Thursday, January 22, 2009

തയ്പിറന്താല്‍ ...

പുതപ്പില്‍ നിന്നും പുറത്തു ചാടിയ നെറ്റിയിലെ തണുത്ത സ്പര്‍ശം ഉറക്കത്തെ വലിച്ചെറിയാന്‍ മാത്രമുള്ളതായിരുന്നു.. അവധി ദിനത്തിന്റെ ഏറ്റവും വലിയ ഔദാര്യമാണ് രാവിലത്തെ ഉറക്കം.. അമ്മയുടെ വഴക്കൊക്കെ ഒരു വശത്ത് നടക്കും. അതിനിടയിലാ അവന്‍ വന്നെന്നെ ഉണര്‍ത്തിയത്.. കണ്ണുതുറന്നപ്പോള്‍ ചുമരിലെ കലണ്ടര്‍ ഇളകിയാടുന്നുണ്ട്.. തല പുറകിലേക്ക് ചെരിച്ച് നോക്കുമ്പോള്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു.. ‍ എങ്ങിനെയാണ് അകത്തു കടന്നത്.. ഇളക്കം നിലക്കാന്‍ തുടങ്ങിയ ചിത്രകലണ്ടര്‍ ഒന്നൂടെ ഇളകിയുലഞ്ഞു.. ആഹാ.. പോയില്ലായിരുന്നല്ലെ.. അയയില്‍ തൂങ്ങിയാടുന്ന ഉടുപ്പുകള്‍ക്കിടയിലാവാം ഒളിച്ചിരുന്നത്.. പറന്നകലും മുമ്പ് ജനാലകള്‍ ആഞ്ഞടച്ചു.. ഇനിയാരും കാണേണ്ടെന്നു കരുതിയാവാം.. കള്ളന്‍... എന്നാലും ജനാലപഴുതിലൂടെ അമ്പഴത്തിലകള്‍ കുലുങ്ങി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഒപ്പം മുവാണ്ടന്‍ മാവിനോട് എന്തൊ സ്വകാര്യം പറയുന്നുമുണ്ട്.. വേറെ ആരൊക്കെ കണ്ടുവൊ ആവൊ..

വാതില്‍ തുറന്ന് വരാന്തയില്‍ ഇറങ്ങുമ്പോള്‍ അവന്‍ അവിടെ ചുറ്റി പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.. ഇടക്കെപ്പൊഴൊ അറിയാത്ത മട്ടില്‍ ഒന്നു തട്ടി കടന്നുപോയി.. അവനെന്തൊരു തണുപ്പാ.. മുറ്റത്തിറങ്ങിയപ്പോള്‍ ഓപ്പോള്‍ അടിച്ചു വൃത്തിയാക്കിയയിടമൊക്കെ അവന്‍ ഇലകള്‍ പറിച്ചെറിഞ്ഞിരിക്കുന്നു.. തെക്കെ അതിരിലെ തേക്കിന്റെ ഇലകള്‍ വടക്കെ മുറ്റത്ത്.. എങ്കിലും എന്നെ കാണാതെ എവിടെയൊ മറഞ്ഞിരിക്കുകയാണ്.. പല്ലുതേക്കാന്‍ കുടുക്കയില്‍ നിന്ന്‍ ഉമിക്കരിയെടുക്കുമ്പോള്‍ അവന്‍ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒളിച്ചും പതുങ്ങിയും വരുന്നുണ്ടായിരുന്നു.. ചുണ്ടോളമെത്തിയ ചിരി കഷ്ടപ്പെട്ട് മറച്ചു പിടിച്ചു.. അടുത്തെത്തിയതും കയ്യിലെ ഉമിക്കരി മുഴുവന്‍ അവന്‍ അടിച്ചു പറത്തി.. ദുഷ്ടന്‍..

അമ്മ അകത്തു നിന്ന് ആരെയൊ ശകാരിക്കുന്നുണ്ട്.. ഉണക്കാനിട്ട തുണികള്‍ പറത്തി വിട്ടതിന്.. അകത്തേക്ക് പൊടിയടിച്ച് കയറ്റിയതിന്.. കുറെ കഴിഞ്ഞപ്പൊഴാണ് അത് അവനായിരുന്നെന്ന് മനസ്സിലായെ.. അടുത്തൊന്നും അനക്കം കേള്‍ക്കുന്നില്ല .. എന്റെ മനസ്സു വായിച്ചെന്നോണം അവന്‍ താന്‍ ഇരുന്ന പുളിയന്‍ മാവിന്റെ കൊമ്പ് പിടിച്ച് കുലുക്കി.. കാണാത്ത ഭാവത്തില്‍ ഭാവത്തില്‍ ഞാന്‍ വായിച്ചിരുന്ന പത്രത്തില്‍ തലകുനിച്ചിരുന്നു.. വാര്‍ത്തകളില്‍ കണ്ണുടക്കാതെ ഞാന്‍ ഇടംകണ്ണിട്ട് അവന്റെ സാന്നിധ്യം അന്വേഷിച്ചു.. ശ്രദ്ധതെറ്റിയ ഒരു നിമിഷം എന്റെ കയ്യിലെ പത്രം ഇല്ലിക്കൂട്ടത്തിലേക്ക് അടിച്ചു പറത്തി..

എണ്ണതേച്ചു കുളിച്ചിട്ടും തൊലിപ്പുറം ആമക്കാവ് പാടം പോലെ വരണ്ടിരിക്കുന്നു.. ചെമ്പന്‍ മുടിയില്‍ നോക്കി അമ്മ കലിപ്പിക്കുന്നു... കാറ്റുകാലായിട്ടും അതിലിത്തിരി എണ്ണതേക്കാതെ ഓരോ വേഷം കെട്ട്.. റേഡിയോയിലെ പാട്ടും കേട്ട് ഉച്ചക്കൊരു മയക്കം.. അത് പടിഞ്ഞാറെ തിണ്ടത്തു തന്നെ വേണം.. മരങ്ങള്‍ക്ക് പുറകില്‍ നിന്ന് അവന്‍ ഇടക്കിടക്ക് ചൂളം വിളിച്ചു.. കേട്ടിട്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കിടന്നു.. അടുത്തു വന്ന് തൊട്ട് വിളിച്ചിട്ടും ഞാന്‍ എണീക്കാത്തോണ്ടാവാം അവന്‍ പിണങ്ങി പോയത്... നല്ലൊരു പാട്ടില്‍ രസിച്ചു കിടക്കുമ്പോള്‍ പുറകില്‍ അവന്‍ ബഹളം വെക്കാന്‍ തുടങ്ങി.. ദേഷ്യത്തില്‍ റേഡിയൊ തട്ടി മുറ്റത്തിട്ട് അവന്‍ അമ്മയുടെ കണ്ണില്‍ പെടാതെ ഓടി പോയി.. ചിതറി തെറിച്ച കഷണങ്ങള്‍ പെറുക്കികൂട്ടുമ്പോള്‍ ഒരു വശത്ത് അമ്മയുടെ ശകാരം.. മറുവശത്ത് അവന്റെ കളിയാക്കിച്ചിരി..

ഉച്ചവെയില്‍ താണപ്പോള്‍ ഓപ്പോള്‍ കരിയിലകള്‍ അടിച്ചു കൂട്ടാന്‍ തുടങ്ങി.. തെക്കോട്ടടിക്കുമ്പോള്‍ വടക്കോട്ടോടുന്ന ചപ്പിലകള്‍ക്കു പുറകിലിരുന്ന് അവന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.. ഓപ്പോള്‍ കൂനകൂട്ടിയ ഇലകള്‍ക്ക് മീതെ പറന്നു പോവാതിരിക്കാന്‍ തെങ്ങിന്റെ ഓല എടുത്തു വെച്ചു.. വൈകുന്നേരത്ത് തിരിവെച്ച് അമ്മ തിരിഞ്ഞില്ല; അതിനു മുമ്പെ ഊതി കെടുത്തി.. അമ്മയുടെ ദേഷ്യം നാമജപത്തില്‍ ഒതുങ്ങി..

"അടങ്ങീന്നാ തോന്നുന്നെ.. നീയതിനു തീയിട്ടേര്"

വിളക്കില്‍ നിന്ന് തിരികൊളുത്തി ഓപ്പോള്‍ ഇലകള്‍ക്ക് നേരെ നടന്നു.. പൊട്ടിയും ചീറ്റിയും അവ ആളികത്തുമ്പോള്‍ രാത്രി എത്തും മുമ്പെ ചുറ്റും ഇരുട്ടായ പോലെ.. ഒരു ക്യാമ്പ് ഫയറിന്റെ ഓര്‍മ്മയില്‍ ഞാനതിനെ നോക്കിയിരുന്നു.. എന്റെ ശ്രദ്ധമാറുന്നത് കണ്ടാവാം.. അവന്‍ എനിക്കു ചുറ്റും ഒന്നു വട്ടം കറങ്ങി.. ഉയര്‍ന്നുകത്തുന്ന ചവറുകൂനയില്‍ അമ്മയാണ് ആദ്യം അപകടം മണത്തത്.. മരകൊമ്പുകളില്‍ എത്തിതൊടാന്‍ നോക്കുന്ന തീനാളങ്ങളെ അമ്മ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ പാതികത്തീയ ഒരു പ്ലവിലയെ അടുത്ത പറമ്പിലെ ഉണങ്ങിയ പുല്‍‌ക്കൂട്ടത്തിലേക്ക് അവന്‍ കൈകാട്ടി വിളിച്ചു..

"എന്താത്.. അത്ര പന്തിയല്ലല്ലൊ.. "

കൈയ്യിടവഴി കേറിയെത്തിയ ഏട്ടനും ഒരു ചെറിയ ഭയം..

ഇല്ല.. അവനൊരിക്കലും അങ്ങിനെ ചെയ്യില്ല..വിശ്വാസം എനിക്ക് മാത്രമായിരുന്നു..

"ഇത്തവണ ഇത്തിരി കനത്തിലാണല്ലൊ.. അന്തിയായിട്ടും കൂടണയുന്നില്ല.. "

കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ളതോണ്ടാവാം അവന്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ചാരകൂമ്പാരത്തില്‍ അവസാനശ്വാസങ്ങള്‍ .. ചെറിയ പൊട്ടലും ചീറ്റലും.. പെട്ടന്ന് ഇരുട്ട് വല്ലാതെ കനത്ത പോലെ.. വല്ലാത്ത നിശബ്ദതയും..

"ഞാന്‍ പോവാ .."

ചെവിയില്‍ വന്ന് പതുക്കെ മന്ത്രിച്ചു.. തിരിഞ്ഞു നോക്കുമുമ്പെ യാത്രയായിരുന്നു.. എങ്ങോട്ടാവും അവന്‍ പോയത്.... ചുരം കടന്ന് പൊയിരിക്കുമൊ.. അതോ കിളിവാലന്‍ കുന്നിലൊ മറ്റൊ ഈ രാവുറങ്ങുമൊ..

വരും.. എനിക്കുറപ്പാ.. രാവിലെ എന്നെ വിളിച്ചുണര്‍ത്താന്‍ .. ആരും കാണാതെ .. ജനലിലൂടെ ഒളിച്ചു കടന്ന്...

Monday, January 5, 2009

ആശംസകളില്ലാതെ.....

താരാ ദേവ് എന്റെ മുറിയിലെത്തിയിട്ട് ഒരു മാസമായിട്ടില്ല.. .. പഠിക്കുന്ന കാലത്തെ താരയെ എനിക്കറിയാമായിരുന്നതു കൊണ്ട് അപരിചിതയായ ഒരു സഹമുറിച്ചിയെന്ന പ്രശ്നം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.. അവളുടെ സാധനങ്ങള്‍ വെക്കാന്‍ ഷെല്‍ഫിന്റെ താഴത്തെ തട്ട് ഒതുക്കി കൊടുക്കുമ്പോളാണ് മുകള്‍ത്തട്ടിലെ നിറഞ്ഞു കവിയുന്ന പുസ്തകങ്ങളിലും ഫയലുകളിലും അവള്‍ കൈവെക്കാന്‍ തുടങ്ങിയത്..

ഞാന്‍ തന്നെ അതൊക്കെ എടുത്തിട്ട് കാലങ്ങളായിരുന്നു.. പൊടിപിടിച്ച കുറെ പഴഞ്ചരക്കുകള്‍.. പിന്നെ എന്തൊക്കെ അതിന്റെ കൂടെ ഉണ്ടെന്ന് മറന്നു പോയിരിക്കുന്നു.. ഓരോന്നോരോന്നായി പുറത്തെടുക്കുമ്പോള്‍ പഴമയുടെ പുതുമ.. നാലും അഞ്ചും വര്‍ഷം പഴയ ആഴ്ചപതിപ്പുകള്‍ മാസികകള്‍.. കൌതുകം തോന്നി മാറ്റിവെച്ച് പേപ്പര്‍ കട്ടിങുകള്‍.. മഞ്ഞനിറം കേറാന്‍ തുടങ്ങിയ നോട്ടുബുക്കുകള്‍.. എന്നത്തേയും പോലെ അവസാനപേജുകളിലെ കുത്തിക്കുറിക്കലുകള്‍.. പാതിയില്‍ പിടഞ്ഞു മരിച്ച എന്റെ ആത്മഗതങ്ങള്‍..

ഇടയില്‍ നാടിന്റെ സ്പന്ദനമായി പുഷ്പയുടെ കത്തുകള്‍.. കാവില്‍ പൂരത്തിനു വരില്ലെ എന്ന ചോദ്യം മാത്രമല്ല, ഞാന്‍ ഓര്‍ക്കാത്ത ആരൊക്കെയൊ എന്നെ അന്വെഷിച്ചിരിക്കുന്നെന്നു കൂടി അവള്‍ എഴുതിയിരിക്കുന്നു.. നാട്ടില്‍ വരവിന്റെ ഇടവേള കൂടിയത് ഇവിടെയെങ്ങാനും ചിറ്റം തുടങ്ങിയതോണ്ടാണൊ എന്നൊരു സംശയം.. കഴുത്തില്‍ കയറുവീഴുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ നിറഞ്ഞ നാലും അഞ്ചും പേജുകള്‍ നിറയുന്ന വിവരണങ്ങള്‍.. പിന്നെ നിറം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. ഇന്‍ലന്റിലേക്ക് ചുരുങ്ങിയ അവിടെസുഖം ഇവിടെ സുഖം.. ചിലയെഴുത്തുകള്‍, കാലാവധികഴിഞ്ഞിട്ടും വലിച്ചെറിയാന്‍ ആവത്തത്...ഞാന്‍ തന്നെ എഴുതി അയക്കാതെ വെച്ചവ‍.. വീണ്ടും വായിക്കുമ്പോള്‍ എഴുതുമ്പോ‍ഴത്തെ അതേ മാനസികാവസ്ഥയിലേക്ക് ഒരു മടക്കം.. ഓരോ ശുചീകരണത്തിലും രക്ഷപ്പെട്ട് ബാക്കിയായവ.. തത്കാലം എന്റെ ഏകാന്തവാസം അവസാനിക്കുകയാണ്.. എല്ലാം ഒതുക്കി അടുക്കിയെ തീരൂ.. ആവശ്യമില്ലാത്തതെല്ലാം ചവറ്റുകുട്ടയിലെത്തണം..

പക്ഷെ ചിലതെല്ലാം എന്റെ പുരാവസ്തു ശേഖരത്തിലേക്ക് മുതല്‍ കൂട്ടണമൊ എന്ന് തോന്നിപോയി.. കൂട്ടത്തില്‍ കാലങ്ങളായി കളയാതെ വെച്ച് ആശംസാകാര്‍ഡുകള്‍.. ജോലിക്കാരിയായനാള്‍ മുതല്‍ എല്ലാവര്‍ഷവും കെട്ടുകണക്കിന് കാര്‍ഡുകള്‍ വാങ്ങിയിരുന്നു.. ആരെയും മറക്കാതിരിക്കാന്‍ ലിസ്റ്റ് എഴുതിവെച്ച്, വിട്ടുപോയവ പൂരിപ്പിച്ച്...പലപ്പൊഴും മറക്കാന്‍ തുടങ്ങിയവരെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്...

ഇടക്കൊരു ഉള്‍‌വലിയലില്‍ ആ ആവര്‍ത്തനവും കൈവിട്ടുപോയി.. എന്തൊക്കെയോ പ്രത്യെകതകളാല്‍ മുമ്പ് കിട്ടിയതില്‍ ചിലതൊക്കെ ഇപ്പൊഴും കൈയിലിരിക്കുന്നു.. അയച്ചവരില്‍ പലരും എവിടെയെന്നു പോലും അറിയില്ല.. ഇപ്പോള്‍ ഞാന്‍ ആര്‍ക്കും അയക്കാറില്ല.. ആരും എനിക്കും.. അവസാനം വരെയും കിട്ടിയിരുന്നത് എന്റെ കാട്ടുമുക്കിലെ കൂട്ടുകാരി പുഷ്പയില്‍ നിന്നു തന്നെ.. ഇപ്പോല്‍ അവള്‍ക്കും മൊബൈലായി.. പിന്നെ ആരയക്കാന്‍.. ആര്‍ക്കെന്നും ആരുടേതെന്നും എഴുതാന്‍ മറന്നു പോയതും റബ്ബര്‍ സീലിന്റെ ഒപ്പുപതിച്ചതുമായ ഔദ്യോഗിക ആശംസകള്‍ കാണുമ്പോള്‍, വെറുതെ ഒരു മോഹം.... ആരെങ്കിലും സ്വന്തം കൈപ്പടയില്‍ നാലുവരിയെഴുതി ഒരു കാര്‍ഡ് അയച്ചിരുന്നെങ്കില്‍ എന്ന്.. എന്തു ചെയ്യാം, ഓര്‍ത്തിരിക്കുന്നെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ആശംസാകാര്‍ഡ് പോലും കിട്ടാതെ ഒരു പുതുവര്‍ഷം കടന്നു പോയി..