Thursday, July 26, 2007

എന്നിട്ടും ...

ഇന്ന്..

അഞ്ചിന്റെ അലാറം പതിവുപോലെ അലറിയടിച്ചിരുന്നു
അതിനെ നിശബ്ദമാക്കി, തലവഴിയെ പുതപ്പ് വലിച്ചിട്ടിരുന്നു
കിട്ടാതെ പോവുന്ന കട്ടന്‍ കാപ്പിയെ ഓര്‍‌ത്തുമാത്രം
ഏഴുമണിക്ക് ചാടിയെഴുന്നേറ്റിരുന്നു
എട്ടിന്റെ സൈറണ്‍ കൂവിയ ശേഷം
അടച്ചിട്ട കുളിമുറികള്‍ക്കു മുന്നില്‍
വരാന്തയുടെ നീളമളന്നിരുന്നു

അവളുടെ പ്രഭാതഭക്ഷണം ഇന്നും അനാഥമായിരുന്നു
പതിവുപോലെ ഒമ്പതിന്റെ ഓഫീസ് വണ്ടി
അവള്‍ക്കുവേണ്ടി പാതിവഴിയില്‍ നിര്‍‌ത്തിയിരുന്നു
കണ്ടുമുട്ടിയവര്‍‌ക്കൊക്കെ സുപ്രഭാതം ആശംസിച്ചിരുന്നു
ആരും കാണാതെ ഓഫീസിലിരുന്ന്
കാണാമറയത്തെ സുഹൃത്തിനോട് ചാറ്റ് ചെയ്തിരുന്നു
അരമണിക്കൂര്‍‌ തപസ്സിരുന്നിട്ടും കഴിക്കാനാവാതെ
ഉച്ചഭക്ഷണത്തെ കുപ്പത്തൊട്ടിയില്‍ തട്ടിയിരുന്നു
വൈകുന്നേരം കടയപ്പത്തിന്റെ ബലത്തില്‍
വിശപ്പിനെ കൊലചെയ്തിരുന്നു
ബാക്കിവന്നതിനെ വഴിയോരത്തെ
ചുടുകടലകൊണ്ട് ശമിപ്പിച്ചിരുന്നു
ചിതറിയ വാക്കുകളും ചിലമ്പലുകളും കൊണ്ട്
രാത്രിയെ ശബ്ദമുഖരിതമാക്കിയിരുന്നു
തണുത്ത കുളിക്കുശേഷം ഉറക്കത്തിന് കൂട്ടായ്
ആരുടെയോ നോവിനെ അവള്‍ നെഞ്ചോട് ചേറ്‌ത്തിരുന്നു

എന്നിട്ടും ...
ഇന്ന്, ആര്‍‌ക്കെന്ന് അടിവരയിടാത്ത
ഒരു നന്ദിവാക്കില്‍ അവള്‍ എല്ലാം മറച്ചുവെച്ചിരിക്കുന്നു
ആരോടും പറയാതെ അവള്‍ ഇറങ്ങിപോയിരിക്കുന്നു

Sunday, July 15, 2007

യാത്രാമൊഴി

യാത്രാമൊഴികള്‍‌ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടപ്പോള്‍
അവരെനിക്ക് 'മനോമി"യെ തന്നു
എന്നെപ്പോലെ വേരുകള്‍ നഷ്ടപ്പെട്ട മനോമിയെ
'സേനഹപൂര്‍‌വ്വ"ത്തില്‍ മറന്നുപോയ ചന്ദ്രക്കല
എന്റെ നഷ്ടങ്ങളുടെ പ്രതീകമാവുന്നു
അവളേ സ്നേഹിച്ചവരില്‍ നിന്നും അവള്‍ ഓടിയകന്നു
അവള്‍ സ്നേഹിച്ചവര്‍‌ക്ക് അവളൊരു ഭാരമായ്
രക്തബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോള്‍
സൌഹൃദങ്ങളുടെ വിലയറിയാന്‍
അവള്‍ ബന്ധങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു
(ഞാനും..)

വര്‍‌ഷങ്ങള്‍ നല്‍‌കുന്ന പ്രായത്തിന്റെ പക്വത
ഒരിക്കലും പ്രായമാവാത്ത മനസ്സിന്റെ അപക്വതയും
കടിഞ്ഞാണിന്റെ നേരിയ ചലനങ്ങള്‍‌പോലും
പൊട്ടിപൊളിഞ്ഞ തകരപ്പാട്ടയുടെ
അരോചകമായ സ്പന്ദനങ്ങളാകുന്നു
മറക്കാമെന്ന് ഞാന്‍ വെറുതെ എന്റെ ഓര്‍‌മ്മകളോട് പറഞ്ഞു
അവര്‍ പുച്ഛത്തോടെ ചിരിക്കുന്നു
നിന്റെ മുറിവുകളില്‍ ഒരു മുള്ളാണികൂടി

ഇന്നും ഞാനൊത്തിരി ചിലച്ചു
എന്തിനെന്നറിയാതെ
അവസാനം ആട്ടം മറന്ന്
അരങ്ങില്‍ ഉറങ്ങിപ്പോയി
ഭരതവാക്യം ചൊല്ലി തിരശ്ശീല വീഴുമ്പോള്‍
ഞാനറിയുന്നു
എന്റെ രംഗം എന്നെ കഴിഞ്ഞു പോയെന്ന്
അത്,
ഞാനറിയാതെ മറ്റാരോ ആടി തകര്‍‌ത്തെന്ന്

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
അവള്‍ യാത്രയാവുന്നു - കടലിനക്കരേക്ക്
എഴുതപ്പെടാത്ത കുറ്റപത്രങ്ങളുടെ
പുതിയ താളുകള്‍ മറിക്കാന്‍ , ഞാനും
എവിടെയെന്നറിയാത്ത മറ്റൊരു താവള്‍ത്തിലേക്ക്

അവസാനം ---

സാദൃശ്യങ്ങളുടെ ആകെ തുകയില്‍ നിന്ന്
ചേരാത്ത ഇഴകളെ കുറച്ചെടുത്തോട്ടെ
അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല


*മാധവികുട്ടിയുടെ മനോമി

Monday, July 9, 2007

നിലവിളികള്‍ അസ്തമിക്കുന്നില്ല..

എന്തിനാണ് നേരത്തെ പോവുന്നതെന്ന ബോസ്സിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആലോചിക്കേണ്ട ആവശ്യമൊന്നും മിത്രക്കു ഉണ്ടായിരുന്നില്ല

"എനിക്ക് വിശക്കുന്നുണ്ട്.. "

ഫയല്‍ നോക്കികൊണ്ടിരുന്ന പങ്കജാക്ഷന്‍ നായരെന്ന ബോസ്സിന്റെ നോട്ടം ഇപ്പോള്‍ തന്റെ മുഖത്തേക്ക് ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചെങ്കിലും, പാതിയോളമെത്തി, ഒരു മൂളലില്‍ സമ്മതം നല്‍കി അതു തിരിച്ചു പോയി.. പതിവുള്ള നന്ദി പറയാതെ അവള്‍ തിരിച്ചു നടന്നെങ്കിലും കേബിന്‍‌ന്റെ വാതില്‍ അടക്കും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി... അയാള്‍ തന്നെ നോക്കികൊണ്ടിരിക്കുകയാവുമെന്ന അവളുടെ ഊഹം തെറ്റാത്തതില്‍ അവള്‍‌ക്കൊരല്‍‌പ്പം അഹങ്കാരം തോന്നി...


രണ്ട് മണിക്കൂറില്‍ അധികമായി താന്‍ വിശന്നിരിക്കുകയായിരുന്നെന്ന ചിന്ത തന്നെ അവളുടെ വിശപ്പിനെ ആളികത്തിച്ചു..ഉച്ചക്ക് പതിവുപോലെ കാന്റീനിലെ പുളിശ്ശേരിയും രസവും കൂട്ടി നല്ലൊരു ഊണ് കഴിച്ചതാണ്.. അതിനു ശേഷം വിളിച്ചവരോടൊക്കെ അവള്‍ പറഞ്ഞത് തന്റെ അകാരണമായ വിശപ്പിനെ കുറിച്ചായിരുന്നു..

പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍, അല്ലലും അലട്ടലും മനസ്സില്‍ നിന്ന് കുടഞ്ഞെറിയാന്‍ അങ്ങിനെ എന്തിനായാലും അവള്‍ക്ക് അവളുടേതായ വഴികളുണ്ട്.. അതാണ് മിത്ര.. ഇന്നത്തെ വിശപ്പിന്റെ കാരണം കണ്ടെത്താനാവാത്തതായിരുന്നു അവളേ അലട്ടിയിരുന്നത്..


അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രമുള്ള എളുപ്പവഴി ഉപേക്ഷിച്ച് തിരിക്കു പിടിച്ച നഗരവഴിയെ അവള്‍ നടക്കാന്‍ തുടങ്ങി.. ഓഫീസിലെ പ്രശ്നങ്ങളെ ഫ്ലാറ്റിലെത്തും മുമ്പ് തൂത്തെറിയാനാണ് ഈ വളഞ്ഞ വഴിയെ അവള്‍ സാധാരണ്‍ നടക്കാറ്.. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ആ അലസമായ നടത്തം, പലതും മറക്കാനുള്ള ഒരു ഉപാധികൂടിയായിരുന്നു.. അതൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നപ്പൊഴത്തെ കാര്യമാണ്..

ഒരിക്കലും തനിച്ചു കയറിയിട്ടില്ലാത്ത ആ റെസ്റ്റോറന്റില്‍ ആരൊക്കെയോ തന്നെ നോക്കുന്നുണ്ടായിരുന്നെന്നത് അവള്‍ കണ്ടെന്ന് നടിച്ചില്ല..അതില്‍ ചിലര്‍ അവളുടെ പരിചയക്കാര്‍ ആയിരുന്നെന്നതു തന്നെ കാരണം.. ഒരു ബിരിയാണി കഴിച്ചിട്ടും തന്റെ വിശപ്പടങ്ങുന്നില്ലെന്നത് അവള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.. അവിടെ ഇരുന്ന് വീണ്ടുമൊരു ഓര്‍ഡര്‍ നല്‍‌കാന്‍ തോന്നിയില്ലെങ്കിലും ഒരു പാഴ്‌സല്‍ വാങ്ങാന്‍ അവള്‍ മടിച്ചില്ല.. ഫ്ലാറ്റില്‍ താന്‍ തനിച്ചാണെന്നതില്‍ അന്നാദ്യമായി അവള്‍ സന്തോഷിച്ചു..

വസ്‌ത്രം പോലും മാറ്റാതെ അവള്‍ വാങ്ങികൊണ്ടുവന്ന ഭക്ഷണം തീര്‍‌ത്തു.. അപ്പൊഴേക്കും ക്ഷീണം കാരണം ഉറക്കം വന്നിരുന്നെങ്കിലും രാത്രി എന്തു കഴിക്കുമെന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു... അല്പനേരത്തെ വിശ്രമത്തിനു ശേഷം ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത മാവ് പതിവിലും കൂടുതല്‍ ആയിരുന്നു.. കുറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ അത്താഴം ഉണ്ടാക്കുന്നത് ..


വീട്ടില്‍ അമ്മയുടെ താവളമാണ് അടുക്കള.. ചേച്ചിമാര്‍ കൂടെ ഉള്ളതുകൊണ്ട് സ്വയം പാചകത്തിന്റെ ആവശ്യം വരാറുമില്ല.. കൂടുതല്‍ പറയാനാണെങ്കില്‍ പാചകം അവളുടെ ഇഷ്ടവിഷയവുമല്ല.. ഇവിടെയും അമ്മ ഉണ്ടായിരുന്നതു കൊണ്ട് ഭരണം അമ്മയുടേതു തന്നെ..

കൂട്ടുകാരന്റെ മരണം വരുത്തിയ വലിയ ഒഴിവ്, തന്നെ കീഴടക്കുന്നെന്ന് തോന്നിയപ്പോഴായിരുന്നു നാട്ടില്‍ നിന്നും നഗരത്തിലേക്കുള്ള ചേക്കേറല്‍ .. സ്ഥലം‌മാറ്റമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചത് സ്വയം ചോദിച്ചു വാങ്ങിയതായിരുന്നു. വിഷമിച്ചിരിക്കുന്ന പെണ്ണിനെ തനിയ വിടണ്ട എന്ന ബഹുജനാഭിപ്രായത്തിലായിരുന്നു അമ്മയും കൂടെ വന്നത്. നാളുകള്‍‌ കൊണ്ടു തന്നെ ഫ്ലാറ്റിന്റെ നാലുചുമരുകള്‍‌ക്കുള്ളിലെ ജീവിതം അമ്മയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. രാവിലത്തെ മുങ്ങികുളിയും അമ്പലദര്‍‌ശനവുമൊക്കെ നഷ്ടമാവുന്നതിന്റെ വേദന വേറെയും.. അനിയനൊരു കുഞ്ഞുണ്ടായപ്പോള്‍ അവനൊരു സഹായം എന്ന പേരില്‍ അമ്മ വീണ്ടും നാട്ടിലേക്ക്.. മിത്ര ഇവിടെ തനിച്ചും .. നഗരത്തിരക്കില്‍ താനൊരിക്കലും തനിച്ചാവില്ലെന്ന് അവള്‍ തമാശയായി അനിയനോട് പറഞ്ഞു.. എന്നെങ്കിലും അമ്മ തിരിച്ചുവരും എന്ന പ്രതീക്ഷയും അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരാള്‍‌ക്ക് മാത്രം പാചകം ചെയ്യുക എന്ന മടുപ്പുകാരണമാണ് ഭക്ഷണം കാന്റീനില്‍ നിന്നാക്കിയത്..വൈകുന്നേരം കഞ്ഞി.. ചിലപ്പോള്‍ പഴങ്ങള്‍ .. പതുക്കെ പതുക്കെ രാവിലത്തെ വെറും‍‌കാപ്പിക്കു വേണ്ടി മാത്രം അടുക്കളയില്‍ തീയെരിയാന്‍ തുടങ്ങി.. അവധി ദിനങ്ങളില്‍ ‍ എന്തെങ്കിലും ഉണ്ടാക്കാനോ പുറത്തു പോയി കഴിക്കാനോ മടിച്ച് പട്ടിണി കിടക്കാന്‍ തുടങ്ങിയതും അങ്ങിനെയാണ്.. പക്ഷെ, ഇന്നുമാത്രം വിശപ്പ് തന്നെ കീഴക്കിയതെന്തെന്ന് ഓര്‍‌ത്തതിനൊപ്പം അവള്‍ ചപ്പാത്തി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു..

അധികം ഭക്ഷണം കഴിച്ചതു കൊണ്ട് നേരത്തെ ഉറങ്ങാന്‍ കിടന്നെങ്കിലും ഏറെ കഴിയും മുമ്പ് തന്നെ അവള്‍ ഉണര്‍ന്നു ..വിശപ്പ് വീണ്ടും അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു .. ഫ്രിഡ്ജിലിരുന്ന ബ്രെഡും ജാമും നിമിഷങ്ങള്‍‌ക്കുള്ളില്‍ അവള്‍ തീര്‍ത്തു.. പിന്നെ വാടിയതും അല്പം കേടുവന്നതുമായ പഴങ്ങള്‍ പോലും നല്ല സ്വാദുള്ളതായി അവള്‍ക്കു തോന്നി..

പക്ഷെ വിശപ്പ് കാരണം അവള്‍‌ക്ക് വീണ്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല.. അടുക്കളയില്‍ കേറി ഒരു വട്ടം കൂടി പാത്രങ്ങള്‍‍ തുറന്നു നോക്കി... ഒന്നും ബാക്കിയില്ലെന്ന അറിവില്‍ നഖം കടിച്ച് തുപ്പാന്‍ നോക്കി.. പിന്നെ ആ നഖച്ചീളിനെ കടിച്ചിറക്കി... അടുത്ത വിരലില്‍ നിന്നും അടുത്തതിലേക്ക്.. പിന്നെ അടുത്തതിലേക്ക്.. ഇടക്കെപ്പൊഴോ ചോരയുടെ പുളിപ്പും ഉപ്പും അവളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍‌ത്താന്‍ തുടങ്ങിയിരുന്നു..

Monday, July 2, 2007

വഴികള്‍

വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു

നീണ്ടുപോവുന്ന വഴികള്‍
അവയുടെ അവസാനം ഏറെ ഇടവഴികള്‍
നേര്‍വഴി നഷ്ടമാവുമ്പോള്‍ തേടാനായ് കുറുവഴികള്‍
ആരോ പറഞ്ഞു വെച്ച ചൊല്‍‌വഴികള്‍

തിരിച്ചു നടക്കാനാവാത്ത ഇന്നലെകളുടെ വഴികള്‍
ഒരിക്കലും സ്വന്തമാവാത്ത സ്വപ്നത്തിന്റെ വഴികള്‍
കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഭാഗ്യത്തിന്റെ വഴികള്‍
യാത്രികര്‍ മറന്ന സത്യത്തിന്റെ വഴികള്‍
നെഞ്ചേറ്റി വെക്കുന്ന സ്നേഹത്തിന്റെ വഴികള്‍
മറക്കാന്‍ മറന്നുപോയ അവഗണനയുടെ വഴികള്‍
പ്രിയമുള്ളവര്‍ നടന്നു മറഞ്ഞ മരണത്തിന്റെ വഴികള്‍
ആര്‍ക്കും വേണ്ടാത്ത യാതനയുടെ വഴികള്‍
ആര്‍‌ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന മുള്‍വഴികള്‍

ആരും കടന്നു വരാത്ത എന്റെ വഴികള്‍
അറിയാതെ ഞാന്‍ എത്തുന്ന കവിതയുടെ വഴികള്‍
അറ്റമില്ലാതെ നീളുന്ന ഭാവനയുടെ വഴികള്‍
പണ്ടുപണ്ടെന്ന് ചൊല്ലുന്ന കഥയുടെ വഴികള്‍
പറയാന്‍ മറന്നുപോയ ജീവിത വഴികള്‍
പാതി പറഞ്ഞു നിര്‍ത്തിയ ഭാവിയുടെ വഴികള്‍

വഴികളില്‍ ...വഴിത്തിരിവുകളില്‍
വഴികാട്ടികള്‍ നഷ്ടമാവുന്ന കൂട്ടുവഴികളില്‍
വഴിയരികില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു