Tuesday, June 26, 2007

നീരു വലിയ കുട്ടിയാ....

നിരഞ്ജന ----

കസേരക്ക് പുറകിലേക്ക് തലചായ്ച് കിടന്ന അവള്‍ കണ്‍‌തുറന്നത് എന്തോ ശബ്ദം കേട്ടെന്ന തോന്നലിലാണ്...മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മേശപ്പുറത്ത് കിടന്ന ഫോട്ടോസ് എടുത്ത് വീണ്ടും നോക്കാന്‍ തുടങ്ങി.

കറുപ്പും ചുവപ്പും ആധിപത്യം സ്ഥാപിച്ച ചിത്രങ്ങള്‍ ആയിരുന്നു മിക്കവയും.. അഗ്നി താണ്ഢവമാടിയ ഒരു ബസ്സ് അപകടം .. നാളെത്തെയും തുടര്‍‌ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍‌വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍‌താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍‌സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍‌മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..

തലേദിവസത്തെ അദ്ധ്വാനം നല്‍കിയ ക്ഷീണം നിരഞ്ജനയുടെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.പക്ഷെ മനസ്സ്, നടുക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മോചിതമായി ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. . അവളുടെ ശ്രദ്ധ കയ്യിലിരുന്ന ഫോട്ടോകളില്‍ തന്നെ തിരിച്ചെത്തി..

ഉയര്‍‌ന്നു കത്തുന്ന തീനാളങ്ങളുടെ നിഴലുകള്‍‌ക്കിടയില്‍ രണ്ടു കൊച്ചു ഗോളങ്ങള്‍ ജ്വലിച്ചു നിന്നു.. രണ്ടു കണ്ണുകള്‍ .. യാന്ത്രികമായി ചിമ്മിയ കേമറകണ്ണുകള്‍ അവയെ പകര്‍‌ത്തിയത് അവള്‍ പോലും അറിഞ്ഞിരുന്നില്ല...

"മോളേ.. അല്ല .. മാഡത്തിനെ സാറ് വിളിക്കുന്നുണ്ട്"

ശങ്കരേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, അവള്‍ കൂടെ ചെന്നു .. മുറിക്കു പുറത്തു കടന്നതും അവള്‍ തന്റെ പരിഭവം പുറത്തെടുത്തു..

"എന്നെ മേടം എടവം എന്നൊന്നും വിളിക്കണ്ട"

പിന്നെ പതുക്കെ പറഞ്ഞു

"കുടുംബം പുലര്‍‌ത്താന്‍ ഞാന്‍ മുതിര്‍‌ന്നു പോയെങ്കിലും ശങ്കരേട്ടന്റെ മനസ്സിലെങ്കിലും ഞാന്‍ ആ പഴയ നീരുവായി ..കോളേജുപെണ്ണായിരിക്കട്ടെ"

സാറിന്റെ മുറിയില്‍ കയറും മുമ്പ് അവള്‍ ശങ്കരേട്ടനെ ഒന്നു കൂടി നോക്കി.. അയാളുടെ കണ്‍‌കളില്‍ തുള്ളികളാകും മുമ്പെ പൊലിയാന്‍ വിധിക്കപ്പെട്ട കണ്ണീറ്‌തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മനസ്സിലെ ചിന്തകള്‍ ഇതിലൊന്നായിരുന്നിരിക്കാം .. ഒന്നുകില്‍ അകാലത്തില്‍ നഷ്ടമായ തന്റെ സുഹൃത്തിനെ കുറിച്ച്..അല്ലെങ്കില്‍ അയാളുടെ മകളെ കുറിച്ച് ...

കണ്ണു തുടച്ച് ശങ്കരേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അടഞ്ഞവാതിലിനപ്പുറം ഒരു തുടക്കക്കാരിക്കു ലഭിക്കാവുന്നതിലേറെ അഭിനന്ദനങ്ങള്‍ നിരഞ്ജനക്കു മേല്‍ ചൊരിയപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നു പോലും അവളുടെ മനസ്സിലേക്ക് കടന്നു ചെന്നില്ല...മാത്രമല്ല, ഒരു പിടി മനുഷ്യരുടെ വേദനകളെ വിറ്റ തന്നോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. വീണ്ടും ആ ചോദ്യം അവളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

"കിട്ടിയ സമയം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ ..."

തനിച്ചായപ്പോള്‍ ആ ദൃശ്യങ്ങളുടെ ഓര്‍‌മ്മകള്‍ അവളുടെ കാല്‍‌വിരലുകളില്‍ നേര്‍‌ത്ത പെരുപ്പായി.. പിന്നെ ഒരു വിറയലായി അത് മുകളിലോട്ട് അരിച്ചു കയറി. ശിരസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍, അവള്‍ തല ശക്തമായി കുലുക്കി...ചെവികള്‍ കൈകൊണ്ട് കൊട്ടിയടച്ചൂ‍...നിമിഷങ്ങള്‍ക്കപ്പുറം സ്വബോധം വീണ്ടെടുക്കുമ്പോള്‍ അവള്‍ ആദ്യം ചെയ്തത്, തനിക്കു ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു..

-----------

നിരഞ്ജനയുടെ ഓര്‍‌മ്മയില്‍ ആദ്യമായി നടക്കുന്ന പടയണി ആയിരുന്നു അത്.. കാണാന്‍ പോവുമ്പോള്‍ കേമറ എടുത്തത് അമ്മയുടെ എതിര്‍‌പ്പിനെ വകവെക്കാതെ ആയിരുന്നു..അച്ഛന്റെ മരണശേഷം അത് ആരും എടുക്കാറില്ലായിരുന്നു.താന്‍ ഇതേവരെ കാണാത്ത ആ കാഴ്ചയുടെ കുറെ നല്ലചിത്രങ്ങള്‍ ..അത്ര മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളു..നാളുകള്‍ക്ക് ശേഷം അന്നാദ്യമായി അവളുടെ അച്ഛന്റെ "ഇരുട്ടുമുറി"യില്‍ വെളിച്ചം വീണു....പിറ്റേന്ന് ശങ്കരേട്ടനെ പടയണിയുടെ ഫോട്ടോസ് കാണിച്ചപ്പോള്‍ അതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തുകൊണ്ട് പോയി..പിന്നെ ശങ്കരേട്ടന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ കോപ്പിയും ഒരു കവറും കൊണ്ട് വന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല അതാണ് തന്റെ ചോറെന്ന്..

ഒരു പകരക്കാരി ആയാണെങ്കിലും അവളിന്ന് ഒരു പ്രെസ്സ് ഫോട്ടൊഗ്രഫര്‍ ആണ്..പൂവിനും ചിത്രശലഭങ്ങള്‍ക്കും പകരം അവള്‍ നഗരത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്നു.. അരിവാങ്ങാന്‍ കാശില്ലാത്തവരുടെ നിരാഹാരസമരങ്ങളും തുണിയില്ലാത്തവരുടെ ഫേഷന്‍ ഷോകളും അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു..

------

അതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍ പോലും നിരഞ്ജനയുടെ അടുത്ത് വന്ന് അഭിനന്ദനം പറഞ്ഞു...പക്ഷെ എന്നിട്ടും അവളുടെ മുഖത്ത് വന്നത് ഒരു മങ്ങിയ ചിരി മാത്രം.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴെക്കും നേരിയ തലവേദനയും ...

അമ്മ അടുത്തു വന്നിരുന്ന് ഒരോ കാര്യമായി പറയാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ ഓര്‍ത്തു.. അമ്മ പഴയ വഴക്കൊക്കെ മറന്നിരിക്കുന്നു.. ഒത്തിരി മുതിര്‍ന്നതു പോലെയാ അമ്മ തന്നോട് പെരുമാറുന്നത് ... അനിയത്തിയും വല്ലാതെ അകന്ന പോലെ... പേടിയോടെയാ ഓരോ ആവശ്യവും തന്നോട് പറയുന്നത് .. മൂന്നുമാസം മുമ്പ് വരെ അച്ഛനുണ്ടായിരുന്നതില്‍ നിന്നും എന്തൊരു വ്യത്യാസം .. ചിന്തകളില്‍ നിരഞ്ജന ഒരു പാടു കാലം പുറകിലായിരുന്നു ...

"ചേച്ചി...." അനിയത്തിയുടെ വിളികേട്ട് ഉണര്‍‌ന്നപ്പൊഴാണ് അമ്മ എപ്പൊഴൊ എഴുന്നേറ്റ് പോയിരുന്നെന്ന് അവള്‍ അറിഞ്ഞത്... അനിയത്തിയെ അരികില്‍ പിടിച്ചിരുത്തി...

"എനിക്ക് യൂത്ത്ഫെസ്റ്റിവല്‍ ന്‍ പോവണം .. പെണ്‍കുട്ടികളുടെ കൂടെ വീട്ടില്‍ നിന്ന് ആരെങ്കിലും ചെല്ലണമെന്ന് പറഞ്ഞു.. കഴിഞ്ഞ തവണ അച്ഛനാ...."

അത്രയുമായപ്പൊഴേക്കും നിരഞ്ജന അവളേ തന്നോട് ചേര്‍‌ത്തു

"ചേച്ചിയില്ലെ .. പിന്നെന്താ .. ചേച്ചി വരാം കൂടെ.."

------------------
സമ്മാനങ്ങള്‍ നെഞ്ചോടടക്കി പിടിച്ചുള്ള അനിയത്തിയുടെ വരവു കണ്ടപ്പോള്‍
നിരഞ്ജനക്കു കരച്ചില്‍ വന്നു... അടക്കി പിടിച്ച വേദന പൊട്ടിയത് അവള്‍
വന്നു കെട്ടിപ്പിടിച്ചപ്പൊഴാ... രണ്ടുപേരും ചിന്തിച്ചത് അച്ഛനെ
കുറിച്ചാണെന്ന് അവര്‍‌ക്കറിയാമായിരുന്നു.. വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ ഓര്‍‌ത്തപ്പൊഴാ ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ വിഷമം നിരഞ്ജന
അറിഞ്ഞത്...

വീട്ടില്‍ എത്തുമ്പൊഴേക്കും നേരം ഏറെ വൈകി... മുറ്റത്തെ ആള്‍ക്കൂട്ടം
കണ്ട് എന്തെന്നാലോചിക്കും മുമ്പെ ശങ്കരേട്ടനെത്തി...

"അമ്മ..."

ആ കൈയില്‍ പിടി മുറുക്കുമ്പോള്‍ അവള്‍ ഒറ്റപ്പെടലിന്റെ തണുപ്പറിഞ്ഞു..

"പെട്ടന്ന് വയ്യായ തോന്നി കൊണ്ടു പോയതാ.. എത്തിയില്ല.. നിങ്ങളെ
അറിയിക്കാന്‍ വഴിയില്ലാത്തോണ്ട് കാത്തിരിക്കാരുന്നു.. എല്ലാം
ഒരുക്കിയിട്ടുണ്ട്.."

തനിക്കായൊന്നും ചെയ്യാനില്ലെന്ന് നിരഞ്ജന വേദനയോടെ അറിഞ്ഞു...മുഖത്തു
നിന്ന് തുണിമാറ്റിയപ്പോള്‍ ആരുടെയോ നിര്‍‌ദ്ദേശത്തില്‍ അവള്‍ ആ ഉറങ്ങുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചു.. കൈകള്‍ വിറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ഉള്ളിലിരുന്നു ശാസിച്ചു...

രാത്രി ആളൊഴിഞ്ഞ വീട്ടില്‍ അവള്‍ ആ കേമറ അച്ഛന്റെ ഇരുട്ടുമുറിയില്‍
വെച്ചു പൂട്ടി.. പിന്നെ തളര്‍‍ന്നുറങ്ങുന്ന അനിയത്തിയെ തന്നോടു ചേറ്‌ത്തു കിടത്തി..

Sunday, June 24, 2007

ആല്‍മരങ്ങള്‍ മൌനികളാകുന്നു

'മൌനം വിദ്വാന് ഭൂഷണം'
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു

മാളോരെ..ഒരു നിമിഷം
ഈ വിഡ്ഢിയും ഒന്നു ചിരിക്കട്ടെ, ആര്‍ത്തട്ടഹസിക്കട്ടെ
മൌനമായ് കാത്തിരിക്കട്ടെ, നാളത്തെ തേങ്ങലുകള്‍ക്കായ്

നിമിഷങ്ങളുടെ നീക്കത്തില്‍
ഞങ്ങളുടെ കളങ്ങളില്‍ ചുവന്ന വരകള്‍ തെളിയുന്നു
ചക്രം തെറിച്ച ശകടവും, അപ്രതീക്ഷിത അതിഥിയും
മുറ്റത്തെ മുല്ലകള്‍ക്ക് മണമില്ലാത്ത പൂക്കള്‍ മാത്രം
തുളവീണ വയറിന്റെ അടപ്പുകള്‍ മുറുകാതാവുമ്പോള്‍
അവര്‍ കളങ്ങള്‍ മാറ്റിചവിട്ടുന്നു
തെറിച്ചു വീഴുന്ന ദുര്‍‌ഗന്ധത്തില്‍ ഞങ്ങള്‍ മൌനികളാകുന്നു
മനസ്സില്‍ അഗ്നിപര്‍‌വ്വതങ്ങളും മുഖത്ത് നിസ്സംഗതയും

പ്രഭാതകിരണങ്ങള്‍ക്കു മുമ്പെ
പാത്രത്തിലടച്ച അപ്പകഷണങ്ങള്‍
ആദ്യത്തെ വായക്കു മുമ്പെ
അപ്പുറത്ത് മരണമണി മുഴങ്ങുന്നു
ഇത് ജോലി സമയം

അവള്‍ പുറകോട്ട് ചായുന്നു - "അമ്മേ'
നടുവിലൂടെ കൊള്ളിയാന്‍ മിന്നുന്നു
കുത്തിയിരുപ്പിന്റെ നീക്കിയിരുപ്പ്
വയറമര്‍‌ത്തി മുന്നോട്ട് വീഴുന്നു
പുറം‌ ലോകം നിഷേധിക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു
അസ്ഥിപഞ്ജരം നടന്നുവരുന്നു
കത്തുന്ന കണ്ണുകളുമായി
ആദ്യം ഇത്, പിന്നെ അത്, പിന്നെ ..പിന്നെ
തളര്‍ന്നു വീഴാതെ വണ്ടിക്കാളകള്‍ വലിച്ചു കൊണ്ടേയിരിക്കുന്നു
പുരകില്‍ ചാട്ടവാറിന്റെ മുഴക്കം മാത്രം
അവള്‍ ചിരിക്കുകയാണ്, ചിരിച്ചു കൊണ്ടേയിരിക്കുകയാണ്
പിന്നെന്തെ ഭൂമിപൊള്ളിക്കാന്‍ ചുടുകണങ്ങള്‍ ഉതിര്‍‌ന്നത്

അവന്‍ ചിന്തയിലാണ്‍
സ്വപ്നങ്ങളിലെങ്ങോ നിലവിളക്കുണ്ട്,
നിറപറയുണ്ട് വരണമാല്യമുണ്ട്
അവന്റെ മോതിരവിരലില്‍ അവന്റെ സുന്ദരിയുണ്ട്
സ്വപ്നങ്ങളില്‍ അവന്‍ വഴിതെറ്റിയാലോ
ചൂരലുമായ് അവര്‍ കാത്തുനില്‍ക്കുന്നു
ആരുടെയോ ആദായങ്ങളുടെ കണക്കെടുക്കാന്‍
കൂട്ടാന്‍ വീണ്ടും കുറക്കാനായ്
മൌനം അവന്റെ കൂട്ടാളിയാണ്
നാവിനെ തളക്കാന്‍ ചങ്ങല വാങ്ങിയത് എവിടെ നിന്നാവാം

ഇടക്കെപ്പൊഴൊ കോവിലില്‍ നെയ്ത്തിരി വെച്ച് കൊട്ടിപ്പാടുന്നു
കണ്ണുപൊട്ടന്‍ ദൈവം പ്രസാദിക്കുന്നു
എല്ലാം ഒരു ലഹരിയുടെ പൊയകാഴ്ചകള്‍ മാത്രം

കോമാളിയായ് അവസാനത്തെ അതിഥിയെത്തുന്നു
അപ്പൊഴും അവള്‍ തടവിലാണ്
ജാമ്യം പോലും നിഷേധിക്കപ്പെട്ട്
അകലെ പട്ടടയെരിയുമ്പൊഴും
ഞങ്ങള്‍ വിറങ്ങലിച്ചിരിപ്പാണ്
അഞ്ചാം മണിയുടെ മുഴക്കത്തിനായ്

Tuesday, June 19, 2007

ആശംസകള്‍

പാര്‍‌ട്ടിക്കുള്ള ക്ഷണം കിട്ടുമ്പോള്‍ അതൊരു അവധി ദിനമാണെന്നതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ ..അവരുടെ കല്ല്യാണം കെങ്കേമമായി നടന്നപ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.. വര്‍‌ഷങ്ങള്‍ നീണ്ട നാടറിഞ്ഞ പ്രണയത്തിനൊടുവിലല്ലെ അത് നടന്നത്.. അതിന്റെ പരിഭവം അവര്‍ പലപ്പൊഴും പറഞ്ഞതുമാണ്.. ഏതായാലും ഇതിലെങ്കിലും പങ്കെടുക്കണമെന്ന നിര്‍ബന്ധത്തിലാണ് ഞാന്‍ അവിടെ എത്തിയത്.

നന്നായി അലങ്കരിച്ച വേദിയില്‍ അവര്‍ ഇരുവരുമുണ്ട്.. പരിചിതരും അപരിചിതരുമായ് നല്ലൊരു ആള്‍ക്കൂട്ടം ഹാളില്‍ നിറഞ്ഞിരിക്കുന്നു. പഴയ കൂട്ടുകാരെ പലരെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു.. ഞാനെത്തിയത് അല്പം വൈകിയായതിനാല്‍ പലരും തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു..വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ബാക്കിയുള്ളവര്‍ .. ചിലര്‍ അവരെ പോയി കണ്ട് ആശംസകള്‍ അറിയിക്കുന്നു..

അപ്പൊഴും ആരോടാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കേണ്ടതെന്ന സംശയത്തിലായിരുന്നു ഞാന്‍ .. ഇങ്ങനെ ഒരു പാര്‍ട്ടി തന്നെ കൂടുന്നത് ആദ്യമായിട്ടാ.. അല്ലെങ്കിലും ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷങ്ങളല്ലെ? തഞ്ചത്തില്‍ കിട്ടിയ പഴയ കോളേജ്‌മേറ്റ് തന്നെ രക്ഷക്കെത്തി..

"രണ്ട് പേരും രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ .. കമ്പനിക്കാര്യത്തിന് തന്നെ സമയം തികയുന്നില്ല... തമ്മില്‍ കാണുന്നത് തന്നെ അപൂര്‍‌വ്വം ... നാളെ അവന്‍ യു എസ് നു പറക്കാ... അവിടത്തെ കമ്പനി തലവന്‍ ആയി ...അവളാണെങ്കില്‍ പുതിയ ജോലിയില്‍ കയറിയതെ ഉള്ളു... ഒന്നിനും സമയമില്ല..അതുകൊണ്ടാ പെട്ടന്ന് ഇങ്ങനെ ഒരു ഒത്തു കൂടല് .. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഒന്നും ഇല്ലല്ലൊ..
ഈ ഡിന്നര്‍ തന്നെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് അവളുടെ കമ്പനിയാ.. അവര്‍‌ക്കും ഒരു പരസ്യമായി .."

പിന്നെയും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.. വന്ന സ്ഥിതിക്ക് അവരെ മുഖം കാണിക്കാതെ പറ്റില്ലല്ലൊ... നാളെ ഇതിനും വന്നില്ലെന്ന് പരാതി പറഞ്ഞാലോ.. തിരക്കൊന്ന് കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാനും വേദിയിലെത്തി.. നല്‍കാവുന്നതില്‍ നല്ലൊരു ചിരി രണ്ടുപേറ്‌ക്കും സമ്മാനിച്ചു.. പിന്നെ ഹൃദയം നിറഞ്ഞ ആശംസകള്‍ നല്‍‌കി...


"ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്"

Thursday, June 14, 2007

അന്തിക്കൂട്ട്

പുറത്ത് അവളുടെ തേങ്ങല്‍ പൊട്ടിക്കരച്ചിലാവുന്നു.. സന്ധ്യക്കെപ്പൊഴോ മൂടിക്കെട്ടിയ മുഖവുമായ് തലകുനിച്ചിരിക്കുകയായിരുന്നു... പിന്നെ ഇരുട്ടിന്റെ മറവില്‍ നേര്‍‌ത്ത തേങ്ങലായ് ഉയര്‍‌ന്നു... രാത്രിയുടെ വളര്‍‌ച്ചക്കൊപ്പം ആര്‍‌ത്തലച്ചു പെയ്യുന്ന പൊട്ടിക്കരച്ചിലായി... ഇപ്പോള്‍ വീണ്ടും നേറ്‌ത്ത തേങ്ങലുയരുന്നു... ഇടക്ക് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു...പക്ഷെ അവള്‍‌ക്കറിയില്ലല്ലൊ അവളുടെ ദുഃഖത്തിന്റെ പങ്കാളിയായി ഞാനും ...

അസ്തമയാര്‍‌ക്കന്റെ അവസാനകിരണം ചക്രവാളത്തില്‍ അപ്രത്യക്ഷമാവും മുമ്പ് എന്റെ കോട്ടവാതില്‍ എനിക്കു പിന്നില്‍ വലിച്ചടക്കപ്പെടുന്നു. പിന്നെ എന്റെ ചുവരുകള്‍‌ക്കുള്ളില്‍ സന്ധ്യയുടെ അരുണിമയില്‍ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് ... ആരുമറിയാതെ പൊട്ടിക്കരയുമ്പോള്‍ എന്റെ കൊത്തളത്തില്‍ ഞാനെന്നും തനിച്ചായിരുന്നു .. ഇന്ന് എനിക്കൊപ്പം അവളും .. എന്റെ രാത്രിമഴയും

Thursday, June 7, 2007

ആദിശേഷയ്യ ചരിത്രമാവുമ്പോള്‍

ചിന്തയില്‍ എന്റെ ഒരു കഥ വന്നിട്ടുണ്ട്.... ഇതു വഴി പോയാല്‍ കാണാം ..
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!


ആദിശേഷയ്യ ചരിത്രമാവുമ്പോള്‍


ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക്‌ തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക്‌ വലതുകാല്‍ വെച്ച്‌ കയറിവന്നത്‌. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക്‌ , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്‌.
......................

Monday, June 4, 2007

പുണ്യം

സീമന്ത രേഖയില് തൂവും ഒരു നുള്ളു

കുങ്കുമമാകുമോ പുണ്യം

കുനിയും ശിരസ്സില് കുരുങ്ങും

ചരടിലെ, പൊന്‍‌താലിയോഎന്റെ പുണ്യം


നിറമുള്ള കനവുകള് നെയ്തതില്ല

സ്വപ്നരഥമേറി വാണതില്ല

തന്നിഷ്ടമാടി നടന്നതില്ല

മൂത്തവര് ചൊല്ലു മറന്നതില്ല


കാല് തൊട്ടു വന്ദിച്ചനുഗ്രഹമായ്

ഉടയാത്ത പട്ടു പുടവചുറ്റി

തെറ്റാതെ വലതുകാല് വെച്ചുകൊണ്ടാ

കതിര് മണ്ഢപത്തിന് പടികള് കേറി


എന് കൈ പിടിച്ചാ കയ്യില് ചേര്ത്തുവെക്കെ

കണ്ണൂകള് എന്തെ അടച്ചു വെച്ചു

ചുണ്ടുകള് എന്തെ പിറുപിറുത്തു


തുണയാവുക, നല്ലൊരിണയാവുക

ഇടറുന്ന വേളയില് താങ്ങാവുക

നിഴലാവുക, നിത്യ സഖിയാവുക

ഒരുമിച്ചു കാതങ്ങള് മുന്നേറുക

എന്നുമീ കൈകളില് നിറവാകുക


കൈവിരല് പഴുതിലൂടൂര്ന്നുപോവും

ജീവിതതുള്ളികള് കാത്തുവെക്കാന്

ആവതില്ലാത്തൊരു പെണ്മനസ്സിന്

ചിതറിത്തെറിക്കും വിതുമ്പലാകാം

പിടയുന്ന നെഞ്ചിന്റെ തേങ്ങലാവാം


പറയാതെ ഉള്ളില് കുമിഞ്ഞുകൂടും

വേദനകള് ഒന്നു പങ്കുവെക്കാന്

പൊട്ടിക്കരഞ്ഞു തളര്ന്നുപോകെ

കരയരുതെന്നൊരു വാക്കുകേള്ക്കാന്

വ്യാമോഹമാണോ ദുര്മോഹമാണോ

ഉള്ളിലുണരുന്ന സ്വപ്നമാണോ


എന്റെ കാലുകെട്ടാന് കുഞ്ഞിക്കാലിനായി

കാത്തിരിപ്പാണവര് നാളുനോക്കി

പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ

മറുവാക്കു ചൊല്ലാത്ത പാവയല്ലെ

തറവാടിന്റെ പൈതൃകം കാത്തുവെക്കാന്

ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്

നിന് ചോരയില് പുതുജീവനേകീടുക

അമ്മയായ് അടിമയായ് ഇവിടെ വാഴ്ക