Sunday, July 22, 2012

സ്വവര്‍ഗ്ഗാനുരാഗികള്‍

കുന്നും കാടും താണ്ടിയുള്ള വരവിലാണ് ഞാന്‍ കടല്‍ തീരത്തെത്തിയത്..

എത്ര ദൂരം എന്ന എന്റെ ചോദ്യത്തിന് പത്തു നിമിഷം എന്നുമറുപടി...വീട്ടില്‍ നിന്നും കടല്‍ തീരത്തേക്കുള്ള ദൂരമാണത്... ഓട്ടോ വിളിക്കണൊ എന്നൊരു നോട്ടത്തിനു ഞാന്‍ അവള്‍ക്കു നേരെ കണ്ണുരുട്ടി..  സത്യത്തില്‍ അവള്‍ ഏറെ തളര്‍ന്നിരുന്നു.. അവളുടെ കുഞ്ഞാമിയും .. യാത്രയില്‍ പരിചയപെട്ടവര്‍ ഞങ്ങളോട് ചോദിച്ചത് “രണ്ടും ഈ അരയും” കൂടിയാണോ  കാടും മേടും തെണ്ടിയതെന്നാ.. രണ്ടു വയസ്സ് തികയാത്ത കുഞ്ഞാമിയെ എങ്ങിനെ അരയായി കൂട്ടാന്‍ ..  പത്തു ദിവസം നീണ്ട യാത്രയായിരുന്നു ഞങ്ങളുടേത്.. അതിനും മൂന്നു ദിവസം മുമ്പേ ഞാനെന്റെ ഭാണ്ഢം മുറുക്കിയിരുന്നു.. 

മണ്‍‌വഴി താണ്ടി വേലി ചാടി ഏതോ പറമ്പിലെത്തി.. വീണ്ടും വേലി ചാടിയപ്പോള്‍ മുന്നില്‍ ഒരു ഒറ്റയടിപ്പാത.. ഏറെ പോയില്ല.. ഇടവെട്ടിയ വഴിക്കരികില്‍ ഒരു കുഞ്ഞു തോട്.. കുറുകെയിട്ട തെങ്ങിന്‍ തടിയില്‍ ഒരു സര്‍ക്കസ്സ് നടത്തം.. ആരുടെയൊ വിശാലമായ തൊടിയിലെത്തും മുമ്പ് ആരുടേതുമല്ലാത്ത ഒരു പുല്‍തുണ്ട്.. അതില്‍ നിറയെ മേഞ്ഞു നടക്കുന്ന ആടുകള്‍ ... രണ്ടു വയസ്സുകാരിക്ക് ഇതില്‍ പരം എന്തു വേണം സന്തോഷിക്കാന്‍ ... അവള്‍ക്ക് കളിക്കാന്‍ മുട്ടനല്ലാത്ത ഒരു ആടിനെ കൊടുക്കൊ എന്ന് പത്തുവയസ്സ് തികയാത്ത ഇടയന്‍ ചെറുക്കനോട് അമ്മയുടെ അന്വേഷണം.. ഇതെല്ലാം മുട്ടന്മാരാ എന്ന ഇടയന്റെ ഉത്തരത്തിന് ഞങ്ങള്‍ ഇരുവരും മുഖത്തോട് മുഖം നോക്കി.. കാരണം മറ്റൊന്നുമല്ല.. അവന്റെ കയ്യിലുണ്ടായിരുന്ന നാലുകയറിന്‍   തുണ്ടുകളുടെയും അറ്റങ്ങളില്‍ ഓരോ ആടുകള്‍ .. അതില്‍ രണ്ടെണ്ണം മറ്റു രണ്ടെണ്ണത്തിനു മുകളില്‍ കേറാനുള്ള ശ്രമത്തിലായിരുന്നു.. പക്ഷെ ആദ്യം ഞങ്ങള്‍ കാണുമ്പോള്‍ അനുപാതം  വിപരീതമായിരുന്നു.. 

രണ്ടു പേരുടേയും ചിന്തകള്‍ പോയത് ഒരേ വഴിയില്‍ .. കുഞ്ഞിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ഒന്നും മിണ്ടാതെ വിട്ടു.. ആടുകള്‍ സ്വന്തം വീട്ടിലണയും വരെ ഞങ്ങളുടെ കണ്ണുകള്‍ അവയെ സൂക്ഷ്മമായി പിന്തുടര്‍ന്നു.. അവര്‍ ഇണകളെ പരസ്പരം മാറ്റികൊണ്ടിരുന്നു.. ഒപ്പം അംശവും ഛേദവും.. നാലുമുട്ടനാടുകളും തിമര്‍ത്തുകേറുന്നു.. കടലിന്റെ ഇരമ്പല്‍ കേള്‍ക്കും വരെ ഞങ്ങള്‍ മൌനികളായിരുന്നു.. കുഞ്ഞു മാത്രം പുല്‍പരപ്പിനു നടുവിലെ ഒറ്റയടിപ്പാതക്കപ്പുറം മറഞ്ഞു പോവുന്ന ആടുണ്ണികളെ കുറിഞ്ഞു എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു.. 

“ആ മുട്ടനാടുകള്‍ സ്വവര്‍ഗ്ഗാനുരാഗികളാണ്“

എന്റെ പ്രസ്താവനയില്‍ ഒരു ചോദ്യത്തിന്റെ ധ്വനിയുണ്ടായിരുന്നെന്നു തോന്നുന്നു.. അവള്‍ ഉത്തരം പറഞ്ഞത്  “അതെ” എന്നായിരുന്നു.. “ആയിരിക്കാം “ എന്നല്ല;  “ആണോ” എന്നും 

മനുഷ്യനിടയില്‍ പറഞ്ഞു മടുത്ത വിഷയം ഒരു കൌതുകമായി തോന്നിയെങ്കിലും കടലിനു മുന്നില്‍ അത് തിരയായി തിരിഞ്ഞില്ല.. 

പക്ഷെ ഇന്നു മേശപ്പുറത്തെത്തിയ ഔട്ട്ലുക്കിന്റെ കവറില്‍ പള്ളിയും പട്ടക്കാരനും നിറഞ്ഞപ്പോള്‍ അറിയാതെ പുല്‍പ്പരപ്പിലെ ആട്ടിന്‍ പറ്റത്തെ ഓര്‍ത്തു.. മൃഗങ്ങളുടെ ലോകം വെറുമൊരു കാഴ്ചക്കപ്പുറം ഏറെയൊന്നും എന്നെ ആകര്‍ഷിക്കാറില്ല.. എങ്കിലും ഉത്തരം കിട്ടും വരെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുമല്ലോ.