Thursday, December 28, 2006

പുതുവത്സരാശംസകള്‍

മൃതവത്സരം ചിതാണുക്കളായ് ചിതറിതെറിക്കുന്നു
പുതുവത്സരം ഏതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍
കരഞ്ഞുപിറക്കുന്നു
ശാന്തി തന്‍ സൌഗന്ധികം തേടി പോക-
നാമീ അശാന്തിതീരങ്ങളില്‍


...സ്നേഹത്തോടെ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

Tuesday, December 26, 2006

പുലര്‍കാല സ്വപ്നം

ഒരിക്കല്‍ കൂടി ഞാന്‍ ആ വരികള്‍ വായിച്ചുനോക്കി... കൊള്ളാം, സ്വയം ഒരു വിലയിരുത്തല്‍. എന്റെ പ്രിയപ്പെട്ട ബ്രൌണ്‍ ഹീറോ പെന്നിലെ ടര്‍കൊയ്സ്ബ്ലു മഷിയും ...പിന്നെ ആ താളുകളെ ഞാന്‍ പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിലേക്കു ഒളിപ്പിച്ചുവെച്ചു. മാതൃഭൂമി വരാന്തപ്പതിപ്പിന്റെ വര്‍ണ്ണാഭയില്‍ അവ ഒളിച്ചിരുന്നു...അങ്ങിനെയാണ്‌ ഞാന്‍ എന്റെ അക്ഷരങ്ങളെ ഓപ്പോളുടെയും കൂട്ടുകാരുടെയും കണ്ണില്‍ നിന്നും രക്ഷിക്കുന്നത്‌...ഇപ്പോള്‍ അതു വെറും മോഡേണ്‍ ഫിസിക്സിന്റെ ലെക്ചര്‍ നോട്ട്‌ മാത്രം...

ഇനി തട്ടിന്‍പുറം അടച്ചുപൂട്ടണം. കോണിവാതില്‍ ചാരണം. . വളര്‍ന്നുപോയ പെണ്‍പിള്ളേര്‍ അമ്മക്കു പേടി നല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ തുറന്ന വരാന്തകള്‍ രാത്രികളില്‍ ഞങ്ങള്‍ക്ക്‌ വിലക്കപ്പെട്ടത്‌. ഇറങ്ങുമ്പോള്‍ മൂന്നാമത്തെ കോണിപ്പടി ടക്‌ എന്ന് ശബ്ദമുണ്ടാക്കി.. അത്‌ അച്ഛനുള്ള അടയാളമാണ്‌.

"ഉറങ്ങായോ?"

"ഉം.."

"രാവിലെ എപ്പൊ വിളിക്കണം?"

"അച്ഛന്‍ ഉണരുമ്പോള്‍.."

അച്ഛന്‍ മൂന്നുമണിക്ക്‌ ഉണരും.. അപ്പോള്‍ വിളിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ നാലുമണിക്ക്‌ എണീക്കും.. ഏഴുമണിക്കുള്ള ആദ്യത്തെ ബസ്സില്‍ കോളേജില്‍ പോയി വൈകീട്ട്‌ ഏഴുമണിക്കുള്ള അവസാനത്തെ ബസ്സില്‍ തിരിച്ചെത്തുന്ന മകള്‍ക്ക്‌ പഠിക്കാന്‍ അച്ഛന്‍ ഉറക്കമൊഴിക്കുന്നു.

ഞാനുണര്‍ന്നത്‌ എന്റെ ഫോണിന്റെ ചിലക്കല്‍ കേട്ടാണ്‌... കണ്ണു തുറക്കാതെ എടുക്കുമ്പോള്‍ അയാള്‍ ഒരു ഹലോ പോലും ഇല്ലാതെ പറഞ്ഞു..

"മായ മരിച്ചു"

ആര്‌...എന്ത്‌??

മായ..മായ ചാക്കോ...

ചായ മാക്കോ...??

അതെ.. അവള്‍ പറഞ്ഞിരുന്നു.. നിങ്ങള്‍ ഇങ്ങനെ തന്നെ തിരിച്ചു ചോദിക്കുമെന്ന്

ഉറക്കത്തിന്റെ പിടിയില്‍ നിന്ന് ഞാന്‍ അപ്പോഴാണ്‌ ശരിക്കും ഉണര്‍ന്നത്‌... ഞാന്‍ കേട്ടത്‌ ഒരു മരണവാര്‍ത്തയാണ്‌. അപ്പോഴേക്കും ഫോണ്‍ കട്ടുചെയ്തിരുന്നു... ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചു വിളിക്കാന്‍ നോക്കുമ്പോള്‍ അതൊരു നോ നമ്പര്‍ കാള്‍ ആയിരുന്നു.... പിന്നെയും ഞാന്‍ ഉറങ്ങിപോയി..മായയുടെ മരണവാര്‍ത്ത കേട്ടിട്ടും...

മായ എനിക്ക്‌ എന്റെ ബഞ്ചാര ലൈഫില്‍ കിട്ടിയ ഒരു കൂട്ടായിരുന്നു... പിന്നെ മാറിമാറി പോയ താവളങ്ങളില്‍ എവിടേയോ അവളെ നഷ്ടമായി... പക്ഷെ ഒരിക്കലും അവള്‍ക്കെന്റെ മൊബെയില്‍ നമ്പര്‍ അറിയില്ലായിരുന്നു.. അപ്പോള്‍ ആരാവാം എന്നെ വിളിച്ചത്‌...??

ആദ്യം പറഞ്ഞത്‌ ഇന്നത്തെ എന്റെ പുലര്‍കാല സ്വപ്നം ആയിരുന്നു... അച്ഛന്‍ മരിച്ചിട്ട്‌ പത്തുവര്‍ഷങ്ങള്‍... എന്റെ കവിതകള്‍ പഴയകടലാസുകച്ചവടക്കാരന്‍ ആക്രിവിലക്ക്‌ തൂക്കിയെടുത്തു...

രണ്ടാമത്തേത്‌ ഇന്നു എനിക്ക്‌ വന്ന കാള്‍.... അതിന്റെ സത്യാവസ്ഥ അറിയാന്‍ എനിക്കും മായക്കും പൊതുവായ കൂട്ടുകാര്‍ ഇല്ല...പിന്നെ അതും സ്വപ്നമാണെന്നു കരുതാന്‍ വയ്യ.. ഇപ്പൊഴും എന്റെ ഫോണില്‍ ആ നോ നമ്പര്‍ കാള്‍ കിടപ്പുണ്ട്‌..

ഒന്നു കൂടി.. ഞാന്‍ എത്ര ഒക്കെ ഓര്‍ത്തിട്ടും സ്വപ്നത്തില്‍ ഞാന്‍ എഴുതിയ കവിത ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.. അവസാനത്തെ രണ്ടു വരികള്‍ ഒഴിച്ച്‌... അത്‌ ഏകദേശം ഇങ്ങനെ ആയിരുന്നു..

മരിച്ചവര്‍ എന്നിലേക്ക്‌ തിരിച്ചു വരികയാണ്‌
ആരുടെ ഒക്കെയോ മുഖച്ഛായകളിലൂടെ

Saturday, December 23, 2006

ഓര്മ്മകള്‍ ……..

ഓര്‍മ്മകള്‍, നെഞ്ചിലെ കൂട്ടില്‍ കുരുങ്ങി
ചിറകടിച്ചമരുന്നൊരമ്പലപ്രാവുകള്‍
ഓര്‍മ്മകള്‍, ചുണ്ടിലറിയാതെ
വിടരുന്ന പുഞ്ചിരി പൂവുകള്‍
ഓര്‍മ്മകള്‍, കണ്ണീരിനുറവയില്‍
ഉപ്പായ് എത്തുന്ന ചുടുനെടുവീര്പ്പുകള്‍
ഓര്‍മ്മകള്‍, കൈകൊട്ടി വിളിക്കാതെ
വിരല്‍ തൊട്ടുണര്ത്താതെ
പറയാതെ, അറിയാതെ എത്തുവോര്‍ ..

Tuesday, December 19, 2006

സുഹൃത്തിനെ ആവശ്യമുണ്ട്...

സുഹൃത്തിനെ ആവശ്യമുണ്ട്...

അഞ്ച് മാസത്തെ പരിചയത്തിനിടയില്‍ ആറാമത്തെ തവണയാണ്‌ ഞാന്‍ ഇന്ന് അവനെ കാണുന്നത്. ഞാന്‍ എന്റെ മുറിയില്‍ തിരിച്ചെത്തിയതിനു ശേഷം ജോലിതിരക്കിനിടയിലും അവന്‍ എന്നെ 6 തവണ വിളിച്ചു കഴിഞ്ഞിരിക്കുന്നു. അതും വെറും അറുപതു നിമിഷങ്ങള്‍ക്കുള്ളില്‍ .. 6 ഒരു നിര്‍ഭാഗ്യസംഖ്യയാണെന്ന് അവനോട് ഞാന്‍ പറഞ്ഞപ്പോള്‍ എന്തിനാവാം അവന്‍ മിണ്ടാതിരുന്നത്. ... ആ. .. അതെന്തിനോ ആവട്ടെ...എന്റെ പ്രശ്നം അവനോ ആറോ ഒന്നും അല്ല.. ഒരു സുഹൃത്താണ്.. എനിക്കൊരു സുഹൃത്തിനെ വേണം ..

ഇത് കേട്ട് നിങ്ങള്ക്ക് എന്തു തോന്നുന്നു... മിക്കവാറും ഇങ്ങനെ ആവും .."ഇതിന്‌ അരപ്പിരി ലൂസ് തന്നെ"...അരപ്പിരി അല്ല മുഴുപ്പിരി തന്നെ ആണോ എന്നാ എന്റെ സംശയം .. ആ... അപ്പൊ പറഞ്ഞുവന്നത്.. എനിക്കൊരു സുഹൃത്തിനെ വേണം .. അല്ലെങ്കില്‍ തന്നെ ഭൂമിമലയാളം മുഴുവന്‍ സുഹൃത്തുക്കള്‍ ഉള്ള (ഞാന്‍ പറഞ്ഞതല്ല.... എന്റെ വീട്ടുകാരുടെ കണ്ടൂപിടുത്തം) എനിക്കെന്തിനാ പുതിയൊരു സുഹൃത്ത് എന്നല്ലെ... ഈ സൌഹൃദം എന്ന് പറയുന്നത് എന്താണെന്ന് ..എങ്ങിനെ നിര്‍വചിക്കണമെന്ന് എനിക്ക് വലിയ പിടിയൊന്നും ഇല്ല.. എന്നാലും ഒരു സുഹൃത്തിനെ വേണം.

ഈ കല്ല്യാണപരസ്യത്തില്‍ ഒക്കെ പറയും പോലെ, സുന്ദരിയും(നും),സുശീലയും(നും),തറവാട്ടില്‍ (ആസ്പത്രിയില്‍?) പിറന്ന, വിദ്യാഭ്യാസമുള്ള(?), ജോലിയുള്ള(ഇല്ലെങ്കില്‍ എന്റെ പോക്കറ്റ് കാലിയാവും) പാടാനും ആടാനും വരക്കാനും എഴുതാനും (അതുവേണോ?) ദൈവഭയമുള്ള...അമ്മോ... നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നു കേള്ക്ക്.. ഇങ്ങിനെ ഒരു പെണ്ണിനെ അല്ലെങ്കില്‍ ആണിനെ സുഹൃത്തായി വേണമെന്ന് ഞാന്‍ പറയുന്നില്ല....അടുത്തതും അകന്നതും കറുത്തതും വെളുത്തതും ആണും പെണ്ണും അങ്ങിനെ വേര്‍ത്തിരിച്ചും തിരിക്കാതെയും ഒക്കെയായി എനിക്കൊരു 50-100 നുമിടയില്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നാണ്` കനേഷുകുമാരി കണക്ക്.... കോട്ടയത്തെത്ര മത്തായിമാര്‍ ഉണ്ടെന്ന് ചോദിച്ചപോലെ കൃത്യമായി പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അതില്‍ പുതുവര്‍ഷത്തിനോ പിറന്നാളിനോ ഒരു വിളിയില്‍ ഹാജര്‍ വെക്കുന്നവര്‍ മുതല്‍ ദിവസത്തില്‍ ചുരുങ്ങിയത് നാലുതവണയെങ്കിലും എന്റെ കിളിമൊഴി കേള്ക്കാന്‍ കൊതിക്കുന്നവര്‍വരെ ഉണ്ട്... ദേ.. വീണ്ടും വഴിമാറുന്നു.. ഞാന്‍ പറഞ്ഞു വന്നത്..എനിക്കൊരു സുഹൃത്തിനെ വേണം.... പുതുതായി ഒരെണ്ണം വേണമെന്നു തോന്നിയാല്‍ ഇതുവരെ ഉണ്ടായിരുന്നതിനും, ഇപ്പോള്‍ ഉള്ളതിനും എന്തോ കുറ്റവും കുറവും ഒക്കെ ഉണ്ടല്ലോ..അല്ലെ?

എന്റെ മുറിയുടെ വാതില്‍ അടച്ചാല്‍ പുറംലോകവുമായുള്ള ഏകബന്ധം പടിഞ്ഞാറോട്ട് തുറക്കുന്ന ഈ ഒറ്റപ്പാളി ജനല്‍ മാത്രമാണ്... രാവിലെ ഒരു കട്ടന്‍ കാപ്പിയുമായ് താഴെ റോഡിലൂടെ പോവുന്ന മീന്‍കാരനെയും പാല്‍കാരിയെയും ഒക്കെ (വായില്‍) നോക്കിയിരിക്കുമ്പോള്‍ , ഞാനെന്റെ പഴയ സുഹൃത്തുക്കളുടെ കണക്കെടുക്കാനുള്ള ശ്രമത്തില്‍ ആണ്.അനാദിയായ് അനന്തമായ് കിടക്കുന്ന കാലത്തിനൊഴിച്ച് മറ്റെന്തിനും ഒരു തുടക്കമുണ്ടല്ലോ? അപ്പോള്‍ എന്റെ സൌഹൃദത്തിന്റെ ചരിത്രം തുടങ്ങുന്നത് എവിടെനിന്നാവാം .. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സര്‍പ്പക്കാവില്‍ കൊട്ടപ്പഴം പറിക്കന്‍ കൂട്ടുവന്നിരുന്ന ദാസനില്‍ നിന്നോ... അതോ അതിനും മുമ്പെ മണ്ണപ്പം ചുട്ടുകളിക്കാന്‍ കൂടിയ അയലത്തെ വീട്ടിലെ സുജയില്‍ നിന്നോ? പരസ്പരം ഒന്നും മറച്ചുവെക്കാനില്ലാത്തവരാണ്‌ സുഹൃത്തുക്കള്‍ എന്നു പറഞ്ഞാല്‍, ശരിയാണ്, അവരൊക്കെ തന്നെ എന്റെ ആദ്യ സുഹൃത്തുക്കള്‍. പക്ഷെ, സൌഹൃദത്തിന്റെ അലിഖിതനിയമമായ പങ്കുവെക്കലില്‍ എനിക്ക് നല്കാന്‍ സന്തോഷങ്ങളെ ഉണ്ടായിരുന്നുള്ളു... വേദനകള്‍ എന്നു പറയാന്‍ ഗോലിയേറ്റു വീര്‍ത്ത കൈവിരലുകളും പേരമരത്തില്‍ നിന്ന് വീണ്‌ തൊലിപോയ കാല്‍വണ്ണകളും മാത്രം. ..പക്ഷെ, ദാസനെക്കാള്‍ മുമ്പെ അമ്പലക്കുളത്തില്‍ അക്കര ഇക്കരെ തൊട്ട് വന്ന എന്നെ അവനെന്തിനാ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചത്?എനിക്ക് ഒത്തിരി ഇഷ്ടമാണെന്നറിഞ്ഞിട്ടും സുജ എന്തിനാ എനിക്ക് തരാതെ എന്റെ മുന്നില്‍ വെച്ച് വറുത്ത പുളിങ്കുരു തിന്നത്.. ...ആ ദാസനിന്നു കാശ്മീരിലെ തണുപ്പില്‍ രാജ്യത്തിന്റെ അതിര്ത്തികള്‍ കാക്കുന്നു. .. സുജ കോയമ്പത്തൂരില്‍ ഭര്ത്താവിന്റെ ചായകടയിലെ കൂലിയില്ലാത്ത തൊഴിലാളി.....

സ്കൂളും വീടും ഒരു റോഡിന്റെ ഇരുപുറവും ആയതുകൊണ്ടാവാം ആ നാട്ടിന്‍ പുറത്തെ ഒരു സാധാരണ സ്കൂളില്‍ എനിക്ക് കിട്ടിയ കൂട്ടുകാര്‍ എന്റെ നാട്ടുകാരും അയല്‍വാസികളും ഒക്കെ തന്നെ..അപ്പോള്‍ അവിടത്തെ പരിചയങ്ങള്‍ ഒന്നും പുതിയൊരു സൌഹൃദമായിരുന്നില്ല.. പിന്നെ സൌഹൃദമെന്നും സുഹൃത്തെന്നും പേരിട്ടു വിളിക്കാന്‍ മാത്രം അറിവില്ലാത്തോണ്ടുമാവാം .പക്ഷെ അതില്‍ പലരും ഇന്നു നാടിന്റെ വിവിധഭാഗങ്ങളില്‍ ആണെങ്കിലും ഇന്നും നാട്ടില്‍ ഒത്തുകൂടുമ്പോള്‍ ..അതൊരു ആഘോഷം തന്നെ....

കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും ജോലിയും വീട്ടിലെ കാറും (കാര്‍ പോയിട്ട് ഒരു സൈക്കിള്‍ പോലും ഇല്ല എന്റെ വീട്ടില്‍ ) ബാങ്ക് ബാലന്സും ഒക്കെ കണക്കാക്കണമെന്ന് അറിഞ്ഞത് പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ആണ്. വിവിധ പേരുകളില്‍ സംഭാവനക്ക് കൈനീട്ടിനില്ക്കുന്ന കോളേജ് അധികൃതര്‍ കൂടിയായപ്പോള്‍ സംഗതി കുശാല്‍.. രണ്ടുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞു വീട്ടില്‍ ഒരു യുദ്ധം നടത്തി തൊട്ടടുത്ത മിക്സെഡ് കോളേജില്‍ പോവുമ്പോള്‍ ഓര്‍മവെക്കാന്‍ ഒരു സുഹൃത്ത്... ഒരു പാവം സ്കൂള്‍ വാദ്ധ്യാരുടെ മകള്‍...ആ വയനാട്ടുകാരി ഇന്നും എന്റെ അടുത്ത കൂട്ടു തന്നെ...

ആണ്‍പെണ്‍ സൌഹൃദങ്ങളുടെ വിശാലമായ ലോകം തന്നെ യായിരുന്നു ഡിഗ്രി കാലഘട്ടം ... പാവുട്ട തണലുകളിലെ കവിയരങ്ങുകളും സമരദിനങ്ങളിലെ സിനിമകളും ... പിന്നെ യാത്രകളും .. ഇന്നും പലരും പലവഴിയെ എങ്കിലും വിളിച്ചാല്‍ വിളിപ്പുറത്തു കിട്ടുമെന്ന ഉറപ്പുള്ള ചിലര്‍.. ജോലിയും കുടുംബവുമൊക്കെ പകുത്തെടുക്കുമ്പോഴും ഇപ്പൊഴും പഴയകണ്ണികള്‍ മുറിഞ്ഞുപോവാതെ എല്ലാവരും സൂക്ഷിക്കുന്നു... ഒരോവിളികളും ക്ലാവുപിടിച്ച ഓട്ടുവിളക്ക് തേച്ച് മിനുക്കും പോലെ. ..

ആവശ്യങ്ങള്ക്കായി കൂട്ടുകൂടുന്നതിന്റെ മന:ശാസ്ത്രം ഇന്നും എനിക്ക് മനസിലാവുന്നില്ല... പക്ഷെ അതറിയാന്‍ കഴിഞ്ഞത് നഗരത്തിലെ പഠനകാലത്ത്.. ആവശ്യം കഴിയും വരെ തേനെ പാലെ...അതു കഴിയുമ്പോള്‍ ... ഞാനെന്തിനാ പറയുന്നെ..അറിയാലോ ... ആദ്യമൊക്കെ വിഷമമായിരുന്നെങ്കിലും പിന്നെ സൌഹൃദത്തിനു ഇങ്ങിനെയും ഒരു മുഖമുണ്ടെന്നു ആശ്വസിച്ചു...

കൊണ്ടും കൊടുത്തും അറിഞ്ഞ സുഹൃത്തുക്കള്‍ ഹോസ്റ്റെലുകളില്‍ തന്നെ.. ചിരികള്ക്കപ്പുറത്തെ കണ്ണുനീരും ആകുലതകളും സ്വപ്നങ്ങളും ഒക്കെ പങ്കുവെക്കാന്‍ സ്വന്തം സഹമുറിച്ചിയെക്കാള്‍ യോജിച്ചതായി ആരുണ്ട്... പക്ഷെ, രണ്ടും രണ്ടു വഴിയെ ആണെങ്കില്‍ ജീവിതം കട്ടപൊക...

അപ്പോള്‍ അങ്ങിനെ ഒക്കെയാണ്‌ എന്റെ സൌഹൃദത്തിന്റെ ചരിത്രം..

ഞാന്‍ കുറെനേരമായി ആലോചിക്കുകയാണ്...ഈ ഏഴുനിലകെട്ടിടത്തില്‍ മൂന്ന്കൊല്ലം പണിയെടുത്തിട്ടും ഇതിന്റെ ഏറ്റവും താഴത്തെ നിലയിലിരുന്ന് ഇതു ടൈപ്പ് ചെയ്യുമ്പോള്‍ ഇവിടെ ഒരു സുഹൃത്തുപോലും ഇല്ലെന്നതാണ്‌ സത്യം .. പ്രശ്നം എന്റെയാണൊ ..അതോ ..? എന്റെ കുഴപ്പം തന്നെ ആവും ..അല്ലെ?എന്റെ ഫോണ്‍ ബുക്കില്‍ ഓഫീസ് നമ്പര്‍ അല്ലാതെ സഹപ്രവര്ത്തകരില്‍ ഒരാളുടെ നമ്പര്‍ പോലും ഇല്ല.. പഴയ കോളേജ് കൂട്ടുകള്‍ പോലും അതില്‍ ഇന്നും നിലനില്ക്കുമ്പോള്‍ ....

ഇത്രയൊക്കെ പുലമ്പാന്‍ ഇപ്പൊ എന്തെ ഉണ്ടായെ എന്നു ആര്‍ക്കേലും ചോദിക്കാന്‍ തോന്നുന്നുണ്ടോ..ഒന്നുമല്ല..

ഇന്നലത്തെ ഒരു ഫോണ്‍ കാള്‍ ... ഒരു മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പരിചയപെട്ട ഒരു ചേച്ചി.. എന്റെ ഹോസ്റ്റെലില്‍ പരീക്ഷക്ക് പഠിക്കാന്‍ വന്നപ്പോള്‍ പരിചയപെട്ടത്.. വെറും രണ്ട് മാസത്തെ പരിചയം .. വല്ലപ്പോഴും വിളിക്കും ..ഇന്നലെ വിളിച്ചത് അടുത്ത ദിവസം ഫ്രീ ആണെങ്കില്‍ കാണാമോ എന്ന് ചോദിച്ചായിരുന്നു.. അന്നു അവരുടെ സ്കൂളില്‍ വാര്ഷികം ആണ്... എല്ലാ ടീച്ചേഴ്സും നല്ലൊരു സുഹൃത്തിനെ കൊണ്ടുചെല്ലണം .. ചേച്ചിയുടെ ഓര്‍മ്മയില്‍ വന്ന സുഹൃത്ത് ഞാന്‍ ആയിരുന്നെന്നു പറയാന്‍ ആണ്‌ വിളിച്ചത്. ..എന്തായാലും 6 മണിക്കൂര്‍ യാത്രചെയ്തു ഞാന്‍ അവിടേചെല്ലണമെന്ന് ചേച്ചി ആഗ്രഹിച്ചുവെങ്കില്‍ .. അതു പറയാന്‍ രാത്രി ഏറെ വൈകിയ നേരത്ത് എന്നെ വിളിച്ചുവെങ്കില്‍ ..അത് അങ്ങിനെ വിശ്വസിക്കാനാണ്‌ എനിക്ക് ഇഷ്ടം ..നാളെ എന്റെ ഓഫീസില്‍ ഇതുപോലെ ഒരു സുഹൃത്തിനെ കൊണ്ടുചെല്ലാന്‍ പറഞ്ഞാല്‍ ഞാന്‍ ആരെ കൊണ്ടു ചെല്ലും .. അതാ പറഞ്ഞതു എനിക്കൊരു സുഹൃത്തിനെ വേണം ...അതാണ്‌ എന്നെ കൊണ്ട് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചതും ..

ഇതൊന്നുമല്ലാതെ കിട്ടിയ വേറെയും കൂട്ടുകള്‍ ഉണ്ട്. .. പലവഴിയെ... പലതും അമൂല്യം തന്നെ.. കടങ്ങളും കടപ്പാടുകളും ഇല്ലാതെ... പരസ്പരം ആരൊക്കെയോ ആവുന്നവര്‍ ..

ഈ വലക്കണ്ണികളില്‍ കണ്ടുമുട്ടി ഒന്നും മിണ്ടാതെ മറഞ്ഞവരുണ്ട്... വേദനകള്‍ തന്ന് ചിരിക്കുന്നവരുണ്ട്... എന്തിനെന്നറിയാതെ എന്റെ മിത്തുവിനെപോലെ അകന്നിരിക്കുന്നവരുണ്ട്... എങ്കിലും സൌഹൃദങ്ങള്‍ എന്നും എനിക്കൊരു ...

ഏതെങ്കിലും ഒരു ദിവസം അവന്‍ ഇതു വായിക്കും .. എന്നിട്ട് എന്നോട് ചോദിക്കും .. അപ്പോള്‍ ഞാനാരാ...

Friday, December 8, 2006

മരണത്തിന്റെ മഹത്‌വചനങ്ങള്‍

"മരണം ആരേയും കാത്തിരിക്കുന്നില്ല"

ചലിക്കാന്‍ മറന്നുപോയ എല്ലിനെ പറിച്ചെറിയാന്‍ പോകും മുമ്പാണ്‌ അവള്‍ അത് പറഞ്ഞത്. നീണ്ട അവധിയില്‍ അവള്‍ യാത്രയാവുന്നതിന്റെ ദുഃഖത്തിലായിരുന്നു ഞങ്ങള്‍. ഒരു പൊടി പ്രണയം കാത്തുവെക്കുന്ന അവനെ നോക്കി അവള്‍ പുഞ്ചിരിക്കാനും മറന്നില്ല. അവളില്‍ നിന്ന് ഉതിര്‍ന്നതും ഞങ്ങള്‍ രേഖപ്പെടുത്തിയതുമായ മരണത്തിന്റെ മഹത്‌വചനങ്ങളിലെ ആദ്യത്തേതായിരുന്നു അത്. അവളുടെ അഭാവത്തില്‍ ഞങ്ങള്‍ ആ വചനത്തെ പലതവണ ഉരുക്കഴിച്ചു. അതിന്റെ അര്ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. തളരുമ്പോള്‍ കവിതകള്‍ ചൊല്ലി കണ്ണടച്ചിരുന്നു.

"ഒരു നാള്‍ മരണം തന്‍ കുഴഞ്ഞനാവാല്‍
എന്‍ പേരും വയസ്സും വിളിച്ചു ചൊല്ലും വരെ"*


"Let us relax with death".പത്താം ക്ലാസ്സും ഗുസ്തിയും കൊണ്ടു കയറിവന്ന ഞങ്ങള്‍ക്കറിയാവുന്നത് "may be sanctioned" മാത്രമാണ്. അത്‌കൊണ്ടു തന്നെ അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഞങ്ങള്‍ മനസ്സിലാക്കിയത് ഏറെ നേരത്തിന്‌ ശേഷവും . സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചിക്കാന്‍ പരേതന്റെ വീട്ടിലേക്കുള്ള യാത്രക്ക് മുമ്പായിരുന്നു അത്. ഒരിക്കലും മരണവീടുകളില്‍ പോവാത്ത അവള്‍ ഞങ്ങള്‍ക്ക് മുമ്പെ സൈഡ് സീറ്റില്‍ കയറിയിരുന്നു. മലയോരഗ്രാമത്തിലേക്കുള്ള ഓരോ വളവിലും തിരിവിലും എന്തോ അന്വേഷിക്കും പോലെ കണ്ണും നട്ടിരിക്കുന്ന അവള്‍ ശരിക്കും ശാന്തമായിരുന്നു. മരണവീട്ടില്‍ കണ്ട ഫോട്ടോഗ്രാഫേഴ്‌സിനേയും വീഡിയോക്കാരേയും നോക്കി അവള്‍ പറഞ്ഞു.

"മരണവും ആഘോഷിക്കാനുള്ളതാണ്, ചിലര്‍ക്കെങ്കിലും ..."

നഷ്ടപ്രണയത്തിന്റെ വ്യഥയില്‍ ലഹരിയുടെ തീരങ്ങള്‍ തേടാന്‍ തുടങ്ങിയവനോടായിരുന്നു അവള്‍ വചനങ്ങളുടെ കെട്ടഴിച്ചത്.

"പ്രണയം മരണമാണ്"

ആര്‍ക്കും മുഖം കൊടുക്കാതെ തലതാഴ്‌ത്തിയിരുന്ന അവന്‍ ഞെട്ടലോടെയാണ്‌ അത് കേട്ടത്. അപ്പോള്‍ അവന്റെ വിടര്‍ന്ന കണ്‍കളില്‍ ലഹരിയുടെ തിരയിളക്കമില്ലായിരുന്നു. അവന്റെ അരികില്‍ ഇരുന്ന് അവള്‍ പതുക്കെ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

"മരണം മധുരവുമാണ്... പക്ഷെ..."

പകുതിയില്‍ നിന്നുപോയ ഏകവചനവും അതു മാത്രമായിരുന്നു.ഒരു കുമ്പസാരം പോലെ അവന്‍ അവളോട് പലതും പറഞ്ഞ് കൊണ്ടിരുന്നു. ഇടക്കൊക്കെ ഊഴം അവളുടേതുമായിരുന്നു. ഇതിനിടയില്‍ രേഖപ്പെടുത്താതെ പോയ ഒരുപാട് വചനങ്ങള്‍ പിറന്നിരിക്കാം .

എങ്കിലും അവള്‍ക്ക് കൈകൊടുത്ത് നടന്നുപോയ അവനെ പിന്‍വിളിച്ച് അവള്‍ പറഞ്ഞു

"ധീരന്‍മാര്‍ ഒരിക്കലെ മരിക്കാറുള്ളൂ...."

തിരിഞ്ഞു നിന്ന അവന്‍ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ കല്ല്യാണനാള്‍ മരണകണി നല്‍കിയ കൂട്ടുകാരിയുടെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

"മരണത്തിന്റെ ലാഭവും നഷ്ടവും മരിച്ചവര്‍ക്കുമാത്രം"

ആത്മഹത്യയുടെ കാര്യവും കാരണവും തലനാരിഴ കീറി ഞങ്ങള്‍ മുന്നേറവെ അവള്‍ മൌനിയായിരുന്നു. അവസാനം ഏതോ നിശബ്ദതയുടെ നിമിഷത്തില്‍ അവള്‍ പറഞ്ഞു

"മരണം ആശയറ്റവരുടെ ആശയാണ്"

ഞങ്ങള്‍ പരസ്പരം അര്‍ത്ഥമറിയാതെ നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ കണ്ണീര്‍ തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. പിന്നെ ആര്‍ക്കും മുഖം കൊടുക്കാതെ ബാത്ത്റൂമില്‍ കയറി വാതിലടക്കുന്നതും പൈപ്പ് മുഴുവന്‍ തുറന്നിടുന്നതും ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. ഇടയില്‍ എല്ലാവരുടെയും മനസ്സിലൂടെ കടന്നുപോവുകയും ആരും പറയാതിരിക്കുകയും ചെയ്ത ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു."അവള്‍ അകത്ത് കരയുകയാണോ? ആണെങ്കില്‍ എന്തിന്?"

ആയില്യത്തിന്റെ അഹങ്കാരിയാണ് മരണസ്വപ്നങ്ങളുടെ വിശദീകരണങ്ങളുമായി പ്രഭാതങ്ങള്‍ നിറച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തില്‍ ഒട്ടൊരു കൊഞ്ചലോടെ അതിങ്ങനെ തുടരുo.

"എന്റെ മരണം ഒരു സര്പ്പദംശനത്തിന്റെ സക്ഷാത്കാരമാണ്. തൊലിപ്പുറത്ത് ഒരു ചെറിയ കുത്തു മാത്രം അവശേഷിപ്പിക്കുന്ന.."

ആവര്ത്തനത്തിന്റെ വിരസതയില്‍ അവള്‍ അടുത്ത വചനത്തിന്‌ പിറവി നല്‍കി.

"Lust for life and thoughts of death are directly proportional"

പിന്നീടേറെക്കാലം മരണം ഞങ്ങള്ക്കിടയില്‍ കടന്നു വന്നില്ല. മനുഷ്യന്റെ തിരക്കുകള്ക്കിടയില്‍ മരണം പോലും മാറി നിന്നതാവാം. മഴക്കാറു നിറഞ്ഞ സന്ധ്യയിലെ അവസാനത്തെ ഫോണ്‍ കാള്‍ ആയിരുന്നു മരണത്തിന്റെ വചനങ്ങളിലേക്കു ഞങ്ങളെ തിരിച്ചു കൊണ്ടുവന്നത്.

"ചിലപ്പോള്‍ മരണവാര്‍ത്തകള്‍ സന്തോഷത്തിന്റേതാവുന്നു"

പിന്നെ രാത്രിയില്‍ പവര്‍കട്ടിന്റെ നേരത്ത് ഇരുട്ടില്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ ഇരുന്നാണ്‌ അവള്‍ ആ കഥ പറഞ്ഞത്. പെങ്ങന്‍മാര്‍ക്ക് വേണ്ടി ജീവിച്ച്, സ്വയം ജീവിക്കാന്‍ മറന്നു പോയ അമ്മാവനെ കുറിച്ച്.അവസാനം ആരോരുമില്ലാതെയായ ജീവിതസായാഹ്നത്തില്‍ ആഹാരത്തിന്‌ വേണ്ടി മരുമക്കളുടെ കനിവിനായി കാത്തിരിക്കേണ്ടി വന്ന അമ്മാവന്റെ ഗതികേടിനെ കുറിച്ച്. ഇരുട്ടില്‍ അവളുടെ മുഖം കാണാത്തതിനാല്‍ അതിലെ ഭാവങ്ങള്‍ ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് വരച്ചെടുക്കേണ്ടി വന്നു. വെളിച്ചം ഞങ്ങള്‍ക്കിടയിലേക്ക് എത്തും മുമ്പെ കസേര ഒട്ടൊരു ശബ്ദത്തോടെ മാറ്റിയിട്ട് അവള്‍ അവിടം വിട്ടുപോവുമ്പോള്‍ ഇങ്ങിനെ കൂട്ടുച്ചേര്‍ത്തു.

"മരണം ഒരേ സമയം മറവിയും ഓര്‍മ്മയുമാണ്"

മിനുറ്റുകള്ക്ക് ശേഷം നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഷക്കലക്ക ബേബിയായി ചുവടുവെച്ച് അത്താഴത്തിന് വിളിക്കാന്‍ വന്നപ്പോള്‍, ഞങ്ങള്‍ വെറുതെ സംശയിച്ചു. ഇവള്‍ തന്നെയാണോ കുറച്ച് മുമ്പു വരെ ഇവിടെയിരുന്ന്.....

സിരകളില്‍ മെര്ക്കുറി കുത്തിവെച്ച് മരണത്തിലേക്ക് നടന്നുപോയവരെ കുറിച്ച് വായിച്ചാണ്‌ അവള്‍ അടുത്ത വചനം നല്കിയത് .

"Ways to death are yet to be explored"

എന്നിട്ട് അവള്‍ ഹോസ്റ്റെലിലെ വിവിധ മുറികളില്‍ BPharm Students നേയും Chemistry ക്കാരേയും തേടിയിറങ്ങി, മെര്‍ക്കുറിയും മരണവും തമ്മില്‍ ഒരു നേര്‍രേഖ വരച്ചെടുക്കാന്‍ . അതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ സുമുഖനും സുന്ദരനും സര്‍വ്വോപരി സുന്ദരിമാരുടെ നോട്ടപ്പുള്ളിയുമായിരുന്ന യുവ അനസ്തേഷ്യസ്റ്റ് ജീവിതത്തിന്‌ എന്നെന്നേക്കുമായി അനസ്തേഷ്യ കൊടുത്തത്. തുടരെ തുടരെ എത്തുന്ന മരണ വാര്‍ത്തകള്‍ അവളെ ഞെട്ടിച്ചെന്നു തോന്നുന്നു. എങ്കിലും അവള്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

" മരണം ഉറക്കമാണ്... ഒരിക്കലും ഉണരാത്ത ഉറക്കം .."

മരണത്തെ കുറിച്ചുള്ള ടാക്ക്ഷോയില്‍ മോഡെറേറ്റര്‍ ആയി അവള്‍ കയറിയപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു. കാരണം മരണത്തെ കുറിച്ച് ആധികാരികമായി പറയാന്‍ അവളല്ലാതെ വേറെ ആരാണുള്ളത്. പക്ഷെ തികഞ്ഞ നിഷ് പക്ഷതയോടെ വെറുമൊരു മോഡെറേറ്റര്‍ മാത്രമായി നിലകൊണ്ടപ്പോള്‍ എല്ലാവരുടേയും പ്രതീക്ഷകള്‍ താളം തെറ്റുകയായിരുന്നു.ഞങ്ങളുടെ പ്രതികരണത്തിന്‌ അവളുടെ മറുപടി പറഞ്ഞു.

"എന്റെ മരണം അതെന്റേത് മാത്രം "

നാള്‍വഴിയില്‍ നിന്നു പേരു വെട്ടാതിരിക്കാനെന്ന് പറഞ്ഞ് വല്ലപ്പോഴും വീട്ടില്‍ പോയിരുന്ന അവളുടെ തുടരെയുള്ള നാട്ടില്‍ പോക്ക് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. അതിനൊരു വരണമാല്യത്തിന്റെ പിന്ബലമുണ്ടോ എന്നറിയാനാണ്‌ ഞങ്ങള്‍ അവളേ വഴിയില്‍ തടഞ്ഞു വെച്ചത്. കളിയാക്കലുകള്‍ക്ക് അവളുടേ സ്ഥിരം പുച്ഛം നിറഞ്ഞ പുഞ്ചിരി നല്‍കി നടന്നകലും മുമ്പ്.. ..

"ഓരോരുത്തരും സ്വതന്ത്രരാവുന്നത് അമ്മയുടെ മരണത്തോടെയാണ്"

ഞങ്ങള്‍ അനങ്ങാതെ നില്‍ക്കുമ്പോള്‍ അവള്‍ പടികള്‍ കേറി മുറിയില്‍ എത്തിയിരുന്നു. ആരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു. ഒട്ടു നേരത്തിന്‌ ശേഷം അരുതാത്തതെന്തോ സംഭവിച്ചതിന്റെ കുറ്റബോധത്തോടെ ഞങ്ങള്‍ അവളുടെ മുറിയിലെത്തി. വെളുത്ത വിരിയിട്ട കിടക്കയില്‍ വെളുത്ത ഉടുപ്പുമിട്ട് ജനലിലൂടെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു.

ഞങ്ങളെ കണ്ട് അവള്‍ പറഞ്ഞു. "വല്ലാത്ത തലവേദന.. നല്ല തിരക്കായിരുന്നു ട്രെയിനില്‍ ..."

ഞങ്ങളുടെ മൌനം കണ്ടാവാം അവള്‍ ഓരോരുത്തരോടെയും മുഖത്ത് മാറി മാറി നോക്കി. ഏന്നിട്ട് തെല്ലൊരു അത്ഭുതത്തോടെ ചോദിച്ചു.

"എന്തു പറ്റി എല്ലാര്‍ക്കും ?"

അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..അവള്‍ മാത്രം . എന്തെങ്കിലും തിരിച്ചു ചോദിക്കനുള്ള ധൈര്യം ഞങ്ങള്ക്ക് നഷ്ടമായിരുന്നു. . പക്ഷെ പതിവിന്‌ വിപരീതമായി അവളുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും മരണം കടന്നുവന്നില്ല.

ഏറെ വൈകി ഞങ്ങള്‍ പോരുമ്പോള്‍ അവള്‍ പറഞ്ഞു...

കതകടച്ചേക്ക്.. ഉറക്കം വരുന്നു...""

പിന്നെ പ്രഭാതത്തില്‍ ചുരുട്ടി പിടിച്ച വിരലുകള്‍ക്കിടയില്‍ അവള്‍ അവസാനത്തെ വചനം കാത്തുവെച്ചു.

"മരണം ഒരു മറുപടിയാണ്".

Tuesday, December 5, 2006

തിരിച്ചറിവ്

ഒന്നുമറിയാത്ത പ്രായത്തില്‍ ആരോ പറഞ്ഞു കേട്ടു
ചിറ്റയെ തേടിവന്ന ചുരുണ്ട മുടിക്കാരനായിരുന്നു പ്രണയമെന്ന്
ദിവസങ്ങള്ക്കുള്ളില്‍ ചിറ്റയുടെ കണ്ണീര്‍ അതിനെ മായ്ചുകളഞ്ഞു


ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍
അയല്‍ക്കാര്‍ക്കിടയില്‍ കൈമാറിയിരുന്ന
കടലാസുതുണ്ടുകളായിരുന്നു പ്രണയം
അവര്‍ ഇരുവഴിയെ യാത്രയായപ്പോള്‍
ഞാനറിഞ്ഞു, വീണ്ടും കളങ്ങള്‍ മാറ്റണമെന്ന്

അക്ഷരങ്ങള്‍ തേടി പോവുമ്പോള്‍
അതിരുകളില്‍ ചേച്ചിയെ കാത്തുനില്‍ക്കുന്ന
തിളങ്ങുന്ന കണ്ണൂകളായിരുന്നു പ്രണയം
വര്‍ഷാന്ത്യത്തില്‍ ഒരു നഷ്ടം കൂടി

ആല്‍ത്തറയില്‍ സഹോദരന്‍ തേടുന്ന
പട്ടുപാവാടയായിരുന്നു പിന്നെ പ്രണയം
പട്ടുസാരിയുടെ തിളക്കത്തില്‍
ഒരു നിരീശ്വരവാദി കൂടി പിറന്നപ്പോള്‍
അതും മറഞ്ഞു പോയി

കൌമാരത്തിന്റെ കുസൃതികള്ക്കിടയില്‍
കൂട്ടുകാരിയുടെ ചുണ്ടില്‍ വിരിയുന്ന
ഗൂഢസ്മിതമായിരുന്നു പ്രണയം
അവളുടെ കണ്ണില്‍ ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങളില്‍
ഞാനറിഞ്ഞു എനിക്ക് തെറ്റിപോയെന്ന്

കൈനിറയെ നെല്ലിക്കയുമായെത്തുന്ന
കളിക്കൂട്ടുകാരനായിരുന്നു പ്രണയം
മധുരത്തിനു പുറകെയായിരുന്നു കയ്പുവന്നെത്തിയത്

കലാലയത്തിന്റെ പാവുട്ടത്തണലുകളില്‍
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന
നിമിഷങ്ങളായിരുന്നു പ്രണയം
അവസാനം അതും ഉള്ളിലൊരു നീറ്റലായ്

പക്വതയുടെ ബിരുദാനന്തരത്തില്‍
പിന്‍നിരയിലെ എന്നെ തേടിവരുന്ന
കറുത്ത കണ്ണടകള്ക്കപ്പുറത്തെ
നോട്ടമായിരുന്നു പ്രണയം
വഴികാട്ടികള്‍ നഷ്ടമായ വഴിത്തിരിവുകളില്‍
അതും കൊഴിഞ്ഞു വീണു

വഴികളേറെ താണ്ടി അവസാനം ഇവിടെയെത്തുമ്പോള്‍
എനിക്കായ് കാത്തുനില്‍ക്കുന്ന
സഹപ്രവര്‍ത്തകനാകുന്നു......
എനിക്കു വേണ്ടി കരുതിവെക്കുന്ന മധുരത്തില്‍
ആ കാത്തിരിപ്പില്‍
ആദ്യമായ് ശരി കണ്ടെത്താന്‍ ഒരു ശ്രമം
പക്ഷെ...
പുതിയ നിറങ്ങളും തേടി
അവനും യാത്രയാവുന്നു

വൈകിയവേളയില്‍ ഞാനറിയുന്നു..
ഇനിയും ജന്മമെടുക്കാത്ത
എന്തോ ആണ്‌ പ്രണയമെന്ന്.

ആമുഖം

പ്രണയം സുന്ദരമാണ്‌
പ്രണയിക്കുന്നവര്ക്ക്
പ്രണയത്തെ കുറിച്ച്
സ്വപ്നം കാണുന്നവര്ക്കും
പ്രണയിച്ചവര്ക്കൊ…..
മധുരമൊ ചവര്പ്പൊ ആകാം
ഇതെ മൂന്നക്ഷരങ്ങള്‍
വേദനായാവുന്നവര്‍
ഇരുവഴിയെ യാത്രയായവര്‍
നമുക്കെന്നു കാത്തു വെച്ചത്
എനിക്കും നിനക്കുമായി
പകുത്തെടുക്കേണ്ടിവരുമ്പോള്‍
നിന്റെ കയ്യില്‍
എന്റെ കുപ്പിവള പൊട്ടുകള്‍
എന്റെ കൈത്തണ്ടയില്‍
നിന്റെ നഖക്ഷതങ്ങള്‍
അവളെന്നെ കളിയാക്കി ചിരിക്കുന്നു
കാതില്‍ വന്നു കിന്നാരം ചൊല്ലുന്നു
നീ നഷ്ട പ്രണയത്തിലെ നായികയോ…?
ഇത് വെറും ആമുഖം മാത്രം
കണ്ണടച്ചു കാതോര്ക്കുക
ഞാന്‍ പ്രണയത്തിന്റെ കഥ പറയാം
ചിലപ്പോള്‍ ഇതു നിങ്ങളുടേതുമായിരിക്കാം

Sunday, December 3, 2006

അമ്മവീട്

അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്
പിറന്ന് വീണത്, ഇതിന്നകത്തളങ്ങളില്‍
‍പിച്ച വെച്ചത്, ഈ ചരല്‍മുറ്റങ്ങളില്‍
പാറി നടന്നത്, ഈ തൊടികളില്‍
പറഞ്ഞ് വന്നത്, ഇതെന്നമ്മവീട്
ഇന്നുകൂടി, ഇതെന്നമ്മവീട് ....

നാളെ...
എല്ലാം, ആറായ് നൂറായ് പകുക്കും
പാതയില്‍ നിന്നും മുറ്റത്തേക്കെത്തുന്ന
നടവഴിപോലും രണ്ടായ് പിളരും
വലിച്ചു കെട്ടുന്ന ചരടുകള്‍ക്കപ്പുറം
മൂത്തവളും ഇളയവളും
സ്വന്തം മണ്ണിനെ നടന്നളക്കും

തടസ്സമായ് തുളസ്സിത്തറ
എണ്ണ പുരണ്ട വിളക്കുകല്ല്‌
പടിക്കലെ നെല്ലിമരം കനിഷ്ഠ പുത്രന്‌
വളര്‍ച്ചയില്‍ വളഞ്ഞുപോയതിനാല്‍
കായ്‌കള്‍ കൊഴിഞ്ഞു വീഴുന്നത്
സീമന്തപുത്രനായ്
വേനലില്‍ വറ്റാത്ത കിണറിന്നാഴങ്ങള്‍
ആര്‍ക്കെന്ന് ഇപ്പോഴും തര്‍ക്കം
വെള്ളം (വെള്ളം മാത്രം) എല്ല്ലാവര്‍ക്കുമായ്‌

അച്ഛന്റെ അസ്ഥിത്തറ
വീണ്ടും ചരടുവലികള്‍
വിളക്കുവയ്ക്കാന്‍ മകളെ നീ വരിക
കാല്‍ തൊട്ടു വന്ദിക്കാന്‍ മകനേ നീയും
കഴിയുമെങ്കില്‍ ....
ആ നെഞ്ചകം പിളര്‍ക്കാതിരിക്കുക
മണ്ണപ്പം ചുട്ട മാവിന്‍ തണലും
ഊഞ്ഞാലാടിയ പ്ലാവിന്‍ കൊമ്പും
അവരുടേതും ഇവരുടേതുമാവുന്നു

അകത്ത്,
തലമുറകളെ താലോലമാട്ടിയ തൊട്ടില്‍കണ്ണികള്‍
പുറത്ത്,
ഓണക്കുലകള്‍ തൂങ്ങിയ വളയങ്ങള്‍
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മ്മകളില്‍
കരിതേച്ച ചാണകം മെഴുകിയ നിലത്ത്
തലങ്ങുംവിലങ്ങും തളര്‍ന്നുറങ്ങിയത്

പത്തായം പെറ്റ് ചോറൂട്ടിയത്
കടുമാങ്ങ ഭരണികള്‍ തപസ്സിരുന്നത്
കിളിവാതിലില്‍ ഒരിക്കല്‍ കൂടി എത്തിനോക്കട്ടെ
ഇടവഴിയില്‍ എനിക്കായ് ഒരു ചൂളം വിളി

പടിയിറങ്ങുന്നത് ഇന്നലെകള്‍
പിരിഞ്ഞുപോവുന്നത് രക്തബന്ധങ്ങള്‍
ബാക്കിയാവുന്നത്, ആര്‍ക്കും വേണ്ടാത്തൊരമ്മ
(കരിപുരണ്ടൊരു കമ്പിറാന്തല്‍)
നഷ്ടമാവുന്നത്, എനിക്കെന്റെ അമ്മവീട്