Friday, March 30, 2007

ആവശ്യമുണ്ട്

കെ കെ റോഡിലെ അന്തിതിരക്കിലേക്ക്‌ നോക്കി ദയ യാതൊരു ദയയുമില്ലാതെ ചിരിച്ചു...

"അപ്പോ അങ്ങിനെ ആണു കാര്യങ്ങള്‍..അല്ലെ?"

ഈ ചോദ്യം അസ്ഥാനത്തായതോണ്ടാവാം .... അവന്‍ ഒന്നും മിണ്ടാതെ തന്റെ കപ്പി ലെ കാപ്പി കാലിയാക്കി... അവളാണെങ്കില്‍ ആദ്യമായി കാണുന്നപോലെ പഞ്ചാബി റസ്റ്റോറന്റിന്റെ ചില്ലിലൂടെ പുറത്തേക്ക്‌ ചിരിച്ചു കാണിച്ചുകൊണ്ടിരുന്നു..

"പണ്ടാരം"...........

അവന്‍ മനസില്‍ പറഞ്ഞു..

"മനുഷ്യനു ആകെവട്ടുപിടിച്ചിരിക്കുമ്പോള്‍ അവളുടെ ഒരു ഇരുത്തം കണ്ടില്ലെ..അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ ഒന്നും അറിയണ്ട..."

അവന്‍ ഒരു കാപ്പിക്കു കൂടി ഓര്‍ഡര്‍ ചെയ്തു..
ദേഷ്യത്തോടെതലചൊറിഞ്ഞു...അപ്പോഴേക്കും അവള്‍ ഒരു മൂളിപാട്ടോടെ പോവാന്‍തയ്യാറായിരുന്നു....അവന്റെ മുഖത്തെ രോഷം കണ്ടിട്ടും അവള്‍ ഒന്നുറക്കെ ചിരിച്ചു..

"ശവം..."

അവന്റെ ശബ്ദം പുറത്തിറങ്ങി അവളുടെ ചെവിയിലെത്തി.

അറിയാതെ വിളറിപോയ ദയയുടെ മുഖം നിമിഷങ്ങള്‍ക്കുള്ളില്‍ പഴയ ചിരിയിലേക്ക്‌ തിരിച്ചു വന്നു.

"നീ പേടിക്കാതെടാ.. ഇതിന്റെ പേരില്‍ ഭരണം പോയാല്‍ പോവട്ടെ.. എന്താ നിനക്കിതൊക്കെ ശരിയാക്കിയാല്‍ ചില്ലറ വല്ലതും തടയുമോ.. അതോ അടുത്ത ഇലക്ഷനില്‍ ഒരു സീറ്റ്‌..."

ദയയുടെ കൊഞ്ചി വര്‍ത്തമാനം കേട്ട്‌ അവന്റെ ദേഷ്യം ഒന്നു കൂടിവര്‍ദ്ധിച്ചു.പൊലിയാന്‍ പോവുന്ന തന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തപ്പോല്‍ അവന്‍ കാപ്പിചൂടു പോലും നോക്കാതെ വലിച്ചു കുടിച്ചു....നാളെ രാവിലെ മീറ്റിംഗിനു ചെല്ലുമ്പോള്‍ എന്തു മറുപടി പറയും എന്നതായിരുന്നു അവന്റെ പ്രശ്നം

----------
രാത്രി... അകന്നുമാറുന്ന ഉറക്കത്തെ വലിച്ചടുപ്പിക്കനുള്ളശ്രമത്തിലാണ്‌... ദയ അവനെ വിളിച്ചത്‌....

"നിന്റെ മോഹം പൂവണിയാന്‍ പോവുന്നെടാ .... .... നിന്റെ അസംസ്കൃതവസ്തു ലഭിക്കാനുള്ള എല്ലാം ഒത്തു വരുന്നു ... എങ്ങിനെ? അതുകൊണ്ട്‌ പ്രശ്നം തീരുമോ?... എല്ലാവരെയും വിളിച്ചു പറ ... നിന്റെ നേതാക്കന്‍മാരെ ..."

അവന്റെ സന്തോഷം ഉറക്കത്തെ പറപറത്തി...എന്ത്‌ എങ്ങീനെ എവിടെ നിന്ന് എന്നത്‌ അവന്‍ ആലോചിച്ചതു പോലും ഇല്ല... പറയുന്നത്‌ ദയയാണെങ്കില്‍ സംഗതി നടക്കുമെന്ന് അവന്‌അറിയാമായിരുന്നു......

അവള്‍ തന്റെ ലാപ്‌ ടോപ്പില്‍ രണ്ടു ദിവസത്തിനപ്പുറം മാത്രംമേല്‍വിലാസക്കാരനു കിട്ടുന്നതരത്തില്‍ മെയില്‍ ഒരുക്കിവെച്ചു.. പിന്നെ വെറുതെ കഥകള്‍ നോക്കി... പാലം ഉറയ്ക്കാന്‍ കുഞ്ഞിനെ കുരുതി നല്‍കിയ പഴയ കഥ പുതിയ ഭാഷയില്‍..

വൈകുന്നേരത്തെ കാപ്പിക്കൊപ്പം അവന്‍ വിളമ്പിയ നിയമങ്ങളുടെ അകന്നു കിടക്കുന്ന നൂലിഴകള്‍ ഒന്നുകൂടി ആലോചിച്ചുറപ്പിച്ചു... അങ്ങിനെ നാളെ താന്‍ എന്തെങ്കിലും ഒക്കെ ആവാന്‍ പോവുന്നു... ഇതുവരെ ആര്‍ക്കും ഒന്നുമല്ലാതിരുന്നവള്‍ ഒരു ദിവസം കൊണ്ട്‌... ഹി ഹി ഹി... രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.. ആ ലക്ഷണം കെട്ട വെടക്കു ചിരി...

അപ്പൊഴും അവന്റെ വാക്കുകള്‍ മനസ്സിലിട്ട്‌ അവള്‍ പലതവണ ഉരുക്കഴിച്ചു.

"ഡോക്റ്ററുടെ സര്‍ട്ടിഫികറ്റ്‌ .. അതാണു മുഖ്യം .. ഞങ്ങള്‍ അങ്ങിനെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല... ആദ്യം ഈ പരിപാടി ഒന്നു നടക്കണം.. അതും ഇലക്ഷനു മുമ്പ്‌ തന്നെ വേണം .. ഇല്ലെങ്കില്‍ ആകെ നാറും "

അവള്‍ പോലും അറിയാതെ കീബോര്‍ഡില്‍ താളം പിടിച്ചിരുന്ന കൈവിരലുകള്‍കുറിച്ചിട്ടത്‌ ഇങ്ങിനെയായിരുന്നു

"പുരനിറഞ്ഞ പെണ്ണിനെ പോല
െപണിതീര്‍ന്ന ശവച്ചൂള
പൊതിഞ്ഞു പുല്‍കാന്‍
മിനുത്തൊരു ശരീരം കൊതിക്കവെ
വന്നെത്തുന്നത്‌വരണ്ടുണങ്ങിയ മരക്കഷണങ്ങള്‍ "

.......

അങ്ങിനെ മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തില്‍ ആദ്യത്തെ ശവം കത്തി...രാഹുകാലം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ്‌ ആമ്പുലന്‍സ്‌ എത്തിയത്‌..
"ശവദാഹത്തിനും വേണമോ രാഹുകാലം നോക്കല്‍" എന്ന് ദയ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ... ബോഡിയുമായി വന്ന ആള്‍ക്ക്‌ കൊടുക്കണമെന്ന് അവള്‍ പറഞ്ഞിരുന്ന തുക തന്നെ കൊടുത്തു ... ബഡ്‌ജറ്റില്‍ ഇല്ലാത്ത കണക്ക്‌ ...പലരും വിചാരിച്ചിട്ടും കരാറുകാരുടെ കളികളിലും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിലും കുടുങ്ങി കിടന്ന ശവച്ചൂളയില്‍ തെങ്ങിന്‍ തടിയല്ലാതെ ശവം കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതിന്റെ അഹങ്കാരം അവന്റെ മുഖത്തുണ്ടായിരുന്നു.

തിരക്കിനിടയില്‍ ദയയെ കുറിച്ച്‌ അവന്‍ ഓര്‍ത്തതില്ല... നാളെ മെയില്‍കിട്ടുമ്പോല്‍ അവന്‍ ഓര്‍ക്കുമായിരിക്കും അല്ലെ

Thursday, March 22, 2007

ചെറുമര്‍മ്മരങ്ങള്‍

മറഞ്ഞിരുന്നു നീ മനസ്സില്‍ കൂട്ടുന്ന
മനക്കണക്കുകള്‍ പിഴചിടുന്നുവൊ
അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ
പകുതി ചൊന്നു നീ പടിയിറങ്ങിയ
പഴംചൊല്ലില്‍ പതിര്‍ കിളിര്‍ത്തിടുന്നുവൊ
വെറുതെ ഞാനെന്റെ പഴയൊരോലയില്‍
കനവുകള്‍ വീണ്ടും എഴുതിവെക്കവെ
അരികില്‍ നിന്നുടെ നനുത്ത നിശ്വാസം
അല ഞൊറിയുന്നൊരനക്കം കേട്ടുവൊ
അകലെയെങ്ങൊ നീ ഉണര്ന്നിരുന്നെന്നെ
അകതാരില്‍ വീണ്ടും വിളിച്ചുണര്ത്തിയോ
ഇരവിലെന്‍ മനം ചിരിച്ചതിന്‍ പൊരുള്‍
അവിടിരുന്നു നീ ഗണിച്ചെടുത്തുവോ
കൊതിച്ചുവോ എനിക്കരികിലെത്തുവാന്‍
അടുത്തിരുന്നോരോ കഥകള്‍ ചൊല്ലുവാന്‍
പറഞ്ഞു തീരവേ കനക്കും മൌനത്തില്‍
പകുതി ചൊന്നവ പിടഞ്ഞു നില്‍ക്കവേ
അടര്‍ന്നു വീഴുവാന്‍ മടിക്കുമെന്‍ കണ്ണീര്‍
ചെറുവിരല്‍ തുമ്പാല്‍ തുടച്ചു നീക്കുവാന്‍
വെറുതെ നിന്നെ ഞാന്‍ നിനച്ചെതെന്തിനായ്
നിനച്ചുവോ നീയും വെറുതെ എന്നെയും
മറന്നതെന്നു നാം കരുതുമോര്‍മ്മകള്‍
തിരിച്ചുവന്നുള്ളില്‍ കലമ്പലാകവേ

അറിയുന്നു മനം നുറുങ്ങും വേദന
അകലെയെങ്കിലും അരികില്‍ നീയെന്നും

Wednesday, March 14, 2007

ആവര്‍ത്തനങ്ങള്‍

നാഴികമണി ചിലക്കുന്നത്
എന്നെ പള്ളിയുണര്‍ത്താനാണ്`
തലക്കേല്‍ക്കുന്ന അടിയില്‍
അത് നിശബ്ദമാവുമ്പോള്‍
ഞാനെന്റെ ദിവസം തുടങ്ങുന്നു
അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്‍ത്ത്
മെഴുകുതിരി നാളത്തില്‍ ചൂടാക്കി
അതിനുമേല്‍ ശോണിതാമൃതം

അരനാഴിക നീളുന്ന താണ്ഢവത്തിനു ശേഷം
തളര്‍ന്നു വീഴുമ്പോള്‍
പകുതിവഴിയില്‍ ഉപേക്ഷിച്ച ഉറക്കം
എന്നെയും പ്രതീക്ഷിച്ച്
ഹരിദ്വാറില്‍ മണിമുഴക്കി
മരുഭൂമികള്‍ ഉണ്ടാകുന്നതിനെ കുറിച്ച് ആകുലപ്പെട്ട്
സുഗതകുമാരിയുടെ ദേവദാസിയെ തേടി
ഉദയാര്‍ക്കന്റെ ആദ്യകിരണങ്ങളേ എതിരേല്‍ക്കുന്നു

നഖക്ഷതങ്ങളുടെ കലപ്പചാലുകളില്‍
തണുത്ത വെള്ളത്തിന്റെ തേരോട്ടം
അങ്ങിനെയാണ്` ഞാന്‍
പ്രതിപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രമറിഞ്ഞത്
കണ്ണീരിന്റെ രസതന്ത്രവും
അവസാനം, വേദനയുടെ ജീവശാസ്ത്രവും

മഴവെള്ളത്തിന്റെ സാന്ദ്രതയുള്ള മോരില്‍
ആര്‍ഭാടമായി മഞ്ഞപ്പൊടിയും ഇത്തിരി ഉപ്പും
കുത്തൊഴുക്കിന്` തടയിടാന്‍
ഓട്ടക്കയ്യിന്റെ നാല്‍വിരലുകള്‍
അഞ്ചാമന്‍ തട്ടിമാറ്റുന്ന കണ്ണൂതള്ളിയ ശവങ്ങള്‍
പച്ചനിറം മറന്ന കറിവേപ്പിലയും
ചതഞ്ഞരഞ്ഞ ഇഞ്ചികഷണങ്ങളും
എണ്ണമയം മറന്നുപോയ വറച്ചട്ടിയില്‍
വഴുതി നീങ്ങുന്ന വഴുതനങ്ങാ തുണ്ടുകള്‍
ജന്മാന്തരങ്ങളുടെ ശാപം പേറി
അവയും വന്നുവീഴുന്നത് എന്റെ കഞ്ഞിപാത്രത്തില്‍

അന്തിയോളം പേനയുന്തി തിരിച്ചെത്തുമ്പോള്‍
മേശയില്‍ നിറഞ്ഞു കവിയുന്ന വിഭവങ്ങള്‍
നോട്ടം പോലും നിഷിദ്ധമെന്ന് മനം പറയുമ്പോള്‍
നോക്കിയിട്ടും കാര്യമില്ലെന്നറിഞ്ഞ്
കാലുകള്‍ പടികയറുന്നു
കയ്പിന്റെ വാഴ്ചക്കുശേഷം
അത്താഴത്തിന്റെ ആവര്‍ത്തനം
രാവിലത്തെ പേരില്ലാക്കറി
നാറ്യേരിപാടം കടന്നിരിക്കുന്നു
പകരം ഉപ്പു മേപ്പൊടിയായി
ഇരട്ടി വെള്ളം ചേര്‍ത്ത്
നാവില്‍ തൊടാതെ വിഴുങ്ങുമ്പോള്‍
ഞാന്‍ വിശപ്പെന്ന സത്യം തിരിച്ചറിയുന്നു

ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു
ചുവന്ന ചോരതുള്ളികളാല്‍
ഞാനവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നു
അങ്ങനെ, എന്റെ മാംസവും രക്തവും
അപ്പവും വീഞ്ഞുമാവുന്നു

നിര്‍ത്തട്ടെ, എനിക്ക് ഉറങ്ങണം
ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ്

Thursday, March 8, 2007

സഹയാത്രികന്‍

എപ്പോഴോ താന്‍ ഉറങ്ങിയിരുന്നെന്ന് അടിച്ചു മരിച്ചു കൊണ്ടിരുന്ന ഫോണ്‍ ശബ്ദത്തില്‍ നിന്നാണ്` ഗിരി അറിഞ്ഞത്. ഓരോ ബെല്ലും തുടര്‍ച്ചയായി ചെവിയിലൊരു മൂളല്‍ അവശേഷിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി എഴുനേറ്റ് ഫോണ്‍ അടുത്തു.

"ഗിരീ.. അവള്‍ ?"

"ഇല്ല"

ക്രേഡിലില്‍ വീണ ഫോണിന്റെ ശബ്ദം അച്ഛന്‍ അങ്ങേ തലയ്ക്കല്‍ കേട്ടുകാണുമെന്ന് ഗിരിക്ക് തോന്നി. വീണ്ടും അത് ഒച്ചവെക്കുമെന്ന് ഭയന്ന് ലൈന്‍ ഡിസ്‌കണക്റ്റ് ചെയ്ത് കിടക്കയില്‍ കണ്ണടച്ച് കിടന്നു.

അവള്‍ .. എന്റെ അനിന്ദിത .. ഞാനൊരിക്കലും അവളെ അനിയെന്നോ മറ്റെന്തെങ്കിലുമോ വിളിച്ചിട്ടില്ല...അവള്‍ എന്നും എനിക്ക് അനിന്ദിതയായിരുന്നു... ആരും ഒരിക്കലും അവളെ നിന്ദിക്കരുതെന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്നതു കൊണ്ടാവാം ..പക്ഷെ..ഇന്ന്..... അവള്‍ ഇവിടം വിട്ടുപോയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു.. ഇതിനിടയില്‍ ലോകത്തിന്റെ മറുപുറത്ത് സംഭവിച്ചത് പോലും ഞാനറിഞ്ഞെങ്കിലും അവളെവിടെയെന്നതിന്റെ വാര്‍ത്തകളൊന്നും എന്നെ തേടിവന്നില്ല. അവളെ അന്വേഷിച്ച് നാലുപാടും കൂട്ടുകാരും ബന്ധുക്കളും ഓടിനടന്നപ്പോഴും തനിക്കെങ്ങിനെ ഈ മുറിയില്‍ ഒതുങ്ങികൂടാന്‍ കഴിയുന്നെന്ന് ഇടക്കൊക്കെ ഗിരി അത്‌ഭുതപ്പെട്ടു... അതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ലെന്നതായിരുന്നു സത്യം ..

അനിന്ദിത - അവളാരെന്ന് ചോദിച്ചാല്‍ ഗിരിയുടെ ഭാര്യയെന്ന് ചുരുക്കി പറയാം. പക്ഷെ ചിട്ടവട്ടങ്ങളുടെ അതിര്‍വരമ്പുകള്‍ വെച്ച് അവളൊരിക്കലും അവന്റെ ഭാര്യയായിരുന്നില്ല. ദാമ്പത്യത്തിന്റെ ചിഹ്നങ്ങളിലൊന്നായ കല്ല്യാണഫോട്ടോ പോലും തങ്ങളുടെ കിടപ്പുമുറിയില്‍ ഇല്ലെന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥനാക്കി.ഇന്നലെ വരെ തനിക്കതൊരു പ്രശ്നമായിരുന്നില്ലെന്ന് അതിലേറെ വിഷമത്തോടെ അയാള്‍ തിരിച്ചറിഞ്ഞു. കണ്ണടച്ച് അവളുടെ രൂപം ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.ഒരു ദിവസത്തിന്റെ പഴക്കതില്‍ ആ മുഖത്തിന്റെ വിശദാംശങ്ങള്‍ പലതും തനിക്ക് അന്യമാവുന്നതായി ഗിരിക്ക് തോന്നി.

പരിചയത്തിന്റെ വളര്‍ച്ചയിലെവിടെയോ ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ അവളാണ്‌ എന്നോട് ചോദിച്ചത്. തന്റെ സഹയാത്രികന്‍ ആകാമോ എന്ന്. സംശയങ്ങള്‍ നോട്ടത്തിന്റെ രൂക്ഷത കൂട്ടിയതുകൊണ്ടാവാം അവള്‍ വിശദീകരണങ്ങളുടെ കെട്ടഴിച്ചത്.

"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"

വെറുതെ, അന്നത്തെ തിളപ്പില്‍ അവളിലൊരു കണ്ണൂണ്ടായിരുന്നെകിലും കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെല്ലാം എതിര്‍ക്കുകയായിരുന്നു - അവള്‍ നല്ലൊരു കൂട്ടുകാരിയാവും, പക്ഷെ ഒരിക്കലും നല്ലൊരു ഭാര്യയും അമ്മയുമാവില്ല. വഴികള്‍ വ്യത്യസ്തമെങ്കിലും അവളുടെ ആത്‌മാര്‍ത്ഥതയെ ആരുമറിയാതെ ആരാധിച്ചിരുന്നതിനാലാവണം, കലാലയവര്‍ഷങ്ങള്‍ക്കു ശേഷവും സൌഹൃദം തുടര്‍ന്നതും, പിന്നെ ഒരേ കൂരക്കുകീഴില്‍ അന്തിയുറങ്ങാനെത്തിയതും.അവളുടെ വഴികളെ അധിക്ഷേപിക്കാന്‍ ആളേറെയുണ്ടായിരുന്നെങ്കിലും അതിന്റെ നന്മകള്‍ എനിക്ക് മനസ്സിലാവുന്നുണ്ടെന്ന അഹങ്കാരമായിരുന്നു. നേരം തെറ്റിയെത്തുന്ന അവളുടെ യാത്രകള്‍ക്കുവേണ്ടിയാണ്‌ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഈ വീട് സംഘടിപ്പിച്ചതും. ഒരിക്കലും തന്റെ വഴികളും ലക്ഷ്യങ്ങളുമൊന്നും പഠനത്തിനും ജോലിക്കുമപ്പുറം വിസ്തൃതമാകാതിരുന്നപ്പൊഴും, അവള്‍ തന്റെ ലക്ഷ്യങ്ങളെ വളരെ കൃത്യമായി നിര്‍വചിക്കുന്നതിനെ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.അനുമോദനത്തിന്റെ നിമിഷങ്ങളില്‍ പ്രചോദനമായി അവള്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ അല്പം തലയുയര്‍ത്തി തന്നെ കേട്ടുനിന്നിട്ടുണ്ട്. അന്നൊക്കെ അവള്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു.

"നിനക്കെന്റെ വഴികളെ ചോദ്യം ചെയ്യാം. പക്ഷെ ശരിയാണെന്ന് എനിക്കുറപ്പുള്ളതില്‍ നിന്ന് ഒരിക്കലും നീയെന്നെ തടയരുത്..പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും വാക്കുകേട്ട്"

എതിര്‍ക്കാന്‍ തോന്നിയപ്പോഴൊക്കെ അതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവളുടെ ശരികള്‍ എതിര്പ്പുകളുടെ മുനയൊടിക്കാന്‍ തക്കതായിരുന്നു. ഈയിടെ ചേരികളിലെ പ്രശ്നങ്ങളുടെ പേരില്‍ രാവേറെ വൈകിയെത്തുമ്പോഴും താനൊരിക്കലും ഭര്‍ത്താവു ചമയാന്‍ നിന്നിട്ടില്ല. പക്ഷെ സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വെച്ച പറച്ചിലുകളില്‍ പിടിച്ചുനിന്നെങ്കിലും, അവര്‍ പറഞ്ഞവാക്കുകളിലെ കുറ്റപ്പെടുത്തലുകള്‍ അവള്‍ക്കു മുന്നിലും ചിതറിവീണു.അവളുടെ വഴികളെ അറിഞ്ഞുകൊണ്ടുതന്നെ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്ന് പോയത് പരസ്പരം ചോദ്യം ചെയ്യാത്ത വിശ്വാസമായിരുന്നു. അവള്‍ അക്ഷോഭ്യയായിഎല്ലാം കേള്‍ക്കുമ്പോഴും തിരിച്ചുവരവില്ലാത്ത ഈ ഇറങ്ങിപ്പോക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല.

കോളിംഗ് ബെല്ലിന്റെ അടികേട്ടാണ്` ഗിരി തന്റെ ചിന്തകളില്‍ നിന്നുണര്‍ന്നത്. വാതില്‍പടിയില്‍ അമ്മയുടെ കരഞ്ഞ മുഖം ..കൂടെ ഏട്ടനും ...

"ഫോണിനെന്തു പറ്റി... കിട്ടുന്നില്ല.."

ഏട്ടന്റെ ചോദ്യത്തിന്` ഉത്തരം നല്‍കാന്‍ അമ്മ അവസരം നല്‍കിയില്ല.

"അന്നെ ഞാന്‍ പറഞ്ഞതാ..കുടുംബത്തില്‍ ചേരുന്ന ആരെങ്കിലും മതിയെന്ന്.. നാടുനന്നാക്കാന്‍ നടക്കുന്ന അവള്‍ക്ക് ഒരു കുഞ്ഞിനെ തരാന്‍ കൂടി...."

"അമ്മെ..."

അറിയാതെ ഉയര്‍ന്നുപോയ ശബ്ദം തന്റെ തന്നെയെന്ന് വിശ്വസിക്കാന്‍ ഗിരി പാടുപെട്ടു... സത്യമറിയാതെ അമ്മ പുലമ്പുമ്പോള്‍, ഉയിരുണരാത്ത മഴത്തുള്ളികളുടെ കഥ തന്റെ കണ്ണുനിറയിക്കുന്നതയാള്‍ അറിഞ്ഞു. അവളുടേതല്ലാത്ത കുറ്റത്തിനാണ്` അവള്‍ പഴികേള്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ വേദനയുടെ തീവ്രത കൂടുന്നതും.
ഏട്ടന്‍ അരികില്‍ വന്നിരുന്ന് ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. അമ്മ അടുക്കളയില്‍ തീകൂട്ടുവാനുള്ള ഒരുക്കത്തിലാണ്. ഉറക്കം നടിച്ചുകിടക്കുകയായിരുന്നെങ്കിലും ഫോണ്‍ അടിച്ചപ്പോള്‍ അറിയാതെ ചാടിയെണീറ്റു..

"ഞാനത് കണക്റ്റ് ചെയ്തു...അവളെങ്ങാനും വിളിച്ചാലോ?"

കോളേജില്‍ ഏട്ടന്‍ ഞങ്ങളുടെ സീനിയര്‍ ആയിരുന്നു. ആ പരിചയം കൊണ്ടാവാം അവളെ കൂടെ കൂട്ടാനുള്ള തന്റെ തീരുമാനത്തെ എല്ലാവരും എതിര്‍ത്തപ്പോഴും ഏട്ടന്‍ കൂടെ നിന്നത്.

വെയില്‍ ചായാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പോവാനും വട്ടമൊരുക്കി. അച്ഛനെ വിട്ട് അമ്മ എവിടെയും നില്‍ക്കില്ല. ഇറങ്ങുമ്പോള്‍ അമ്മ വീണ്ടും കണ്ണുനിറക്കാന്‍ തുടങ്ങി.

"ഞാന്‍ വരാം "

ഏട്ടന്‍ കൈപിടിച്ചു പറയുമ്പോള്‍ ശബ്ദം ഇടറാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

രാത്രിയുടെ വരവ് ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി വീട് പൂട്ടി പുറത്തിറങ്ങി. ബസ്സ്സ്റ്റന്റില്‍ നിന്നും ഓട്ടോക്കരനോട് വഴിപറയുമ്പോള്‍ ഡ്രൈവറുടെ മുഖത്ത് സംശയത്തിന്റെ നിഴല്‍ ..

"സാറെ.. ആവഴി പോവൂലാ.."

"പോകാവുന്നിടം വരെ വിട്ടോളൂ.."

വഴിവിളക്കുകളില്ലാത്ത ഊടുവഴികളിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഗിരി പാടുപെട്ടു. അര്‍ത്ഥം വെച്ച നോട്ടങ്ങള്‍ക്കൊപ്പം എവിടെ നിന്നോ ഒരു ഇരുട്ടടിവീഴുമെന്ന് താന്‍ എന്തെ ഭയക്കാതിരിക്കുന്നതെന്ന് ചെറിയൊരു സംശയവും .. ഇരുട്ടും വെളിച്ചവും ചിത്രം വരക്കുന്ന ആ ടെന്റുകള്ക്കിടയില്‍ ഓടിനടക്കുന്ന അവളെ കണ്ടെത്താന്‍ ഒരുപാടലഞ്ഞു... കണ്ടപ്പോള്‍ ...

"എങ്ങിനെയുണ്ട്..?"

ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് ഓര്‍ത്താവാം അവള്‍ എന്റെ കണ്ണിലേക്കുറ്റു നോക്കി ...

"ഇവിടെത്തെ കാര്യാ ചോദിച്ചെ... തിരക്കായതോണ്ടാ നീ വരാത്തതെന്നറിയാം .. അതല്ലെ ഞാന്‍ ഇങ്ങോട്ട് വന്നെ..?

തന്നെ തിരിച്ചറിഞ്ഞ ആരോ നീട്ടിയ ഒരു ചൂട് കട്ടന്‍ കാപ്പി കുടിക്കുമ്പോള്‍ തന്റെ ചുമലില്‍ അവളുടെ കണ്ണീര്‍ ചൂടും ഗിരിയറിഞ്ഞു

Monday, March 5, 2007

ITTIMALU -Protest against plagiarisation of Yahoo !

I'm here to protest against Yahoo...

Protest against plagiarisation of Yahoo !

I'm also with you ..in this move ...