Wednesday, August 27, 2008

സ്വര്‍ഗ്ഗത്തിലൊരു പുസ്തക പ്രസാധനം

ഞാന്‍ ബ്ലൊഗെഴുതാന്‍ തുടങ്ങിയപ്പോള്‍ നിറയെ മരണവും പ്രണയവുമാണെന്ന് പലരും പറയുമായിരുന്നു.. രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്.. മരണം ഒരു തണുത്ത സ്പര്‍ശവുമായി എത്തുമ്പോള്‍ പ്രണയം ഇളം ചൂടുള്ള തലോടലാവുന്നു.. പലപ്പൊഴും ആവര്‍ത്തനമെന്ന് പലരും പറഞ്ഞിട്ടും ഇടക്കൊക്കെ ഞാനെഴുതുന്നതിലൊക്കെ ഇവ രണ്ടും കടന്നു വരുമായിരുന്നു.. മന:പൂര്‍വ്വമായല്ലെങ്കിലും വിളിക്കാത്ത അതിഥിയായി..
എന്റെ പഴയകൂട്ടുകാര്‍ക്ക് പോലും എന്റെ ബ്ലോഗിനെ കുറിച്ച് ഒന്നുമറിയില്ല.. അറിയുന്നവരില്‍ അധികവും നെറ്റില്‍ കയറുന്നവരുമല്ല.. രണ്ടും അറിയുന്നവര്‍ക്ക് ഇതിലത്ര താത്പര്യവുമില്ല.. എങ്കിലും എന്തുകൊണ്ടോ വായിക്കും എന്നറിയാവുന്നവരോട് എനിക്കൊരു ബ്ലൊഗ് ഉണ്ടെന്നുപറയാന്‍ എനിക്കെപ്പൊഴും ഭയമായിരുന്നു... എന്റെ ഒളിയിടം അവര്‍ കണ്ടെത്തുമെന്ന ഭയം.. അതു കൊണ്ടാണ് ഉണ്ടാവുമെന്ന് വിശ്വാസത്തില്‍ എന്റ്റെ ബ്ലൊഗ് ഐഡി ചോദിച്ചൊരാളോട് ചിരിച്ചുകൊണ്ട് നിരസിക്കേണ്ടി വന്നത്..
മാര്‍ച്ച് ഏപ്രിലില്‍ ‍ വെയില്‍ മൂക്കുമ്പോള്‍ ഞങ്ങളുടെ ഓഫീസ് വരാന്തകളിലും കോണിചുവടുകളിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും.. സ്ഥലം‌മാറ്റം കാത്തിരിക്കുന്നവരും, മാറ്റപ്പെടരുതെ എന്ന് പ്രാര്‍ത്ഥിക്കുന്നവരും ഊഹാപോഹങ്ങളില്‍ മുങ്ങിപൊങ്ങും.. മെയ് ജൂണില്‍ കൂടുമാറ്റപ്പെട്ടവര്‍ പുതിയകൂടുകളില്‍ ചേക്കേറാനെത്തും.. ഓഫീസ് ബസ്സിലും കാന്റീനിലും കാണുന്ന പുതിയ മുഖങ്ങള്‍ കുറച്ചു നാളത്തേക്ക് എല്ലാവര്‍ക്കും ഒരു കാഴ്ചയാവുന്നു.. അങ്ങിനെ ഒരു കാഴ്ചയായാണ് ഒരിക്കല്‍ ഞാന്‍ ആ ചിരിക്കുന്ന മുഖവും കണ്ടത്.. ഒരു വെടിച്ചില്ലിന്റെ വേഗതയില്‍ ഞങ്ങളുടെ ഓഫീസ് റൂമിലെത്തി ഒരു ഹായ് വെച്ച് അതെ വേഗതയില്‍ തിരിച്ചു പോവും മുമ്പ് എനിക്കെന്നും ഒരു ചിരികിട്ടുമായിരുന്നു.. "നല്ല സ്മാര്‍ട്ട്" എന്ന എന്റെ കമന്റിന് സഹപ്രവര്‍ത്തകന്‍ എന്നെ കളിയാക്കി ചിരിക്കുമ്പം, ഇതിലെന്തിത്ര കളിയാക്കാന്‍ എന്ന് മുഖം കോട്ടുന്നതും ഒരു രസം തന്നെ.. അവരിരുവരും ദിവസവും നാലു മണിക്കൂര്‍ നീളുന്ന ട്രെയിന്‍ യാത്രയിലെ സഹയാത്രികരായിരുന്നു.. ഇടനാഴികളിലെ കണ്ടുമുട്ടലുകളില്‍ ഒരു ചിരി, രാവിലെ കാണുമ്പോള്‍ ഒരു സുപ്രഭാതം ഇതൊക്കെ മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍.. പക്ഷെ എല്ലയിടത്തും എണ്ണം വെച്ച് ഏവരുമായി കൂട്ടാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.. തങ്ങളുടെ തലക്കു മുകളില്‍ വളര്‍ന്നു പോയാലൊ എന്ന ഭയമാവാം പലരും പാരകളാവാന്‍ തുടങ്ങിയതും സുഖകരമല്ലാത്ത അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുമൊരു മാറ്റം ചോദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.. ഈ കാത്തിരിപ്പിന്റെ കാലത്താണ് ഞാന്‍ ഇദ്ദേഹത്തെ കൂടുതല്‍ അറിഞ്ഞത്..
പതിവു പോലെ ഞങ്ങളുടെ കാബിനില്‍ പ്രഭാത സന്ദര്‍ശനത്തിനെത്തിയതായിരുന്നു.. "ഞാനൊരു കാര്യമറിഞ്ഞു" എന്ന് പറഞ്ഞ് ഒരു ചിരികിട്ടിയപ്പോള്‍ എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമല്ലെ? ഒപ്പം ചോദിക്കരുത് എന്ന് എന്റെ സഹപ്രവര്‍ത്തകന്റെ ശബ്ദമുയര്‍ന്നപ്പോള്‍ എന്തെന്ന് അറിഞ്ഞെ തീരൂ എന്നത് ഒരു വാശിയും.. ഒന്നര മാസം നീണ്ടുനിന്ന നല്ലൊരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്.. ഓഫീസില്‍ കൂട്ടുകളില്ലെങ്കിലും ഈ മതില്‍ക്കെട്ടിനു പുറത്ത് എനിക്ക് കൂട്ടുകാര്‍ ധാരാളമാണ്.. അതിലൊരാളുടെ സുഹൃത്ത് അദ്ദേഹത്തിന്റെയും സുഹൃത്താണെന്നതാണ് എന്നെ കുറിച്ചുള്ള ചില വിവരങ്ങള്‍ കിട്ടാന്‍ ഒരു വളഞ്ഞ വഴിയായത്..
എന്റെ എഴുത്തിന്റെ തുടക്കം ഈ ബ്ലോഗിനു പുറത്താണ്.. കോളേജ് മാഗസിനിലൊ ഓഫീസ് ഇന്‍സൈഡുകളിലൊ ഞാന്‍ എഴുതാറില്ല.. ഞാന്‍ പറഞ്ഞില്ലെ, ഞാന്‍ ഏറ്റവും ഭയക്കുന്നത് എന്റെ കൂടെയുള്ളവരെയാണ്.. പക്ഷെ അതിനുമപ്പുറം എനിക്ക് കിട്ടിയ കൊച്ചു കൊച്ചു അവസരങ്ങള്‍.. പടര്‍ന്നു പന്തലിച്ച വലയിലെ അധികമാരും കേറിയെത്താത്ത, എത്തിയാലും അതു ഞാനാണെന്ന് തിരിച്ചറിയാത്ത ചില ഒളിയിടങ്ങള്‍.. അവയിലെ അക്ഷരങ്ങള്‍ കടലാസില്‍ പകര്‍ത്തി നല്‍കിയത് പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കു നേടിയ ഒരാളുടെ അഭിപ്രായമറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നൊ എന്ന് എനിക്കത്ര ഉറപ്പില്ല.. എന്നാലും പലതവണ ചോദിച്ചപ്പോള്‍ കൊടുത്തു വെന്നതാണ് ശരി.. പ്രിന്റില്‍ താഴെ വന്ന ഇമെയില്‍ ഐഡി കത്രികയെടുത്ത് വെട്ടി കളയുമ്പോള്‍‍ ബ്ലൊഗിലേക്കൊരു കൈചൂണ്ടിയാവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു... ഞാന്‍ കൊടുത്ത കടലാസുകളില്‍ ഇഷ്ടപ്പെട്ട വരികള്‍ ഓറഞ്ച് മാര്‍ക്കര്‍ വെച്ച് അടയാളപ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ എന്നെ കാണാനെത്തി.. പക്ഷെ അന്ന് ഒമ്പതുമണിക്കുമുമ്പെ തിരക്കുപിടിച്ചു പോയ ഞാന്‍ ഒരു സംഭാഷണത്തിനുള്ള സാഹചര്യത്തിലായിരുന്നില്ല.. അതിലേറെ,, ഞാന്‍ കൊടുത്തത് വായിച്ചിരിക്കുമെന്നൊ അഭിപ്രായം പറയാനാണ് വന്നതെന്നൊ പ്രതീക്ഷിച്ചതുമില്ല.. രണ്ടുനാള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് കണക്ഷനെ ഇടിവെട്ടി ഒന്നും ചെയ്യാനില്ലാതിരിക്കുമ്പൊഴാണ്, ഇതിനെ കുറിച്ച് വീണ്ടും ആലോചിച്ചത്..
തിരക്കില്ലാത്തതിനാല്‍ ഒരുപാട് നേരം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു.. കുറെ നല്ല വാക്കുകള്‍.. അതിലേറെ തിരുത്തുകള്‍.. മാറ്റേണ്ട വഴികള്‍.. കൈവിടരുതാത്ത അക്ഷരകൂട്ടങ്ങള്‍.. ഒരു പക്ഷെ അന്നേരം ഞാനൊരു ജേണലിസം ക്ലാസിലായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..
വായിച്ചു തിരിച്ചു തന്ന കടലാസുകഷണങ്ങള്‍ ഞാന്‍ കയ്യില്‍ പിടിച്ച് ചുരുട്ടിക്കൊണ്ടിരുന്നു.. ഇനി പറയേണ്ടത് ഇവിടെ ആരോടും പറയല്ലെ എന്നൊരൂ അപേക്ഷയാണ്.. ചുവരുകള്‍ക്ക് പോലും കണ്ണും കാതും ഉണ്ടെന്നിടത്ത് ഒരു നോട്ടപ്പുള്ളിയാവാന്‍ എനിക്ക് താത്പര്യമില്ലെന്നതു തന്നെ.. അതിലേറെ ഒരു പാട് നാള്‍ ഒളിച്ചുവെച്ച് ഒരുനാള്‍തുറന്നു പറയേണ്ടി വരുന്നതിന്റെ പ്രശ്നവും.. ആ ഒരു വാക്കിനു പകരം എനിക്കും ഒരു വാഗ്ദാനം നല്‍കേണ്ടിയിരുന്നു..
" എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്..
അന്ന് എനിക്കീ കുറിപ്പുകള്‍ തരണം.. പുസ്തകമാക്കാന്‍... "
മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കളിയാക്കുകയാണൊ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചേനെ... പക്ഷെ ആ വാക്കുകളില്‍ ഉണ്ടായിരുന്നത് ഒരു വിശ്വാസമായിരുന്നു.. "തരാം" എന്നു പറഞ്ഞു പിരിഞ്ഞു..
എഴുത്തിന്റെ വഴിയില്‍ പലപ്പൊഴും എനിക്ക് ഒരു പാട് സഹായങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തന്നിട്ടുണ്ട്... നന്ദിയോടെ മാത്രം സ്മരിക്കാവുന്ന വിലപ്പെട്ട സഹാ‍യങ്ങള്‍.. പിന്നെ സ്ഥലം മാറ്റത്തോടെ ദൂരെയായി പോയപ്പോള്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഞാനൊരിക്കലും വിളിച്ചില്ല.. എഴുത്തിന്റെ വഴിയിലെ നല്ലവാര്‍ത്തകള്‍ അറിയിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എനിക്കത് പാലിക്കാനായില്ല.. പിഴ എന്റ്റെ വലിയ പിഴ...
ഇപ്പോള്‍ ഇതൊരു നന്ദി പ്രകാശനമല്ല.. ആദരാഞ്ജലികള്‍ മാത്രം... ശനിയാ‍ഴ്ച നടന്ന ഒരു അപകടത്തില്‍ സജീവമായിരുന്ന ഒരു ജീവന്‍ നിര്‍ജ്ജീവമായ തലച്ചോറും മിടിക്കുന്ന ഒരു ഹൃദയവുമായി മാറി.. ആശയങ്ങളും സ്വപ്നങ്ങളും നിറഞ്ഞിരുന്നിടത്ത് ചിന്തകളില്ലാതെ എന്തിനു ജീവന്‍ ബാക്കി വെക്കുന്നു എന്നു തോന്നിയതിനാലാവാം രണ്ടു ദിവസം മുമ്പ് ആ പിടപ്പും നിന്നു..
ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ഒരു ചിതയെരിയാന്‍ തുടങ്ങിയിരിക്കും.. നാളെയെന്റെ ബ്ലൊഗിനു രണ്ടുവയസ്സാവും.. അക്ഷരങ്ങളുടെ വഴിയില്‍ കിട്ടിയ കൈത്തിരിക്കായ് ദൂരെയിരുന്ന് മനസ്സുകൊണ്ടൊരു പ്രണാമം...

48 comments:

ഇട്ടിമാളു അഗ്നിമിത്ര said...

" എന്റെ ഏറ്റവും വലിയ മോഹമാണ് ഒരുപബ്ലിഷിങ് ഹൌസ്.. ഏറിയാല്‍ ഒരു അഞ്ച് കൊല്ലം.. അപ്പൊഴെക്കും ഞാന്‍ ഇവിടം വിടും.. ഈ ഓഫീസും ഫയലും എല്ലാം മടുത്തിരിക്കുന്നു.. മകന്റെ പഠിത്തം കഴിയും വരെ.. പിന്നെ എന്റെ സ്വപ്നലോകത്തേക്ക് എനിക്ക് മാറണം.. ഞാന്‍ ഇപ്പൊഴെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്..

കണ്ണൂരാന്‍ - KANNURAN said...

വല്ലാത്ത സങ്കടമായല്ലോ ഈ പോസ്റ്റ്.. ചിലപ്പോളങ്ങിനെയൊക്കെയേ, ജീവിതത്തിന്റെ ഓരോ വളവിലും തിരിവിലുമൊക്കെ ആർക്കൊക്കെ എന്തൊക്കെയാ കരുതിവച്ചിരിക്കുന്നതെന്നാരു കണ്ടു.. ആദരാഞ്ജലികളും ആശംസകളും പറയുന്നില്ല...

420 said...

.,

ശ്രീ said...

തീരെ പ്രതീക്ഷിച്ചില്ല, ഇങ്ങനെ ഒരു അവസാനം... ആ സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ചിലപ്പോഴെങ്കിലും ചില സൌഹൃദങ്ങളെല്ലാം നമുക്കു നഷ്ടപ്പെടുന്നു എന്നു നാം മനസ്സിലാക്കുന്നത് അതു നഷ്ടപ്പെട്ടതിനു ശേഷം മാത്രമായിരിയ്ക്കും...

ഗുപ്തന്‍ said...

:(

എഴുത്തും സ്വപ്നങ്ങളും ബാക്കിയുണ്ടെല്ലോ. പ്രസാധനം സ്വര്‍ഗത്തിലാക്കേണ്ടതില്ല.

സജീവ് കടവനാട് said...

അവസാനവരികള്‍ വായിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

കൂടുതലൊന്നുമില്ല...

Myna said...

സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ ....ബ്ലോഗില്‍ രണ്ടുവയസ്സാവുന്ന ഇട്ടിമാളുവിന്‌ വേണ്ടി ഇതു വായിച്ചപ്പോള്‍ ഒന്നും ബാക്കിയില്ല. വാക്കുകള്‍ക്കു കഷ്ടപ്പെട്ടു പോകുന്നു.

കാവലാന്‍ said...

ഒന്നും പറയാന്‍ തോന്നുന്നില്ല,എവിടേയും ചെന്നു മുട്ടിനില്‍ക്കുന്നതല്ലല്ലോ ജീവിതം ഒഴുക്കുവന്നു തള്ളുമ്പൊള്‍ പിന്നെയും ഓര്‍മ്മകള്‍ മാത്രം ബാക്കിയായി യാത്ര തുടരുന്നു.

smitha adharsh said...

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചു അല്ലെ?വിഷമം ഉണ്ട്..സുഹൃത്തിനു ആദരാഞ്ജലികള്‍..

G.MANU said...

:(

PIN said...

രണ്ടു വർഷം പ്രായമുള്ള ആളുടെ അടുത്ത്‌ അഭിപ്രായം പറയുവാൻ, വെറും രണ്ടുമാസം പ്രായമുള്ള ഈ ഞാൻ ആളല്ല...അതിനാൽ വെറുതെ ആ കണ്ണൂകളിലേയ്ക്ക്‌ അൽപനേരം നോക്കി നിന്നിട്ട്‌, ഞാൻ പോകുന്നു...

മാംഗ്‌ said...

എഴുത്തുകാരനു സ്വന്തം എന്നു പറയാനുള്ളതു അവന്റെ ശൈലിമാത്രമാണു നിങ്ങളെഴുതുന്നതു
എന്തുമാകട്ടെ എന്തിനെ കുറിച്ചുമാകട്ടെ കഥയോ കവിതയോ അനുഭവകുറിപ്പുകളൊ ലേഖനമോ എന്തും.
അതു വായിച്ചു വായനക്കാരനു എന്തെങ്കിലും വികാരം തോന്നുന്നു എങ്കിൽ എന്തു വികാരവും ആകാം പോസിറ്റിവ്‌ അല്ലെങ്കിൽ നെഗറ്റീവ്‌ നിങ്ങൾ വിജയിച്ചു അതു കൊണ്ടു മരണമോ ജീവിതമോ എന്തിനെ കുറിച്ചു വേണമെങ്കിലും മടിക്കാതെ എഴുതു. നിങ്ങൾക്കു വായനക്കാരനോടു വാക്കുകൾകൊണ്ടു സംവേദിക്കുവനുള്ള ഒരു നല്ല ശൈലി ഉണ്ടു.
ഈ പോസ്റ്റ്‌ തികച്ചും സ്വകാര്യമായ ഒരു ദുഃഖത്തിന്റെ ബഹിർസ്ഫുരണമാണു എന്നു തോന്നുന്നതുകൊണ്ടു മറ്റൊന്നും പറയാനില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇട്ടിമാളൂ...

അനില്‍@ബ്ലോഗ് // anil said...

മനസ്സില്‍ തട്ടുന്നു. ശരിക്കും.

കൂടുതല്‍ ഒന്നും പറയാനാവുന്നില്ല

മയൂര said...

ശുഭപര്യവസായി ആയി തീരുന്നൊരു വാർത്തയായിരിക്കും ഇതെന്ന് വായിച്ച് തുടങ്ങിയപ്പോൾ ഓർത്തു ...
പറയാൻ ഇനിയൊന്നും ബാക്കിയില്ല...

ശ്രീവല്ലഭന്‍. said...

:-(

അഗ്രജന്‍ said...

:(

kariannur said...

നന്നായി എന്നു പറയാമോ എന്നറിയില്ല

Rasheed Chalil said...

:(

ഉപാസന || Upasana said...
This comment has been removed by a blog administrator.
ഉപാസന || Upasana said...

ലൈഫ് ഈസ് സോ മാഢം.
എനിയ്ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വോളീബാള്‍ ഗ്രൌണ്ടില്‍ ഇടത് മൂലയില്‍ നിന്ന് “സുനീ‍ീ‍ീ ആര്‍ച്ച്” എന്ന് അലറി സ്മാഷ് അടിക്കാന്‍ ചാടി വരുന്ന കുഞ്ചന്‍ എന്നുമൊരു ചിരിപ്പിയ്ക്കുന്ന സ്മരണയായിരുന്നു. ആഗസ്റ്റിലെ നല്ല മഴയുള്‍ല ഒരു നട്ടുച്ചയ്ക്ക് മര്യാദാമുക്കില്‍ നില്‍ക്കുകയായിരുന്ന എന്നോട് ബൈക്കില്‍ കത്തിച്ച് വന്ന കുഞ്ചന്‍ അണച്ച് പറഞ്ഞു, രക്ഷപ്പെട്ടെടാ എന്ന ധ്വനിയോടെ

“സുനീ‍ീ‍ീ. നാളെ... നാളെ ഞാന്‍ സൌദീ പോണ്.”

കൊള്ളാം അവന്‍ രക്ഷപ്പെടട്ടെ.

കാലം പിന്നേയും ഉരുണ്ട് നീങ്ങി.
ബാംഗ്ലൂരില്‍ തൊഴിലന്വേഷിച്ച് നടക്കുന്ന കാലം. കഴിഞ്ഞ ഒക്ടോബറില്‍ കുഞ്ചന്‍ നാട്ടിലെത്തി രണ്ട് വര്‍ഷത്തിന് ശേഷം.
തെന്നാലിപ്പറമ്പിലെ വോളീപോള്‍ കോര്‍ട്ടിലെ തന്റെ പഴയ ‘ലിഫ്റ്റ്’ ന്റെ നമ്പര്‍ തപ്പിപ്പിടിച്ച് എന്നെ വിളിച്ചു.

“എന്നാടാ വരുന്നെ..?”

പക്ഷേ...
ഞാന്‍ എത്താനായി കുഞ്ചു കാത്തില്ല.
ഒരു യാത്രിയിലെ അനന്തയാമങ്ങളില്‍ കുഞ്ചനെ മരണം തേടിയെത്തി, അറ്റാക്കിന്റെ രൂപത്തില്‍.
വോളീബാള്‍ കളിച്ച് മനവും തനവും ബലപ്പെടുത്തിയ ഒരു മുപ്പത്തിരണ്ടുകാരനും അറ്റാക്ക് വരുമെന്നത് എനിയ്ക്ക് പുതിയ അറീവായിരുന്നു.
നാട്ടില്‍ നിന്ന് പലരും അറീയിച്ചു.

“കുഞ്ചു പോയെടാ‍ാ. ഇത്രേയുള്ളൂ ജീവിതം..!!!”

വോളീബോള്‍ കോര്‍ട്ടില്‍ കുഞ്ചന്റെ ഫേവറൈറ്റ് ലിഫ്റ്റായ എനിയ്ക്ക് അവനെ ഒന്ന് അവസാനമായി പോലും കാണാന്‍ സാധിച്ചില്ല.
രാത്രി ടെറസ്സിലിരുന്ന് കരഞ്ഞു.

സ്വപ്നങ്ങളില്‍ കുഞ്ചന്റെ സ്വരം കേട്ട് ഞെട്ടിയുണര്‍ന്നു.

“സുനീ‍ീ‍ീ‍ീ ആര്‍ച്ച്..!”

ഇതൊക്കെ ഓര്‍മിപ്പിച്ചു മാളുവിന്റെ കുറിപ്പ്.
:-)
ഉപാസന

ഇട്ടിമാളു അഗ്നിമിത്ര said...

നന്ദിയുണ്ട്.. ഈ വഴി വന്നവര്‍ക്കെല്ലാം ..

ഭൂമിപുത്രി said...

കാണാന് വൈകി..
ദുഃഖമറിയുന്നു ഇട്ടിമാളൂ.

ഇട്ടിമാളു അഗ്നിമിത്ര said...

ഭൂമിപുത്രി.. വന്നല്ലൊ.. അതുമതി.. :)

Ponnumol said...

njaan entha parayendathu? ariyilla, nastangal ennum nastangal aanu...orikkalum thirichu kittatha kure souhrudangal...pakshe ormakal,atheppozhum...

ഉപാസന || Upasana said...
This comment has been removed by the author.
നിരക്ഷരൻ said...

അവസാ‍നമെത്തിയപ്പോള്‍... :( :(

കുറ്റ്യാടിക്കാരന്‍|Suhair said...

:(

ഇട്ടിമാളു അഗ്നിമിത്ര said...

പൊന്നുമോള്‍.. നിരക്ഷരന്‍.. കുറ്റ്യാടിക്കാരന്‍.. നന്ദിയുണ്ട് ഈ വഴി വന്നതില്‍...

Anil cheleri kumaran said...

read this from mathrubhumi weekkly
othiri sankatappettu.
may his soul rest in peace!!

ഇട്ടിമാളു അഗ്നിമിത്ര said...

കുമാരന്‍.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്.. വന്ന വഴി അറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷം..

ഭൂമിപുത്രി said...

അഭിനങ്ങൾഇട്ടിമാളു!മോഹപൂർത്തീകരണത്തിലേയ്ക്കുള്ള ആദ്യത്തെ പടിയാകട്ടെ ഇതെന്നാശംസിയ്ക്കുന്നു.

the silent said...

vaayichathu mathrubhoomiyil ninnu...
veettilethiyapade netil kayari baaki postukalum vaayichu..... ishtamaayi...ellaammmm...

priyamvada said...

ithu vayichu kazhingappol njan mobile kayyileduthu... sajeev sir, ninne kurichu de mathruboomiyil ennuparayan.... but ... avanundayirunnuvenkil enthu mathram santhoshikumayirunnu....
enthellam mohangalayirunnu....
ittimalu... avan ente adutha friend ayirunnu.... no..ippozum...

priyamvada said...
This comment has been removed by the author.
Prajeshsen said...
This comment has been removed by the author.
Prajeshsen said...

veedanakale inganeyum
ezhutham allee
nenchu pottippokunnu nalla varikal sathyamayum ittimalu you are great

ഇട്ടിമാളു അഗ്നിമിത്ര said...

ഭൂമിപുത്രി ആശംസകള്‍ക്ക് നന്ദിയുണ്ട്...

സൈലെന്റ്.. സന്തോഷമുണ്ട് ഇതു കേള്‍ക്കാന്‍.. മാതൃഭൂമി വഴി എന്റെ ബ്ലൊഗിലെത്തിയെന്നറിയുന്നതില്‍.. എല്ലാം വായിച്ചുവെന്നതിലും..

പ്രിയംവദ... എന്താപ്പൊ പറയാ.. ഈ പോസ്റ്റെഴുതുമ്പോഴൊ മാത്രൃഭൂമിയില്‍ വന്നപ്പൊഴൊ എന്നല്ല പ്രിയംവദയുടെ കമെന്റ് വായിക്കും വരെ സജീവ്‌സര്‍ നെ അറിയുന്ന ഒരാള്‍ ഈ വഴിവരുമെന്നൊ ഇങ്ങനെ ഒരു കമന്റ് ഇടുമെന്നൊ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.. കാരണം ആരെന്നൊ എന്തെന്നൊ തെളിച്ചു പറയാതെ ഞാന്‍ എഴുതിയതിനാല്‍.. എന്നിട്ടും ഒരാള്‍ ഇങ്ങനെ വരുമ്പോള്‍.. എന്താ ഞാന്‍ പറയാ.. സര്‍ എന്റെ ഫ്രന്റ് അല്ലായിരുന്നൂ.. ഇത് വായിച്ച് എന്റ്റെ സഹപ്രവ്രര്ത്തകനും ചോദിക്കുന്നു.. ഇത്രയും കൂട്ട് നിങ്ങള്‍ തമ്മില്‍ ഉണ്ടാരുന്നൊ എന്ന്.. ഇല്ല.. പക്ഷെ നഷ്ടപ്പെടുമ്പൊഴല്ലെ ചിലതിന്റെ വിലയറിയുന്നത്.. നന്ദിയുണ്ട് ഈ വഴി വന്നതിന്..ഈ വാക്കുകള്‍ക്ക്.. അതിനേക്കാള്‍ സര്‍ നെ അറിയുന്നൊരാള്‍ മനസ്സ് പങ്കുവെക്കാനെത്തിയതില്‍...

പ്രജേഷ്.. സന്തോഷം.. നന്ദിയും.. :)

priyamvada said...

sathyamavam...but.. itimmaluuu...
avan ithrayum manassu thurannoral ....orupakshe avan eppozhum angane ayirunnu...
orikal parichayapettal marakanavatha apoorvam chilaril oral...

avante maranam elpicha aghatham...
ittimaluuu...
no words to express.....

Kolary said...
This comment has been removed by the author.
Kolary said...

itti malu chechi..chechiude blog njan matrubhumiyil vayichirunu...annu valiya feel ayee..ennu ente ettavum adutha kootukaran enne vitu poyee...apozha chechiude blog ormavanatu...

ഇട്ടിമാളു അഗ്നിമിത്ര said...

പ്രിയംവദ & kolary..നന്ദി :)

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

മാളൂ,

എനിക്കറിയാത്ത ആര്‍ക്കോ വേണ്ടി എന്തിനെന്റെ കണ്ണുകള്‍ നനയിച്ചു?

ഒരു സുഹൃത്തിനു നല്‍‍കാവുന്ന സ്നേഹത്തിന്റെ അശ്രുപൂജ മാതൃഭൂമി തിരിച്ചറിഞ്ഞിരിക്കുന്നു.

Gargy said...

dear ittimalu,
i don't know ur original. But i know the guy for many years back. Its feeling very much da. He is a person such like that. His "vidaparayal" is also life that............

ഗൗരിനാഥന്‍ said...

mathrubhoomiyil kandirunnu..enittum veendum vayikkan thonniyathu kondu veendum kayarunnu

ഇട്ടിമാളു അഗ്നിമിത്ര said...

ഗൌരി .. നന്ദിയുണ്ട് വീണ്ടും എത്തിയതില്‍ ...:)

ഗിരിജ ... ഞാനാരെന്നതിന് ഇത്രയധികം പ്രസക്തിയുണ്ടോ.. ? വാക്കുകളിലെ വേദനയറിയുന്നു.. വന്നതിനു ‍ നന്ദിയുണ്ട്..:)

ചാരുദത്തന്‍.. ആരെന്ന് അറിയാത്തവര്‍ക്കു വേണ്ടിയും കണ്ണുകള്‍ നനയുന്നല്ലെ.. :(

Areekkodan | അരീക്കോടന്‍ said...

ഇങ്ങനെ ഒരു അവസാനം തീരെ പ്രതീക്ഷിച്ചില്ല. സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

അരീക്കോടൻ.. :(