്പര്‍ തരാവോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ അവലോകനം നന്നായി ഇട്ടിമാളൂ

Inji Pennu said...

ഇട്ടിമാളൂ
ഉവല്ലോ, കൂട്ടൂലോ :)

സ്ത്രീ എഴുത്തുകാര്‍ എന്ന ഇവന്റില്‍ പങ്കെടുത്തതിനു നന്ദി.

നല്ലൊരു പുസ്തക പരിചയത്തിനു നന്ദി ഇട്ടിമാളൂ. വായിച്ചിട്ടില്ല. ഇത് കഴിയുമ്പോള്‍ എന്തുമാത്രമാണ് വായിക്കാനുണ്ടാവുക.

പ്രിയംവദ-priyamvada said...

e-മാളൂ

പുസ്തക പരിചയത്തിനു നന്ദി...

നന്ദു said...

നല്ല വിവരണം. ഈ വിവരണം കേട്ടപ്പോൾ പലരും ചൂണ്ടിക്കാട്ടിയപോലെ ആ പുസ്തകം വായീക്കണം എന്നുണ്ട്. പബ്ലീഷിങ് ആയിട്ടില്ല അല്ലെ!.
എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ !

പലതും തുറന്നു പറയാൻ നാവനുവദിക്കുന്നില്ല ഇവിടെ.

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

ഷാഫ് ... ഡി സി ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് .. ISBN: 978-81-1724-7

സലാഹുദ്ദീന്‍ said...

താങ്കളുടെ വിവരണം നന്നായിരിക്കുന്നു.

എങ്കിലും ഒരു സംശയം.

ഒരു പാട് സ്ത്രീ രത്നങ്ങള്‍ ഒരു പാട് നല്ല കാലിക പ്രധാന്യമുള്ള കൃതികള്‍ രചിച്ചിട്ടുണ്ട്. അതിനൊന്നും ഇല്ലാത്ത പ്രാധാന്യം ബൂലോകത്തില്‍ ‘ബര്‍സ’ ക്ക് എങ്ങനെ കൈവന്നു എന്നാ‍ണ് ഞാന്‍ ചിന്തിക്കുന്നത്.

പിന്നെ ഇട്ടിമാളു എന്തോ നന്നായി പ്രതീക്ഷിച്ചു കൊണ്ടാണ് നോവല്‍ വായിച്ചത് എന്ന് മനസ്സിലായി. പ്രതീക്ഷ പക്ഷേ ഒരാധിക്യമായി ഇട്ടിമാളുവിന്.

ഏന്താണ് യഥാര്‍ത്തത്തില്‍ ഇട്ടിമാളു പ്രതീക്ഷിച്ചത് എന്നറിയാന്‍ ഒരു ആകാംശ ഉണ്ടാവുക സ്വാഭാവികം.

ഉപാസന || Upasana said...
This comment has been removed by a blog administrator.
ഉപാസന || Upasana said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യമ്മായി ... ആദ്യത്തെ കമന്റിന് ഒരു സ്പെഷല്‍ നന്ദി.. പിന്നെ നവമുസ്ലീമിന്റെ നിഷ്കളങ്കതയില്‍ അറിവില്ലായ്മ കൂടി കലരാമല്ലൊ.. ഒരു ജന്മം മുഴുവന്‍ പഠിച്ചാലും ഒരു മതത്തെ മുഴുവനായി മനസ്സിലാക്കാനാവുമോ?..

ശ്രീ .. ഭൂമിപുത്രീ ...വായിച്ചു നോക്കൂ

റെയര്‍ റോസ് .. പ്രിയ ... ഇഞ്ചി .. പ്രിയംവദ..നന്ദി..

നന്ദു.. പബ്ലിഷ്ഡ് ആണല്ലൊ... (അല്ലാതെ എനിക്കെവിടെന്ന് കിട്ടാനാ)


സലാഹുദ്ദീന്‍ .. ഒരുപാടുപേര്‍ ഒരുപാടെണ്ണം എഴുതിയിട്ടുണ്ട്.. ഏതെന്കിലും ഒന്ന് തിരഞ്ഞെടുക്കണമല്ലൊ.. ബര്‍സ എന്റെ ഫസ്റ്റ് ചോയ്സ് ഒന്നും അല്ല..ബര്‍സ എന്റെ കയ്യില്‍ കിട്ടിയ സാഹചര്യം.. വായിച്ചു കഴിഞ്ഞപ്പൊ ഇതുവരെ ഇതിനെ കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കേട്ടതല്ല എനിക്ക് തോന്നിയത്.. ഇനി എന്തു പ്രതീക്ഷിച്ചു എന്നാണെങ്കില്‍, നോവെലിസ്റ്റോ ഇതിനെ കുറിച്ച് എഴുതിയിരുന്നവരൊ പറഞ്ഞ വിപ്ലവമൊന്നും അതില്‍ ഞാന്‍ കണ്ടില്ല.. മാത്രമല്ല, ചോദ്യം ചെയ്യാനുള്ള നായികയുടെ അവകാശത്തെ കുറിച്ചുള്ള സംശയവും.. ഈ ഒരു വ്യൂ പോയിന്റ് എവിടെയെങ്കിലും ഞാന്‍ വായിച്ചിരുന്നെങ്കില്‍ മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഈ നോവലിനെ കുറിച്ച് എഴുതുകയുമില്ലായിരുന്നു.. കാരണം താങ്കള്‍ ചോദിച്ച പ്രാധാന്യത്തിന്റെ അളവുകോല്‍ തന്നെ.. ഞാന്‍ ഈ നോവലില്‍ നിന്ന് പ്രതീക്ഷിച്ചത് എന്തെന്ന് അറിയാനുള്ള ആകാക്ഷക്ക് ഉത്തരമായെന്ന് കരുതുന്നു.. :)

ഉപാസനാ.. മനപൂര്‍വ്വം എതിര്‍വായനയായതല്ല....

ഉപാസന || Upasana said...

മാളൂട്ട്യേ,

നോവല്‍ വായിച്ചിട്ടില്ലെങ്കിലും ഖദീജാ മുംതാസുമായുള്ള ലേഖനവും ഹമീദ് ചേന്നമംഗലൂരിന്റെ വിലയിരുത്തലുകളും വായിച്ചിരുന്നു.
അതില്‍ നിന്നൊക്കെ കിട്ടിയ ഒരു അറിവില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമാണ് ഈ പോസ്റ്റില്‍നിന്ന് ലഭിക്കുന്നത്.

“സ്വത്വം അടിയറ വയ്ക്കപ്പെട്ടുക, മതം സമത്വം സാഹോദര്യം സോഷ്യല്‍ ഓബ്ലിഗേഷന്‍“ തുടങ്ങിയ കാര്യങ്ങളില്‍ അറിഞ്ഞിടത്തോളം ഇട്ടിമാളുവുമായി യോജിക്കാന്‍ പറ്റുന്നുണ്ട്.

പിന്നെ ഏതൊരു കൃതിക്കും എതിര്‍വായന സാദ്ധ്യമാണ്. എല്ലാ കൃതികളും അത്തരത്തില്‍ വായിക്കപ്പെട്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം.
എന്നാലേ അതിന്റെ “കാതല്‍” മനസ്സിലാക്കാന്‍ സാധിക്കൂ.

ഈ നല്ല വിലയിരുത്തലിന് അനുമോദനങ്ങള്‍.
:-)
ഉപാസന

സലാഹുദ്ദീന്‍ said...

ഇട്ടിമാളു താങ്കളുടെ ഉത്തരത്തിന് നന്ദി.

ഞാന്‍ ബര്‍സ വായിച്ചിട്ടൊന്നുമില്ല.ബൂലോകത്തിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എന്റെ കമന്റുകള്‍


" ചോദ്യം ചെയ്യാനുള്ള നായികയുടെ അവകാശത്തെ കുറിച്ചുള്ള സംശയവും.."

ആദര്‍ശ വ്യതിയാനം എന്നത് എന്തെങ്കിലും പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണെങ്കില്‍ ചോദ്യം ചെയ്യാനുള്ള അവകാശത്തെ അത് ഇല്ലാതാക്കുന്നു എന്ന താങ്കളുടെ നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു.

ഹമീദ് ചേന്ദമംഗലൂരിനെയും മൈനയെയും പോലുള്ളവര്‍ അവര്‍ക്കിഷ്ടപെട്ടത് മാത്രം ഉദ്ധരിച്ചു. ഒരോരുത്തരുടെയും താല്‍പര്യങ്ങള്‍ അവരരുടെ വായനയില്‍ നിഴലിക്കാതിരിക്കില്ല. നിഷ്പക്ഷ വായന ഒരു പക്ഷേ പ്രയാസമയിരിക്കും.

Anonymous said...

ഇട്ടിമാ‍ളൂ,
പുഴ ഡോട്ട് കോമിന്റെ ആ ലിങ്ക് കണ്ടപ്പോൾ മനസ്സിലായി പ്രസിദ്ധീകൃതമായ പുസ്തകം ആണെന്ന്. പക്ഷെ ഈ വരികൾ ആണ് എനിക്ക് സംശയത്തിനിടയാക്കിയത് ...

“പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്.|“

ഇട്ടിമാളു അഗ്നിമിത്ര said...

സലാഹുദ്ദീന്‍ .. പലയിടത്തും വായിച്ച നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു എന്റെ വായനയും. ആ അഭിപ്രായ്ം അല്ല എനിക്ക് തോന്നിയത് എന്നതിന്റെ പ്രതികരണം മാത്രമാണ് ഈ പോസ്റ്റ്..

ലതിക.. ഇനിയുമൊരു മുദ്രണം എന്നല്ലെ ഞാന്‍ എഴുതിയെ.. അതായത് റിപ്രിന്റ്.. അങ്ങിനെ ഒരു വിവരം കിട്ടിയത് വായനക്കൊരു തിടുക്കം കൂട്ടി..

keralafarmer said...

ഇട്ടിമാളു എന്നെക്കണ്ടിട്ടും എനിക്കൊന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ.

ഇട്ടിമാളു അഗ്നിമിത്ര said...

എന്നെ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതു നുണ... ഓരോരുത്തരുടെയും മുഖഭാവം സൂക്ഷിച്ചുനോക്കി നടക്കുമ്പൊ എത്ര തവണ എന്നെയും നോക്കി.. എന്റെ ഈ മരമോന്ത മിനിമം ഒരു പത്ത് ഫോട്ടൊകളില്‍ എങ്കിലും പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ്..

പിന്നെ ശ്രദ്ധിക്കപ്പെടാന്‍ പ്രത്യേകതയൊന്നും എനിക്കില്ലെന്നെ.. :)

keralafarmer said...

എന്റെ അടുത്തിരുന്നിട്ടും ഇട്ടിമാളുവിന്റെ ചിത്രം എടുക്കാന്‍ വിട്ടുപോയോ എന്നൊരു സംശയം.
"എന്നെ കണ്ടില്ലെന്ന് പറഞ്ഞാല്‍ അതു നുണ... ഓരോരുത്തരുടെയും മുഖഭാവം സൂക്ഷിച്ചുനോക്കി നടക്കുമ്പൊ എത്ര തവണ എന്നെയും നോക്കി.."
ചുരുക്കിപ്പറഞ്ഞാല്‍ മുന്‍ നിരയിലായിരുന്നതിനാല്‍ ഞാന്‍ കൂടുതല്‍ കണ്ട മുഖം. ആരെങ്കിലും പിടിച്ച പടത്തില്‍ ഉണ്ടോ എന്ന് നോക്കാം.

Myna said...

പല തിരക്കുകള്‍ കാരണം വൈകി. ചിലപ്പോള്‍ എന്തിനാണ്‌ കമന്റ്‌ എന്നും ചിന്തിച്ചിട്ടുണ്ട്‌. ബര്‍സയെക്കുറിച്ച്‌ എന്റെ അഭിപ്രായം അഭിമുഖരൂപത്തില്‍ വന്നതുകൊണ്ട്‌. പക്ഷേ ഇതു വായിച്ചപ്പോള്‍ ചിലത്‌ എഴുതണമെന്നു തോന്നി. നോവല്‍ പുസ്‌തകരൂപത്തിലാവും മുമ്പേ ഞാനിത്‌ വായിച്ചിട്ടുണ്ട്‌. അന്ന്‌ എഴുതിയിരുന്ന തീക്ഷ്‌ണത പുസ്‌തകരൂപത്തിലായപ്പോള്‍ കണ്ടില്ല. പോസീറ്റീവും നെഗറ്റീവുമുണ്ട്‌. അനാവശ്യമായ വാക്കുകള്‍ ഭാഗങ്ങള്‍, വായനക്ക്‌ തടസ്സം സൃഷ്ടിക്കന്നതൊക്കെ അന്നു പറഞ്ഞിരുന്നു. അന്ന്‌ വായിച്ചപ്പോള്‍ സത്യമായും ഞാന്‍ വിചാരിച്ചത്‌ സബിത മതത്തിനു പുറത്തുചാടും എന്നാണ്‌. എന്തിനാണ്‌ അവരെ ഹിന്ദുവാക്കിയത്‌..പിന്നീട്‌ എന്തിനാണ്‌ മുസ്ലീമായി തുടരാന്‍ അനുവദിച്ചത്‌ എന്ന്‌ അന്ന്‌ നോവലിസ്‌റ്റിനോട്‌ ചോദിച്ചിട്ടുണ്ട്‌. എന്റെ മനസ്സില്‍ സബിത എന്ന കഥാപാത്രം മതത്തിനു പുറത്തു വരണം എന്നായിരുന്നു. പക്ഷേ, ഞാനല്ലല്ലോ കഥാകൃത്ത്‌. അവര്‍ പക്ഷേ ,അതിനു തയ്യാറായിരുന്നില്ല. പല കാരണങ്ങളുണ്ട്‌. അതിവിടെ കൊടുക്കാന്‍ കഴിയില്ല. ക്ഷമിക്കുക.
പിന്നൊന്ന്‌ അഭിമുഖത്തിലെ ആദ്യചോദ്യത്തിനുള്ള ഉത്തരം...പല മുസ്ലീങ്ങളെ സംബന്ധിച്ചും പൂര്‍ണ്ണമായും ശരിയാണ്‌. കുറേ അറബി അക്ഷരങ്ങള്‍ പഠിക്കുന്നു എന്നല്ലാതെ മതത്തെക്കുറിച്ച്‌ കൂടുതലറിയാന്‍ ഓത്തുപള്ളി പഠനം ഉതകുന്നില്ല. (ചിന്തക്ക്‌ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല) അതുകൊണ്ടു തന്നെ ഡോക്ടര്‍ ഖദീജമുംതാസ്‌ ഇസ്ലാമായി ജനിച്ചിട്ടും മതത്തെ അറിയുന്നത്‌ വിദേശവാസക്കാലത്താണ്‌. ശരിക്കും നവമുസ്ലീം...ജന്മംകൊണ്ട ആവുന്നില്ല എന്നു സാരം. അറിവുകൊണ്ട്‌്‌ മുസ്ലീമാവുന്നത്‌ അപ്പോള്‍ മാത്രം. അതാണ്‌ തിയ്യപ്പെണ്‍കുട്ടി ആക്കിയത്‌്‌. കേരളത്തിലെ മുസ്ലീങ്ങള്‍ ഒരുകാലത്ത്‌ നവമുസ്ലീം ആയവര്‍ തന്നെയാണ്‌ എന്ന സത്യവും കൂട്ടി വായിക്കുക. സബിത നവമുസ്ലീമായത്‌ തെറ്റാണെന്ന്‌ വിചാരിക്കാനാവുന്നില്ല. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പുറത്തുവരണണെന്നു തന്നെയായിരുന്നു.

ബര്‍സ മലയാളസാഹിത്യത്തിലെ ഉത്തമകൃതിയെന്നോ ക്ലാസിക്കാണെന്നോ ഒന്നും പറയാന്‍ എനിക്കാവില്ല. ഭാഷയില്‍ ഒരുപാടു പരിമിതികളുണ്ട്‌. നോവല്‍ എന്ന രൂപത്തില്‍പോലും വായിക്കാമോ എന്നറിയില്ല. എന്നാല്‍ ആ നോവലില്‍ മുസ്ലീമായ, മുസ്ലീമിനെ അടുത്തറിയുന്ന പ്രത്യേകിച്ച്‌ സ്‌ത്രീ എന്ന നിലയില്‍ പല ചോദ്യങ്ങളുണ്ട്‌.
ചെറുപ്പം മുതല്‍ എന്നെ ആശയക്കുഴപ്പത്തിലാക്കിയ പല കാര്യങ്ങളും അതില്‍ വരുന്നുണ്ട്‌. ഖുര്‍-ആന്‍ പരിഭാഷ വായിക്കുമ്പോഴുണ്ടായ ഒരുപാട്‌ ചോദ്യങ്ങള്‍...ഇതൊന്നും മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാന്‍ പോലും കഴിയില്ല എന്ന വിശ്വാസത്തിലിരിക്കുമ്പോഴാണ്‌ നോവല്‍ വായിക്കുന്നത്‌. സെക്കുലര്‍ മുസ്ലീം അനുഭവിക്കുന്ന ചിലത്‌ ബര്‍സയില്‍ ഉണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു. ആ ചോദ്യങ്ങള്‍ കുറച്ചെങ്കിലും ചോദിക്കാന്‍ മലയാളിയായ ഒരു മുസ്ലീം സ്‌ത്രീക്ക്‌ സാധിച്ചു എന്നതാണ്‌ അഭിമുഖത്തിലേക്ക്‌ നയിച്ചതും. അതില്‍ ഒരു ചോദ്യംപോലും ഉത്തമകൃതിയെന്നോ, മലയാളഭാഷക്കും സാഹിത്യത്തിനും എന്തു സംഭാവന നല്‌കി എന്നുമല്ല. തികച്ചും മുസ്ലീം സ്‌ത്രീ ഇസ്ലാമിനെ വായിക്കുന്നതെങ്ങനെ എന്നുമാത്രമാണ്‌.

മത പൗരോഹിത്യവും അതിന്റെ വക്താക്കളും എന്നെ പലപ്പോഴും സംഘര്‍ഷത്തിലാക്കിയിട്ടുണ്ട്‌്‌. അതൊരിക്കലും ഇട്ടിമാളുവിനെ ബാധിക്കുന്നതായിരിക്കില്ല.കൂടുതല്‍ അറിയണമെങ്കില്‍ gmail Id യിലേക്ക്‌ ക്ഷണിക്കുന്നു.

വല്യമ്മായി said...

ഇട്ടിമാളു&മൈന,
അതെ നമ്മളു പഠിച്ചതും മനസ്സിലാക്കിയതും തന്നെയാണ് പ്രശ്നം,എന്നിട്ട് മതം പ്രതിക്കൂട്ടിലും.എന്റെ അഭിപ്രായത്തില്‍ മതപഠനവും ആത്മീയാന്വേഷണവും ജീവിതം മുഴുവന്‍ നീണ്ട് നില്‍ക്കേണ്ട സപര്യയാണ്.ഒരോ നിമിഷവും ചോദ്യം ചോദിച്ചും ഉത്തരം കണ്ടെത്തിയുമുള്ള സപര്യ.

ഇട്ടിമാളു അഗ്നിമിത്ര said...

"മത പൗരോഹിത്യവും അതിന്റെ വക്താക്കളും എന്നെ പലപ്പോഴും സംഘര്‍ഷത്തിലാക്കിയിട്ടുണ്ട്‌്‌. അതൊരിക്കലും ഇട്ടിമാളുവിനെ ബാധിക്കുന്നതായിരിക്കില്ല."

... ഞാന്‍ വളര്‍ന്ന മതവും സാഹചര്യവും ഈ വക സംഘര്‍ഷങ്ങള്‍ ഒന്നും എന്നില്‍ ചെലുത്തിയിട്ടില്ല.. അതുകൊണ്ട് തന്നെയാണ് ആ മതമാറ്റം എന്നെ കൊണ്ട് ഈ വിധത്തില്‍ പ്രതികരിപ്പിച്ചതും..

ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യമ്മായി... അതന്നെ.. ::)

Manoraj said...

ഇട്ടിമാളു

ഈ പോസ്റ്റ് പുസ്തകവിചാരത്തിലേക്ക് ചേര്‍ത്തോട്ടെ...

ഭ്രാന്തന്‍ ( അംജത് ) said...

വാങ്ങണം , വായിക്കണം എന്ന് പലപ്പോഴും വിചാരിക്കുമ്പോഴും മനപ്പൂര്‍വ്വമല്ലാതെ ഒഴിഞ്ഞുമാറിക്കളഞ്ഞവള്‍ 'ബര്‍സ'... എന്നെങ്കിലും അവള്‍ പിടിതരും...നല്ലൊരു ആസ്വാദനം ഇട്ടിമാളൂ.

ഇട്ടിമാളു അഗ്നിമിത്ര said...

അംജത് .. വായിക്കു...