Wednesday, October 31, 2007

അന്ന കിശോരയുടെ അങ്കലാപ്പുകള്‍..

അന്ന അങ്കലാപ്പിലാണ്.. അത് അവളുടെ നടത്തത്തില്‍ തെളിഞ്ഞു കാണാം.. കൈകള്‍ കെട്ടിയും പുറകില്‍ പിണച്ചും അവള്‍ ആ വരാന്തയുടെ നീളമളക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി.. കുറച്ചു മുമ്പ് വരെ ഒരല്പം വിടവില്‍ വാതില്‍
തുറന്നു വെച്ചിരുന്നു.. അതുകൊണ്ട് തന്നെ അകത്തു നടക്കുന്നത് വല്ലപ്പോഴും
ഒന്നെത്തിനോക്കാന്‍ കഴിഞ്ഞിരുന്നു.. ചുറ്റും നിന്നിരുന്നവര്‍ അയാളുടെ
വയറില്‍ കുത്തിയും തോണ്ടിയും രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ അവള്‍
ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പോഴാണ് അവളെ അവര്‍ പുറത്താക്കിയത്..
എന്നിട്ടും മതിയാവാഞ്ഞാണ് ആ വാതില്‍ കൊട്ടിയടച്ചത്.. അധികം ആലോചിക്കാന്‍ അവള്‍ തന്റെ മനസ്സിനെ സമ്മതിച്ചില്ല.. വരാന്തയില്‍ നിന്നും
മുറ്റത്തേക്കിറങ്ങി മരച്ചുവട്ടിലെ മില്‍മാ ബൂത്തിലേക്ക് നടന്നു.. അവിടെ
നിന്ന് ചായ കുടിക്കുമ്പൊഴും ഇടക്കിടക്ക് അടഞ്ഞ വാതിലിനു നേരെ അവളുടെ
നോട്ടം നീളുന്നുണ്ടായിരുന്നു..

ഇത് അന്ന അല്ലെങ്കില്‍ കിശോര.. അതുമല്ലെങ്കില്‍ അന്ന കിശോര..
നിങ്ങള്‍ക്ക് എങ്ങിനെയും അവളെ വിളിക്കാം.. പേരില്‍ ഒരു പൊരുത്തക്കേട്
ചുവക്കുന്നവര്‍ക്ക് ആ ജീവിതത്തില്‍ അതൊന്നുമല്ലെന്ന് മനസ്സിലാവും..

അന്നയുടെ ജീവിതത്തില്‍ അങ്കലാപ്പുകളും ആശങ്കകളും ഒഴിഞ്ഞു നില്‍‌ക്കാറില്ല.. അതു പിന്നെ എല്ലാവരുടെയും കാര്യം ഇങ്ങനെ ഒക്കെ തന്നെ എന്നും ചിന്തിക്കാം.. എന്നാലും തീര്‍ന്നു പോയ ഗ്യാസിനെ കുറിച്ചോ ഇലക്‍ട്രിസിറ്റി ബില്ലിനെ കുറിച്ചോ അവള്‍ ആവലാതിപ്പെടാറില്ല.. പിന്നെ..

ഈ മാസത്തില്‍ ‍ തന്നെ അവള്‍ മൂന്നാമത്തെ തവണയാണ് അയാളെയും കൊണ്ട്
ഹോസ്പിറ്റലില്‍ വരുന്നത്.. ഇനിയും കാരണം കണ്ടു പിടിക്കാത്ത പ്രശ്നവുമായി
അവര്‍ എല്ലാ വാരന്ത്യത്തിലും ഡോക്റ്റര്‍മാരെ തേടിയിറങ്ങുന്നു..

അവളുടെ സ്വകാര്യതയാണ്‍ കിടപ്പുമുറിയിലെ അലമാരയുടെ താഴത്തെ തട്ട്.. അതില്‍ നിന്നും അവളറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കൊച്ചു പഞ്ഞികെട്ടുകളാണ്‍ അവളുടെ സംശയങ്ങളെ പരകോടിയിലെത്തിച്ചത്..
ഇപ്പൊഴത്തെ പ്രശ്നങ്ങളെല്ലാം ഒരു തുടര്‍ച്ച മാത്രം..

അതിന്റെ തുടക്കം ...കഥ കുറെ പഴയതാ..ഒരുപക്ഷെ അവളുടെ ജനനത്തിനും മുമ്പുള്ള ഒരു ഒളിച്ചോട്ടത്തില്‍.. അന്നത്തെ കഥാപാത്രങ്ങള്‍ അവളുടെ അച്ഛനും അമ്മയും.. നാടും വീടും വിട്ട് നഗരത്തില്‍ ചേക്കേറിയിട്ടും ഒറ്റമോളെ മാമൂലുകളില്‍ നിന്നും അവര്‍ക്ക് രക്ഷിക്കാനായില്ല.. പള്ളിക്കാരിയാണോ അമ്പലക്കാരിയാണോ എന്ന കൂടെ പഠിക്കുന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വന്നതാണ് ആ പിഞ്ചു മനസ്സില്‍ ആദ്യം അങ്കലാപ്പിന്റെ വിത്തു പാകിയത്.. പിന്നീടങ്ങോട്ട് പലപ്പൊഴും ഏതു ചേരിയിലാണ് തന്റെ കൂറെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല..

അപ്പോള്‍ കഥ തുടരുകയാണ്.. പഠിച്ച് മിടുക്കിയായിട്ടും നല്ലൊരു ജോലി
നേടിയിട്ടും അവളുടെ അങ്കലാപ്പുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. കാരണം
അച്ഛനും അമ്മക്കും അവളിന്നും അവരുടെ നെഞ്ഞിലൊരു തീയാണ്.. കൈ
പിടിച്ചുകൊടുക്കാന്‍ ഒരു പയ്യനെ ഏതു കുലത്തില്‍ തിരയണമെന്നതാരുന്നു
ആദ്യത്തെ പ്രശ്നം.. പഴയ പാത പിന്തുടര്‍ന്ന് അവള്‍ ആരെയെങ്കിലും
കണ്ടെത്തുമെന്ന അവരുടെ ചിന്തയും വെറുതെയായി.. ജോലിയില്‍ എത്തിപ്പെട്ടത്
അല്പം ഉയരത്തിലായതിനാല്‍ ജീവിതശൈലി സമ്മാനിച്ച തന്‍പോരിമയില്‍
ഇനിയെന്തിന് ഒരു തുണ എന്ന ചിന്ത അവളില്‍ വേരൂന്നാന്‍ തുടങ്ങിയപ്പോഴാണ്
അവളുടെ മാതാപിതാക്കള്‍ പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്... പിന്നെ
കണ്‍‌ചിമ്മി തുറക്കും മുമ്പെ അന്നയുടെകല്ല്യാണമായി..


അവന്‍ സുന്ദരന്‍.. സുമുഖന്‍.. ഏകപുത്രന്‍ .. തറവാടി.. കാരണവന്മാരായി സമ്പാദിച്ച അളവറ്റ സ്വത്തിന് ഉടമ.. പിന്നെന്താ കുഴപ്പം? അവരും ഒരു പെണ്ണിനെ കിട്ടാതെ വലയുകയായിരുന്നു.. കരച്ചിലും ഭീഷിണിയും ഒപ്പത്തിനൊപ്പം ചേര്‍ത്ത് അച്ഛനുമമ്മയും അവളെ കീഴടക്കി.. ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്കയില്ലെന്ന് അവള്‍ ആദ്യമെ പ്രഖ്യാപിച്ചിരുന്നു.. അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് അവര്‍ കുടിയേറിയത് അവളുടെ ജോലിസ്ഥലത്തേക്ക്..

ഇരുചക്രത്തിന്റെ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ചിരുന്ന അന്ന നാലുചക്രത്തിലേക്ക് മാറിയത് കല്ല്യാണശേഷമാണ്.. വല്ലപ്പോഴുമൊന്ന് പുറത്തിറങ്ങുമ്പൊള്‍ അയാളെയും പിന്നിലിരുത്തി അവളുടെ ഹോണ്ടാ‍ ആക്റ്റീവ പറത്താന്‍ അവള്‍ക്കു തന്നെ ചമ്മലായിരുന്നു. എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭര്‍ത്താവല്ലെ.. ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള ശ്രമം പുരുഷപീഡനമായി കണ്ട് അമ്മായിഅമ്മ രംഗത്തിറങ്ങിയപ്പൊ അതും ഉപേക്ഷിച്ചു..

വൈകിയെത്തുന്ന തനിക്കുവേണ്ടി ചപ്പാത്തിയും കറിയും ഒരുക്കി കാത്തിരിക്കുന്ന ഭര്‍ത്താവ് ആദ്യമൊക്കെ അവള്‍ക്കൊരു സന്തോഷമായിരുന്നു.. പക്ഷെ വന്നപാടെ സെറ്റിയില്‍ കിടന്ന് ഒരു ചായ ഓര്‍ഡര്‍ ചെയ്യുന്ന സ്വന്തം സ്വഭാവത്തെ അവള്‍ തന്നെ സംശയിക്കാന്‍ തുടങ്ങി.. പലപ്പൊഴും പൊങ്ങിപോവുന്ന തന്റെ ശബ്ദം അവളില്‍ നേരിയ ഭയം ഉണര്‍ത്തുന്നുണ്ടായിരുന്നു.. ക്രമം തെറ്റിപ്പോവുന്ന തന്റെ സ്വന്‍തം ദിവസങ്ങളും അവളില്‍ ആധിയായികൊണ്ടിരുന്നു...

ഇതൊക്കെ നിസ്സാരമല്ലെ.. കല്ല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിശേഷമൊന്നും പറയാനില്ലാത്ത ദമ്പതിമാരായി പോയതായിരുന്നു ഏറ്റവും പ്രശ്നമായത്.. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാം.. പക്ഷെ ഓഫീസിലും അതൊരു ചര്‍ച്ചാവിഷയമാവാന്‍ തുടങ്ങിയപ്പോഴാണ്, അവള്‍ ആ കടും കയ്യിനു മുതിര്‍ന്നത്.. കരഞ്ഞു വീര്‍ത്ത മുഖവുമായി കിടക്കുന്ന അയാളെ നോക്കുമ്പൊഴൊക്കെ ഒരാണിനെ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന ചിന്ത അവളിലൊരു ഞെട്ടല്‍ ഉണര്‍‍ത്തുന്നുണ്ടായിരുന്നു. രാവിലെ പാഞ്ഞെത്തിയ അമ്മായിഅച്ഛനും അമ്മയും കുറച്ചു നാളെത്തേക്ക് തനിക്ക് ഏകാന്തവാസം സമ്മാനിക്കാന്‍ പോവുന്നെന്ന അറിവും അവളില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല.. ഉള്ളതും ഇല്ലാത്തതും ഫലമൊരുപോലെ... രാത്രികളില്‍ മൌനം കനക്കുന്നെന്ന് തോന്നിതുടങ്ങും മുമ്പെ വീണ്ടുമൊരു പ്രഭാതം ഒത്തുതീര്‍പ്പുമായി എത്തിയിരുന്നു... ജീവിതം വീണ്ടും പഴയ ചാലില്‍ ചലിക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ വീര്‍ത്തു വരുന്ന വയര്‍ അവര്‍ക്കിടയില്‍ ഒരു അകലം സൃഷ്ടിക്കാന്‍ തുടങ്ങിയത്.. അങ്ങിനെയാണ് അവള്‍ ഈ മില്‍മാബൂത്തിലെ ചായയും കുടിച്ച് അടഞ്ഞു കിടക്കുന്ന വാതില്‍ ഒരു വേള തുറക്കുന്നതും കാത്ത് നില്‍കേണ്ടി വന്നത്..
---------------------

ഡോക്റ്ററുടെ മുന്നിലെ കസേരകളില്‍ അവര്‍ രണ്ടു പേരും ഇരുന്നു... അവളുടെ മുഖത്ത് സംശയങ്ങളുടെ നീണ്ട ചുളിവുകള്‍ നിരന്നു കിടന്നപ്പോള്‍ അയാള്‍ ചുവന്നു തുടുത്ത മുഖവുമായ് തലകുനിച്ചിരിപ്പായിരുന്നു.. അത്ഭുത ജീവിയെ പോലെ തന്നെ നോക്കുന്നവരുടെ മനസ്സിലെന്തെന്ന് തിരിച്ചറിയാന്‍ അവള്‍ക്കിനിയുമാവുന്നില്ല.. പക്ഷെ തന്നെ പരിശോധിക്കാന്‍ ആണ്‍ ഡോക്റ്റര്‍ വേണോ പെണ്‍ ഡോക്റ്റര്‍ വേണോ എന്നതാണ്‍ പ്രശ്നമെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ അവളുടെ അങ്കലാപ്പുകല്‍ അല്പമെങ്കിലും കുറഞ്ഞിരുന്നേനെ..

Tuesday, October 9, 2007

അഞ്ചലോട്ടക്കാരന്റെ മകള്‍

ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ബസ്സ് പുറപ്പെടുമ്പോള്‍ അതില്‍ അച്ഛനും
ഹാജരായിരിക്കും. മിനിമം ചാര്‍ജ്ജിന്റെ ഒരു ടിക്കറ്റ് അച്ഛനുള്ളതാണ്.
പത്തു മിനിറ്റു ദൂരത്തില്‍ ആ ഒറ്റമുറി ആപ്പീസില്‍ അച്ഛനെ കാത്ത് കുറെ
കത്തുകളും മണിഓര്‍ഡറുകളും കാത്തിരുപ്പുണ്ടാവും.. അതേ കാത്തിരുപ്പുമായി ആ
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും അവ കൈപ്പറ്റാനുള്ളവരും..

മയിലും മുയലുമൊക്കെ ഇടക്കിടക്ക് മിന്നിമറയുന്ന കുറ്റികാടുകളും വയലും
തോടും എല്ലാം അതിരിടുന്ന വലിയൊരു ഗ്രാമം .. കുന്നുകളുടെ ധാരാളിത്തവും .. അവിടത്തെ പോസ്റ്റുമാനായിരുന്നു എന്റെ അച്ഛന്‍ ..

ഞാന്‍ അഞ്ചലോട്ടക്കാരന്റെ മകളാ..

ഉച്ചവെയില്‍ ഒരല്പം പോലും കളയാതെയുള്ള നടത്തം കാരണം അച്ഛന്റെ കുടക്ക് ചാരനിറമായിരുന്നു.. ശരീരത്തിന് കറുപ്പുനിറവും.. വൈകുന്നേരം കൂലിപ്പണി
കഴിഞ്ഞു വരുന്നവരെയും കാത്ത് നിന്ന് അച്ഛന്‍ വീടണയുമ്പോള്‍ രാത്രിയാവും.. അധികം കത്തുകളില്ലെങ്കില്‍ സന്ധ്യയോടെയും.. എത്തേണ്ടിടത്ത് എത്താതെ കയ്യിലിരിക്കുന്ന ഓരോ തപാലും അച്ഛനൊരു വേവലാതിയായിരുന്നു.. കൊടുത്തു തീരാത്ത ക്രിസ്തുമസ്സ്-പുതുവത്സര കാര്‍ഡുകള്‍ അച്ഛന്‍ കാണാതെ ബാഗില്‍ നിന്നെടുത്ത് നോക്കുന്നത് അന്ന് എന്റെയും ചേച്ചിയുടെയും ഒരു കൊച്ചു സന്തോഷമായിരുന്നു.. മറ്റുള്ളവര്‍ക്കുള്ള എഴുത്തുകള്‍ അത് ആശംസാകാര്‍ഡ് ആണെങ്കിലും തുറക്കരുതെന്നായിരുന്ന് അച്ഛന്റെ ചട്ടം.. ജോലികിട്ടി
ദൂരെപോയവരുടെ ആദ്യത്തെ ശമ്പളം മണിയോര്‍ഡര്‍ വരുമ്പോള്‍ അതില്‍ നിന്നൊരു
ചില്ലറ അച്ഛനുള്ളതായിരുന്നു.. അവരുടെ സന്തോഷത്തില്‍ നിന്നും ഒരു പങ്ക്..
അന്നത്തെ ദിവസം ഞങ്ങള്‍ക്ക് എന്തെങ്കിലും "ചെലവ്' കൊണ്ടുതരും ..
ചായപീടികയില്‍ നിന്നും നാലു വടയോ അല്ലെങ്കില്‍ ഒരു പായസത്തിനുള്ള വകയോ
ആവാം... സന്ധ്യമയങ്ങുമ്പോള്‍ തേക്കിലയില്‍ പൊതിഞ്ഞ വലിയൊരു മീന്‍
പൊതിയുമായ് അച്ഛന്‍ വരുന്നത് അന്നൊരു സന്തോഷത്തിന്റെ വകയായിരുന്നു..
അന്തിക്കഞ്ഞിക്ക് അരിയിട്ടില്ലെങ്കില്‍ ഇത്തിരി കൂടുതല്‍ ഇടാന്‍ അച്ഛന്‍
പറയും .. അത് ഞങ്ങള്‍ മക്കള്‍ക്കുള്ള കളിയാക്കല്‍ കൂടിയായിരുന്നു...
രാവിലെ സ്കൂളില്‍ പോവും മുമ്പെ എനിക്ക് കുറച്ച് കാശ് എടുത്ത് തരും ..
വൈകുന്നേരത്തെ കടയില്‍ പോക്കിന്റെ ചുമതല എനിക്കായിരുന്നു..


വായിക്കാനറിയാത്തവര്‍ക്ക് കത്ത് വായിക്കലും എഴുതലുമൊക്കെ അച്ഛനും
ചെയ്തിരുന്നോ.. ഉണ്ടായിരുന്നിരിക്കാം .. അത്രയൊന്നും ഓര്‍മ്മ
എനിക്കില്ല...

ഇ ഡി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ല.. എന്തുകൊണ്ടെന്ന് ഇന്നും
എനിക്കറിയില്ല.. ഇന്നുണ്ടോ അതും അറിയില്ല... എന്റെ അച്ഛനു പെന്‍ഷന്‍
ഇല്ലാരുന്നു എന്നറിയാം .. അച്ഛന്‍ റിട്ടയര്‍ ആവുമ്പോള്‍ ഞാന്‍ അഞ്ചില്‍
പഠിക്കുകയായിരുന്നു.. അന്ന് രാവിലെ അമ്മ പറഞ്ഞു " നാളെ മുതല്‍ രാവിലെ
ദോശയില്ല".. അടുത്ത വീടുകളില്‍ ഒക്കെ രാവിലെ കഞ്ഞി കുടിക്കുമ്പോള്‍
എന്റെ വീട്ടില്‍ എന്നും രാവിലെ ദോശയോ ഇഡ്ലിയോ ആയിരിക്കും.. രാവിലെ കഞ്ഞി
കുടിക്കുക എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല.. അന്നു മുഴുവന്‍
ഞാന്‍ സ്കൂളില്‍ പോയിരുന്നു കരഞ്ഞു.. ചോദിച്ചവരോടൊക്കെ പറഞ്ഞു "എന്റെ
അച്ഛന്‍ ഇന്നു റിട്ടയര്‍ ആവും .. നാളെ മുതല്‍ ഞങ്ങള്‍ എങ്ങിനെ കഴിയും ".. ഞങ്ങള്‍ ജീവിച്ചു -ഏട്ടന്റെയും ചേച്ചിയുടെയും ഒക്കെ ശമ്പളം കൊണ്ട്.. അച്ഛന്‍ എല്ലാവരോടും പറഞ്ഞിരുന്ന പോലെ ഞങ്ങള്‍ ആറ് മക്കള്‍ ആയിരുന്നു അച്ഛന്റെ സമ്പാദ്യം .. കാലായകുരുടായ ഞാന്‍ കൂടി ജോലിക്കാരിയായിട്ടാ അച്ഛന്‍ മരിച്ചെ.. ആ പാവം അഞ്ചലോട്ടക്കാരന് മോഹിക്കാവുന്നതിലും അപ്പുറമായിരുന്നു നേടിയതെല്ലാം ...

Thursday, October 4, 2007

ചെരുപ്പുകുത്തി

രാവിലെ ബസ്സ് കാത്തുള്ള നില്പിന് ഒരു ഇലക്ട്രിക് പോസ്റ്റിന്റെ മറവുണ്ട് ... സൂര്യന്‍ ഉത്തരായനത്തിലോ ദക്ഷിണായനത്തിലോ ആവട്ടെ, അതെനിക്കായ് ഒരല്പം തണല്‍ കരുതി വെക്കാറുണ്ട്... കൂട്ടുകാരുടെ കളിയാക്കലുകളില്‍ ആ കാത്തുനില്പിന് എനിക്ക് കൂട്ട് ഒരു തമിഴന്‍ ചെരുപ്പുകുത്തിയാണ്..

എനിക്കു മുമ്പെ കക്ഷി റോഡരികില്‍ എത്തും ... ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ നടത്തിയ ക്ഷേത്രരക്ഷായാത്രയുടെ ഫ്ലെക്സി ബോര്‍ഡ് ഇലക്ട്രിക് പോസ്റ്റിലേക്കും പള്ളിമതിലിലേക്കും വലിച്ചു കെട്ടി ഒരുക്കുന്ന തത്കാലിക സാമ്രാജ്യത്തില്‍ കരിങ്കല്‍ പീഠത്തില്‍ ഇരിപ്പുറപ്പിക്കും.. മുമ്പ് ഏതോ കടയുടെ പരസ്യബാനര്‍ ആയിരുന്നു വെയില്‍ മറച്ചിരുന്നത്..

പിന്നെ ബൈബിള്‍ പകുത്ത്തുറന്ന് വായിക്കും.. ഒരു ബീഡി കത്തിച്ച് ഒന്നു റിലാക്സ് ചെയ്യുമ്പൊഴേക്കും റോഡില്‍ തിരക്കാവാന്‍ തുടങ്ങും.. ഒരു പത്രസ്ഥാപനവും , ആശുപത്രിയും രണ്ട് കോളേജും മൂന്ന് സ്കൂളും പിന്നെ ഒരുപാട് ഓഫീസുകളും എല്ലാം നിറഞ്ഞ ഈ ചുറ്റുവട്ടത്തിലേക്കുള്ള ഏക ബസ്സ് സ്റ്റോപ്പാണിത്.. അതുകൊണ്ട് തന്നെ ഓരോ ബസ്സും കുറെ അധികം യാത്രക്കാരെ ഇവിടെ തട്ടും .. തൊട്ടുമുന്നിലെ വനിതാ കലാലയത്തിലെ സുന്ദരികളും മറ്റു പലരും രാവിലെ പൊട്ടിയ ചെരുപ്പുകള്‍ അയാളെ എല്പിച്ചു പോവും... തിരിച്ചു വാങ്ങിക്കുന്നത് ഞാന്‍ കാണാറില്ല... ആ നേരത്ത് ഞാന്‍ അവിടെ കുറ്റിയടിക്കാറില്ലല്ലൊ..

ഇതൊക്കെ എന്നും കാണുന്നതല്ലെ.. എന്തിത്ര പുതുമ അല്ലെ.. എനിക്കും അത്ര പ്രത്യേകതയൊന്നും തോന്നാറില്ല.. വല്ലപ്പോഴും അയാള്‍ ഒരു പരിചയ ചിരി ചിരിക്കുമ്പോള്‍ തിരിച്ചൊന്ന് ചിരിക്കുന്നത് തന്നെ വലിയ കാര്യം എന്ന തോന്നല്‍.. എന്റെ അഹങ്കാരം അല്ലാതെന്ത് ...എന്നാലും പലപ്പൊഴും എനിക്ക് വണ്ടി കിട്ടുന്നത് ഞാന്‍ ഓടിവരുന്നത് അയാള്‍ കാണുന്നത് കൊണ്ടുമാത്രം..

അന്നും പതിവുപോലെ ഞാന്‍ ഹാജര്‍ .. എനിക്കു മുമ്പെ അയാളും.. വനിതാ കലാലയത്തിലെ ഒരു സുന്ദരി കടലാസില്‍ പൊതിഞ്ഞൊരു ചെരിപ്പ് നന്നാക്കാന്‍ കൊണ്ടുവന്നു കൊടുത്തു.. ക്ലാസ്സ് കഴിയുമ്പോള്‍ വരാമെന്നു പറഞ്ഞ് പോയി.. പിന്നെ ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ആ കടലാസ് ഇരുന്നു വായിക്കുന്നു .. എന്തെങ്കിലും ചൂടന്‍ വാര്‍ത്തയാവുമെന്ന് കരുതിയാണ് ഞാന്‍ ഒന്നു കൂടു നോക്കിയത്.. വിഷയം ഇന്ത്യയുടെ ആണവകരാറിനെ കുറിച്ചുള്ള മുഖപ്രസംഗം.. തലേദിവസം ഓഫീസില്‍ നടന്ന പ്രസംഗമത്സരത്തില്‍ ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്നവര്‍ പോലും ബ്ബ ബ്ബ ബ്ബ വെച്ച വിഷയം.. എന്താണ്‍ ആ കരാറിലെ പ്രശ്നങ്ങള്‍ എന്ന് പ്രസംഗിച്ചവരൊന്നും പറഞ്ഞില്ല...കാടും പടര്‍പ്പും തല്ലി അഞ്ചു മിനിറ്റ് നേരം അവരെല്ലാം വായിട്ടലച്ചു..എന്താ ഒരു ചെരുപ്പുകുത്തിക്ക് സീരിയസ്സ് വിഷയങ്ങള്‍ വായിച്ചൂടെ എന്നൊന്നും ചോദിക്കല്ലെ.. സത്യത്തില്‍ അയാളോട് എനിക്ക് അതിരറ്റ ബഹുമാനം തോന്നി.. ഇന്ത്യ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ ഒക്കെ അങ്ങു പോവും എന്നൊരു നിസംഗത എന്റെ മനസ്സിലുമുണ്ട്... മറുനാട്ടില്‍ നിന്ന് ഈനാട്ടില്‍ ചേക്കേറി റെയില് വേ പുറമ്പോക്കില്‍ താമസിക്കുന്ന ആ ചെരുപ്പുകുത്തിയും അതിലപ്പുറം ചിന്തിക്കുമെന്ന് എനിക്ക് തോന്നിയില്ല.. എന്നാലും കയ്യില്‍ കിട്ടിയ കടലാസിലെ വിവരത്തെ അയാല്‍ ശ്രദ്ധയോടെ വായിക്കുന്നത് കണ്ടപ്പോള്‍ എന്റെ നിസ്സംഗതയില്‍ എനിക്ക് തന്നെ പുച്ഛം തോന്നുന്നു.. വൈകുന്നേരങ്ങളില്‍ വെള്ളമടിച്ച് തമിഴില്‍ ചറപറാന്ന് പറഞ്ഞ് ബഹളം വെക്കുന്ന അയാളില്‍ നിന്ന് ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അയാളെ ഞാന്‍ ആദ്യം ശ്രദ്ധിക്കാന്‍ തന്നെ കാരണം അയാള്‍ മലയാളം ബൈബിള്‍ വായിക്കുന്നത് കണ്ടാണ്.

ഇപ്പോള്‍ രാവിലെ ബസ്സ്റ്റൊപ്പില്‍ എത്തുമ്പോഴെ ഞാന്‍ അയാളോട് ചിരിക്കും .. എന്റെ മന്‍സ്സില്‍ അയാളുടെ സ്ഥാനം ഒരുപാട് ഉയര്‍ന്നിരിക്കുന്നു... അയാള്‍ എന്നോട് വല്ലപ്പോഴും വര്‍ത്തമാനം പറയാറുണ്ട്... "ഇന്നെന്താ വൈകിയെ"... "ഇതുവരെ ബസ്സ് വന്നില്ലെ " അതുപോലെ എന്തെങ്കിലും ...