Monday, March 23, 2009

കുഞ്ഞാടിനൊന്നു കുമ്പസാരിക്കണം..

ഇന്നലെ ഞായറാഴ്ചയായിരുന്നു.. എന്നിട്ടും കുഞ്ഞാടിന്നലെ പള്ളിയില്‍ പോയില്ല, കുര്‍ബാന കൈക്കൊണ്ടില്ല..അമ്പത് നൊയമ്പാണ്, എന്നിട്ടും..

ഓര്‍മ്മവെച്ച് പള്ളിയില്‍ പോവാന്‍ തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ ആറ് മണിക്ക് കുര്‍ബാന കൂടുന്നതാ.. ഞായറാഴ്ച കുര്‍ബ്ബാന മുടങ്ങുന്നതിനെ പറ്റി ആലോചിക്കാനെ വയ്യാ.. എന്നിട്ടും ഇന്നലെ അവള്‍ പള്ളിയില്‍ പോയില്ല..

അമ്പത് നൊയമ്പിന്റെ പേരും പറഞ്ഞ് വെള്ളവും വായുവും കൂടി നിര്‍ത്തിയാലൊ എന്ന കഠിനചിന്തയിലാ.. പരീക്ഷാക്കാലമായതിനാല്‍ മാത്രം ജീവന്‍ കടക്കാന്‍ കഴിക്കുന്ന ഭക്ഷണം കൂടി ഇന്നലെ ഒഴിവാക്കി മുറിയില്‍ വാതിലടച്ചിരിപ്പാ..

കന്യാസ്ത്രീകളും അച്ചന്‍മാരുമൊക്കെ കെട്ടുകണക്കിനുള്ള തറവാട്ടിലെ സന്തതിക്ക് അവരേക്കാള്‍ വിശ്വാസം ഇത്തിരി കൂടിപോയൊ എന്നൊരു സംശയമെ ഉള്ളു.. അങ്ങനെയുള്ള അവളിന്ന് പള്ളിയില്‍ പോയില്ലെന്നുവെച്ചാല്‍..

കുറയേറെ കുത്തിചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇത്രമാത്രം..

"എനിക്കൊന്ന് കുമ്പസാരിക്കണം.. "

"എല്ലാ വെള്ളിയാഴ്ചയും കുമ്പസാരിക്കുന്നതല്ലെ"

"അതെ .. മിനിഞ്ഞാന്നും പോയി.. എന്നാലും ഇപ്പൊ എനിക്കൊന്നു കുമ്പസാരിക്കണം.."

ദൈവമെ ഈ കുഞ്ഞാട് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചൊ എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും അവളോട് മുഖത്ത് നോക്കി ചോദിക്കാന്‍ ഒരു വിഷമം..

"ഇന്ന് ഞായറഴ്ചയല്ലെ.. വൈകീട്ട് അച്ചന്‍‌മാര്‍ ആരെങ്കിലും കാണുമൊ ആവോ.. എന്തായാലും നമുക്ക് പോയി നോക്കാം"

"അയ്യൊ അച്ചന്‍‌മാരോട് കുമ്പസാരിക്കണ്ട.. "

അവളുടെ ഉച്ചത്തിലുള്ള പ്രതികരണത്തില്‍ ഞാനൊന്നു ഞെട്ടിയെന്നതാ സത്യം...

എന്നാലും അവളുടെ മുഖത്തെ പകപ്പ് കണ്ടപ്പോള്‍ സംഗതിയത്ര പന്തിയല്ലെന്ന് തോന്നി..

"എങ്ങിനാ അച്ചന്‍മാരോട് കുമ്പസാരിക്കാ.. കുമ്പസാരിച്ചിട്ടും കാര്യമൊന്നുമില്ല.. കോളേജ് കാലത്ത് കുര്‍ബാന സ്വീകരിച്ചിരുന്നത് ആ കോട്ടൂരച്ചന്റെ കയ്യില്‍ നിന്ന്.. മരിച്ച് പോയ അഭയ പറയാതിരുന്നതെന്തെന്ന് ഇനി ഇപ്പൊ പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ല.. എന്നാലും ആ അച്ചന്റെ മുനില്‍ കുമ്പസാരിച്ചതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കും... ഇപ്പൊ ജെസ്മി സിസ്റ്റര്‍ എഴുതിയിരിക്കുന്നത്.. "

"അപ്പൊ അത് നീ വായിച്ചൊ..?"

"ഇന്നലെ രാത്രി ഉറക്കമൊഴിച്ച് വായിച്ചു.. പിന്നെ ഒന്നും പഠിച്ചില്ല... "

അങ്ങനെ വരട്ടെ അപ്പൊ അതാണ് കാര്യം.. ഇപ്പൊ കുമ്പസാരിക്കാന്‍ തോന്നുന്നത് എനിക്കാ.. ദൈവമെ ഈ പാപം ഞാന്‍ എവിടെ കൊണ്ടെ കളയും. പുസ്തകം വായിപ്പിച്ച് ഒരുത്തിയെ വഴിതെറ്റിക്കാന്ന് വെച്ചാല്‍.. നല്ലൊരു കുഞ്ഞാടാരുന്നു..

എന്നാലും ഈ പാപത്തില്‍ ആദ്യപ്രതി ഞാനല്ല.. അവളുടെ ബന്ധുക്കാരന്‍ അച്ചന്‍ തന്നെ.. അങ്ങ് വടക്കുകിഴക്കെങ്ങൊ ആദിവാസികളെ മെരുക്കാന്‍ പോയ അങ്ങേരാണ് ഈ പുസ്തകം വാങ്ങി അയക്കാന്‍ അവളെ വിളിച്ച് പറഞ്ഞത്.. (അല്ല അച്ചനെന്തിനാണാവോ ഈ പുസ്തകം വായിക്കാന്‍ ഇത്ര തിരക്ക്.. അതെന്തൊ ആവട്ടല്ലെ.. !!!)...അവള്‍ പുസ്തകം വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെയാവാം ഇതിനവളേ തിരഞ്ഞെടുത്തതും.. പുസ്തകത്തില്‍ വായിച്ചതും പിന്നെ പത്രത്തില്‍ വന്നതും അതും ഇതും എല്ലാം കൂടി വൈകുന്നേരത്തെ വട്ടമേശയില്‍ വിളമ്പുമ്പോള്‍ അവള്‍ ഇത് വായിക്കുമെന്നൊ ഇങ്ങനെ തലതിരിയുമെന്നൊ ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല.. കര്‍ത്താവെ എന്നോട് പൊറുക്കേണമെ..