Monday, December 21, 2009

കാൽ‌നോക്കികൾ

അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും

പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ

പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്

അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

Monday, December 14, 2009

ചേരുംപടി ചേർക്കവെ..

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം

(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം

(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)

സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Sunday, December 6, 2009

പഴങ്കഥ അറിയുമൊ?

കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ

മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്

വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Thursday, December 3, 2009

ദ്വീപിലെ ചോരത്തുള്ളികൾ

വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..

2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..

എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..

“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”

“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“

അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..

“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..

അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “

ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”