Monday, December 21, 2009

കാൽ‌നോക്കികൾ

അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും

പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ

പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്

അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

Monday, December 14, 2009

ചേരുംപടി ചേർക്കവെ..

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം

(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം

(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)

സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Sunday, December 6, 2009

പഴങ്കഥ അറിയുമൊ?

കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ

മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്

വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Thursday, December 3, 2009

ദ്വീപിലെ ചോരത്തുള്ളികൾ

വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..

2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..

എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..

“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”

“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“

അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..

“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..

അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “

ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”

Monday, November 23, 2009

മുഖത്തെഴുത്ത്

ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവുമെന്ന്
ചിലർ പറഞ്ഞതാണ്

മുഖം എപ്പൊഴും
മനസ്സിന്റെ കണ്ണാടിയാണെന്ന്
മറന്നിട്ടും കാര്യമില്ലല്ലൊ

ഇടക്കൊക്കെ എന്നെ തോല്പിച്ച്

ഇടതടവില്ലാത്ത ചിന്തകളിലൊന്ന്
ഇത്തിരി നേരം മുഖത്ത് എത്തിനോക്കിയേക്കാം

തൂവിതുളുമ്പാതെ, തെറിക്കാതെ

തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..

Thursday, November 19, 2009

ദ്രോഹിക്കുന്നതിനുള്ള ദിവസം

ഇന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത ഇല്ലാതിരിക്കട്ടെ എന്ന് വിചാരിച്ചു...


കല്ലെറിഞ്ഞ് ഓടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നല്ലൊ എന്ന് ആശ്വസിക്കാമല്ലെ...:(

ഇന്നലെ World Child Sexual Abuse Day

(ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ)

Sunday, November 8, 2009

പത്രക്കാരെ....

രാവിലെ ഒരു കട്ടന്‍. ആ ചൂടില്‍ പത്രപാരായണം. അതിന്റെ സുഖമൊന്ന് വേറെ. ഞാൻ ഉറങ്ങുമ്പോള്‍ ലോകത്തിന് എന്തു സംഭവിച്ചുവെന്ന് അറിയാനുള്ള അമിതമായ ആകാംക്ഷകൊണ്ടൊന്നുമല്ല. എങ്ങിനെയോ വന്നുപോയൊരു ശീലം. അതങ്ങിനെ തുടരുന്നു. ഞാൻ എവിടെയായാലും അതിനു വലിയ വ്യത്യാസമൊന്നും വരാറില്ല.. എന്നു വെച്ച് ഇന്നലെത്തെ പ്രധാനവാർത്തയെന്തെന്ന് പോയിട്ട് ഇന്നത്തെ എന്തായിരുന്നെന്ന് ചോദിച്ചാൽ പോലും എന്നിൽ നിന്ന് ഉത്തരം കിട്ടണമെന്നില്ല.. അതൊക്കെ പഴയകാലം, സ്കൂളിൽ ഷൈൻ ചെയ്യാൻ ക്വിസ്സ് മത്സരങ്ങൾക്കായി വലിയത്-ചെറിയത്, പഴയത്-പുതിയത് ആദ്യത്തെ-അവസാനത്തെ കൂട്ടത്തിൽ ഇന്നലെ-ഇന്നും എഴുതി ചേർത്ത് നടന്നിരുന്ന കാലം..

പറഞ്ഞ് വന്നത്,

ഞാൻ പത്രക്കാരിയല്ലെങ്കിലും കാക്കത്തൊള്ളായിരം പരിചയങ്ങളിൽ അങ്ങിനെയും ചിലർ.. പണ്ട് എന്താവണം എന്ന് സ്വപ്നം കാണേണ്ട കാലത്ത് എന്താവരുതെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. അതുകൊണ്ട് തന്നെയാവാം എത്തിപ്പെട്ടത് അതേ താവഴിയിൽ.. ഇതല്ലാതെ എന്തൊക്കെ ആയിത്തീരണമായിരുന്നെന്ന് ചോദിച്ചാൽ, വേഷങ്ങൾ ഒരുപാടുണ്ടെന്നെ.. അതിൽ ഒന്നായിരുന്നു ഈ പത്രക്കാരിയുടെയും.. ഇതു പറഞ്ഞപ്പോൾ കൂട്ടുകാരെന്നെ കളിയാക്കിയിട്ടുണ്ട്, രാവിലെ മുറ്റത്ത് സൈക്കിൾ വട്ടം കറക്കി ഉമ്മറത്തേക്ക് പത്രം വീശിയെറിയൽ അല്ല പത്രക്കാരിയുടെ ജോലിയെന്ന്.. പിന്നെ എന്താണെന്ന് പറഞ്ഞു തരാൻ അവർക്കും വലിയ പിടിയില്ലായിരുന്നു.. ഇന്നത്തെ പോലെ ചാനലുകൾ ഇല്ലാത്തതിനാൽ ഇതും അതിന്റെ ഭാഗമെന്ന് അറിയാനും വഴിയില്ലായിരുന്നു..

ഇപ്പോൾ ഒഴിഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുന്ന സ്വ ലേ എന്ന സ്വന്തം ലേഖകൻനാണ് ഇത്രയും ചിന്തകൾക്കുള്ള സ്കൂപ്പ് തന്നത്.. പത്രക്കാരൻ കൂട്ടുകാരന്റെ ഫോൺ വിളിയിൽ സംസാരമെങ്ങിനെയോ സിനിമയിലെത്തി..

“കണ്ടോ“ “എങ്ങിനെയുണ്ട്“ എന്നത് എന്റെ ചോദ്യം

“അതിലെ പലതും മനസ്സിലാക്കാൻ പത്രക്കാരനാവണം” എന്നായിരുന്നു മറുപടി..

കൂടെ ഇത്രയും കൂടി കൂട്ടി ചേർത്തു;

“അതൊക്കെ പറയാൻ ഒരു സിനിമ പോരാ.. “

ഇതിൽ പത്രക്കാർക്കിടയിലെ പിടിവലികൾ... പക്ഷേ ഒരേ പത്രത്തിലെ പാരവെപ്പുകളും പടലപിണക്കങ്ങളും അതൊന്നും പറഞ്ഞില്ലല്ലൊ.. പിന്നെ ആരുടെയെങ്കിലും പേരൽ‌പ്പം ഉയർന്നു പോവുന്നെന്ന് തോന്നിയാൽ മുങ്ങി പോവുന്ന റിപ്പോർട്ടുകൾ.. അതേ വിഷയം ചിലപ്പോൾ മറ്റൊരു പത്രത്തിൽ നേരത്തെ പുറം ലോകം കണ്ടെന്നുമിരിക്കാം..

സിനിമകണ്ടതിനു വൈകുന്നേരത്തെ ചർച്ചയിൽ പത്രത്തിന്റെ ഓൺലൈൻകാരിയായിരുന്നു “ചീഫ് ഗസ്റ്റ്“... അവിടെ വേരുറച്ചു പോയ പത്രങ്ങളുടെ കഥകൾ.. ചില ഓൺലൈൻ വിശേഷങ്ങൾ.. പത്രങ്ങളുടെ മോർച്ചറികളിൽ മരണവും കാത്തുകിടക്കുന്ന റിപ്പോർട്ടുകൾ.. അവക്കു ജീവൻ വെക്കാൻ ആരുടെയൊക്കെയൊ ശ്വാസം നിലക്കണം.. ഒരു പ്രസിദ്ധന്റെ ബി പി ഒന്നു മാറിമറിഞ്ഞപ്പോൾ റിപ്പോർട്ട് തയ്യാറാക്കി കാത്തിരുന്ന ആൾ മരിച്ചിട്ട് ഒരു വർഷം.. പ്രസിദ്ധൻ ഇന്നും ഭൂമിക്ക് ഭാരമായി ജീവനോടെ.. ഒരു മൌസ് കിക്കിന്റെ അബദ്ധത്തിലാണ് നടൻ മുരളി ഒരു പത്രത്തിൽ കുറച്ചു നേരത്തെ മരിച്ചുപോയത്.. അടുത്ത റിഫ്രെഷിൽ വാർത്തകാണാനില്ല.. സിനിമയിൽ ഉണ്ണി മാധവന്റെ ഒരു മണിക്കൂർ അലാറം വെച്ചുള്ള ഫോൺ വിളികൾ ഓർമ്മപ്പെടുത്തുന്നത് മൌസ് ക്ലിക്കിനുള്ള താമസം മാത്രം..

പത്രങ്ങളുടെ കാലംകഴിഞ്ഞില്ലെ.. ഇത് ചാനലുകൾ വാഴും കാലം.. കൊടിനാട്ടിയ ചാനലിൽ ഒരു ജേണലിസം കാരിക്ക് ജോലികിട്ടുക എന്നത് സ്വപ്നതുല്യമായി കാണുന്ന ഒരുവൾ.. അക്കാഡമിക് ബാക്ക്ഗ്രൌണ്ടിനൊപ്പം എഴുത്ത് പരീക്ഷയിലെ നിലവാരം കൂടി നോക്കിയാവാം, അവളുടെ നിവേദനം അവർ കൈക്കൊണ്ടത്.. മറ്റൊന്നുമല്ല, കൂടിക്കാഴ്ചക്ക് പറഞ്ഞ ദിവസം ഒരേ ഒരു ചേട്ടന്റെ കല്ല്യാണം.. അവൾക്ക് വേണ്ടി മാത്രം ഇന്റർവ്യു ബോർഡ് മറ്റൊരു ദിവസം വീണ്ടും കൂടിയപ്പോൾ, അവൾക്ക് പറയാൻ നൂറുവിശേഷങ്ങൾ ആയിരുന്നു.. അധികം താമസിയാതെ ജോലിക്കാരിയായി അകത്തു കയറിയപ്പോൾ, തകർന്നു വീണത് സ്വപ്നഗോപുരങ്ങളും.. വന്‌വീഴ്ചകളുടെ ചരിത്രമെഴുതി എഴുതി ലൈറ്റ് ബോയുടെ പേരിനൊപ്പം പോലും സ്ഥാനം കാണാതെ വരുന്ന വേദന.. ജോലി ചെയ്യുന്നതിനേക്കാളേറെ ചെയ്യുന്നുവെന്ന മറ്റുള്ളവരെ കാണിക്കേണ്ടി വരുന്നതിന്റെ കഷ്ടത.. ഒപ്പം താൻ ചെയ്യുന്നത് മറ്റൊരാളുടെ ക്രെഡിറ്റിൽ വരുന്നതിന്റെ സങ്കടം.. അവസാനം ഇട്ടെറിഞ്ഞ് പോരുമ്പോൾ പുറകെയെത്തുന്ന “നോട്ടീസ്“.. ക്രിയേറ്റിവിറ്റിയുടെ അവസാനപച്ചപ്പിൽ പോലും ആണിയടിക്കാൻ തുടങ്ങിയപ്പോൾ വേറേ വഴിയില്ലായിരുന്നു.. ഇപ്പോൾ പിങ്കി പൂച്ചയുടെയും കുങ്കി കോഴിയുടെയും കഥയെഴുതാൻ അവസരം കാത്തിരിക്കുന്നു.. പക്ഷെ ഏറ്റവും രസകരമായത് ഈ കഥയിലെ വില്ലത്തികളിൽ ഒരാൾ ഹോസ്റ്റലിൽ എന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു.. അവൾ ചാനൽ വിട്ടു പോരാനുള്ള കാരണം “പ്രെഷർ.. ഭയങ്കര പ്രെഷർ”.. അവൾ മറ്റുള്ളവർക്ക് പാരവെച്ചപോലെ അവൾക്കും ആരോ ഇട്ടു വെച്ചു കാണും അല്ലെ..


ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെ.. എല്ലായിടത്തും ഇല്ലെ ഈ പ്രെഷറും പാരവെപ്പും ഒക്കെ എന്ന് ചോദിച്ചാൽ.. ഉണ്ട്, ഇല്ലാതെവിടെ പോവാൻ.. സിനിമ കണ്ടതിന് ഇങ്ങനെയും ഒരു ആഫ്റ്റർ ഇഫക്റ്റ് അത്രയെ ഉള്ളു.. എന്നാലും വാർത്തകളുടെ ലോകത്തെ എനിക്കെന്നും ഇഷ്ടമാണ്, നഷ്ടമാവുമ്പോൾ; അതപ്പൊഴല്ലെ ;)

Thursday, October 29, 2009

അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍

"നിനക്ക് ഇങ്ങനെ ഒന്നും തോന്നാറില്ലെ.. "

അടുത്ത ക്യുബിക്കിളില്‍ ഇരുന്ന്‍ അവന്‍ അയച്ച മെസേജ് എന്റെ ചാറ്റ് ബോക്സില്‍ എത്തി.. വേണമെങ്കില്‍ മറുപടി നല്‍കാതെ വിടാം.. പക്ഷെ അവന്റെ നോട്ടം പരുക്കന്‍ ഗ്ലാസിന്റെ പാതി‍ ചുവരിലൂടെ എന്നെ തേടിയെത്തുന്നുണ്ട്.. വ്യക്തമായി തെളിയാത്ത മുഖഭാവമെങ്കിലും എനിക്കത് കൃത്യമായി വായിച്ചെടുക്കാം...

"ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പെണ്ണുതന്നെയൊ എന്ന് നീ സംശയിക്കില്ലെ.."

അവന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയാം ... പക്ഷെ ഇത് നീട്ടികൊണ്ട് പോവാന്‍ എനിക്കൊട്ടും താത്പര്യം തോന്നിയില്ല.. ഞാന്‍ പിറന്നു വീണ വേനല്‍ക്കാലം സൂര്യരാശിയില്‍ എതിര്‍ദിശയില്‍ നീന്തുന്ന മീനുകള്‍ ആയതോണ്ടാവാം ചോദ്യങ്ങളില്‍ നിന്നും എളുപ്പത്തില്‍ വഴുതിമാറാനാവുന്നത്..

"എനിക്കറിയാം നീ ഇങ്ങനെ എവിടെയും തൊടാതെ ഉത്തരം തരുമെന്ന്.. ചിലപ്പൊഴൊക്കെ സംശയം തോന്നാറുണ്ട് നീ പെണ്ണാണൊ എന്ന്.. എന്തു പറഞ്ഞാലും ..."

അപ്പുറത്ത് കേട്ട നേര്ത്ത മണികിലുക്കം അവനൊരു കോള്‍ വന്നെന്ന് അറിയിച്ചു.. അതുകൊണ്ടാവാം സന്ദേശം പാതിയില്‍ നിര്ത്തി അയച്ചത്..

തുടരുന്ന സംസാരം അവ്യക്തമായി എനിക്ക് കേള്ക്കാം ... അത് അവന്റെ നല്ലപാതിയാണ്.. ഇത്ര നാളായിട്ടും ഞാൻ അവളുടെ പേരു പോലും ചോദിച്ചിട്ടില്ലല്ലൊ എന്ന് അപ്പൊഴെ ഓർത്തുള്ളു.. ചോദ്യങ്ങൾ തിരിച്ചു വരുമ്പോൾ ഉത്തരങ്ങൾ നൽകാനില്ലാത്തതിനാൽ എപ്പൊഴും എന്റെ ചോദ്യങ്ങൾ എന്നിൽ തന്നെ അവശേഷിക്കുന്നു..

ഒന്നു വീതം മൂന്നു നേരം എന്ന വൈദ്യന്റെ മരുന്നു കുറിപ്പടി പോലെ കൃത്യമായ ഇടവേളകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന അന്വേഷണങ്ങള്‍ ... അതിനു ശേഷം അവന്‍ എനിക്ക് നേരെ മറ്റൊരു മുഖം തിരിക്കുന്നു...

"അപ്പൊ ഞാന്‍ ചോദിച്ചതിന് നീ ഉത്തരം തന്നില്ല"

"അത് ഉത്തരമര്‍ഹിക്കുന്നില്ലല്ലൊ..."

പിടി തരാതെ എന്നെ കുഴക്കുന്ന ഒരു പിഴവിനെ തപ്പി ഞാന്‍ വീണ്ടും പ്രോഗ്രാം കോഡുകള്‍ക്കിടയില്‍ അലയാന്‍ തുടങ്ങി... കൃത്യമായി വഴി പറഞ്ഞിട്ടും ഒരേയിടത്തു തന്നെ കറങ്ങുകയാണ്.. ഇതിലെ പോയാല്‍ മറ്റൊരു വഴിയുണ്ടെന്ന് പറഞ്ഞിട്ടും, അതിലെയാണ് പോവേണ്ടതെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ.. പക്ഷെ രണ്ട് മൂന്നടി ദൂരെ അവന്‍ എന്നെ കുറിച്ചാണ്‌ ചിന്തിക്കുന്നതെന്നത് എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാന്‍ പോന്നതായിരുന്നു..

പതിയെ പാന്ട്രിയിലേക്ക് നടക്കുമ്പോള്‍ ചിന്തകളുടെ ഭാരങ്ങളെ ആവിയാക്കാന്‍ എന്താണ് വഴിയെന്ന്‍ മനസ്സില്‍ കടന്നു വന്നു. ഒരു ചൂട് കാപ്പിയില്‍ അതങ്ങിനെ അലിഞ്ഞ് ഇല്ലാതായിരുന്നെങ്കില്‍.. ജനലിനു പുറത്ത് വെയില്‍ മൂക്കുന്നു.. അകത്തെ തണുപ്പില്‍ നിന്ന് പുറത്തെ ചൂടിലേക്ക് നോക്കുമ്പോള്‍ പുറത്തും തണുപ്പും അകത്തു ചൂടുമായി നടക്കുന്ന സ്വന്തം വൈരുദ്ധ്യത്തിനൊരു ചിരി സമ്മാനിക്കാന്‍ തോന്നി...

"ആര്‍ക്കാണാവൊ ജനലിലൂടെ പുഞ്ചിരി"

കുറെ നേരമായി എന്നെ കാണാത്തോണ്ടാവാം അവന്‍ തേടി വന്നത്..

"വല്ലപ്പോഴും ഒക്കെ ഞാന്‍ എന്നോടും ചിരിക്കണ്ടെ"

"ചിരിക്കാന്‍ ആരും ഇല്ലാത്തോണ്ടല്ലല്ലോ, അത് കൈക്കൊള്ളില്ലെന്ന വാശിയല്ലെ"

അവന്റെ മുഖത്ത് ഒരു വഷളന്‍ ചിരി പരക്കുന്നത് അസ്വസ്ഥതയോടെ ഞാനറിഞ്ഞു..

"ശരിയാ.. വിലയില്ലാത്ത ചിലചിരികള്‍ എനിക്ക് സ്വീകരിക്കാന്‍ മടിയാ.."

ഗ്ലാസ്സ് വേസ്റ്റ്ബിന്നില്‍ ഇട്ട് നടക്കുമ്പോള്‍ തിരിഞ്ഞു നിന്ന് ഇത്ര കൂടി കൂട്ടി ചേര്‍ത്തു..

"മറ്റന്നാള്‍ ഡെഡ്ലൈന്‍ ...മറക്കണ്ട.. ചിലപ്പോള്‍ കരയേണ്ടി വരും"

അവനെന്റെ ടീം ലീഡര്‍ ആണെന്ന് ഞാന്‍ ചിലപ്പൊഴൊക്കെ മറന്നുപോവുന്നു.. ആദ്യം ഈ ടീമില്‍ വന്നുപെട്ടപ്പൊഴത്തെ മസില്‍ പിടുത്തത്തില്‍ തന്നെ നിന്നാല്‍ മതിയായിരുന്നെന്ന് തോന്നാറുണ്ട്.. ഭ്രാന്ത് പിടിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു രാപകല്‍ മറന്ന് ജോലിയില്‍ മുഴുകിയത്.. അല്ലാതെ അവന്‍ കരുതിയത് പോലെ ജോലിയോടുള്ള ആത്മാര്‍ത്ഥതയൊന്നുമല്ലായിരുന്നെന്ന് എനിക്കല്ലെ അറിയൂ.. വൈകിയ വേളകളില്‍ നിശബ്ദമായ ക്യുബിക്കിളുകളില്‍ തപസ്സിരിക്കുന്ന ആരെങ്കിലും ചിലരുടെ കീബോര്‍ഡിന്റെ ശബ്ദം മാത്രം ബാക്കിയാവും.. അതില്‍ ഞാനുമുണ്ടായിരുന്നു.. ഉത്തരം കിട്ടാത്ത എന്റെ പ്രശ്നങ്ങള്‍ ഓരോ ഫോണ്‍ കോളിലും എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ രാവുകളെ ഞാന്‍ വിട്ടുപോയ കുത്തും കോമയും അന്വേഷിക്കാന്‍ ഏല്പ്പിച്ചു ..

"പോവുന്നില്ലെ.. ഇനി നാളെയാവാം.. "

ക്യുബിക്കിളിന്റെ പാതിവാതിൽ തുറന്ന് അവൻ അരികിലെത്തി..

തുറന്നിട്ട് അടക്കാതെ പോയ ഒരു വാതിലാണ് എന്നെ കുഴക്കുന്നതെന്ന്‍ അപ്പോഴാണ് ഞാന്‍ കണ്ടെത്തിയത്.. അതുകൊണ്ട് തന്നെ സന്തോഷത്തോടെ ഞാന്‍ അവനു നേരെ തിരിഞ്ഞു..

"പോവാം"

പിന്നെ ഷിഫ്റ്റു കീയില്‍ വിരലമര്‍ത്തി അടക്കാനുള്ള വാതിലിന്റെ മറുപാളി തേടി.. എപ്പോഴും ഇങ്ങനെയാണ്, ലോജിക്കുകള്‍ ശരിയാവുമ്പോഴും മറ്റാരൊ എഴുതിവെച്ചിരിക്കുന്ന നിയമങ്ങള്‍ എന്റെ വഴിമുടക്കുന്നു...

സ്വൈപ്പ് ചെയ്തു പുറത്തുകടക്കുമ്പോള്‍ അവന്‍ എന്നെയും കാത്തെന്നവണ്ണം നില്‍ക്കുന്നുന്നുണ്ടായിരുന്നു.. രാവിലത്തെ നീരസം അവന്റെ മുഖത്ത് ബാക്കി നില്‍ക്കുന്നു..

"ഒരു ലിഫ്റ്റ് തരാമോ"

ഉത്തരം പറയാതെ അവന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു.. പിന്നെ എനിക്കായ് മറുവശത്തെ ഡോര്‍ തുറന്നു..

"മറ്റന്നാള്‍ പ്രെസന്റേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസം എനിക്ക് അവധി വേണം.. "

ഫ്ലാറ്റിലേക്കുള്ള വളവില്‍ വണ്ടി തിരിച്ചൊതുക്കുമ്പോള്‍ അവന്റെ നോട്ടം എന്റെ മുഖത്ത് പാറി വീണു.. അപ്പോള്‍ മാത്രമെ അതു പറയാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നുള്ളു..

എന്തിനെന്നു ചോദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. ഉപചാരം ചൊല്ലി പിന്‍‌വാങ്ങും മുമ്പ് തന്നെ അവന്‍ വണ്ടിയെടുത്തു..

പ്രെസന്റേഷന്‍ ഹാളില്‍ നിന്ന്‍ പുറത്തിറങ്ങിയതിനു ശേഷം എല്ലാവരും ആഘോഷത്തില്‍ ആയിരുന്നു.. അവന്റെ മുഖത്ത് ആദ്യമായി ഏറ്റെടുത്തത് ഭംഗിയായി നിര്‍‌വഹിച്ച ചാരിതാര്‍ത്ഥ്യം.... മറ്റുള്ളവരും അതില്‍ ഭാഗമായതിന്റെ സന്തോഷം.. ഞാനും അതിന്റെ‍ ഭാഗമാണല്ലൊ എന്ന് ഓര്‍ത്ത് സന്തോഷിക്കുന്നതിനേക്കാള്‍ നിശബ്ദമാക്കിയിരുന്ന മൊബൈലില്‍ എന്നെയും കാത്തു കിടക്കുന്ന വിളികളെ കുറിച്ചുള്ള ആകാംക്ഷയായിരുന്നു.. ഒരേ ഒരു വിളിമാത്രം, അതില്‍ നിന്നു തന്നെ ഒരു സന്ദേശവും..

"നാളെയാണ് ... മറന്നിട്ടില്ലല്ലൊ...ദിവ്യ റാം"

ഹൈ ടീയുടെ ബഹളത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവന്‍ തന്റെ സന്തോഷം പങ്കുവെച്ചു.. ഒരുവേള ഞങ്ങളുടെ പിണക്കം അവന്‍ മറന്നുപോയോ എന്ന് എനിക്ക് സംശയം തോന്നി.. എപ്പൊഴോ എന്റെ മൌനം അവന്റെ ശ്രദ്ധയില്‍ പെട്ടു..

"നീയെന്താ ഇങ്ങനെ മൂഡിയായിരിക്കണെ.. ഇത്ര നല്ല അഭിപ്രായം കിട്ടിയിട്ടും.."

"ഇല്ല.. ഞാന്‍ മൂഡിയല്ല.. നിന്റെ സന്തോഷം കണ്ട് അങ്ങിനെ ഇരിക്കാരുന്നു.. "

അരികില്‍ വെച്ച മൊബൈല്‍ പതിയെ വിറക്കാന്‍ തുടങ്ങി .. വീട്ടില്‍ നിന്നു ഏട്ടന്‍..

"അവരു വിളിച്ചിരുന്നു.. ...നിന്നെ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു"

"ഉം "

"നാളെ നീ ചെല്ലോന്നു ചോദിച്ചു"

"ഞാന്‍ പോവുന്നുണ്ട്.. "

ഏട്ടന്റെ നിശബ്ദത അസഹ്യമായപ്പോള്‍ ചുവന്ന കട്ടയില്‍ വിരലമര്‍ന്നു.. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന് അവനെ ബോധിപ്പിക്കാന്‍ ഒരു ചിരി വരുത്തി..

"പറയ് .."

പക്ഷെ അവനൊന്നും പറഞ്ഞില്ല.. മറ്റാരുടെയൊക്കെയോ അഭിനന്ദനങ്ങള്‍ തേടി അവന്‍ എന്നെ വിട്ടു പോയി..

നഷ്ടമായ ഉറക്കമെല്ലാം ആ രാത്രിയില്‍ തിരിച്ചു പിടിക്കണമെന്നുണ്ടായിരുന്നു.. മറ്റൊന്നും ഓര്‍ക്കാതെ കിടക്കയിലേക്ക് ചായുമ്പോഴാണ് അവന്‍ വിളിച്ചത്..

“നാളേ ലീവ് അല്ലെ ?“

“അതെ“

"ഞാനും കൂടെ വന്നാല്‍ അസൌകര്യമാവുമോ..?"

"ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നെന്ന് പറഞ്ഞൊ.. പോവുന്നെങ്കില്‍ തന്നെ എങ്ങോട്ടാണെന്നു വെച്ചാ..?

"എങ്ങോട്ടോ ആവട്ടെ.. വരുന്നത്കൊണ്ട് വിഷമമുണ്ടോ എന്നെ ചോദിച്ചുള്ളു.. ഉണ്ടെങ്കില്‍ പറയാം "

പറയാൻ എന്റെ കയ്യിൽ ഉത്തരമൊന്നും ഇല്ലായിരുന്നു

"തിരിച്ച് വീട്ടിലേക്കാണൊ"

"അല്ല .. ഇങ്ങോട്ട് തന്നെ"

"രാവിലെ ഞാന്‍ എത്താം .. ഇതിനിടയില്‍ മനം മാറ്റം വല്ലതും വന്നാല്‍ വിളിക്കുമല്ലൊ അല്ലെ?. "

ഉറങ്ങാനുള്ള ആഗ്രഹം അതൊടെ നഷ്ടമായി.. അവിടെ ചെല്ലുമ്പോൾ‍ എന്തുപറഞ്ഞ് ഒഴിവാക്കും എന്നതായിരുന്നു എറ്റവും വലിയ പ്രശ്നം .. വരുന്നിടത്തു വെച്ച് കാണാം എന്നൊരു ധൈര്യം വന്നപ്പോള്‍ ഉറക്കവും എന്നെ തേടി എത്തി...
ടൌണിന്റെ തിരക്കില്‍ പെടാതെ ഗ്രൌണ്ടിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴാണ് ഈ ഊടുവഴികള്‍ എങ്ങിനെ അറിയാമെന്ന സംശയം വന്നത്..
"തെക്കും കൂറുകാരനു‍ ഇവിടമൊക്കെ എങ്ങിനാ ഇത്ര പരിചയം ..."
ഉത്തരമില്ലാതെ ഒരു ചിരി മാത്രം ബാക്കിയായി..
"എവിടെയാ ഇറക്കണ്ടെ.. ഇവിടെ മതിയോ"
കൃത്യം അരികിലായി വണ്ടിയൊതുക്കിയപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ലായിരുന്നു.. എന്റെ മുഖം വിളറിയിരുന്നെന്ന് ഉറപ്പാണ്, എന്നിട്ടും അതു കണാത്ത ഭാവത്തിലായിരുന്നു..
"ആവശ്യമെന്നു തോന്നുമ്പോള്‍ വിളിച്ചാല്‍ മതി.. ഞാന്‍ ഇവിടെ എവിടെയെങ്കിലും ഒക്കെ തന്നെ കാണും "

തിങ്ങി നിറഞ്ഞ മുറിക്കുള്ളില്‍ കനത്ത നിശബ്ദത .. ചുമരിൽ നേരെ നോക്കാതെ ചെരിഞ്ഞിരിക്കുന്ന ഗാന്ധിയും ഇരുവശത്തും പരസ്പരം പഴിചാരുന്ന സാക്ഷിക്കൂടുകളും.. വാതിൽ കടന്നെത്തുന്ന ഓരോരുത്തർക്കു നേരെയും അകത്തിരിക്കുന്നവരുടെ കണ്ണുകൾ ഉയരുന്നു.. "ഇവർ പിരിയാൻ എന്തെ കാരണം" എന്ന് ആ നോട്ടങ്ങൾ നിശബ്ദമായി ചോദിക്കുന്നു.. സ്ത്രീകള്‍ നിറഞ്ഞ ആ മുറിയില്‍ എങ്ങിനെയാ ഇത്രയും നിശബ്ദതയെന്നു ആദ്യം ഇവിടെ വന്ന ദിവസം തന്നെ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.. എല്ലാവരുടെയും മുഖത്തെ നിരാശയാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്.. അതില്‍ ആണും പെണ്ണും വലിയ വ്യത്യാസമൊന്നുമില്ല.. (ഞാനും വ്യത്യസ്തമാവുന്നില്ല.. )പക്ഷെ ആണുങ്ങള്‍ നിറയുന്ന വരാന്ത എപ്പൊഴും ശബ്ദമുഖരിതമായിരുന്നു.. സ്വന്തം തോൽ‌വികളെ അവർ ശബ്ദം കൊണ്ട് മറച്ചുപിടിക്കുന്നു.. പെണ്ണുങ്ങൾ മൌനം കൊണ്ടും. ചിന്തകൾ‍ കാടുകേറും മുമ്പെ ദിവ്യയെ ഞാന്‍ കണ്ടു പിടിച്ചു..

"ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്.. "

തവിട്ടു നിറത്തിലെ കവറിൽ നിന്നും തൊട്ടാൽ പൊടിയുന്ന തരത്തിലുള്ള ഒരു കടലാസെടുത്തു നീട്ടി.. ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നീ സ്വതന്ത്രയായെന്ന് എന്നോട് വിളിച്ചു പറഞ്ഞു.. പല അക്ഷരങ്ങളും ആവശ്യത്തിലേറെ തുളഞ്ഞു കയറി ചെറിയ ദ്വാരങ്ങൾ വീഴ്ത്തിയിരുന്നു...

“വരൂ ..”

ദിവ്യയൊടൊപ്പം പുറത്തു കടന്നപ്പോള്‍ വലിയ ആശ്വസം

“എന്താ ഇനി പരിപാടി.. അഞ്ജലി ഒന്നു കാണണമെന്നു പറഞ്ഞിരുന്നു.. “

“എന്തെ.. എനിക്ക് അവരോട് ദേഷ്യം ഒന്നും ഇല്ല... “

“എന്നാലും ഇനി ഈ വഴി ഇല്ലല്ലൊ.. പറ്റുമെങ്കിൽ ഒന്നു കണ്ടു പോവൂ”

ദിവ്യയുടെ കാറിൽ തന്നെയായിരുന്നു ഹോസ്പിറ്റിലിലേക്ക് പോയത്.. പരസ്പരം ഒന്നും ചോദിക്കാനും പറയാനുമില്ലാതെ..

ഞങ്ങൾ ചെല്ലുമെന്ന് അറിയാവുന്നത് കൊണ്ടാവാം മുറിയിൽ അഞ്ജലി തനിച്ചായിരുന്നു..

ചിലച്ചുണർന്ന ഫോണുമായി ക്ഷമാപണത്തോടെ ദിവ്യ പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളിരുവരുടെയും നോട്ടം അറിയാതെ കൂട്ടിമുട്ടിപ്പോയി..

“എന്നോട് ദേഷ്യമുണ്ടോ?”

“എന്തിനാ..? അഞ്ജലി ചെയ്തത് സ്വന്തം ജോലിയല്ലെ.. തന്റെ കക്ഷിയെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയും.. അതിൽ വക്കീലിനു മാത്രമല്ല വൈദ്യനും വ്യത്യസ്തമാവുന്നില്ലല്ലൊ.. മറ്റുള്ളവരുടെ വികാരങ്ങൾക്ക് അവിടെ എന്തുപ്രസക്തി.. “

ചുണ്ടിൽ വിരിഞ്ഞു പോയ പുച്ഛം വാക്കുകളിലും കടന്നു കൂടി.. എത്ര ശ്രമിച്ചാലും ചിലപ്പൊഴൊക്കെ പിടിവിട്ടുപോവുന്നു..

“ഇപ്പോൾ ഇവിടെയുണ്ട്.. അല്പം വയലന്റാണ്.. “

ഒന്നു നിർത്തി കൂട്ടിചേർത്തു..

“കാണണമെന്നുണ്ടോ?”

നിഷേധത്തിന്റെ തലയാട്ടലിനൊപ്പം മേശപ്പുറത്തെ പേപ്പർ വെയ്റ്റ് വെറുതെയിട്ടു കറക്കി.. നിലയില്ലാതെ കറങ്ങിത്തിരിഞ്ഞൊടുവിൽ എനിക്ക് നേരെ തിരിഞ്ഞു നിന്നു.. അതിന്റെ ചില്ലുകുമിളയിൽ ഞങ്ങളുടെ കമ്പനിയുടെ ലോഗോയുണ്ടായിരുന്നു..

മടക്കയാത്രയിൽ ഒന്നും മിണ്ടാതെയുള്ള ഇരിപ്പിന്റെ കനം കുറയ്ക്കാൻ പുറകിലെ സീറ്റിൽ ഇരുന്ന ഗിഫ്റ്റ് പായ്കറ്റ് എന്താണെന്ന് ചോദിക്കുകയെ രക്ഷയുണ്ടായിരിന്നുള്ളു..

“അത്.. എന്റെ പെണ്ണെനിക്ക് തന്നതാ.. "

“എപ്പോൾ കണ്ടു”

“അതിനല്ലെ ഞാൻ വന്നത്.. “

“എന്നിട്ടെന്തെ എന്നെ പരിചയപ്പെടുത്താഞ്ഞെ... ?”

“ഇനിയൊരിക്കലാവാം.. “

സംശയം നിറഞ്ഞ എന്റെ മുഖത്ത് നോക്കാതെ ബാക്കി കൂടി പൂരിപ്പിച്ചു..

“അപ്പൊഴേക്കും മറക്കാനും പൊറുക്കാനുമൊക്കെ കഴിയുമായിരിക്കും.. അല്ലെ“

ഇന്നലെകളിൽ നിന്നും ഇരച്ചെത്തിയ തുണ്ടുകൾ തലക്കുള്ളിൽ കോലാഹലമായി.. എങ്കിലും ക്ഷമയോടെ ഗിയറിൽ അമരുന്ന വിരലുകൾക്കിടയിൽ മോതിരവിരലിൽ മാത്രം നോട്ടമിട്ട് കാത്തിരുന്നു..

Thursday, September 10, 2009

ഓണം കഴിഞ്ഞു പോയെന്ന്...

ആണ്ടു പിറപ്പിനെ നോക്കിവെച്ചതായിരുന്നു
നാള്‍‌വഴിയുടെ ചതുരക്കള്ളികള്‍
‍ചതിയില്ലാത്ത കാലത്തെ ചതിച്ചതുകൊണ്ടാവാം
ചാര്‍ത്തിയിരുന്നത് ചുവപ്പായിരുന്നു, കരിംചുവപ്പ്
അതിനുമേല്‍ നീല വട്ടം വരച്ചു
വട്ടത്തിലാക്കല്ലെ എന്ന് മനസ്സില്‍ കുറിച്ചിരിക്കണം
എപ്പൊഴൊക്കെയൊ കണക്കുക്കൂട്ടലുകളില്‍
ക്ഷണിക്കാതെ കടന്നു വന്നിരുന്നു
ഓണത്തിനല്ലെ, ഓണത്തിനാവാം, ഓണം വരട്ടെ
അടുക്കും തോറൂം പിടപ്പായിരുന്നു

എന്തൊക്കെ ഒരുക്കണം, ഏതൊക്കെ ഓര്‍‌ക്കണം
ഇന്നനാള്‍ ഇന്നവണ്ടിയില്‍ ഇവിടം വിടണം
ഓരോ നാളും എണ്ണി വെച്ചിട്ടുണ്ട്
ആഘോഷങ്ങളുടെ നീണ്ട അജണ്ടകള്‍

ഇന്നലെ പാളങ്ങളിലൂടെ അരിച്ചുനീങ്ങുന്ന തേരട്ട
എപ്പൊഴൊക്കെയൊ ഉലഞ്ഞിരുന്നു
നാളുകള്‍ മുമ്പെ എന്റേതെന്ന് എഴുതിവാങ്ങിയിടം
മറ്റാരോ സ്വന്തമാക്കിയിരുന്നു
പുറത്തേക്കുള്ള പടിയില്‍
സമാന്തരങ്ങളില്‍ കണ്ണും നട്ട്
ഇടക്കെപ്പൊഴൊ മിന്നിമറയുന്ന കാട്ടുപൂക്കള്
‍എന്തോ പറയുന്നുണ്ടായിരുന്നു
കടമെടുത്ത കട്ടിലിന്റെ ഞെരക്കത്തില്‍
കറുപ്പിനിടയിലെ ചുവപ്പന്‍‌മാര്
‍അവരും പറയുന്നുണ്ട്
ഓണം കഴിഞ്ഞു പോയെന്ന്...

Thursday, August 27, 2009

എഴുതാതിരിക്കുന്നതിന്റെ കാരണങ്ങള്‍...

എഴുതുന്ന ഒരാളോട് എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടോ എന്ന് അറിയില്ല.. എങ്കിലും പലപ്പൊഴും പലരോടും പലരും ചോദിച്ച് കേട്ടിട്ടുള്ളതാണിത്..

എഴുതാനുള്ള കാരണങ്ങള്‍ പലര്‍ക്കും പലതാണ്.. ചിലര്‍ക്ക് വിശപ്പിന്റെ വിളിയാണെങ്കില്‍ മറ്റുചിലര്‍ക്ക് ആത്മസംതൃപ്തിയാണ്.. വേറെയും ചിലര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്.. എഴുതാതെ ജീവിക്കാന്‍ എനിക്കാവില്ല എന്നൊക്കെ പറയുന്നവരുമില്ലെ..! ഇരുകൈകള്‍കൊണ്ടും വാരികകളില്‍ തുടരന്‍ നോവലുകള്‍ എഴുതുന്നവര്‍ ഒരു കാലത്ത് തമാശയായിരുന്നു.. ഇന്നത് സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ ഏറ്റെടുത്തിരിക്കുന്നു..

ഒരു പത്ത് വര്‍ഷം മുമ്പ് എനിക്കറിയാവുന്ന ഒരാള്‍, അന്ന് ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സേവനരംഗം ഒരു ബാലപ്രസിദ്ധീകരണമായതിനാല്‍ വരകളും വരികളുമായി അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കും.. ഞങ്ങള്‍ എങ്ങാനും ആ വഴി ചെന്നാല്‍ ഉടന്‍ അത് മറച്ചുവെക്കും.. ആശയം ചോര്‍ന്നാലൊ എന്നൊരു ഭയം.. ഇങ്ങിനെ ഒക്കെ ആണെങ്കിലും ചില പ്രഭാതങ്ങളില്‍ അവള്‍ പറയും

"ഞാന്‍ ഒരൂട്ടം വായിച്ചു കേള്‍പ്പിക്കാം"

അങ്ങിനെയാണ് അവളുടെ ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ഭാവനകള്‍ എനിക്ക് മുന്നില്‍ അവതരിക്കപ്പെട്ടിരുന്നത്.. ഒരു സര്‍പ്പദംശനത്തില്‍ മരണം കാത്തിരിക്കുന്നവളായി അവളെന്റെ
കഥയില്‍ കടന്നു വന്നതും അങ്ങിനെയാണ്...

എഴുതാനാവില്ല എന്നു തോന്നിയപ്പോള്‍ എഴുതിയിരുന്നതാരുന്നു അതെല്ലാം... മറ്റാരും കേള്‍ക്കുന്നില്ലെന്ന ഉറപ്പില്‍ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നത്.. നരേന്ദ്രപ്രസാദിന്റെയും വിനയചന്ദ്രന്റെയുമൊക്കെ ക്ലാസ്സുകളുടെ മഹത്വം പറയുന്നതിനൊപ്പം അവരൊക്കെ അവള്‍ എഴുതിയിരുന്നതിനെ പറ്റി പറഞ്ഞിരുന്നതും ഇടയില്‍ കടന്നുവരുമായിരുന്നു.. എങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും അവളുടെ പേരില്‍ ഒന്നും അച്ചടിച്ചു വന്നില്ല.. അവള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ... കല്ല്യാണം കഴിഞ്ഞ് ജോലി രാജിവെച്ച് മറുനാട്ടില്‍ കുടിയേറിയപ്പോള്‍, ഒരുതരത്തില്‍ അതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കിടയില്‍ അകലം വീണുകഴിഞ്ഞിരുന്നു.. ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും എവിടെന്നൊ തപ്പിയെടുത്ത നമ്പരുമായി - അന്നും ഇന്നും എന്റെ നമ്പര്‍ ഒന്നു തന്നെ - അവളെന്നെ തേടിയെത്തുമ്പോള്‍ "നീയിപ്പോള്‍ എഴുതാറുണ്ടോ?" എന്ന് എങ്ങിനെ ചോദിക്കാതിരിക്കും... ഒരു പക്ഷെ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ ഉത്തരമാണ്..

"ഇന്നെനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാം.. ശാന്തമായ ജീവിതം.. ഭര്‍ത്താവും കുട്ടികളുമായി ഒരു വീട്ടമ്മയുടെ റോള്‍.. ഒരു പക്ഷെ അതാവാം ഞാനൊന്നും എഴുതാറില്ല"

മുമ്പ് എഴുതിയിരുന്നവര്‍, ഇപ്പോള്‍ എഴുതാതായവര്‍ അവര്‍ക്ക് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം.. സമയം സന്ദര്‍ഭം സാഹചര്യം അങ്ങിനെ കെട്ടുപാടുകളില്‍ പെട്ടുപോവുന്ന സര്‍ഗ്ഗസൃഷ്ടികള്‍.. എന്കിലും പ്രശ്നങ്ങള്‍ ഇല്ലാതായതു കൊണ്ട് ഞാനിപ്പോള്‍ എഴുതുന്നില്ല എന്നു പറയുന്നവര്‍ ആരെങ്കിലും ഉണ്ടാവുമൊ.. ?

അപ്പോള്‍ ഞാന്‍ എഴുതികൊണ്ടിരിക്കുന്നതിന്റെ കാരണമെന്ത്.. ? പ്രശ്നങ്ങള്‍ കൂടൊഴിയാത്തതോ? ആണെങ്കിലും അല്ലെങ്കിലും എഴുത്തും ബ്ലോഗുമെല്ലാം കഴിഞ്ഞവര്‍ഷം എനിക്ക് സംഭവബഹുലമായിരുന്നു.. ജീവിതവും അങ്ങിനെ തന്നെ...കഴിഞ്ഞ വര്‍ഷത്തെ എന്റെ ഒരു
പോസ്റ്റ് മാതൃഭുമി ആഴ്ചപതിപ്പില്‍ വന്നതും എനിക്ക് ഏറെ സന്തോഷിക്കാനുള്ള വകയായിരുന്നു.. ഒപ്പം ഒരല്പ്പം വേദനയും.

പറഞ്ഞു വന്നത്.. തട്ടിയും മുട്ടിയും എന്റെ ബ്ലൊഗ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.. അതിലും കൂടുതല്‍ കാലമായി ഞാനിവിടെ ഉണ്ടെന്നൊരു തോന്നലാണെനിക്ക്.. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അറിയില്ല.. ബ്ലോഗില്‍ ആരെയും അറിയാതിരുന്ന, പേരുകള്‍ വെറും വാക്കുകള്‍ മാത്രമായിരുന്നതില്‍ നിന്നും ആരെയൊക്കെയൊ കുറച്ചെങ്കിലും അറിയാവുന്ന ഒരു മാറ്റം, അതും അത്ര ചെറുതല്ലെന്നു കരുതുന്നു....


പലരും പറയാറുണ്ട്.. ബ്ലോഗ് മടുത്തിരിക്കുന്നു.. ഒന്നും വായിക്കാറില്ല എന്നൊക്കെ.. പക്ഷെ എനിക്കിന്നും പഴയ അതേ ആവേശം തന്നെയാണ് ബ്ലോഗിനോട്.... സാഹചര്യങ്ങള്‍ വഴിമുടക്കുമ്പൊഴും അകന്നുമാറി ഒരു കാഴ്ചക്കാരിയായെങ്കിലും ഞാന്‍ എന്നുമുണ്ടായിരുന്നു..ഇനിയും ഉണ്ടാവണം എന്നു തന്നെ എന്റെ ആഗ്രഹവും..

എല്ലാവര്‍ക്കും ഓണാശംസകളോടെ..

Tuesday, August 4, 2009

മിനിമം ചാര്‍ജ്ജ് മൂന്നു രൂപ

സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..

വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..

ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..

ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..


ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?

ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..

ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..

Thursday, July 23, 2009

പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ...

രാവിലെ മുഖം പോലും കഴുകും മുമ്പെ കമ്പ്യൂട്ടര്‍ തുറന്ന് നെറ്റ് നോക്കുന്ന കൂട്ടുകാരിയാണ് ഇന്നലെ ആ വാര്‍ത്ത പൊട്ടിച്ചത്.. "കാവ്യ വിവാഹമോചനം തേടുന്നു".. പത്രക്കാരിയായ അവള്‍ നേരത്തെ പറഞ്ഞിരുന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ അടിവരയിട്ടു.. പക്ഷെ പിന്നെ നോക്കുമ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമായിരിക്കുന്നു... ആരുടെ അഭ്യര്‍ത്ഥനയാണ് അതിനു പുറകിലെങ്കിലും അത്രയെങ്കിലും മാന്യത അവര്‍ കാണിച്ചല്ലൊ.. മറ്റു ചില പത്രത്താളുകളില്‍ കുഞ്ഞുകോളം നിരത്തിയിരിക്കുന്നു.. ഒരു പക്ഷെ അച്ചുനിരത്തുന്നതിനു മുമ്പെ കൂടുതല്‍ കിട്ടാത്തതുകൊണ്ടാവാം എരിവും പുളിയും വളരെ കുറവ്...

പകല്‍ പലപ്പോഴായി പലരും അയച്ച മെയിലുകള്‍.. വാര്‍ത്ത മറ്റൊന്നുമല്ല... പക്ഷെ ഉള്ളടക്കത്തില്‍ കാരണങ്ങള്‍ പലതാവുന്നു..

വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര്‍ കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്, "കാവ്യയുടെ വിവാഹമോചനം" .. ആ പെണ്‍കൂട്ടത്തെ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.. ഞാനും ഒരു പെണ്ണാണല്ലൊ..

ഒരു കാത്തിരിപ്പില്‍ ഒറ്റക്കായിരുന്ന എന്നോട് വാര്‍ത്തകണ്ട് ഓടിയിറങ്ങി വന്നിരുന്ന ഒരാള്‍ ചോദിക്കുന്നു

"അറിഞ്ഞൊ... കാവ്യ വിവാഹമോചനം നേടുന്നു"

"അതിന്..?"

"നന്നായെ ഉള്ളു... "

"എന്തു നന്നായി.. കാവ്യ വിവാഹമോചനം നേടുന്നതില്‍ ഇയാള്‍ക്കെന്താ ഇത്ര സന്തോഷിക്കാന്‍.."

പതിനൊന്നാം ക്ലാസ്സുകാരിയായ അവള്‍ സംശയത്തോടെ എന്നെ നോക്കുന്നു..

പിന്നെ ഏതൊക്കെയൊ അഭിമുഖങ്ങളില്‍ കാവ്യയും ഭര്‍ത്താവും പറഞ്ഞത്, മറ്റാരൊക്കെയൊ പറഞ്ഞു കേട്ടത്... സിനിമാവാരികകളിലെ ഗോസിപ്പുകള്‍...അങ്ങിനെ കുറെ കഥകള്‍ നിരത്തുന്നു.. അവസാനം പറഞ്ഞു നിര്‍ത്തുന്നത്;

"അവള്‍ ഒരു സിനിമാക്കാരിയല്ലെ"

ആരാണെങ്കിലും അവള്‍ ഒരു പെണ്ണല്ലെ, ഒരു മനുഷ്യജീവിയല്ലെ.. എന്നൊന്നും ഞാന്‍ തിരിച്ചു ചോദിച്ചില്ല.. അവരെല്ലാം ഈ വാര്‍ത്തയില്‍ ശരിക്കും സന്തോഷിക്കുന്നൊ എന്നറിയില്ലെങ്കിലും ചികഞ്ഞു ചികഞ്ഞു കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന മനോഭാവത്തെ എനിക്ക് സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു..

ഒരു വിവാഹമോചനത്തിന്റെ സകലദുരിതങ്ങളും അനുഭവിച്ച ആള്‍ പോലും അതിന് അരുനില്‍ക്കുന്നത് കണ്ടപ്പോള്‍... എന്തു പറയാന്‍ "പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ..."

Tuesday, July 21, 2009

ഞാനൊരു മരണം കാത്തിരിക്കുന്നു

ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...

ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..

ഞാന്‍ പെണ്‍‌വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..

വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍‍ ഈ കാലത്തമുണ്ടാകുമൊ..?

"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..

കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..

ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..

അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..

Monday, July 6, 2009

ചുമ്മാ... ചുമ്മാ..

"എന്തെ"

"ചുമ്മാ"

"ഉമ്മ?"

"വേണേല്‍ തരാം..."

" അയ്യെ ഞാന്‍ ആ കൂട്ടത്തില്‍ അല്ല.. "

എന്തൊ ഈ അയ്യ്യെ എന്നു പറഞ്ഞ ഉമ്മയെ എനിക്ക് ഇഷ്ടമാണ്... എന്റെ മനസ്സിലെ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണത്.. ഞാനതില്‍ നിന്ന് തിരിച്ച് പ്രതീക്ഷിക്കുന്നതും അതു തന്നെ.. എന്നിട്ടും ആരൊക്കെയൊ ചുമ്മാ തട്ടിക്കളിക്കുന്ന ഉമ്മകളേ കാണുമ്പോള്‍ ഉള്ളിലെവിടെയൊ ഒരു വിങ്ങല്‍...

അച്ഛനും അമ്മയും എന്നെ ഉമ്മവെച്ചത് ഓര്‍മ്മയില്ലെനിക്ക്.. മക്കള്‍ ഉണ്ടാവുന്നത് തന്നെ നാണക്കേടാവുന്ന പ്രായത്തില്‍ കാലായകുരുടായി പിറന്നതുകൊണ്ടാവാം.. കോളേജില്‍ പഠിക്കുമ്പോള്‍ പോലും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഓപ്പോളുടെ കയ്യില്‍ നിന്ന് ഇഷ്ടം പോലെ തല്ലുവാങ്ങികെട്ടുമായിരുന്നു.. എന്നാല്‍ രാത്രി ഉറങ്ങും മുമ്പ് ഓപ്പോള്‍ വന്ന് തൊട്ടുതലോടി ഒരുമ്മ തരും.. ഞാന്‍ ഉറങ്ങും പോലെ കിടക്കും.. എത്ര വൈകിയാലും എനിക്ക് കിട്ടാനുള്ളത് കിട്ടാതെ ഞാന്‍ ഉറങ്ങുമായിരുന്നില്ല..എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോള്‍ ഓപ്പോള്‍ എനിക്ക് ഉമ്മതരാറില്ല.. ഒരുപാട് വലുതായി പോയതോണ്ടാവാം..

മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഉമ്മയെ കുറിച്ച് പറയാമൊ? വെറുതെ ഒരു തമാശക്ക് ചോദിച്ചതാ, ഉത്തരം കിട്ടില്ലെന്ന ഉറപ്പില്‍ തന്നെ..

"എനിക്കൊ.. എന്നെ ആരെലും ഉമ്മവെച്ചതെ ഓര്‍മ്മയില്ല.. ആ ആ ഓര്‍ക്കുന്നു.. അടുത്ത വീട്ടില്‍ ആന്റി അമേരിക്കക്കു പോവും മുമ്പ് എന്നെ ഉമ്മവെച്ചിരുന്നു"...ആ പറച്ചിലില്‍ നിന്നെ മനസ്സിലാക്കാം പറയാതെ ബാക്കി വെച്ചതെന്തെന്ന്..

മറ്റൊരാള്‍ തുറന്നു പറയുന്നു..

"അതെന്റെ സ്വകാര്യസന്തോഷമാണ്"

കിട്ടാതെ പോയ ഒരുമ്മയെ കുറിച്ചാണ് മറ്റൊരാളുടെ സങ്കടം...അത് ഞങ്ങളുടെ യാത്ര പറച്ചിലിന്റെ ദിവസമായിരുന്നു.... നേത്രാവതി എക്സ്പ്രെസ്സിന്റെ വാതിലിനരികില്‍ ഞാന്‍ കാത്തു നിന്നത് അവനു വേണ്ടിയായിരുന്നു.. അവന്‍ വരാതിരിക്കില്ല.. വണ്ടി വിടും മുമ്പ് തന്നെ അവന്‍ വന്നു.. പുറത്ത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിശ്വാസത്തില്‍ അവന്‍.. കാരണം അത് അവന്റെ നാടായിരുന്നു.. സിഗ്നല്‍ വീണപ്പോള്‍ വല്ലാത്തൊരു പിടപ്പ്.. പെട്ടന്ന് അവന്‍ ചാടി കയറി... എനിക്ക് പുറകില്‍ ആരുടെയൊ ചലനം.. ആരെന്ന് നോക്കാനായി ഞാന്‍ തിരിഞ്ഞു..

"എസ്ക്യൂസ് മീ"

"യെസ്"

അയാള്‍ക്ക് വാതിലിലൂടെ പുറത്തേക്ക് ഒന്നു നോക്കണം.. വണ്ടിക്ക് അനക്കം വെച്ചിരിക്കുന്നു.. കേറിയ അതേ വേഗത്തില്‍ അവന്‍ ഇറങ്ങി പോയി... പലപ്പൊഴും അവനോട് ചോദിച്ചു നീ എന്തിനാ അന്നു ചാടികയറിയതെന്ന്..അവനൊന്നും പറഞ്ഞില്ല...പക്ഷെ എന്തിനെന്നതിന് അവള്‍ക്ക് സംശയമില്ലായിരുന്നു..

എന്റെ മൊബൈലിലെ ഇന്‍ബോക്സില്‍ തപ്പി എന്റെ കൂട്ടുകാരന്‍ സംശയത്തോടെ ഒരു മെസേജ് നീട്ടി..

"ഇതാരാ.."

"എന്തു പറ്റി.. ആ മെസേജിനെന്താ കുഴപ്പം.."

സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ ദേ കിടക്കുന്നു ഒരു ഉമ്മ... ആ ഉമ്മയാണ് അവന്റെ പുരികകൊടികളെ സംശയത്തിന്റെ അമ്പെയ്യാന്‍ പ്രേരിപ്പിച്ചത്... എന്തൊക്കെ പറഞ്ഞിട്ടും അതൊരു പെണ്ണിന്റയാണെന്ന് അവന്‍ സമ്മതിച്ചു തരുന്നില്ല.. അഥവാ ഒരു ആണിന്റെയെങ്കില്‍ തന്നെ എന്താ കുഴപ്പം.. എല്ലാ ഉമ്മകളും പ്രശ്നകാരിയാണെന്ന് കരുതാന്‍ ആരാവാം അവനെ പഠിപ്പിച്ചത്....

കല്ല്യാണം കഴിഞ്ഞു പോവുന്ന പെങ്ങള്‍ക്ക് ഇച്ചായന്റെ വക ഒരു ഉമ്മ.. അച്ഛന്റെ മരണശേഷം ആ സ്ഥാനം കൂടി അവനായിരുന്നു.. കണ്ടു നിന്നവരുടെ കണ്ണിലും കണ്ണീര് പൊടിയുന്നു.. പക്ഷെ ഒരു കൊച്ചു കുട്ടി ഉറക്കെ വിളിച്ചു കൂവുന്നു..

"അയ്യ്യെ...ദേ ആ ചേട്ടന്‍ ചേച്ചിയെ ഉമ്മവെച്ചു"

കള്ളമില്ലെന്ന് നമ്മള്‍ പറയുന്ന പിള്ളമനസ്സില്‍ ഉമ്മയെ അശ്ലീലമാക്കിയത് എന്താവാം..

കാലങ്ങള്‍ കൂടി കാണുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ... അതിന്റെ ഊഷ്മളത എത്ര മാത്രമെന്ന് അനുഭവിച്ചറിയണം.. വര്‍ഷങ്ങളുടെ അകലം തീര്‍ത്ത മതിലുകള്‍ ഇടിഞ്ഞു വീഴുന്നതും .. എന്നാലും ചിലരുടെയെങ്കിലും ജീവിതരീതിയുടെ ഭാഗമായി തീര്‍ന്ന കെട്ടിപിടുത്തത്തിനും ഉമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു പോവുന്നില്ലെ..? ഒളിച്ചു പതുങ്ങിയും മാത്രം സ്വന്തമാക്കാന്‍ കൊതിക്കുമ്പോള്‍ വെളിച്ചത്തില്‍ മറ്റാരെയൊ ഭയക്കുന്നതുകൊണ്ടാവാം, നമ്മള്‍ മലയാളികള്‍ ഉമ്മയെ പലപ്പോഴും തീണ്ടാപ്പാടകലെ നിര്‍ത്തിയത്..

എന്റെ വിദ്യാര്‍ത്ഥിയായ്, സഹപാഠിയായ്, സഹപ്രവര്ത്തകനായ്, സുഹൃത്തായ് മാറിയവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ്.. മരുഭൂമിയില്‍ നിന്ന് ആദ്യമായ് അയച്ച മെയിലില്‍ നിറയെ നഷ്ടപ്പെട്ട നാടിന്റെ ഓര്‍മ്മകള്‍ ആയിരുന്നു.. അവസാനിച്ചത് കൊച്ചേട്ടന്റെ അനിയത്തിയെ കുറിച്ചുള്ള കുറിപ്പുകളിലും.. അതില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടായിരുന്നു... ഞാന്‍ പോരാന്‍ നേരം അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.. വലിയ കുട്ടിയായേനു ശേഷം ആദ്യമായാ അവളെനിക്കൊരു ഉമ്മ തന്നത്.. അപ്പോള്‍ ഞാനും കരഞ്ഞു പോയി..

ഫോണിന്റെ മൌത്ത്പീസ് ചുണ്ടോട് ചേര്‍ത്ത് പരിസരത്തെ വായുമുഴുവന്‍ വലിച്ചെടുക്കും മട്ടില്‍ ഒരു ഉമ്മ.. ഹോസ്റ്റല്‍ കോറിഡോറുകളുടെ ഇരുളടഞ്ഞ മൂലകളും ചുമരുകളും ഈ ഉമ്മകള്‍ കിട്ടി കോരിത്തരിക്കുന്നവരാണ്... അപ്പോള്‍ കൊടുക്കുന്ന ആളുടെ കണ്ണുകളിലെ തിളക്കത്തില്‍ നിന്ന്‍ ആ ഉമ്മയുടെ ആഴം വായിച്ചറിയാം.. മറുപുറത്തെന്തെന്ന് അറിയാനാവാത്തതിനാല്‍ വെറും ഊഹത്തില്‍ ഒതുക്കാം..

ഉണ്മയെന്ന വാക്ക് കേട്ടെഴുത്തിന് നല്‍കി ഉമ്മകള്‍ വാരി കൂട്ടുന്ന ടീച്ചറെ കുറിച്ചൊരു കവിതയുണ്ട്... തിരക്കിനിടയില്‍ തലങ്ങും വിലങ്ങും ഓടുന്നതിനിടയില്‍ അറിഞ്ഞൊ അറിയാതെയൊ കിട്ടുന്ന ഉമ്മകള്‍... എന്നാലും പ്രതീക്ഷിക്കാതെ കിട്ടിയ ഉമ്മയുടെ ചൂടില്‍ രണ്ടു ദിവസം പനിച്ചു കിടന്ന കഥ പറയുന്നവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി.. പിന്നെ പഴയ ഓര്‍മ്മയില്‍ ഓളം തല്ലുന്ന ഒരു ഒരു പൊട്ടിച്ചിരി പതിയെ പതിയെ പെയ്തിറങ്ങുന്നു..

പെണ്ണിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണിന്റെ ആയുധം കൂടിയായിരുന്നു ഉമ്മകള്‍.. ആള്‍ക്കൂട്ടത്തില്‍ അവളെ അവഹേളിക്കാനും അല്ലെങ്കില്‍ അവളെന്റെയെന്ന് നാലാളേ ബോധിപ്പിക്കാനും ചിലപ്പോള്‍ ആരോടൊ ഉള്ള വാതുവെപ്പിന്റെ ഭാഗമായും അവന്‍ ഉമ്മകളെ തെരുവിലിറക്കി.. ഇടക്കെപ്പൊഴൊ വിലപറഞ്ഞ് കാരാറുറപ്പിച്ച ഉമ്മകളും..

ചുണ്ടുകള്‍ കോര്‍ത്തുവലിച്ച്.. വായുവില്‍ പറന്നു കളിച്ച്.. ഉമ്മകള്‍ രൂപവും ഭാവവും മാറി പുത്തന്‍ പേരുകളുമായി എത്തുന്നു..

നെറുകയില്‍ ആശിര്‍‌വാദത്തിന്റെ, കവിളില്‍ വാത്‌സല്യത്തിന്റെ, ചുണ്ടില്‍ പ്രണയത്തിന്റെ, കയ്യില്‍ ആദരവിന്റെ..... പതിയുന്ന ഇടം നോക്കി ഒരേ ഉമ്മക്ക് വിവിധ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു...

കൊതിക്കുന്നുണ്ട് ഞാന്‍ അമ്മയുടെ അടക്കിപ്പിടിച്ച ഒരുമ്മയ്ക്ക്.. ഓപ്പോളുടെ ശിക്ഷക്കു രക്ഷയാവുന്ന ഒളിച്ചുള്ള കുഞ്ഞുമ്മക്ക്.. പ്രണയം വാര്‍ന്നൊഴുകുന്ന ഞെരിച്ചുകൊല്ലുന്ന മറ്റൊന്നിന്...

Wednesday, July 1, 2009

കേമറകൊണ്ട് എന്തു ചെയ്യാം..

കേമറകൊണ്ട് എന്തു ചെയ്യാം..
പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ആ അപ്പൊ പറഞ്ഞു വരുന്നത്..

രംഗം ... ഒരു ദീര്‍ഘദൂര തീവണ്ടിയുടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ട്മെന്റ്...

സമയം .... നേരം പരപരാ വെളുക്കാന്‍ ഇനിയും ഒരു ഒന്ന് ഒന്നര രണ്ട് മണിക്കൂര്‍..

തീവണ്ടിയുടെ താരാട്ടില്‍ ഉറക്കം ശരിയാവാത്ത ഒരു പെണ്ണ് സുരക്ഷിതസ്ഥാനം തേടി കൈക്കലാക്കിയ മുകളിലെ ബെര്‍ത്തില്‍ നിന്നും താഴെയിറങ്ങുന്നു... എല്ലാരും നല്ല ഉറക്കത്തിലായതിനാല്‍ ഇരിക്കാന്‍ സീറ്റുകള്‍ കുറവ്.. സമയം വെച്ച് എത്തേണ്ടിടത്ത് എത്താന്‍ ഇനിയും ഒരുമണിക്കൂര്‍.. എവിടെയെത്തിയെന്ന് വലിയ പിടികിട്ടാത്തോണ്ടും ഉണര്‍ന്നിരിക്കുന്നവര്‍ ഇല്ലാത്തോണ്ടും പുറത്തെ ഇരുളന്‍ കാഴ്ചകളും അവിടവിടെ തെളിയുന്ന വെളിച്ചത്തില്‍ എവിടെയെത്തിയെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമവുമായി അങ്ങിനെ ഇരിപ്പാണവള്‍... ഇടക്കെപ്പൊഴൊ വീണുകിട്ടിയ തുണ്ടുവെളിച്ചത്തില്‍ തെളിഞ്ഞത് ഒന്നര മണിക്കൂര്‍ ദൂരത്തിലുള്ള സ്ഥലം..

ഇനി ഒന്നുകില്‍ കേറികിടന്ന് ഒന്നൂടെ ഉറങ്ങാം.. ഉറക്കം നീണ്ട്പോയാല്‍ ഇറങ്ങേണ്ടിടത്ത് ഇറങ്ങിയെന്നു വരില്ലെന്നെള്ളു.. പിന്നെയുള്ള വഴി ഏതേലും സീറ്റിന്റെറ്റത്തിരുന്ന് ചുമ്മാ ഇരുട്ടിലേക്ക് വായ്നോക്കലാ.. പരിചയമുള്ള പ്രൊഫഷന്‍ ആയതോണ്ട് അവള്‍ അതു തന്നെയാവാം ന്ന് തീരുമാനിച്ചു..

പുറത്തോട്ടുള്ള വായ്നോട്ടത്തിനിടയിലെ ഇടവേളയിലെപ്പോഴൊ അകത്തേക്ക് കണ്‍തിരിച്ചപ്പോഴാണ് ഒരുത്തന്‍ കിടന്ന് ഞെരിപിരി കൊള്ളുന്നു.. ദൈവമെ.. ഇവനെന്തു പറ്റി.. ഒരു അത്യാഹിതത്തിനു സാക്ഷിയാവേണ്ടിവരുമൊ എന്നൊക്കെ ചിന്തിച്ച് ആ പെണ്ണങ്ങിനെ അന്തം‌വിട്ട് കുന്തം വിഴുങ്ങും മുമ്പ് അവന്റെ നോട്ടം അവളുടെ മുഖത്ത്... ഒപ്പം ഒരു വെടക്ക് ചിരിയും.. അപ്പൊ അതാണ് കാര്യം ... രാവിലെ കണികണ്ട് ദിവസം കണ്ട് ദിവസം കളയണ്ടന്ന് കരുതി അവള്‍ ഒരു നാല്പത്തിയഞ്ച് ഡിഗ്രി തിരിഞ്ഞ് വായ്നോട്ടത്തിന്റെ ഫോക്കസിങ് മാറ്റി പിടിച്ചു.. ആകെ ഉള്ള ഒരു കാണിയെ നഷ്ടപ്പെട്ട ദു:ഖം കൊണ്ടാവാം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പം കക്ഷി ഷര്‍ട്ടിന്റെ ബട്ടണ്‍ ഒക്കെ തുറന്നിട്ട് ബാത്ത്റൂമിനു നേരെ മന്ദം മന്ദം..

എന്നാശരി.. ബാഗ് ഒക്കെ എടുത്ത് വെച്ചേക്കാം.. ആ കൊരങ്ങന്‍ വന്നു കിടന്നിട്ട് ആവഴി പോവേണ്ടല്ലൊ എന്ന് വിചാരിച്ച് ആ പെണ്ണ് എല്ലം ഒതുക്കി വാതിലിനരികില്‍ എത്തിച്ച് പഴയ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചു...

ഇനിയാണ് ക്ലൈമാക്സ്...

ബാത്ത്റൂമിന്റെ വാതില്‍ പാതി തുറന്ന് അവന്റെ നോട്ടം പുറത്തേക്ക്.. വശപിശകായ നോട്ടത്തില്‍ നിന്നും ഇനിയവന്‍ പ്രദര്‍ശനവസ്തുവാക്കാന്‍ പോവുന്നതെന്തെന്നും വ്യക്തം.. അവിടെയും ഇവിടെയും ഓരൊരുത്തര് തലപൊക്കാന്‍ തുടങ്ങുന്നുണ്ട്.. ഒരു മണിക്കൂര്‍ കൂടി ഇവനെ സഹിക്കുകയും വേണം.. എന്നാ ശരി..

അങ്ങിനെ അക്ഷമയായി അവള്‍ കാത്തിരിക്കുകയാണ് ... അവന്‍ അകത്ത് ഗ്രീന്‍‌റൂമില്‍ തയ്യാറെടുപ്പിലും .. വാതില്‍ തുറന്നതും കാമറയൊന്നു മിന്നി.. ആഞ്ഞടഞ്ഞ വാതില്‍ പിന്നെ തുറന്നു കണ്ടില്ല.. എത്തേണ്ടിടത്ത് എത്തി ഇറങ്ങിപോരുമ്പോഴും വെറുതെ അവള്‍ പ്രതീക്ഷയോടെ നോക്കി.. തുറന്നില്ല..

അപ്പോ ചോദിച്ചതെന്തായിരുന്നു...

കേമറകൊണ്ട് എന്തു ചെയ്യാം...ഒരു മണിക്കൂര്‍ ഒരുത്തനെ ട്രെയിനിലെ ബാത്‌റൂമില്‍ അടച്ചിടാം...

പിന്‍‌കുറിപ്പ്:

യാത്രാവിശേഷങ്ങള്‍ വിളമ്പുന്നതിനിടയില്‍ ഇതു മാത്രം എങ്ങിനെ വിട്ടുകളയാന്‍..

ഒരുത്തിയുടെ പ്രതികരണം ഇങ്ങനെ.. അവനെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍

ഒരുത്തന്റെയൊ... അഹംങ്കാരി.. അവള്‍ക്ക് അവിടെ കിടന്ന് ഉറങ്ങിയാല്‍ പോരെ.. വെറുതെ കൊച്ചുവെളുപ്പാന്‍ കാലത്ത് എണീറ്റിരുന്നിട്ട് അവനെ വെറുതെ...

ബാക്കി എഴുതണ്ടല്ലൊ.. ഇനി നിങ്ങള്‍ പറ....

Tuesday, June 9, 2009

തിരിവറിവടയാളങ്ങള്‍...

സമയമടുക്കുന്തോറും ജെന്നിയുടെ വേഗതയും കൂടികൊണ്ടിരുന്നു.. ഇടക്കിടക്ക് ചുമരിലെ സമയസൂചിയെ ലക്ഷ്യമിടുന്ന നോട്ടങ്ങള്‍ അവളോട് വീണ്ടും വീണ്ടും പ്രതീക്ഷിക്കാവുന്ന അപകടങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു..മൂക്ക് ആഞ്ഞു വലിച്ച് ബാക്കിനില്‍ക്കുന്ന ഗന്ധങ്ങള്‍ ഏതൊക്കെയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.. സെറ്റിയുടെ പുറകില്‍ ഒരല്പ്പം വിയര്‍പ്പ് മണം തങ്ങിനില്‍ക്കുന്നതിനെ മുല്ലപ്പൂവിന്റെ ഗന്ധത്താല്‍ പുതപ്പിച്ചിരുത്തി.. ഉപേക്ഷിക്കപ്പെട്ട പൂജാമുറിയില്‍ ബാക്കിയിരുന്ന ഒരു ചന്ദനത്തിരിയെടുത്ത് മണത്തുനോക്കി കത്തിച്ചു.. മൂക്കില്‍ കയറാതെ ഒളിച്ചുനടക്കുന്നവയെ തുരത്താനായി അവസാനത്തെ കയ്യായിരുന്നു അത്..

"ജെന്നീ...."

നടുത്തളത്തിലെ കിളിചിലച്ചതും വാതിലില്‍ മുട്ടുകേട്ടതും എല്ലാം ഒരുമിച്ച്..

"ദൈവമെ.."

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വണ്ടിയുടെ ശബ്ദം താന്‍ കേട്ടില്ലെന്നതിന്റെ ദേഷ്യത്തില്‍ അവള്‍ കൈ ചുരുട്ടി തലയില്‍ അടിച്ചു.. വാതില്‍ തുറക്കാന്‍ ഓടുമ്പോള്‍ ഒന്നും സ്ഥാനം തെറ്റിയിരിക്കുന്നില്ലെന്ന്‍ ഒന്നുകൂടെ തിരിഞ്ഞു നോക്കി ഉറപ്പുവരുത്തി.. ഒപ്പം മൂക്കൊന്ന് ആഞ്ഞു വലിച്ചു..

"മമ്മാ.."

ജെന്നി വാതില്‍ തുറന്ന് നിലോഫറിന്റെ കയ്യില്‍ പിടിച്ചു.. അകത്തേക്ക് കാല്‍‌വെക്കും മുമ്പ്തന്നെ മമ്മയുടെ മൂക്കും ചുണ്ടുകളും കൂര്‍ത്ത് ചുരുളുന്നത് ജെന്നി ഭയത്തോടെ നോക്കി.. വാതിലടക്കാനെന്ന നാട്യത്തില്‍ കൈവിടുവിച്ച് അരികില്‍ നിന്നും വഴുതിമാറാന്‍ ശ്രമിച്ച ജെന്നിയെ നീലോഫര്‍ കൈവലയത്തിലാക്കി..

"ആരാ... ആരാ ഇവിടെ വന്നെ.. "

"ആആആരും വന്നില്ല മമ്മാ... "

"പിന്നെ ഇത് പോലുള്ള മണം കഴിഞ്ഞ ആഴ്ചയിലും ഒരു ദിവസം ഇവിടെ തങ്ങി നിന്നിരുന്നു.. ഓര്‍ക്കുന്നൊ.. മഴപെയ്ത് തണുത്തുറഞ്ഞു കിടന്ന ഒരു ദിവസം..."

"അയ്യൊ മമ്മാ.. അത് അന്ന്‍ ഒരു പൂച്ചകുട്ടി ജനലിലൂടെ കയറിവന്ന ദിവസാരുന്നു.. അതിവിടെ ആകെ വൃത്തികേടാക്കിയതിന്റെ നാറ്റം കളയാന്‍ ഞാന്‍ പെര്‍ഫ്യൂം അടിച്ചതായിരുന്നില്ലെ.. പിന്നെ ഞാന്‍ ജനാലകള്‍ തുറന്നിടാറില്ലല്ലൊ.. "

"എനിക്ക് വളരെ പരിചിതമായ മണം.. "

അതെ.. മമ്മക്ക് വളരെ പരിചിതമായ മണം തന്നെ.. പക്ഷെ അപരിചിതായതും മമ്മക്കു മാത്രം.. ജെന്നി വാതില്‍ അടച്ചു തഴുതിടുമ്പോള്‍ പിറുപിറുത്തു

"നീ എന്താ പറഞ്ഞത്..."

"ഒന്നുമില്ല.. മമ്മ വന്ന് കാപ്പി കുടിക്കാന്‍ നോക്ക്.. എനിക്ക് പഠിക്കാനുണ്ട്.."

നീലോഫര്‍ ജനലരികില്‍ ചെന്ന് കൊളുത്തുകള്‍ ഒന്നുകൂടെ തൊട്ടുനോക്കി.. കര്‍ട്ടനുകള്‍ നേരെയാണെന്നും അതിലൂടെ അകത്തേക്കും പുറത്തേക്കും ആര്‍ക്കും ഒന്നും കാണാനാവില്ലെന്നും ഒന്നു കൂടെ തൊട്ടുനോക്കി മനസ്സില്‍ ഉറപ്പിച്ചു.. എങ്കിലും അവള്‍ക്ക് ആ മണത്തിനെ കുറിച്ചുള്ള ആധി വിട്ടുപോയില്ല.. കാരണം എത്രമാത്രം തുടച്ചുനീക്കിയാലും മായാത്തത്ര കടുത്തതായിരുന്നു അത്.. ജെന്നിയുടെ കാല്പെരുമാറ്റം അകന്നകന്ന് അവളുടേ പഠനമുറിയിലേക്ക് ചേക്കേറും വരെ നീലോഫര്‍ കാത്തുനിന്നു.. ഒട്ടൊരു ഒച്ചയോടേ അത് അടയുന്നതും കേട്ടു.. താനും അവളും മാത്രമുള്ള ഇവിടെ എന്തിനാണ് അവള്‍ വാതിലടച്ചിടുന്നതെന്നൊന്നും അപ്പോള്‍ ദേഷ്യപ്പെട്ടില്ല.. അവള്‍ വാതിലടക്കുന്നതും കാത്താണ് നീലോഫര്‍ ജനലഴികള്‍ പിടിച്ച് നിന്നത്.. പിന്നെ കാലടികള്‍ എണ്ണി അവള്‍ പൂജാമുറിയുടെ വാതില്‍ തുറന്നു..

" ഇതില്‍ ഇന്ന് ആരോ കയറിയിട്ടുണ്ട്.. എട്ടുകാലിവലകള്‍ എവിടെയൊ മുറിഞ്ഞിരിക്കുന്നു. ... "

സംശയത്തിന്റെ ചൂടില്‍ അവള്‍ വിയര്‍ത്തൊലിച്ചു. ..

ജെന്നി പുസ്തകം തിരിച്ചും മറിച്ചും നോക്കി.. മോഡല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയതിനുള്ള സമ്മാനം.. ഫൈനലില്‍ സ്കൂള്‍ ഫസ്റ്റായാല്‍ അവള്‍ ചോദിക്കുന്നതെന്തും തരാമെന്നാണ് വാഗ്ദാനം.. പക്ഷെ.. അവള്‍ക്കറിയാം ഒന്നും നടക്കില്ലെന്ന്.. കസേരക്ക് പുറകിലേക്ക് തലചായ്ച് വെറുതെ കിടന്നു.. ഇനി എന്നായിരിക്കാം കാണാനൊക്കുക.. ഇതുപോലെ ഇത്രയും സമയം ഒരുമിച്ചിരിക്കാന്‍.. അവള്‍ തന്റെ കവിളില്‍ ഒന്നു തൊട്ടുനോക്കി..ആ ചുണ്ടുകളുടെ ചൂട് ഇപ്പൊഴും അവിടെ ബാക്കി നില്‍ക്കും പോലെ... ഇല്ല അതൊന്നും ഇനി അടുത്തൊന്നും നടക്കില്ല.. നാളെ മുതല്‍ മമ്മ ലീവാണ്.. എക്സാം കഴിഞ്ഞാല്‍ മമ്മയുടെ പ്ലാന്‍ എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.. മമ്മ കല്പിക്കും ജെന്നി അനുസരിക്കും.. മമ്മയുടെ സംശയങ്ങള്‍ ചോദ്യങ്ങളാവാന്‍ അധികസമയം വേണ്ടിവരില്ലെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു..

ജെന്നിയുടെ റൂമിന്റെ വാതില്പിടിയൊന്ന് തിരിഞ്ഞത് പോലെ.... പക്ഷെ വാതില്‍ തുറന്നില്ല.. ആരോ വാതിലില്‍ തൊട്ടെന്ന സംശയത്തില്‍ അവള്‍ ചാടിയെണീറ്റു.. ഇല്ല, അടച്ചിട്ട ഫ്ലാറ്റില്‍ കുടുങ്ങിപോയ വായുവിന്റെ ശ്വാസം മുട്ടല്‍ മാത്രമായിരുന്നു.. ഒരു നേര്‍ത്ത തേങ്ങലായി വാതിലൊന്ന് വിതുമ്പി.. അവള്‍ പുസ്തകത്തിന്റെ പുതുപുത്തന്‍ മണം മൂക്കിലെക്ക് ആവോളം വലിച്ചു കയറ്റി.. പിന്നെ ആദ്യത്തെ താളില്‍ പേരെഴുതി "ജെന്നി".. ഒരു നിമിഷത്തെ ആലോചനയില്‍ ബാക്കികൂടി പൂരിപ്പിച്ചു "നന്ദന്‍" അടിയിലെ വളഞ്ഞ വരയ്ക്കു താഴെ 20090609.. പിന്നെ അതിന്റെ പലതാളുകളില്‍ പലഗന്ധങ്ങള്‍ സ്ഥാപിച്ചു.. ഓരോ താളിനും ഓരോ മണം.. എന്നെങ്കിലും മമ്മയിത് കയ്യിലെടുത്താല്‍ മൂക്കുവലിച്ച് ചുവപ്പിക്കുന്നത് ഓര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി... ഒപ്പം ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ താളുകളില്‍ നിന്നും താളുകളിലേക്ക് നനവായി പടരുന്നുണ്ടായിരുന്നു.. അവള്‍ ആ പേരിനു മുകളില്‍ പതിയെ തലോടി.. മമ്മ മായ്ചു കളഞ്ഞതാണ്.. പക്ഷെ ‍ജെന്നിക്കത് ജീവന്റെ ഭാഗമാണ്.. കാഴ്ച നഷ്ടമാവും മുമ്പ് മമ്മയൊരു സൌന്ദര്യകാഴ്ചയായിരുന്നകാലം പലരുടെ പറച്ചിലുകളിലൂടയാണ് അവള്‍ അറിഞ്ഞത്..... അത് മമ്മപോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്ന് അവള്‍ക്കറിയാം.. പലരും കയറിയിറങ്ങിയപ്പോള്‍ ബാക്കി വന്നമണം പോലും മമ്മയെ അലോസരപ്പെടുത്തുന്നെന്നും.


വാതിലിനു പുറത്ത് മമ്മയുടെ അന്വേഷണം എന്തായെന്നറിയാന്‍ ജെന്നിക്ക് ആകാംക്ഷയുണ്ടായിരുന്നു.. എങ്കിലും അപ്പോള്‍ മുന്നില്‍ പെടുന്നതിന്റെ അപകടമറിയാവുന്നതിനാല്‍ അവള്‍ പുറത്തിറങ്ങിയില്ല.. എട്ടിന്റെ സൈറന്‍ മുഴങ്ങിയിട്ടും മമ്മ ഭക്ഷണത്തിന് വിളിക്കാത്തതില്‍ ഭയം തോന്നിയാണ് ജെന്നി മുറിവിട്ടിറങ്ങിയത്..

വാതിലിനപ്പുറം ഇരുട്ടുമാത്രമായിരുന്നു.. നടുമുറിയില്‍ വിളക്ക് തെളിച്ചിട്ടില്ല.. ലൈറ്റിട്ടപ്പോള്‍ മമ്മക്കായി അവള്‍ വച്ചിരുന്ന ചായ പാടകെട്ടി മേശപ്പുറത്ത് തന്നെ ഇരിപ്പുണ്ട്.. അടുക്കളയില്‍ രാത്രിഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ ഒന്നും തന്നെയില്ല.. അതുവരെ മനസ്സില്‍ തിങ്ങിനിന്നിരുന്ന ഭയം മറ്റൊരു ഭയമായി മാറുന്നത് അവള്‍ അറിഞ്ഞു..

"മമ്മാ... മമ്മാ.."

അവള്‍ കിടപ്പുമുറിയുടെ വാതിലില്‍ വീണ്ടും വീണ്ടും കൊട്ടിവിളിച്ചു.. ഏറെ വിളിച്ചതിനു ശേഷം ഹാന്‍ഡില്‍ തിരിച്ചപ്പോഴാണ് അത് പൂട്ടിയിട്ടില്ലായിരുന്നെന്ന് അവള്‍ക്ക് മനസ്സിലായത്.. പക്ഷെ, കട്ടിലിലും കുളിമുറിയിലുമൊന്നും നീലോഫറിനെ കാണാതിരുന്നത് ജെന്നിയുടെ സംശയങ്ങള്‍ വീണ്ടും തിരിച്ചെത്തിച്ചു.. രണ്ടുമുറി ഫ്ലാറ്റില്‍ മമ്മയെവിടെ പോയി ഒളിക്കാനെന്ന അവളുടെ ചിന്തയാണ് പൂജാമുറിയിലെത്തിച്ചത്.. അവിടെ നിലത്ത് കുത്തിയിരിക്കുന്ന നീലോഫര്‍ ജെന്നിയുടെ നേരെ മുഖം തിരിച്ചു..

"ആരാണ് ഇന്നിവിടെ വന്നത്.. ?"

"ആരും വന്നില്ല മമ്മാ.. ഞാന്‍ പറഞ്ഞതല്ലെ.. മമ്മ വന്നെ .... എനിക്ക് വിശക്കുന്നു.. "

"ഇല്ല .. ആരാ വന്നെ എന്നു പറയ്.. ഏതൊ ആണ്‍മണം ഇവിടെ മുഴുവന്‍ ചുറ്റിക്കളിക്കുന്നു .. മറ്റാരോ വന്നിട്ടുണ്ട് ഞാനില്ലാത്ത നേരം നോക്കി.. ആരാ വന്നെ.. എനിക്ക് പരിചിതമായ മണമാണിത്.."

"ച്ഛെ.. ഈ മമ്മയിത്ര ചീപ്പായി... "

"ഇല്ല.. ഇതേ മണം കഴിഞ്ഞ ആഴ്ചയും ഉണ്ടായിരുന്നു... എനിക്കറിയാം.. അന്ന് ആ മഴപെയ്ത ദിവസം...”

നീലോഫാർ മുഴുവൻ ശക്തിയുമെടുത്ത് ശ്വാസം വലിച്ചു... ജെന്നി പെട്ടന്ന് പുറകോട്ട് മാറി.. വായുവിനൊപ്പം താനും മമ്മയുടെ മൂക്കിനകത്ത് കേറിപോവുമെന്ന് അവൾ ഭയപ്പെട്ടു....

അന്നത്തെ അത്താഴമേശയിൽ സംസാരമില്ലായിരുന്നു.. ഇന്നും ചപ്പാത്തി തന്നെയോ എന്നും തലേന്നാളത്തെ കറികൾ വീണ്ടും ചൂടാക്കി തന്നതിനൊ ജെന്നി കലഹിച്ചില്ല.. ഭക്ഷണം കഴിഞ്ഞിട്ടും ജെന്നി ടിവിക്കുമുന്നിൽ ചടഞ്ഞിരിക്കുന്നത് നീലോഫർ കണ്ടില്ലെന്ന് നടിച്ചു.. ഫാഷന്‍ ചാനലും എംടിവിയും മാറിമറയുന്നത് ശബ്ദത്തിൽ നിന്ന് തിരിച്ചറിഞ്ഞ് അതേത് ചാനൽ എന്ന് ചൊടിച്ചില്ല..പതിവു വർത്തമാനങ്ങളില്ലാതെ മമ്മ കിടപ്പുമുറിയിലേക്ക് പിന്‌വാങ്ങിയപ്പോൾ ജെന്നിയും ടിവി നിർത്തി പുസ്തകത്താളിലേക്ക് മുഖം കുനിച്ചു.. പക്ഷെ അക്ഷരങ്ങൾ ഒന്നും കണ്ണിൽ പതിയാതെ അവൾ ഉറങ്ങാനുള്ള ശ്രമമായി..

തെറ്റിപ്പോയ ദിനചര്യകൾ അവൾ അപ്പോഴാണ് ഓർത്തത്.. കടുത്തവെളിച്ചങ്ങൾ പണിമുടക്കുന്ന മമ്മയുടെ കാഴ്ചയെ പിടിച്ചു നിർത്തേണ്ടത് അവളുടെ കടമയാണ്.. മമ്മയുടെ കണ്ണിൽ മരുന്നൊഴിച്ചില്ലെന്ന് ഓർത്ത് അവൾ നീലോഫറിന്റെ മുറിയിലേക്ക് നടന്നു.. മങ്ങിയ വെളിച്ചങ്ങൾ എങ്കിലും അവിടെ എന്നും കൂടുണ്ടായിരിക്കട്ടെ... പാതി ചാരിയ വാതിലിലൂടെ മമ്മയുടെ മുറിയിലെ മെഴുകുതിരി വെളിച്ഛം അവൾ കണ്ടു.. മമ്മയുടെ കയ്യില്‍ മുഖത്തോട് ചേര്‍ത്ത് പിടിച്ച് അപ്പയുടെ സ്വെറ്ററും..

“മമ്മാ...”

കേൾക്കാതിരുന്നതൊ എന്ന് ഉറപ്പില്ലാതെ അവൾ വീണ്ടും ആവർത്തിച്ചു...

മരുന്നൊഴിച്ച് തിരിച്ച് പോരുംമ്പോൾ മമ്മയെന്തിനാണ് ഇന്ന് മെഴുകുതിരി കത്തിച്ചിരിക്കുന്നതെന്ന സംശയത്തിന് ഉത്തരം കിട്ടാതെ വലഞ്ഞു....

ജെന്നിയുടെ ഉറക്കത്തിലേക്കാണ് നീലോഫറിന്റെ ഭാരം അവളുടെ മേല്‍ ചാഞ്ഞത്.. ശ്വാസം മുട്ടി കണ്‍‌തുറക്കുമ്പോള്‍ അവളുടെ മുഖത്തിനരികില്‍ മെഴുകുതിരിയുടെ ഉരുകുന്ന വെളിച്ചമുണ്ടായിരുന്നു... ഒപ്പം മമ്മയുടെ നിശ്വാസത്തിന്റെ ചൂടും.. മമ്മയുടെ തടിച്ച ശരീരത്തിന്റെ ഭാരത്തില്‍ അവളുടെ തുറന്നു തുറിച്ച കണ്ണുകളിലേക്ക് ആ ചോദ്യം വീണ്ടും തെറിച്ചു വീണു..

"ആരാണ് വന്നത്..?"

"ആ...ആ...ആരും വന്നില്ല"

ദേഷ്യംകൊണ്ട് വിറക്കുന്ന നീലോഫറിന്റെ വിരലുകള്‍ക്കിടയില്‍ മെഴുകുതിരി ഇളകിയാടാന്‍ തുടങ്ങി.. തുളുമ്പിയ ഒരു തുള്ളി വീണത് ജെന്നിയുടെ കവിളിലായിരുന്നു.. പുറകെ പുറകെ അടിയില്‍ ചുവപ്പും മുകളില്‍ വെളുപ്പുമായി കൊച്ചു കൊച്ചു മെഴുകുവൃത്തങ്ങള്‍ അവളുടെ കവിളില്‍ തെളിഞ്ഞുകൊണ്ടിരുന്നു..

ഹോസ്പിറ്റലില്‍ ജെന്നിയുടെ കിടക്കക്കരികില്‍ നീലോഫര്‍ തലയും കുനിച്ചിരുന്നു... ഡോക്റ്ററുടെ വായില്‍ നിന്നു വീഴുന്ന വഴക്കുകള്‍ മുഴുവന്‍ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന്‍ അവള്‍ക്കറിയാമായിരുന്നു.. എന്നിട്ടും, അവളുടെ ശ്രദ്ധമാറിപ്പോയത് വരാന്തയിലൂടെ കാറ്റില്‍ പാറിയെത്തിയ ആ മണത്തിലായിരുന്നു..

"ഡോക്റ്റര്‍.. ഇത്.. ഈ മണമാണ് ഞാന്‍ ചോദിച്ചത്.. അവള്‍ പറയുന്നില്ല.. ആരാണ് വന്നതെന്ന്.. ഇവിടെയും ഈ മണം.. "

ജനല്‍ കര്‍ട്ടനു പുറകില്‍ നന്ദന്റെ മിന്നിമാഞ്ഞ മുഖം ഡോക്റ്റര്‍ വ്യക്തമായി കണ്ടു.. കറുത്ത് പൊറ്റകെട്ടിയ മുഖത്ത് ജെന്നിയുടെ കണ്ണുകള്‍ നിറയുന്നതും അരുതെന്ന വിലക്കിയതും അയാള്‍ക്ക് അവഗണിക്കാനായില്ല..

നീലോഫറിനോടൊത്ത് വരാന്തയിലൂടെ നടക്കുമ്പോള്‍ ഡോക്റ്റര്‍ പറഞ്ഞത് മുഴുവന്‍ മറ്റെന്തൊക്കെയൊ ആയിരുന്നു.. ഇടക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ജെന്നിയുടെ മുറിയുടെ വാതിലുകള്‍ തുറന്നടഞ്ഞിരുന്നു.. മരുന്നുകളുമായി ജെന്നിഫര്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും മെഴുകുതിരികള്‍ ഉരുകി വീഴുമൊ എന്ന ഭയം ഡോക്റ്ററുടെ ഉള്ളില്‍ ബാക്കികിടന്നു...

Monday, March 23, 2009

കുഞ്ഞാടിനൊന്നു കുമ്പസാരിക്കണം..

ഇന്നലെ ഞായറാഴ്ചയായിരുന്നു.. എന്നിട്ടും കുഞ്ഞാടിന്നലെ പള്ളിയില്‍ പോയില്ല, കുര്‍ബാന കൈക്കൊണ്ടില്ല..അമ്പത് നൊയമ്പാണ്, എന്നിട്ടും..

ഓര്‍മ്മവെച്ച് പള്ളിയില്‍ പോവാന്‍ തുടങ്ങിയതില്‍ പിന്നെ എന്നും രാവിലെ ആറ് മണിക്ക് കുര്‍ബാന കൂടുന്നതാ.. ഞായറാഴ്ച കുര്‍ബ്ബാന മുടങ്ങുന്നതിനെ പറ്റി ആലോചിക്കാനെ വയ്യാ.. എന്നിട്ടും ഇന്നലെ അവള്‍ പള്ളിയില്‍ പോയില്ല..

അമ്പത് നൊയമ്പിന്റെ പേരും പറഞ്ഞ് വെള്ളവും വായുവും കൂടി നിര്‍ത്തിയാലൊ എന്ന കഠിനചിന്തയിലാ.. പരീക്ഷാക്കാലമായതിനാല്‍ മാത്രം ജീവന്‍ കടക്കാന്‍ കഴിക്കുന്ന ഭക്ഷണം കൂടി ഇന്നലെ ഒഴിവാക്കി മുറിയില്‍ വാതിലടച്ചിരിപ്പാ..

കന്യാസ്ത്രീകളും അച്ചന്‍മാരുമൊക്കെ കെട്ടുകണക്കിനുള്ള തറവാട്ടിലെ സന്തതിക്ക് അവരേക്കാള്‍ വിശ്വാസം ഇത്തിരി കൂടിപോയൊ എന്നൊരു സംശയമെ ഉള്ളു.. അങ്ങനെയുള്ള അവളിന്ന് പള്ളിയില്‍ പോയില്ലെന്നുവെച്ചാല്‍..

കുറയേറെ കുത്തിചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ഇത്രമാത്രം..

"എനിക്കൊന്ന് കുമ്പസാരിക്കണം.. "

"എല്ലാ വെള്ളിയാഴ്ചയും കുമ്പസാരിക്കുന്നതല്ലെ"

"അതെ .. മിനിഞ്ഞാന്നും പോയി.. എന്നാലും ഇപ്പൊ എനിക്കൊന്നു കുമ്പസാരിക്കണം.."

ദൈവമെ ഈ കുഞ്ഞാട് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചൊ എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും അവളോട് മുഖത്ത് നോക്കി ചോദിക്കാന്‍ ഒരു വിഷമം..

"ഇന്ന് ഞായറഴ്ചയല്ലെ.. വൈകീട്ട് അച്ചന്‍‌മാര്‍ ആരെങ്കിലും കാണുമൊ ആവോ.. എന്തായാലും നമുക്ക് പോയി നോക്കാം"

"അയ്യൊ അച്ചന്‍‌മാരോട് കുമ്പസാരിക്കണ്ട.. "

അവളുടെ ഉച്ചത്തിലുള്ള പ്രതികരണത്തില്‍ ഞാനൊന്നു ഞെട്ടിയെന്നതാ സത്യം...

എന്നാലും അവളുടെ മുഖത്തെ പകപ്പ് കണ്ടപ്പോള്‍ സംഗതിയത്ര പന്തിയല്ലെന്ന് തോന്നി..

"എങ്ങിനാ അച്ചന്‍മാരോട് കുമ്പസാരിക്കാ.. കുമ്പസാരിച്ചിട്ടും കാര്യമൊന്നുമില്ല.. കോളേജ് കാലത്ത് കുര്‍ബാന സ്വീകരിച്ചിരുന്നത് ആ കോട്ടൂരച്ചന്റെ കയ്യില്‍ നിന്ന്.. മരിച്ച് പോയ അഭയ പറയാതിരുന്നതെന്തെന്ന് ഇനി ഇപ്പൊ പറഞ്ഞിട്ടും അറിഞ്ഞിട്ടും കാര്യമില്ല.. എന്നാലും ആ അച്ചന്റെ മുനില്‍ കുമ്പസാരിച്ചതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കും... ഇപ്പൊ ജെസ്മി സിസ്റ്റര്‍ എഴുതിയിരിക്കുന്നത്.. "

"അപ്പൊ അത് നീ വായിച്ചൊ..?"

"ഇന്നലെ രാത്രി ഉറക്കമൊഴിച്ച് വായിച്ചു.. പിന്നെ ഒന്നും പഠിച്ചില്ല... "

അങ്ങനെ വരട്ടെ അപ്പൊ അതാണ് കാര്യം.. ഇപ്പൊ കുമ്പസാരിക്കാന്‍ തോന്നുന്നത് എനിക്കാ.. ദൈവമെ ഈ പാപം ഞാന്‍ എവിടെ കൊണ്ടെ കളയും. പുസ്തകം വായിപ്പിച്ച് ഒരുത്തിയെ വഴിതെറ്റിക്കാന്ന് വെച്ചാല്‍.. നല്ലൊരു കുഞ്ഞാടാരുന്നു..

എന്നാലും ഈ പാപത്തില്‍ ആദ്യപ്രതി ഞാനല്ല.. അവളുടെ ബന്ധുക്കാരന്‍ അച്ചന്‍ തന്നെ.. അങ്ങ് വടക്കുകിഴക്കെങ്ങൊ ആദിവാസികളെ മെരുക്കാന്‍ പോയ അങ്ങേരാണ് ഈ പുസ്തകം വാങ്ങി അയക്കാന്‍ അവളെ വിളിച്ച് പറഞ്ഞത്.. (അല്ല അച്ചനെന്തിനാണാവോ ഈ പുസ്തകം വായിക്കാന്‍ ഇത്ര തിരക്ക്.. അതെന്തൊ ആവട്ടല്ലെ.. !!!)...അവള്‍ പുസ്തകം വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെയാവാം ഇതിനവളേ തിരഞ്ഞെടുത്തതും.. പുസ്തകത്തില്‍ വായിച്ചതും പിന്നെ പത്രത്തില്‍ വന്നതും അതും ഇതും എല്ലാം കൂടി വൈകുന്നേരത്തെ വട്ടമേശയില്‍ വിളമ്പുമ്പോള്‍ അവള്‍ ഇത് വായിക്കുമെന്നൊ ഇങ്ങനെ തലതിരിയുമെന്നൊ ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല.. കര്‍ത്താവെ എന്നോട് പൊറുക്കേണമെ..

Wednesday, February 11, 2009

എനിക്ക് വിശക്കുന്നു..

ഇന്റര്‍‌വ്യൂന് കാള്‍ ലെറ്റര്‍ കിട്ടുന്നത് തലേന്നാള്‍.. നില്‍ക്കുന്നത് തെക്കും എത്തേണ്ടത് വടക്കും ആയപ്പോള്‍ രാത്രി വണ്ടി തന്നെ ശരണം.. റിസര്‍‌വേഷന്‍ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയേ വേണ്ട.. ഇന്നല്ല ഇനി നാലു ദിവസം കഴിഞാണെങ്കിലും രക്ഷയില്ലെന്ന അവസ്ഥ.. പിന്നെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് അല്ലെ ഉള്ളു.. രാത്രി വെളുപ്പിക്കണമല്ലൊ അതോണ്ട് കൊത്തിപിടിച്ച് ബെര്‍ത്തില്‍ കേറിയിരുന്നു.. അവിടെ എത്തിപെടാന്‍ പെട്ട പാട്.. അത് പറയാതിരിക്കുകയാ ഭേദം.. ജോലി എടുത്ത് വെച്ചത് രണ്ടു കയ്യും നീട്ടി വാങ്ങിപോന്നാല്‍ മതി എന്ന മട്ടില്‍ വലിച്ച് വിട്ടപ്പോള്‍ വയറിന്റെ കാര്യം മറന്നു.. വണ്ടിയില്‍ കയറും മുമ്പ് എന്തെങ്കിലും വാങ്ങിക്കാമെന്ന വിചാരം ക്യുവിന്റെ നീളം കാരണം നടന്നില്ല.. ട്രെയിന്‍ അല്ലെ, വടൈ പഴമ്പൊരി കട്‌ലെറ്റ് ഒക്കെയില്ലെ തല്‍കാലാശ്വാസത്തിന് എന്നൊക്കെ വിചാരിച്ച് ഉള്ള സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച് ഇരുന്നു.. നമ്മള്‍ വെറുതെ ഇരിപ്പാണെങ്കിലും വിശപ്പ് വെറുതെ ഇരിക്കില്ലല്ലൊ.. എന്നാല്‍ ഉറങ്ങാനൊരു ശ്രമം ആവാം ന്ന് വിചാരിച്ചിട്ട് അതും നടക്കുന്നില്ല.. വെളിച്ചം പോലും ഇല്ലാത്തിടത്ത് എത്തിപ്പെടുന്ന ഏറ്റവും പുറകിലെ ജനറലിലേക്ക് ഭക്ഷണം പോയിട്ട് വെള്ളം പോലും വരുന്നില്ല..ഏതേലും സ്റ്റേഷനില്‍ ഇറങ്ങി എന്തേലും വാങ്ങാം ന്ന് വിചാരിച്ചാല്‍ നിലത്ത് കാലല്ല മൊട്ടുസൂചി പോലും കുത്താന്‍ സ്ഥലമില്ല.. കണ്ണടച്ച് ധ്യാനത്തിലിരുന്ന് നാളെ എന്തൊക്കെ ചോദ്യം കിട്ടും എന്നൊക്കെ ആലോചിച്ച് വിശപ്പിനെ മറക്കാനുള്ള ശ്രമത്തിലിരിക്കുമ്പൊഴാ മൂക്ക് മണം പിടിക്കുന്നത്.. ഏതവനൊ ഓറഞ്ച് പൊളിക്കുന്നു.. തുറക്കരുതെന്ന് വിചാരിച്ചിട്ടും കണ്ണുകള്‍ തുറന്ന് പ്രതിയുടെ നേരെ തുറിച്ചു നോക്കി.. ഉറങ്ങാനുള്ള ശ്രമമൊക്കെ വെറുതെയായി.. അയാള്‍ അങ്ങിനെ വിശാലമായി ഓറഞ്ച് പൊളിച്ച് നാരൊക്കെ കളഞ്ഞ സുന്ദരിയാക്കി ഭംഗിയൊക്കെ നോക്കി ഓരോന്നോരോന്നായി തിന്നുന്നു.. അതോടെ എന്റെ വിശപ്പ് കുത്തി നോവിക്കാന്‍ തുടങ്ങി.. അവിടെ ഇരുന്നവരില്‍ മിക്കവരും അയാളേ തന്നെ നോക്കുന്നു... ചിലര്‍ മോശമല്ലെ എന്ന് വിചാരിച്ചാവാം.. ഇടക്കൊക്കെ കണ്ണുകള്‍ പിന്‍‌വലിക്കുന്നു.. പിന്നെ എന്നെ പോലെ വിശന്നിട്ടാണൊ അതോ വെറുതെ കൊതികൊണ്ടാണൊ ന്ന് അറിയില്ല.. വീണ്ടും അയാളില്‍ തന്നെ നോട്ടമെത്തും..പിന്നെപ്പൊഴൊ രക്ഷയില്ലെന്ന് കണ്ട് ഞാന്‍ ഉറങ്ങി പോയി.. ഉണര്‍ന്നപ്പോള്‍ ഓറഞ്ച് തീറ്റക്കാരനെ കണ്ടില്ല.. അവന്റെ ഗതി എന്തായൊ എന്തൊ..

അയ്യൊ.. ഇതേ പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ആര്‍ക്കെങ്കിലും പറയണം എന്ന് തോന്നുന്നുണ്ടോ.. നീണ്ട യാത്രകള്‍ നടത്തുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ഈ അനുഭവമുണ്ടായിരിക്കും.. യാത്രതന്നെയാവണം കാരണമെന്നുമില്ല..

ഹോസ്റ്റലില്‍ രാത്രിഭക്ഷണമായ ബീറ്റ്‌റൂട്ട് മെഴുക്കുപുരട്ടിയും രസവും പാതിമന‍സ്സോടെ കഴിച്ച്, വീട്ടിലേക്ക് വിളിച്ച് അവിടെത്തെ മെനു കേട്ട് വെള്ളമിറക്കിയിരിക്കുമ്പോഴാവും അയലത്തെ അച്ചായന്‍ മീന്‍ വറക്കാന്‍ തുടങ്ങുന്നത്.. ജനലടച്ചാലും വെന്റിലേറ്ററിലൂടെ മൂക്കിനെ തേടിയെത്തും.. കയ്യില്‍ കാശ് ഉണ്ടെങ്കിലും യാതൊരു ഗുണവുമില്ലാതെ വിശന്നിരിക്കേണ്ടി വരുന്നത് ഇത്തിരി കഷ്ടം തന്നെ..

അപരിചിതരോട് ഭക്ഷണപാനീയങ്ങള്‍ വാങ്ങി കഴിക്കരുതെന്ന് റെയില്‍‌വെയുടെ ഉത്തരവുണ്ട്.. പക്ഷെ ഞാന്‍ വളരെയേറെ സ്വാദോടെ ആസ്വദിച്ച് കഴിച്ചത് അപരിചിതര്‍ തന്ന ഭക്ഷണമാണ്.. (ഹോട്ടലിലെ വെയ്റ്റേഴ്സ് അല്ല).. സത്യം പറഞ്ഞാല്‍ അവരുടെ പേരുപോലും ഞാന്‍ ഓര്‍ക്കുന്നില്ല.. ട്രെയിനിലെ പുസ്തകകച്ചവടക്കാരന്‍ കൊണ്ടുവന്ന ഒരുപുസ്തകത്തില്‍ ഞാനും എനിക്ക് എതിര്‍‌വശത്തെ സീറ്റില്‍ ഇരുന്ന ആളും പിടിയിട്ടത് ഒരുമിച്ചായിരുന്നു.. അയാള്‍ എനിക്കത് വിട്ടു തന്നപ്പോള്‍ യാത്രാവസാനം വരെ അതു വായിക്കാന്‍ ഞാന്‍ അയാള്‍ക്ക് തിരിച്ചു കൊടുത്തു.. മലബാറില്‍ നിന്നും അനന്തപുരി കാണാന്‍ പോവുന്ന കുടുംബം. ഒരു കോഴിക്കോടന്‍ മാഷും ടീച്ചരും പിന്നെ രണ്ടു കുസൃതി പിള്ളേരും..ഉച്ചയൂണിനു സമയമായപ്പോള്‍ കൂടേ കൂടാന്‍ ക്ഷണിച്ചത് അവരുടെ മര്യാദ.. രാവിലെ അമ്മയോട് വഴക്കിട്ട് പോന്നതിനാല്‍ വയറ് കാലി.. അതുകൊണ്ട് തന്നെ ജാഡയിട്ട് വിശപ്പില്ലെന്ന് പറയാന്‍ തോന്നിയില്ല.. അതിനേക്കാളേറേ അവരോട് തോന്നിയ ഒരു അടുപ്പവും.. നല്ല ചുട്ടരച്ച നാളികേരചമ്മന്തി പിന്നെ കയ്പ്പക്ക മെഴുക്കുപുരട്ടി.. ആര്‍ഭാടമായി നിറയെ ഉള്ളിയും പച്ചമുളകും ഇട്ട ഓംലെറ്റ്.. പിന്നെങ്ങനെ വേണ്ടെന്ന് പറഞ്ഞ് മസ്സില്‍ പിടിച്ചിരിക്കും..

കുട്ടിക്കാലത്ത് വഴക്ക് പറയുന്നിതിനെല്ലാം ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിക്കുകയായിരുന്നു പതിവ്.. അയ്യൊ മോളെ പട്ടിണികിടക്കല്ലെ എന്നൊന്നും പറഞ്ഞ് പുറകെ വരാന്‍ അമ്മയെ കിട്ടില്ലായിരുന്നു.. വേണേല്‍ കഴിച്ചാല്‍ മതി എന്നതായിരുന്നു അവിടത്തെ പോളിസി.. അതുകൊണ്ട് തന്നെ രാത്രി ഒരുമണിക്കും രണ്ടുമണിക്കും എണീറ്റ് വെള്ളച്ചോറ് ഊറ്റിയെടുത്ത് തൈരും പച്ചമുളകും കൂട്ടി നല്ല രസിച്ച് ഉണ്ടിട്ടുണ്ട് ഞാന്‍.. ആ അമ്മ തന്നെയാണ് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഏറ്റവും വലിയ പുണ്യമെന്ന് പഠിപ്പിച്ചതും..

എന്റെ യാത്രകളില്‍ ഞാന്‍ ഭക്ഷണം എടുക്കാറില്ല.. വിശന്നിരിക്കുന്നവരുടെ മുന്നിലിരുന്ന് കഴിക്കുന്നതിന്റെ ഒരു വിഷമം തന്നെ.. വണ്ടിയിറങ്ങി ആദ്യം ചെയ്യുക വിശപ്പടക്കുകയാണെന്നത് വേറേ കാര്യം.. പട്ടിണിയുടെ കാലത്തെ പറ്റി ഏറെ കേട്ടിട്ടുണ്ട്.. അനുഭവിക്കാത്തതു ഒരു കുറ്റമൊ കുറവൊ ആയി ചിലപ്പോള്‍ ആരോപിക്കപ്പെടുന്നു.. വിശപ്പു മൂക്കുമ്പോള്‍ എപ്പൊഴൊക്കെയൊ വെറുതെ കളഞ്ഞ "നല്ല" ഭക്ഷണങ്ങളുടെ കണക്കെടുക്കുന്നു, അതിപ്പോള്‍ കിട്ടിയിരിരുന്നെങ്കില്‍.. ഭക്ഷണം ഒരു ആഘോഷമാവുമ്പോള്‍ കളയുന്നതിന്റെ കണക്കെടുക്കാന്‍ ആരും ശ്രമിക്കാറില്ലല്ലൊ..

എന്താ ഇപ്പോള്‍ പറഞ്ഞു വരുന്നതെന്നു ചോദിച്ചാല്‍... എനിക്ക് വിശക്കുന്നു :)

Thursday, January 22, 2009

തയ്പിറന്താല്‍ ...

പുതപ്പില്‍ നിന്നും പുറത്തു ചാടിയ നെറ്റിയിലെ തണുത്ത സ്പര്‍ശം ഉറക്കത്തെ വലിച്ചെറിയാന്‍ മാത്രമുള്ളതായിരുന്നു.. അവധി ദിനത്തിന്റെ ഏറ്റവും വലിയ ഔദാര്യമാണ് രാവിലത്തെ ഉറക്കം.. അമ്മയുടെ വഴക്കൊക്കെ ഒരു വശത്ത് നടക്കും. അതിനിടയിലാ അവന്‍ വന്നെന്നെ ഉണര്‍ത്തിയത്.. കണ്ണുതുറന്നപ്പോള്‍ ചുമരിലെ കലണ്ടര്‍ ഇളകിയാടുന്നുണ്ട്.. തല പുറകിലേക്ക് ചെരിച്ച് നോക്കുമ്പോള്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു.. ‍ എങ്ങിനെയാണ് അകത്തു കടന്നത്.. ഇളക്കം നിലക്കാന്‍ തുടങ്ങിയ ചിത്രകലണ്ടര്‍ ഒന്നൂടെ ഇളകിയുലഞ്ഞു.. ആഹാ.. പോയില്ലായിരുന്നല്ലെ.. അയയില്‍ തൂങ്ങിയാടുന്ന ഉടുപ്പുകള്‍ക്കിടയിലാവാം ഒളിച്ചിരുന്നത്.. പറന്നകലും മുമ്പ് ജനാലകള്‍ ആഞ്ഞടച്ചു.. ഇനിയാരും കാണേണ്ടെന്നു കരുതിയാവാം.. കള്ളന്‍... എന്നാലും ജനാലപഴുതിലൂടെ അമ്പഴത്തിലകള്‍ കുലുങ്ങി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഒപ്പം മുവാണ്ടന്‍ മാവിനോട് എന്തൊ സ്വകാര്യം പറയുന്നുമുണ്ട്.. വേറെ ആരൊക്കെ കണ്ടുവൊ ആവൊ..

വാതില്‍ തുറന്ന് വരാന്തയില്‍ ഇറങ്ങുമ്പോള്‍ അവന്‍ അവിടെ ചുറ്റി പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.. ഇടക്കെപ്പൊഴൊ അറിയാത്ത മട്ടില്‍ ഒന്നു തട്ടി കടന്നുപോയി.. അവനെന്തൊരു തണുപ്പാ.. മുറ്റത്തിറങ്ങിയപ്പോള്‍ ഓപ്പോള്‍ അടിച്ചു വൃത്തിയാക്കിയയിടമൊക്കെ അവന്‍ ഇലകള്‍ പറിച്ചെറിഞ്ഞിരിക്കുന്നു.. തെക്കെ അതിരിലെ തേക്കിന്റെ ഇലകള്‍ വടക്കെ മുറ്റത്ത്.. എങ്കിലും എന്നെ കാണാതെ എവിടെയൊ മറഞ്ഞിരിക്കുകയാണ്.. പല്ലുതേക്കാന്‍ കുടുക്കയില്‍ നിന്ന്‍ ഉമിക്കരിയെടുക്കുമ്പോള്‍ അവന്‍ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒളിച്ചും പതുങ്ങിയും വരുന്നുണ്ടായിരുന്നു.. ചുണ്ടോളമെത്തിയ ചിരി കഷ്ടപ്പെട്ട് മറച്ചു പിടിച്ചു.. അടുത്തെത്തിയതും കയ്യിലെ ഉമിക്കരി മുഴുവന്‍ അവന്‍ അടിച്ചു പറത്തി.. ദുഷ്ടന്‍..

അമ്മ അകത്തു നിന്ന് ആരെയൊ ശകാരിക്കുന്നുണ്ട്.. ഉണക്കാനിട്ട തുണികള്‍ പറത്തി വിട്ടതിന്.. അകത്തേക്ക് പൊടിയടിച്ച് കയറ്റിയതിന്.. കുറെ കഴിഞ്ഞപ്പൊഴാണ് അത് അവനായിരുന്നെന്ന് മനസ്സിലായെ.. അടുത്തൊന്നും അനക്കം കേള്‍ക്കുന്നില്ല .. എന്റെ മനസ്സു വായിച്ചെന്നോണം അവന്‍ താന്‍ ഇരുന്ന പുളിയന്‍ മാവിന്റെ കൊമ്പ് പിടിച്ച് കുലുക്കി.. കാണാത്ത ഭാവത്തില്‍ ഭാവത്തില്‍ ഞാന്‍ വായിച്ചിരുന്ന പത്രത്തില്‍ തലകുനിച്ചിരുന്നു.. വാര്‍ത്തകളില്‍ കണ്ണുടക്കാതെ ഞാന്‍ ഇടംകണ്ണിട്ട് അവന്റെ സാന്നിധ്യം അന്വേഷിച്ചു.. ശ്രദ്ധതെറ്റിയ ഒരു നിമിഷം എന്റെ കയ്യിലെ പത്രം ഇല്ലിക്കൂട്ടത്തിലേക്ക് അടിച്ചു പറത്തി..

എണ്ണതേച്ചു കുളിച്ചിട്ടും തൊലിപ്പുറം ആമക്കാവ് പാടം പോലെ വരണ്ടിരിക്കുന്നു.. ചെമ്പന്‍ മുടിയില്‍ നോക്കി അമ്മ കലിപ്പിക്കുന്നു... കാറ്റുകാലായിട്ടും അതിലിത്തിരി എണ്ണതേക്കാതെ ഓരോ വേഷം കെട്ട്.. റേഡിയോയിലെ പാട്ടും കേട്ട് ഉച്ചക്കൊരു മയക്കം.. അത് പടിഞ്ഞാറെ തിണ്ടത്തു തന്നെ വേണം.. മരങ്ങള്‍ക്ക് പുറകില്‍ നിന്ന് അവന്‍ ഇടക്കിടക്ക് ചൂളം വിളിച്ചു.. കേട്ടിട്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കിടന്നു.. അടുത്തു വന്ന് തൊട്ട് വിളിച്ചിട്ടും ഞാന്‍ എണീക്കാത്തോണ്ടാവാം അവന്‍ പിണങ്ങി പോയത്... നല്ലൊരു പാട്ടില്‍ രസിച്ചു കിടക്കുമ്പോള്‍ പുറകില്‍ അവന്‍ ബഹളം വെക്കാന്‍ തുടങ്ങി.. ദേഷ്യത്തില്‍ റേഡിയൊ തട്ടി മുറ്റത്തിട്ട് അവന്‍ അമ്മയുടെ കണ്ണില്‍ പെടാതെ ഓടി പോയി.. ചിതറി തെറിച്ച കഷണങ്ങള്‍ പെറുക്കികൂട്ടുമ്പോള്‍ ഒരു വശത്ത് അമ്മയുടെ ശകാരം.. മറുവശത്ത് അവന്റെ കളിയാക്കിച്ചിരി..

ഉച്ചവെയില്‍ താണപ്പോള്‍ ഓപ്പോള്‍ കരിയിലകള്‍ അടിച്ചു കൂട്ടാന്‍ തുടങ്ങി.. തെക്കോട്ടടിക്കുമ്പോള്‍ വടക്കോട്ടോടുന്ന ചപ്പിലകള്‍ക്കു പുറകിലിരുന്ന് അവന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.. ഓപ്പോള്‍ കൂനകൂട്ടിയ ഇലകള്‍ക്ക് മീതെ പറന്നു പോവാതിരിക്കാന്‍ തെങ്ങിന്റെ ഓല എടുത്തു വെച്ചു.. വൈകുന്നേരത്ത് തിരിവെച്ച് അമ്മ തിരിഞ്ഞില്ല; അതിനു മുമ്പെ ഊതി കെടുത്തി.. അമ്മയുടെ ദേഷ്യം നാമജപത്തില്‍ ഒതുങ്ങി..

"അടങ്ങീന്നാ തോന്നുന്നെ.. നീയതിനു തീയിട്ടേര്"

വിളക്കില്‍ നിന്ന് തിരികൊളുത്തി ഓപ്പോള്‍ ഇലകള്‍ക്ക് നേരെ നടന്നു.. പൊട്ടിയും ചീറ്റിയും അവ ആളികത്തുമ്പോള്‍ രാത്രി എത്തും മുമ്പെ ചുറ്റും ഇരുട്ടായ പോലെ.. ഒരു ക്യാമ്പ് ഫയറിന്റെ ഓര്‍മ്മയില്‍ ഞാനതിനെ നോക്കിയിരുന്നു.. എന്റെ ശ്രദ്ധമാറുന്നത് കണ്ടാവാം.. അവന്‍ എനിക്കു ചുറ്റും ഒന്നു വട്ടം കറങ്ങി.. ഉയര്‍ന്നുകത്തുന്ന ചവറുകൂനയില്‍ അമ്മയാണ് ആദ്യം അപകടം മണത്തത്.. മരകൊമ്പുകളില്‍ എത്തിതൊടാന്‍ നോക്കുന്ന തീനാളങ്ങളെ അമ്മ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ പാതികത്തീയ ഒരു പ്ലവിലയെ അടുത്ത പറമ്പിലെ ഉണങ്ങിയ പുല്‍‌ക്കൂട്ടത്തിലേക്ക് അവന്‍ കൈകാട്ടി വിളിച്ചു..

"എന്താത്.. അത്ര പന്തിയല്ലല്ലൊ.. "

കൈയ്യിടവഴി കേറിയെത്തിയ ഏട്ടനും ഒരു ചെറിയ ഭയം..

ഇല്ല.. അവനൊരിക്കലും അങ്ങിനെ ചെയ്യില്ല..വിശ്വാസം എനിക്ക് മാത്രമായിരുന്നു..

"ഇത്തവണ ഇത്തിരി കനത്തിലാണല്ലൊ.. അന്തിയായിട്ടും കൂടണയുന്നില്ല.. "

കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ളതോണ്ടാവാം അവന്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ചാരകൂമ്പാരത്തില്‍ അവസാനശ്വാസങ്ങള്‍ .. ചെറിയ പൊട്ടലും ചീറ്റലും.. പെട്ടന്ന് ഇരുട്ട് വല്ലാതെ കനത്ത പോലെ.. വല്ലാത്ത നിശബ്ദതയും..

"ഞാന്‍ പോവാ .."

ചെവിയില്‍ വന്ന് പതുക്കെ മന്ത്രിച്ചു.. തിരിഞ്ഞു നോക്കുമുമ്പെ യാത്രയായിരുന്നു.. എങ്ങോട്ടാവും അവന്‍ പോയത്.... ചുരം കടന്ന് പൊയിരിക്കുമൊ.. അതോ കിളിവാലന്‍ കുന്നിലൊ മറ്റൊ ഈ രാവുറങ്ങുമൊ..

വരും.. എനിക്കുറപ്പാ.. രാവിലെ എന്നെ വിളിച്ചുണര്‍ത്താന്‍ .. ആരും കാണാതെ .. ജനലിലൂടെ ഒളിച്ചു കടന്ന്...

Monday, January 5, 2009

ആശംസകളില്ലാതെ.....

താരാ ദേവ് എന്റെ മുറിയിലെത്തിയിട്ട് ഒരു മാസമായിട്ടില്ല.. .. പഠിക്കുന്ന കാലത്തെ താരയെ എനിക്കറിയാമായിരുന്നതു കൊണ്ട് അപരിചിതയായ ഒരു സഹമുറിച്ചിയെന്ന പ്രശ്നം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.. അവളുടെ സാധനങ്ങള്‍ വെക്കാന്‍ ഷെല്‍ഫിന്റെ താഴത്തെ തട്ട് ഒതുക്കി കൊടുക്കുമ്പോളാണ് മുകള്‍ത്തട്ടിലെ നിറഞ്ഞു കവിയുന്ന പുസ്തകങ്ങളിലും ഫയലുകളിലും അവള്‍ കൈവെക്കാന്‍ തുടങ്ങിയത്..

ഞാന്‍ തന്നെ അതൊക്കെ എടുത്തിട്ട് കാലങ്ങളായിരുന്നു.. പൊടിപിടിച്ച കുറെ പഴഞ്ചരക്കുകള്‍.. പിന്നെ എന്തൊക്കെ അതിന്റെ കൂടെ ഉണ്ടെന്ന് മറന്നു പോയിരിക്കുന്നു.. ഓരോന്നോരോന്നായി പുറത്തെടുക്കുമ്പോള്‍ പഴമയുടെ പുതുമ.. നാലും അഞ്ചും വര്‍ഷം പഴയ ആഴ്ചപതിപ്പുകള്‍ മാസികകള്‍.. കൌതുകം തോന്നി മാറ്റിവെച്ച് പേപ്പര്‍ കട്ടിങുകള്‍.. മഞ്ഞനിറം കേറാന്‍ തുടങ്ങിയ നോട്ടുബുക്കുകള്‍.. എന്നത്തേയും പോലെ അവസാനപേജുകളിലെ കുത്തിക്കുറിക്കലുകള്‍.. പാതിയില്‍ പിടഞ്ഞു മരിച്ച എന്റെ ആത്മഗതങ്ങള്‍..

ഇടയില്‍ നാടിന്റെ സ്പന്ദനമായി പുഷ്പയുടെ കത്തുകള്‍.. കാവില്‍ പൂരത്തിനു വരില്ലെ എന്ന ചോദ്യം മാത്രമല്ല, ഞാന്‍ ഓര്‍ക്കാത്ത ആരൊക്കെയൊ എന്നെ അന്വെഷിച്ചിരിക്കുന്നെന്നു കൂടി അവള്‍ എഴുതിയിരിക്കുന്നു.. നാട്ടില്‍ വരവിന്റെ ഇടവേള കൂടിയത് ഇവിടെയെങ്ങാനും ചിറ്റം തുടങ്ങിയതോണ്ടാണൊ എന്നൊരു സംശയം.. കഴുത്തില്‍ കയറുവീഴുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ നിറഞ്ഞ നാലും അഞ്ചും പേജുകള്‍ നിറയുന്ന വിവരണങ്ങള്‍.. പിന്നെ നിറം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. ഇന്‍ലന്റിലേക്ക് ചുരുങ്ങിയ അവിടെസുഖം ഇവിടെ സുഖം.. ചിലയെഴുത്തുകള്‍, കാലാവധികഴിഞ്ഞിട്ടും വലിച്ചെറിയാന്‍ ആവത്തത്...ഞാന്‍ തന്നെ എഴുതി അയക്കാതെ വെച്ചവ‍.. വീണ്ടും വായിക്കുമ്പോള്‍ എഴുതുമ്പോ‍ഴത്തെ അതേ മാനസികാവസ്ഥയിലേക്ക് ഒരു മടക്കം.. ഓരോ ശുചീകരണത്തിലും രക്ഷപ്പെട്ട് ബാക്കിയായവ.. തത്കാലം എന്റെ ഏകാന്തവാസം അവസാനിക്കുകയാണ്.. എല്ലാം ഒതുക്കി അടുക്കിയെ തീരൂ.. ആവശ്യമില്ലാത്തതെല്ലാം ചവറ്റുകുട്ടയിലെത്തണം..

പക്ഷെ ചിലതെല്ലാം എന്റെ പുരാവസ്തു ശേഖരത്തിലേക്ക് മുതല്‍ കൂട്ടണമൊ എന്ന് തോന്നിപോയി.. കൂട്ടത്തില്‍ കാലങ്ങളായി കളയാതെ വെച്ച് ആശംസാകാര്‍ഡുകള്‍.. ജോലിക്കാരിയായനാള്‍ മുതല്‍ എല്ലാവര്‍ഷവും കെട്ടുകണക്കിന് കാര്‍ഡുകള്‍ വാങ്ങിയിരുന്നു.. ആരെയും മറക്കാതിരിക്കാന്‍ ലിസ്റ്റ് എഴുതിവെച്ച്, വിട്ടുപോയവ പൂരിപ്പിച്ച്...പലപ്പൊഴും മറക്കാന്‍ തുടങ്ങിയവരെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്...

ഇടക്കൊരു ഉള്‍‌വലിയലില്‍ ആ ആവര്‍ത്തനവും കൈവിട്ടുപോയി.. എന്തൊക്കെയോ പ്രത്യെകതകളാല്‍ മുമ്പ് കിട്ടിയതില്‍ ചിലതൊക്കെ ഇപ്പൊഴും കൈയിലിരിക്കുന്നു.. അയച്ചവരില്‍ പലരും എവിടെയെന്നു പോലും അറിയില്ല.. ഇപ്പോള്‍ ഞാന്‍ ആര്‍ക്കും അയക്കാറില്ല.. ആരും എനിക്കും.. അവസാനം വരെയും കിട്ടിയിരുന്നത് എന്റെ കാട്ടുമുക്കിലെ കൂട്ടുകാരി പുഷ്പയില്‍ നിന്നു തന്നെ.. ഇപ്പോല്‍ അവള്‍ക്കും മൊബൈലായി.. പിന്നെ ആരയക്കാന്‍.. ആര്‍ക്കെന്നും ആരുടേതെന്നും എഴുതാന്‍ മറന്നു പോയതും റബ്ബര്‍ സീലിന്റെ ഒപ്പുപതിച്ചതുമായ ഔദ്യോഗിക ആശംസകള്‍ കാണുമ്പോള്‍, വെറുതെ ഒരു മോഹം.... ആരെങ്കിലും സ്വന്തം കൈപ്പടയില്‍ നാലുവരിയെഴുതി ഒരു കാര്‍ഡ് അയച്ചിരുന്നെങ്കില്‍ എന്ന്.. എന്തു ചെയ്യാം, ഓര്‍ത്തിരിക്കുന്നെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ആശംസാകാര്‍ഡ് പോലും കിട്ടാതെ ഒരു പുതുവര്‍ഷം കടന്നു പോയി..