Thursday, September 28, 2006

മായകാഴ്ചകള്‍

മായകാഴ്ചകള്‍
ഇതെല്ലാം കാഴ്ചകളാണ്, മായകാഴ്ചകള്‍
കണ്‍ തുറന്നു കാണുന്ന മണല്‍ത്തരികളില്‍
കണ്ണടച്ചെണ്ണുന്ന കടല്‍ തിരകള്‍
‍കണ്‍ നിറയെ കാഴ്ചകളാണു
മനം നിറയെ മായകാഴ്ചകള്‍
നിന്റെ ചുംബനങ്ങളില്‍ മഞ്ഞു തുള്ളിയുടെ കുളിര്മ്മ
നിന്റെ തലോടലുകള്ക്ക്‌ തെന്നലിന്റെ സൌമ്യത
നിന്റെ ആലിംഗനങ്ങളില്‍
ഞാനൊരു പുലര്ക്കാല സ്വപ്നം
വെറും മായകാഴ്ചകള്‍

അടര്ന്നു മാറുന്ന ചുണ്ടുകളില്‍
ചിതറി തെറിക്കുന്ന ജല്പനങ്ങള്‍
അകന്നു പോവുന്ന കൈവിരലുകളില്‍
മുറുകിയ പാവചരടുകള്‍
കേള്ക്കാതെ പോയതു
താളം തെറ്റിയ ഹ്രുദ്സ്പന്ദനങ്ങള്‍
കാണാതെ പോയത്‌
അമര്ന്നു പോയ വിതുമ്പലുകള്‍
ഇതെന്റെ കാഴ്ചകള്‍, മായകാഴ്ചകള്‍

Monday, September 25, 2006

അതിരുകള്‍ 

അതിരുകള്‍

അമ്മയുടെ ഒക്കത്തിരുന്ന് പൂമ്പാറ്റയെ നോക്കി കൈ വീശുമ്പോള്‍, അമ്മ പറഞ്ഞു....
"ദേ...നോക്ക്... അതിരില്‍ നില്‍ക്കുന്ന നീല പൂവ് കണ്ടോ?"

പിന്നെ സര്‍ക്കാര്‍ സ്കൂളിലെ കാലുകള്‍ ആടുന്ന ബഞ്ചിലിരിക്കുമ്പോള്‍, ടീച്ചര്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത വരകളാല്‍ വരച്ചു..
"കിഴക്ക് സഹ്യാദ്രി, പടിഞ്ഞാറ്‌ അറബിക്കടല്‍ ... അങ്ങിനെ കേരളത്തിന്റെ അതിരുകള്‍ .."
ശേഷം അവ ഭാരതത്തിന്റെ അതിരുകളിലേക്ക് വളര്‍ന്നു.
സ്വാതന്ത്ര്യത്തിന്റെ കലാലയവര്ഷങ്ങളില്‍, പൊളിഞ്ഞു തുടങ്ങിയ മതിലുകളില്‍ കിന്നാരം പറഞ്ഞിരുന്നവര്‍ അതിരുകള്‍ ഇല്ലാത്ത ലോകത്തിന്റെ ആദ്യത്തെ അറിവായി...

ഇന്ന് എന്റെ കയ്യിലെ ഇത്തിരി കുഞ്ഞന്റെ കട്ടകള്‍ ഞെക്കി ഞാന്‍ അതിരുകള്ക്കപ്പുറത്തെ സുഹൃത്തിന്റെ ശ്വാസനിശ്വാസങ്ങളെ പോലും പിടിച്ചെടുക്കുന്നു...

ലോകം മൂടുന്ന വലയിലെ ഏതോ ഒരു കോണിലിരുന്ന്, ഒരു അജ്ഞാതന്‍ അതിരുകള്‍ ഭേദിച്ച് എന്റെ സ്വകാര്യതയിലേക്കു എത്തി നോക്കുന്നു...

അതിരുകള്‍ അവ അലിഞ്ഞ് അലിഞ്ഞ് ഇല്ലതാവുകയാണ്...

"വീണേടം വിഷ്ണുലോകം" അതായിരുന്നു ആദി മനുഷ്യന്റെ ജീവിതം . അന്ന് അവര്‍ അതിരുകളെ കുറിച്ച് ആകുലപ്പെട്ടിരിക്കുമോ? ചിലപ്പോള്‍ ഇങ്ങനെ ചിന്തിച്ചിരിക്കാം - മുകളില്‍ ആകാശം , താഴെ ഭൂമി. ഇന്ന് ഭൂമിയുടെ മുഖത്ത് ചുളിവുകളായി അതിരുകള്‍ നിറഞ്ഞിരിക്കുന്നു. അവ ദേശത്തിന്റെയും ദൈവത്തിന്റെയും പിന്നെ നിറത്തിന്റെയും നിണത്തിന്റെയും പേരില്‍ പടര്‍ന്നു പന്തലിക്കുന്നു.കല്‍മതിലുകള്‍ മുഖം മറക്കാത്ത നാട്ടിന്‍ പുറങ്ങളില്‍ ഒരു പിടി മണ്ണിനുവേണ്ടി അയല്ക്കാരന്റെ അതിരുകള്‍ കയ്യേറും. ഇന്ന് നമ്മുടെ രാജ്യങ്ങളുടെ അതിരുകളില്‍ സംഭവിക്കുന്നതും ഇത് തന്നെയല്ലെ? ദേശാതിര്‍ത്തികളില്‍ ജനിച്ചുവീഴുന്നവരാകാം അതിരുകളുടെ ശെരിയായ വില അറിയുന്നവര്‍. സ്വന്തം സ്വത്വം അപ്പുറമോ ഇപ്പുറമോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ വരുന്ന അവരുടെ ധര്‍മ്മസങ്കടം ആരറിയാന്‍ ..

പ്രണയിനിയുടെ ഒരു നോക്കില്‍ അല്ലെങ്കില്‍ പ്രിയന്റെ ഒരു വാക്കില്‍ ലോകത്തിന്റെ അതിരുകള്‍ വെട്ടിപ്പിടിച്ചെന്ന് അഹങ്കരിച്ചിരുന്നവരാണ്‌ പഴയ തലമുറ. ഇന്ന്, അതൊരു ചുംബനത്തിലോ, ആലിംഗനത്തിലോ എത്തിനില്ക്കുന്നു. അതുകൊണ്ടാണല്ലോ ലംഘിക്കപ്പെടുന്ന അതിരുകളെ കുറിച്ച് പലരും കരഞ്ഞുവിളിക്കുന്നത്. ഇന്നത്തെ തലമുറ ഇങ്ങനെ പ്രതികരിച്ചേക്കാം -
"അതിന്‌ ഞങ്ങള്‍ ഒന്നും ചെയ്തില്ലല്ലോ?"..
പ്രശ്നം പഴയതിന്റെയോ പുതിയതിന്റെയോ അല്ല, അതിരുകള്‍ പുനഃനിര്‍വചിക്കപ്പെടുന്നതിന്റെയാണ്.

കണ്ടില്ലെ, പറഞ്ഞ് പറഞ്ഞ് പറയേണ്ട വിഷയത്തിന്റെ അതിരുകള്‍ പോലും വിട്ടുപോവുന്നു. കുഞ്ഞുടുപ്പിട്ട്, ആദ്യമായി കടല്‍ കാണാന്‍ പോയപ്പോള്‍, കടലിന്റെ അതിരായ് ദൂരെയെതോ തീരം കാണാന്‍ നോക്കി നിന്ന് കണ്ണുവേദനിച്ചത് സുന്ദരമായ ഓര്‍മ്മ. പക്ഷെ, അന്നത്തെ മൂന്നുവയസ്സുകാരിയില്നിന്ന്, ആരൊക്കെയോ വരച്ച് വെച്ച അതിരുകള്‍ക്കിടയില്‍ കിടന്നു ശ്വാസം മുട്ടേണ്ടി വരുന്ന മുപ്പതുകാരിയില്‍ എത്താന്‍ എത്രയോ അതിരുകള്‍ കടക്കേണ്ടി വന്നെന്ന് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയെഴുതാന്‍ തോന്നുന്നു.

അതിരുകള്‍, അവ എന്നെ നോക്കി പുഞ്ചിരിക്കുകയാണ്
വശ്യമായി, കണ്ണീറുക്കി എന്നെ വിളിക്കുന്നു
ഞാന്‍ അടുക്കുന്തോറും അവ അകന്നുമാറുകയാണ്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
‍ഞാന്‍ അവക്കു ഏറെ മുന്നിലുമാണ്

Friday, September 15, 2006

പുനര്‍ജന്മങ്ങള്‍


പുനര്‍ജന്മങ്ങള്‍

എന്റെ ഓര്‍മ്മകള്‍ക്കുപോലും
പൊടിപിടിച്ച ചുവര്ചിത്രങ്ങളുടെ തിളക്കമാണ്
ആരോ കോറിവരച്ച കൈനഖപ്പാടുകള്‍
ഒരു മുഖപടത്തിന്റെ അതിര്‍രേഖകളാവുന്നു
പക്ഷെ
അതൊരിക്കലും നിന്റേതാവുന്നില്ല
പകരം വെക്കുന്നതോ അപരിചിതഭാവങ്ങള്‍ മാത്രം

നിനക്ക് തന്ന പകലിനു വേണ്ടി
എനിക്ക് കരയാന്‍ രാത്രികള്‍ തികയാതെ വരുന്നു
നീയെന്റെ പൊട്ടിച്ചിരികളെ തിരിച്ചുതരിക
പകരം നിനക്കെന്റെ ശ്വാസനിശ്വാസങ്ങള്‍ തരാം
മണിബന്ധത്തിലെ മിടിപ്പും
ഹൃദയത്തിന്റെ തുടിപ്പും
പിന്നെ,
ഈ നെന്‌ചിലെ അവസാനത്തെ പിടപ്പും

പെയ്യാതെ പോയ സാന്ധ്യമേഘങ്ങള്‍
പറയാതെ പോയ കഥയേതാവാം
അന്തിമഴ അകലാത്ത അതിഥിയെന്ന്
അമ്മ പറയുന്നു
പക്ഷെ,
ഞാന്‍ നിന്നെ തേടിയെത്തിയത്
മഴപെയ്തൊഴിഞ്ഞ പുലരിയില്‍
നീയെന്റെ കരം ഗ്രഹിച്ചത് ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക്
അപ്പോള്‍ നമുക്കിടയില്‍ മഴപെയ്യാന്‍ തുടങ്ങുകയായിരുന്നു
എങ്കിലും
കൃത്യമായി ഞാന്‍ ഓര്‍ക്കുന്നു
കണ്ണീര്‍ മഴതുള്ളികല്‍ കാഴ്ച മറച്ച സന്ധ്യയിലാണ്
യാത്രാമൊഴികളില്ലതെ നീ യാത്ര പറഞ്ഞത്
ആര്‍ക്കും ആരുടെയും ആരുമാവാന്‍ കഴിയില്ലെന്ന
അവസാനത്തെ തിരിച്ചറിവ്

ആരൊക്കെയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
എന്റെ പുനര്‍ജന്മങ്ങള്‍
അതിലൊന്നില്‍ നീ എനിക്കായി പിറക്കുക
നെന്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂടൊരുക്കാം
തേങ്ങലുകളാല്‍ താരാട്ടു പാടാം
ഗദ്ഗദങ്ങളാല്‍ തപ്പും തകിലും കൊട്ടാം
പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം
അപ്പോള്‍ രാത്രി മഴ തകര്‍ത്തുപെയ്യും
ജനലഴികല്‍ക്കപ്പുറത്ത് ചക്രവാകങ്ങള്ക്കിടയില്‍
പുളഞു മിന്നുന്ന കൊള്ളിയാനുകള്‍
നമുക്കായ് വെളിച്ചം വീശും

Friday, September 1, 2006

പിരിയും മുന്പ്...

പിരിയും മുന്പ്...

ഒരിക്കലും നീ എന്നെ ഓര്ക്കാതിരിക്കാന്‍
ഒരു കുഞ്ഞു മുറിവു
അതിലെന്നും ചോരപൊടിയണം
ദ്രുത താളങ്ങളുടെ തലയാട്ടലില്‍ നീയെന്നെ കുടഞ്ഞെറിയണം
ചിലന്പുന്ന മുനവെച്ച വാക്കുകള്‍
മനം നിറയുന്ന കന്മഷം കാത്തുവെക്കണം
പൊട്ടി പൊട്ടി കത്തുന്ന മെഴുകുതിരികള്‍
ചിന്തകളില്‍ കറുപ്പും വെളുപ്പും നിറക്കണം
പിന്നെ കത്തിവേഷമായി ആടി തിമര്ക്കണം
ചുവന്ന താടിയായി അലറി വിളിക്കണം
അപ്പൊഴും നിന്റെ മുറിവില്‍ ചോരപൊടിയും
അതിലെന്റെ കണ്ണീരാല്‍ ഞാന്‍ നീറ്റലാവും