Tuesday, February 19, 2008

ഒറ്റ

കിഴക്കുനിന്നും തുറക്കുന്ന ഒറ്റവാതില്‍
അതും, ഒറ്റപ്പാളിയില്‍ തീര്‍ത്തത്
കാലെടുത്തു വെച്ചാല്‍ ഒറ്റമുറി വീട്
പുറത്തോട്ട് നോക്കാന്‍ ഒരൊറ്റ ജനല്‍
വട്ടത്തില്‍ വരച്ചതിനാല്‍ ഒറ്റച്ചുവര്‍
കരിമെഴുകിയ നിലവും
ഓട്ടവീണ ഓലത്തുണ്ടുകളില്‍ ഒറ്റമേല്‍ക്കൂരയും
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന പീഠത്തില്‍
ഒറ്റത്തിരിയില്‍ മുനിയുന്ന ഓട്ടുവിളക്ക്
ഒറ്റയടുക്കില്‍ നിരന്നത് ഒരായിരം എഴുത്തോലകള്‍
എങ്കിലും ഒരൊറ്റ എഴുത്താണി
ഒപ്പം ഒറ്റയാവുന്ന ഞാനും

എനിക്ക്,
ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒ‍തുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥയെഴുതണം
വേരറുത്ത് വെലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍