Monday, December 29, 2014

ഭയങ്ങൾ

ഭയങ്ങൾ

തനിച്ചുള്ള ഒരു യാത്രയിൽ നിങ്ങളെ ഭയപ്പെടുത്തുന്നതെന്താണു.. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിൽ അല്ല.. വല്ലപ്പൊഴും യാത്ര ചെയ്തിടത്തേക്കുമല്ല.. ദിവസങ്ങൾ നീളുന്ന യാത്ര..അതുവരെ കണ്ടിട്ടില്ലാത്ത  ഒരു നാട്ടിലേക്ക്‌ ..

അറിയാത്ത  ഭാഷ..നഷ്ടമാവുന്ന ലഗേജുകൾ.. കിട്ടാതാവുന്ന ടിക്കറ്റുകൾ.. തനിച്ച്‌ മുറിയെടുത്ത്‌ താമസിക്കേണ്ടിവരുന്നത്‌.. പെണ്ണെന്ന ഒറ്റകാരണത്താൽമാത്രം ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമെന്ന ഭയം.. അങ്ങിനെ അങ്ങിനെ ഒറ്റക്കാണെന്ന ഒരു തോന്നൽ മാത്രം മതിയൊ നിങ്ങളെ ഭയപ്പെടുത്താൻ..

വെറുതെ ചോദിച്ചതല്ല.. ഈ ചോദ്യം ഞാൻ എന്നോട്‌ തന്നെ ചോദിച്ചതാണു . തനിച്ച്‌ ചെന്നു റൂം എടുക്കലും പിന്നെ ആ റൂമിൽ തനിച്ചാണെന്ന് തോന്നലുമാവും എന്നെ ഭയപ്പെടുത്തുക എന്നൊരു മുൻവിധി എന്നിൽ ഉണ്ടായിരുന്നു. പക്ഷെ അതെന്നിൽ അന്നേരം ഒരു ചിന്തപോലുമായില്ല. അടുത്ത ദിവസം എന്നെ കാത്തിരിക്കുന്ന കാഴ്ചകളുടെ ലോകത്തായിരുന്നു ഞാൻ ..

ടിക്കറ്റുകൾ ഉറപ്പില്ലാത്തതാവുമ്പൊഴും ജനറൽ കമ്പാർട്ട്‌മന്റ്‌ എന്നെ കാത്തിരിക്കുന്നെന്ന അമിതവിശ്വാസം..  ഷോപ്പിംഗ്‌ ഒരു ബാധ്യതയാവാത്തിടത്തോളം കൊണ്ടുപോയതിൽ കൂടുതൽ കൊണ്ടുവരാനുമില്ല.. നരച്ച തലയുടെ സുരക്ഷിതത്വം .. ആരെന്ന് ചോദ്യമുയരുന്നിടങ്ങളിൽ ഓഫീസ് ഐഡിയുടെ ധാരാളിത്തം (പപ്പനാഭാന്റെ നാലുചക്രത്തിനു ഇത്രയും വിലയോ ന്ന് അന്തം വിട്ട ചില അവസരങ്ങൾ).. ഭക്ഷണം പലപ്പോഴും കൌതുകങ്ങളിൽ തട്ടി വിശപ്പാറ്റുന്നതിനാൽ ഇന്നനേരം ഇന്നത് കിട്ടണം എന്ന അഹങ്കാരവുമില്ല..

അതേ..യാത്രയിൽ പൈസയും കാർഡുമെല്ലാം എന്നോട്‌ ചേർന്നുകിടക്കുന്ന കൊച്ചു സഞ്ചിയിൽ കാത്തുവെച്ചു.. ഉറങ്ങുമ്പോൾ എന്റെ ബാക്ക്പാക്ക്‌ എനിക്‌ തലയിണയായ്‌.. സാധ്യതകളെ ഓരോന്നായ്‌ വെട്ടിമാറ്റി കഴിയുമ്പോൾ അസ്വസ്ഥതക്ക്‌ അധികമൊന്നും സ്ഥാനമില്ലാരുന്നു..

എന്നിട്ടും നട്ടെല്ലിലൂടെ ഭയം ഇരച്ചുകയറിയ ഒരു നിമിഷം..


തീരുമാനിക്കപ്പെടാതിരുന്ന മടക്കയാത്രയിൽ ജെനറൽ ടിക്കേറ്റ്ടുത്ത്‌ ഒരു റിസർവേഷൻ ഒപ്പിക്കാനുള്ള ശ്രമം .. അതിന്റെ കാത്തിരിപ്പിനിടയിൽ ഒരു ലെമണ്‍ ടീക്കാരൻ വരുന്നു.. . നമ്മുടെ നാട്ടിൽ കാണാത്ത ട്രെയിൻ ഭക്ഷണം .രാവിലെ മുതൽ ഒന്നും  കഴിച്ച്ചില്ലെന്നത് വയർ എന്നെ ഓർമ്മിപ്പിക്കാൻ തുടങ്ങിയിരുന്നു..  നാലുമണികാപ്പിക്കൊരു നാരങ്ങാച്ചായ ... ആദ്യത്തെ സിപ്പിൽ തന്നെ  ഒരു പരസ്യമോഡലിന്റെ ഭാവഹാവാദികളിലേക്ക്‌ ഞാൻ വഴുതി വീണു.. സാധാരണ റ്റ്രെയിൻ ഫുഡ്‌ ഞാൻ കഴിക്കാറില്ല..  പക്ഷെ ഇത്‌ സൂപ്ലർ .. പരീക്ഷണം വെറുതെ ആയില്ല.... രണ്ടാമത്തെ സിപ്പിനു മുമ്പെ ചൂലുമായ്‌ ഒരുകൊച്ചുപയ്യൻ റ്റ്രെയിൻ അടിച്ചുവാരിയെത്തി..നിലത്ത്‌ മുട്ടുകുത്തി വന്നിരുന്ന ആ കുട്ടി എന്റെമുന്നിൽ എണീറ്റ്‌ നിന്ന് എന്റെ കണ്ണിലേക്ക്‌ ഒരു നോട്ടം .. സൈഡ്‌ സീറ്റിൽ പാതിയിരിപ്പായതിനാൽ ഞാൻ ഒന്നൂടെ ഒതുങ്ങി.. *ഇതിനിടയിൽ എപ്പൊഴൊ എന്റെ കയ്യിൽ നിന്നും ചായകപ്പ്‌ അവൻ തട്ടിയെടുത്തിരുന്നു..* എന്ത്‌ സംഭവിച്ചെന്ന്അറിയുമ്പോൾ അൽപം മാറി ആ ചായയും മൊത്തി അവനെന്നെ ചിരിച്ച്‌ കാണിക്കുന്നുണ്ടാരുന്നു ..

ആ നിമിഷം .. കണക്കെടുപ്പിൽ ആ ഒരു നിമിഷമാണ് എന്റെ യാത്രയിൽ ഞാൻ ഭയമെന്ന വികാരത്തെ അറിഞ്ഞത് ..