Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..



പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

Thursday, March 7, 2013

അനാദിക്കട



കാലം കുറെ കൂടിയാ ഞാന്‍ കുമാരേട്ടന്റെ കടയില്‍ വീണ്ടും ചെന്നത്.... മുമ്പ് വൈകുന്നേരങ്ങളിലെ കടയില്‍ പോക്ക് എന്റെ ജോലിയായിരുന്നു.. .. .ഇപ്പോഴും ആ കടക്ക് വലിയ മാറ്റമൊന്നും ഇല്ല.. . ഞങ്ങളുടെ അനാദിക്കട :)

പാഴായ (പഴയ ) ഒരു എഴുത്തുകാലത്ത്തിന്റെ ബാക്കി പത്രവും :(



ഒരു കിലോ അരി, നൂറു മുളക്, പത്തു  രൂപക്ക്  പച്ചക്കറി, പിന്നെ ഒന്ന് ചവയ്ക്കാന്‍ വെറ്റിലെം പോകലേം .. നാലും കൂടിയ മുക്കിലെ പലചരക്ക് കടയില്‍ നിന്ന് ഇപ്പോഴും ഈ വായ്ത്താരി ഉയരുന്നുണ്ടാവുമൊ? ഉണ്ടെങ്കില്‍ തന്നെ എത്രകാലത്തേക്ക് .. ? സുന്ദരവും വര്‍ണ്ണശബളവുമായ പാക്കറ്റുകള്‍  ആരുടെയും ശ്രദ്ധയാകര്‌ഷിക്കും വിധത്തില്‍ അവിടെ ഒരുക്കി വച്ചിട്ടുണ്ടവില്ല .. കടയുടെ പേരും ചിഹ്നവും പതിച്ച് യൂണിഫോമില്‌ സുന്ദരന്മാരും സുന്ദരികളും ഒരുപ്ലാസ്ടിക് ചിരിയുമായി അവിടെ ഓടി നടക്കുന്നുമില്ല.. കുറെ ചാക്കുകളും കുട്ടകളും പഴക്കുലകളും ഒക്കെ ഒരു ചെറിയ മുറിയിലും മുന്‍ വശത്തുമായ്  "ഉള്ള സ്ഥലത്തൊക്കെ ഇരിക്ക് " എന്ന മട്ടില്‍ കിടപ്പുണ്ടാവും .. അതിനിടയില്‍ മുഷിഞ്ഞ വേഷമെങ്കിലും മുഷിയാത്ത മുഖവും ചിരിയുമായി ഒന്നോ രണ്ടോ പേര്‌ ഓടിനടക്കുന്നുണ്ടാവും .. മിക്കവാറും അതില്‍ ഒരാള്‌ തന്നെയാവും കടയുടമ .. കണക്കൊരു കീറാമുട്ടിയായ്  നടക്കുന്ന എത്രയോ പത്താം ക്ലാസ്സുകാര്‍ സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്ത ഇവരുടെ മനക്കണക്ക് കൂട്ടലില്‍ അന്തം വിട്ട് നിന്നിട്ടുണ്ടാവും.. കാല്‌കുലേറ്റരും കമ്പ്യൂട്ടരുമായ് അഞ്ചും പാത്തും പതിനഞ്ച് എന്ന കൂട്ടിത്തരുന്ന ഇന്നത്തെ സൂപ്പര്‌ മാര്‍കറ്റ്‌കാര്‍ ഇവരുടെ നാലയല്വക്കത്ത് വരുമോ? താനിവിടത്തെ സ്ഥിരം കസ്റ്റമര്‌ ആണെന്ന് കാണിക്കാന്‍ കാര്‍ഡ് വേണമെന്ന് അനുശാസിക്കുന്ന പുത്തന്‍ കടക്കാര്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. കമ്പ്യൂട്ടര്‌ ബില്ലിന്റെ താഴെ അച്ചടിച്ച് വെച്ചിരിക്കുന്ന ആശംസള്‌ക്ക് വിയര്‍പ്പില്‍ കുതിര്‍ന്ന ആ ചിരിയുടെയും തലയാട്ടലിന്റെയും ഊഷ്മളതയുണ്ടോ ?

സാധനങ്ങള്‍ തൂക്കി പൊതിഞ്ഞ് കണക്കുകൂട്ടുന്നതിനിടയില്‌  അമ്മൂമ്മയുടെ കാലുവേദനയും വീട്ടിലെ മറ്റു വിശേഷങ്ങളും ഒക്കെ ചോദിച്ച് ബന്ധങ്ങള്‍ ഊട്ടിയുരപ്പിക്കുന്നവരായിരുന്നു അവര്‌. ..  അന്തിക്കഞ്ഞിക്കുള്ള അരിയുടെ കൂടെ ഒരല്പം സ്നേഹവും കരുതലും കൂടി പൊതിഞ്ഞു നല്കിയിരുന്നില്ലേ?  അതുകൊട്ണാണല്ലൊ വീട്ടില്‍ ഒരു വിരുന്നുകാരന്‍ വന്നാല്‍ പുറകിലെ  വാതിലിലൂടെ ഓടിച്ചെന്ന്  കുറച്ച് ചായപ്പൊടിയും പഞ്ചസാരയും കടം വാങ്ങാന് നമുക്ക് ധൈര്യം തന്നിരുന്നതും ..അതിനു ക്രെഡിറ്റ് കാര്‍ഡിന്റെ പളപളപ്പൊന്നും വേണ്ടായിരുന്നല്ലൊ.. അവിടെ വിനിമയം ചെയ്യപ്പെട്ടിരുന്നത് അരിയും പരിപ്പും മാത്രമായിരുന്നില്ല, നാട്ടിലെ വിശേഷങ്ങള്‌ (അല്പം പരദൂഷണവും ) കൃത്യമായി കൈമാറുന്ന ഒരു ന്യൂസ് ബ്യൂറോ കൂടിയായിരുന്നു. 

വടക്കേ മുറ്റത്തെ വാഴയിലെ ഒരു കുല പഴമോ അധികം വന്ന നാല് തേങ്ങയൊ അവിടെ കൊടുത്ത്  കാശാക്കുകയൊ സാധനങ്ങള്‌ വാങ്ങുകയൊ ചെയ്യുമായിരുന്നു. ബ്രാന്‍ഡ് ഉല്പന്നങ്ങള്‌ മാത്രം വില്‌കപ്പടുന്നിടത്ത് ഇത്തരം ഒരു സഹായം എങ്ങനെ പ്രതീക്ഷിക്കാന്‍ ! അലക്കിത്തേച്ച കുപ്പായത്തിന്റെ ചതുരവടിവുകളില്‍ ജീവിക്കുന്നമലയാളിക്ക് ഇതെല്ലാം അന്യമാവുകയാണ്‌ .. കിലോ കണക്കിന്‌ സാധനങ്ങള്‍ പാക്കറ്റായി വെച്ചിരിക്കുന്നിടത്ത് ചെന്ന് പത്തു രൂപ പച്ചക്കറി എങ്ങിനെ ചോദിക്കും ? മുഖ്യധാരയില്‍ നിന്ന് പുരം തള്ളപ്പെട്ടവര്‍ ഞെങ്ങിഞെരുങ്ങുന്നിടത്തൊ, ഓണം കേറാമൂലയായ ഏതെങ്കിലും നാട്ടിന്‍ പുറത്തോ അതിജീവനത്തിന്റെ ഭാഗമായി ഈ കടകള്‍ നിലനില്‍ക്കുമായിരിക്കുമല്ലേ ? 

അപ്പോ.. അരി .. എണ്ണ .. സോപ്പ് .. പിന്നെന്താ ?


(കാലമേറെ പഴയതാണ് എന്ന് വെച്ചാല്‍ 2006/7 .. ടൈപ്പ് ചെയ്യുമ്പോള്‍ തിരുത്താന്‍ തോന്നി ചിലയിടതൊക്കെ.. പക്ഷെ ഒരു തിരുത്തല്‍ മാത്രം.... 2 രൂപ പച്ചക്കറി ചോദിക്കുന്നത് ഇത്തിരി കടന്ന കയ്യാവില്ലെ  ഇന്ന് .. അത് കൊണ്ട് മാത്രം )