Tuesday, October 24, 2006

ഉറക്കം - ഒരു ഗവേഷണം

ഞാന്‍ എന്റെ ജീവിതം ഉറങ്ങി തീര്‍ക്കുന്നു
ഉറക്കങ്ങള്‍ക്കിടയിലെ ഇടവേളകള്‍
തയ്യാറെടുപ്പുകള്‍ക്കായ് മാറ്റിവെക്കുന്നു
ഇന്നെന്റെ ഗവേഷണവിഷയം -
ഉറക്കത്തിന്റെ അനന്തസാധ്യതകള്‍

എല്ലാം മറന്നുള്ള ഉറക്കം
(പലര്‍ക്കും അതൊരു മരീചികയാണ്)
സ്വപ്നത്തിന്റെ നേരിയ അലകള്‍പോലുമുയര്‍ത്താത്ത
സ്വച്ഛമായ ഉറക്കം

ഉണര്‍വിന്റെ ഭയാനകതകള്‍ക്കിടയിലെ
ഒറ്റയടിപ്പാതയിലൂടെ ഒരു ഏകാന്തയാത്ര
അതെ,
ഉറക്കത്തില്‍ ആരും കൂട്ടാവുന്നില്ല

കുളിരുന്ന പ്രഭാതത്തിലെ
പഠനത്തിന്റെ നിമിഷങ്ങള്‍
പുസ്തകത്തില്‍ തലചായ്ച്
ഹാ... ...
ആ സുഖത്തിന്‌ മറ്റെന്തും കപ്പം കൊടുക്കാം

കുലുങ്ങി നീങ്ങുന്ന വണ്ടിയില്‍
അരികില്‍ തലചായ്ച്
മേല്‍കമ്പിയില്‍ തൂങ്ങി
ചിലര്‍ ഉറക്കത്തെ കൊല്ലുന്നു

തിരക്കൊഴിഞ്ഞ ഉച്ചകളില്‍
ഇടനാഴിയിലെ തണുത്ത നിലത്ത്
അമ്മയും അമ്മമ്മയും
ഒന്നു കണ്ണടക്കുന്നു
ജൈവഘടികാരത്തിന്റെ സമയബോധം
ഉറക്കത്തിനും ഉണര്‍വിനുമിടയില്‍
അവരെ ഊഞ്ഞാലാട്ടുന്നു

സര്‍ക്കാര്‍ ഓഫീസിന്റെ കസേരയില്‍
ചിലര്‍ ശമ്പളം വാങ്ങി ഉറങ്ങുന്നു
ചായയും ചോറും അവരുടെ ഉറക്കത്തിന്‌ തടസ്സമാവുന്നു
(അവിടെയെത്താന്‍ ഇനിയും എത്ര ദൂരം )

കുട്ടികള്‍ ഉറക്കത്തില്‍ ചിരിക്കുന്നത്
മാലാഖമാരൊത്ത് കളിക്കുന്നതാണെന്ന്
മുത്തശ്ശി പറായുന്നു
എവിടെ വെച്ചാവാം
മാലാഖമാര്‍എന്നെ വിട്ട് പോയതും
ചിരി കരച്ചിലിന്‌ വഴിമാറിയതും

പൂച്ചയുറക്കവും ശ്വാനനിദ്രയും
കുംബകര്‍ണ്ണസേവയും ...
ഉറക്കത്തിന്റെ വിവിധഭാവങ്ങള്‍
ഇനിയും ബാക്കിയാണ്

Friday, October 13, 2006

അവള്‍ പറഞ്ഞത് ...

മോളൂ… അപ്രതീക്ഷിതങ്ങളുടെ ആകെ തുകയാണ്‌ ജീവിതമെന്ന് നീ വിശ്വസിക്കുന്നോ? ആണെങ്കില്‍ അതെന്റെ കാര്യത്തില്‍ ഒരിക്കലും ശരിയാവില്ലെന്ന് തോന്നുന്നു. ഞാനിപ്പോള്‍ പ്രതീക്ഷകളിലാണ്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ള ഒരു ജീവിതത്തില്‍ എന്ത് പ്രതീക്ഷിക്കാന്‍..ചിരിക്കരുത്.ഒന്നും സംഭവിക്കില്ലെന്നതു തന്നെ ഒരു പ്രതീക്ഷയല്ലെ. ഇന്നലെ നീയെന്റെ കൂടെയായിരുന്നെങ്കില്‍ നിനക്കൊരിക്കലും ഉറങ്ങാനാവില്ലായിരുന്നു. അതെങ്ങനെ.. ചുട്ടുപൊള്ളുന്ന മനസ്സുമായി ഞാന്‍ അരികിലിരിക്കുമ്പോള്‍ നീ എങ്ങിനെ ഉറങ്ങുമല്ലെ. നോക്ക് … ഈ ഇടവപ്പാതിയിലും മാനം ചിരിക്കുന്നു, ഞാന്‍ പിറന്ന മാര്ച്ചില്‍ എന്നപോലെ. ആല്ലെങ്കില്‍ പിന്നെന്തിനായിരിക്കാം, എന്നെ മറന്ന എന്റെ സുഹൃത്ത് അന്നെന്നെ കളിയാക്കിയത്... “ഭൂമി പൊള്ളിക്കുന്ന കൊള്ളിയാനാണു നീ..” ഇന്ന് ഞാന്‍ അറിയുന്നു, അവന്‍ പറഞ്ഞത് ഒരു സത്യമായിരുന്നെന്ന്, പൊള്ളിക്കുന്നത് ഭൂമിയെ അല്ല. ഹൃദയങ്ങളെ ആണെന്ന്, ഇപ്പോള്‍ എന്റെ കട്ടിലില്‍ കിടന്നാല്‍ ആകാശം കാണാം. അവസാനം എനിക്ക് സ്വന്തം ഒരു തുണ്ട് ആകാശം. തുറന്നിട്ട ജനലഴികളിലൂടെ അവരെന്നെ വിളിക്കാറുണ്ട്.ആ അനന്തതയിലേക്ക്.. അപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് എല്ലാവരോടും യാത്രപറയണമെന്ന്. അവര്‍ കളിയാക്കി ചിരിക്കുന്നു. നിനക്കതിന്‌ ആരാണ്‌ ഉള്ളതെന്ന്. ശരിയാണല്ലെ? ഞാന്‍ ആരോടാണ്‌ യാത്രപറയേണ്ടത്? ഓര്‍ക്കുന്നുണ്ടോ ‌നമ്മുടെ ബുദ്ധിജീവി എന്നോട് ചോദിച്ച ചോദ്യം, "കാറ്റുണ്ടാകുന്നത് എങ്ങിനെ എന്നറിയാമോ?" നിനക്കറിയോ? ഇല്ലെടാ എനിക്കുമറിയില്ല. ഞാനൊരിക്കലും ആഗ്രഹിക്കാതെ എന്റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ കാറ്റടിച്ചുകൊണ്ടിരിക്കയാണ് - വെറും കാറ്റല്ല, "കൊടുങ്കാറ്റ്".ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നല്ലെ.. അപ്പോള്‍ രണ്ടെണ്ണം കഴിഞ്ഞാല്‍ മൂന്നാമത്തേതിനായി കാത്തിരിക്കാമല്ലെ?ഒരിക്കലും പിഴക്കില്ലെന്ന വിശ്വാസത്തോടെ. നോക്ക്.. എന്റെ മ്യൂസിക് റോഡ്സ് രാത്രിയിലും പാടുന്നു. രാത്രിയാണെന്ന വിചാരമില്ലാതെ. അല്ല, അവള്‍ എന്നെ ഓര്‍ക്കുന്നതാണ്. ആദ്യത്തെ തവണ എന്റെ അവസരം തട്ടിയെടുത്തത് അവളാണല്ലൊ. രണ്ടാമതോ..?

ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു "നിന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്തെന്ന്?" നിനക്കറിയാമോ? പക്ഷെ...? ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ഒരു വെളുത്ത സ്വപ്നം. അതില്‍ നിറയെ കറുത്ത ചിത്രങ്ങള്‍, കറുത്ത റോസാപ്പൂ. കറുത്ത മഴവില്ല്.. പിന്നെ അവരെനിക്ക് എന്താണ്‌ തന്നതെന്ന് അറിയാമോ? കറുത്ത പാലൊഴിച്ച് വെളുത്ത കട്ടന്‍ കാപ്പി..ഹഹഹ..ചിരിച്ചതാരാണ്‌. ഞാനാണോ? ഹേയ്..അല്ല..നീയാവും. എന്റെ ചിരികള്‍ അവര്‍ വിലക്കുവാങ്ങിയില്ലെ. അവര്‍ എനിക്ക് കണ്ണീര്‍ പകരം തന്നില്ലെ? അല്ല. ഞാന്‍ തന്നെയാവും. കാരണം ഞാനൊന്നു ചിരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഞാന്‍ എന്റെ താവളം മാറുകയാണ്‌. ഇനിയെനിക്ക് H2S ന്റെ മണമായിരിക്കും.ഞാന്‍ കുടിക്കുന്നത് HNO3 + H2SO4 in the ratio 2:3 .അതെന്താണെന്നറിയാമോ? Aquaregia അല്ലെ? ജീവിതത്തിന്റെ കണക്കുകള്‍ തെറ്റിയ കൂട്ടത്തില്‍ അതിന്റെ രസതന്ത്രവും മറന്നിരിക്കുന്നു. സ്വര്‍ണ്ണം പോലും അലിയിക്കുമെങ്കില്‍ അതില്‍ മറ്റെന്തും അലിയുമായിരിക്കും അല്ലെ. എന്റെ അഴുകാന്‍ തുടങ്ങിയ മനസ്സും.എന്റെ കണക്കുകള്‍ പിഴക്കുന്നെന്ന് ഞാന്‍ പറയാതെ അറിഞ്ഞ് ഒരാള്‍ ഭദ്രമായി പൊതിഞ്ഞെനിക്കൊരു സമ്മാനം തന്നു. ഒരു കണക്കുകൂട്ടല്‍ യന്ത്രം. ശാസ്ത്രത്തിന്റെ പടികള്‍ തിരക്കിട്ട് കയറുന്ന അവള്‍ എതിരേ ഇറങ്ങി വരുന്ന എനിക്കായ് കാത്തുനിന്നു."ഹിമാലയത്തില്‍ പാചകം നടത്താന്‍ എളുപ്പമല്ല അല്ലെ?"ഒരു നിമിഷം ഞാന്‍ ഓര്‍ത്തു- ഞാന്‍ ഒരു ഭൌതികശാസ്ത്ര ബിരുദധാരിണിയാണല്ലോ? ഭൌതിക ജീവിത്തില്‍ മുഴുകുമ്പോള്‍ നമുക്ക് ഈ ഭൌതിക ശാസ്ത്രത്തെ മറക്കാം ...മറ്റു പലതിനെയും മറന്നപോലെ. നിനക്കറിയാമോ, മറക്കാനുള്ള മരുന്ന് വില്കുന്ന കട.എനിക്ക് അറിയാവുന്നത് ഒരേ ഒരു മരുന്നിനെ കുറിച്ച് മാത്രമാണ്. അത് കഴിച്ചാല്‍ എല്ലാം മറക്കാം. എനിക്ക് പിറകെ വന്നവരെല്ലാം എനിക്ക് മുമ്പേ കടന്നു പോയി. ഒരാള്‍ കൂടി കടന്നു പോവാനുള്ള ഒരുക്കത്തിലാണ്. കൊട്ടും കുരവയും ഒരുക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിവുപോലെ എന്നെയും തേടി വരും .."നീ വരണം ". വലിയ വായില്‍ ചിരിച്ച് ഞാന്‍ പറയും. "ഞാന്‍ വരും .. വരാതിരിക്കാന്‍ എനിക്കാവുമോ?"..ഹ..ഹ.. ഹ.. വീണ്ടും അതേ ചിരി.നീയാണോ? അല്ല, ഞാന്‍ തന്നെയായിരിക്കാം. ഞാന്‍ ചിരിക്കാന്‍ പഠിച്ചിരിക്കുന്നു, കരഞ്ഞുകൊണ്ട് ചിരിക്കാന്‍. പക്ഷെ ചിരിക്കുമ്പോള്‍ എന്തിനാവാം കണ്ണുകളില്‍ മഴ പെയ്യുന്നത്.ഉടമസ്ഥര്‍ നോക്കാതാവുമ്പോള്‍ അന്യര്‍ ഭൂമി കയ്യേറുന്നത് കണ്ടിട്ടില്ലെ? അങ്ങിനെ എത്തിയ പുതിയ യജമാനന്‍ മാരിലൊരാള്‍ എന്നോട് പറഞ്ഞു."ഇനിയും വൈകിയിട്ടില്ലെന്ന്" അതില്‍ അവര്‍ പറയാതെ പറയുന്നില്ലെ ഒരുപാട് വൈകിപോയെന്ന് . ശരിയാണ്. .. ആമ മുന്നില്‍ കയറുന്നതും സമ്മാനം വാങ്ങുന്നതും നോക്കി മുയല്‍ ഉറക്കം നടിക്കുകയായിരുന്നെന്ന് അവരറിയുന്നില്ലല്ലോ?...ഒട്ടകപക്ഷി തല മണലില്‍ ഒളിപ്പിച്ച് സുരക്ഷിതമാണെന്ന് സ്വയം വിശ്വസിപ്പിക്കുമെന്ന് നമ്മള്‍ എവിടെയോ വായിച്ചിട്ടില്ലെ. അല്ലെങ്കില്‍ പറഞ്ഞു പറഞ്ഞു തേഞ്ഞുപോയ ആ പഴയ തമാശ... "ചായ കുടിക്കാന്‍ ...". ഒരിക്കല്‍ കൂടി ഞാനൊന്ന് ചോദിച്ചോട്ടെ, 'അസ്തമയത്തിന്‌ എത്ര വിനാഴിക കൂടി'. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമക്കു ജീവന്‍ വച്ചാല്‍ എന്തായിരിക്കും ആദ്യം ചെയ്യുക.പാര്‍ലിമെന്റിനു ബോമ്പു വെക്കുക. അതുകൊണ്ടാണല്ലൊ അതൊരു പ്രതിമയായി പോയത്.അതുപോലെ എല്ലാം അറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ. ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍ അതും നുണ. ഞാനിപ്പോള്‍ നിലാവിന്റെ നാട്ടിലേക്കുള്ള വഴി പഠിക്കുകയാണ്. എന്തായാലും എനിക്കവിടെ പോയെ തീരൂ എന്ന് ഞാന്‍ അറിയുന്നു.അപ്പോള്‍ മേഘങ്ങള്ക്കിടയില്‍ വഴിതെറ്റരുതെന്ന് നക്ഷത്രകുട്ടന്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു രഹസ്യം പറയട്ടെ. ഞാന്‍ അടച്ചിട്ട് കിടന്നുറങ്ങിയ ജനലുകള്‍ ശക്തമായി കാറ്റടിച്ച് അവര്‍ തുറന്നു.പേടിച്ച് കണ്ണൂതുറന്ന ഞാന്‍ എന്താ കണ്ടതെന്നോ, മാനത്തിരുന്ന് അവരെന്നെ കണ്ണടിച്ച് കാണിക്കുന്നു. ഒരു നിമിഷം എനിക്ക് ദേഷ്യം വന്നു. പിന്നെ ഞാന്‍ കൈവിരലുകളാല്‍ മുഖം പൊത്തി ചിരിച്ചു. അപ്പോഴും അവക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു അവരെന്നെ നോക്കുന്നത്. ദൂരെ പട്ടിക്കാട്ടില്‍ നിന്ന് എന്റെ രാപ്പാടി എഴുതിയിരിക്കുന്നു."നിനക്ക് സുഖമാണോ?.. എനിക്കറിയാം .. you are a free bird...നിന്റെ വാക്കുകള്‍ എന്നെ തേടിയിറങ്ങിയിട്ട് കാലമേറെയായല്ലോ? വഴിമറന്നു പോയതാണോ? നിന്റെ അക്ഷരങ്ങള്‍ക്കിടയിലെ വിടവുകളില്‍ എന്താണ് നീ ഒളിച്ചുവെക്കുന്നത്" ഞാന്‍ അവള്ക്കുവേണ്ടി ഉത്തരം പറയാന്‍ സുഗതകുമാരിയുടെ ദേവദാസിയോട് പറയുന്നു.

തൊഴുതിറങ്ങി കയ്യില്‍ പൂവും പ്രസാദവും
മിഴിയില്‍ തണുപ്പുമായ് പോകുവോരെ
അറിവോരെ ചോദിക്കയാണ്‌ ഞാന്‍
‍മോഹമുണ്ടറിയുവാന്‍, സൌഖ്യമെമ്മട്ടിരിക്കും
നിനക്കറിയാമോ ഉത്തരം. അറിയുമെങ്കില്‍ എന്നോട് കൂടെ പറയുക. എന്റെ ഏകാന്തതയില്‍ അവള്‍ വിലപിക്കുന്നു. എന്നിട്ട് ഇങ്ങിനെ ചോദിക്കുന്നു. നിന്റെ സമയസൂചി നീ പൊടിച്ച് കടലില്‍ തള്ളീയോ? നിമിഷങ്ങളും ദിവസങ്ങളും മാസങ്ങളുമായി വര്‍ഷങ്ങള്‍ നിന്നിലൂടെ ഓടിയകലുന്നത് നീ അറിയുന്നില്ലെ? എന്റെ തലയിലെ വെള്ളിനൂലുകളായ്, കണ്‍തടങ്ങളിലെ കാക്കകാലുകളായി അവരെന്നില്‍ സ്ഥിരവാസമാക്കാനെത്തിയതവള്‍ കാണുന്നില്ലല്ലോ?എന്ന് ഞാന്‍ ആശ്വസിക്കുന്നു.ഒരേ പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവില്ലെന്ന് സെന്‍ പറയുന്നു. ഞാന്‍ ഒരേ ജീവിതത്തില്‍ ഒരു പാട് ജീവിതങ്ങള്‍ ജീവിക്കാമെന്ന് ജീവിച്ച് കാണിക്കുന്നു. ഒരു പക്ഷെ അതൊരു തിയറിയായി എന്റെ പേരില്‍ കുട്ടികള്‍ പഠിക്കുമായിരിക്കും - നാളേ. ഗലീലിയോവിനെയും സോക്രട്ടീസിനെയും എഴുതി തള്ളിയ ലോകം പിന്നെ അവരെ വാനോളം പൊക്കിയില്ലെ.നാളെ അതുപോലെ ഞാനും ഒരു വലിയ ശരിയായിരുന്നെന്ന് എല്ലാരും പറയുമായിരിക്കും .അന്ന് പക്ഷെ ഞാനുണ്ടാവില്ലല്ലോ?അല്ലെ. കാരണം എനിക്ക് പോവണം.

മധുരമുരളീ മുഖനാമൊരു യാത്രികന്‍
വരും വിളിക്കും ഞാന്‍ പോവും
വാതില്‍ പൂട്ടാതെ അക്ഷണം

നിന്നോട് വായിക്കാന്‍ പറഞ്ഞിട്ടും നീ വായിക്കാതിരുന്ന ആ കഥയില്ലെ? അനാഥപ്രേതത്തിന്റെ കഥയെഴുതി, അനാഥപ്രേതമായി മോര്‍ച്ചറിയില്‍ കിടന്ന എന്റെ പ്രിയപ്പെട്ട കഥപറച്ചിലുകാരന്‍. രാത്രിപുഷ്പങ്ങളുടെ ചുവപ്പിച്ച ചുണ്ടുകള്ക്കും മൂക്കുതുളക്കുന്ന സുഗന്ധത്തിനു മടിയില്‍ ചായം തേക്കാത്ത മനസ്സുണ്ടെന്ന് ഉറക്കെ പറഞ്ഞവന്‍ .അവനൊരു നാള്‍ 'യാത്രാമൊഴി'യില്‍ എഴുതി. "ആരും ആരോടും പറയേണ്ടാത്ത ഒരു മൊഴിയുണ്ട് - യാത്രാമൊഴി. വേര്‍പ്പാടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം". അതെ ഞാനുമറിയുന്നു...അമ്പത്താറക്ഷരങ്ങള്‍ - എന്റെ മനസ്സിനെ കടലാസ്സില്‍ പകര്‍ത്താന്‍ മതിയാവുന്നില്ലെന്ന്. അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ തേടാന്‍ അടുത്ത ജന്മത്തിനായി കാത്തിരിക്കാം. ഞാനറിയാതെ തുടങ്ങിയ ജീവിതം പോലെ, ഈ അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്. ഒടുക്കമില്ലാത്ത തുടക്കത്തിനായി തുടക്കത്തിലെ ഞാന്‍ ഒടുക്കത്തെ തേടിയതാണ്‌. ഇതൊരു ഒടുക്കമാണോ?.. അറിയില്ല... അല്ലെങ്കിലും എനിക്കൊന്നും അറിയില്ലല്ലോ? അതു മാത്രമാണ്‌ എനിക്ക് അറിയുന്നതും.

Thursday, October 5, 2006

മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്

"ദേ....കൃഷ്ണാ....കൂടുതല്‍ ഒന്നും ഞാന്‍ ചോദിക്കുന്നില്ല. ഇതു മാത്രം, ഒരു തവണയല്ലെ ഞാന്‍ ചോദിച്ചുള്ളു.... എന്തു പറഞ്ഞാലും വേണ്ടില്ല...അതെനിക്ക് കിട്ടണം."

ആരേലും കേട്ടോ ആവോ? കുളിച്ചീറനായി പടികള്‍ ചാടികേറി വന്ന ഒരു കുട്ടി നിന്ന് കിതക്കുന്നു. ഓ... ഇവന്‍ കേട്ടാലും കുഴപ്പമില്ല. പരിചയമില്ലാത്ത മുഖം കണ്ടാവാം, ശ്രീകോവിലിനു നേരെ തൊഴുതു നില്ക്കുമ്പോഴും, അവന്‍ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പഴയ കൂട്ടുകാരുടെ ആരുടേലും മകനാണോ? ഞാനും നിന്നെപ്പോലെ ഈ പടികള്‍ കുറെ ഓടി കയറിയതാ എന്നു പറയാന്‍ തോന്നി. അതൊന്നും പറയാന്‍ പറ്റിയ നേരം അല്ലല്ലോ ഇത്.

" കണ്ണാ...ഞാന്‍ പറഞ്ഞതു... ഒന്നും രണ്ടും അല്ലല്ലോ...പതിനായിരത്തെട്ടിനെ കൊണ്ടു നടന്നതല്ലെ. ...എന്നിട്ട് ഒരു പെണ്ണിന്റെ മനസ്സ് അറിയാനുള്ള കഴിവില്ലെ? ഇത് ഇത്തിരി കഷ്ടാണ്‌ കേട്ടോ..."

"എന്നാ കുട്ടി വന്നേ..കുറെ നാളായി കണ്ടിട്ട്...കുറച്ചൂസംണ്ടോ?"

പൂവിറുത്ത് വരുന്ന വാരസ്യാരുടെ കുശലാന്വേഷണം.

"ഇന്നലെ വന്നു....പോവുന്നത്....."

"ജോലിക്കാരിയായപ്പോള്‍ കാണാനേ കിട്ടുന്നില്ല...സുഖല്ലേ..?"

"ഉം...സുഖാണ്..."

പരമസുഖം എന്ന് കൂടി കൂട്ടിച്ചേര്‍ക്കാന്‍ തോന്നി.

"ഉഷപൂജക്ക് നേരായി...പിന്നെ കാണാംട്ടോ..."

അവര്‍ നടക്കുമ്പോള്‍ വല്ലാതെ കൂനിപോവുന്നു...വയസ്സായില്ലെ.

"ഇവിടെ മുന്നില്‍ വന്ന് ഞാന്‍ പരാതികെട്ടുകള്‍ അഴിക്കാറില്ലല്ലോ? ആരോഗ്യവും സൌന്ദര്യവും വേണം എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങ് തന്നതും ഇല്ല. സഞ്ചരിക്കുന്ന മരുന്നുകട എന്ന് എന്നെ എല്ലാരും കളിയാക്കാറുണ്ട്. മൂന്ന് തവണ എനിക്ക് കത്തിവെച്ചതും അല്ലെ! എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ? കൂടിപ്പോയാല്‍ പരീക്ഷയില്‍ നല്ല മാര്ക്ക് തരണേ എന്നൊന്ന് പറഞ്ഞു കാണും. അത് പണ്ട്, വിവരമില്ലാത്ത പാവാടപ്രായത്തില്‍.അതിനെ പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍ പെടുത്താമോ എന്ന് തന്നെ സംശയം. രാത്രി ഉറക്കം കളഞ്ഞ് പഠിച്ചിട്ടല്ലെ? എന്റെ പാതി ഞാന്‍ ചെയ്തിട്ടല്ലേ, നിന്റെ പാതി ചോദിച്ചേ? അതൊക്കെ പോട്ടെ. കഴിഞ്ഞകാലങ്ങള്‍ അയവിറക്കാനൊന്നും എനിക്ക് തീരെ സമയം ഇല്ല. എല്ലാം അറിയാലോ? ഞാന്‍ പ്രത്യേകിച്ച് പറഞ്ഞ് ബോറാക്കുന്നില്ല. എന്തിനാ വെറുതെ..ആകെ 24 മണിക്കൂറെ ഉള്ളൂ..അതിനിടയില്‍ നടന്നില്ലേല്‍ ...ദേ...ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ...".

"എന്താടീ..."

വേറൊരു ശബ്ദം...ഇനി ദൈവം പെണ്ശബ്ദത്തില്‍ മറുപടി പറഞ്ഞതാണോ?

നുള്ളിയമ്മ. എന്റെ പഴയ ടീച്ചര്‍. ടീച്ചറിന്റെ ശരിക്കുള്ള പേരു ആര്‍ക്കേലും ഓര്‍മ്മയുണ്ടോ ആവോ? പിള്ളേര്‍ക്കുള്ള ശിക്ഷ നുള്ളല്‍ ആയതിനാല്‍ നുള്ളിയമ്മയായി.

"നിന്റെ നായര്‍ എവിടെ? കല്ല്യണം കഴിഞ്ഞാല്‍ അവിടെ ഒന്ന് വരാറുണ്ട് എല്ലാരും. എന്തേ... ലക്ഷ്മിയും വല്ലിയും അതൊന്നും പറഞ്ഞുതന്നില്ലെ?"

സ്നേഹാന്വേഷണങ്ങള്‍ വഴക്കിന്റെ രൂപത്തില്‍ ഇവിടെ ഇപ്പോഴും ബാക്കി നില്ക്കുന്നു. തേന്‍ ചാലിച്ച വാക്കുകളില്‍ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ഇവിടെ ഉള്ളവര്‍ എന്നാണാവോ പഠിക്കുക. ടീച്ചര്‍ പൂക്കള്‍ നടയില്‍ വെച്ച്, ചുറ്റുവിളക്കില്‍ എണ്ണ ഒഴിക്കാന്‍ പോയി. വീണ്ടും ഞാന്‍ മാത്രം.

"അപ്പോ എന്റെ കാര്യം എങ്ങിനെയാ? ദേ...കണ്ടില്ലെ, കണ്ണില്‍ വെള്ളം പൊടിയുന്നു. ഇത് പ്രശ്നം മറ്റതാ, കരച്ചില്‍ . ഇനിയും എന്തേലും ചെയ്തില്ലേല്‍ സംഗതി വഷളാവും. എത്ര നേരായി ഞാന്‍ ഇവിടെ നില്ക്കാന്‍ തുടങ്ങിയിട്ട്. ആദ്യായിട്ടും അവസാനായിട്ടും ഒരു ആഗ്രഹം പറഞ്ഞതല്ലേ? അത് അത്ര വലിയ തെറ്റാണോ? ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ?... കണ്ണാ.."

ചുമലില്‍ ഒരു കൈ അമരുന്നോ? ഇത്ര വേഗം വന്നോ? സന്തോഷം കാരണം തിരിഞ്ഞു നോക്കാന്‍ പോലും പറ്റുന്നില്ല.

“തീപ്പൊരീ...”

ഈ ശബ്ദം..ഉണ്ണി... പഴയ കളിക്കൂട്ട്… വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കാണുന്നു.

“ഞാനറിഞ്ഞു. . . എന്താ പറയേണ്ടെന്ന് അറിയാത്തോണ്ടാ വരാതിരുന്നേ”

“അത് വിടെടാ. . . എവിടെ നിന്റെ പിടക്കോഴി”

“വീട്ടില്‍ ഉണ്ട്”

അവന്റെ കണ്ണില്‍ പഴയ പ്രണയത്തിന്റെ തിളക്കമുണ്ടോ അതോ എന്നോടുള്ള സഹതാപമോ? അമ്പലനടയില്‍ ആയതിനാലാവാം അവന്‍ അധികമൊന്നും പറഞ്ഞില്ല. കണ്ണടച്ച്‌ നിന്ന്‌ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ ചിരിവന്നു. അവന്റെ പ്രാര്‍ത്ഥനകളില്‍ എവിടെ എങ്കിലും ഇപ്പോഴും ഞാന്‍ ഉണ്ടാവുമോ?

"അയ്യോ..കണ്ണാ..മറന്നതല്ലാട്ടോ..കണ്ടില്ലേ, ഓരോരുത്തരായി ശല്യം ചെയ്യാന്‍ വരുന്നത്. എന്ന് വച്ച് ഞാന്‍ അത്ര വേഗം പോവും എന്നൊന്നും കരുതണ്ട. നിന്നുനിന്ന് എന്റെ കാല്‍ കഴക്കാന്‍ തുടങ്ങി. വിശന്നിട്ട് തലകറങ്ങുന്നുണ്ട്.
ആരും കാണാതെയാ വീട്ടില്‍ നിന്ന് പോന്നത്. അവിടെ എന്നെ കാണാതെ ഭൂകമ്പം നടക്കുന്നുണ്ടാവും. ഇപ്പോള്‍ ഞാനല്ലെ അവിടത്തെ താരം.

"പൂജ കഴിഞ്ഞിട്ടേ പോവുന്നുള്ളോ? അമ്മ വഴിപാടിന്‌ തന്നിട്ടുണ്ട്"

തിരുമേനി ശ്രീകോവിലിനുള്ളില്‍ നിന്ന് തല പുറത്തേക്ക് നീട്ടി ചോദിച്ചു.

"അല്ലാ..നട അടക്കുംമുമ്പ് പോവാണ്"

പുറത്ത് കടക്കുമ്പോള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു.

"വൈകുന്നേരത്തിനുള്ളില്‍ നടന്നില്ലേല്‍ ഞാന്‍ വീണ്ടും വരും. ഭീഷിണി ആണോന്ന് ചോദിച്ചാല്‍..ഉooo.....അങ്ങിനെ വേണേലും കരുതാം. എന്തായാലും ഞാന്‍ ചോദിച്ചത് തന്നേ തീരൂ. അതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഒരു പെണ്ണിന്റെ മിനിമം ആവശ്യം... എന്താ കണ്ണുരുട്ടുന്നെ? ഇത് പെണ്ണിന്റെ മിനിമം ആവശ്യം തന്നെയാ..പിന്നെ എന്നെ കൂട്ടിയിരിക്കുന്നത് തലതെറിച്ച പെണ്ണായല്ലെ....സാരമില്ല... ഞാനങ്ങ് ക്ഷമിച്ചു... എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല...എനിക്ക് വേണം. "

വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗണപതിക്ക് നൂറ്റിയെട്ട് ഏത്തമിട്ടു. "ഏകദന്തം മഹാകായം .." നമസ്കരിച്ച് എണീക്കുമ്പോള്‍ വീണ്ടും വീഴാന്‍ പോയി. തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ നോക്കിനില്‍ക്കുന്ന കൂനിക്കൂടിയ ഒരു രൂപം. മിഴിയാത്ത കണ്ണുകള്ക്ക് മുകളില്‍ കൈവെച്ച് സൂക്ഷിച്ച് നോക്കുന്നു.

മാറിനിന്ന് കൈകൂപ്പി.

"ഭദ്രേടെ..?"

"മകളാണ്‌ .. ഇളയ മകള്‍.."

"ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണോ?"

"അതെ"

"വിശേഷം ?" വരണ്ട ചുണ്ടുകളില്‍ ഒരു പുഞ്ചിരി.

"ഇല്ല..പ്രത്യേകിച്ചൊന്നും ഇല്ല"

"എല്ലാം നല്ലതായി വരും .. പ്രര്‍ത്ഥിക്കൂ"

കൈ പാതി ഉയര്‍ത്തിയത് എന്നെ അനുഗ്രഹിക്കാനായിരിക്കും. നെഞ്ചില്‍ കൈ വച്ച് നമിച്ചു. രണ്ടടി പുറകോട്ട്.പിന്നെ തിരിഞ്ഞു നടന്നു.കണ്ണുകള്‍ക്ക് വഴി പിടിക്കുന്നില്ല. നിറഞ്ഞൊഴുകുകയാണ്. എന്നോട് പൊറുക്കണേ.. അങ്ങയുടെ മന്ത്രങ്ങള്‍ക്കും ജപങ്ങള്ക്കും ഒന്നും എന്റെ തലേവര മറ്റാന്‍ ആയില്ല. വിധി എന്റെ തലയില്‍ എഴുതിയത് അത്ര ആഴത്തില്‍ ആയിപ്പോയി. ഒരു ജന്മം കൂടി ഉണ്ടെങ്കില്‍.. വെറുതെ..വെറുതെ...

പടിഞ്ഞാറെ നടയിലൂടെ പുറത്ത് കടന്നു. അമ്പലകുളത്തില്‍ കുട്ടികള്‍ ആര്‍ത്ത് മറിയുന്നു. അക്കരെ ഇക്കരെ നീന്തിയെത്താന്‍ പിന്‍ഗാമികള്‍ ധാരാളം.

വീട്ടില്‍ എത്തിയപ്പോഴേക്കും വെയിലിന്‌ നല്ല ചൂട്. ഒതുക്കുകല്ലില്‍ ഒരുപാട് ചെരിപ്പുകള്‍. എല്ലാരും വന്ന ലക്ഷണമുണ്ട്. അടുക്കളയില്‍ സംസാരം പൊടിപൊടിക്കുന്നു. വിഷയം ഞാനല്ലതെ മറ്റെന്താവാന്‍.ഇവിടെന്താ വല്ല കല്ല്യാണവും ഉണ്ടോ? എല്ലാരെയും കൂടി കെട്ടിയെടുക്കാന്‍. ആരെയും നോക്കതെ മുകളിലേക്ക് പോവാന്‍ നോക്കി.

"എവിടാരുന്നു നീയ്യ്..?"വല്ലിയേടത്തിയുടെ കണ്ണീരില്‍ കുതിര്‍ന്ന സ്വരം.

"അമ്പലത്തില്‍ പോയി"

"നന്നായി..ഒന്നു പറഞ്ഞിട്ട് പോവാരുന്നില്ലെ..ബാക്കിള്ളോരു വെറുതെ തീ തിന്നു".

എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോവുമെന്ന് തോന്നിയതിനാല്‍ ദേഷ്യം കോണിപ്പടിയോട് തീര്‍ത്ത് മുറിയിലെത്തി.

"ഹും... ചിരിച്ചോണ്ട് ചുമരില്‍ കേറി ഇരിക്ക്.. എല്ലാരും എത്തിയിട്ടുണ്ട്. ഇനി ശ്വാസം വിട്ടാല്‍ പോലും എല്ലാരും അറിയും. എത്ര ദിവസായി ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് ... കണ്ണാ.. അവസാനം എന്നെ കാലുവാരിയാലുണ്ടല്ലോ..?

"നീ മുകളില്‍ എന്തെടുക്കാ.. വന്ന് കാപ്പികുടിക്ക്..."

എന്തൊരു സ്നേഹം .. ഇത്തവണ ഊഴം ലക്ഷ്മിയേട്ടത്തിക്കാണല്ലോ? ഓരോരുത്തര്‍ക്ക് ഇപ്പോഴാ എന്നെ സ്നേഹിക്കാന്‍ തോന്നിയത്.

"ഇതൊക്കെ ഞാന്‍ പണ്ട് കുറെ മോഹിച്ചതാ.. അന്ന് തന്നില്ലല്ലോ..ഇനി ഇതിന്റെ ഒന്നും ആവശ്യം എനിക്കില്ല. പക്ഷെ ഞാന്‍ ചോദിച്ചത്, അതെനിക്ക് വേണം. പറഞ്ഞില്ലാന്ന് വേണ്ട"

ഞാനെത്തുമ്പോഴേക്കും അവരെല്ലാം കഴിച്ചുകഴിഞ്ഞിരുന്നു. പക്ഷെ എല്ലാവരും അവിടെതന്നെ ഇരുന്നു.

ആകെ ഒരു കനം വെച്ച നിശബ്ദത. പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദം.പിന്നെ എത്ര നിയന്ത്രിച്ചിട്ടും ഉയര്‍ന്നുപോയ ശ്വാസനിശ്വാസങ്ങളുടേതും. ഇടക്കൊന്ന് തലപൊക്കിയപ്പോള്‍ എല്ലാരും എന്നെ തന്നെ നോക്കുന്നു.ദേഷ്യമാണ്‌ വന്നത്. ബാക്കിവന്ന ഇഡ്‌ലി കഴിക്കാതെ എണീറ്റു. വല്ലിയേട്ടത്തി പ്ളേറ്റും ഗ്ലാസ്സും വാങ്ങാന്‍ കൈനീട്ടി. പണ്ട് കാപ്പി കുടിച്ച് ഗ്ലാസ്സ് കഴുകാത്തേന്‌ തലങ്ങും വിലങ്ങും തല്ലിയിരുന്ന ആളാ.

"കണ്ണാ.. ആകെ ആളുകളാ.. എന്തേലും അത്ഭുതം കാണിക്കാതെ ഒന്നും നടക്കില്ല"

ഉമ്മറത്ത് ആരൊക്കെയോ സംസാരിക്കുന്നു. രാമേട്ടന്‍ വന്ന് പറഞ്ഞു.

"തറവാട്ടില്‍ നിന്ന് അമ്മാവന്‍ വന്നിട്ടുണ്ട്. നിന്നെ വിളിക്കുന്നു"

ഒന്നു നിര്‍ത്തി വീണ്ടും കൂട്ടിച്ചേര്‍ത്തു.

"കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണം"

ഇടനാഴിയില്‍ എത്തിയപ്പോള്‍ മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു...ചെറിയമ്മ.

"ദൈവമേ..അറവുമാടിനെ കണാന്‍ എത്ര പേരാ.."

എന്നെ കാണുമ്പോള്‍ എല്ലാരും മിണ്ടാതാകുന്നു. പോയി കഴിയുമ്പോള്‍ വീണ്ടും ബഹളം. ആകെ ശ്വാസം മുട്ടുന്നു.

"എനിക്കൊന്ന് കിടക്കണം. വല്ലാത്ത തലവേദന"

ആരുടേയും മറുപടിക്ക് കാത്തില്ല. അല്ലേലും ആരെന്ത് പറയാനാ..വീണ്ടും എന്റെ മുറിയില്‍ .. ജനല്‍ തുറന്നിട്ടു.. തെക്കെ പറമ്പില്‍ അച്ഛന്റെ അസ്ഥിത്തറ.

"അച്ഛാ... ചെറിയേട്ടത്തിയെ വക്കീലാക്കണം . ഏട്ടനെ ലക്‌ചറാക്കണം ..എല്ലാര്‍ക്കുവേണ്ടിയും അച്ഛന്‍ സ്വപ്നം കണ്ടില്ലെ. പക്ഷെ എന്റെ കാര്യം. മരിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കായ് എന്തേലും ചെയ്യാന്‍ പറ്റില്ലെ? അച്ചന്റെ അടുത്ത് ഞാന്‍ ഒന്നിനുവേണ്ടിയും വാശിപിടിച്ചിട്ടില്ലല്ലോ? ആദ്യായിട്ടല്ലെ ഒരു കാര്യം ആവശ്യപെടണത്".

'അമ്മ ഇങ്ങനെ കരയാതെ..ഇനി അവളുണരുമ്പോള്‍ ഇത് കണ്ടിട്ടുവേണം..." വല്ലിയേട്ടത്തി

"ക്ഷീണം കാരണം മയങ്ങിയതാവും.. ഞാന്‍ വിളിച്ചുണര്‍ത്താം.." ചെറിയേട്ടത്തി

അപ്പോള്‍ ആരാവും എന്നെ പള്ളിയുണര്‍ത്താന്‍ എത്തുന്നത്. വരട്ടെ, അതുവരെ കണ്ണടച്ചു കിടക്കാമ്. തൊട്ടുതലോടി എത്തുന്നത് ലക്ഷ്മ്യേടത്തിയാണ്.

"എണീക്ക്, ഊണ്‌ കഴിക്കാറായി...രണ്ടരക്ക് കാര്‍ വരും."

മേശപ്പുറത്ത് നല്ലൊരു സദ്യവട്ടം. എല്ലാരും എന്നെ തന്നെ ശ്രദ്ധിക്കുന്നു. ഞാന്‍ ആഘോഷിച്ചിരുന്ന് ഉണ്ടു. കറികള്‍ എല്ലാം രണ്ടാമതും വാങ്ങി. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചുരുങ്ങിപ്പോയ കുടലുകള്‍ പരാജയം സമ്മതിക്കും വരെ.
കൈകഴുകി വരുമ്പോള്‍ ആരോ പറഞ്ഞു .

ചെന്ന് ഒരുങ്ങ്. എല്ലാം എടുത്തു വെച്ചതല്ലേ?

ചോദ്യത്തിന്റെ ഉടമ ആരാണെന്ന് നോക്കിയില്ല.

സമയം എന്റെ കയ്യില്‍ നിന്നും വഴുതി പോവാണ്. അവസാനം ഞാന്‍ തോല്ക്കുന്നു. എല്ലാരും എന്നെ തോല്പിക്കാണ്. മുറിയിലെ നിലത്തിരുന്ന് പൊട്ടി കരഞ്ഞു.

"ഒരിക്കല്‍ മാത്രല്ലെ ചോദിച്ചുള്ളു. എന്നിട്ട് എനിക്കൊന്ന് ഉറങ്ങണം. തളര്‍ന്നുറങ്ങണം. ഉറങ്ങണ്ട, ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ ഊഞ്ഞാലാടി. കൂട്ടുകാര്‍ പറഞ്ഞുകേട്ട അറിവെ ഉള്ളു. കൊലചെയ്ത് തൂക്കിലേറ്റുമ്പോള്‍ പോലും അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കില്ലെ? അത്രയെങ്കിലും കരുണ എന്നോട് ..വേണ്ട..നീയും എന്നെ പറ്റിക്കാരുന്നു..കണ്ണാ.."

മുറ്റത്ത് കാര്‍ എത്തിയിരിക്കുന്നു. അരമണിക്കൂര്‍ നേരത്തെ ഡ്രൈവിംഗ്. വല്ലിയേട്ടത്തി, ലക്ഷ്മ്യേട്ടത്തി പിന്നെ രാമേട്ടനുo. പടിയിറങ്ങുമ്പോള്‍ ആരേയും നോക്കിയില്ല. എന്തിനാ വെറുതെ. അമ്മ കരയാവുമോ?

ചെറിയാന്‍ സാറിന്റെ അഡ്മിഷന്‍ ആയതോണ്ടാവും രാജകീയ പരിചരണം. മുറിയില്‍ വന്ന വെള്ളമാലാഖയുടെ കയ്യിലെ ട്രേയില്‍ കത്തിയും കത്രികയും. വല്ലിയേട്ടത്തിയോടാണവര്‍ പറഞ്ഞത്.

"ആ കണ്ണാടി എടുത്ത് മാറ്റിക്കോളൂ..പുറത്ത് വെക്കണ്ട"

ഏട്ടത്തിയുടെ കണ്ണില്‍ കണ്ണീരുറയുന്നു.

"രാവിലെ ഏഴിന്‌ തയ്യാറാവണം. ഞങ്ങള്‍ വന്ന് വിളിക്കാം"

പറയുന്നതിനൊപ്പം അവരുടെ കൈകള്‍ വളരെ താളാത്മകമായ് ചലിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ചിന്തിക്കാനില്ലാതിരുന്നതിനാല്‍ മുറിയില്‍ പറന്നുനടന്ന ഒരു ഈച്ചയിലാരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. എന്റെ തല അവരുടെ കൈകളില്‍ ആയതിനാല്‍ ചലനസ്വാതന്ത്ര്യം കുറവാണല്ലൊ?

അവര്‍ മാറിയപ്പോള്‍ എന്റെ കൈ അറിയാതെ തലയിലേക്ക് നീങ്ങി. അത് മുന്‍കൂട്ടി അറിഞ്ഞിട്ടെന്നപോലെ അവര്‍ കൈ പിടിച്ചു.

"എല്ലാം ശെരിയാവും"

ഒരു സിസ്റ്റര്‍ കടന്നുവന്നു, കുരിശുവരച്ചു. കൈ തലയില്‍ വെച്ച് എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. ഞാനും...

"മിശിഹായുടെ സ്നേഹിതനെ.."

ഒമ്പതല്ല, പതിനെട്ടാമത്തെ ദിവസമാ ഞാന്‍ നൊവേന ചൊല്ലുന്നെ. എന്നിട്ടും എനിക്ക് തന്നില്ലല്ലോ..
എപ്പോഴാണ്‌ ഉറങ്ങിയതെന്നു അറിയില്ല. ഉണരുമ്പോള്‍ പച്ച ഉടുപ്പുമായ് അവര്‍ മുറിയില്‍ ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നിമിഷങ്ങള്ക്കുള്ളില്‍ ഞാന്‍ ആ ഇരുട്ടുമുറിയില്‍..

എന്റെ അവസാനത്തെ ആഗ്രഹം സഫലമാവാത്തതോര്‍ത്തപ്പോള്‍ സഹിക്കാനാവുന്നില്ല. ഇനി അതിനര്‍ത്ഥമില്ലല്ലോ. മുറിച്ചുമാറ്റുന്ന മാംസതുണ്ടുകള്‍ക്കൊപ്പം അതും എനിക്ക് നഷ്ടമായേക്കാം. തലച്ചോറിന്റെ അനാവശ്യമായി വളര്‍ന്നുപോയ ആ കഷണത്തിലായിരിക്കുമോ എന്റെ അനാവശ്യമോഹവും കൂടുകൂട്ടിയിരിക്കുന്നത്.

"ഹായ്..ഗേള്‍.. ആര്‍ യു ഓകെ?" ചെറിയാന്‍ സാര്‍..പാട്ടുപാടി കത്തി വെക്കുന്ന ഡോക്ടര്‍

"യെസ്...ഐ ആം.."

"ദെന്‍ സ്റ്റാര്‍ട് ടു കൌണ്ട് ഡൌണ്‍"

ഒപ്പം ഞരമ്പുകളില്‍ ഒരു സൂചിയുടെ കടന്നുകയറ്റം

"പത്ത്... ഒമ്പത്.." എവിടെയോ പിഴക്കുന്നു..

"കണ്ണാ.. ഞാന്‍ പോവാണ്.. ഇനി ഒരിക്കലും ശല്യം ചെയ്യാന്‍ വരില്ല. എനിക്ക് പിണക്കം ഒന്നും ഇല്ല. അതെന്റെ വട്ടായിരുന്നു. അല്ലെങ്കിലും അതിന് ഒരു രൂപമൊന്നും ഇല്ലാരുന്നല്ലോ? വെറും ഒരു സ്വപ്നം. ആരു വേണം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ആരോ ഒരാള്‍. കുളക്കരയില്‍ ഒളിഞ്ഞു നോക്കുന്ന മീശമുളക്കാത്ത പയ്യനായാലും മതിയാരുന്നു. ഞാന്‍ കണ്ണടച്ചോളാം. അറിയാതെ "മോനെ" എന്ന് വിളിച്ച് പോയാലോ. അല്ലെങ്കില്‍ തനിച്ച് താമസിക്കുന്ന ഒറ്റക്കാലന്‍ പട്ടാളക്കാരന്‍ . കണ്ണുകളില്‍ ശത്രുവിനെ കൊല്ലുന്ന ഭാവമില്ലാതിരുന്നാല്‍ മതി. ഒരിക്കലും അതൊരു ഭ്രാന്തനാവരുതെന്നെ ആശിച്ചുള്ളു. ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ.. എനിക്കാ കണ്ണൂകളില്‍ ഒരു നിമിഷത്തേക്കെങ്കിലും ഞാനെന്ന പെണ്ണീനോടുള്ള പ്രണയം വായിക്കണം. എന്നെ കണ്ട് ആ കവിളുകള്‍ ചുവക്കുന്നതും ചുണ്ടുകള്‍ വിടരുന്നതും കാണണം. ആ കൈകളില്‍ ഒരു കുഞ്ഞിന്റെ പോലെ ഒതുങ്ങണം. വിയര്‍ത്തൊഴുകുമ്പോഴും കുളിരുന്ന ഒരു ഓര്‍മ്മയില്‍ ഒന്നു വിറച്ച്...

"എട്ട്..ആറ്...ഏഴ്.."

എനിക്ക് എണ്ണം തെറ്റുന്നു..ചെറിയാന്‍ ഡോക്റ്റര്‍ ന്റെ പുറകില്‍ നിന്നും രണ്ട് കണ്ണുകള്‍ എനിക്ക് നേരെ. അത് പതിയെ ഒരു മുഖമാവുന്നു. കട്ടിമീശയില്‍, കുറ്റിത്താടിയില്‍ .. എന്റെ കണ്ണുകള്‍ അടയുകയാണ്.. വലിച്ചുതുറക്കുമ്പോള്‍ അയാള്‍ എന്റെ അടുത്തെത്തിയിരിക്കുന്നു. ഇപ്പൊള്‍ എന്റെ തൊട്ടടുത്ത്. കണ്ണാ.. ഇനി ഇയാളാണോ.. അത്.. അയാളുടെ കൈ എന്നെ മൂടുന്ന ഒരേ ഒരു തുണികഷണത്തിലേക്ക് നീളുന്നു.. ദൈവമേ അത് മാറ്റിയാല്‍.. ഞാന്‍ ത... ള...രു...ക..യാ...ണ്..

"മൂന്ന്...ഒന്ന്..നാല്.."