Wednesday, August 28, 2013

മാസങ്ങളുടെ ഘടികാരമാവുന്ന പെണ്‍കുട്ടി
















ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ  കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ.. 

ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത്  .. അവർ വിധവയാണു, ഒരു   മുതിര്ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന  ഒരാൾ... ഏകദേശം മകന്റെ പ്രായമുള്ള അയാളെ കണ്ടുവന്ന് അവർ മകനോട്  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 

-ഞാൻ നിനക്ക് മമ്മയോ സ്ത്രീയോ?
അവന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു 
-സ്ത്രീയിലുള്ള അമ്മ

അയാൾ  മൂന്നാമത്തെ തവണയാണ് ഭാര്യയെ അബോർഷനു വിധേയയാക്കുന്നത് .. ഇത് ഡോക്ടർ മനസിലാക്കുന്നത് ഭാര്യയിൽ നിന്നാണു..  അയാളെ തനിച്ച് വിളിച്ച് എന്തിനാണു ഇങ്ങനെ സ്വന്തം കുഞ്ഞിനെ തുടരെ കൊല്ലുന്നതെന്ന്  ചോദിക്കുന്നു .

-എന്തിനാണ് സ്വന്തം ജീവന്റെ കഷണം ഇങ്ങനെ മുറിച്ചു കളയുന്നത്?

ഞാൻ അവനിൽ സാമാന്യം കനമുള്ള രൂപത്തിൽ ചോദ്യം തൂക്കിയിട്ടു 

-പെണ്‍കുഞ്ഞായതുകൊണ്ട് 

നിസ്സഹായതയിലേക്ക് ചുരുങ്ങിയ അവന്റെ മറുപടികേട്ട്  ഞാൻ തളര്ന്നു പോയി. അപ്പോൾ ശാസ്ത്രീയത സ്വന്തമായുള്ള മറ്റാരൊ അവനെ ആദ്യമേ സഹായിച്ചു കഴിഞ്ഞു ..

-ഇത് മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും അങ്ങനെ തന്നെയായിരുന്നു 

അവൻ അല്പം കൂടി വിശദീകരിച്ചു 

-നിനക്കെന്താ പെണ്‍കുഞ്ഞിനെ വേണ്ടെ ?

ഞാൻ സ്തെതസ്കോപ്പ് ഉപേക്ഷിച്ച് സ്ത്രീയെ പോലെ മുരണ്ടു 

-വേണം. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞിട്ട് 

-അതെന്താ ?

അവന്റെ മറുപടിയിലേക്ക് ഞാൻ മിഴിച്ച് നോക്കി..

- അവൾ പ്രായപൂര്ത്തിയാകുംപോഴെകും എനിക്ക് വൃദ്ധനാകണം 

അവന്റെ സ്വരം തടിച്ചു 

പുറത്ത് നിന്നും കേട്ട ആംബുലൻസിന്റെ നിലവിളി ജീവിതത്തിലാദ്യമായി എന്തെയുള്ളിലേക്ക് ഭീതി നനഞ്ഞ ഒരു പെണ്‍കുട്ടിയുട്ടിയുടെ നഗ്നത ചവച്ചു തുപ്പി 

[പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ -അജിജേഷ് പച്ചാട്ട് ]

(വായിച്ചു തീർന്നപ്പോൾ മാധവന്റെ "മാസങ്ങളുടെ ഘടികാരമാവാൻ" പോവുന്ന പെണ്‍കുട്ടിയെ ഓര്ത്ത് )

Sunday, August 18, 2013

ഗന്ധർവൻ പറഞ്ഞത് ...

 ഒരേ സമയം പ്രേമിക്കുകയും വിവേകിയായിരിക്കുകയും ചെയ്യുക അസാധ്യമാണ് .. ഫ്രാൻസിസി ബേക്കണ്‍ 


തീരമാണിത് 
തിരകൾ തിമർത്താടി 
തലതല്ലി തകർന്നടിഞ്ഞ 
തിരിച്ചുവരാത്ത തോണിക്കാരന്റെ 
തീരമാണിത് 

അകന്നു പോവുന്ന അലകൾ പറഞ്ഞതും 
അമർത്തി വെച്ച ആന്തലിൽ തെളിഞ്ഞതും 
അറ്റകൈയ്ക്  അറം പറ്റിയെന്ന് 
അന്തമില്ലാതെ ആണയിടുന്നതും 
അവനവന്റെ അക്ഷരങ്ങൾ മാത്രം 

കടൽകൊട്ടാരത്തിനൊരു കാവൽ തീർക്കാൻ 
കരക്കടിഞ്ഞ കല്ലും കാക്കയും തേടി 
കൽവിളക്കിൽ കരിന്തിരി കത്തിച്ച് 
കാത്തു കിടന്ന കടത്തുകാരന്റെ 
കലമ്പുന്ന കിതപ്പിൽ നിന്നും 
കട്ടെടുത്ത കിനാക്കളാണിത് 

നനവാർന്ന നിനവിൽ 
നക്കിത്തുടച്ച് നിരപ്പാക്കിയത് 
പരുപരുത്ത പാറക്കല്ലുകളിൽ 
പതിച്ചു പ്രാണൻ പകർന്നത്  
അടുത്ത അലയിൽ 
അവസാനത്തെ അടിയിൽ  
ഗന്ധർവനെന്നും   കന്യയെന്നും 
പരസ്പരം പിരിച്ചെഴുതേണ്ടി വരുമ്പോൾ 

ഇല്ല,
മുകളിൽ ആകാശവും താഴെ ഭൂമിയും സാക്ഷി 
വാനോളം തലയുയർത്തി എത്തുന്ന 
കരിങ്കൽ ദൈവങ്ങളുടെ ഇന്നത്തെ കാഴ്ച്ചദ്രവ്യം 

ഒന്നുകിൽ,
പ്രാണൻ പിടഞ്ഞു തീർന്ന് 
തീരത്തടിയുന്ന മറ്റൊരു മണൽത്തരിയാവാൻ 
അല്ലെങ്കിൽ .. 

Tuesday, August 6, 2013

Thursday, August 1, 2013

വെളുപ്പിനെന്തെ ചുവപ്പുനിറം

"ഡേയ്...."

തന്നെ വെട്ടിച്ച് കയറിപ്പോയ ബൈക്കിനെ നോക്കി  ശ്രീറാം തന്റെ ദേഷ്യം മുഴുവന്‍ വലിച്ച് പുറത്തിട്ടു.. അവനെ തോല്പിച്ച സന്തോഷത്തില്‍ പാര്‍ക്കിങ് സ്പേയ്സിലേക്ക് പാഞ്ഞുകയറിയ ശ്വേതയുടെ ഹീറോഹോണ്ട ഏറ്റവും അരികിലെ സ്ലോട്ടിലേക്ക്  കയറി നിന്നു.. വൈകിയിറങ്ങുന്ന തന്റെ വണ്ടി മറ്റാരുടെയും വഴിമുടക്കേണ്ട എന്ന വിചാരമാണ് അധികമാരും ഇഷ്ടപ്പെടാത്ത ഒഴിഞ്ഞ സ്ഥലം തേടി ശ്വേതയെത്തുന്നതിന്റെ കാരണം..

"നിനക്കിനിയും നിര്‍ത്താറായില്ലെ ഈ കുട്ടിക്കളി"

"ചുമ്മ .. ഒരു രസം.. ഇടക്കൊക്കെ നിന്റെ ആണ്‍‌മൂരാച്ചിത്തരത്തിനൊരു കൊട്ടു  തന്നില്ലെങ്കില്‍ ഞാന്‍ എങ്ങിനെ നിന്റെ കൂട്ടുകാരിയാവും "

"നീ എന്താ ഈ വെളുപ്പാന്‍ കാലത്തെ.. "

"ഇന്നലെ ഒത്തിരി ലേറ്റായാ പോയെ.. എന്നിട്ടും തീര്‍ന്നില്ല..  വെള്ളിയാഴ്ചയല്ലെ .. ഇന്നു തീര്‍ത്തില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ചയാവുമ്പൊഴേക്കും ആ ടച്ച് പോവും.. "

"ശരി.. വിട്ടോ.."

"നീ ഇന്ന് നാട്ടിലേക്കല്ലെ.. അവളോട് എന്റെ അന്വേഷണം പറയണം"

കോറിഡോറുകളില്‍ ആളനക്കം തുടങ്ങിയിട്ടില്ല.. തോട്ടക്കാരും തൂപ്പുകാരും മാത്രം അങ്ങിങ്ങ് മിന്നിമറയുന്നു.. കാന്റീനിലേക്ക് തിരിയുന്ന ശ്രീറാമിനെ വിട്ട് ശ്വേത ലിഫ്റ്റിനു നേരെ തിരിഞ്ഞു.. അടയാന്‍ തുടങ്ങിയ ഡോര്‍ അകത്തുനിന്ന് ആരോ കൈകൊണ്ട് തുറന്നു... ഒരു ചുവന്ന വേഷം.. ചുവന്ന പൊട്ട്..

"താങ്ക്സ്.."

ആരെന്നു നോക്കും മുമ്പെ അവള്‍ തന്റെ നന്ദി പ്രകടിപ്പിച്ചു.. പതിമൂന്നെന്ന് കുത്താന്‍ തുടങ്ങിയതും ആരാണ് അകത്തെന്ന് നോക്കിയതും ഒരുമിച്ചായിരുന്നു...

നമ്പര്‍ പാഡില്‍ വിരലമര്‍ത്തുമ്പോള്‍ അവരുടെ ശ്വാസം ശ്വേതയുടെ മുഖത്തടിച്ചു... ആകാവുന്ന അകലത്തില്‍ നിന്നിട്ടും അറിയാതെ എന്ന പോലെ അവര്‍ക്കും തനിക്കുമിടയിലെ ദൂരം കുറയുന്നത് ശ്വേതയറിഞ്ഞു.. രണ്ടാം നിലയില്‍ അവര്‍ക്കായിട്ടായിരിക്കണം ലിഫ്റ്റൊന്ന് വിശ്രമിച്ചത്. പക്ഷെ അവര്‍ ഇറങ്ങാതെ നില്‍ക്കുന്നതും പതിമൂന്നിലെത്താന്‍ യുഗങ്ങള്‍ താണ്ടേണ്ടി വരുമെന്ന തോന്നലും കൂടെയായപ്പോള്‍ അടയാന്‍ തുടങ്ങിയ ലിഫ്റ്റ് ഡോര്‍ തള്ളിതുറന്ന്  ശ്വേത പുറത്ത് ചാടി..

താഴോട്ടുള്ള പടികള്‍ ഓടിയിറങ്ങുമ്പോള്‍ കാല്‍മുട്ടിലെ വേദനയെ കറിച്ച് അവള്‍ പരിഭവിച്ചില്ല.. കാന്റീനിലേക്ക് കയറും മുമ്പ് തന്റെ ശ്വാസം നേരെയാക്കാന്‍ അവള്‍ വളരെയേറെ പണിപ്പെട്ടു..  ഒന്നും സംഭവിക്കാത്ത പോലെ ഒരു ചായയുമെടുത്ത് അവള്‍ ശ്രീറാമിന്റെ മുന്നിലെത്തി..എന്നിട്ടും അവളുടെ പതറിച്ചയില്‍ കൊച്ചു ഗ്ലാസിലെ ചായയുടെ പകുതിയും തുളുമ്പി തെറിച്ചു..

"എന്താടീ.. എന്തു പറ്റി"

"ഒന്നുമില്ല"

ആരെയൊ പ്രതീക്ഷിക്കും പോലെ ശ്വേത പുറകോട്ട് നോക്കി

" ആരാ.. അരെയാ നോക്കണെ"

"അവര്‍  ... അവർ "

"ആര്..?"

"അവർ  ...അതിനു ശേഷം ഇന്നാണവരെ നേരില്‍ കണ്ടത്... ..."

"ഇതെന്താ .. സാറും മാഡവും കൂടി രാവിലെ..'"

"ചുമ്മാ.. ഇവളെന്തൊ കണ്ട് പേടിച്ച് ഓടിവന്നതാ.. എന്താന്ന് ചോദിച്ചിട്ട് പറയുന്നില്ല"

 "ചിലതൊക്കെ പെണ്ണുങ്ങള്‍ തമ്മിലെ പറയാനൊക്കു.. സാറ് പൊക്കൊ.. ഞാനിരിക്കാം "

അവര്‍ അരികിലെ കസേരയില്‍ ഇരുന്നതും ശ്വേത ചാടിയെണീറ്റു..

"ശ്രീ .. ഞാനും വരുന്നു.. "

"ആരോടെങ്കിലും പറഞ്ഞാല്‍ .."

ഇടയില്‍ കയറി അവര്‍ പറഞ്ഞത് പതിയെയെങ്കിലും‍ കണ്ണില്‍ തീപാറുന്ന നോട്ടമായിരുന്നു..

"നീ വരുന്നുണ്ടോ..?" 

ശ്രീറാമിന്റെ ചോദ്യത്തില്‍ അവര്‍ വഴിമാറി.. എങ്കിലും ആ നോട്ടം ശ്വേതയെ പിന്തുടരുന്നുണ്ടായിരുന്നു..

"എന്താ.. എന്താ പ്രശ്നം.. ആ രണ്ടുമിനിറ്റിനുള്ളില്‍ എന്താ സംഭവിച്ചെ?"

നേരത്തെയെത്തുന്നവര്‍ കോറിഡോറില്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു.. ആരുടെയൊ വിളിക്ക് ചെവികൊടുത്ത് ശ്രീറാം വഴിമാറി പോയി.. എങ്ങോട്ടാണ് പോവേണ്ടതെന്നറിയാതെ ശ്വേത അവിടെ തന്നെ നിന്നു.. പിന്നെ   പലര്‍ക്കുമൊപ്പം ലിഫ്റ്റില്‍ കയറി.. പതിയെ ജീവന്‍ വെക്കാന്‍ തുടങ്ങിയ ഓഫീസ് കെട്ടിടത്തില്‍ അന്നത്തെ തിരക്കിലേക്ക് അവളും ഊളിയിട്ടു..

"രാജ്.. ഞാന്‍ നിന്റെ വിളി പ്രതീക്ഷിക്കുകയായിരുന്നു.. നോക്ക്.. ആദ്യത്തെ തുള്ളിവീണപ്പൊഴെ ഞാന്‍ നിന്റെ വിളികാത്തു.. വൈകുന്നേരം നേരത്തെ എത്തണം.. പിന്നെ.. ഒന്നുമില്ല "

"നീയെന്താ വിളിക്കാഞെ.. "

"തിരക്കാരുന്നു..   .. .. രാവിലെ  മൊത്തം പോയി കിട്ടി..  വന്നിട്ട് ഒന്നും നടന്നില്ല....ഉച്ചക്ക് ശേഷമാ എന്തെങ്കിലും നേരെ ചെയ്തെ"

"എന്തുപറ്റി..?"

"ഇന്ന് അവരെന്റെ കൂടെ ലിഫ്റ്റില്‍ ഉണ്ടാരുന്നു..ഞാന്‍ ആകെ..."

"ആര്.."

"ഓര്‍ക്കുന്നില്ലെ.. അന്ന് ലേഡീസ് വെയ്റ്റിങ് റൂമില്‍ വെച്ചെന്നെ ..."

"എന്നിട്ട്.."

"ഒന്നുമില്ല.. ഞാന്‍ ലിഫ്റ്റില്‍ നിന്ന് ഇറങ്ങി ഓടി.. ശ്രീ കാന്റീനില്‍ ഉണ്ടാരുന്നു.. അവനൊപ്പം  ഇരുന്നു.."

"ഉം.. വേഗം വരണം.. സന്ധ്യയാവാന്‍ നില്‍ക്കണ്ട.."

"വെച്ചൊ.. വെച്ചൊ.. ഞാനെല്ലാം തീര്‍ക്കട്ടെ..

ആദ്യത്തെ മഴ ഇരുട്ടുമായാണെത്തിയത്.. സമയത്തിനു മുമ്പെ രാവെത്തിയപോലെ.. വെള്ളിയാഴ്ച കൂടിയായപ്പോള്‍  പലരും നേരത്തെ വീടണയാന്‍ തിരക്ക് കൂട്ടി..

"ശ്വേതാ...   തീര്‍ന്നൊ.. എനിക്ക് റിപ്പോര്‍ട്ട് അയച്ചെ പോകാവൂ.. നാളത്തെ മീറ്റിങിനുള്ളതാ..."

" ശരി സര്‍ ... ഒരു പത്തു മിനിറ്റ് .. ഞാന്‍ അയക്കാം.. "

ജനലിനു പുറത്ത് കട്ട പിടിക്കുന്ന ഇരുട്ടിനെ നോക്കി അവള്‍ ഉത്തരം നല്‍കി.. ഫോണ്‍ കണ്ടുപിടിച്ചവനെ ഒരു നിമിഷം അവള്‍ ശപിച്ചു.. കോറിഡോറുകളില്‍ താഴും താക്കോലും കലമ്പാന്‍ തുടങ്ങിയിരിക്കുന്നു... വാതിലിനു പുറത്തേക്ക് നീണ്ടുകിടക്കുന്ന വെളിച്ചത്തിന്റെ ചതുരം കണ്ട് കാവല്‍കാരനും തിരിച്ചു പോയിരുന്നു..   ശ്വേത ലിഫ്റ്റിനു നേരെ നടന്ന് പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ കോണി പടികളെ കൂട്ടുപിടിച്ചു..  അങ്ങിനെ ഒരു ദിവസം കഴിഞ്ഞു ഒരാഴ്ചയും..

 എല്ലാവരും വേനല്‍ ചൂടിനെ തകര്‍ത്തെത്തിയ മഴ ആസ്വദിക്കുകയായിരുന്നു... അതുകൊണ്ട് തന്നെ ഫോണ്‍ അടിച്ചപ്പോള്‍‍ ആരെടുക്കണം എന്നര്‍ത്ഥത്തില്‍ അവര്‍ പരസ്പരം നോക്കി..

"ആരാ..."

"ആ.. എല്ലാരും പോയല്ലൊ..."

"എത്തിയില്ലെ... ചോദിക്കട്ടെ"

"ജെയിംസ് .. നീ റൂമുകള്‍ പൂട്ടാന്‍ പോയപ്പോള്‍ ആ ശ്വേതയെ കണ്ടിരുന്നൊ.. അവര്‍ വീട്ടിൽ  എത്തിയിട്ടില്ലെന്ന്"

"അവര്‍ പോയിരുന്നു.. വൈകിയാണ് പോയത്.. രണ്ടാമത് ചെന്നാ ഞാന്‍ മുറി പൂട്ടിയത്"

"അവര്‍ പോയെന്നു പറയുന്നു"

ശ്രീറാമിന്റെ മൊബൈലില്‍ രാജിന്റെ വിളിയെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു... ട്രെയിനിന്റെ വഴികളില്‍ മിസ്കാള്‍ അലെര്‍ട്ട് ആയി മിസ്കാള്‍ ആയി അവസാനം രാജിന്റെ ഭയം നിറഞ്ഞ ശബ്ദം അവനെ തേടിയെത്തി..

"ശ്രീ .. നീ അവളെ വൈകീട്ട് കണ്ടിരുന്നൊ.. അവള്‍ ഇതുവരെ വന്നില്ല"

ആരൊക്കെയൊ കൈമാറി വാര്‍ത്ത പരക്കുമ്പോഴൊക്കെ ശ്വേതയുടെ മൊബൈല്‍ എവിടെയൊ കിടന്ന് മണിമുഴക്കുന്നുണ്ടായിരുന്നു.. രാജ് അവസാന ശ്രമമായാണ് ഓഫീസില്‍ എത്തിയത്...

"ഞാന്‍ രാജ്.. ശ്വേതയുടെ..."

"അവസാനം പോയത് റാണിയല്ലെ..ആറരക്ക്... അപ്പോള്‍ ശ്വേതയുടെ ബൈക്ക് അവിടെ ഉണ്ടായിരുന്നെന്ന്.. ഒന്നു നോക്കാമൊ"

ആരാലും ശ്രദ്ധിക്കപ്പെടാത്ത മൂലയില്‍ അപ്പോഴും ശ്വേതയുടെ ബൈക്ക് ഒതുങ്ങിയിരിപ്പുണ്ടായിരുന്നു..
 അതിനു മുകളില്‍ അവളുടെ റെയിന്‍ കോട്ട് തുറന്നിട്ടിരുന്നു... ഹാന്റിലില്‍ അവളുടെ കൊച്ച് ബാഗ്.. നഷ്ടമായത് മൊബൈല്‍ മാത്രം .. 

"ആറെമുക്കാലിന് എനിക്ക് കിട്ടിയ അവളുടെ മിസ്കാള്‍ ഇറങ്ങിയെന്നതിന്റെ സൂചനയാണ്.. "

രാജിന്റെ ഉറച്ച ശബ്ദം കേട്ടുനിന്നവരുടെ സിരകളില്‍ ഭയത്തിന്റെ തരിപ്പ് കയറി.. നിഴലുകളിലേക്കെല്ലാം കയ്യിലിരുന്ന ടോര്‍ച്ചുകള്‍ വെളിച്ചം തളിച്ചു..

"അവള്‍ ഇവിടം വിട്ടിട്ടില്ല.. "

"പിന്നെ എവിടെ പോവാന്‍ "

"ഇവിടെയുണ്ട്.. ഇവിടെവിടെയൊ"

ഇടറിയ ശബ്ദത്തില്‍ രാജ് അത്രയും പറഞ്ഞ് വീണ്ടും അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു..

ടോര്‍ച്ചിന്റെ വെളിച്ചം പലദിശയില്‍ പരന്നൊഴുകുന്നുണ്ടായിരുന്നു.. ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങള്‍ കൂട്ടിയിട്ടതിന്റെ അടുത്തുനിന്നാണ് അയാള്‍ ഓടിവന്നത്..

"അവിടെ അവിടെ ..ഒരു ഫോണ്‍ അടിക്കുന്നുണ്ട്..  ആ ആക്രികള്‍ കൂട്ടിയിട്ട് ഗോഡൌണിനരികില്‍ "

ആരോ ആക്രമിക്കും എന്നൊരു കരുതലോടെയാണ് എല്ലാവരും അകത്തു കിടന്നത്.. ഉപയോഗിക്കാതെ കിടക്കുന്ന ആ ഗോഡൌണിന്റെ ലൈറ്റ് എവിടെയെന്നു പോലും ആര്‍ക്കും അറിയില്ലയിരുന്നു..

രാജ് വീണ്ടും ശ്വേതയുടെ നമ്പര്‍ എടുത്തു.. അടുത്ത് എവിടെ നിന്നൊ തന്നെ അത് വീണ്ടും അടിച്ചു..


ആരുടേയൊ ടോ‍ര്‍ച്ച്ലൈറ്റ് അവരുടെ മുഖത്താണ് വീണത്.. ചുവന്ന് കുങ്കുമം പരന്നൊഴുകി മുഖം മുഴുവന്‍ ചുവന്നിരുന്നു.. അഴിച്ചിട്ട മുടികൂടിയായപ്പോള്‍ ആ മുഖത്തിന്റെ രൌദ്രത ഒന്നുകൂടി രൂക്ഷമായി..

"നീ എന്താ ഇവിടെ.. പണി കഴിഞ്ഞ് വീട്ടില്‍ പോയില്ലെ"

ജെയിംസ് അവരുടെ നേരെ നടക്കാന്‍ തുടങ്ങിയത് രാജ് തടഞ്ഞു..

"അവള്‍ ഇവിടെയുണ്ട്.. ഇവിടെവിടെയൊ.."

ചിതറി കിടക്കുന്ന സാധനങ്ങള്‍ക്കിടയിലൂടേ പലവഴിയെ എല്ലാരും ‍തിരയാന്‍ തുടങ്ങി...

"അവളെന്റെയാ..."

കയ്യില്‍ ഒരു ഇരുമ്പ് തണ്ടുമായി അവര്‍ ഓടിയടുത്തത് പെട്ടന്നായിരുന്നു.. മുന്‍‌കൂട്ടി കണ്ടെന്നപോലെ ജെയിംസ് അവരെ തടഞ്ഞിട്ടും അവര്‍ ശ്വേതയുടെ അരികിലെത്തി..

"ഇവളെന്റെയാ എന്റെ.."

"ശ്വേതാ.. ശ്വേതാ... "

തുടുത്തു തിണര്‍ത്ത അവളുടെ മുഖത്ത് തട്ടി രാജ് വീണ്ടും വിളിച്ചു.. പാതി തുറന്ന കണ്‍കളാല്‍ അവള്‍ രാജിനെ നോക്കും മുമ്പെ രാജിന്റെ തലയില്‍ അടിവീണിരുന്നു.. ആര്‍ക്കെങ്കിലും തടയാന്‍ കഴിയും മുമ്പെ അവര്‍ ശ്വേത അടക്കി പിടിച്ചു..

"ഇവള്‍ എന്റെയാ. എന്റെ"

അവരുടെ ശബ്ദം ദേഷ്യവുംകരച്ചിലും ചേര്‍ന്ന് വല്ലാത്ത ഭാവമായിരുന്നു.. ചുവന്ന മുഖം ഒന്നൂടെ ചുവന്ന്...

അടുക്കാന്‍ തുടങ്ങുന്ന ഓരോരുത്തരെയും അവര്‍ വിരല്‍ ചൂണ്ടി നിര്‍ത്തി..

"അടുക്കരുത്.. ഇവള്‍ എന്റെയാ എന്റെ.. "

നിറുകയില്‍ നിന്നൊഴുകുന്ന ചോരയില്‍ കാഴ്ചമറയുമ്പൊഴും   രാജ് അത് അവ്യക്തമായി കേട്ടു..