Wednesday, July 30, 2008

നമ്മുടെ നാട്ടിലും പ്രതീക്ഷിക്കാമല്ലെ..!!!

കണ്ടില്ലെ, വാര്‍ത്ത..
ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വന്നതാണ്..
നമ്മുടെ നാട്ടിലെ ചില കോടതിവിധികള്‍ കാണുമ്പോള്‍ ഇങ്ങനെ ഒരെണ്ണം ഇവിടെ ആയിരുന്നില്ലെ ആദ്യം വരേണ്ടിയിരുന്നത് എന്ന്‍ തോന്നുന്നില്ലെ..
റഷ്യന്‍ ജഡ്ജി നമ്മളെ തോല്പിച്ചു കളഞ്ഞു..
ഇനി പറഞ്ഞിട്ടു കാര്യമില്ല.. :(

Monday, July 28, 2008

ഞാന്‍‌ അല്പം തിരക്കിലാണ്..

വഴിയില്‍ കുശലം ചോദിക്കാനെത്തിയ
പരിചയക്കാരനോട് പറഞ്ഞു..
അല്പം തിരക്കിലാണ്
എന്തിനൊരു പുതിയ വാര്‍ത്ത
വെറുതെ കാറ്റില്‍ പറക്കണം

ജോലിതീര്‍ത്ത് വെറുതെയിരിക്കുമ്പോള്‍
അവള്‍ അരികിലെത്തി,മുഖത്തെ മ്ലാനതയെ
ഒരു നോക്കില്‍ കുത്തിനിര്‍ത്തി
അയ്യൊ, ഒന്നുമില്ല,അല്പം തിരക്കിലാണ്

അലക്ഷ്യമായ് ജനലിലൂടെ കണ്‍പായിക്കുമ്പോള്‍
തിളച്ചു തൂവിയ പാലിനൊപ്പം, ശകാരവര്‍ഷവും
മറുപടികളില്ലാതെ, തിരക്കഭിനയിക്കുമ്പോള്‍
സ്വയം വിശ്വസിപ്പിച്ചു, ഞാന്‍ തിരക്കിലാണ്

രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്

ഇടതും വലതുമറിയാതെ
മുന്‍പിന്‍ നോക്കാതെ
എവിടെയെന്നോര്‍ക്കാതെ
ഞാനെന്നോട് തന്നെ മന്ത്രിക്കുന്നു
അതെ, തിരക്കിലാണ്..

Wednesday, July 16, 2008

ഭാവിക്കണ്ണാടികള്‍

ആഴ്ചതോറുമുള്ള ആവര്‍ത്തനങ്ങള്‍ക്കപ്പുറം ഓരോ യാത്രയും ഓരൊ അനുഭവമാണ്.. ഒരേ വഴിയും ഒരേ വണ്ടിയുമെങ്കിലും ഞാനൊഴിച്ച് സഹയാത്രികരെല്ലാം മാറുന്നു എന്നതാവാം കാരണം.. പിന്നെ വായ്നോട്ടം അത്ര മോശം പരിപാടിയല്ലെന്ന ആത്മവിശ്വാസവും.. വീട് വിട്ട് കൂടുമാറിയ ആദ്യകാലങ്ങളില്‍ ഞാനും മണിക്കൂറുകള്‍ നീളുന്ന ബസ്സ് യാത്രക്കാരിയായിരുന്നു..ഏത് അസമയത്തും ഒരു ബസ്സുണ്ടാവും എന്നതു ഒരു സൌകര്യവും.. പിന്നെ എപ്പൊഴൊ ഞാനൊരു തീവണ്ടിക്കാരിയായി..മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ട്രെയിന്‍ യാത്രകള്‍ എന്തു ബോറാണെന്ന് പറഞ്ഞ് കാസര്‍ക്കോട് നിന്ന് കന്യാകുമാരിക്കായാലും ബസ്സില്‍ പോവുന്ന സുഹൃത്തെനിക്കുണ്ട്... പക്ഷെ ജനലിനരികിലെ ഒരു ഇരിപ്പിടവും നല്ലൊരു പുസ്തകവുമുണ്ടെങ്കില്‍ ഏതു യാത്രയും ആസ്വാദ്യമാവുമെന്നത് എന്റെ കാര്യം .. അവകാശമായി പിടിച്ചെടുത്തിരിക്കുന്ന ലേഡീസ് കമ്പാര്‍ട്ട്മെന്റ് അത്ര അത്യാവശ്യമെന്നൊന്നും എനിക്ക് തോന്നാറില്ല.. എങ്കിലും ട്രെയിന്‍ ഇറങ്ങി ഓവര്‍ ബ്രിഡ്ജിലെ ഇടി കൊള്ളേണ്ടതോര്‍ക്കുമ്പോള്‍ ഏറ്റവും പുറകിലെ ലേഡീസില്‍ ഞാനും യാത്രക്കാരിയാവുന്നു.. ഒരു സീറ്റ് ഉറപ്പായതോണ്ടും കൂട്ടുള്ളതുകൊണ്ടുമാണ് ഇത്തവണ ഞാന്‍ നടുത്തുണ്ടത്തില്‍ കേറിയത്.. കുറേ കാലമായി നഷ്ടമായിരുന്ന ജനറല്‍ ക്മ്പാര്‍ട്ട്മെന്റിലെ യാത്രയായിരുന്നു അതെനിക്ക് തിരിച്ചു തന്നത്.. മുഖാമുഖം ഇരിക്കുന്ന പരമ്പരാഗത രീതിക്കു പകരം ഒരു വശത്തേക്കുമാത്രമുള്ള സീറ്റുകള്‍... വളവും തിരിവുമില്ലാത്ത നേര്‍‌രേഖയിലാവുമ്പോള്‍ നടുവിലെ നടവഴിയില്‍ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ എത്തിയില്ലെങ്കിലും ഒരുപാടു ദൂരം കാണാം...ഇപ്പോള്‍ ഞാന്‍ വേണാടിന്റെ വഴികളിലാണ്..


യാത്രക്കാരല്ലാതെ തീവണ്ടികളെ സ്വന്തമാക്കിയവര്‍ പലരുമുണ്ട്.. നാടും വീടും ഏതെന്നു പറയാനില്ലാത്ത നാടോടികള്‍.. അവര്‍ പാട്ടുകാരായോ പിച്ചക്കാരായൊ അങ്ങിനെ പല വേഷത്തിലും വരും.. മുഷിഞ്ഞു നാറിയ വേഷവും മാറാപ്പുമായി അവരെത്തുമ്പോള്‍ ഏതു തിരക്കിനിടയിലും കടന്നു പോവാന്‍ വഴിയുണ്ടാകും.. വെറും യാത്രയെങ്കില്‍ വാതിലിനരികിലെ നിലത്തിനപ്പുറം അവര്‍ അകത്തേക്ക് കടക്കാറുമില്ല.. എത്ര തന്നെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും അവര്‍ സീറ്റിലിരിക്കുന്നത് കണ്ടിട്ടില്ല.. അതോ ഞാന്‍ കാണാതെ പോയതൊ...

വിരസമായ യാത്രകള്‍ക്ക് ജീവന്‍ നല്‍കുന്നത് കച്ചവടക്കാരാണ്.. പാന്റ്രികാറിലെ ചായയും കാപ്പിയും വടയും പഴം‌പൊരിയും മാത്രമല്ലല്ലൊ നമുക്ക് മുന്നിലെത്തുന്നത്.. പഴയ ഒരു രൂപ രണ്ടു രൂപ കടലപൊതിക്കാര്‍ പോലും മിനിമം അഞ്ചു രൂപയിലെത്തിയിരിക്കുന്നു... പിന്നെ ചോക്ലേറ്റ് ബിസ്കറ്റ് വറവുകള്‍... കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍.. അങ്ങിനെ പോവും വില്പനയുടെ നിരകള്‍..

ചിലപ്പോഴൊക്കെ ശല്യമായി തോന്നുമെങ്കിലും വളരെ ആകാക്ഷയോടെ ഇവരെയും കാത്തിരുന്ന ഒരു യാത്രയുണ്ട്.. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു കാഴ്ചക്കാരിയായി പോയപ്പോള്‍.. വഴിയരികില്‍ കൊച്ചു കൊച്ചു സാധനങ്ങള്‍ വാങ്ങി നടന്ന എനിക്ക് കിട്ടിയ ഉപദേശമായിരുന്നു; ഇതിനേക്കാള്‍ ചുരുങ്ങിയ വിലയില്‍ ഇതൊക്കെ ട്രെയിനില്‍ വരും.. അതു സത്യമായിരുന്നു... 1000 രൂപ വിലപറഞ്ഞ ടേപ്‌റിക്കോര്‍ഡര്‍ 200 രൂപക്ക് വാങ്ങിയപ്പോഴെ ഓപ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി.. പക്ഷെ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും അതിന്നും യാതൊരു കേടും കൂടാതെ പാടുന്നുണ്ട്.. പിന്നെയും വന്നു പലതും.. മുത്തുകല്ലുമാലകളും കൌതുകവസ്തുക്കളും അങ്ങിനെ പലതും.. കയ്യിലെ കാശ് തീരുകയും ഓപ്പോളുടെ ചീത്തവിളികൂടുകയും ചെയ്തപ്പോള്‍ കാത്തിരിപ്പ് വെറും കാഴ്ചമാത്രമായി.. അത്രയൊന്നും വൈവിധ്യം കേരളത്തിലെ ട്രെയിന്‍ വില്പനകളില്‍ കണ്ടിട്ടില്ല.. അന്നു വാങ്ങികൂട്ടിയതില്‍ ഒരിക്കല്‍ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത കല്ലുമാലകള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. വെറും ഒരു കൌതുകം..

വല്ലപ്പൊഴും യാത്രചെയ്യുന്നവരാണ് ഈ വില്പനക്കാരുടെ വലയില്‍ അധികവും വീഴുന്നത്.. സ്ഥിരം യാത്രക്കാരും ഇവരും പരസ്പരം അധികമൊന്നും ഗൌനിക്കാറില്ല.. ഒരേ വഴിയെ ഉള്ള യാത്രകള്‍ കൂടുമ്പോള്‍ പരിചിതമായ മുഖങ്ങളുടെ എണ്ണവും കൂടുന്നു.. കോട്ടണ്‍ സോക്സ് ടവല്‍ വില്പനക്കെത്തുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍.. അയാളുടെ ശബ്ദം ആള്‍കൂട്ടത്തില്‍ പോലും തിരിച്ചറിയാം.. .. അതിനെന്തൊ പ്രത്യേകതയുണ്ട്.. അല്ലെങ്കില്‍ ആ വായ്ത്താരിയുടെ താളം കാരണവുമാവാം.. അയാള്‍ക്ക് ഞാന്‍ പരിചിതയല്ലെങ്കിലും അയാള്‍ എനിക്ക് പരിചിതന്‍..

"ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നതെന്തുകൊണ്ട്?"

"മറ്റൊന്നും വലിക്കാന്‍ ഇല്ലാത്തതുകൊണ്ട്"

"നാട്ടില്‍ പോവാണല്ലെ" എന്നു ചോദിക്കുന്ന തമാശവില്പനക്കാരന്‍.. ആദ്യത്തെ തവണ അയാളങ്ങിനെ ചോദിച്ചപ്പോ എനിക്കിത്തിരി ദേഷ്യം വന്നു.. പുറകെ വേറെയും ചോദ്യങ്ങള്‍ വരുമൊ എന്നൊരു ഭയവും.. അയാള്‍ക്ക് എന്റെ നാടും നാളും അറിയില്ലെന്ന് എനിക്കും അയാള്‍ക്കും അറിയാം.. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരമറിയാം.. വരാന്ത്യങ്ങളിലെ യാത്രക്കാരിയും തമാശവില്പനക്കാരനുമായി.. ഒരു ദിവസം ഞാനും ആ പുസ്തകം വാങ്ങിയിരുന്നു.. പിന്നെ വായിക്കാന്‍ കൈമാറിപോയപ്പോള്‍ ട്രെയിനില്‍ തന്നെ നഷ്ടമായി.. ഇപ്പോള്‍ വായിച്ചു നോക്കാനായി പോലും അതെനിക്ക് തരാറില്ല.. പക്ഷെ കേട്ട് കേട്ട് ആ പുസ്തകം മുഴുവന്‍ കാണാപാഠമായിരിക്കുന്നു..

"ഇതാണിന്ത്യയുടെ ഭൂപടം" എന്ന് കവിത ചൊല്ലിയില്ലെങ്കിലും, ഒരു തുണ്ടു ഭൂമി സ്വന്തമാക്കാന്‍ കാശില്ലാത്തവര്‍ക്കും, ചുരുങ്ങിയ കാശിന് ലോകം മുഴുവന്‍ വില്‍ക്കാന്‍ ‍തയ്യാറായി വരുന്ന തലേക്കെട്ടുകാരന്‍..

മുമ്പ് ഒരുപാട് അന്വേഷിച്ചിട്ടും കിട്ടാതിരുന്ന ചിലപുസ്തകങ്ങള്‍ എനിക്ക് കിട്ടിയത് ഈ തീവണ്ടികച്ചവടക്കാരില്‍ നിന്നാണ്.. അതില്‍ ഒരിക്കലും മറക്കാത്ത ഒരു മുഖമുണ്ട്.. പാലക്കാട് ഇംഗ്ലീഷ് എം എ ക്ക് പഠിച്ചിരുന്ന ഒരു പയ്യന്‍.. ശനിയും ഞായറും പുസ്തകം വിറ്റ് പഠിക്കാനുള്ള കാശുണ്ടാക്കിയിരുന്നവന്‍.. പേരോര്‍ക്കുന്നില്ല.. പക്ഷെ ചന്ദനകുറിയിട്ട ചിരിക്കുന്ന ആ മുഖം മാത്രം മനസ്സിലുണ്ട്.. പലതവണ കണ്ട പരിചയത്തില്‍ നിന്നാവാം പുതിയ പുസ്തകങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പറയും.. പലരും അവനോട് വിലപേശുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.. എന്തിനെന്ന് ചോദിച്ചാല്‍, എന്തൊ ഒരു വിഷമം..

കനമുള്ള പുസ്തകങ്ങളുമായി വരുന്നവരേക്കാള്‍ കൂടുതല്‍ പത്തു രൂപാ പുസ്തകക്കാര്‍ തന്നെ.. ഒരു യാത്രയുടെ വായനക്ക് അതു ധാരാളം എന്നതിനാലാവാം.. കുന്നംകുളം എച്ച് & സി കാരായിരുന്നു ഈ പുസ്തകങ്ങളുടെ കുത്തകക്കാര്‍.. പക്ഷെ ഇപ്പോള്‍ സൂര്യനുതാഴെയുള്ള എന്തിനെ കുറിച്ചും ഈ പത്ത് രൂപാ പുസ്തകങ്ങളുമായി പലരും രംഗത്തുണ്ട്.

വിലപ്പെട്ട വസ്തുവായി സൂക്ഷമതയോടെ കൈകാര്യം ചെയ്തിരുന്ന സിഡികള്‍ റോഡരികിലെ വില്പനവസ്തുവായിട്ട് അധികം കാലമായില്ല.. പാട്ടുകളുടെ സിഡികള്‍ തന്നെ അതില്‍ മുന്‍പന്തിയില്‍.. ട്രെയിനില്‍ സി ഡി വില്പനക്കാരെ സാധാരണ കാണാറുണ്ടെങ്കിലും ഈ ആഴ്ചയില്‍ കണ്ടൊരാള്‍ ശരിക്കും ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നു.. പഞ്ചായത്തും വില്ലേജും മുനിസിപ്പാലിറ്റിയുമൊക്കെ ഓരോ സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍‍ മനുഷ്യനെ നട്ടം തിരിക്കുന്നത് ചില്ലറയല്ല.. പക്ഷെ ഇതിനെല്ലാം അപേക്ഷിക്കാനുള്ള 529 ഫോംസും കിട്ടാനുള്ള നടപടിക്രമങ്ങളും (കിമ്പളത്തിന്റെ കാര്യം ഉണ്ടൊ എന്നറിയില്ല) ഇതിലുണ്ടന്നാണ് അയാള്‍ തൊണ്ട പൊട്ടി പറഞ്ഞു കൊണ്ടിരുന്നത്.. എന്തായാലും ആ ഒരു കമ്പാര്‍ട്ട്മെന്റില്‍ മാത്രം 10/15 എണ്ണം വിറ്റു.. അറുപത് രൂപയില്‍ ഒരു രൂപകുറക്കാനുള്ള ആവശ്യം പോലും അയാള്‍ പുല്ലു പോലെ തള്ളുന്നത് കണ്ടപ്പൊ അയാളുടെ പ്രൊഡക്റ്റില്‍ അയാള്‍ക്കുള്ള വിശ്വാസം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.. രണ്ടാമതിറക്കിയ “എങ്ങിനെ വൈനുണ്ടാക്കാം” എന്നത് ആരും തിരിഞ്ഞു നോക്കിയതുമില്ല.. ഇയാളായിരുന്നു ഞാന്‍ ട്രെയിനില്‍ കേറുമ്പോള്‍ അരങ്ങത്തുണ്ടായിരുന്നത്.. പക്ഷെ ഇറങ്ങാനായി വാതില്‍‌ക്കല്‍ നില്‍ക്കുമ്പോള്‍ ‍ വന്നത് ഭൂതകണ്ണാടികളായിരുന്നു.. പലവലിപ്പത്തിലുള്ള ലെന്‍സുകളുമായി ഒരാള്‍ ‍ തിക്കിതിരക്കി എത്തിയപ്പോള്‍, ആരോ ചോദിക്കുന്നുണ്ടായിരുന്നു

"ഭാവികണ്ണാടികള്‍ ഉണ്ടോ"

ട്രെയിന്‍ നിര്‍ത്തി ഇറങ്ങി പോന്നതു കൊണ്ട് അയാള്‍ എന്താണ് ഉത്തരം പറഞ്ഞതെന്ന് കേട്ടില്ല..

==============

എന്റെ കൂട്ടുകാരിക്ക് എഞ്ചിനീയറിംഗ് കോളേജില്‍ റാഗങിനു കിട്ടിയത് മോണോആക്റ്റ് അവതരിപ്പിക്കാനായിരുന്നു.. വിഷയം നൂറു രൂപ ചിലവാക്കണം.. വീട്ടില്‍ നിന്നും കോളേജിലേക്ക് വരാന്‍ അവള്‍ ട്രെയിനില്‍ കയറി.. കണ്ണുകാണാത്ത പിച്ചക്കാരനും ലോട്ടറികച്ചവടക്കാരനും പിന്നെ ഓരോ സ്റ്റേഷനിലെയും ചായ-വടൈക്കാരും വന്നു പോയപ്പൊ.. അവള്‍ റാഗ് ചെയ്യാന്‍ വന്ന നേതാവിനോട് ചെന്നു പറഞ്ഞു.. "ചേട്ടാ.. നൂറുരൂപകൊണ്ട് ഒന്നുമാവുന്നില്ല"..

Thursday, July 3, 2008

റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ്

"നമ്പര്‍ 13 ന് ഒരു പോയിന്റ്"

ജീവിതത്തില്‍ ഒരു ദിവസം, അന്ന് ആദ്യവും അവസാനവുമായി ഞാന്‍ എയ്ഡ്സിനെ സ്നേഹിച്ചു.. സ്കൂള്‍ പ്രശ്നോത്തരി മത്സരത്തില്‍ എയ്ഡ്സിന്റെ പൂര്‍‌ണ്ണരൂപം എനിക്ക് നേടിതന്നത് ഒരു പോയിന്റ് മാത്രമായിരുന്നില്ല മൂക്കില്ലാരാജ്യത്തെ മുറിമൂക്കി‍ രാജകുമാരിയുടെ പട്ടവുമായിരുന്നു..

പിന്നെ കൂടുതല്‍ അറിയുന്തോറും ഏതൊരു സാധാരണക്കാരിയെയും പോലെ ഞാനും അതിനെ ഭയപ്പെടാന്‍ തുടങ്ങി.. ഓരോ അറിവിലും ഭയത്തിന്റെ നിരപ്പ് കൂടിയും കുറഞ്ഞും ചാഞ്ചാടികൊണ്ടിരുന്നു.. ഓപ്പറേഷന്‍ ടേബിളില്‍ കയറിയിറങ്ങിയപ്പോഴൊക്കെ ഞാന്‍ ആ സൂചിമുനകളുടെയും കത്തിയരികുകളെയും അല്പം ഭയത്തോടെ നോക്കിയിട്ടുണ്ട്.. അതൊരിക്കലും എന്റെ അസുഖത്തെ കുറിച്ചൊ വേദനയോര്‍ത്തൊ അല്ല... അന്തിമമായി വിജയമോ പരാജയമൊ എന്നതിനേക്കാല്‍ മറ്റൊരു അസുഖം എന്നിലേക്കെത്തുമോ എന്ന് അന്നൊക്കെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്.. വിവരമില്ലായ്മയുടെ കാഠിന്യം തന്നെ..

എന്തെ ഇപ്പൊ ഇതൊക്കെ ആലോചിക്കാന്‍ എന്ന് വെച്ചാല്‍..

കേരളത്തില്‍ എയ്ഡ്സിനെ കുറിച്ചുള്ള ബോധവത്കരണത്തിനായി റെഡ് റിബ്ബണ്‍ എക്സ്പ്രെസ്സ് എത്തിയിരിക്കുന്നു.. കലാജാഥയും മറ്റു പരിപാടികളുമായി അവര്‍ നാടുചുറ്റുന്നുണ്ട്.. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഏഴ് സ്റ്റേഷനുകളിലാണ് പ്രദര്‍ശനത്തിനായി ഈ പ്രത്യേക തീവണ്ടി നിര്‍ത്തുന്നത്..


മെഡിക്കല്‍ ലാബില്‍ ജോലിചെയ്യുന്ന കൂട്ടുകാരി എച് ഐ വി പോസിറ്റീവ് ആയ ഒരു സാമ്പിള്‍‍ ടെസ്റ്റ് ചെയ്തെന്ന് പറയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ചോദിക്കാന്‍ ഒരുകൊട്ട ചോദ്യങ്ങള്‍ ഉണ്ടാവുമായിരുന്നു.. ബാക്കി രക്തവും ഉപയോഗിച്ച സാധനങ്ങളുമൊക്കെ വെറുമൊരു കവറില്‍ പൊതിഞ്ഞ് മുനിസിപ്പാലിറ്റിയുടെ കുപ്പത്തോട്ടിയിലെത്തും എന്ന് അവള്‍ പറഞ്ഞ് ഞങ്ങള്‍ക്കറിയാം.. ചിലപ്പൊഴൊക്കെ ഭാവന കാടുകേറുമ്പോള്‍, അതൊരു വല്ലാത്ത കാ‍ടുകേറല്‍ തന്നെയാണ്...


അറിയാവുന്നതില്‍ കൂടുതല്‍ എന്തറിയാന്‍ എന്ന് ചിന്തിക്കുന്നവരെ.. കഴിയുമെങ്കില്‍ ഈ പ്രദര്‍ശനം കാണുക.. നമ്മള്‍ കേട്ടതും അറിഞ്ഞതും തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത്.. പക്ഷെ കുറച്ചു കൂടെ ആധികാരികതയോടെയാണെന്നു മാത്രം..


വാല്‍‌കഷണം

പ്ലാറ്റ്ഫോമില്‍ ഒരു സ്കിറ്റ് തകര്‍ക്കുകയാണ്.. എയ്ഡ്സ് പെങ്കുട്ടിയെന്നും പൂവരണികുട്ടിയെന്നും പത്രക്കാര്‍ പ്രശസ്തയാക്കിയ രാജിയുടെ കഥയാണ്.. നല്ല തിരക്കുള്ളതിനാല്‍ ഇടയില്‍ കിട്ടിയ ഒരു കസേരയില്‍ ഞാനിരുന്നു.. ഒരു രംഗത്തില്‍ നാലുപേര്‍ ചേര്‍ന്ന് ആ കുട്ടിയെ പിടിച്ചു നിര്‍ത്തുന്നു.. കുറച്ചുനേരം തുടര്‍ന്ന ആ നില്പില്‍ പുറകില്‍ നിന്നു പിടിച്ഛിരുന്ന പയ്യന്റെ കൈ ആദ്യം വീണത് സ്ഥാനം അല്പം തെറ്റിയായിരുന്നു..

ഉടന്‍ പുറകിലിരുന്നവന്റെ കമന്റ്...

“അവന്റെയൊക്കെ ഒരു യോഗം..”