Thursday, October 5, 2006

മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്

"ദേ....കൃഷ്ണാ....കൂടുതല്‍ ഒന്നും ഞാന്‍ ചോദിക്കുന്നില്ല. ഇതു മാത്രം, ഒരു തവണയല്ലെ ഞാന്‍ ചോദിച്ചുള്ളു.... എന്തു പറഞ്ഞാലും വേണ്ടില്ല...അതെനിക്ക് കിട്ടണം."

ആരേലും കേട്ടോ ആവോ? കുളിച്ചീറനായി പടികള്‍ ചാടികേറി വന്ന ഒരു കുട്ടി നിന്ന് കിതക്കുന്നു. ഓ... ഇവന്‍ കേട്ടാലും കുഴപ്പമില്ല. പരിചയമില്ലാത്ത മുഖം കണ്ടാവാം, ശ്രീകോവിലിനു നേരെ തൊഴുതു നില്ക്കുമ്പോഴും, അവന്‍ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പഴയ കൂട്ടുകാരുടെ ആരുടേലും മകനാണോ? ഞാനും നിന്നെപ്പോലെ ഈ പടികള്‍ കുറെ ഓടി കയറിയതാ എന്നു പറയാന്‍ തോന്നി. അതൊന്നും പറയാന്‍ പറ്റിയ നേരം അല്ലല്ലോ ഇത്.

" കണ്ണാ...ഞാന്‍ പറഞ്ഞതു... ഒന്നും രണ്ടും അല്ലല്ലോ...പതിനായിരത്തെട്ടിനെ കൊണ്ടു നടന്നതല്ലെ. ...എന്നിട്ട് ഒരു പെണ്ണിന്റെ മനസ്സ് അറിയാനുള്ള കഴിവില്ലെ? ഇത് ഇത്തിരി കഷ്ടാണ്‌ കേട്ടോ..."

"എന്നാ കുട്ടി വന്നേ..കുറെ നാളായി കണ്ടിട്ട്...കുറച്ചൂസംണ്ടോ?"

പൂവിറുത്ത് വരുന്ന വാരസ്യാരുടെ കുശലാന്വേഷണം.

"ഇന്നലെ വന്നു....പോവുന്നത്....."

"ജോലിക്കാരിയായപ്പോള്‍ കാണാനേ കിട്ടുന്നില്ല...സുഖല്ലേ..?"

"ഉം...സുഖാണ്..."

പരമസുഖം എന്ന് കൂടി കൂട്ടിച്ചേര്‍ക്കാന്‍ തോന്നി.

"ഉഷപൂജക്ക് നേരായി...പിന്നെ കാണാംട്ടോ..."

അവര്‍ നടക്കുമ്പോള്‍ വല്ലാതെ കൂനിപോവുന്നു...വയസ്സായില്ലെ.

"ഇവിടെ മുന്നില്‍ വന്ന് ഞാന്‍ പരാതികെട്ടുകള്‍ അഴിക്കാറില്ലല്ലോ? ആരോഗ്യവും സൌന്ദര്യവും വേണം എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങ് തന്നതും ഇല്ല. സഞ്ചരിക്കുന്ന മരുന്നുകട എന്ന് എന്നെ എല്ലാരും കളിയാക്കാറുണ്ട്. മൂന്ന് തവണ എനിക്ക് കത്തിവെച്ചതും അല്ലെ! എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ? കൂടിപ്പോയാല്‍ പരീക്ഷയില്‍ നല്ല മാര്ക്ക് തരണേ എന്നൊന്ന് പറഞ്ഞു കാണും. അത് പണ്ട്, വിവരമില്ലാത്ത പാവാടപ്രായത്തില്‍.അതിനെ പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍ പെടുത്താമോ എന്ന് തന്നെ സംശയം. രാത്രി ഉറക്കം കളഞ്ഞ് പഠിച്ചിട്ടല്ലെ? എന്റെ പാതി ഞാന്‍ ചെയ്തിട്ടല്ലേ, നിന്റെ പാതി ചോദിച്ചേ? അതൊക്കെ പോട്ടെ. കഴിഞ്ഞകാലങ്ങള്‍ അയവിറക്കാനൊന്നും എനിക്ക് തീരെ സമയം ഇല്ല. എല്ലാം അറിയാലോ? ഞാന്‍ പ്രത്യേകിച്ച് പറഞ്ഞ് ബോറാക്കുന്നില്ല. എന്തിനാ വെറുതെ..ആകെ 24 മണിക്കൂറെ ഉള്ളൂ..അതിനിടയില്‍ നടന്നില്ലേല്‍ ...ദേ...ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ...".

"എന്താടീ..."

വേറൊരു ശബ്ദം...ഇനി ദൈവം പെണ്ശബ്ദത്തില്‍ മറുപടി പറഞ്ഞതാണോ?

നുള്ളിയമ്മ. എന്റെ പഴയ ടീച്ചര്‍. ടീച്ചറിന്റെ ശരിക്കുള്ള പേരു ആര്‍ക്കേലും ഓര്‍മ്മയുണ്ടോ ആവോ? പിള്ളേര്‍ക്കുള്ള ശിക്ഷ നുള്ളല്‍ ആയതിനാല്‍ നുള്ളിയമ്മയായി.

"നിന്റെ നായര്‍ എവിടെ? കല്ല്യണം കഴിഞ്ഞാല്‍ അവിടെ ഒന്ന് വരാറുണ്ട് എല്ലാരും. എന്തേ... ലക്ഷ്മിയും വല്ലിയും അതൊന്നും പറഞ്ഞുതന്നില്ലെ?"

സ്നേഹാന്വേഷണങ്ങള്‍ വഴക്കിന്റെ രൂപത്തില്‍ ഇവിടെ ഇപ്പോഴും ബാക്കി നില്ക്കുന്നു. തേന്‍ ചാലിച്ച വാക്കുകളില്‍ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ഇവിടെ ഉള്ളവര്‍ എന്നാണാവോ പഠിക്കുക. ടീച്ചര്‍ പൂക്കള്‍ നടയില്‍ വെച്ച്, ചുറ്റുവിളക്കില്‍ എണ്ണ ഒഴിക്കാന്‍ പോയി. വീണ്ടും ഞാന്‍ മാത്രം.

"അപ്പോ എന്റെ കാര്യം എങ്ങിനെയാ? ദേ...കണ്ടില്ലെ, കണ്ണില്‍ വെള്ളം പൊടിയുന്നു. ഇത് പ്രശ്നം മറ്റതാ, കരച്ചില്‍ . ഇനിയും എന്തേലും ചെയ്തില്ലേല്‍ സംഗതി വഷളാവും. എത്ര നേരായി ഞാന്‍ ഇവിടെ നില്ക്കാന്‍ തുടങ്ങിയിട്ട്. ആദ്യായിട്ടും അവസാനായിട്ടും ഒരു ആഗ്രഹം പറഞ്ഞതല്ലേ? അത് അത്ര വലിയ തെറ്റാണോ? ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ?... കണ്ണാ.."

ചുമലില്‍ ഒരു കൈ അമരുന്നോ? ഇത്ര വേഗം വന്നോ? സന്തോഷം കാരണം തിരിഞ്ഞു നോക്കാന്‍ പോലും പറ്റുന്നില്ല.

“തീപ്പൊരീ...”

ഈ ശബ്ദം..ഉണ്ണി... പഴയ കളിക്കൂട്ട്… വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കാണുന്നു.

“ഞാനറിഞ്ഞു. . . എന്താ പറയേണ്ടെന്ന് അറിയാത്തോണ്ടാ വരാതിരുന്നേ”

“അത് വിടെടാ. . . എവിടെ നിന്റെ പിടക്കോഴി”

“വീട്ടില്‍ ഉണ്ട്”

അവന്റെ കണ്ണില്‍ പഴയ പ്രണയത്തിന്റെ തിളക്കമുണ്ടോ അതോ എന്നോടുള്ള സഹതാപമോ? അമ്പലനടയില്‍ ആയതിനാലാവാം അവന്‍ അധികമൊന്നും പറഞ്ഞില്ല. കണ്ണടച്ച്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ ചിരിവന്നു. അവന്റെ പ്രാര്‍ത്ഥനകളില്‍ എവിടെ എങ്കിലും ഇപ്പോഴും ഞാന്‍ ഉണ്ടാവുമോ?

"അയ്യോ..കണ്ണാ..മറന്നതല്ലാട്ടോ..കണ്ടില്ലേ, ഓരോരുത്തരായി ശല്യം ചെയ്യാന്‍ വരുന്നത്. എന്ന് വച്ച് ഞാന്‍ അത്ര വേഗം പോവും എന്നൊന്നും കരുതണ്ട. നിന്നുനിന്ന് എന്റെ കാല്‍ കഴക്കാന്‍ തുടങ്ങി. വിശന്നിട്ട് തലകറങ്ങുന്നുണ്ട്.
ആരും കാണാതെയാ വീട്ടില്‍ നിന്ന് പോന്നത്. അവിടെ എന്നെ കാണാതെ ഭൂകമ്പം നടക്കുന്നുണ്ടാവും. ഇപ്പോള്‍ ഞാനല്ലെ അവിടത്തെ താരം.

"പൂജ കഴിഞ്ഞിട്ടേ പോവുന്നുള്ളോ? അമ്മ വഴിപാടിന്‌ തന്നിട്ടുണ്ട്"

തിരുമേനി ശ്രീകോവിലിനുള്ളില്‍ നിന്ന് തല പുറത്തേക്ക് നീട്ടി ചോദിച്ചു.

"അല്ലാ..നട അടക്കുംമുമ്പ് പോവാണ്"

പുറത്ത് കടക്കുമ്പോള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

"വൈകുന്നേരത്തിനുള്ളില്‍ നടന്നില്ലേല്‍ ഞാന്‍ വീണ്ടും വരും. ഭീഷിണി ആണോന്ന് ചോദിച്ചാല്‍..ഉooo.....അങ്ങിനെ വേണേലും കരുതാം. എന്തായാലും ഞാന്‍ ചോദിച്ചത് തന്നേ തീരൂ. അതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഒരു പെണ്ണിന്റെ മിനിമം ആവശ്യം... എന്താ കണ്ണുരുട്ടുന്നെ? ഇത് പെണ്ണിന്റെ മിനിമം ആവശ്യം തന്നെയാ..പിന്നെ എന്നെ കൂട്ടിയിരിക്കുന്നത് തലതെറിച്ച പെണ്ണായല്ലെ....സാരമില്ല... ഞാനങ്ങ് ക്ഷമിച്ചു... എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല...എനിക്ക് വേണം. "

വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗണപതിക്ക് നൂറ്റിയെട്ട് ഏത്തമിട്ടു. "ഏകദന്തം മഹാകായം .." നമസ്കരിച്ച് എണീക്കുമ്പോള്‍ വീണ്ടും വീഴാന്‍ പോയി. തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ നോക്കിനില്‍ക്കുന്ന കൂനിക്കൂടിയ ഒരു രൂപം. മിഴിയാത്ത കണ്ണുകള്ക്ക് മുകളില്‍ കൈവെച്ച് സൂക്ഷിച്ച് നോക്കുന്നു.

മാറിനിന്ന് കൈകൂപ്പി.

"ഭദ്രേടെ..?"

"മകളാണ്‌ .. ഇളയ മകള്‍.."

"ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണോ?"

"അതെ"

"വിശേഷം ?" വരണ്ട ചുണ്ടുകളില്‍ ഒരു പുഞ്ചിരി.

"ഇല്ല..പ്രത്യേകിച്ചൊന്നും ഇല്ല"

"എല്ലാം നല്ലതായി വരും .. പ്രര്‍ത്ഥിക്കൂ"

കൈ പാതി ഉയര്‍ത്തിയത് എന്നെ അനുഗ്രഹിക്കാനായിരിക്കും. നെഞ്ചില്‍ കൈ വച്ച് നമിച്ചു. രണ്ടടി പുറകോട്ട്.പിന്നെ തിരിഞ്ഞു നടന്നു.കണ്ണുകള്‍ക്ക് വഴി പിടിക്കുന്നില്ല. നിറഞ്ഞൊഴുകുകയാണ്. എന്നോട് പൊറുക്കണേ.. അങ്ങയുടെ മന്ത്രങ്ങള്‍ക്കും ജപങ്ങള്ക്കും ഒന്നും എന്റെ തലേവര മറ്റാന്‍ ആയില്ല. വിധി എന്റെ തലയില്‍ എഴുതിയത് അത്ര ആഴത്തില്‍ ആയിപ്പോയി. ഒരു ജന്മം കൂടി ഉണ്ടെങ്കില്‍.. വെറുതെ..വെറുതെ...

പടിഞ്ഞാറെ നടയിലൂടെ പുറത്ത് കടന്നു. അമ്പലകുളത്തില്‍ കുട്ടികള്‍ ആര്‍ത്ത് മറിയുന്നു. അക്കരെ ഇക്കരെ നീന്തിയെത്താന്‍ പിന്‍ഗാമികള്‍ ധാരാളം.

വീട്ടില്‍ എത്തിയപ്പോഴേക്കും വെയിലിന്‌ നല്ല ചൂട്. ഒതുക്കുകല്ലില്‍ ഒരുപാട് ചെരിപ്പുകള്‍. എല്ലാരും വന്ന ലക്ഷണമുണ്ട്. അടുക്കളയില്‍ സംസാരം പൊടിപൊടിക്കുന്നു. വിഷയം ഞാനല്ലതെ മറ്റെന്താവാന്‍.ഇവിടെന്താ വല്ല കല്ല്യാണവും ഉണ്ടോ? എല്ലാരെയും കൂടി കെട്ടിയെടുക്കാന്‍. ആരെയും നോക്കതെ മുകളിലേക്ക് പോവാന്‍ നോക്കി.

"എവിടാരുന്നു നീയ്യ്..?"വല്ലിയേടത്തിയുടെ കണ്ണീരില്‍ കുതിര്‍ന്ന സ്വരം.

"അമ്പലത്തില്‍ പോയി"

"നന്നായി..ഒന്നു പറഞ്ഞിട്ട് പോവാരുന്നില്ലെ..ബാക്കിള്ളോരു വെറുതെ തീ തിന്നു".

എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോവുമെന്ന് തോന്നിയതിനാല്‍ ദേഷ്യം കോണിപ്പടിയോട് തീര്‍ത്ത് മുറിയിലെത്തി.

"ഹും... ചിരിച്ചോണ്ട് ചുമരില്‍ കേറി ഇരിക്ക്.. എല്ലാരും എത്തിയിട്ടുണ്ട്. ഇനി ശ്വാസം വിട്ടാല്‍ പോലും എല്ലാരും അറിയും. എത്ര ദിവസായി ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് ... കണ്ണാ.. അവസാനം എന്നെ കാലുവാരിയാലുണ്ടല്ലോ..?

"നീ മുകളില്‍ എന്തെടുക്കാ.. വന്ന് കാപ്പികുടിക്ക്..."

എന്തൊരു സ്നേഹം .. ഇത്തവണ ഊഴം ലക്ഷ്മിയേട്ടത്തിക്കാണല്ലോ? ഓരോരുത്തര്‍ക്ക് ഇപ്പോഴാ എന്നെ സ്നേഹിക്കാന്‍ തോന്നിയത്.

"ഇതൊക്കെ ഞാന്‍ പണ്ട് കുറെ മോഹിച്ചതാ.. അന്ന് തന്നില്ലല്ലോ..ഇനി ഇതിന്റെ ഒന്നും ആവശ്യം എനിക്കില്ല. പക്ഷെ ഞാന്‍ ചോദിച്ചത്, അതെനിക്ക് വേണം. പറഞ്ഞില്ലാന്ന് വേണ്ട"

ഞാനെത്തുമ്പോഴേക്കും അവരെല്ലാം കഴിച്ചുകഴിഞ്ഞിരുന്നു. പക്ഷെ എല്ലാവരും അവിടെതന്നെ ഇരുന്നു.

ആകെ ഒരു കനം വെച്ച നിശബ്ദത. പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം.പിന്നെ എത്ര നിയന്ത്രിച്ചിട്ടും ഉയര്‍ന്നുപോയ ശ്വാസനിശ്വാസങ്ങളുടേതും. ഇടക്കൊന്ന് തലപൊക്കിയപ്പോള്‍ എല്ലാരും എന്നെ തന്നെ നോക്കുന്നു.ദേഷ്യമാണ്‌ വന്നത്. ബാക്കിവന്ന ഇഡ്‌ലി കഴിക്കാതെ എണീറ്റു. വല്ലിയേട്ടത്തി പ്ളേറ്റും ഗ്ലാസ്സും വാങ്ങാന്‍ കൈനീട്ടി. പണ്ട് കാപ്പി കുടിച്ച് ഗ്ലാസ്സ് കഴുകാത്തേന്‌ തലങ്ങും വിലങ്ങും തല്ലിയിരുന്ന ആളാ.

"കണ്ണാ.. ആകെ ആളുകളാ.. എന്തേലും അത്ഭുതം കാണിക്കാതെ ഒന്നും നടക്കില്ല"

ഉമ്മറത്ത് ആരൊക്കെയോ സംസാരിക്കുന്നു. രാമേട്ടന്‍ വന്ന് പറഞ്ഞു.

"തറവാട്ടില്‍ നിന്ന് അമ്മാവന്‍ വന്നിട്ടുണ്ട്. നിന്നെ വിളിക്കുന്നു"

ഒന്നു നിര്‍ത്തി വീണ്ടും കൂട്ടിച്ചേര്‍ത്തു.

"കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം"

ഇടനാഴിയില്‍ എത്തിയപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു...ചെറിയമ്മ.

"ദൈവമേ..അറവുമാടിനെ കണാന്‍ എത്ര പേരാ.."

എന്നെ കാണുമ്പോള്‍ എല്ലാരും മിണ്ടാതാകുന്നു. പോയി കഴിയുമ്പോള്‍ വീണ്ടും ബഹളം. ആകെ ശ്വാസം മുട്ടുന്നു.

"എനിക്കൊന്ന് കിടക്കണം. വല്ലാത്ത തലവേദന"

ആരുടേയും മറുപടിക്ക് കാത്തില്ല. അല്ലേലും ആരെന്ത് പറയാനാ..വീണ്ടും എന്റെ മുറിയില്‍ .. ജനല്‍ തുറന്നിട്ടു.. തെക്കെ പറമ്പില്‍ അച്ഛന്റെ അസ്ഥിത്തറ.

"അച്ഛാ... ചെറിയേട്ടത്തിയെ വക്കീലാക്കണം . ഏട്ടനെ ലക്‌ചറാക്കണം ..എല്ലാര്‍ക്കുവേണ്ടിയും അച്ഛന്‍ സ്വപ്നം കണ്ടില്ലെ. പക്ഷെ എന്റെ കാര്യം. മരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കായ് എന്തേലും ചെയ്യാന്‍ പറ്റില്ലെ? അച്ചന്റെ അടുത്ത് ഞാന്‍ ഒന്നിനുവേണ്ടിയും വാശിപിടിച്ചിട്ടില്ലല്ലോ? ആദ്യായിട്ടല്ലെ ഒരു കാര്യം ആവശ്യപെടണത്".

'അമ്മ ഇങ്ങനെ കരയാതെ..ഇനി അവളുണരുമ്പോള്‍ ഇത് കണ്ടിട്ടുവേണം..." വല്ലിയേട്ടത്തി

"ക്ഷീണം കാരണം മയങ്ങിയതാവും.. ഞാന്‍ വിളിച്ചുണര്‍ത്താം.." ചെറിയേട്ടത്തി

അപ്പോള്‍ ആരാവും എന്നെ പള്ളിയുണര്‍ത്താന്‍ എത്തുന്നത്. വരട്ടെ, അതുവരെ കണ്ണടച്ചു കിടക്കാമ്. തൊട്ടുതലോടി എത്തുന്നത് ലക്ഷ്മ്യേടത്തിയാണ്.

"എണീക്ക്, ഊണ്‌ കഴിക്കാറായി...രണ്ടരക്ക് കാര്‍ വരും."

മേശപ്പുറത്ത് നല്ലൊരു സദ്യവട്ടം. എല്ലാരും എന്നെ തന്നെ ശ്രദ്ധിക്കുന്നു. ഞാന്‍ ആഘോഷിച്ചിരുന്ന് ഉണ്ടു. കറികള്‍ എല്ലാം രണ്ടാമതും വാങ്ങി. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചുരുങ്ങിപ്പോയ കുടലുകള്‍ പരാജയം സമ്മതിക്കും വരെ.
കൈകഴുകി വരുമ്പോള്‍ ആരോ പറഞ്ഞു .

ചെന്ന് ഒരുങ്ങ്. എല്ലാം എടുത്തു വെച്ചതല്ലേ?

ചോദ്യത്തിന്റെ ഉടമ ആരാണെന്ന് നോക്കിയില്ല.

സമയം എന്റെ കയ്യില്‍ നിന്നും വഴുതി പോവാണ്. അവസാനം ഞാന്‍ തോല്ക്കുന്നു. എല്ലാരും എന്നെ തോല്പിക്കാണ്. മുറിയിലെ നിലത്തിരുന്ന് പൊട്ടി കരഞ്ഞു.

"ഒരിക്കല്‍ മാത്രല്ലെ ചോദിച്ചുള്ളു. എന്നിട്ട് എനിക്കൊന്ന് ഉറങ്ങണം. തളര്‍ന്നുറങ്ങണം. ഉറങ്ങണ്ട, ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ ഊഞ്ഞാലാടി. കൂട്ടുകാര്‍ പറഞ്ഞുകേട്ട അറിവെ ഉള്ളു. കൊലചെയ്ത് തൂക്കിലേറ്റുമ്പോള്‍ പോലും അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കില്ലെ? അത്രയെങ്കിലും കരുണ എന്നോട് ..വേണ്ട..നീയും എന്നെ പറ്റിക്കാരുന്നു..കണ്ണാ.."

മുറ്റത്ത് കാര്‍ എത്തിയിരിക്കുന്നു. അരമണിക്കൂര്‍ നേരത്തെ ഡ്രൈവിംഗ്. വല്ലിയേട്ടത്തി, ലക്ഷ്മ്യേട്ടത്തി പിന്നെ രാമേട്ടനുo. പടിയിറങ്ങുമ്പോള്‍ ആരേയും നോക്കിയില്ല. എന്തിനാ വെറുതെ. അമ്മ കരയാവുമോ?

ചെറിയാന്‍ സാറിന്റെ അഡ്മിഷന്‍ ആയതോണ്ടാവും രാജകീയ പരിചരണം. മുറിയില്‍ വന്ന വെള്ളമാലാഖയുടെ കയ്യിലെ ട്രേയില്‍ കത്തിയും കത്രികയും. വല്ലിയേട്ടത്തിയോടാണവര്‍ പറഞ്ഞത്.

"ആ കണ്ണാടി എടുത്ത് മാറ്റിക്കോളൂ..പുറത്ത് വെക്കണ്ട"

ഏട്ടത്തിയുടെ കണ്ണില്‍ കണ്ണീരുറയുന്നു.

"രാവിലെ ഏഴിന്‌ തയ്യാറാവണം. ഞങ്ങള്‍ വന്ന് വിളിക്കാം"

പറയുന്നതിനൊപ്പം അവരുടെ കൈകള്‍ വളരെ താളാത്മകമായ് ചലിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ചിന്തിക്കാനില്ലാതിരുന്നതിനാല്‍ മുറിയില്‍ പറന്നുനടന്ന ഒരു ഈച്ചയിലാരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. എന്റെ തല അവരുടെ കൈകളില്‍ ആയതിനാല്‍ ചലനസ്വാതന്ത്ര്യം കുറവാണല്ലൊ?

അവര്‍ മാറിയപ്പോള്‍ എന്റെ കൈ അറിയാതെ തലയിലേക്ക് നീങ്ങി. അത് മുന്‍കൂട്ടി അറിഞ്ഞിട്ടെന്നപോലെ അവര്‍ കൈ പിടിച്ചു.

"എല്ലാം ശെരിയാവും"

ഒരു സിസ്റ്റര്‍ കടന്നുവന്നു, കുരിശുവരച്ചു. കൈ തലയില്‍ വെച്ച് എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. ഞാനും...

"മിശിഹായുടെ സ്നേഹിതനെ.."

ഒമ്പതല്ല, പതിനെട്ടാമത്തെ ദിവസമാ ഞാന്‍ നൊവേന ചൊല്ലുന്നെ. എന്നിട്ടും എനിക്ക് തന്നില്ലല്ലോ..
എപ്പോഴാണ്‌ ഉറങ്ങിയതെന്നു അറിയില്ല. ഉണരുമ്പോള്‍ പച്ച ഉടുപ്പുമായ് അവര്‍ മുറിയില്‍ ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നിമിഷങ്ങള്ക്കുള്ളില്‍ ഞാന്‍ ആ ഇരുട്ടുമുറിയില്‍..

എന്റെ അവസാനത്തെ ആഗ്രഹം സഫലമാവാത്തതോര്‍ത്തപ്പോള്‍ സഹിക്കാനാവുന്നില്ല. ഇനി അതിനര്‍ത്ഥമില്ലല്ലോ. മുറിച്ചുമാറ്റുന്ന മാംസതുണ്ടുകള്‍ക്കൊപ്പം അതും എനിക്ക് നഷ്ടമായേക്കാം. തലച്ചോറിന്റെ അനാവശ്യമായി വളര്‍ന്നുപോയ ആ കഷണത്തിലായിരിക്കുമോ എന്റെ അനാവശ്യമോഹവും കൂടുകൂട്ടിയിരിക്കുന്നത്.

"ഹായ്..ഗേള്‍.. ആര്‍ യു ഓകെ?" ചെറിയാന്‍ സാര്‍..പാട്ടുപാടി കത്തി വെക്കുന്ന ഡോക്ടര്‍

"യെസ്...ഐ ആം.."

"ദെന്‍ സ്റ്റാര്‍ട് ടു കൌണ്ട് ഡൌണ്‍"

ഒപ്പം ഞരമ്പുകളില്‍ ഒരു സൂചിയുടെ കടന്നുകയറ്റം

"പത്ത്... ഒമ്പത്.." എവിടെയോ പിഴക്കുന്നു..

"കണ്ണാ.. ഞാന്‍ പോവാണ്.. ഇനി ഒരിക്കലും ശല്യം ചെയ്യാന്‍ വരില്ല. എനിക്ക് പിണക്കം ഒന്നും ഇല്ല. അതെന്റെ വട്ടായിരുന്നു. അല്ലെങ്കിലും അതിന് ഒരു രൂപമൊന്നും ഇല്ലാരുന്നല്ലോ? വെറും ഒരു സ്വപ്നം. ആരു വേണം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ആരോ ഒരാള്‍. കുളക്കരയില്‍ ഒളിഞ്ഞു നോക്കുന്ന മീശമുളക്കാത്ത പയ്യനായാലും മതിയാരുന്നു. ഞാന്‍ കണ്ണടച്ചോളാം. അറിയാതെ "മോനെ" എന്ന് വിളിച്ച് പോയാലോ. അല്ലെങ്കില്‍ തനിച്ച് താമസിക്കുന്ന ഒറ്റക്കാലന്‍ പട്ടാളക്കാരന്‍ . കണ്ണുകളില്‍ ശത്രുവിനെ കൊല്ലുന്ന ഭാവമില്ലാതിരുന്നാല്‍ മതി. ഒരിക്കലും അതൊരു ഭ്രാന്തനാവരുതെന്നെ ആശിച്ചുള്ളു. ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ.. എനിക്കാ കണ്ണൂകളില്‍ ഒരു നിമിഷത്തേക്കെങ്കിലും ഞാനെന്ന പെണ്ണീനോടുള്ള പ്രണയം വായിക്കണം. എന്നെ കണ്ട് ആ കവിളുകള്‍ ചുവക്കുന്നതും ചുണ്ടുകള്‍ വിടരുന്നതും കാണണം. ആ കൈകളില്‍ ഒരു കുഞ്ഞിന്റെ പോലെ ഒതുങ്ങണം. വിയര്‍ത്തൊഴുകുമ്പോഴും കുളിരുന്ന ഒരു ഓര്‍മ്മയില്‍ ഒന്നു വിറച്ച്...

"എട്ട്..ആറ്...ഏഴ്.."

എനിക്ക് എണ്ണം തെറ്റുന്നു..ചെറിയാന്‍ ഡോക്റ്റര്‍ ന്റെ പുറകില്‍ നിന്നും രണ്ട് കണ്ണുകള്‍ എനിക്ക് നേരെ. അത് പതിയെ ഒരു മുഖമാവുന്നു. കട്ടിമീശയില്‍, കുറ്റിത്താടിയില്‍ .. എന്റെ കണ്ണുകള്‍ അടയുകയാണ്.. വലിച്ചുതുറക്കുമ്പോള്‍ അയാള്‍ എന്റെ അടുത്തെത്തിയിരിക്കുന്നു. ഇപ്പൊള്‍ എന്റെ തൊട്ടടുത്ത്. കണ്ണാ.. ഇനി ഇയാളാണോ.. അത്.. അയാളുടെ കൈ എന്നെ മൂടുന്ന ഒരേ ഒരു തുണികഷണത്തിലേക്ക് നീളുന്നു.. ദൈവമേ അത് മാറ്റിയാല്‍.. ഞാന്‍ ത... ള...രു...ക..യാ...ണ്..

"മൂന്ന്...ഒന്ന്..നാല്.."

18 comments:

Anonymous said...

ന്താ കുട്ട്യേ.. ഈ യിടെയെങ്ങാനും ന്‍റെ ജാനകി കുട്ടിയെ കണ്ടുവൊ? ആ കട്ടിക്കണ്ണടയും പിന്നെ ആ പിറുപിറുപ്പും ന്താ.. ശ്ശി ഷ്ടായീട്ടൊ...ഇതെന്താ ഇങ്ങനെ ഒരു തലവാചകം???

ഡാലി said...

മാളൊ: കഥ ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു. മുഷിഞ്ഞില്ല. സഹതാപം ഇഷ്ടമില്ലാത്തവര്‍ക്ക് ആഗ്രഹങ്ങളില്‍ വാശി സ്വാഭാവികം.

“ഒരിക്കലും അതൊരു ഭ്രാന്തനാവരുതെന്നെ ആശിച്ചുള്ളു.“ ഒരു പെണ്ണീന്റെ മിനിമം ആവശ്യം.

ഇനി മിനിമത്തില്‍ നിന്നും പതിയെ മാക്സിമത്തിലോട്ട് പോരട്ടെ എഴുത്ത്.

രാജ് said...

കുറേകൂടി നന്നാക്കാമായിരുന്നു. ഡാലി പറഞ്ഞതുപോലെ സ്ഥിരായിക്കോട്ടേ എഴുത്തു്.

Babu Kalyanam said...

"ഒരിക്കലും അതൊരു ഭ്രാന്തനാവരുതെന്നെ ആശിച്ചുള്ളു"
എന്തിനേ അങ്ങിനെ ആശിച്ചു??????

നിന്റെ കണ്ണുകളുടെ നീലിമയില്‍ മുങ്ങിമരിക്കാനാഗ്രഹിക്കുന്ന ഒരു ഭ്രാന്തനല്ലേ, നീ പറഞ്ഞ പട്ടാളക്കാരനേക്കാളും മീശമുളക്കാത്ത പയ്യനേക്കാളും നല്ലത്?????????


കഥ നന്നായി. പക്ഷേ എന്തേ ഇത്ര വിഷാദം????

വേണു venu said...

ഇട്ടിമാളൂ, കഥ കാണാന്‍ വൈകി പോയി.ഉച്ച വെയിലില്‍ അമ്പല മുറ്റത്തു നില്‍ക്കുന്ന പേരാലിന്നിലകളുടെ മര്‍‍മ്മരം പോലെയുള്ള കഥ പറച്ചില്‍ വളരെ ഇഷ്ടമായി.

ലിഡിയ said...

ഒത്തിരി നന്നായിരിക്കുന്നു മാളൂ..ഹൃദയത്തില്‍ തട്ടി പറയുന്നു..കൃഷ്ണനോടുള്ള പരാതികള്‍ മനസ്സില്‍ വീണ്ടും ഒരു മര്‍മ്മരം പോലെ..

-പാര്‍വതി.

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങല്‍ ...ജാനകികുട്ടിയെ അടുത്തൊന്നും കണ്ടില്ല...പക്ഷെ .. സ്വപ്ന-യാഥാര്‍ത്യങ്ങള്‍ക്കിടയിലെ ആ പിറുപിറുക്കലുകള്‍ ഇഷ്ടാണു

ഡാലീ.. ഇത്തിരി വാശിക്കാരിയാവാതെങ്ങനെയാ..

രാജ്... അക്ഷരം പഠിക്കുന്നല്ലെ ഉള്ളൂ...ക്ഷമീ...

ബാബു കല്ല്യാണമെ.. കണ്ണുകളില്‍ നീലിമയുള്ള ഭ്രാന്തന്റെ കരളില്‍ ഒരല്‍പ്പം കനിവുണ്ടാകും... കാഴ്ചകള്‍ ഉറക്കാത്ത കണ്ണുകളാണെങ്കില്‍...

വേണു... പേരാലിലകളുടെ മര്മ്മരം കേള്ക്കാന്‍ ഇത്തിരി പാടാണല്ലൊ... മറിച്ച് അരയാലിലകളാണെങ്കില്‍..

പാര്‍വ്വതീ... സന്തോഷം .. മനസ്സില്‍ തട്ടിയതിന്...

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ.. മറന്നു...തലവാചകം .. ചിലതങ്ങിനെയാ... മാറ്റാന്‍ നോക്കിയിട്ടും ശെരിയാവുന്നില്ല... അതോണ്ടാ..

Anonymous said...

‘ഇട്ടിമാളു‘ ഒരുവിധമൊക്കെ വായിച്ചു തീര്‍ത്തു (അവധിദിനങ്ങള്‍ക്ക് നന്ദി!!!)

പുലര്‍കാലസ്വപ്നം:
അഭിപ്രായം ആദ്യമേ പറഞ്ഞുവല്ലോ.

ഓര്‍മ്മകള്‍:
മറ്റുള്ളവയുമായ് തട്ടിച്ചു നോക്കുമ്പോള്‍ കുറച്ചു ബാല്യാരിഷ്ടത തോന്നി. പറയാന്‍ ആഗ്രഹിച്ചവ നന്ന്, പറഞ്ഞ വഴി...

സുഹൃത്തിനെ ആവശ്യമുണ്ട്:
കുറിപ്പെന്ന തലത്തില്‍ നിന്നു ഒരു ചെറുകഥയുടെ തലത്തിലേക്ക് അതിനെ കൊണ്ട് പോകാമായിരുന്നു, അതിനുള്ള കഴിവ് ഇട്ടിമാളുവിനുണ്ടെന്നാണ് എനിക്ക് തോന്നിയത്.

മരണത്തിന്റെ മഹത്‌വചനങ്ങള്‍:
ഈ വാക്ക് ഇത്തിരി ആശയകുഴപ്പമുണ്ടാക്കി. മദ്ധ്യാന്ത്യം നന്നായി. ആദി മെച്ചപ്പെടുത്താമായിരുന്നു.

മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്:
കണ്ണീര്‍ത്തുള്ളിക്കകത്ത് ചെറിയ തിളക്കത്തോടെ കണ്ട പുഞ്ചിരി ഇഷ്ടപ്പെട്ടു. നുള്ളിയമ്മ എന്നെ പേര്, ‘ചുരുങ്ങിപ്പോയ കുടലുകള്‍ പരാജയം സമ്മതിക്കും വരെ‘, ‘അനാവശ്യമായി വളര്‍ന്നുപോയ ആ കഷണത്തിലായിരിക്കുമോ എന്‍‌റ്റെ അനാവശ്യമോഹവും കൂടുകൂട്ടിയിരിക്കുന്നത് ‘ തുടങ്ങിയ പ്രയോഗങ്ങള്‍, എല്ലാം നന്ന്. പക്ഷെ അവസാനചിന്തകളില്‍, ആഗ്രഹം വായനക്കാരനെ അറിയിക്കുന്ന ഭാഗത്ത് ഇത്തിരി കൂടി ഒതുക്കം ആവശ്യമായിരുന്നു എന്നു ശക്തിയായ് തോന്നി. “മീശമുളക്കാത്ത പയ്യനായാലും മതിയാരുന്നു“ എന്ന മട്ടിലുള്ള വരികള്‍ ആഗ്രഹത്തിന്റെ ഉദ്ദേശ്യശുദ്ധിയേയും മനോഹാരിതയേയും പ്രതികൂലമായ് ബാധിച്ചതായ് തോന്നി.

ഞാനൊന്നു പ്രണയിക്കട്ടെ:
“പ്രായത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴി മുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞു മുറുക്കാതിരിക്കുക
പിന്നെ …പിന്നെ….
താലിയുടെ കുരുക്കില്‍
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കുക
ഞാനൊന്നു പ്രണയിച്ചോട്ടെ……… “ - മനോഹരം!!!
“ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ നിങ്ങളെന്നെ തടവിലിടാതിരിക്കുക “ എന്ന വരികളെടുത്തു മാറ്റിയപ്പോള്‍ വാക്കുകള്‍ക്കു കൂടുതല്‍ മൂര്‍ച്ചയും മിഴിവും വന്നതു പോലെ തോന്നി.

മറ്റുള്ളവയൊന്നും മോശമല്ല. എന്നെ പോലെ ‘എഴുതിയെഴുതി പഠിക്കുക’ എന്നതാണ് ഉദ്ദേശ്യമെന്ന് മനസ്സിലായി. നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും എഴുതാനും എഴുതിയെഴുതി തെളിയാനും ഈ ബൂലോകമില്ലേ?

ദൃശ്യമാക്കിയ പ്രതിഭയ്ക്ക് നന്ദി. അദൃശ്യമായവ വെളിച്ചത്തിലേക്ക് വരുന്നതിനായ് കാത്തിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. ഒത്തിരി സമയം ചിലവാക്കി അല്ലെ.. നന്ദി ഉണ്ട്.. വായിച്ചതിനു മാത്രമല്ല.. ഇത്ര വിശദമായി അഭിപ്രയം പറഞ്ഞതിനും .. ഒട്ടും പ്രതീക്ഷിച്ചതല്ല ഇങ്ങിനെ ഒരു കമന്റ്.. അതോണ്ടു തന്നെ ഏറെ സന്തോഷവും ...

Physel said...

മനോഹരമായിരിക്കുന്നു....നന്ദി!

Rasheed Chalil said...

ഇട്ടിമാളൂ അസ്സലായിരിക്കുന്നു. ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തു.

ഇട്ടിമാളു അഗ്നിമിത്ര said...

ഫൈസല്‍ .. ഇത്തിരി... വന്നതില്‍ വായിച്ചതില്‍ സന്തോഷം ...

മുസ്തഫ|musthapha said...

ഇട്ടിമാളൂ... ഞാന്‍ ആദ്യമായിട്ടാണിവിടെ എന്നാണെന്‍റെ ഓര്‍മ്മ... എന്തായാലും ആദ്യവരവില്‍ തന്നെ കിട്ടിയ വിഭവം വളരെ ഇഷ്ടായി... തീര്‍ച്ച, അതെന്നെ ഇവിടെ വീണ്ടും വരുത്തും.

ഇട്ടിമാളു അഗ്നിമിത്ര said...

അഗ്രജാ.. വന്നല്ലോ.. അതു മതി.. സന്തോഷമുണ്ട്..ഇനിയും വരുമല്ലോ അല്ലെ..?

ഏറനാടന്‍ said...

ഇട്ടിമാളൂ എന്ന നാമം വളരെ സുപരിചിതയായ ഒരു അയല്‍പക്കത്തുള്ള ആരുടേയോ എന്നതുപോലെ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്‌ ഒത്തിരിനാളായി.
ഇന്നാണ്‌ ഇവിടം എത്തിയത്‌. (മുന്‍പെത്തിയിരുന്നോ എന്നറിയില്ല). നല്ല ശൈലി. പക്ഷേ, ദുരന്തരംഗം കടുപ്പം കൂടിയോ എന്നൊരു സന്ദേഹം. മരണം അനുഭവപ്പെട്ടതു പോലെ..

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ അയല്‍പക്കത്തുകാരി തന്നെയാ... മുമ്പു വന്നിട്ടുണ്ടല്ലോ... ഓര്‍ക്കുന്നുണ്ടോ.. എനിക്കൊരു മുന്നറിയിപ്പു തന്നു ....
"പ്രണയം നല്ലതൊക്കെയാ ഇട്ടിമാളൂ.. പക്ഷെ പ്രണയാഗ്‌നിയില്‍ വെന്തുരുകാതെ നോക്കുക. അതിന്‌ ഭയങ്കര താപമാണ്‌. ഇളം മനസ്സാണേല്‍ പിന്നെ പറയാനുമില്ല!"

സുധി അറയ്ക്കൽ said...

എന്നാ എഴുത്താ ചേച്ചീ,വായിച്ച്‌ ഉരുകിപ്പോയതുപോലെ.