Wednesday, May 28, 2008

ബര്‍സ

വഴിയെ വന്നത്



ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം.. ഏതു പുസ്തകം കിട്ടിയാലും വായന തുടങ്ങുന്നത് പുറം"ചട്ട"യില്‍ ആവണമെന്ന ശീലം ഇവിടെയും തുടര്‍ന്നതിനാലാവണം, ആദ്യം കണ്ണില്‍ തടഞ്ഞത് ഇതായിരുന്നു.. മുമ്പുതന്നെ മൈനയുടെ ബ്ലോഗ് പോസ്റ്റില്‍ ഇതിനെ കുറിച്ച് വായിച്ചതിനാല്‍ ഈ വാചകം പരിചിതവുമായിരുന്നു... പിന്നെയും ചിലയിടങ്ങളില്‍ - ഇവിടെയും ഇവിടെയും കൂടി ബര്‍സയെ കുറിച്ച് കേട്ടിരുന്നു... പുസ്തകം ഇനിയുമൊരു മുദ്രണത്തിന് ബാല്യം കാത്തിരിക്കുകയാണെന്ന് അറിയാവുന്നതുകൊണ്ടും അടുത്തൊന്നും കയ്യിലെത്തില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഒരു അവധിദിവസം കടം പറഞ്ഞ് വായനക്കിരുന്നത്... പക്ഷെ വായിച്ചുതീരുമ്പോള്‍ മുഖം തുറന്നിടലിന് മുഖചിത്രത്തിലെ പാതിമറഞ്ഞ മുഖത്തിലെ ഒറ്റക്കണ്ണിന്റെ പ്രകാശമെ ഉണ്ടായിരുന്നുള്ളു എന്നത് എന്റെ സന്ദേഹമാവാം..


ഏടുകളില്‍ തടഞ്ഞത്

സൌദി അറേബ്യയില്‍ ജോലിക്കായെത്തുന്ന മുസ്ലിം ദമ്പതിമാരായ സബിതയും റഷീദുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍.. കേരളത്തില്‍ മലബാറിലെ ഹിന്ദുമുസ്ലിം സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ നിന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെ വലിയവനെന്നും ചെറിയവനെന്നും തരം തിരിവുകളുമായ് കഴിയുന്ന മറ്റൊരു നാട്ടിലേക്കുള്ള പറിച്ചുനടലായിരുന്നു ഇത്.. ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കഥാനായികയില്‍ അലോസരമാവുന്നു ..

നല്ലൊരു ഡോക്റ്റര്‍ എന്നനിലയില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ സുസമ്മതയാവുമ്പൊഴും നല്ലൊരു മുസ്ലിം എന്ന ലേബല്‍ അവള്‍ക്ക് ലഭിക്കാതെ പോവുന്നു... ആരാണ് നല്ല മുസ്ലിം എന്നതിന് കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാവുന്നതിലപ്പുറമാണ്... അതുകൊണ്ട് തന്നെ മുസ്ലീമല്ലാത്തതിനാല്‍ മദര്‍തെരേസയും മഹാത്മാഗാന്ധിയും എത്തിപ്പെട്ട നരകമാണ് തന്നെ കാത്തിരിക്കുന്നതെന്ന വിമര്‍ശനത്തെ സബിത സസന്തോഷം ഏറ്റുവാങ്ങുന്നു..

സബിതക്കു മുന്നില്‍ ചോദ്യമാവുന്ന മറ്റൊരു പ്രശ്നമാവുന്നത് സ്ത്രീകളുടെ ദുരിതങ്ങളാണ്.. ബഹുഭാര്യാത്വത്തെ സ്ത്രീകള്‍ പോലും അംഗീകരിക്കുന്നതിനെ വേദനയോടെയാണ് അവള്‍ കാണുന്നത്.. കന്യാഛേദത്തിന്റെ ക്രൂരതയും അതിന്റെ നിറവില്‍ തെളിഞ്ഞു നില്‍ക്കുന്നു..


ജീവതം ഒരു ഒളിച്ചോട്ടമാവുന്ന ചിലരും ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നവരും പിന്നെ ഒരു പര്‍ദ്ദയുടെ പുണ്യംകൊണ്ട് പലതിനെയും മറക്കുന്നവരുമുണ്ട്.. കുറച്ചു നാളത്തേക്കല്ലാതെ തനിക്ക് കുടുംബത്തെ സഹിക്കാനാവില്ലെന്ന് പറയുന്ന വഹീദയും കൂടെകൂട്ടാന്‍ കഴിവുണ്ടായിട്ടും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയിരിക്കുന്ന മുഹമ്മദ് ഡോക്റ്ററുമെല്ലാം അവരില്‍ ചിലരാവുന്നു .. പക്ഷെ അതെല്ലാം സഹനടീനടന്മാര്‍ മാത്രം..


മായാതെ നിന്നത്


വയസ്സന്‍ അറബിയുടെ ഭാര്യയായി കൌമാരക്കാരിയെത്തുന്നതും അവള്‍ തന്റെ കുഞ്ഞിന് ഭര്‍ത്താവിന്റെ മുഖച്ഛായയാണെന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് സൌദിയില്‍ ജോലിചെയ്യുന്ന ഒരു ന‍ഴ്സ് പറഞ്ഞ് കേട്ടിട്ടുണ്ട്.. അതിന്റെ പലരൂപങ്ങള്‍ ഇതിലും കാണുമ്പോള്‍ ഒരു നേരിയ വിങ്ങല്‍ പടരുന്നു.. കോപ്പര്‍ട്ടിയും ഇം‌പ്ലാന്റുമൊക്കെയായി വീട്ടുജോലിക്കെത്തുന്നവര്‍ തന്റെ ജോലിയെന്താണെന്ന് നേരത്തെ അറിഞ്ഞിട്ടും തയ്യാറാവുന്നതിനെ നിസ്സഹായത എന്ന ചുരുക്കി പറയാമോ? കന്യാഛേദത്തിന്റെ വേദന, നിഷേധിക്കപ്പെടുന്ന അവകാശങ്ങളുടെ മറ്റൊരു മുഖമാവുന്നു.. അല്പം സംസ്കാരമുള്ള അച്ഛനമ്മമാര്‍ തന്റെ മകളെ ആ പ്രാകൃത കൃത്യത്തില്‍ നിന്ന് രക്ഷപെടുത്തി വളര്‍ത്തി കൊണ്ടുവന്ന് അവസാനം ഭര്‍ത്താവിനു വേണ്ടി ഡിഗ്രിക്കാരിയായ അവള്‍ അതിനു തയ്യാറാവുമ്പോള്‍‍ യാ അല്ലാഹ് എന്ന് വിളിക്കാതെ തരമില്ലല്ലൊ..

മറുവശത്ത് നാല്പതുകാരി ഇരുപതുകാരന്‍ ഭര്‍ത്താവുമായി വന്ധ്യതാചികിത്സക്കെത്തുന്നത് മുതല്‍ ഭാര്യയുടെ സൌകര്യത്തിനായി വീട്ടുജോലിക്കാരെ ഒരുക്കികൊടുക്കേണ്ട ഭര്‍ത്താവിന്റെ പ്രശ്നം വരെ കാണുമ്പോള്‍ വൈരുദ്ധ്യം ചിന്തകളെ കീഴ്മേല്‍ മറിക്കുന്നു...



മനസ്സ് പറഞ്ഞത്

പ്രണയപരാജയത്തിനു ശേഷം ഒരു ഇളക്കക്കാരിയായിരുന്ന ഷംസദില്‍ വരുന്ന മാറ്റം - “അവര്‍ ശ്രദ്ധാപൂര്‍വ്വം പശ്ചാതാപപൂര്‍വ്വം നല്ല മുസ്ലീമാവുകയാണ്” - ഒരു വേഷപ്രച്ഛന്നതകൊണ്ട് ഇത്ര എളുപ്പത്തില്‍ കൈക്കലാക്കാവുന്നതാണോ വിശ്വാസം.. അതിനപ്പുറം അതൊരു ഒളിച്ചോട്ടമായിരുന്നില്ലെ? സഹനടിമാത്രമായ ഷംസദിനെ വെറുതെ വിടാം..

പക്ഷെ....

സബിതയുടെ പ്രവര്‍ത്തികള്‍ പലതും ഉപരിപ്ലവമായിരുന്നില്ലെ...



“ഞങ്ങള്‍ തിയ്യന്മാരിലുമുണ്ട് പൈസക്കാര്‍. എന്തു കാര്യം! അറുത്ത കൈയ്ക്ക് ഉപ്പുതേക്കാറില്ല ഒറ്റയെണ്ണം”



സക്കാത്തും ദാനവുമൊക്കെയാണ് സബിതയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെങ്കില്‍, എല്ലാം മുസ്ലിങ്ങളും ഇതേ പാത പിന്തുടരുന്നവരാണ് എന്നത് ഒരു അതിരു കടന്ന വിശ്വാസമാവില്ലെ.. അതു പോലെ തിയ്യന്മാരാണെങ്കിലും മറ്റേതു ജാതിക്കാരാണെങ്കിലും മതം അനുശാസിച്ചാലും ഇല്ലെങ്കിലും നല്ലതു ചെയ്യുന്നവരില്ലെ?


തന്റെ വീട്ടിലെ കുറച്ചെങ്കിലും എതിര്‍പ്പുണ്ടായുള്ളു.. അത് സബിത ഇസ്ലാം മതം സ്വീകരിക്കുമെന്നറിഞ്ഞതോടെ കെട്ടടങ്ങി..

അവള്‍ ജനിച്ചതെ ഒരു മുസ്ലിം ആയിട്ടായിരുന്നെങ്കില്‍ ചെയ്തികള്‍ക്ക്കുറച്ചുകൂടി അര്‍ത്ഥം ഉണ്ടാവുമായിരുന്നു.. ഒരു പക്ഷെ നല്ലൊരു നോവലിനെ ദുര്‍ബ്ബലമാക്കിയതില്‍ ഇതിനുള്ള പങ്ക് അത്ര ചെറുതായി തോന്നുന്നില്ല.. മതം മാറ്റം ഒരു വിവാഹത്തിനു വേണ്ടി മാത്രമായിരിക്കുമ്പോള്‍ തന്നെ അവിടെ സ്വന്തം സ്വത്വം അടിയറവെക്കപ്പെടുകയല്ലെ?.. സ്വന്തം ഭര്‍ത്താവ് അത് ആവശ്യപ്പെടുന്നത് എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇതെ അവസ്ഥ തന്നെയാണ് അവള്‍ എത്തിപ്പെട്ട നാട്ടിലെ പെണ്ണുങ്ങള്‍ പല ആചാരങ്ങള്‍ക്കും വഴങ്ങികൊടുക്കുന്നതിനു പിന്നിലും..


...ഇസ്ലാമില്‍ നിന്ന് വെള്ളവും വളവും ശേഖരിച്ചിട്ടുണ്ട് എന്റെ വേരുകള്‍.. അതിലെ സാമൂഹിക സമത്വം, പിന്നെ, സാഹോദര്യം, അത് നമ്മില്‍നിന്നവശ്യപ്പെടുന്ന സോഷ്യല്‍ ഒബ്ലിഗേഷന്‍.. പിന്നെ അതിന്റെ ചരിത്രത്തിലുറങ്ങുന്ന വിപ്ലവാംശം.. എന്നെ സ്വാധിനിച്ചിട്ടുണ്ട് ഇവയൊക്കെ. പക്ഷെ..”‍ സബിത റഷീദിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി..


“പക്ഷേ,, റഷീദ്! ഇസ്ലാം എനിക്ക് നിന്നോടുള്ള പ്രണയം‌കൂടിയാണ്. എന്റെ കൌമാരമനസ്സ് സ്വരുക്കൂട്ടിയ ആര്‍ദ്രമായ അനുഭവങ്ങളുമാണ്. അവയെ നഷ്ടപ്പെടുത്താന്‍ വയ്യെനിക്ക്!”


ഇതാണ് സബിതയുടെ വിപ്ലവം.. ജനിച്ചു വളര്‍ന്ന മതം സമത്വവും സാഹോദര്യവും സോഷ്യല്‍ ഒബ്ലിഗേഷനും ഒന്നും ആവശ്യപ്പെടുന്നില്ലെ.. അറിവില്ലായ്മയാവാം.. അതോ പ്രണയത്തിനു മുന്നില്‍ അതൊന്നും കാണാതെ പോയതൊ.. മൂടിവെച്ച പലതിനുമടിയില്‍ അവള്‍ക്ക് ഇസ്ലാം എന്നാല്‍ റഷീദിനോടുള്ള പ്രണയം കൂടിയാണെന്ന് പറയുമ്പോള്‍ അതു മാത്രമായിരുന്നു എന്നത് പറയാതെ പറയുന്നില്ലെ...


മടക്കി വെച്ചത്

മറ്റുള്ളവര്‍ക്കു മുന്നില്‍ അല്പം റെബല്‍ പരിവേഷവുമായി എത്തുന്ന സബിതയെ മുഖം തുറന്നിട്ടവളായിട്ടാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.. പക്ഷെ വരികള്‍ക്കിടയിലെല്ലാം എന്റേത് ഒരു എതിര്‍വായന ആയിരുന്നൊ എന്ന സംശയത്തെ, പറഞ്ഞറിഞ്ഞതില്‍ നിന്നുള്ള പ്രതീക്ഷയുടെ ആധിക്യമായി കരുതാനാണ് എനിക്കിഷ്ടം... സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയുക വീട്ടുകാര്‍ക്കായിരിക്കുമല്ലോ.. അതുകൊണ്ട് തന്നെ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുകൊണ്ട് അതിലെ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കാനുള്ള സബിതയുടെ തീരുമാനത്തെ നമിക്കാതെ വയ്യ.. ചെന്നുകേറുന്ന വീട്ടില്‍ ഇത്രമാത്രം എതിര്‍ക്കാനുള്ള അവകാശമുണ്ടോ?.. ഇത്തരമൊരു വിഷയവുമായെത്തിയ എഴുത്തുകാരി സബിതയിലൂടെ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമാവാം...


എങ്കിലും പ്രതികരണങ്ങളില്‍ പലപ്പൊഴും ഒരു മുസ്ലിം എന്നതിനേക്കാള്‍ ഉണ്ണിയാര്‍ച്ചയുടെ ഇളംതലമുറക്കാരിയായി സബിത മാറിയിരുന്നില്ലെ എന്ന സംശയം ഉണരുന്നുണ്ട്.. അതുകൊണ്ട് തന്നെ ആ മതം മാറ്റം എന്തിനായിരുന്നെന്ന ചിന്ത കയ്യൊഴിഞ്ഞിട്ടും മനമൊഴിയാതെ ബാക്കികിടക്കുന്നു... മതം മാറ്റമെന്ന പുറം മോടിക്കപ്പുറം താന്‍ അനുഭവിച്ചു വന്നിരുന്ന പല സ്വാതന്ത്ര്യങ്ങളും നഷ്ടമാവുന്നതല്ലെ അവളെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.. പക്ഷെ അതിനൊക്കെ അപ്പുറം റഷീദ് എന്ന വലിയ സ്വത്തിനെ നഷ്ടപ്പെടാതിരിക്കാനുള്ള വെമ്പല്‍ അല്ലെ സബിതയെ അതില്‍ തന്നെ ഉറച്ചു നിര്‍ത്തുന്നതും



ബാക്കിയായത്..

അവള്‍ സ്നേഹിച്ചിരുന്നത് ഒരു മുസ്ലീമിനെ ആയിരുന്നില്ലെങ്കില്‍ ഇതേ മതം മാറ്റം അവളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ തക്ക സ്വാധീനം സബിതയില്‍ ഇസ്ലാം വരുത്തിയിട്ടുണ്ടെന്ന് ഈ നോവലില്‍ പറയുന്നുമില്ല... ഇതിനെ കുറിച്ച് വന്ന ലേഖനങ്ങളിലൊ ചര്‍ച്ചകളിലൊ ഈ ഒരു കാര്യം പറഞ്ഞു കേട്ടതുമില്ല.. അതിനത്ര പ്രാധാന്യമില്ലെന്ന തോന്നലുകൊണ്ടാണൊ അതൊ മന:പ്പൂര്‍വ്വം നടത്തിയ കണ്ണടക്കലോ...

( സ്ത്രീ എഴുത്തുകാര്‍ )