Wednesday, January 24, 2007

വെളുത്ത രാത്രിയും കറുത്ത റോസാപ്പൂക്കളും

ഇല്ല….തല ഒന്നുകൂടി ശക്തിയായി കുടഞ്ഞു നോക്കി……ഇല്ല…. എന്നിട്ടും കിട്ടുന്നില്ല……..ആ പൂക്കള്‍ ……ആ പൂക്കളുടെ നിറം ……..നീല, പച്ച, ….. അതുമാത്രം ഓര്‍ക്കാന്‍ പറ്റുന്നില്ല…. ഇതാ, ഇപ്പോള്‍ കൂടി സ്വപ്നത്തില്‍ കണ്ടതാ ….എന്നിട്ടും ഓര്‍ക്കാനാവുന്നില്ല……അവള്ക്ക് കരച്ചില്‍ വരാന്‍ തുടങ്ങി…..

കനി അവസാനമായി ഒരു ശ്രമം കൂടി നടത്തി… ചെവികള്‍ കൈകളാല്‍ പൊത്തി പിടിച്ചു, തല വീണ്ടും വീണ്ടും കുലുക്കി… പിന്നെ ചുമരില്‍ ശക്തിയായി ഇടിച്ചു… നെറ്റിയിലെ മുറിവില്‍ നിന്നും ചോരയൊഴുകി….. പുരികങ്ങള്ക്കിടയിലൂടെ, മൂക്കിന്റെ പാലം കടന്ന്, അവളുടെ ചുണ്ടില്‍ ……. നാവിന്‍ തുമ്പിലെ ഉപ്പുരസം അറിയും മുമ്പെ……..കണ്ണുകള്‍ അടഞ്ഞു, അവള്‍ പതിയെ ചെരിഞ്ഞു വീണു….

ഉണര്‍ന്നപ്പോള്‍ അദ്യം ഓര്ത്തതു ആ പൂക്കളെ കുറിച്ചായിരുന്നു……. പള്ളിപറമ്പില്‍ മീസാന്‍ കല്ലുകള്‍ക്കിടയില്‍ ആരായിരിക്കാം റോസാച്ചെടികള്‍ നട്ടുപിടിപ്പിച്ചത്…….. പക്ഷെ അതിന്റെ നിറം …. എത്ര ശ്രമിച്ചിട്ടും അതുമാത്രം അവള്‍ക്ക് ഓര്‍ക്കാനായില്ല…… അവളുടെ സ്വപ്നം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്…..വെളുത്ത രാത്രിയും, വെയില്‍ വീശി തിളങ്ങുന്ന ചന്ദ്രനും, പള്ളിപറമ്പും, അതില്‍ റോസാപൂക്കള്‍ തേടി എത്തുന്ന അവളും ……
അമ്മയോട് അതു പറഞ്ഞ അന്നാണ്, ഈ ഹോസ്പിറ്റലില്‍ ആദ്യമായി അവളെ കൊണ്ടുവന്നത്…….മേശക്ക് അപ്പുറമിരുന്ന കഷണ്ടിക്കാരന്‍ എന്തൊക്കെയോ ചോദിച്ചു…..കുറെ ചിത്രങ്ങള്‍ കാണിച്ചു, എന്നിട്ട് ചോദിച്ചതോ എന്തു തോന്നുന്നെന്ന്……..അപ്പോള്‍ അവള്‍ അറിയാതെ പൊട്ടിച്ചിരിച്ചു……….നെടുകെയും കുറുകെയും നിറങ്ങള്‍ വാരിവിതറിയതു കണ്ടാല്‍ എന്തു തോന്നാനാ…… അവള്ക്ക് മനസിലാവുമെന്ന് ഓര്‍ക്കാതെ അയാള്‍ ചേട്ടനോട് ഇംഗ്ലിഷില്‍ സംസാരിക്കാന്‍ തുടങ്ങി…….. പക്ഷെ അവര്‍ പറഞ്ഞതൊന്നും അവള്‍ക്ക് മനസിലായില്ല…… മേശപ്പുറത്തെ പേപ്പര്‍ വെയ്റ്റിനുള്ളില്‍ കുടുങ്ങി പോയ പൂമ്പാറ്റയെ എങ്ങിനെ രക്ഷിക്കുമെന്നായിരുന്നു അവള്‍ അപ്പോള്‍ ആലോചിച്ചു കൊണ്ടിരുന്നത്….

തുറക്കാനാവാത്ത വിധം അവളുടെ ചുണ്ടുകള്‍ ഒട്ടിപിടിച്ചിരുന്നു. …..പതുക്കെ തല ഉയര്ത്താന്‍ നോക്കി…, വലിഞ്ഞു മുറുകുന്ന വേദന….. തലയില്‍ വലിയൊരു കെട്ടും …..പതിയെ എഴുനേല്ക്കാന്‍ നോക്കിയപ്പോള്‍ അവള്‍ ആ കിലുക്കം കേട്ടു…….കാലില്‍ ഇരുമ്പിന്റെ തണുപ്പും …ശബ്ദം കേട്ട് നഴ്സ് ഓടി വന്നു….മരുന്നിന്റെ വിട്ടു മാറാത്ത മയക്കത്തില്‍ അവള്‍ നഴ്സിനെ ഒന്നിനു പത്തായി കണ്ടു… പിന്നെ കുഴഞ്ഞു പോയ നാവിനാല്‍ പതുക്കെ പറഞ്ഞു ……….

“വെള്ളം ….” പക്ഷെ വെള്ളം കൊണ്ടു വരുംമുമ്പെ അവള്‍ മയക്കത്തിലേക്ക് വഴുതി വീണിരുന്നു…..
നഴ്സ് വരുമ്പോള്‍ അവളുടെ വരണ്ട ചുണ്ടില്‍ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അവള്‍ റോസാച്ചെടികള്‍ക്കിടയില്‍ പൂക്കള്‍ നോക്കി നില്‍ക്കുകയായിരുന്നു….കറുത്ത റോസാപൂക്കള്‍ ….

************

സന്യാല്‍ മുഴുവനായ് അടയാത്ത വാതില്‍ പാളികള്ക്കിടയിലൂടെ അകത്തേക്കു നോക്കി. അത് ഒരു ഡോക്റ്റര്‍ക്കു ചേര്‍ന്ന പ്രവൃത്തി അല്ലെങ്കിലും. ഒരു മണിക്കൂര്‍ ആയിട്ടും അകത്തുള്ളവര്‍ പുറത്തിറങ്ങിയിട്ടില്ല. ഇടക്കെപ്പോഴോ അതുവഴി കടന്നുപോയ നഴ്സിനോട് തന്റെ വരവൊന്ന് അകത്ത് അറിയിക്കാന്‍ പറഞ്ഞു. അവിടെ താന്‍ കാണേണ്ടി വരുന്നത്, തന്റെ ആദ്യത്തെ രോഗിയെ ആവുമെന്ന് ഒരിക്കലും കരുതിയില്ല.

കനിയുടെ കേസ് ഷീറ്റ്സ് മറിക്കുമ്പോള്‍ സന്യാല്‍ ഓര്‍ത്തു. താന്‍ ഈ ഹോസ്പിറ്റലില്‍ ഡോക്റ്റര്‍ ആയിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കനി ഇവിടത്തെ അന്തേവാസി ആയിട്ടും.

“കനീ….ഇന്നലെ എന്തു സ്വപ്നമാ കണ്ടത്?”

അവള്‍ വെറുതെ സന്യാലിനെ നോക്കി ചിരിച്ചു.

മുമ്പു രാത്രിപോലും ഡോക്റ്റര്‍നെ വിളിച്ചു വരുത്തി അവള്‍ കണ്ട സ്വപ്നത്തെ കുറിച്ചു പറയുമായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. നോര്‍മല്‍ എന്നു തന്നെ പറയാം. പക്ഷെ അവളെ കൊണ്ടു പോകാന്‍ ആരും വന്നില്ല. . ഏഴുതിയ കത്തുകള്ക്കൊന്നും ആരും മറുപടി തന്നില്ല. മാറിപോയ ഫോണ്‍ നമ്പറുകളും മേല്‍വിലാസങ്ങളും പിന്നെ ആരും ശ്രദ്ധിക്കാതായി. കനി ആ ഹോസ്പിറ്റലിന്റെ ഭാഗവുമായി. ഇപ്പോള്‍ അവളുടെ കാലുകളില്‍ ചങ്ങലയില്ല..വേഷം യൂനിഫോം അല്ല…ആരും അവളുടെ ഓരൊ ചലനങ്ങളും നിരീക്ഷിക്കാറില്ല.. പക്ഷെ, ഹോസ്പിറ്റല്‍ റെജിസ്റ്റെരില്‍ 369/2003 നമ്പരില്‍ അവള്‍ ഇന്നുമൊരു രോഗി ആയിട്ടുണ്ടു.

********


ഓഡിറ്റോറിയത്തില്‍ കസേരകളുടെ ബഹളം. കനി വെട്ടിയൊതുക്കിയ പൂവുകള്‍ ഫ്ളവര്‍വേസില്‍ വെച്ചു……... മേശപ്പുറത്തു പുതിയ ഷീറ്റ് വിരിച്ചു…. ഫ്ലവര്‍വേസില്‍ പൂക്കള്‍ വെച്ചു…ദൂരെ മാറിനിന്നു ഒന്നു കൂടി നോക്കി…തിരിച്ചു വന്നു കൈകള്‍ കൊണ്ടു മേശവിരിയിലെ ചുളിവുകള്‍ നിവര്ത്തി…

ആളുകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു…കനി ഏറ്റവും പുറകിലെ വരിയില്‍ അരികില്‍ പോയിരുന്നു…

പ്രാര്ത്ഥനക്കും സ്വാഗതത്തിനും ശേഷം ഒരോരുത്തരായി സന്യാലിനെ പുകഴ്‌ത്താന്‍ തുടങ്ങി…. ഉപരിപഠനത്തിനായി പോകുന്ന ഡോക്റ്ററിന്റെ ഗുണഗണങ്ങള്‍ ഓരോരുത്തരും വാഴ്‌ത്തിപാടി…പിന്നെ ഒരുപാട്` മനസ്സുകളിലെ ഇരുട്ടു നീക്കിയതിന്റെ ഓര്മ്മക്കായ്` ഒരു നിലവിളക്കും ..ഒപ്പം കൂടുതല്‍ അറിവുകളുമായി ഇവിടേക്കു തന്നെ തിരിച്ചു വരണമെന്ന അപേക്ഷയും ….

പരിപാടികള്‍ കഴിഞ്ഞു ക്വാട്ടേര്‍സില്‍ എത്തിയപ്പോഴേക്കും ഏറെ വൈകി…എല്ലാമടുക്കി പെറുക്കി വെച്ചു…പിറ്റെന്നാള്‍ കൊണ്ടുപോവാനുള്ളതെല്ലാം തയ്യാറാക്കി…അങ്ങിനെ ഇവിടെനിന്നും യാത്രയാവുന്നു.. എല്ലാം കഴിഞ്ഞപ്പോള്‍ വല്ലാതൊരു ശൂന്യത പോലെ…രണ്ടു മൂന്നു വര്ഷങ്ങളായി അടുത്തു കഴിഞ്ഞവര്‍ .. രോഗികളും മറ്റുള്ളവരും എല്ലാം …….എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ സന്യാല്‍ ഹൊസ്പിറ്റലിലേക്കിറങ്ങി… വാതില്‍ പൂട്ടാന്‍ തുടങ്ങുമ്പോഴാണു ക്വാര്‍ട്ടേഴ്സിലേക്ക് വരുന്ന കനിയെ കണ്ടത്… ആദ്യമായാണ്` അവള്‍ അവിടെ വരുന്നതു… ആരും വിലക്കിയിട്ടല്ല…..ഒരു രോഗിക്കു നല്കിയതിലപ്പുറം സ്വാതന്ത്ര്യങ്ങള്‍ ഒന്നും അവള്‍ ഉപയോഗിക്കാറില്ല… ….

മുന്നോട്ടു എടുത്തു പിടിച്ച സാരി തുമ്പില്‍ നിന്നു ഒരു തുളസി കതിര്‍ അവള്‍ സന്യാലിനു നേരെ നീട്ടി…

സന്യല്‍ അതു വാങ്ങുമ്പോള്‍ അവള്‍ ചോദിച്ചു…

“നാളെ പോവാണല്ലെ”

“അതെ”

“രാവിലെ കാണാന്‍ പറ്റിയില്ലെങ്കിലോ എന്നു വിചാരിച്ചാ ഇപ്പൊ വന്നതു”

സന്യാല്‍ ആകെ സംശയത്തില്‍ ആയിരുന്നു…കനിയെ അകത്തേക്കു ക്ഷണിക്കണോ വേണ്ടയോ എന്നറിയാതെ… എന്തായാലും അവളുടെ ചോദ്യം അയാളെ ധര്മ്മസങ്കടത്തില്‍ നിന്നും രക്ഷിച്ചു..

“ഡോക്റ്റര്‍ എങ്ങോട്ടാ ഇപ്പോള്‍ പോവുന്നെ ?”

“ഹോസ്പിറ്റലിലേക്കു…..എല്ലാരെയും ഒന്നുകൂടി കണ്ടു യാത്ര പറയാമെന്നു വെച്ചു….പിന്നെ കുറച്ചു ജോലി കൂടി ബാക്കി ഉണ്ട്.. രാവിലെ നേരത്തെ പോണം ”

“ഏങ്കില്‍ ഇറങ്ങിക്കോളൂ”

ഹോസ്പിറ്റല്‍ മുറ്റത്ത് ഇരുവഴിയെ നടക്കും മുമ്പാണു അവള്‍ ഒട്ടൊരു സങ്കോചത്തോടെ സന്യാലിനൊട് ചോദിച്ചത്.

“ഡോക്റ്റര്‍ക്ക് ക്കു വിഷമമാവില്ലെങ്കില്‍ ………..വൈകിയിട്ടു എന്റെ കൂടെ ഒന്നു നടക്കാന്‍ വരുമൊ?”

തീരെ പ്രതീക്ഷിക്കാത്ത ആ ആവശ്യത്തില്‍ സന്യാല്‍ ഒരു നിമിഷം മൌനിയായി…പിന്നെ പറഞ്ഞു

“ വരാലോ……..ഞാന്‍ ഇവിടെന്നു ഇറങ്ങുമ്പോള്‍ കനിയുടെ അടുത്തു വരാം ……”

*********

ഒത്തിരി ദൂരം നടന്നിട്ടും കനി ഒന്നും പറഞ്ഞില്ല…. പരിചിതമായ വഴികള്‍ അപരിചിതമായതിലേക്ക് വഴിമാറാന്‍ തുടങ്ങിയപ്പോള്‍ സന്യാല്‍ ചോദിച്ചു…

“കനി വന്നിട്ടുണ്ടോ.. ഈ വഴിയെ?”

“ഇല്ല… പക്ഷെ ഞാന്‍ ഈ വഴികള്‍ എപ്പൊഴും സ്വപ്നം കാണാറുണ്ട്”

സന്യാല്‍ അല്പം സംശയത്തോടെ അവളെ നോക്കി…പിന്നെ അവള്‍ പറയുന്നതു കേട്ടു

“കണ്ടോ ….ഈ വഴി തീരുന്നത്.. പള്ളിക്കാട്ടില്‍ ആണ്.. അവിടെ നിറയെ റോസാ ചെടികള്‍ ഉണ്ട്... കറുത്ത റോസാ പൂക്കളും ..."

മുഖത്തെ പുഞ്ചിരിയില്‍ സംശയത്തിന്റെ നിഴല്‍ വീഴാതിരിക്കാന്‍ സന്യാല്‍ ശ്രമിച്ചു....അവള്‍ തുടര്‍ന്ന കഥ പറച്ചിലില്‍ അവര്‍ ഒരുപാട് ദൂരെ എത്തിയത് അറിഞ്ഞില്ല..... ഇപ്പോള്‍ കുറച്ചു ദൂരെയായി ഉയര്ന്ന മീസാന്‍ കല്ലുകള്‍ കാണാം ... പതിയെ വീശുന്ന തണുത്ത കാറ്റില്‍ റോസാപൂക്കളുടെ മണം ...


******************

സന്യാല്‍ ആ റോസാച്ചെടികള്‍ പിടിച്ചു കുലുക്കി....അതില്‍ നിന്നു തെറിച്ചു വീഴാന്‍ മഞ്ഞുതുള്ളികള്‍ ഉണ്ടായിരുന്നെങ്കില്‍ ... പെട്ടന്നു മുഖത്തു വീണ വെള്ളതുള്ളികള്‍ സന്യലിനെ ഉണര്‍ത്തി..

"സാരമില്ല ഒന്നുറങ്ങിയാല്‍ ശരിയാവും"...

ആരോ തലയില്‍ തലോടി പറയുന്നു.. വലിച്ചു തുറക്കാന്‍ ശ്രമിക്കുന്ന കണ്ണില്‍ തെളിഞ്ഞത് കനിയുടെ മുഖം മാത്രം ..ആ ചിരി കണ്ടാണ്` വീണ്ടും മയങ്ങിയത്... മീസാന്‍ കല്ലുകളുടെ ഇടയില്‍ നിറയെ റോസാ പൂക്കള്‍ .. പക്ഷെ അവയുടെ നിറം .....

Monday, January 22, 2007

അവളുടെ വിധി..

കോടതിക്കു മുന്നില്‍ ഓട്ടോ നിര്‍ത്തി അവള്‍ അകത്തേക്കു കയറുമ്പോള്‍ മുറ്റത്തുപോലും നിറയെ ആള്‍ക്കാരുണ്ടായിരുന്നു. കറുത്ത ഉടുപ്പും പര്‍ദ്ദയുമായി അവള്‍ വന്നതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. വളരെ കുറച്ചു പെണ്ണുങ്ങള്‍ മാത്രം . കൂട്ടത്തില്‍ അവളും പോയിരുന്നു... ഇരുന്നതിനു ശേഷമാണ്` അവള്‍ അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അത് അവന്റെ അമ്മയായിരുന്നു..

അവള്‍ ആരെന്നറിയേണ്ടെ.. ?...വിവാദമായ ഒരു തട്ടികൊണ്ടുപോകല്‍ (പീഡന) കേസിലെ വാദിയാണവള്‍. ഒരുവന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ഇര.
കൂട്ടില്‍ കേറാന്‍ അവളെ വിളിച്ചപ്പോള്‍ എതിര്‍ കൂട്ടില്‍ നിന്ന്` അവന്‍ ഒരു വളിച്ച ചിരി ചിരിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നാവാം അവള്‍ പ്രത്യക്ഷപെടുന്നതെന്നറിയാതെ ആള്‍കൂട്ടം പല വഴിയെ തിരയുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ചിരിയും കമന്റുകളും അതിരുകള്‍ ലംഘിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ആകാംക്ഷനിറഞ്ഞ ആ മുഖങ്ങള്‍ അവള്‍ വന്നില്ലെന്ന നിഗമനത്തിലെത്താന്‍ തുടങ്ങിയപ്പോള്‍ അവള്‍ പതിയെ എഴുന്നേറ്റു. പക്ഷെ കൂട്ടിലേക്ക് കാലെടുത്തുവച്ചപ്പോള്‍ മാത്രമാണ്` അവര്‍ അവളെ ശ്രദ്ധിച്ചത്. നായരുപെണ്ണൊരു മുസ്ളിം വേഷത്തില്‍ വരുന്നത് ആരും പ്രതീക്ഷിക്കില്ലല്ലോ?

ആ വേഷത്തില്‍ അവളെ കണ്ടതില്‍ അവനും അത്ഭുതം തോന്നി. എങ്കിലും വെടക്കാക്കി തനിക്കാക്കാന്‍ തോന്നിയ തന്റെ ബുദ്ധിയില്‍ അവനൊന്ന് അഹങ്കരിച്ചു. എതിര്‍ കൂട്ടില്‍ നിന്ന് മുഖപടം മാറ്റിയപ്പോള്‍ അവള്‍ ആ ചിരി ശരിക്കും കണ്ടു. അവനെ അറിയാമോ എന്ന് വക്കീല്‍ അവളോട് ചോദിച്ചു. അറിയാമെന്ന് അവള്‍ പറഞ്ഞതിന്` ഒച്ചയും ഉറപ്പും അല്പം കൂടി പോയെന്നുതോന്നുന്നു. പറഞ്ഞു പഴകിയ ചോദ്യങ്ങള്‍ക്കുശേഷം വക്കീല്‍ കാര്യത്തിലേക്കു കടന്നു.

"ഇയാള്ക്കെതിരെ നിങ്ങള്‍ കൊടുത്തിരിക്കുന്ന കേസില്‍ ..."

ചൂടന്‍ വിവരണങ്ങള്‍ കേള്ക്കാന്‍ കാത്തിരിക്കുന്നവരുടെ നിശബ്ദത.

"സംഭവം ഒന്നു വിവരിക്കാമോ?"

കാഴ്ചക്കാര്ക്കിടയില്‍ നേരിയ പ്രതീക്ഷ. ഒത്തുതീര്‍പ്പില്‍ അവള്‍ തന്റെ സ്വന്തമാവുന്നതിന്റെ ലഹരിയില്‍ അവനും . ആരും ചോദിക്കാനും പറയാനുമില്ലാത്ത അവള്‍ വേറെന്തു ചെയ്യാന്‍ .

അവള്‍ പറയാന്‍ തുടങ്ങി.

"ഇയാളുടെ ആരോഗ്യം വെച്ച് എന്നെ കീഴ്പെടുത്താന്‍ യാതൊരു പ്രയാസവുമില്ലെന്നതിന്` തെളിവുകള്‍ വേണ്ടല്ലോ? വഴിയില്‍ നിന്ന് എന്നെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയതിന്` സാക്ഷികള്‍ ഇല്ലാത്തത് രേഖകളില്‍ മാത്രമല്ലെ. പിന്നെ മുറിവേറ്റ ശരീരത്തോടെ ഉടുവസ്ത്രം പോലുമില്ലാതെ അബോധാവസ്ഥയില്‍ എന്നെ കണ്ടെത്തിയത് ഇവിടത്തെ നിയമപാലകരും . ഇടയില്‍ നടന്നതല്ലെ എല്ലര്‍ക്കും അറിയേണ്ടത്."

കേള്‍വിക്കാരുടെ ഹൃദയമിടിപ്പുകള്‍ ക്ലോക്കിന്റെ ടിക്ക് ടിക്ക് ശബ്ദത്തെ കവച്ചുവെക്കുന്നതായിരുന്നു.

"ആദ്യം അവനെന്റെ ചുണ്ടുകള്‍ കടിച്ചെടുക്കാനാണ്` വന്നത്"

ആരുടെയൊക്കെയോ ശ്വാസനിശ്വാസങ്ങളുടെ ക്രമം നഷ്ടപെടുന്നു.

"പക്ഷെ അവന്റെ ചുണ്ടുകള്‍ തുറക്കും മുമ്പു തന്നെ ആ മുഖം വിളറി വെളുക്കാന്‍ തുടങ്ങിയിരുന്നു"

എതിര്‍ക്കൂട്ടില്‍ പഴയ ഓര്‍മ്മകളില്‍ രമിച്ചുനിന്ന അവന്റെ മുഖം വിളറിയതും എല്ലാവരും അവനെ നോക്കിയതും ഒരുമിച്ചായിരുന്നു.

"അവന്‍ ചീന്തിയെറിഞ്ഞ എന്റെ വസ്ത്രങ്ങള്‍ നിങ്ങളുടെ കയ്യിലില്ലെ? പക്ഷെ എന്റെ ശരീരത്തില്‍ കൈ വെക്കും മുമ്പെ അവന്‍ വിയര്‍ത്തൊഴുകിയിരുന്നു"

ഇപ്പോള്‍ ഉരുകിയൊലിക്കുന്ന അവനെ നോക്കി എല്ലാവരും ഒരു ലക്ഷണം കെട്ട ചിരി സമ്മാനിച്ചു.

"ഇനിയുമുണരാത്ത അവന്റെ ആണത്തത്തെ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുന്നതുകണ്ട് അവനോടെനിക്ക് സഹതാപം തോന്നി. സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചൊറിപിടിച്ചു ചലമൊഴുകുന്ന .."

വെളുത്തു ചുവന്നു സുന്ദരമായ അവന്റെ മുഖത്തിനപ്പുറം അനവൃതരൂപമോര്‍ത്തപ്പോള്‍ ആരൊക്കെയോ ഓക്കാനിക്കന്‍ തുടങ്ങി.

അവന്‍ വീഴാതിരിക്കാന്‍ കൂടിന്റെ അഴികളില്‍ പിടിച്ചു. കൂട്ടുകാര്‍ പോലും തെല്ലൊരു സംശയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു. അവള്‍ നോക്കിയത് തലതാഴ്ത്തിയിരിക്കുന്ന അവന്റെ അമ്മയെ ആയിരുന്നു.

"ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ്` എന്റെ ശരീരത്തിലെ മുറിവുകള്‍ സംഭവിച്ചത്. ബാക്കിയെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാമല്ലോ?" നിശബ്ദത, കടിച്ചുപിടിച്ച പിറുപിറുക്കലുകള്‍ക്ക് വഴിമാറുമ്പോള്‍ അവള്‍ അനുവാദത്തോടെ കൂടിനു പുറത്തിറങ്ങി.

ആദ്യം കണ്ട ഓട്ടോയില്‍ കയറിയപ്പോള്‍ ഏങ്ങോട്ടെന്ന ചോദ്യത്തിന്` ഹോസ്പിറ്റലിന്റെ പേരുപറഞ്ഞു. വാച്ചില്‍ നോക്കി സമയം വൈകിയില്ലെന്ന് ഉറപ്പുവരുത്തി. നാല്പത്തഞ്ചു ദിവസത്തെ ജീവിതത്തെ ഓടയിലൊഴുക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് വെറും നാല്പത്തഞ്ചു മിനുറ്റും കുറച്ചു നൂറിന്റെ നോട്ടുകളും . ബാഗില്‍ വൈകീട്ടത്തെ വണ്ടിക്കുള്ള ടിക്കറ്റ് ഉണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നിട്ട് പുറകോട്ടോടുന്ന കാഴ്ചകളോരോന്നും അവള്‍ ഓര്‍മ്മയില്‍ നിന്നും മായ്ചുകളയാന്‍ തുടങ്ങി.

Tuesday, January 16, 2007

നിനക്കു ഞാന്‍ …

നിനക്കു ഞാന്‍ …
ഒരിക്കലും ഉത്തരം കിട്ടാതെ
ആ ചോദ്യം മുഴങ്ങികൊണ്ടിരുന്നു
“നിനക്കു ഞാന്‍ ആരെന്നു…..?”

മൌനങ്ങളാല്‍ പരസ്പരം ഉത്തരമാകവെ…
ഞാന്‍ പറയാം ... "ആരു ഞാന്‍ നിനക്കെന്നു…"

മറവിയുടെ കരിയിലകളാല്‍
നീ മൂടി വെക്കാന്‍ കൊതിക്കുന്ന തീപ്പൊരി
നിന്റെ മറവികളെ കത്തി ചാമ്പലാക്കുന്നു

ഒരു കുഞ്ഞു ചലനത്തില്‍ പോലും
രക്തം കിനിയുന്ന മുറിവു
തൊലിപുറത്തെ കറുപ്പിനുമപ്പുറം
അകത്തൊരു നീറ്റലാവുന്നു


രാക്കിനാക്കളിലെ ഒരു അധികപറ്റ്
ഒരു പകലിന്റെ വിയര്പ്പില്‍
നിന്റെ രാത്രികള്‍ വെന്തുരുകുന്നു

കാത്തുവെച്ച ജീവന്റെ
അദ്യത്തെ ഭിക്ഷാംദേഹി
പാറപ്പുറത്തു വീണ വിത്തുകള്‍
പാത്രം മാറി പോയ ഭിക്ഷയും

പങ്കുവെക്കാത്ത സ്വപ്നവും
പകുത്തെടുക്കാത്ത ദുഃഖവും

Wednesday, January 10, 2007

പറയാന്‍ മറന്നു പോയതു……

ഇന്ന്, ഇന്നും ഞാന്‍ നിന്നെ വേദനിപ്പിച്ചു. നമ്മള്‍ തമ്മില്‍ കാണുന്നതു പോലും നിന്റെ മുറിവുകളില്‍ മുള്ളാണികള്‍ അടിച്ചിറക്കാന്‍ ആണെന്നു തോന്നുന്നു. കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്ന കുട്ടിയെപോലെ നീ എന്റെ മുന്നില്‍ നില്ക്കുമ്പോഴും , ഞാന്‍ പഴംകഥകളുടെ ചാരമിട്ടു വീണ്ടും നീറ്റുന്നു. എന്നത്തെയും പോലെ ഇന്നും അതൊരു ആവര്‍ത്തനമാവുന്നു. നിന്റെ ഏകാന്തതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഈ കുസൃതികള്‍ ഓരോന്നും എന്ന നിന്റെ കുമ്പസാരം എനിക്ക് മനസിലാക്കാം . എന്നിട്ടും എനിക്കത് അംഗീകരിക്കാന്‍ ആവുന്നില്ലല്ലോ. മനസുകൊണ്ടു വേദനിക്കുമ്പോഴും ഞാന്‍ നിന്റെ വഴികളെ ചോദ്യം ചെയ്യുന്നു. ഇന്നും, എന്നും അതു തന്നെ ആവര്‍ത്തിക്കുന്നു. വീട്, മടുപ്പിന്റെയും വെറുപ്പിന്റെയും കൂടാരമാവുന്നതിനെ കുറിച്ചു നീ പറയുമ്പോള്‍ ഞാന്‍ വെറും കേള്‍വിക്കാരിയാവുന്നു... ഒറ്റപ്പെടുന്ന അമ്മയും, ഒന്നുമറിയാതെ അനിയത്തിയും.. വാക്കുകള്‍ ഇടറുമ്പോള്‍ നീ യാത്രാമൊഴികളെ കൂട്ടു പിടിക്കുന്നു. പുറകോട്ടുള്ള ചുവടുകള്‍ എപ്പോഴൊ പിന്‍ തിരിഞ്ഞ നടത്തമാവുന്നു. അകന്നു മറയുന്ന രൂപം അവ്യക്തമാവുമ്പോള്‍, ഞാന്‍ അറിയുന്നു, എന്റെ കയ്യില്‍ ബാക്കി ആവുന്നതു നിനക്കായി ഞാന്‍ കൊണ്ടുവന്ന് തരാന്‍ മറന്നുപോയ ചോക്ലേറ്റും പിന്നെ ദിവസങ്ങളായി അടുക്കി പെറുക്കി വെച്ചിട്ടും പറയാന്‍ മറന്നുപോയ വാക്കുകളും ……….

Wednesday, January 3, 2007

ആമയും മുയലും

പിറന്നു വീഴുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല
നീ പുറകെ വരുന്നുണ്ടെന്നു
പതിറ്റാണ്ടിനപ്പുറം നീ വന്നിട്ടും
ഞാന്‍ അറിഞ്ഞില്ല, നീ എത്തിപോയതു

കൊത്താംകല്ലു കളിക്കുമ്പോള്‍ ഞാന്‍ കേട്ടില്ല
അമ്മയെ കാണാതെ നീ ദൂരെ ഒരിടത്തു
ചുണ്ടു പിളുത്തി കരഞ്ഞുറങ്ങിയതു

വേരുകള്‍ പറിച്ചെറിഞ്ഞ്
അലയാന്‍ തുടങ്ങിയപ്പോഴും അറിഞ്ഞില്ല
ഞാന്‍ അടുക്കുന്നതു നിന്നോടാണെന്ന്
ബോധാബോധങ്ങളുടെ ഇടവേളകളില്‍
നീ വലവിരിച്ചതു എന്നെ തേടിയാണെന്ന്
മുന്പിന്‍ നോക്കാതെ നടക്കുമ്പോള്‍
അറിഞ്ഞില്ല, നീ എന്റെ തൊട്ടുപുറകിലെന്ന്

ഇന്നു,
നമ്മള്‍ ഒപ്പത്തിനൊപ്പം
വിടവു തീര്ത്ത വര്ഷങ്ങള്‍
എവിടെയോ കൊഴിഞ്ഞുപോയിരിക്കുന്നു

നാളെ,
നീ എനിക്കു മുമ്പെ കുതിച്ചു പായും
അപ്പോള്‍ … നീ ഓര്ക്കുമോ
ഈ പഴയ മുയലിനെ



Tuesday, January 2, 2007

അതാ എന്റെ തീരുമാനം ...

അങ്ങിനെ 2007 വന്നു... പുതുവര്‍ഷം എന്നൊക്കെ പറയുമ്പോള്‍ പുതുവര്‍ഷ തീരുമാനങ്ങളും വേണ്ടേ? അതായത് നമ്മള്‍ പറഞ്ഞു പറഞ്ഞു വലിയ എന്തോ കാര്യമാക്കി വെച്ച New Year Resolutions...

രാവിലെ വീട്ടില്‍ ഏട്ടന്‍ അഞ്ചു മണിക്ക്‌ എണീറ്റു നടക്കാന്‍ തുടങ്ങിയിരിക്കുന്നു... ചേച്ചി ആണെങ്കില്‍ ഇന്നലെ തന്നെ മോളോട്‌ "നാളെ ഒന്നാം തീയ്യതി ആണ്‌..നാളെ മുതല്‍ രാവിലെ എണീറ്റ്‌ പഠിക്കണം..."..ഉപദേശങ്ങളുടെ പാരാവാരം... ട്രെയിനിലെ ഇടി എല്ലാം കൊണ്ട്‌ ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറിമാറിപോയോന്നൊരു സംശയം.. ഇത്ര നല്ല വൃത്തിയായി.. ഹേയ്‌ ..അവള്‍ അത്തരക്കാരിയല്ല.... എന്തു പറ്റിയോ ആവോ.. പിന്നെയാണറിഞ്ഞത്‌..പുതിയ തീരുമാനം.. ഇനി മുതല്‍ അടുക്കും ചിട്ടയുമായ്‌... മറ്റാരുടേതുമല്ല.. എന്റെ സഹമുറിച്ചിയുടേതാ..

അങ്ങിനെ എല്ലാരും.. പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഞാന്‍ മാത്രം മാറിനില്‍ക്കുന്നതു ശരിയാണോ? പക്ഷെ എടുക്കാവുന്ന തീരുമാനങ്ങള്‍ ഒക്കെ മുമ്പെടുത്ത്‌ പരാജയപെട്ടതാ... അപ്പോള്‍ പിന്നെ എന്തു ചെയ്യും? പുതുതായി ഒന്നെടുക്കാന്‍ ... അങ്ങിനെ ആലോചിച്ച്‌ ആലോചിച്ച്‌ ഞാനും ഒരു തീരുമാനത്തില്‍ എത്തി.. എത്ര നാള്‍ ഓടും എന്നൊന്നും എനിക്കറിയില്ല.. എന്നാലും.. എന്റെ വകയും കിടക്കട്ടെ ഒരെണ്ണം... അപ്പോ എന്റെ തീരുമാനം .. എന്നെ തന്നെ സന്തോഷിപ്പിക്കാന്‍... എന്നും ആരെ ഒക്കെയോ സന്തോഷിപ്പിക്കാന്‍ ആയിരുന്നു എനിക്കിഷ്ടം.. എന്നിട്ട്‌ അവര്‍ സന്തോഷിച്ചോ .. അവര്‍ക്കും അറിയില്ല.. എനിക്കും അറിയില്ല...


അന്ന്‌... വഴക്കുകൂടാതെ പറഞ്ഞതൊക്കെ കേട്ട്‌ നല്ല കുട്ടിയായി ഇരുന്നാല്‍ അമ്മക്കു സന്തോഷം.. വികൃതി കാട്ടി ദേഷ്യം പിടിപ്പിക്കാതിരുന്നാല്‍ അച്ചനു സന്തോഷം.. നന്നായി പഠിച്ചു നല്ല മാര്‍ക്ക്‌ വങ്ങിയാല്‍ ടീച്ചര്‍ ചേച്ചിക്ക്‌ സന്തോഷം.. അതങ്ങിനെ... അന്നു ഞാന്‍ അങ്ങിനെ ഒക്കെ ആയിരുന്നു...


കുറച്ചൂടെ കഴിഞ്ഞപ്പോള്‍ കൂട്ടുകൂടി കറങ്ങി നടക്കാതിരുന്നാല്‍ എല്ലാവര്‍ക്കും സന്തോഷം.. എന്റെ കൂട്ടുകാര്‍ക്കൊഴിച്ച്‌... അപ്പോഴാണ്‌ എങ്ങിനെ രണ്ടു വശത്തും ഒരു പോലെ സന്തോഷം നല്‍കുമെന്ന് ഞാന്‍ ആശയകുഴപ്പത്തിലായത്‌......

എങ്ങിനെ എല്ലാവരെയും ഒരേസമയം സന്തോഷിപ്പിക്കും?? നടക്കാത്ത കാര്യം തന്നെ... അങ്ങിനെ പലപ്പോഴും വീട്ടുകാരെയും കൂട്ടുകാരെയും സന്തോഷിപ്പിക്കാന്‍ എന്റെ സന്തോഷത്തെ ഞാന്‍ മാറ്റിവെച്ചു.. എന്നിട്ടെന്താ... പഴയ കണക്കുകള്‍ ആരേലും നിരത്തിയാല്‍.. അതില്‍ ബാക്കി കിടക്കുന്നത്‌ ഇങ്ങനെ ഒക്കെയാ.. ഒരിക്കലും ആരെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌.. പിന്നെന്തിനാ വെറുതെ ...

അപ്പോള്‍.. അതാ എന്റെ തീരുമാനം.. എന്നെ തന്നെ സന്തോഷിപ്പിക്കാന്‍....എന്താവുമോ എന്തോ...?