Tuesday, September 18, 2012

ഭൂമിയുടെ അവകാശികള്‍


ഭൂമിയുടെ അവകാശികള്‍

ഭൂമിയുടെ അവകാശികള്‍  മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..

മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞാനും കുറെ കാവലിരുന്നിട്ടുണ്ട്..  .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതും.. ഒരു വശത്ത് കളിയും മറുവശത്ത് കാവലുമാവുമ്പോള്‍ പക്ഷികള്‍ക്ക് അവരുടെ പങ്ക് സ്വന്തമാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടി വരാറില്ല.. പിന്നെ കോഴികള്‍ താളാത്മകമായി നെല്ലു കൊത്തിത്തിന്നുന്നത് കണ്ടിരുന്ന് രസിക്കുമ്പോള്‍ പുറത്ത് അമ്മയുടെ മുട്ടന്‍ അടി വന്നു വീഴുന്നതും സ്ഥിരം പരിപാടി.. കാക്കകളുടെ കള്ളനോട്ടവും അപ്രതീക്ഷിതമായ ലാന്റിങും ഒന്നും തടയാന്‍ എന്റെ കാവലിനു കഴിയാറുമില്ലായിരുന്നു..  എന്നാലും അരിചേറി വൃത്തിയാക്കുമ്പോള്‍ അടുത്തു കൂടുന്ന കോഴികള്‍ക്ക് അതിലൊരു പങ്ക് അമ്മ എറിഞ്ഞു കൊടുക്കും.. അത് അവരുടെ അവകാശമായിരുന്നിരിക്കാം.. 

വര്‍ഷങ്ങള്‍ക്ക് ശേഷം നഗരത്തിലെത്തിയപ്പോള്‍ ഒരു തമിഴ് ബ്രാഹ്മണരുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി “ഉറുമ്പിനു വെച്ചത്”“ കണ്ടത്.. ഒരു വീടിന്റെ ജനല്‍ മറ്റൊരു വീട്ടിലേക്ക് തുറക്കുന്നത്ര അടുത്തടുത്തായിരുന്നു അവിടെ വീടുകള്‍ ... ആകെയുള്ള ഒറ്റമുറി-വരാന്ത വീട്ടിലും സാളഗ്രാമവും പൂജയുമൊക്കെ യായി ചിട്ടയോടെ ജീവിച്ചിരുന്നവരായിരുന്നു അവര്‍ .... ഒരിക്കല്‍ അവിടെ ചെന്നപ്പോഴാണ് മതിലിനു മുകളില്‍ വെച്ചിരിക്കുന്ന കുറച്ച് അരിമണികള്‍ കണ്ടത്.. ഇതെന്ത് എന്ന എന്റെ കൌതുകത്തിനു മറുപടിയായാണ്  ഉറുമ്പുകള്‍ക്ക് തിന്നാനാണ് അത് വെച്ചിരിക്കുന്നതെന്നു അവിടത്തെ അമ്മ മറുപടി പറഞ്ഞതും..

വീണ്ടും ഇതൊരു കാഴ്ചയായത് രാജസ്ഥാനില്‍ വെച്ചാണ്.. കൂട്ടുകാരിയുടെ സ്ഥിരം വിശേഷമായിരുന്നു വീടിന് അകത്തേക്ക് പോലും കയറിവരുന്ന മയിലുകള്‍ ... അങ്ങോട്ട് വണ്ടി കയറുമ്പോള്‍ എന്റെ പ്രതീക്ഷകളില്‍ ഒന്നായിരുന്നു മയിലിന്റെ തൊട്ടടുത്ത് നിന്നൊരു ഫോട്ടോ.. അതിന്റെ നനുത്ത പീലികളില്‍ ഒരു തലോടല്‍ ..  മൃഗശാലകളില്‍ പോലും മയിലുകള്‍ ദൂരെ നിന്നുള്ള കാഴ്ചമാത്രമായിരുന്നു.. പിന്നെയും അടുത്ത് കണ്ടിരിക്കുന്നത് നാട്ടിലെ കുറ്റികാടുകളില്‍ തന്നെ.. കോളേജുകാലങ്ങളില്‍ രാവിലെത്തെ ബസ്സിനു പോവുമ്പോള്‍ കോതചിറ കാടിനടുത്ത് മിന്നിമറയുന്ന മയിലുകളേ കാണാം.. പക്ഷെ ബസ്സിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവ ഉള്‍വലിയും.. രമേശ്വരം മധുര റൂട്ടിലെ റേയില്‍ പാളങ്ങള്‍ക്കരികിലെ കൊച്ചു മരങ്ങളില്‍ നിറയെ മയിലുകള്‍ ഇരിക്കുന്നത് കാണാം.. ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ മയിലുകളെ ഒരുമിച്ച് കണ്ടിരിക്കുന്നതും അവിടെ തന്നെ.. 

പറഞ്ഞു വന്നത് എന്റെ മയില്‍കാഴ്ചകള്‍ അല്ല.. അവയ്ക്കു കഴിക്കാനായി വെച്ച ധാന്യവും വെള്ളവുമാണ്.. ഇടക്കൊക്കെ അതില്‍ പങ്കു പറ്റാന്‍ പ്രാവുകളും അവിടെ എത്തുന്നുണ്ടായിരുന്നു.. കാണുന്നവരോടൊക്കെ പേരെന്ത് എന്നു ചോദിക്കുന്നതിനെക്കാള്‍ മുമ്പ് ജാതി ചോദിക്കുന്നവരുടെ നല്ല വശം... ഓരോ വീടിന്റ്റെയും ചുറ്റുമതിലില്‍ ചെറിയ പാത്രങ്ങളില്‍ വിവിധതരം  ധാന്യങ്ങള്‍ വെച്ചിരുന്നു; പിന്നെ വെള്ളവും.. അവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒരു മയിലെങ്കിലും ഞാന്‍ താമസിച്ചിരുന്നിടത്ത് വന്ന് ധാന്യം തിന്നുമെന്ന് വിചാരിച്ചു.. ദൂരെ നിന്ന് അവയുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞാന്‍ വരാന്തയില്‍ ഹാജരായി.. പക്ഷെ എന്തൊ ഒരിക്കല്‍ പോലും അവ എന്റെ അടുത്ത് വന്നില്ല .. അടുത്തുള്ള വീടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കും.. ആ ഇടത്തെല്ലാം രണ്ടും മൂന്നും നിലകളുള്ള വലിയ വീടുകള്‍ ആയിരുന്നു..  വഴികള്‍ തോറും കറങ്ങി നടക്കുമ്പൊള്‍ മരകൊമ്പുകളില്‍ ചെറിയ പാത്രങ്ങള്‍ കെട്ടി തൂക്കിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതിലും ധാന്യങ്ങളും വെള്ളവും  തന്നെയാണെന്ന് എന്റ്റെ കൂട്ടുകാരി പറഞ്ഞു...  പിന്നെ ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഭക്ഷണതട്ടുങ്ങളേ തിരഞ്ഞു... 

കേരളത്തിനു പുറത്ത് കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പൊഴാണ്.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കാഴ്ചയുമായിരുന്നു.. വെറും കാഴ്ചയിലെ പുതുമ മാത്രമല്ല, സഹജീവികളോടുള്ള ധര്‍മ്മം കൂടി ആണെന്നു തോന്നി.. 

(ചോരപുരണ്ട മയില്‍ പീലി : ഞാന്‍ ഇപ്പൊ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ്.. അതില്‍ ഒരിടത്ത് ഇങ്ങനെയും ഒരു കാഴ്ച കടന്നു വരുന്നു.. ചിലര്‍ മനുഷ്യരുടെ  തലയറുക്കാന്‍ പഠിപ്പിക്കുന്നത് മയിലുകളുടെ തലവെട്ടിക്കൊണ്ടാണ്.. )

Wednesday, September 12, 2012

ആദരാഞ്ജലികളോടെ..

സര്‍ക്കാര്‍ ഫയലുകളില്‍ ഒരു ഒപ്പിനുള്ള വില ഒരുപാട് വലിയതാണ്.. എന്നെ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാക്കാനുള്ള അനുമതിക്കും ഒരു ഒപ്പുണ്ടായിരുന്നു.. പിന്നെ ജോലിയില്‍ ചേരാനുള്ള സമയം നീട്ടി കൊണ്ടു പോയപ്പോഴും അതിനെല്ലാം സമ്മതം നല്‍കികൊണ്ട് വീണ്ടും ഒപ്പുകള്‍ .. ഇന്നലെ, ചില കാലഘട്ടങ്ങളുടെ കണക്കെടുപ്പില്‍ , ചില വര്‍ഷങ്ങളുടെ കൃത്യമായി ഇഴകീറലുകളില്‍,  ആര്‍ക്കൊക്കെയോ വേണ്ടി പഴയ തിയ്യതികള്‍ പൊടിതട്ടിയെടുത്തപ്പോള്‍, വീണു കിട്ടിയതാണ് ഈ ചിന്തയും.. 

ശ്രീപത്മനാഭന്റെ നാലു ചക്രം എന്നൊക്കെ പറയും പോലെ ഞാനൊരു സര്‍ക്കാര്‍ ഗുമസ്ഥയായത് ശ്രീ കെ ജെ മാത്യു സാറിന്റെ ഒപ്പിന്റെ ബലത്തിലാണ്‍`..കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ ജെ മാത്യു ഐ എ എസ്..  ഗൌരവം നിറഞ്ഞ മുഖവുമായി പോക്കറ്റില്‍ കയ്യിട്ട് ഓഫീസിന്റെ പടികള്‍ കയറിവരുന്ന ഒരു രൂപമാണ് എന്റെ മനസ്സിലുള്ളത്.. ആ വരവില്‍ നാലുപാടും ഒന്നു നോക്കി കടന്നു പോയത് ഒരിക്കല്‍ മാത്രം ഞാന്‍ കണ്ടു..  അനര്‍ഗ്ഗളമായി ഒഴുകുന്ന ആ പ്രസംഗം ഞാന്‍ കേട്ടിട്ടില്ല.. പക്ഷെ കാലങ്ങള്‍ക്ക് ശേഷം പഴകിപിഞ്ഞാന്‍ തുടങ്ങിയ ചിലതാളുകളില്‍ ആ ഭാഷ ഞാന്‍ വായിച്ചെടുത്തു.. ഞങ്ങള്‍ക്ക് തലൈവന്‍‌മാരും തലൈവികളുമാവുന്നവരില്‍ അധികവും ആംഗലേയത്തെ അമ്മാനമാടുന്നവരായിരുന്നു.. എങ്കിലും ഓരോരുത്തരുടെയും കൈകളില്‍ അത് വ്യത്യസ്തവുമായിരുന്നു..

എന്റെ ഔദ്യോഗികജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഐ ഏ എസ് കാരോടൊത്ത് ജോലിചെയ്യാന്‍ കിട്ടിയ അവസരം.. ഓരോരുത്തരില്‍ നിന്നും പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ .. ശ്രീ കെ ജെ മാത്യു സാറിന്റെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടില്ല.. പക്ഷെ സാറിന്റെ പിന്‍‌ഗാമിയുടെ കാലത്ത് ഞാന്‍ എത്തുമ്പോള്‍ കേട്ടതിലധികവും സാറിനെ കുറിച്ചായിരുന്നു.. 

ഇന്നലെ വീണ്ടും ഒരുപാട് പേര്‍ സാറിന്റെ കാലഘട്ടത്തെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു.. ഇന്ന് അന്ത്യദര്‍ശനത്തിനായി എത്തിയ വലിയ ജനാവലിയും വെറുമൊരു കാഴ്ചയായിരുന്നില്ല.. ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു.. 

ആദരവോടെ .. ആദരാഞ്ജലികളോടെ... ഞാനും