ഇതു ഞാനാ...ഇട്ടിമാളൂ...

Sunday, February 27, 2011

കുരങ്ങുജന്മങ്ങൾ

അതൊരു ഞെട്ടലായിരുന്നു. ഉറക്കത്തിന്റെ ഉൾക്കടലിൽ നിന്നു ഉണർവ്വിന്റെ കൊടുമുടിയിലേക്ക് വലിച്ചെറിയപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു..

“വരാറായിരിക്കുന്നു..“

മനസ്സും ശരീരവും ഒരുമിച്ചാണ് പറഞ്ഞത്. കിടക്കയുടെ വലതു വശം ഇടതുകൈ നീട്ടി തലോടി. ആ ശൂന്യതയിൽ നിറവൊരു പ്രതീക്ഷയൊരുക്കുന്നുണ്ടായിരുന്നു

“ഇനി ഉറങ്ങാനാവില്ല. ഒരുങ്ങണം.“ എന്നോടുള്ള ആജ്ഞകളോട് എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്നത് എനിക്ക് എന്നും സംശയമാണ്

രാവുണർന്നിട്ടില്ലെങ്കിലും ഉറക്കത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി ഉറക്കമില്ല്ലാത്ത നാളുകളാണ്. വീണ്ടും വാൽമീകത്തിനുള്ളിൽ ഒളിക്കും വരെ. വലംതിരിഞ്ഞ്, അഴിഞ്ഞു കിടന്ന മുടിച്ചുരുളുകളെ നെറുകയിൽ കെട്ടിയൊതുക്കി.

മാസങ്ങളായ് അടഞ്ഞു കിടന്ന ജനാലകൾ തള്ളിത്തുറന്നു. ഇരുളിൽ പുതിയ വഴി തെളിഞ്ഞ സന്തോഷത്തിൽ തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചു കയറി. ഒപ്പം ജനലഴികളിൽ അടിഞ്ഞു കൂടിയ പൊടിയും മാറാലയും നാലുപാടും തൂവി. പാടാൻ തെളിഞ്ഞ മൂളിപ്പാട്ട് ചുണ്ടിലൊരു ചിരിയിലൊതുക്കി ഞാൻ മനസ്സിലൊളിപ്പിച്ചു..

പുറത്തേക്കുള്ള വാതിലുകൾ തുറക്കാനുള്ള ശ്രമങ്ങൾ വൃഥാവിലാകുന്നോ എന്ന് ഞാൻ ഒരു വേള സംശയിച്ചു. മറന്നു പോയ ഈരടികൾ ഓർത്തെടുക്കാനുള്ള ശ്രമം പോലെ എന്റെ കൈത്തലങ്ങളാൽ വാതിൽ പാളികൾ അകന്നുമാറി. കറ കറ ശബ്ദത്തിൽ അവ തുറന്നകലുമ്പോൾ പുറത്ത് വെള്ള കീറാൻ തുടങ്ങിയിരുന്നു.. നാളുകൾക്ക് ശേഷം കരിയിലകളടിഞ്ഞ മുറ്റത്ത് മനുഷ്യപാദങ്ങളുടെ സ്പർശം. തൊടിയിലെ പൂക്കൾ ഞാൻ കാണാതെ വിരിഞ്ഞു കൊഴിഞ്ഞവയുടെ എത്രാമത്തെ തലമുറയെന്ന് കണക്കുകൂട്ടാനൊരു ശ്രമം.. എല്ലാം കാണുമ്പൊഴും ഒന്നിലും മനസ്സിലുടക്കാതെ, പ്രതീക്ഷയോടെ വഴിക്കണ്ണു നീണ്ടു പോവുന്നു..

നാളുകൾക്ക് ശേഷം ആ മുറിയിലെ അഴുക്കും പൊടിയും കണ്ണിൽ പെട്ടു. ഉറങ്ങിപോയ ദിനങ്ങൾ ഓർക്കാതെ ഞാൻ ആ വരവിനായ് ഓരോന്നുമൊരുക്കി. ഒപ്പം സ്വയം ഒരുങ്ങി. ഓരോ നിമിഷവും എന്നോട് തന്നെ ഓർമ്മപ്പെടുത്തി,

“വരാറായിരിക്കുന്നു”

പക്ഷെ വരും മുമ്പ് കാത്തു കാത്ത് കണ്ണുകഴക്കും, തലയിൽ ചൂ‍ടിയ മുല്ലപൂവുകൾ കരിഞ്ഞുണങ്ങും; എപ്പോഴും അങ്ങിനെയാണ്. കാത്തിരിപ്പിന്റെ ദൈർഘ്യം കുറക്കാൻ ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.. പതുക്കെ ഓരോന്നും പതുക്കെ.. എന്നിട്ടും ഒരുക്കങ്ങൾ ഓരോന്നോരോന്നായ് തീർന്നുകൊണ്ടിരുന്നു.. ഇടക്കിടക്ക് “ഇനി” എന്നൊരു ചോദ്യം മനസ്സിലെത്തി. “ഇല്ല, വരാറായില്ല” എന്ന് സമാധാനിച്ചു.. ഇവിടെയാണ് എനിക്ക് എന്നെ തന്നെ മനസ്സിലാവാത്തത്, എപ്പോഴാണ് ഞാൻ എന്നിൽ നിന്നും ഇറങ്ങിപ്പോയി മറ്റൊരാളേ കാത്തിരിക്കുന്നതെന്ന്.. എന്റേതുമാത്രമായ ലോകത്തിലേക്ക് മറ്റൊരാളെ ക്ഷണിച്ചു വരുത്തുന്നതെന്ന്..

ഉള്ളം കയ്യിലൊഴിച്ച എണ്ണയെ കൈകുമ്പിളിൽ തടകെട്ടി നിർത്തി.. അതിൽ എന്റെ പ്രതിഫലനത്തെ നോക്കാൻ ധൈര്യം തോന്നിയില്ല.. സ്വന്തം മുഖത്തിന്റെ പ്രതിഫലനം കണ്ടിട്ട് നാളുകളേറെയായിരിക്കുന്നു.. പാകം ചെയ്ത എണ്ണ നെറുകയിൽ ചേർക്കുമ്പോൾ നേർത്ത
തണുപ്പായി അലിഞ്ഞിറങ്ങി.. പിന്നെ പതിയെ ഓരോ മുടിയിഴയായ് പേർത്തെടുത്ത് ഞാൻ കഥകൾ ചൊല്ലി.. അപ്പൊഴും ചുണ്ടിന്റെ കോണുകളിൽ രാവിൽ പൂത്തുലയാൻ പോവുന്ന കാണാത്ത കേൾക്കാത്ത കഥകളുടെ പ്രതീക്ഷയിൽ ഒരു പാതിചിരി ബാക്കിയായ്.


-----
കേട്ടത് ശരിതന്നെയൊ എന്നതിൽ സംശയമുണ്ടായിരുന്നില്ല.. സംശയം മുഴുവൻ അതെങ്ങനെ ഉൾക്കൊള്ളും എന്നതിലായിരുന്നു.. വിടവുകളില്ലാതെ കാത്തിരിപ്പുകളില്ലാതെ എന്നുമൊന്നിച്ച്.. കഥ പറയുന്ന മണങ്ങളും അടയാളങ്ങളും പേറിയെത്തുന്ന യാത്രകൾ ഇല്ലാതെ എന്നും എന്റെ വിയർപ്പുഗന്ധവും ഞാനേൽപ്പിക്കുന്ന ക്ഷതങ്ങളും മാത്രം ..

“നിനക്ക് സന്തോഷമായില്ലെ”

ഉത്തരങ്ങളില്ലാതെ പിന്‌വാങ്ങുമ്പോൾ അയാൾ എന്നെ തടഞ്ഞു നിർത്തി താടി പിടിച്ചുയർത്തി.. കണ്കോണിൽ തിളങ്ങി നിന്നത് സന്തോഷാശ്രുവെന്ന് തെറ്റിദ്ധരിച്ച് എന്നെ ചേർത്തു പിടിച്ചു..

“എന്റെ മണം മാത്രം .. എന്റെ മണം മാത്രം” ... പിറുപിറുക്കൽ അയാൾ കേട്ടുവോ?

തള്ളിമാറ്റിയപ്പോൾ എന്താവാം അയാൾ കരുതിയത്.. വെറും അഭിനയമെന്നോ? .. കൺ തുടച്ച് അയാൾ ഉപേക്ഷിച്ച ഭാണ്ണ്ഡത്തുണികളും വസ്ത്രങ്ങളും പെറുക്കിയെടുത്തു.

“എല്ലാം കൊണ്ടോയി കത്തിച്ചേക്ക്” നല്ല ഉറപ്പിൽ അല്പം അലിവു ചാലിച്ച ശബ്ദത്തിലായിരുന്നു അത് പുറത്തു വന്നത്..

വരവറിയും പോലെ തിരിച്ചുപോക്കും ഞാൻ തന്നെയാണ് ആദ്യം അറിയുന്നത്.. ഉണർന്നു കത്തുന്ന ഓരോ അംഗവും തണുത്തുറയാൻ തുടങ്ങും.. അവശേഷിക്കപ്പെടുന്ന അടയാളങ്ങൾ എന്റേതു മാത്രമാവും.. മണങ്ങൾ മടുത്തു തുടങ്ങും.. പരസ്പരം പറയാതെ ഞങ്ങൾ തമ്മിൽ തിരിച്ചറിയും.. എപ്പൊഴാണ് അയാൾക്ക് യാത്രപോവാൻ തോന്നുന്നതെന്ന് പലപ്പൊഴും ചോദിക്കാൻ ആഗ്രഹിച്ചു.. പക്ഷെ ഒരിക്കലെങ്കിലും ആ ഒരു ചോദ്യത്തിൽ അയാൾ തന്റെ യാത്രകൾ വേണ്ടെന്ന് വെച്ചാലൊ എന്ന ഭയത്തിൽ ആ ചോദ്യം എന്നിൽ തന്നെ അടക്കി. .

അയാളുടെ യാത്രകളില്ലാതെ എന്റെ ജീവിതം എന്തെന്നതിനെ കുറിച്ചുള്ള ചിന്തയിൽ തന്നെ എന്റെ ഓരോ അണുവും മരവിക്കാൻ തൂടങ്ങും.. കാരണം അവിടെയാണ് ഞാൻ പുനർജ്ജനിക്കുന്നത്.. അയാളൊഴിഞ്ഞ ഗർഭഗൃഹത്തിൽ..

അയാളുടെ ഓരോ യാത്രയിലും ഭാണ്ണ്ഡക്കെട്ടിന്റെ നേർത്ത നിറം ദൂരേ ചെമ്മൺ പാതയിൽ അലിഞ്ഞു ചേരുന്ന നിമിഷം ഞാൻ പടിവാതിൽ അടച്ചു ഭദ്രമാക്കും.. മറ്റൊരു ഉറക്കകാലത്തിനുള്ള തയ്യാറെടുപ്പായി, മറ്റൊരു തരത്തിൽ അതാണെന്റ്റെ ഉണർവ്വുകാലം.. പുറത്തേക്ക് തുറക്കുന്ന കിളിവാതിലുകളേ പോലും ഞാൻ അടച്ചുവെക്കും.. പിന്നെ ഉടയാടകളൊന്നൊന്നായി അഴിച്ചു പറത്തും.. അടച്ചിട്ട കൂട്ടിനുള്ളിൽ ഞാൻ സ്വതന്ത്രയാവും. ഇത് എന്റെ മാത്രം ലോകമാവും.. അയാളുടെ യാത്രക്കു മുമ്പ് വലിഞ്ഞു മുറുകാൻ തുടങ്ങിയ തന്ത്രികളെ ഞാൻ മീട്ടിയുണർത്തും.. എനിക്കു മാത്രം കാണാൻ കേൾക്കാൻ സ്വയം ഒരു രാഗമാവും.. അതിൽ മതിമറന്ന് ഞാൻ ഉറങ്ങും.. ഒരു കുഞ്ഞു കാറ്റിന്റെ അലോസരം പോലുമറിയാതെ.. മറ്റൊരു ഞെട്ടലിൽ ആ തിരിച്ചു വരവ് അറിയും വരെ..
അതൊരു തുടർച്ചയാണ്.. കാലങ്ങളായുള്ള തുടർച്ച..

പുതുപെണ്ണിന്റെ മോടിമാറും മുമ്പായിരുന്നു അയാളുടെ ആദ്യത്തെ യാത്ര.. എന്റെ രാവുകളെ ചവിട്ടിമെതിച്ചവൻ വരും രാവുകളിൽ എങ്ങിനെ ഉറങ്ങുമെന്ന് ഞാൻ അന്ന് ആവലാതിപെട്ടു.. പക്ഷെ തനിച്ചായ നിമിഷം മുതൽ ഭയത്തേക്കാൾ ഒറ്റപ്പെടലിനേക്കാൾ തിരിച്ചറിയാനാവാത്ത ഒരു സന്തോഷം എന്നെ വന്നു മൂടാ‍ൻ തൂടങ്ങി.. ആ ഒരു യാത്ര ഞാനായിരുന്നു കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന്
ഉള്ളിലിരുന്ന് ആരോ പറയാൻ തുടങ്ങി .. എന്റെ ശരീരം ചിന്തകൾ നിഷ്ഠകൾ, എല്ലാത്തിന്റെയും അധിപതി ഞാൻ മാത്രമാവുന്നത് എന്റേതുമാത്രമായ ഉണർവോടെ ഞാൻ തിരിച്ചറിഞ്ഞു.. നഷ്ടമായ ഉറക്കത്തെ വാശിയോടെ തിരീച്ചു പിടിച്ചു.. ഉറക്കം, അത് എത്രനാൾ എവിടെ വരെയെന്ന് ഞാൻ പോലും അറിഞ്ഞില്ല.. പങ്കിടലുകളില്ലാതെ ഞാൻ ഞാൻ മാത്രമാവുന്ന അവസ്ഥ..പക്ഷെ ഒരു പാതിരാത്രിയിൽ ഒന്നു മല്ലാത്ത നേരത്ത് ഞെട്ടിയുണർന്നപ്പോൾ, അപ്പോഴാണ് ഭയന്നത്. ആദിയിലെ പോലെ ഒരു തിരതള്ളലിൽ എന്തിന്റെയൊ മാറ്റമറിഞ്ഞു... ഇറങ്ങിപ്പോയതിനെ തിരിച്ചുവിളിക്കാൻ, കൈനീട്ടി സ്വന്തമാക്കാൻ.. എനിക്ക് തന്നെ നിശ്ചയമില്ലാതെ എന്നെ മറ്റൊന്നിനാൽ നിറയ്ക്കാൻ.. അതുവരെ ഞാൻ നെഞ്ചോട് ചേർത്തിരുന്ന പലതും പൊടിയണിഞ്ഞതാവുന്നത് ഒരു നിമിഷത്തിന്റെ മാറ്റമായിരുന്നു.. പിന്നെ കടന്നു പോയ ദിനങ്ങളേ തൂത്ത് തുടച്ച് ഇന്നിലേക്ക് മിനുക്കി എടുക്കലായിരുന്നു.. പക്ഷെ അതിന്റെ രഹസ്യമറിയാൻ ആ രാവിൽ ലോകമുറങ്ങുമ്പോൾ മറ്റൊരു യാമമുണരണമായിരുന്നു..

വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞത് കാറ്റായിരുന്നു.. ആദ്യം അയാളുടെ ഗന്ധം.. പിന്നെ അതിൽ ആ യാത്രയിൽ കലർന്ന മറ്റനേകം ഗന്ധങ്ങൾ.. അതിൽ ഓരോന്നും ഞാൻ വേർത്തിരിച്ചറിഞ്ഞു.. അടുക്കും തോറും ഇരുളിൽ ആ രൂപം തെളിഞ്ഞു വന്നു.. മുഖത്തേക്കാൾ തെളിമയോടെ ശരീരത്തിൽ നിറയുന്ന അടയാളങ്ങൾ.. അതിലെവിടെയും ഞാനില്ലായിരുന്നു.. മണവും ഗുണവുമറ്റ് ചുവരിലൊരു അടയാളമായി
ഞാൻ..

പടർന്നുകേറി കൊടുങ്കാറ്റുപോലെ ചുഴറ്റിയെറിഞ്ഞ് ഉയർച്ചതാഴ്ചകളിൽ കൂലം കുത്തുമ്പൊഴും ഞാൻ ഒന്നു മാത്രമേ അറിഞ്ഞുള്ളു.. ഓരോ അടയാളത്തിന്റെയും ശരിയായ അതിരുകൾ, ഓരോ ഗന്ധത്തിന്റെയും നേരായ ചേരുവകൾ.. ഓരോന്നായി പിഴുതെറിയുമ്പൊഴേക്കും
എനിക്ക് തന്നെ മടുത്തിരുന്നു.. എന്റെ മാത്രം മണങ്ങൾ എന്റെ മാത്രം അടയാളങ്ങൾ.. ഉറക്കം കീഴടക്കിയ പുലരിയൊന്നിൽ പാതി തുറന്ന കൺകോണിലൂടെയാണ് ഞാനത് കണ്ടത് .. പൊടിപിടിച്ച ഭാണ്ഡമൊരുക്കി അയാൾ യാത്രക്കൊരുങ്ങുന്നു..

“വേഗം വരാം”..

ഇനി തുടർച്ചകളാണ്.. കാലങ്ങളായുള്ള തുടർച്ച

----


കത്തിത്തീരുന്ന പഴം തുണികളിൽ ഒന്നു മാത്രം തീയേൽക്കാതെ കിടന്നു..
രാവിൽ അയാളെന്നോട് കളിവാക്ക് പറഞ്ഞു.. എങ്കിലും ഒരുനാളും യാത്രപോവില്ലെന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചുകൊണ്ടിരുന്നു.. ഏറെവൈകി അയാൾ എന്നെ വിട്ട് ഉറക്കത്തെ പുണരുമ്പൊഴും ഞാൻ ഉണർന്നു കിടന്നു.. ശരീരം ഉറങ്ങിയും..

എന്റെതല്ലാത്ത അടയാളങ്ങൾ ഒന്നും ബാക്കിയില്ലെന്നറിഞ്ഞിട്ടും ഞാനൊന്നു കൂടി ആ അലസമായ ഉറക്കം നോക്കി.. നെറ്റിയിൽ മൂക്കിൻതുമ്പിൽ ചുണ്ടുകളിൽ തെന്നി തെന്നി നീങ്ങിയ എന്റെ ചൂണ്ടുവിരൽ തൊണ്ടക്കുഴിയിൽ അറിയാതൊന്നമർന്നുപോയി..

പുറത്തേക്കുള്ള ഓരോ പഴുതും അടച്ചു ഭദ്രമാക്കി.. പുറം ലോകവുമായി കൊടുക്കൽ വാങ്ങലില്ലാതെ തന്നിൽ തന്നെ ഒതുങ്ങാൻ ഈ മുറിക്കറിയാം.. അവനവനിൽ അലിയുന്ന അത്ഭുത വിദ്യ.. വർഷങ്ങളായി ഇതായിരുന്നു എനിക്ക് പുനർജ്ജന്മങ്ങൾ ഒരുക്കിയിരുന്നത്.. ഇത് പുനർജ്ജനികളില്ലാത്ത ആദ്യത്തെ ജന്മമാണ്.

പുലരി തുടുക്കും മുമ്പെ ഞാൻ ഭാണ്ഡമൊരുക്കി.. ഇതു മാത്രം കത്താതെ ബാക്കി കിടന്നത് എനിക്ക് വേണ്ടിയാവണം.. പുറം വാതിൽ പൂട്ടി താക്കോൽ ചുഴറ്റിയെറിഞ്ഞു.. ദൂരെയേതൊ പുല്പടർപ്പിൽ വീഴുന്നശബ്ദം ഞാൻ ഗണിച്ചെടുത്തു... ഉള്ളിലെത്തിയ ശേഷം ആദ്യമായി ഞാൻ
പടിവാതിൽ തുറന്നിറങ്ങി..

വീണ്ടും ഞാനാ തുടിപ്പറിഞ്ഞു.. എന്നെ കാത്ത് പുതിയ ഗന്ധങ്ങൾ അടയാളങ്ങൾ..

Labels:

posted by ഇട്ടിമാളു at Sunday, February 27, 2011

16 Comments:

പുനർജ്ജ്ന്മമില്ലാത്ത ജന്മമാവട്ടെ...

Sunday, February 27, 2011  

Good story,and your style is very good.expecting more and more such posts.
thanks and warm regards.

Monday, February 28, 2011  

അടയാളങ്ങളെ തിരിച്ചുപിടിക്കൂ.
നൈസ്
:-)

Monday, February 28, 2011  

മാളൂസേ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു കഥ...അതിന്റെ സന്തോഷം..വ്യത്യസ്തമായ വിഷയം..പുതിയ ഗന്ധങ്ങളും അടയാളങ്ങളും തേടിയുള്ള യാത്ര.ഇങ്ങനെ ഒരു പെണ്‍മനസ്സോ എന്ന ചോദ്യം ബാക്കിയാണ്?

Monday, February 28, 2011  

പങ്കിടലുകളില്ലാതെ ഞാൻ ഞാൻ മാത്രമാവുന്ന അവസ്ഥയ്ക്കുവേണ്ടിയുള്ള കാത്തിരുപ്പുകൾ...
നല്ല കഥ!.

Monday, February 28, 2011  

Nice One

Best Wishes

Monday, February 28, 2011  

kollam maluu.. ee story enikkishtayii... eniyum ithupolathe katathal njangal prethikshikkunnu....

Monday, February 28, 2011  

കൊള്ളാം, നല്ല ചിന്ത.
നല്ല കഥ.

Wednesday, March 02, 2011  

കഥ നന്നായി.

Wednesday, March 02, 2011  

നന്നായിരിക്കുന്നു...! ആശംസകള്‍

Wednesday, March 02, 2011  

ആത്മരതിയില്‍ മുഴുകുന്ന ഒരു വ്യക്തിത്വം. നിരാകരണത്തെ ചെറുക്കുന്ന ഒരു പ്രതിരോധ തന്ത്രമാണ് ഈ കഥയില്‍ ആത്മരതി. പക്ഷേ ഉള് വലിയലിനെ മഹത്വ വല്കരിക്കുമ്പോള്‍ കഥാകൃത്തുമായി യോജിക്കാന്‍ കഴിയില്ല.

Thursday, March 03, 2011  

ഫാന്റസിയുടെ കടുംവർണത്തിൽ മുക്കി എഴുതിയിരിക്കുന്നു..;)

Tuesday, March 08, 2011  

ഉള്ളിനുള്ളിലെ ലോകം. ഹൃദ്യം.

Tuesday, March 08, 2011  

മഹത്തരം പറയാതിരിക്കാനാവില്ല . ഒരുപാട് ഇഷ്ട്ടമായി ഈ കഥ

Wednesday, April 13, 2011  

നല്ല കഥ, വായിച്ചു. ഇഷ്ടമായി

Sunday, July 10, 2011  

ഷാനവാസ്.. നല്ലവാക്കുകൾക്ക് നന്ദിയുണ്ട്

ഉപാസന.. ശ്രമിച്ചുകൊണ്ടിരിക്കുന്നു

ശ്രീദേവി .. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല

ജാസി.. അതെ.. അങ്ങിനെ തന്നെ..

the man to walk with .. സന്തു... ജയൻ.. ഏറനാടൻ.. കൊച്ചുരവി.. പ്രിയാ... നന്ദി

ഭാനു.. ഉൾവലിയലാണൊ ഇത്.. അതോ തോട് പൊട്ടിക്കലോ ?

ലേഖാ.. കടും വർണ്ണങ്ങൾ തന്നെ.. :)

ഒരില വെറുതെ .. ഒരു പാട് ലോകങ്ങളിൽ ഒന്നുമാത്രം

ജയിംസ് സണ്ണി പാറ്റൂര്‍.. നന്ദി..

Thursday, July 14, 2011  

Post a Comment

Links to this post:

Create a Link

<< Home